Skip to content

മേടച്ചൂടിൽ പൊഴിഞ്ഞ മകരമഞ്ഞു

malayalam story

ഡിസംബർ മനോഹരിയാണ്
മകരമഞ്ഞിന്റെ കുളിരും മഴവിൽചന്തമുള്ള പ്രഭാതങ്ങളും..പെയ്തൊഴിഞ്ഞ മഞ്ഞുകണങ്ങൾ മുത്തമിടുന്ന ഇലത്തുമ്പുകളിൽ സൂര്യൻ ഇടയ്ക്കിടെ മഴവിൽചന്തമേകാറുണ്ട് …
നനഞ്ഞ നടവഴികളിൽ പുൽനാമ്പുകൾ പോലും കുളിരണിഞ്ഞു നിൽക്കാറുമുണ്ട്
അങ്ങനെയൊരു പ്രഭാതത്തിലാണ് സുകന്യയും രവിയും കണ്ടുമുട്ടുന്നത് ..
രണ്ടു വര്ഷങ്ങള്ക്കു ശേഷം ദുബായ് ന്നു വെക്കേഷന്
നാട്ടിലെത്തിയതാണ് രവി . കല്യാണം അജണ്ടയിൽ ഇല്ലാതെയില്ല . എല്ലാം ഒത്തുവന്നാൽ തിരിച്ചു പോണേനു മുന്നേ നടത്തണം .വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ .പതിവായുള്ള ജോഗ്ഗിങ്ങിനു ഇറങ്ങീതാണ് .. ജാക്കറ്റ് പോലും എടുത്തിട്ടില്ല . നാട്ടിൽ ആകെ ചൂടാണ്ചൂടാണ് എന്ന് മാത്രേ കേട്ടിട്ടുള്ളൂ . മഞ്ഞാണേലും ഇത്രയും പ്രതീക്ഷിച്ചില്ല….

മഞ്ഞിന്റെ പുകമൂടലിലൂടെ അങ്ങനെ ഓടാൻ ഒരു സുഖമുണ്ട്. കാതിൽ തിരുകിയ ഹെഡ്‌സെറ്റ്‌ വഴി എ ആർ റഹ്‌മാന്റെ ശുദ്ധസംഗീതവും കൂടെ ആയപ്പോ ശരീരത്തിന് ആകെ ഒരുണർവ്വു .പാട്ടിൽ ലയിച്ചിട്ടാണോ പ്രകൃതി ഭംഗിയിൽ മുഴികിയിട്ടാണോ അതോ ചിന്തകളിൽ ഊളിയിട്ടത് കൊണ്ടാണോ എന്നറിയില്ല എതിരെ വന്നയാളെ കണ്ടില്ല . ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണത് ഒരു പെണ്കുട്ടിയാണെന്നും അവളുടെ കൈയിലുണ്ടായിരുന്ന പൂക്കൂടയിലെ പൂക്കളാണ് മഴച്ചാറ്റൽ പോലെ തലയിൽ പതിച്ചതെന്നും മനസിലായത് അകലെ മാറി വീണ പൂക്കൂട കണ്ടപ്പോളാണ്.

ഭാഗ്യം വേറെയാരും കണ്ടിട്ടില്ല .. വേഗമെണീറ്റു തിരിഞ്ഞു നോക്കീതും മഞ്ഞ പട്ടുപാവാടയും ദാവണിയുമിട്ട, മെടഞ്ഞിട്ട മുടിയിൽ മുല്ല മാല ചൂടിയ ഒരു പെൺകുട്ടി സങ്കടത്തോടെ തുറിച്ചു നോക്കി നിൽക്കുന്നു .പാവം അമ്പലത്തിൽ പോവുകയായിരുന്നെന്നു തോന്നുന്നു .

“എവിടെയാടോ ആകാശത്തു നോക്കിയാണോ നടക്കണേ ? മനുഷ്യനെ കൊന്നേനെല്ലോ ”

അമ്പടീ ഇവള് അത്ര പാവം ഒന്നും അല്ല . ദാവണിയിട്ട പാട്ടുപാവാടയിട്ട പെൺകുട്ടികൾ പറഞ്ഞു കേട്ടെടുത്തോളം പാവങ്ങളാണ് ഇവൾ അങ്ങനല്ലാ. തനി കാന്താരി തന്നെ .

“നിങ്ങൾക്കും മുന്നോട്ട് നോക്കി നടക്കാരുന്നല്ലോ എവിടാരുന്നു നിങ്ങളുടെ കണ്ണ് ? ”രവിയും വിടാൻ ഒരുക്കമല്ലായിരുന്നു

“അത് പിന്നെ … അത് പിന്നെ..
ആഹാ ഇങ്ങട്ട് വന്നു ഇടിച്ചിട്ട് ന്യായം പറയുന്നോ. മര്യാദയ്ക്ക് എനിക്ക് ക്ഷേത്രത്തിൽ കൊടുക്കാനുള്ള പൂ മേടിച്ചു തന്നോ ..”
അവൾ അടങ്ങാനുള്ള ഭാവമില്ല …

നേരം പുലർന്നു തുടങ്ങി … ജോലിക്ക് പോവാനുള്ള ആൾക്കാരെയൊക്കെ വഴിക്കോണുകളിൽ കണ്ടു തുടങ്ങി. ആള് കൂടിയാൽ പ്രശ്നമാവും . എല്ലാവരും ഇവളുടെ ഭാഗത്തു മാത്രേ നിൽക്കൂ .. സ്ത്രീ ശാക്തീകരണം ഏറ്റവും നന്നായി നടക്കുന്നത് ഇത്തരം സന്ദര്ഭങ്ങളിലാണല്ലോ . എങ്ങനേലും ഈ പ്രശ്നം ഒതുക്കിയേ പറ്റൂ .
“ അതിനു ഈ വെളുപ്പാന്കാലത്തു എവിടന്നു പൂ കിട്ടാനാ ? ”

“അതൊക്കെ തട്ടി മറിച്ചപ്പോ ഓർക്കണാരുന്നു . ആ ജംക്ഷനിൽ ഒരു പൂക്കടയുണ്ട് അവിടെ പോയി നോക്കാം . അവിടെ കട തുറന്നിട്ടില്ലെങ്കിൽ ഇയാള് വല്ല കാട്ടിലോ പള്ളേലോ കേറി പറിച്ചു തരേണ്ടി വരും ..”
ഒരു കൂസലും ഇല്ലാത്ത പെണ്ണ്. എന്റെ ദൈവമേ ഇവളെ കെട്ടണവന്റെ ഗതി എന്താവുമോ എന്തോ ….

“വാ, നടക്ക് ” എന്ന് പറഞ്ഞു ദേഷ്യത്തോടെ മുന്നേ നടന്നു തുടങ്ങിയപ്പോ കട തുറന്നിട്ടുണ്ടാവണേ എന്നുള്ള പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ …
ഭാഗ്യം കട തുറന്നിട്ടുണ്ട് . അവളുടെ കൂടയിൽ ആകെ ഉണ്ടായിരുന്നത് ഒരു കൈക്കുമ്പിളിൽ ഒതുങ്ങാവുന്ന പൂ മാത്രമാണ് പക്ഷെ അവൾ ആ കടയിലെ പൂക്കൾ മുഴുവൻ വാങ്ങിപ്പിച്ചു .
ഇന്ന് ആരെയാണോ കണി കണ്ടത് .
ഏതു നേരത്താണോ ഈ വഴിക്കു വരാൻ തോന്നീത് ?

കള്ളച്ചിരി ചിരിച്ചു താങ്ക്‌സും പറഞ്ഞു അവൾ നടന്നകലുമ്പോൾ നിന്നെ ഞാൻ എടുത്തോളാടീ എന്ന് മാത്രമായിരുന്നു മനസ്സിൽ … പിറ്റേ ദിവസം ജോഗിങ് നു പോവാൻ ഒരു മടി തോന്നി . എങ്കിലും പോയി . വഴിയിലെത്തിയപ്പോ അവൾ വരുന്നുണ്ടോ എന്നാണു ആദ്യം നോക്കിയത് . ഇന്നലെ വീണു ചിതറിയ പൂക്കൾ പകുതിയും വാടിക്കിടക്കുന്നുണ്ട് . അത് നോക്കി നിൽക്കുമ്പോ പുറകീന്നു ഒരു ശബ്ദം

“ ഹലോ പുഷ്പുൾ . ഇന്നും നിന്ന് സ്വപ്നം കാണുകയാണോ ”പാട്ടുപാവാടയണിഞ്ഞു ദാവണിയണിഞ്ഞു അവൾ മുന്നിൽ

“ അല്ല ഇന്നും ഇടിച്ചു വീഴ്ത്താൻ പറ്റിയവർ ആരേലും ഈ വഴി വരുന്നുണ്ടോ ന്നു നോക്കി നിന്നതാ ” കൃത്രിമമായ ദേഷ്യം മുഖത്ത് വരുത്തി അത്രേം പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് ഓടി .

“ അതേയ് അങ്ങനുണ്ടേൽ ആ ജംക്ഷനിലേയ്ക്ക് മാറി നിന്നോളൂ . കാറോ ബസോ ലോറിയോ സ്കൂട്ടറോ എന്തേലും വരും . കൊതിതീരുന്നത് വരെ ഇടിച്ചിട്ടു പോയാ മതി ” എന്നവൾ പുറകീന്ന് വിളിച്ചു പറയണത് കേട്ടു.

വേറേ ആരേലും ആരുന്നെങ്കിൽ പറഞ്ഞേനെ “ നിന്റെ തന്തയോട് വന്നു നിൽക്കാൻ പറയ് ന്ന് ”. അവളോട് ഒന്നും പറയാൻ തോന്നിയില്ല . കനപ്പിച്ചു ഒന്ന് നോക്കീട്ട് മുന്നോട്ട് തുടർന്നു

ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു. അതിനിടയ്ക്ക് പല തവണ അവളെ കണ്ടു . മനപ്പൂർവ്വം കൊള്ളിച്ചുള്ള ചോദ്യങ്ങൾ ഒരു ചിരിയിലേയ്ക്ക് വഴിമാറി . സുകന്യ എന്നാണവളുടെ പേര് .പതിയെപ്പതിയെ നല്ല സുഹൃത്തുക്കളായി . ഒരു ദിവസം കണ്ടില്ലെങ്കിൽ സുകന്യ രവിയേയും രവി സുകന്യയേയും കാത്തുനിൽക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തി …
ജനുവരിയോടെ പകുതിയിൽ മഞ്ഞിന്റെ പുകപടലങ്ങൾ നേർത്ത ഒരു പ്രഭാതത്തിൽ രവി അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു .. നീണ്ട ഒരു മൗനമായിരുന്നു മറുപടി . കുനിഞ്ഞ മുഖമുയർത്തിയപ്പോൾ കണ്ടു തുളുമ്പാൻ വെമ്പി നിൽക്കുന്ന മിഴികൾ . പറഞ്ഞത് അബദ്ധമായോ എന്ന് പോലും ചിന്തിച്ചു .

ഒന്നും പറയാതെ അവൾ നടന്നകന്നു . പിന്നെ കുറച്ചു ദിവസത്തേയ്ക്ക് രവി അവളെ കണ്ടില്ല . ഒരു പക്ഷെ തനിക്ക് തോന്നിയ ഇഷ്ടം സുകന്യയ്ക്ക് തന്നോട് തോന്നിക്കാണില്ല . ഛെ എടുത്തുചാടി ചോദിക്കണ്ടാരുന്നു . തിരിച്ചു പോവാനുള്ള ദിവസങ്ങളെടുക്കുന്നു . കല്യാണാലോചനകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും രവിക്ക് ഒരുകുട്ടിയിലും തൃപ്തി തോന്നിയില്ല ..

കാണുന്ന കുട്ടികൾക്കെല്ലാം കുറ്റം പറയുന്നു എന്നും മകന്റെ വിവാഹമോ ഓടിക്കളിക്കുന്ന കുട്ടികളെയോ കാണാനുള്ള ഭാഗ്യം അമ്മയ്ക്കില്ല എന്നും മറ്റും പറഞ്ഞു മൂക്ക് പിഴിയുന്ന അമ്മയെ സമാധാനിപ്പിക്കാനാണ് “ ഇത് ഞാൻ കാണുന്ന അവസാനത്തെ കുട്ടിയായിരിക്കും ” എന്ന ഭീഷണിയോടെ അമ്മയെയും അമ്മാവനെയും കൂട്ടി ഇറങ്ങീത് …

നാട്ടുവഴികളും തെങ്ങിൻ തോപ്പുകളും പിന്നിട്ടു ചെമ്പരത്തിചെടികൾ വേലി തീർക്കുന്ന ചോരപൂക്കളാൽ അലംകൃതമായ വേലിയുള്ള പഴയ തറവാട്ടു മുറ്റത്തേയ്ക്ക് കാർ കയറി . ഡ്രൈവർ സീറ്റിൽ നിന്നിറങ്ങുമ്പോ എല്ലാം എങ്ങനെയേലും വേഗം കഴിച്ചു തിരിച്ചു പോവണമെന്നേ ഉണ്ടായുള്ളൂ ..
ഉമ്മറത്തേക്ക് കയറിയിരുന്നതും ചോദ്യങ്ങൾക്ക് സരസമായി മറുപടി പറഞ്ഞതുമെല്ലാം ദൂരെയെവിടെയോ നോക്കിക്കൊണ്ടാണ്.അവസാനം കൊലുസിന്റെ കിലുക്കം അടുത്ത് വന്നപ്പോ പരിചിതമായ ഒന്ന് പോലെ തോന്നി .. മിഴിയുയർത്തി നോക്കിയപ്പോ മുന്നിൽ പണ്ടത്തെ അതെ ദാവണിക്കാരി സെറ്റുമുണ്ടുടുത്തു നില്ക്കുന്നു.മുഖത്തേയ്ക്ക് പോലുമൊന്നു നോക്കാതെ അവൾ ചായ കൊടുത്തിട്ടു പോയി .. തമ്മിൽ സംസാരിക്കണമെന്ന് അവൾ ആവശ്യപ്പെട്ടെന്ന് അവളുടെ ചേച്ചിയാണ് പറഞ്ഞത് .
“അതിന്റെ ആവശ്യമില്ല ഈ വിവാഹത്തിനു തനിക്കു സമ്മതമാണ് ഏറ്റവുമടുത്ത മുഹൂർത്തം കുറിച്ചോളൂ “എന്ന് പറഞ്ഞാണ് പടിയിറങ്ങിയത് …

ഇനിയവളോടെനിക്ക് പകരം ചോദിക്കണം . അന്ന് വാങ്ങിപ്പിച്ചു പൂക്കളുടെയും സ്നേഹം തുറന്നു പറഞ്ഞപ്പോ പൊഴിച്ച കണ്ണുനീരിനും പിന്നെ കാണാമറയത്തു ഇത്രനാൾ പോയൊളിച്ചതിനും സ്നേഹം കൊണ്ട് പകരംചോദിക്കണം . വരട്ടെ ഞാനാണ് അവളെ കെട്ടാൻ പോണതെന്നു മണ്ഡപത്തിൽ നിൽക്കുമ്പോ അവളറിഞ്ഞാൽ മതി ..

അപ്പോഴേയ്ക്കും മനസ്സിൽ ഒരു മഞ്ഞുകാലം വീണ്ടും വിരുന്നെത്തിയിരുന്നു . മേടസൂര്യന്റെ ചൂടിലും ഇലത്തുമ്പുകളെ പുൽകുന്ന മഴവിൽ ചന്തം തീർക്കുന്ന മകരമഞ്ഞു മനസ്സും ശരീരവും കുളിർപ്പിച്ചുകൊണ്ടിരുന്നു.

Mahesh Kandanadan
4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!