Skip to content

അഭിസാരികയുടെ പ്രണയം   (കഥ)

അഭിസാരികയുടെ-പ്രണയം

അഭിസാരികയെ പലരും പലപ്പോഴും തേടി വരാറുണ്ട്.

പക്ഷെ കണ്ണനെ ഞാൻ തേടി കണ്ടെത്തിയതാണ്.

വൈശാഖമാസത്തിലെ സന്ധ്യയിൽ ഞങ്ങൾ അഭിസാരികകൾ കൃഷ്ണപൂജ നടത്തുന്ന രാത്രിയിൽ. ഞാൻ രാധയെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു.

മറ്റാരെയോ തേടി വന്ന കണ്ണൻ.

“വൃന്ദാവനത്തിൽനിന്നും ഈയുള്ളവളുടെ ഗണികപുരയിലെത്തിയോ”, അറിയാതെ പറഞ്ഞുപോയി.….

അന്നത്തെ രാത്രിയിൽ ഞാൻ അവനുവേണ്ടി എന്റെ കുലത്തൊഴിൽ ചെയ്തു.

പലരുമായി ഉണ്ടായിരുന്ന കൂടിച്ചേരലുകളിൽ നിന്നും കിട്ടാത്ത പേരറിയാത്ത ഒരു വികാരം നൽകാൻ അവനു  കഴിഞ്ഞിരുന്നു.

സ്‌നേഹം അല്ലെങ്കിൽ വാത്സല്യം അതുമല്ലെങ്കിൽ ആശ്വാസം ? അറിയില്ല.

സ്നേഹം എന്ന മഹാ സാഗരത്തിൽ ആറാടിതുടങ്ങിയിരിക്കുന്നു.

എന്നെങ്കിലുമൊരിക്കൽ നഷ്ടപ്പെടുമെന്നും അവനെനിക്ക് അവകാശപ്പെട്ടതല്ല എന്നറിഞ്ഞിട്ടും വിലക്കു വാങ്ങിയ ഒരു വൈഡൂര്യം കണക്കെ   സൂക്ഷിച്ചും, താലോലിച്ചും കൊണ്ട് നടക്കുന്നു.

വ്രത ശുദ്ധി  മനസ്സിൽ സൂക്ഷിച്ചു കൊണ്ട് മാത്രമേ എനിക്കവനുമായി അടുക്കുവാൻ കഴിഞ്ഞുള്ളു. പവിത്രമായ ഒരു കർമമായി, കുറ്റബോധം ലവലേശമില്ലാതെ ദൈവീകമായ സംതൃപ്തി അവനിൽ നിന്നും കിട്ടിയിരുന്നു.

പരമനന്ദത്തിന്റെ തേൻ നുകർന്നതു തീർത്ഥമായി തോന്നിയത് അത് കൊണ്ടാവാം.

ഒരായുസ്സിലെ ദാഹം മുഴുവൻ  അവസാനിച്ചതുപോലെ.

കൂട്ടുകാരികളിൽ പലരും പറഞ്ഞു “ഇത് നമുക്ക്  വിധിച്ചതല്ല, വെറുതെ വേദനിക്കരുത്. അത് നിന്റെ തൊഴിലിനെ ബാധിക്കും”.

തൊഴിലിനെ അല്ലെ ബാധിക്കൂ, ജീവിതത്തെ അല്ലല്ലോ” മനസ്സിൽ പറഞ്ഞു.

തല വെളുത്ത ഞങ്ങളുടെ മാതാജിയും എനിക്ക് തന്ന ഉപദേശത്തിൽ ഉണ്ടായിരുന്നു, “സ്നേഹം, അത് അഴുകിയതും ജീർണിച്ചതുമായ മാംസക്കഷ്ണങ്ങൾ നീ തലച്ചുമടായി കൊണ്ടുനടക്കുന്നതുപോലെയാണ്. അതിൻ്റെ ദുർഗന്ധത്തിൽ  നീയും നിന്റെ കുലവും എന്നും വെറുക്കപ്പെടും.”.

ഞാനവരെ പുച്ഛിക്കാറില്ല, അത് സത്യമാണ്.  അതാണ് ഞങ്ങളുടെ അനുഭവം.

 

എൻ്റെ അടഞ്ഞുപോയ കണ്ണുകൾക്കുമുകളിൽ അവൻ ചുണ്ടുകളാൽ ഒരു സംരക്ഷണത്തിന്റെ കവചം തീർത്ത പോലെ തോന്നി.   സ്ഥലകാലബോധമില്ലാതെ, സർവ നാഡികളും തളരുന്ന അവസ്ഥ പറഞ്ഞു കേട്ടെങ്കിലും, അനുഭവിച്ചത്‌ എന്റെ കണ്ണനോടൊപ്പം  മാത്രം.

കണ്ണനെ തേടി ഞാൻ പോകുന്നതിൽ തെറ്റില്ല.

മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രണയം ഒരു മഴ പോലെ എന്നിലേക്കിറങ്ങിവരുന്നതും ഇതാദ്യം.

‘എന്നായിരിക്കും കണ്ണാ നീ എന്നെ   വിട്ടു പോവുക’.

മടുക്കാത്തതായി ഈ ഭൂമിയിലുള്ളത് സ്നേഹം  മാത്രമായിരിക്കും. പക്ഷെ അതിനും വരമ്പുകൾ എന്നോ കെട്ടിയതാണല്ലോ. മതം, കുലം, വർഗം അങ്ങിനെ എന്തെല്ലാം.

കൂടുതലൊന്നും ആഗ്രഹിക്കരുതെന്നു വിലക്കിയിട്ടുണ്ടെങ്കിലും, അറിയാതെ അവനിലേക്ക്‌ മാത്രം പടർന്നു കയറാൻ വെമ്പുന്ന മനസ്സ് ഒരിക്കലും ബാധ്യത ആകാൻ പാടില്ല.

ഒരാളിൽ മാത്രം ജീവിതം ലയിപ്പിക്കാൻ എന്റെ വർഗത്തിൽ പെട്ടവർക്ക് അവകാശമില്ല. അങ്ങിനെ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ  ഒരു കുടുംബിനി ആകുമായിരുന്നു.. കഴുത്തിലെ താലി പുറത്തു കാട്ടി, നെറ്റിയിൽ സിന്ദൂരം പൂശി തല ഉയർത്തി മറ്റു  കുലസ്ത്രീകളിൽ നിന്നും മാറി നടക്കാമായിരുന്നു.

അവന്റെ കുട്ടികളുടെ അമ്മ ആകാമായിരുന്നു.

കൂട്ടുകാരികൾ എന്നെ അസൂയയോടെ   നോക്കുന്നത്  ഞാൻ  ഭാവനയിൽ   കണ്ടു  ചിരിച്ചു.

“കുട്ടി സ്വപ്നം കാണുന്നത് കുറച്ചോളു, നമ്മൾ ദേവദാസികളാണ്. ആചാരപ്രകാരം നീ ഒരു ദേവനെ വരിച്ചതാണ്. തേടി വരുന്നവരെയെല്ലാം ആ ദേവനായി കണ്ടു വേണം അഭിസാരികമാർ പരിചരിക്കേണ്ടത്. ദേവശാപം കഠിനമാണ്. നിനക്കതു ഒറ്റയ്ക്ക് താങ്ങാൻ കഴിയില്ല. കുലം മുടിയും.” മാതാജി ഇടയ്ക്കിടെ ഓര്മിപ്പിച്ചുകൊണ്ടിരുന്നു.

കണ്ണൊന്നടച്ചാൽ മനതാരിലേക്കു കയറിവരുന്ന എൻ്റെ കണ്ണൻ.

ഇതൊരു രഹസ്യമാണ്.

പരസ്യമായാൽ  നഷ്ടപ്പെടുന്നത് അവനെയും അതിൽ കൂടുതൽ എന്നെത്തന്നേയും ആയിരിക്കും. പഴകുംതോറും വീര്യം കൂടുന്ന ഒരു വീഞ്ഞുപോലെ ഈ  സ്നേഹം മധുരിക്കാൻ ഇതാണ് നല്ലത്, ഈ രഹസ്യം.

രതി എന്നത് ഒരു സങ്കല്പം മാത്രമായിരുന്നു.

ആ സങ്കല്പം ഇപ്പോൾ പ്രണയത്തിലേക്ക് വഴിമാറിയിരിക്കുന്നു.

സ്വാതന്ത്ര്യം ഇല്ലാത്ത പ്രണയം വേദന മാത്രമേ സമ്മാനിക്കു. അത് കൂട്ടിനുള്ളിലെ തത്തയെ പോലെ കരഞ്ഞുകൊണ്ടിരിക്കും,

മറ്റൊരാൾക്ക് അവനെ വിട്ടുകൊടുക്കുന്നത് എന്റെ വേദന.

മനസ്സിൽ അണുവിനോളം ഇഷ്ടം ആരോടും  സൂക്ഷിച്ചു വക്കാൻ ഇതുവരെ തോന്നിയിട്ടില്ല. അതിനുള്ള അർഹതയില്ല. പക്ഷെ കണ്ണാ, എന്തിനാണ് നിന്നോട്.

കണ്ണനെ കൺ നിറയെ കാണാൻ,  പൂവിട്ടു പൂജിക്കാൻ എല്ലാ പീഡകളും സഹിക്കാൻ   തയ്യാറാകുന്നു .

‘ഇതൊന്നും വേണ്ടായിരുന്നു’  മനസ്സ് ഇത് വരെ വിലപിക്കാതിരുന്നതാണ്  എന്നെ അത്ഭുദപ്പെടുത്തിയത്.

‘ഇത് വേണ്ടതായിരുന്നു’.

എല്ലാ പാപവും കഴുകി വിശുദ്ധയായ പോലെ.

കുമ്പസാരം നടത്തി മനസ്സിലെയും ശരീരത്തിലേയും കറ കളഞ്ഞു പവിത്രമായിരിക്കുന്നു.

നാളെ എല്ലാം നഷ്ടപെടുമെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുന്നു ….

മനസ്സുകൊണ്ട് ഒരായിരം വട്ടം എല്ലാവരോടും വിളിച്ചു പറഞ്ഞു ഹൃദയത്തിന്റെ മണിയറയിൽ സ്വപ്നം കൊണ്ട്  പണികഴിപ്പിച്ച ഒരു കൂടുണ്ട്,  എന്നും എപ്പൊഴും നിനക്കും എനിക്കും മാത്രമായി എല്ലാം പങ്കുവയ്ക്കാൻ.

ഇത് മനസ്സ്, ഒരു അഭിസാരികയുടെ അത്യാഗ്രഹം നിറഞ്ഞ മനസ്സ്,

ഇനിയും വന്നു ചേരാവുന്ന ചളിക്കുഴികളിൽ നിന്നും കൈ പിടിച്ചു കയറാനുള്ള  ഒരു മനസ്സ്.

നാളെ വേദനിച്ചു കരയും എന്നറിയുന്ന മനസ്സ്.

വെയിൽ കൊണ്ടാൽ വളരില്ല എന്ന് കരുതി, ഇരുട്ടിൽ  മാത്രം  ആകാശം കാണുന്ന മയിൽപ്പീലിത്തുണ്ടിന്റെ മനസ്സ്.

കണ്ണൻ വൃന്ദാവനത്തിലേക്ക് തിരിച്ചുപോയിരുന്നു.

അഭിസാരിക വിലപിക്കുന്നു, “പ്രണയം ഞങ്ങൾക്കു നിഷിദ്ധമാണോ?”

———–

സുധേഷ്‌ ചിത്തിര

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Aksharathalukal Online Malayalam Story

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!