രാമചന്ദ്രൻ മൊറാഴ
==========================
വാക്കുകളുടെ ദുരുപയോഗം
ശീലിച്ചുപോയവർക്കു
നാനാർത്ഥം പഠിക്കാൻ
‘കൃഷി’യോളം നല്ലൊരുവാക്കില്ല.
ഹൃദയരക്തംകൊണ്ട്
ജീവിതത്താളിൽ കോറിയിട്ട
വെറും അലങ്കാരവാക്കല്ല
അധ്വാനിക്കുന്നവന് കൃഷി .
വിത്ത് കുത്തിത്തിന്നുന്നവൻ
വിലയിട്ടു തുടങ്ങിയപ്പോഴാണ്
ആത്മഹത്യയുടെ മറുവാക്കായി
കൃഷി ചുരുങ്ങിയൊടുങ്ങിയത്
നട്ടുനനച്ചവനേ ഒതുക്കിയിരുത്തി
ഉണ്ടുറങ്ങുന്നവൻ വ്യാഖ്യാനിച്ചു
അർത്ഥംകണ്ടു തുടങ്ങിയപ്പോഴാണ്
കൃഷി തൊഴിലിന്റെ പര്യായമായത്
ആകാശത്തിലെ പറവകളെപ്പോലെ
വിതക്കാത്ത – കൊയ്യാത്തവൻ
അർത്ഥം കൊടുത്തുവന്നപ്പോഴാണ്
കൃഷി തെരുവിലിറങ്ങിയത്
നാളത്തെ ഉടമകളാകുമെന്ന
സ്വപ്നം കാണാൻപ്രേരിപ്പിച്ച്
അതൊരു മഹാനുണയായപ്പോഴാണ്
കൃഷിയൊരു മുദ്രാവാക്യമായത്
സ്വന്തംവിയർപ്പിൽ മൂല്യം
കെടുവിലപറഞ്ഞുറപ്പിച്ചു
കച്ചവടമാക്കിയപ്പോഴാണ്
കൃഷിക്ക് കച്ചവടമുല്യം കൈവന്നത്
നാണ്യവിളകൾ മാത്രമാണ്
കൃഷിയെന്ന് ഉദ്ഘോഷിച്ച്
ആഘോഷമാക്കിയപ്പോഴാണ്
കൃഷിക്ക് ആഗോളമാനംവന്നത്
കുന്നിടിച്ച് മണ്ണെടുപ്പാണ്
വിത്തും വളവും വേണ്ടാത്ത
ലാഭക്കൃഷി എന്നായപ്പോഴാണ്
കൃഷി കോർപ്പറേറ്റായത്
ദുർന്നടപ്പുകാരെ പരിഹസിച്ച്
മുടക്കില്ലാത്ത കൃഷിക്കാരെന്നു
വിളിച്ച് ചിരിച്ചപ്പോഴാണ്
കൃഷിയൊരു അശ്ലീലപദമായത്
വിതക്കാത്തവരും കൊയ്യും
എന്ന പുതുമൊഴിക്കാലത്ത്
വിതച്ചതേ കൊയ്യൂ എന്നത്
കാലഹരണപ്പെട്ട പഴമൊഴിയാണ്
കൃഷിയൊരു വെറും വാക്കല്ലെന്നും
ഒരു സംസ്ക്കാരമാണെന്നും
ഇനിയും മറന്നിട്ടില്ലാത്തവർ
എന്നും വിതച്ചുകൊണ്ടിരിക്കും
ആര് കൊയ്യുമെന്ന് ഒരിക്കലും
ആശങ്കപ്പെടാത്തവർക്ക്
കൃഷിയൊരു വികാരമാണ്.
ജീവിതംപോലെ ഒരനിവാര്യത.
വായ്ത്തല രാകിമിനുക്കിയ
അപരന്റെ കൊയ്ത്തരിവാൾ
വിള ഉന്നംവെക്കുമ്പോഴും
കൃഷി വിളയാതിരിക്കില്ലല്ലൊ?
ഒരിക്കലും വിത്തിറക്കാത്തവർ
കൊയ്ത്തിലൂറ്റം കൊള്ളുമ്പോഴും
മണ്ണും മനസ്സും തരിശ്ശിടാൻ
കൃഷിക്കാർക്കാകില്ലല്ലൊ.?
=========================
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission