കാലം തെറ്റി പെയ്യുന്ന ഈ കർക്കിടകമാഴയിൽ നനയുവാൻ കൊതിക്കുന്ന ഒരു തളിരില പോലെ, നീയും എന്നിലേക്ക് കാലം തെറ്റി പെയ്തത് അല്ലെ..
നിർജീവം ആയിരുന്ന എന്നിലെ നദിയെ നീയെന്ന മഴയല്ലേ ഉണർത്തിയത്. നിന്നിലൂടെ എനിക്കായ് പെയ്ത ഓരോ തുള്ളിയേയും ഞാൻ പ്രണിയിക്കുന്നു. ‘പ്രണയം ശക്തമാണ്, എന്നാൽ കാറ്റുപോലെ നിശബ്ദവും.’
“പ്രണയമേ നിന്നെ ഞാൻ വർണിച്ചീടുകിൽ തരളമാം എൻ ഹൃദയം വേദനിച്ചീടും “.
ഓർമ്മകൾ കുത്തിവലിക്കുമ്പോഴും പിന്തിരിഞ്ഞു നോക്കാൻ മനസ്സ് തയ്യാറാകാത്തത്, നിന്നോടൊപ്പം ഉള്ള നിമിഷങ്ങൾ കണ്ണീരിൽ വീണുപോകാതിരിക്കാനാണ്. അത്രമേൽ പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെടാതിരിക്കാൻ, മറവിചുഴിയിൽ ആണ്ടുപോകാതിരിക്കാൻ വേണ്ടി മാത്രം.
എന്തിനെന്നറിയാതെ നിന്റെ സാമീപ്യം ഞാൻ തേടുമ്പോഴും നീ എന്റെ ഉള്ളിൽ ഉദിക്കാത്ത നിലവായ് ഉണ്ടായിരുന്നു. നിന്റെ നിശബ്ദതയിൽ കണ്ണുകൾ ഉരുകുമ്പോൾ, എന്നാത്മാവ് എരിയുമ്പോൾ, നീ എന്നിലേക്ക് വന്നുചേരുകയായിരുന്നു.
” കരളും പകുത്തു നൽകി എൻ പ്രണയമേ നിനക്ക് ഞാൻ, ഹൃദയത്തിൽ ഇന്നും ശൂന്യത മാത്രം. “