Skip to content

‘നീ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപ്പോയിരുന്നു സാറാ’

aksharathalukal-malayalam-kathakal

‘നീ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപ്പോയിരുന്നു സാറാ’
എന്നും അയാളുടെ കുറ്റസമ്മതം അവസാനിക്കുന്നത് ഇങ്ങനെയാണ്.എല്ലാ മുറിപ്പാടുകളെയും ശമിപ്പിക്കാൻ ആ വാക്കുകൾക്കാവുമെന്ന് അയാൾ വിശ്വസിച്ചിരുന്നുവോ??
അറിയില്ല..!!
വർഷങ്ങൾക്കിപ്പുറം ആശുപത്രി വരാന്തയിൽ അയാളുടെ മരണം കാത്തിരിക്കുമ്പോഴും ആ വാക്കുകൾ അവൾക്കുചുറ്റും മുഴങ്ങികേട്ടുകൊണ്ടേയിരിന്നു..
ഇവിടെ എല്ലാവർക്കും സാറ അപരിചിതയാണ്. അയാൾക്കൊഴിച്ച്.ആ അപരിചിതത്വം അവളെ വല്ലാതെ അലോസരപ്പെടുത്തുന്നുമുണ്ട്. വലിയൊരു രഹസ്യത്തിലേക്കെന്ന പോലെ നിഗൂഢത നിറഞ്ഞ നോട്ടങ്ങളാണ് ചുറ്റും. ഞങ്ങളുടെ ഭൂതകാലം ചികയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ.എങ്കിൽ ഞാൻ അതിഷ്ടപ്പെടുന്നില്ലെന്ന മട്ടിൽ ആർക്കും പിടികൊടുക്കാതിരിക്കാൻ ശ്രമിക്കുകയാണ്.

ഇപ്പച്ചിന്റെ ഫ്രണ്ടാ?
ചുറ്റിനും അടിഞ്ഞുകൂടിയ നിശബ്ദതയെ ഭേദിച്ചുകൊണ്ട് നേരിടേണ്ടി വന്ന ആദ്യത്തെ ചോദ്യം.ചുരുണ്ടമുടിയും വലിയ കണ്ണുകളുമുള്ള അയാളുടെ മകൾ, ഇഫ.അതെയെന്നു തലയാട്ടി.ചിരിക്കാൻ ശ്രമിച്ചു. അവിടെ കയറിവന്നതു മുതൽ ആ കണ്ണുകൾ നിറഞ്ഞ കൗതുകത്തോടെ സാറയെ പിന്തുടരുകയാണ്.മൂന്നു മക്കളിൽ അയാൾക്കേറ്റവും പ്രിയപ്പെട്ടവൾ ഇഫയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയേറെ ആ മകൾ അയാളുടെ വാക്കുകളിൽ നിറയുന്നത് പതിവായിരുന്നു.അവളെ മടിയിലിരുത്തി ഒരുപാട് സംസാരിക്കണമെന്നുണ്ട്. ഒരുപാട് കഥകൾ പറയണമെന്നുണ്ട്.അവളുടെ ഇപ്പച്ചിക്കിഷ്ടപ്പെട്ട ഒരുപാട് കഥകൾ.

അയാൾ കഥകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു.പ്രിയപ്പെട്ട പുസ്തകങ്ങൾ സമ്മാനിക്കാനും ആ കഥകൾ പുലരുവോളം ഉറങ്ങാതെ പറഞ്ഞു കേൾക്കാനും അയാളാഗ്രഹിച്ചു.അങ്ങനെ ഉറങ്ങാതെ നീണ്ടുപോയ എത്രയോ രാവുകളിൽ മകൾക്കു ചിറകുകൾ തുന്നണമെന്നാഗ്രഹിച്ച ഒരച്ഛനെ ഞാനറിഞ്ഞതാണ്. തനിക്കേറെ പ്രിയപ്പെട്ടവന്റെ ഏറെ പ്രിയപ്പെട്ട സ്വപ്നം.

കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.വരേണ്ടതില്ലായിരുന്നു.എന്തിനാവും അയാൾ വീണ്ടും കാണാൻ ആഗ്രഹിച്ചത്.ഒരിക്കൽപോലും താൻ കടന്നുവരരുതെന്ന് അവർ രണ്ടുപേരുമാഗ്രഹിച്ച ആളുകൾക്കിടയിലേക്ക് തന്നെ കൊണ്ടെത്തിച്ചത്.അയാൾ അങ്ങനെയാണ്.ഒരിക്കലും അയാളെ അവൾക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടാണ് അയാൾ തനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണെന്ന് അവളെഴുതിയത്.അന്നും അയാൾ പതിവുപോലെ പൊട്ടിച്ചിരിച്ചു.

ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ചതാണ്. എങ്കിലും മരണത്തിനു മുന്നിൽ നിന്നുകൊണ്ടുള്ള അയാളുടെ ക്ഷണം അതവൾക്ക് നിരസിക്കാനാകുമായിരുന്നില്ല.

റയാനാണു ഇങ്ങോട്ട് വിളിച്ചത്.പേര് പറഞ്ഞില്ല.അയാളുടെ അനിയനാണെന്നു പരിജയപ്പെടുത്തി.അവൻ തനിക്ക് നന്നേ പരിജിതനാണെന്നു ആ കുട്ടിക്ക് അറിയില്ലല്ലോ.
‘ഇക്കച്ചിക്ക് കാണണോന്നിണ്ട്.ഒന്ന് വരാൻ പറ്റുവോ’
വരാം എന്ന് മാത്രം പറഞ്ഞു.കുറച്ചു നേരത്തെക്ക് ഒരുതരം മരവിപ്പായിരുന്നു. കാണാതിരിക്കണമെന്നു എന്തുകൊണ്ടോ അന്നേരം തോന്നിയില്ല.അയാൾക്കിഷ്ടമുള്ള കറുത്തസാരിയുടുത്തതും വലിയ ചുവന്ന പൊട്ടുതൊട്ടതും എന്തിനായിരുന്നു.അറിയില്ല.യാന്ത്രികമായാണ് എല്ലാം ചെയ്തത്.
അവിടെ എത്തുന്നത് വരെ അയാളെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. ചുറ്റുമുള്ള ഈ മുഖങ്ങൾ ഓർത്തതേയില്ല.ഓർത്തിരുന്നെങ്കിൽ ഒരുപക്ഷെ വരുമായിരുന്നില്ല.വരേണ്ടിയിരുന്നില്ലെന്ന് ചിന്ത അവളെ വല്ലാതെ അലട്ടിയിരുന്നു.അയാൾക്ക്‌ പ്രിയപ്പെട്ടവർക്കിടയിലെ ഈ ഏകാന്തതയെ അവൾ വെറുത്തു. ഇറങ്ങി നടന്നാലോയെന്നു ആലോചിക്കുമ്പോഴാണ് ഒരാൾ അടുത്തുവന്നത്.മുഖമുയർത്തിയില്ല.താഴെ തന്നെ നോക്കിയിരുന്നു.
‘ഇക്കച്ചി..’ റയാനാണ്.അയാൾ എന്നെ വിളിക്കുന്നുവെന്നോ അയാൾ എന്നെ കാണാനാഗ്രക്കുന്നുവെന്നോ അവൻ പറഞ്ഞുവോ.ഒന്നും കേട്ടില്ല.എന്നിട്ടും എഴുന്നേറ്റു അവനു പുറകെ നടന്നു.ആമി, അയാളുടെ ഭാര്യ,അവൾക്ക് മുഖം കൊടുക്കാതെ നടന്നു.
തനിക്കുചുറ്റും ഇരുട്ടുപടർന്നെങ്കിലെന്നു അവൾ ആഗ്രഹിച്ചു.ആ ഇരുട്ടിൽ താൻ മുങ്ങിപ്പോയിരുന്നെങ്കിലെന്നു കൊതിച്ചു.

ഐ സി യു വിലേക്കാണ്.വാതിലിനു മുന്നിൽ അവൻ നിന്നു.വാതിലിലെ ചില്ലുജാലകത്തിലൂടെ അവൾ അകത്തേക്ക് നോക്കി.അയാളുടെ കണ്ണുകൾ, അത് തന്നെ പ്രതീക്ഷിക്കുന്നുണ്ടോ.നിന്റെ പ്രണയത്തെ ഞാൻ ഭയപ്പെട്ടുവെന്നും നീ എന്നിലേക്ക് ചുരുങ്ങിപോവരുതെന്ന് ഞാൻ ആഗ്രഹിച്ചുവെന്നും അയാൾ വീണ്ടും ഏറ്റുപറയുമോ. നിങ്ങളുടെ ഒരുവാക്കിനും എന്നെ മുറിപ്പെടുത്താനാവില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും എന്നെന്നേക്കുമായി അയാളുടെ ജീവിതത്തിൽ നിന്നു പടിയിറങ്ങുമ്പോഴും ആ കണ്ണിൽ നിറഞ്ഞിരുന്ന സ്നേഹം അവളെ ആശങ്കപ്പെടുത്തിയിരുന്നു.ഇനിയും അത് നേരിടേണ്ടണ്ടതുണ്ടോ.അവൾ ഒരു നിമിഷം നിന്നു.
‘വേണ്ട റയാൻ.ഞാൻ അകത്തേക്കില്ല.പോവുന്നു’
അവൻ എന്തെങ്കിലും പറയുന്നതിനു മുൻപേ തിരിഞ്ഞ് നടന്നു.അയാൾക്കു പ്രിയപ്പെട്ടവർക്കിടയിലെ അപരിചിതത്വത്തിൽ നിന്നും എത്രയും വേഗം ഓടിമറയാൻ ശ്രമിച്ചു.താൻ എന്ന ചോദ്യത്തെ അവർക്കിടയിൽ നേരിടാതിരിക്കാൻ അയാൾ ജീവിച്ചിരിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുവോ.പുറകിൽ തന്റെ നിഴലുകൾ ഉപേക്ഷിക്കപ്പെട്ടതായി അവൾക്ക് തോന്നി.അയാൾക്കിനിയും സ്നേഹംകൊണ്ടു തന്നെ മുറിപ്പെടുത്താവില്ല.അവൾ അയാളുടെ സ്നേഹത്തെ വിജയിച്ചുകഴിഞ്ഞിരിന്നു.

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!