Skip to content

കാത്തിരിപ്പ്

കാത്തിരിപ്പ്

“ഗൌരിയേച്ചീ,,അറിഞ്ഞൊ വിശേഷം..എന്റെ ഉണ്ണിയേട്ടൻ നാളെ വരുന്നുണ്ടെന്ന്..”

മാളു അത് പറഞ്ഞപ്പൊ തന്നെ ഗൌരിയുടെ മുഖം സന്തോഷാധിക്യത്താൽ തിളങ്ങി..ആ മുഖത്ത് തെല്ലൊരു നാണം വിരിഞ്ഞു..

“നിന്നോടാരാ പറഞ്ഞെ,,”

മുഖത്ത് വന്ന നാണം പുറത്തു കാട്ടാതെ ഗൌരി ചോദിച്ചു..

“എന്നെ വിളിച്ചാരുന്നു,,ആരോടും പറയേണ്ടെന്നാ പറഞ്ഞെ..പിന്നെ ചേച്ചീടെ മുഖത്തെ നാണമൊക്കെ ഒന്ന് കാണാലോന്ന് കരുതി പറഞ്ഞതാ..”

മാളു കുസൃതിയോടെ ചിരിച്ചു..

“പോടീ പെണ്ണെ,,എനിക്ക് നാണമൊന്നുല്ല്യ..നിന്റെ ഏട്ടൻ വരുന്നതിനു ഞാനെന്തിനാ നാണിക്കുന്നെ..”

“ഉം.ഉം..കണ്ടാലും പറയും..”

കളിയാക്കിക്കൊണ്ട് മാളു ഓടിയകന്നതും ഗൌരിയുടെ മനസ്സ് ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു..

ഭാസ്കരൻ നായരുടെയും,ഭവാനിയുടെയും മൂത്ത മകനാണു ഉണ്ണി,,ഇളയവൾ മാളു..

അവരുടെ ആകെയുള്ള അമ്മാവന്റെ മകളാണു ഗൌരി..

ഗൌരിയുടെ അച്ഛൻ,അഥവാ ഉണ്ണിയുടെ അമ്മാവൻ മരിച്ചതിൽ പിന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നതും ഉണ്ണിയായിരുന്നു..

അമ്മാവന്റെ കുടുംബം എന്നതിനപ്പുറം അതിനൊരു കാരണം കൂടിയുണ്ട്..ചെറുപ്പം തൊട്ടെ ഉണ്ണിയുടെ കളിക്കൂട്ടുകാരിയാണു ഗൌരി,,അവരുടെ മനപ്പൊരുത്തം കണ്ട് അന്നു തൊട്ടെ അവളെ ഉണ്ണിക്ക് വേണ്ടി പറഞ്ഞു വെച്ചതാണു..

കണ്ണാരം പൊത്തിക്കളിക്കുമ്പൊഴും,മണ്ണപ്പം ചുട്ടു കളിക്കുമ്പൊഴും,മൂവാണ്ടൻ മാങ്ങ പകുക്കുമ്പൊഴും അവരൊന്നായിരുന്നു..

കുരുത്തോലക്കീറിനാൽ മാല ചാർത്തിയ ബാല്യം, അവരുടെ അനശ്വരമായ പ്രണയ കാവ്യത്തിന്റെ ആദ്യ ഏടുകളായ് മനസ്സിൽ വേർപെട്ടു പോകാൻ കഴിയാത്ത വിധം പതിഞ്ഞു പോയിരുന്നു..

പഠനം കഴിഞ്ഞ് നല്ലൊരു ജോലിക്കായി വിദേശത്തേക്ക് ഉണ്ണി പോയിട്ടിപ്പൊ വർഷം മൂന്നായി..

അന്നു തൊട്ട് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിപ്പാണു ഗൌരി..പോകും മുൻപ് അവൾക്ക് സമ്മാനമായി നൽകിയ കരിമണി മാല അവളുടെ കഴുത്തിൽ ഇന്നും നൂലു പൊട്ടാതെ കാത്തുവെച്ചിട്ടുണ്ട് ഗൌരി..

വല്ല്യ ആളായി വരുമ്പൊ ഈ പാവപ്പെട്ട നാട്ടുമ്പുറത്തുകാരിയെ മറക്കുവൊ ഉണ്ണിയേട്ടാ എന്ന അവളുടെ ചോദ്യത്തിനു ചേർത്തു പിടിച്ചു നെറുകിലൊരു ചുംബനമായിരുന്നു ഉണ്ണി..

ആ ചുംബനത്തിന്റെ ചൂടും.ചൂരും ഇന്നും മായാതെ കിടക്കുന്നുണ്ട് നെറ്റിയിൽ..

,,,ഡീ അമ്മാവന്റെ മോളെ..താലി ചാർത്തും മുന്നെ എന്റെ മനസ്സിൽ നിലവിളക്കുമായി വന്നു കേറിയോളാ നീ..നിന്നെ മറക്കണമെങ്കിൽ ഈ ഉണ്ണി മരിക്കണം,,…എന്ന അവന്റെ മറുപടിയിൽ കവിളത്ത് ചെറുതായി അടിച്ചു കൊണ്ട് ഓടി മറഞ്ഞത് ഇന്നലെ പോലെ ഓർമ്മയിൽ തെളിയുന്നു..

കുളപ്പടവിൽ ചാരിയിരുന്ന് മധുരതരമായ സ്വപ്നങ്ങളുടെ ആഴിയിലേയ്ക്ക് മുങ്ങാം കുഴിയിട്ട് നീന്തിത്തുടിക്കുകയായിരുന്നു ഗൌരിയപ്പോൾ,,ഉണ്ണി വരുന്നതും,ചേർത്തു കെട്ടിയ താലിച്ചരടിനൊപ്പം തന്നെ ചേർത്തു പിടിക്കുന്നതും,ജലച്ഛായം കണക്കെ അവൾക്കു മുന്നിൽ തെളിഞ്ഞു വന്നു…

അന്നു രാത്രി അവളിൽ നിദ്രാ ദേവി കടാക്ഷിച്ചില്ല..അലമാരയിലെ ചെറു പെട്ടിയിൽ സൂക്ഷിച്ചു വെച്ച കുപ്പി വളകളും,കരിമണി മാലകളും മാറി മാറിയണിഞ്ഞ് അവൾ കണ്ണാടിക്കു മുന്നിൽ ആ രാവിനെ കൊന്നു തീർത്തു..

അതിരാവിലെ കുളിച്ചൊരുങ്ങി അമ്പല നടയിൽ അവൾ പ്രാർത്ഥനാ നിരതയായി,,നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് അവൾക്ക് കിട്ടിയ പ്രസാദം ഉണ്ണിക്ക് നൽകാനായി കൈകളിൽ ചേർത്തു വെച്ചു..

വീടിനടുത്തെത്തിയ ഗൌരി ദൂരെ നിന്നും കണ്ടു..ഉണ്ണിയുടെ വീട്ടുമുറ്റത്ത് തിങ്ങിക്കൂടി നിൽക്കുന്ന നാട്ടുകാർ..അവർക്ക് നടുവിലായി ആംബുലൻസ്..

വീടിനകത്ത് നിന്നുമുയരുന്ന കൂട്ടനിലവിളി ശബ്ദം പ്രദേശമാകെ പ്രകമ്പനം കൊള്ളുന്നു..

ഭയം നിഴലിച്ച മനസ്സിനൊപ്പം കൈകളും വിറച്ചു..കയ്യിൽ ചേർത്തു വെച്ച പ്രസാദമൊക്കെയും മണ്ണിലേയ്ക്ക് പതിച്ചു..

ഈശ്വരാാ..ആർക്കും ഒരാപത്തും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് വിറയാർന്ന പാദങ്ങളാൽ മുന്നോട്ട് കുതിച്ചു..

ഉമ്മറത്ത് വെള്ള പുതപ്പിച്ചു കിടത്തിയ ശരീരത്തിലേയ്ക്ക് ഒന്നേ നോക്കിയുള്ളൂ ഗൌരി

,,…ഉണ്ണിയേട്ടൻ..എന്റെ ഉണ്ണിയേട്ടൻ…ഉണ്ണിയേട്ടാാാ…,,

ഒരു നിലവിളിയോടെ ഗൌരി പിറകോട്ടു മലച്ചു…

ആരൊക്കെയൊ ചേർന്ന് താങ്ങിയെടുത്ത് വീടിനകത്തേയ്ക്ക് നീങ്ങുമ്പൊഴും പാതിയടഞ്ഞ കൺ പോളകൾക്കിടയിലൂടെ പുഞ്ചിരിക്കുന്ന ഉണ്ണിയുടെ ചേതനയറ്റ മുഖം അവ്യക്തമായി കാണുന്നുണ്ടായിരുന്നു അവൾ..

ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ അവൾ വിളിച്ചു പറയുന്നതൊക്കെയും തൊണ്ടയിൽ കുരുങ്ങി അവൾക്കുള്ളിൽ തന്നെ അലിഞ്ഞു തീരുകയായിരുന്നു അപ്പോൾ..

ഉയർന്നു പൊങ്ങിയ നിലവിളികൾക്കിടയിൽ ഉണ്ണിയുടെ ശരീരം തൊടിയിലേയ്ക്കെടുക്കുമ്പൊ ഭ്രാന്തിയെ പോലെ ഓടിയടുത്ത ഗൌരി കൂടി നിൽക്കുന്നവരിലും കണ്ണു നീരിന്റെ നനവു പടർത്തി..

കാത്തു വെച്ച പ്രതീക്ഷകളും,സ്വപ്നങ്ങളും ഒരുനിമിഷം കൊണ്ട് അഗ്നി നാളങ്ങളാൽ വിഴുങ്ങപ്പെട്ടപ്പോൾ, മനോനില തെറ്റിയവളെ പോലെ അവൾ സ്വയം പഴിക്കുകയായിരുന്നു..

കത്തിയെരിയുന്ന ചിതയിലെ തീ നാളങ്ങൾ കണക്കെ ചുട്ടുപൊള്ളുന്ന മനസ്സുമായി അവൾ ശൂന്യതയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു..

സങ്കട ഭരിതമായ ദിനങ്ങൾ ഒന്നൊന്നായി കടന്നു പോയി..ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വന്നു ഉണ്ണിയുടെ ജീവൻ കവർന്നെടുത്ത മരണമെന്ന സത്യത്തെ ആ കുടുംബം പതുക്കെ ഉൾക്കൊള്ളുകയായിരുന്നു പിന്നീട്..

അപ്പൊഴും മറ്റൊരു ദു:ഖം അവർക്കു മുന്നിൽ ജീവിക്കുന്ന രക്തസാക്ഷിയായ് മാറിക്കഴിഞ്ഞിരുന്നു..

മുറിക്കുള്ളിലെ കണ്ണാടിക്ക് മുന്നിൽ അണിഞ്ഞൊരുങ്ങുകയാണു ഗൌരി..പെട്ടിക്കുള്ളിലെ കുപ്പി വളകളും,കരിമണി മാലയും അവൾ മാറി മാറിയണിയുകയും,കണ്ണാടിക്ക് മുന്നിൽ സ്വയം പിറു പിറുക്കുകയും ചെയ്തു കൊണ്ടേയിരുന്നു..

മനോനില തെറ്റിയ ഗൌരിയുടെ ചെയ്തികൾ മറ്റുള്ളവരിൽ സങ്കടങ്ങൾ തീർത്തെങ്കിലും,ഉണ്ണിയുടെ ഓർമ്മകൾ അവളിൽ സ്വയം സന്തോഷത്തെ തീർത്തു..

ഇന്നും കാത്തിരിപ്പാണവൾ..കുളക്കടവിലെ കൽപ്പടവിലും,തൊടിയിലെ ചെമ്പരത്തിയുടെ ചില്ലകൾക്കു കീഴെയും അവളുടെ കണ്ണുകൾ വിദൂരതയിലേയ്ക്ക് തേടിക്കൊണ്ടിരുന്നു…

കൺ പോളകൾ തളർന്നു തുടങ്ങുമ്പോൾ,,കാത്തിരുന്നു മുഷിയുമ്പോൾ അവൾ സ്വയം പരിതപിക്കും..

,,എവിടെയാ ഉണ്ണിയേട്ടാ നിങ്ങൾ,,വരുമെന്ന് പറഞ്ഞിരുന്നതല്ലെ..എത്ര നേരമായ് ഞാൻ കാത്തു നിൽക്കുന്നു..ഇനി വന്നാലും ഞാൻ മിണ്ടില്ലാട്ടൊ,,,

എന്നു പറഞ്ഞ് നിരാശയോടെ പിന്തിരിഞ്ഞ് നടക്കുമ്പോൾ, അവൾ പോലും അറിയാതെ ആ കൺ തടങ്ങളിൽ തളം കെട്ടിയ കണ്ണുനീരിൽ നിന്നും ഒരു തുള്ളി അടർന്നു വീഴുന്നുണ്ടാകും…

പ്രതീക്ഷയാണു… ഇനിയൊരിക്കലും സാദ്ധ്യമല്ലാത്ത ജീവിതം കാത്തു കാത്തങ്ങനെ…..

**** സോളോ-മാൻ ****

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!