മുറിയിൽ ക്യാമറയുള്ള കാര്യംപിന്നീടാണ് ഞങ്ങൾ അറിഞ്ഞത്.
ഇല്ലെങ്കിൽ മോളെ.. മോർച്ചറിയിൽ വന്ന് കാണേണ്ടി വരുമായിരുന്നു.
എവിടെ.. ആ നെത്തോലി പെണ്ണ്.. പണ്ടേ.. എന്റെ മോളുടെ ജീവിതം മുടക്കാൻ കച്ചകെട്ടിയിറങ്ങിയവൾ.
കൃഷ്ണ കർട്ടനിൽ അള്ളി പിടിച്ചു.
എന്നിട്ടിപ്പോ.. ആരുടെ ജീവിതമാ തുലഞ്ഞത്. ന്റെ മോളുടെയും രണ്ട് ആൺ മക്കളുടെയും ജീവിതവുമാ.. താനും തന്റെ മോളും കാരണം തുലഞ്ഞത്..
എങ്ങനെ തുലച്ചുന്നാ.. ഹരി പറഞ്ഞ് വരുന്നത്.
വിശദീകരിച്ച് പറയണോ? ഞാനും എന്റെ കുടുംബവും ഉൾപ്പെടെ .. ഈ ചുറ്റുവട്ടം മുഴുവൻ തെറ്റുകാരിയെന്ന് ധരിച്ച് ചെളിവാരിയെറിഞ്ഞ് ഒരു പാവം പെൺകുട്ടിയെ ഒറ്റപെടുത്താൻ കാരണം നിന്റെ മോളും എന്റെ മോനന്ന് പറയുന്ന ദേ.. ഇവനും ചേർന്നാ.
ബലിയാടായ പെണ്ണിന്റെ ഭർത്താവാ.. ഈ ഇരിക്കുന്ന ആനന്ദ്. തകർന്നു പോയെങ്കിലും ആനന്ദ് തന്റേടമുള്ള ഒരു ചെറുപ്പക്കാൻ ആയത് കൊണ്ടാണ് അവന്റെ ഭാര്യക്കൊപ്പം നിൽക്കുന്നത്. കാൽക്കൽ വീണ് മാപ്പു ചോദിക്കേണ്ടവരാണ് താനും ഞാനുമൊക്കെ. ഞങ്ങളതിന് തയ്യാറുമാണ്.
ഞാനെന്തിന് മാപ്പ് പറയണം?
ഇപ്പറഞ്ഞതൊന്നും നിന്റെ തലച്ചോറിലോട്ട് കയറിയില്ലെങ്കിൽ വിശദമാക്കി തരാം.. നൈറ്റ് ഷിഫ്റ്റെന്നും ബ്ലഡ് കൊടുക്കാനെന്നും പറഞ്ഞ് നിന്റെ മകളുടെ കാമുകൻ ഇവരുടെ മതിൽ ചാടി പോകുന്നത് കാരണമാണ് ഈ അനന്ദന്റെ ഭാര്യ നാട്ടുകാരുടെ മുന്നിൽ മോശക്കാരിയായതെന്ന്. ആ വകയിൽ ഒരു കുഞ്ഞും ആയി. ഇപ്പോ.. മനസ്സിലായോ? മനസ്സിലായില്ലെങ്കിൽ നാട്ടുകാരെ വിളിക്കാം. … അവരാകുമ്പോൾ നല്ലോണം മനസ്സിലാക്കി തരും. ഒന്നുമൊന്നും അറിയാതെ ശിക്ഷിപ്പെട്ട നിഷ്കളങ്കയായ എന്റെ കൃഷ്ണമോളുടെ ശാപം നിങ്ങളെ വിടില്ലാെരുകാലവും. നോക്കിക്കോ? നെഞ്ച്പൊട്ടിയിട്ടാ…ഹരികുമാറിത് പറയുന്നത്
ഇയ്യോ.. ഒരു നിഷ്കളങ്ക. ഇങ്ങോട്ട് വാടീ.. കർട്ടൻ മാറ്റി രാമഭദ്രൻ വലത് കൈ എത്തി പിടിച്ച് പുറത്തിട്ടു കൃഷ്ണയെ …എന്നിട്ട് തല്ലാനായ് കയ്യുയർത്തി.
രാകേഷ്.. തടുക്കാനായ് മുന്നോട്ട് വന്നതും രാമഭദ്രന്റെ കൈയ് പെട്ടെന്ന് പിറകോട്ട് തിരിഞ്ഞു. പിടിച്ച് തിരിച്ചത് ആനന്ദ് ആയിരുന്നു.
ഛീ.. വിടടാ.. കയ്യ്…ന്ന് … രാമഭദ്രൻ അലറി..
ദേ, മര്യാദയ്ക്ക് അവളുടെ കയ്യ് വിട്… വിടാനാ.. പറഞ്ഞത്.. ആനന്ദിന്റെ ശബ്ദവും ഉച്ഛത്തിലായി.
വിട്ടില്ലെങ്കിലോ?
ആനന്ദ് കൈവീശി രാമഭദ്രന്റെ കവിളത്താഞ്ഞടിച്ചു.
എന്നെ തല്ലാൻ നീയാരടായെന്ന് ചോദിച്ചു ആനന്ദിനെ തല്ലാൻ രാമഭദ്രൻ കയ്യുയർത്തിയതും. കൃഷ്ണയുടെ പിടിവിട്ടു. അവൾ ശ്രീദേവിയെ കെട്ടിപിടിച്ചു കരഞ്ഞു.
പ്രിയേടെ .. ആങ്ങളയാന്ന് കൂട്ടിക്കോ?
ആങ്ങളയോ? അതേത് വകുപ്പിലാടാ… കൊച്ചനേ. ഇവളുടെ അച്ഛൻ നിന്റെ അമ്മയെ എപ്പഴാ കെട്ടി……. ബാക്കി പറയനനുവദിക്കാതെ .. ആനന്ദ് രാമദദന്റെ കഴുത്തിൽ കുത്തി പിടിച്ച വായടപ്പിച്ചു വച്ചു. എന്നിട്ട്.. പറഞ്ഞു..
ആ നാവിൽ നിന്ന് ഇനിയൊരക്ഷരം പുറത്തോട്ട് വന്നേക്കരുത്. നാവ് അരിഞ്ഞ് വീഴ്ത്തും ഞാൻ…പെങ്ങളും ആങ്ങളയുമാകാൻ ഒരമ്മയുടെ വയറ്റിൽ നിന്നും വരണമെന്നില്ല.. കർമ്മം കൊണ്ടും ആകാം.. അങ്ങനെയാകണമെങ്കിലേ.. നിങ്ങൾ നല്ല തന്തക്കും തള്ളക്കും ജനിക്കണം. അങ്ങനെ നിങ്ങളൊരു നല്ല തന്തയല്ലാത്തത് കൊണ്ടാ.. തന്റെ മകൾ ആങ്ങളെയേ പോലെ കാണേണ്ടവന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത്..
രാകേഷ് ആനന്ദിനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു.
നീ.. മാറിനില്ക്ക് രാകേഷ് .. നീ താലി കെട്ടിയ പെണ്ണാ.. നീയാ അവളെ സം രക്ഷിക്കേണ്ടത്.. കയ്യിലെ നിധി കളഞ്ഞ് കക്ക തേടി പോയല്ലോടാ..നീ… കഷ്ടം..
ബഹളം കേട്ട് നയന ബാഗും സാധനങ്ങളുമാക്കെയെടുത്ത് വേഗം താഴെയിറങ്ങി വന്നു.
വീട് … എന്റെ അച്ഛനെ വിടാൻ .. വിടാൻ ..
ഹരികുമാർ പറഞ്ഞു. വിട് മോനെ നിന്റെ കയ്യ് നാറ്റിക്കണ്ട എന്ന് പറഞ്ഞ് , ഹരികുമാർ ആനന്ദിനെ പിടിച്ച് മാറ്റി.
ടീ.. അയൽപക്കക്കാരനെ കൂട്ട് പിടിച്ച് നിയെന്നെ തല്ലിച്ചു ഇല്ലേ.
മര്യാദക്കെന്റെ കാശ് തന്നോ?
ഇല്ലെങ്കിൽ നിന്നെ ഞാൻ ഉണ്ട തീറ്റിക്കും.. മുട്ടേന്ന് വിരിയുന്നതല്ലേയുള്ളൂ.. അഴിയെണ്ണെണ്ടങ്കിൽ മര്യാദയ്ക്കെന്റെ കാശെടുക്ക്.
എന്താടീ.. എന്റെ അച്ഛൻ ചോദിച്ചിട്ട് നീ.. മറുപടി പറയാത്തത്.. അച്ഛനെ കണ്ടപ്പോൾ എന്താ…നിന്റെ നാവിറങ്ങി പോയോ? നയന അച്ഛനെ ചൊതുങ്ങി നിന്ന് ചോദിച്ചു..
പേടിച്ചിട്ടൊന്നുമില്ല. ഞാനെന്തിന് പേടിക്കണം..
വല്യച്ഛാ.. എന്റെയും മാളേച്ചിയുടെയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ തന്നാൽ കാശ് ഞാൻ തിരികെ തരാം. എനിക്കാരുടെയും കാശ് വേണ്ട. എന്റെ സ്വർണ്ണത്തിന് പകരം കാശ്. അത്രയേ ഞാൻ കരുതിയുള്ളൂ…
നിന്റെ കയ്യിൽ നിന്ന് ആഭരണങ്ങൾ ഞാൻ വാങ്ങിയിട്ടില്ലല്ലോ?ഞാൻ നിനക്ക് കാശ് തന്നതിന് എന്റെ കയ്യിൽ തെളിവുണ്ട്? കാണണോ?
നയനേച്ചി… വാങ്ങിയല്ലോ?..
തെളിവുണ്ടോടി? നയന ചോദിച്ചു..
ഉണ്ടല്ലോ? വല്യച്ഛൻ മൊബൈലൊന്നെടുത്ത് നോക്കിക്കോ? തെളിവതിലുണ്ട്. മൊബൈൽ ഓണാക്കി രാമഭദ്രൻ മെസ്സേജ് നോക്കി.. രാമഭദ്രൻ വിയർത്തു കുളിച്ചു.. എത്തിനോക്കിയ നയനയും.
സ്വർണ്ണവും പണവും തട്ടിയെടുക്കാൻ രണ്ടാളും കൂടിയിട്ട പദ്ധതിയാ.. ഈ തെളിവ് പോരെ..
പിന്നെയുമുണ്ട്. വെളിയിൽ കാണിക്കാൻ കൊള്ളാത്ത ചില തെളിവുകൾ .
വല്യച്ഛന്റെ പ്രായത്തെ ബഹുമാനിക്കുന്നത് കൊണ്ടാ.. ഞാൻ മോശമായ ആ വീഡിയോസ് കാണിക്കാത്തത്. എനിക്കെതിരെ നേരിട്ടോ അല്ലാതെയോ.. രണ്ട് പേരും നീങ്ങിയാൽ ഈ തട്ടിപ്പിന്റെയും … മകളും കാമുകനും തമ്മിലുള്ള മോശമായ രംഗങ്ങളും ലോകം മുഴുവൻ കറങ്ങി കറങ്ങി ഒടുവിൽ വല്യച്ഛന്റെ കയ്യിൽ വന്നെത്തും. മറക്കണ്ട. ആഭരണം എന്നു തിരികെ തരുമോ ആ സമയം ഞാൻ കാശ് തരും,
വല്യച്ഛാ…ഇവിടെ നിന്ന് കൂടുതൽ മോശക്കാരാകാതെ വേഗം നയനേച്ചിയെയും വിളിച്ച് നാട്ടിൽ പോകാൻ നോക്ക്.
പറഞ്ഞ കേട്ടില്ലേ.. പടിക്ക് പുറത്തിറങ്ങ് ….ഇറങ്ങാൻ ഹരികുമാർ ശബ്ദം കൂട്ടി..
രാകേഷ് .. നീ.. വരുന്നില്ലേ.. നയന രാകേഷിന്റെ അരികിലെത്തി..
ചലിക്കില്ല അവൻ…
കൂടെ.. വരാൻ ഇവനെയല്ലല്ലോ. നിനക്ക് ഞങ്ങൾ കൈപിടിച്ച് തന്നത്.. കൈപിടിച്ച് തന്നവൻ ഉടൻ വരും. അന്ന് നീ… വിളിച്ചാൽ അവൻ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോണം. അല്ലാതെ … എന്നെ ധിക്കരിച്ച് ഇവനീ പടിയിറങ്ങിയാൽ ഉടനെ തിരികെ വരേണ്ടിവരും.. ഞങ്ങളുടെ ചിത കൊളുത്തുന്നത് കാണാൻ.. അതിന് തയ്യാറാണെങ്കിൽ ന്റെ മോന് ഈ നാശങ്ങൾക്കൊപ്പം പോകാം.
നീ..വാ.. മോളെ … അവൻ വരും. അച്ഛനല്ലേ.. പറയുന്നത്. ഇല്ലെങ്കിൽ ഞാൻ വരുത്തി തരും. ഇവനല്ലെങ്കിൽ മറ്റവൻ.
ഒരുത്തനും തിരിഞ്ഞ് നോക്കാതെ. ഇരുന്നു മുരടിക്കുന്നത് ഈ പന്ന യാ….. എടീ…. നീ.. ശരിക്കും നരകിക്കാൻ പോണതേയുള്ളൂ… കൃഷ്ണയെ നോക്കി പറഞ്ഞിട്ട് രാമഭദ്രൻ റോഡിലേക്ക് ഇറങ്ങി.
നയന ബാഗെടുത്ത് കൃഷ്ണയുടെ നേർക്കെത്തി..
പോവാണെടീ..നഷ്ടങ്ങൾ തേടി വന്നതും വരുന്നതുമെല്ലാം നിന്നെ തേടിയാ. എന്റെ അച്ഛൻ പറഞ്ഞത് കേട്ടല്ലോ? നീയോർത്ത് വച്ചോ?
നിന്റെ അച്ഛനെ പോലെ കിഴങ്ങും. മീനും തന്നല്ല ടീ എന്നെ എന്റച്ഛൻ വളർത്തിയത്.. നല്ല ഒന്നാന്തരം വൈറ്റമിൻ തന്നിട്ടാണ്. നയന പറഞ്ഞു.
ഓർമ്മയുണ്ടോ ന്റെ ചേ…..ച്ചീ…ഒരു അവധിക്കാലം ആഘോഷിക്കാൻ ഞാവൽ പുഴയിൽ വന്നൊരു ദിവസം. ന്റെ കിച്ചായുടെ സൈക്കിളിന് മുന്നിൽ കയറാൻ വേണ്ടി അടി വെച്ചപ്പോൾ നിന്നെ മാറ്റിനിർത്തി കിച്ചയെന്നെ സൈക്കിളിന് മുന്നിലിരുത്തിയപ്പോൾ നീ എന്നെ വലിച്ചു തള്ളി താഴെയിട്ടിട്ട് ഇതേ ഡയലോഗ് പറഞ്ഞത് ….. ഓർമ്മയുണ്ടോന്ന്…
നയന അത് ഓർത്തെടുത്ത് അബദ്ധം പറ്റിയത് പോലെ നിന്നതും കൃഷ്ണ പറഞ്ഞു. നോക്കട്ടെ! വൈറ്റമിൻ കഴിച്ച് സുന്ദരമായ മുഖം..
എന്നു പറഞ്ഞ് വലതു കൈയ്യുടെ മുഷ്ടി ചുരുട്ടി നയനയുടെ കണ്ണിനു താഴെ ഒറ്റയിടി .
ആഹ്.. നയന മുഖം വലത് കൈ കൊണ്ട് പൊത്തിപിടിച്ചു നിലവിളിച്ച് പോയ്..
അച്ഛനോട് ചെന്ന് പറയ്.. വൈറ്റമിൻ കലക്കി തന്ന് മുഖത്തെ തഴമ്പ് മാറ്റിതരാൻ. പോ… ഇറങ്ങി… തല്ലു വാങ്ങി കൂട്ടാതെ…
നയന കരഞ്ഞ് കൊണ്ട് ഓടി പോയി..
പതിനൊന്ന് മണിയായി. കൃഷ്ണമോളെ താലി കെട്ടി കൂട്ടി കൊണ്ട് വന്നത് നീയാണ്. കൊണ്ടുവന്നതുപോലെ നീ തന്നെ തിരിച്ചു കൊണ്ടാക്കണം. തനിച്ചവളിവിടുന്ന് പോയാൽ രാമഭദ്രൻ വഴിയിൽനിന്ന് ഇവളെ പിടിച്ചു കൊണ്ടുപോകും. സംശയമില്ലാത്ത കാര്യമാ .. അതുകൊണ്ടാ പറഞ്ഞത്. ഇത്രയും ദൂരം എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്. ഞാനും ശ്രീദേവിയും നിനക്കൊപ്പം വരാം.
സാരമില്ല അച്ഛാ… ഇനിയിപ്പോൾ രാകേഷട്ടേൻറെ കൂടെ പോയാലും വലിയച്ഛന് എന്നെ പിടിച്ചു കൊടുക്കില്ലെന്ന് എന്താ ഉറപ്പ്.
അച്ഛൻ ബസ്റ്റോപ്പ് വരെ വന്ന് … എന്നെ ബസ്സിൽ കയറ്റി വിട്ടാൽ മതി അച്ഛാ. വല്യച്ഛൻ എന്തായാലും എന്നെ ബസിനകത്ത് കയറി പിടിച്ചു കൊണ്ടു പോകില്ലല്ലോ? അവിടെ ഇറങ്ങി കഴിയുമ്പോൾ എന്നെ ഞാവൽപ്പുഴക്കാർ നോക്കിക്കൊള്ളും.
ആനന്ദ്നോടും ശ്രീദേവിയോടും യാത്രപറഞ്ഞ് രാകേഷിനെ ഒന്നു നോക്കിയ ശേഷം കൃഷ്ണ ഹരികുമാറിന്റെ കാറിൽ പിൻ സീറ്റിൽ കയറിയിരുന്നു.. ആനന്ദ് കൂടി മുൻസീറ്റിൽ കയറി. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആനന്ദ് കൃഷ്ണയോട് പറഞ്ഞു. നിന്റെ അമൃതേച്ചിയോട് ഞാനെന്താ പറയേണ്ടത് മോളെ …
ആനന്ദേട്ടന് പറയണമെന്ന് നിർബ്ബന്ധമാണേൽ .. ഓപ്പറേഷൻ കഴിഞ്ഞ് പറഞ്ഞാ.. മതി. ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കണ്ട.
മുന്നിൽ വന്നു നിന്ന ബസിൽ കയറുമ്പോൾ ചിലമ്പിച്ച ശബ്ദത്തിൽ കൃഷ്ണ പറഞ്ഞു…
വിപഞ്ചികയിൽ…വരണേ.. അച്ഛാ..
ഉം.. ന് പറഞ്ഞ് കൈ വീശി.. അകലുമ്പോൾ ഹരികുമാറിന്റെ കണ്ണിൽ നിറഞ്ഞു നിന്ന കണ്ണുനീർ തന്നോടുള്ള ആത്മാർത്ഥ സ്നേഹമാണെന്ന് മനസ്സിലാക്കിയ കൃഷ്ണയുടെ കണ്ണും നിറഞ്ഞ് പോയി..
ബസിനുള്ളിൽ വലത് വശത്ത് ഇരുപ്പുറപ്പിച്ച് ബാഗും ഒതുക്കി പിടിച്ച് മെടഞ്ഞിട്ട തലമുടി മുന്നിലേക്കെടുത്തിട്ട് ചാരിൽ അമർന്നിരുന്നൊന്ന് നെടുവീർപ്പിട്ടപ്പോഴേക്കും അടക്കി വച്ച കണ്ണീർ തുള്ളികൾ ഒന്നൊന്നായി.. ഒഴുകിയിറങ്ങി.. ബാഗിൽ നിന്നും തുവാലയെടുത്ത് കണ്ണും മുഖവും അമർത്തി തുടച്ചപ്പേഴേക്കും കണ്ടക്ടർ അരികിലെത്തി..
എവിടേക്കാ.. ടികറ്റ്..
ഞാ.. ഞാവൽ പുഴ..
അതിവേഗത്തിൽ ഓടി പോകുന്ന ബസ്സിനുള്ളിലേക്ക് കൺപോളകളടപ്പിക്കുന്ന തരത്തിൽ പുറത്തുന്ന് വരുന്ന കാറ്റ് കൃഷ്ണയുടെ ശരീരത്തെ തണുപ്പിച്ച് കൊണ്ടിരുന്നു..
കല്യാണം കഴിഞ്ഞ് ആദ്യമായി നാട്ടിൽ പോകുമ്പോൾ രാകേഷേട്ടനോട് ഒപ്പമായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നത്. എന്നെ കൊണ്ടാക്കി അന്ന് തന്നെ മടങ്ങി പോകും. പോകാൻ സമയം കിച്ചായോട് പറയും.. പ്രിയക്ക് തനിച്ച് വരാൻ ഭയം ഉണ്ടെങ്കിൽ ഹരിയേട്ടനൊന്ന് കൊണ്ടാക്കണം കേട്ടോ?
എന്നിട്ടോ.. വെറുതെ നിന്നാലും കിച്ച ഗോവിന്ദാമ്മയേയോ അച്ഛമ്മയോടോ പറയുമായിരുന്നു. അതെന്താണെന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു. ഇന്ന് ഞാൻ തിരികെ പോകുന്നത് കിച്ചാക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കി കൊണ്ടാണ്.. അടുത്ത യാത്രയിലും ഞാൻ രാകേഷേട്ടനോട് പറഞ്ഞതായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്ത് എനിക്ക് ശീലമില്ലേട്ടാ.. നല്ല ഭയം ണ്ട് നൊക്കെ…. അതൊന്നും സാരമില്ല ഇങ്ങനെയൊക്കെയല്ലേ.. ശീലമാകുന്നത്. ഇനി കുറേ കാലം നിനക്ക് തനിച്ച് വീട്ടിൽ പോകേണ്ടതായി വരും 15 ദിവസത്തിലൊരിക്കൽ.
എന്തൊരഭിനയമായിരുന്നു. നയനേച്ചിയോട് വെറുപ്പാണെത്രെ.. വെറുപ്പ്…
ങാ..പോട്ടെ… എല്ലാം.. പോട്ടെ! ചെന്നാലുടൻ കഴുത്തിൽ ഒരു താലിമാലയിടണം. അതിനിപോയെന്ത് ചെയ്യും.. ചെയ്.. അതു മാത്രം നടന്നില്ലല്ലോ?
ചെയ്..ന്ന് പറഞ്ഞ വാക്ക് പുറത്ത് വന്നപ്പോൾ അടുത്തിരുന്ന സ്ത്രീ.. ചോദിച്ചു..
എന്ത് പറ്റി…?
ചമ്മലോടെ കൃഷ്ണ പറഞ്ഞു. ഊം ….ഹും..
എവിടെ പോകാനാ..
ഞാവൽ പുഴയ്ക്ക്…
ഇടയ്ക്കിടക്ക് അവരുടെ ചോദ്യങ്ങൾ കൃഷ്ണയുടെ ചിന്തകളെ മുറിപ്പെടുത്തി കൊണ്ടിരുന്നു.
ചിലതിനൊക്കെ ഉത്തരം പറഞ്ഞും. ചിലതിനൊക്കെ തല കുലുക്കിയും അവളുടെ യാത്ര തുടർന്നു..
ഞാവൽ പുഴയിൽ ബസ് നിർത്തിയതും കൃഷ്ണയിറങ്ങി.
ഹാജിക്കായുടെ കടയിൽ നല്ല തിരക്കുണ്ടായിരുന്നു..
കിഷ്ണയെ കണ്ടതും.. ആമിനാത്ത വിളിച്ചു.
അള്ളാഹ് ഇതാര് വരണത്..ന്റെ പൈങ്കിളി കുട്ടിയല്ലേ..?
ഓടിയരികിലെത്തി കൃഷ്ണ ചോദിച്ചു. സുഖല്ലേ…ന്റെ ആമിനാത്ത..
ഞങ്ങൾക്കു സുഖമാണ് മോളെ , പൈങ്കിളി കൂട്ടിക്ക് സുഖാണോ? അതാദ്യം പറയ്.. കുഞ്ഞാറ്റയുടെ കവിളത്ത് ഉമ്മവച്ച് കൊണ്ട് ചോദിച്ചു.
എനിക്കും സുഖാണ്. ഞാനിനി.. ഇവിടെ കുറെ നാളു കാണും ആമിനത്താ..
അതെന്തേ.. നീ … മാത്രേയുള്ളൂ. രാകേഷ് മോനുണ്ടാവില്ലേ …
ഇല്ല.. രാകേഷട്ടന് പ്രോമോഷനായത് കൊണ്ട് ..അവരുടെ വിദേശത്തുള്ള ഒരു കമ്പനിയിലായിനി ജോലി.
അപ്പോ… മോൻ പോയോ? സി.എമ്മിനെ കാണാണ്ട് …
ങാ..പെട്ടന്നായിരുന്നു എപ്പോ.. വേണമെങ്കിലും. വരാമെന്റെ ആമിനാത്ത.
മോളെ കരിക്കിൻ ജ്യൂസെടുക്കട്ടെ!
വേണ്ടെന്റെ ഹാജിക്കാ.. അച്ഛനെ കാണാൻ ധൃതിയായി … എനിക്ക്..
അങ്ങനിപ്പോ .. തനിച്ച് പോകണ്ട..
സന്ധ്യയായിട്ടില്ലല്ലോ? ഞാൻ പൊയ്ക്കോളാം.. ഹാജിക്കാ..
അത് വേണ്ട.. സി.എമ്മിനെ കാണാൻ വേണ്ടി. ഞങ്ങള് കട പൂട്ടാൻ തുടങ്ങുകയായിരുന്നു.
ങേ…അച്ഛൻ വന്നോ? കൃഷ്ണയ്ക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
ഇത്തിരി മുമ്പേ… കുറേ പേര് കൂട്ടമായ് പോണ കണ്ട് കാര്യം തിരക്കിയപ്പോഴാ.. അറിഞ്ഞത്. സി.എം. വന്നിട്ടുണ്ടെന്ന്. പറഞ്ഞ് കൊണ്ട് തന്നെ ഹാജിക്കാ ഓരോന്നായ് ഒതുക്കി… കടപൂട്ടാൻ ധൃതി കൂട്ടി…
വീതി കൂടിയ ടാറിട്ട റോഡിൽ നിന്നും.. തിരിഞ്ഞ് കുഞ്ഞുപാലം കടന്ന് ചെറിയ റോഡിലേക്ക് നടക്കുമ്പോൾ ആമിനാത്ത പറഞ്ഞു..
കയ്യെല്ലാം തണുത്തല്ലോ? പൈങ്കിളിയേ…’എന്താ നീ.. ആലോചിക്കണത്..
എത്ര വേഗത്തിലാ നമ്മൾ നടക്കുന്നത്. എന്നിട്ടും എത്തണില്ലല്ലോ ആമിനാത്ത.. പറക്കാൻ ചിറകില്ലാത്ത ഒരു പൈങ്കിളിയായി പോയല്ലോന്നോർക്കയായിരുന്നു..
കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അയ്യേ… കരയ്യാ.. ചിരിച്ച് കൊണ്ട് വേണം സി.എമ്മിന്റെ മുന്നിലെത്താൻ.
സന്തോഷം കൊണ്ടാ..ന്റെ ആമിനത്താ
യാത്രയ്ക്കിടയിൽ കുശലാന്വേഷണങ്ങളുമായ് പലരും കൂടി.. എല്ലാരും സി.എമ്മിനെ കാണാൻ വരുന്നവരായിരുന്നു..
വിപഞ്ചികയുടെ ഗേറ്റ് മലർക്കെ..തുറന്ന് കിടപ്പുണ്ടായിരുന്നു.. മുറ്റം നിറയെ ആളുകൾ. കൃഷ്ണയുടെ ഹൃദയമിടിപ്പ് വർദ്ദിച്ചു. വരാന്തയിൽ കൂടിയ ആളുകളെ വകഞ്ഞ് മാറ്റി കൃഷ്ണ മുന്നിൽ എത്താൻ ശ്രമിച്ചു. . നീളൻ വരാന്തയിൽ ചാരുകസേരക്ക് പകരം കറങ്ങുന്ന ചക്രങ്ങളുള്ള കസേരയിൽ ഇരുന്നു ഓരോർത്തക്കായ് ഇടത് കൈ കൊടുത്തു പുഞ്ചിരിക്കുന്ന അച്ഛൻ.
കൃഷ്ണ തറഞ്ഞു നിന്നു..
അപ്പോ.. ന്റെ അച്ഛന്റെ വലത് കൈ ശരിയായില്ലേ ‘ കൃഷ്ണാ..അവളൊന്ന് തേങ്ങി..
കരഞ്ഞ് വീർത്തിട്ടുണ്ടെങ്കിലും അമ്മയുടെയും അച്ഛമ്മയുടെയും മാള്യേച്ചിയുടെയും മുഖത്ത് സന്തോഷത്തിന്റെ തെളിച്ചം കാണുന്നുണ്ട് .കൃഷ്ണയ്ക്ക് കടന്നുപോകാൻ ആളുകൾ ഇടം കൊടുത്തു..
ഒരു നിമിഷം തന്റെ മുന്നിൽ നിൽക്കുന്ന കൃഷ്ണയെ കണ്ട് സി.എം.. അന്തം.. വിട്ടു. സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വർണ്ണാഭമായി.
ഇടത് കയ്യുയർത്തി തലചലിപ്പിച്ച് കൊണ്ട് സി.എം.. മകളെ അരികിലേക്ക് വിളിച്ചു..
അച്ഛായെന്ന് ഉറക്കെ വിളിക്കാൻ കൃഷ്ണ ശ്രമിച്ചു വെങ്കിലും ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു. ഉള്ളിൽ പതഞ്ഞുയർന്ന സ്നേഹവുമായ് അവൾ ഓടിയരികിലെത്തി.. ഒന്നു നിന്ന ശേഷം .. മുട്ടുകുത്തിയിരുന്നവൾ അച്ഛനെ കെട്ടിപുണർന്ന് കൊണ്ട് അടക്കി വച്ച എല്ലാ സങ്കടങ്ങളും പുറത്തേക്കൊഴുക്കി..
പരിസരം മറന്നവൾ അങ്ങനെ കരയുന്നത് കണ്ട് കുടുംബക്കാരും. നാട്ടുകാരുമെല്ലാം കരഞ്ഞ് പോയ്.
ഇടത് കയ്യ് കൊണ്ട് സി.എം മകളെ ചുറ്റിപിടിച്ചു …
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം അച്ഛനിൽ നിന്നും കേട്ടതും.. കൃഷ്ണ മുഖമുയർത്തിയച്ഛനെ നോക്കി..
ചുണ്ടുകൾ കൂട്ടി പിടിച്ചും തുറന്നും വല്ലാത്തൊരു ശബ്ദത്തിൽ സി.എം. കരഞ്ഞു..
പെട്ടന്ന് തന്നെ കൃഷ്ണ തന്റെ കരച്ചിൽ നിർത്തി മുഖം തുടച്ച് രണ്ട് കയ്യ് കൊണ്ടും അച്ഛന്റെ കണ്ണീരൊപ്പി.
എന്റെ പ്രിയ കുട്ടീ… അച്ഛൻ മാത്രമല്ല കേട്ടോ ഇവിടെയുള്ളത് ഞാനുമുണ്ട്.
ഗോവിന്ദൻ അവളുടെ യരികിലെത്തി.
ഗോവിന്ദാമ്മേ.. അവൾ ഗോവിന്ദന്റെ നെഞ്ചിൽ ചായ്ഞ്ഞു കൊണ്ട് പറഞ്ഞു..
അച്ഛനെ മറന്നാലും ഗോവിന്ദാമ്മേ.. മറക്കില്ല.. പോരെ..
അത് കേട്ട് എല്ലാരും ചിരിച്ചു.
അമ്പട . പൊന്നേ… ഞാൻ വിശ്വസിച്ചു.. ഗ്രോവിന്ദൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. രാകേഷ് വന്നില്ലേ?
ഇല്ലച്ഛാ.. ഏട്ടനും ഞാനും കൂടി അച്ഛനെ കൂട്ടാൻ വരാനിരിക്കയായിരുന്നു..
അതേ.. ഗോവിന്ദാമ്മേ.. അവിടെത്തെ ചികിത്സ ചെയ്താൽ അച്ഛന് നൂറു ശതമാനം ശരിയാകുമെന്നല്ലേ.. പറഞ്ഞത്..
പറയാം… മോളെ… സമയമുണ്ടല്ലോ? അച്ഛനെയൊന്ന് കിടത്തട്ടെ!
എല്ലാരും വിഷമം ഒന്നും വിചാരിക്കരുത് . നമ്മുടെ സി.എമ്മിന് യാത്രാക്ഷീണമുണ്ട്. ഒന്നു കിടക്കട്ടെ !
ഇനിയെപ്പോ.. വേണമെങ്കിലും കാണാല്ലോ നിങ്ങൾക്ക് ..? ഞാൻ അകത്തേക്ക് കൊണ്ട് പൊയ്ക്കോട്ടെ!
എല്ലാരും.. സമ്മതം പറഞ്ഞ് പിരിഞ്ഞു. ഹാജിക്കായും ആമിനാത്തയും ബാക്കിയായി.
ഹരിമോനെവിടാ .. മാളൂട്ടിയേ…
ചെറിയമ്മാവന്റെ മുറിയിലെ കട്ടിൽ മാറ്റുന്നു. പുതിയതൊരെണ്ണം.. വാങ്ങി വന്നു അച്ഛമ്മയും നന്ദേച്ചിയും മാധവേട്ടനും ഉണ്ട് അകത്ത്.
അപ്പോഴാണ് മാളുവിന്റെ കയ്യിലിരുന്ന അഭിനവിനെ കൃഷ്ണ കണ്ടത്.
ഇയ്യോ.. ഇതാരാ ന്റെ പൊന്നു വാവായോ? വാടാ.. ചക്കരേ… കൃഷ്ണ കുഞ്ഞിനെ വാരിയെടുത്ത് കവിളത്ത് മുത്തമിട്ടു പൊതിഞ്ഞു..
കേട്ടോ … സി.എമ്മേ.. ന്റെ പൈങ്കിളി കുട്ടിയിനിയിവിടെയാ… താമസം.
ആണോടീ.. മാളു ചോദിച്ചു.
ആണോ.. മോളെ ….? ദേവപ്രഭയും ചോദിച്ചു.
അകത്തെ മുറിയിൽ നിന്നും പുറത്തേക്ക് വരാൻ തുടങ്ങിയ ഹരി അത് കേട്ട് അകത്തേക്ക് പിൻവലിഞ്ഞു.
ങ്ങാ.. അച്ഛമ്മേ… രാകേഷേട്ടൻ ഗൾഫിൽ പോണു. ഏട്ടൻ പറഞ്ഞു.. ഇവിടെ നിന്ന് പഠിക്കാൻ . കൃഷ്ണ അഭിനവിന്റെ മുഖത്തുന്ന് കണ്ണെടുക്കാതെ പറഞ്ഞു.
സി.എമ്മിനായിരുന്നു. ഏറ്റവും സന്തോഷം..
അച്ഛാ… എങ്ങനുണ്ടച്ഛാ നമ്മുടെ കുഞ്ഞാവ … സൂപ്റാല്ലേ…
ഉം… സി.എം. മൂളി..
അച്.. ഛാ.. പറയച്ഛാ.. മാധവേട്ടനെ പോലെയാണോ? നന്ദേച്ചിയെ പോലാണോ? നമ്മുടെയീ.. പൊന്നൂസ്.
സി.എം. പറയാൻ നാക്ക് .. വളച്ച് പ്രയാസപെട്ട് പറഞ്ഞ വാക്കുകൾ കുഴഞ്ഞ ശബ്ദത്തിൽ പുറത്തേക്ക് വന്നതും.. കൃഷ്ണയുടെ ഹൃദയം തകർന്നുപോയ്..
അഭിനവിനെ മാളുവിന്റെ കയ്യിൽ വച്ച് കൊടുത്ത് അവൾ സി.എമ്മിന്റെ മുട്ടിൽ മുഖം വെച്ച് .. പൊട്ടികരഞ്ഞു..
ദേവപ്രഭയും അത് കണ്ട് പൊട്ടികരഞ്ഞു. ആമിനത്ത ദേവപ്രഭയെ സാന്ത്വനിപ്പിച്ചു.. കൊണ്ട് കൃഷ്ണയെ നോക്കി പറഞ്ഞു.
ങാ.. അതാപ്പോ.. ചേലായേ… മോളെ… പൈങ്കിളിയേ…. ഇങ്ങനെങ്കിലും കിട്ടിയല്ലോ നമുക്ക് നമ്മുടെ സി.എമ്മിനെ. പടച്ചോന് നന്ദി പറയാം നമുക്ക്. ഇനി എല്ലാം. ശരിയാകും. ഇല്ലേ …. സി.എമ്മേ…
കൃഷ്ണയുടെ തലയിൽ തടവി കൊണ്ട് സി.എം. നാക്ക് കുഴഞ്ഞ് സി.എം.പറഞ്ഞു..
എയ്യാം ശയാവും.
ഡോക്ടറെന്ത് പറഞ്ഞു ഗോവിന്ദാമ്മേ.. ഒന്നു പറയ്..
അച്ഛന് കുഴപ്പമൊന്നുമില്ല. എല്ലാം പെട്ടന്ന് ശരിയാകേണ്ടതാ.. പക്ഷേ സി.എമ്മിന്റെ ശരീരം മാത്രമേ.. അവിടുണ്ടായിരുന്നുള്ളൂ. മനസ്സു മുഴുവൻ ഇവിടെയാണെന്ന് മനസ്സിലാക്കാൻ ഡോക്ടർ വൈകി..
ഇപ്പോൾ മനസ്സും ശരീരവും ഒരിടത്താ. ഇനിയെല്ലാം ശരിയാകും ഇല്ലേന്ന് നീ തന്നെ ചോദിക്ക്… അച്ഛനോട്..
കൃഷ്ണ അച്ഛനെ നോക്കി..
സി.എം.. അതെയെന്ന് തല കുലുക്കിയിട്ടും കൃഷ്ണയ്ക്ക് വിശ്വാസം പോരായിരുന്നു.
മോള് വാ.. ഗോവിന്ദാമ്മ പറയാം.. അച്ഛൻ കൃഷ്ണയെയും വിളിച്ച് അകത്തേക്ക് വരുന്നെന്നറിഞ്ഞതും ഹരികൃക്ഷണൻ വരാന്തയിലേക്ക് ഇറങ്ങി. വന്നു.
കൃഷ്ണ ഹരിയെ കണ്ടതും.. ഒന്നു നിന്നു. ശരീരം തണുത്തുറയും പോലെ… ഹരികൃഷ്ണനോട് മിണ്ടില്ലെന്ന് മനസ്സിൽ കരുതി വന്നതാണെങ്കിലും.. അവളുടെ സ്നേഹത്തിന്റെ മഞ്ഞ് മല ഉരുകാൻ തുടങ്ങി..
ഇതെന്ത് കോലാ..കിച്ചാ.. അവളുടെ ചിലമ്പിച്ച ശബ്ദം കേട്ട് ഹരി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..
എന്ത് കോലം.. ? ഞാൻ ഇങ്ങനെയല്ലേ.. മുൻപും . സി.എമ്മിന്റെ നെറ്റിയിലൊന്ന് തലോടി.. സി.എമ്മേ… ഞാനൊന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം..
ഹരിമോൻ പോവാണോ? എന്നാ.. നമുക്കൊരുമിച്ച് പോകാം.. ഹാജിക്കാ പറഞ്ഞു.
ആ അവഗണന കൃഷ്ണയെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല..
ശ്രീനന്ദയും മാധവനും ഗോമതിയമ്മയും അങ്ങോട്ടേക്ക് വന്നതും കൃഷ്ണയോടി അവരുടെ അരികിലെത്തി. അച്ഛമ്മയെ കെട്ടിപിടിച്ച് കൃഷ്ണ മാധവനോട് ചോദിച്ചു.
മാധവേട്ടാ.. .സുഖല്ലേ..?
സുഖം..നിനക്കും നിന്റെ രാകേഷേട്ടനും സുഖമല്ലേ..
എനിക്ക്.. സുഖം.. രാകേഷേട്ടന് പര് രമ സുഖം..
അതെന്താടീ രണ്ട് പേർക്ക് രണ്ട് സുഖം..? ശ്രീനന്ദ ചോദിച്ചു..
അതങ്ങനെയാ.. നന്ദേച്ചിക്കിതൊന്നുമറിയില്ലേ.. ന്റെ നന്ദേച്ചി.. മാധവേട്ടന് സുഖമായിരുന്നാൽ നന്ദേച്ചിക്ക്.. ഇരട്ടി സന്തോഷമല്ലേ..? അതാ.. പരമ സുഖം..
ഓ.. നീ.. വല്യ .. പുള്ളിയാ.. സമ്മതിച്ചു. ശ്രീനന്ദ പറഞ്ഞു.
ഞങ്ങൾ തിരികെ പോകുമ്പോൾ നയനയെ ഒന്ന് കാണാമെന്ന് വിചാരിക്കുന്നു അച്ഛമ്മേ..
അത്.. ഞാനങ്ങോട്ട് പറയാനിരിക്കയായിരുന്നു. ഞങ്ങളും വരുന്നു.. കൂടെ!
ആരും.. പോണ്ട.. കൃഷ്ണയറിയാതെ ഒച്ചവെച്ചു..
അതെന്താ? ഗോവിന്ദൻ ചോദിച്ചു..
കൃഷ്ണ പെട്ടെന്ന് ആത്മനിയന്ത്രണം പാലിച്ചു.
അതോ.. നയനേച്ചിയവിടില്ലച്ഛമ്മേ…?
ഇല്ലേ…?
ങാ.. വല്യച്ഛൻ വന്നു കൊണ്ട് പോയി..
സുഖായിരിക്കുന്നോടീ… നയനമോള്..
ദേവ പ്രഭ ചോദിച്ചു.
ങാ.. സുഖം.
നിന്നോട് കുറുമ്പു കാട്ടാറുണ്ടോ അവൾ? ഗോമതിയമ്മ.. ചോദിച്ചു.
എന്നോടോ? കൃഷ്ണയൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.. അച്ഛമ്മ.. പറ.. കുറുമ്പു കാട്ടിയാൽ കൃഷ്ണ അടങ്ങിയിരിക്കോ?
അതില്ലേയില്ല. ഗോമതിയമ്മ ചിരിച്ചു..
അപ്പോ.. കാട്ടാറുണ്ട് ഇല്ലേ..
ഊം… ഈയിടെ കാട്ടിയ കുറുമ്പിത്തിരി കടന്നു പോയീന്ന് മാത്രം. അവിടെ ഞാനാ.. തോറ്റത്.. അതിൽ ഞാൻ ജയിക്കാനും പോണില്ല..
അതെന്താ? സി.എമ്മിന്റെ മോൾ ഒരിടത്തും തോൽക്കില്ലെന്ന് ആണല്ലോ ഈ കാന്താരി പറയാറ് ..
അതൊക്കെ.. ശരിയാ . സി.എമ്മിന്റെ മോൾ അങ്ങനെ പറഞ്ഞാലും അവൾക്കറിയാം.. സി.എം. പലേടത്തും.. തോറ്റുകൊടുത്തിട്ടുണ്ടെന്നും.. അപ്പോഴെല്ലാ വിജയിച്ചവരുടെ മുഖത്തെക്കാൾ തിളക്കം. സി.എമ്മിന്റെ മുഖത്താണെന്നും. ഇല്ലേ ച്ഛാ …
സി.എം.. ചിരിച്ചു..
അത് കണ്ട് ഗോവിന്ദമേനോൻ പറഞ്ഞു. കേട്ടേമ്മേ.. ഇന്നാ.. ഇവൻ ചിരിച്ച് കണ്ടത്.
ഇനി എന്റെ അച്ഛൻ പഴയതിനേക്കാൾ ആരോഗ്യവാനാകും. അത് വരെ .. ഈ അച്ഛനെ വിട്ട് ഞാനെങ്ങും പോകില്ല.
വാ.. മോനേ. അകത്ത് കിടക്കാം…
തണുത്ത കാറ്റാ.
സി.എമ്മിനെയും കൊണ്ട് എല്ലാരും അകത്തേക്ക് പോയി.
നാട്ടിലുള്ള ചില സുഹൃത്ത്ക്കളെ കണ്ടും അവരുമായ് ഏറെ സമയം ചിലവഴിച്ചും നോക്കിയിട്ടും ഹരിയുടെ മനസ്സിലെ നീറ്റൽ മാറുന്നില്ലായിരുന്നു.. ഇന്ന് കൃഷ്ണയെ കാണേണ്ടി വരുമെന്നും സംസാരിക്കേണ്ടി വരുമെന്നും അറിയാവുന്നത് കൊണ്ട് മനസ്സിനെ പാകപ്പെടുത്തിയാണ് വന്നത് എന്നിട്ടും… മനസ്സിന്റെ പിടി വിട്ടു പോകയാണ് കുഞ്ഞാറ്റയെ കാണുമ്പോൾ.. ഹരി നടന്ന് നടന്ന് ഞാവൽ പുഴയുടെ തീരത്തെത്തി.. പിന്നെ ഞാവൽ മരത്തിൽ ചാരി ഇരുന്നു. നാളെ .. നേരം പുലരുന്നതിന് മുൻപ് പോകണം.. തൊട്ടടുത്ത് ശനിയും ഞായറും ഉള്ളതിനാൽ തിങ്കളാഴ്ച പോയാൽ മതിയെന്ന് പറയും. എന്തെങ്കിലും കളവ് പറഞ്ഞ് പോകണം..
ഇന്നെല്ലാരും വിപഞ്ചികയിലാവും തങ്ങുക.. ഞാൻ ചെല്ലാതെ ആരും അത്താഴം കഴിക്കില്ല.
കുറച്ച് സമയം കൂടി പുഴക്കരയിൽ ചിലവഴിച്ച് ഇരുട്ട് വഴികളിലൂടെ ഹരി വിപഞ്ചികയിലെത്തി..
ആദ്യത്തെ ശകാരം അച്ഛമ്മയുടേതായിരുന്നു..
എവിടെയായിരുന്നു .. ഹരി കുട്ടാ..നീ…
സി.എമ്മിന്റെ വലം കയ്യായിരുന്നല്ലോ? എന്നിട്ട് .. നീ.. സി.എമ്മിനരകിൽ ചില വഴിക്കാതെ.. തിരക്കിട്ടിറങ്ങി പോയതോ..പോട്ടെ.. ഇത്ര സമയം നീയെവിടെയായിരുന്നു.
അവനിപോ.. പട്ടണത്തിലെ പരിഷ്കാരങ്ങളൊക്കെയാവും ഇഷ്ടം..മാധവന് ഒരു കമ്പനി കൊടുക്കാൻ നീയല്ലേ.. ഉള്ളത്.. ഗോവിന്ദമേനോൻ പറഞ്ഞു.
സോറി.. മാധവേട്ടാ… ഞാൻ അമണിക്കൂർ കഴിഞ്ഞ് വരാമെന്ന് വിചാരിച്ചതാ.. ഒരുത്തൻ മാരും വീട്ടില്ല..
കുഞ്ഞാറ്റ പറഞ്ഞു..
എനിക്കും.. അച്ഛനും വിശക്കുന്നു..എല്ലാരും വന്നോ.. എന്തെങ്കിലും കഴിക്കാം..
പതിവ് പോലെ എല്ലാരും അത്താഴമേശക്ക് ചുറ്റും ഇരുന്നു..
ഹരികൃഷണന്റെ അപ്പുറവും ഇപ്പുറവും മാളുവും കുഞ്ഞാറ്റയും .
ഇരുന്നു.. സി.എമ്മിന് ദേവപ്രഭ ചോറ് ഉരുട്ടി വായിൽ വച്ച് കൊടുത്തു..
ഹരികൃഷ്ണൻ ചോറ് ഉരുട്ടി ഉരുട്ടിയിരുന്നു.. ഒരിമിച്ചിരിക്കുമ്പോൾ ആദ്യത്തെ ഉരുള.. കുഞ്ഞാറ്റയ്ക്ക് ഉള്ളതാണ് .. രണ്ടാമത് മാളുവിന് .. കുഞ്ഞിലെയത് ശീലമാ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞപ്പോൾ .. ആദ്യത്തേത് മാളുവിനായി..
ഹരിയേട്ടാ.. ഉരുട്ടി കൊളമാക്കാതെ തന്നോ? മാളു പറഞ്ഞു.
ഹരി.. മാളുവിന്റെ വായിൽ ഉരുള വച്ച് കൊടുത്തു..
കുഞ്ഞാറ്റ ശ്വാസം അടക്കിയിരുന്നു.. അടുത്തത് തനിക്ക്… നഷ്ടപ്പെട്ടതെല്ലാം എനിക്കിനി സ്വന്തമാകാൻ പോണു.. തന്റെ വിവാഹ ജീവിതമൊഴികെ..എല്ലാം..
കിച്ചായുടെ ഉരുളയ്ക്കായ് കാത്തിരുന്നു..
രണ്ടാമതുരുട്ടി ഹരി സ്വന്തം വായിൽ വച്ചു.
കൃഷ്ണയ്ക്ക് സങ്കടം വന്നു..
അതെന്താ.. ഹരിയേട്ടാ.. പതിവൊക്കെ തെറ്റിയോ? കുഞ്ഞാറ്റയ്ക്കില്ലേ? ശ്രീനന്ദ ചോദിച്ചു..
കൃഷ്ണയുടെ കല്യാണം കഴിഞ്ഞില്ലേ.. മാളുവിനും കല്യാണം വരെയെ ഉള്ളൂ.. അത് കഴിഞ്ഞ് കെട്ടിയോൻ മാരൂട്ടും. അതല്ലേ.. മാധവേട്ടാ ശരി..
എന്നാലും പാവം..ല്ലേ.. നിന്റെ കുഞ്ഞാറ്റ.. ഒരുരുള കൊടുക്കടാ.. അവൾ കഴിക്കാതിരിക്കുന്നത് കണ്ടില്ലേ.. ഗോമതിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞ്.
കൃഷ്ണയ്ക്ക് ദേഷ്യം വന്നു.. അവൾ മനപൂർവ്വം പറഞ്ഞു.
അതല്ലച്ഛമ്മേ.. ഇവിടുന്ന് പോയ ആദ്യ ദിവസം മുതൽ രാകേഷട്ടേനാ.. ഊട്ടി തരാറ്.. ഞാൻ പറഞ്ഞിരുന്നു.. കാര്യങ്ങൾ ഒക്കെ.. ചില ദിവസം.. ചോറ് മുഴുവനും ഊട്ടി തരും.. ഏട്ടനെയോർത്തങ്ങനെയിരുന്നതാ.. ഞാൻ.. കുറെ മുൻപ് വിളിച്ചിരുന്നു..
ഞാനൂട്ടിയില്ലന്ന് കരുതി.. കഴിക്കാതിരിക്കരുതെന്ന്.. ശബ്ദം .. ചെറുതായി പതറിയപ്പോൾ കണ്ണും നിറഞ്ഞു.. കാണാൻ കൊതിയാവണു.
നിനക്കവനെ കൂടി കൊണ്ട് വരാമായിരുന്നില്ലേ.. ഹരി കൃഷ്ണയെ ചരിഞ്ഞ് നോക്കി ചോദിച്ചു.
വരും.. ഉടനെ .. യാത്ര പറയാൻ..
യാത്ര പറയാനോ? ഹരിയുടെ കയ്യിലെ ഉരുളയിൽ നോക്കി .. കൃഷ്ണ പറഞ്ഞു.
കിച്ചാ.. പറ്റുമെങ്കിൽ അതിങ്ങ് താ..
അവൾ വയ് തുറന്ന് വച്ചു.
കൊടുക്കടാ.. കൊതിച്ചിക്ക് …. പറഞ്ഞിട്ട് ഗോമതിയമ്മ നിർത്താതെ ചിരിച്ചു.
ഹരിയവളുടെ വായിൽ ഉരുളവച്ച് കൊടുത്തു. പരിഭവം കൊണ്ട്
നിറഞ്ഞ് നിന്ന കണ്ണുനീർ കൃഷ്ണയുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
(തുടരും)
❤️❤️❤️ ബെൻസി❤️❤️❤️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ബെൻസി മറ്റു നോവലുകൾ
Super.vakkukal ella parayan.kunjattayeyum kichayeyum kanan thonunnu