Skip to content

ഭീമ മുതൽ പുൽവാമ വരെ

പുൽവാമ story malayalam

ഷർട്ടിൻ്റെ മേൽ ബട്ടണുകളിൽ ചിലതൊക്കെ അഴിച്ചിട്ട് നെഞ്ചും തടവി ഭീമയുടെ മുന്നിലെ നീളമേറിയ സ്റ്റെപ്പിലൂടെ മോനച്ഛൻ അങ്ങോട്ടുമിങ്ങോട്ടും സാവധാനം നടക്കുമ്പോഴായിരുന്നു തൊട്ടടുത്തുള്ള LG ഷോറൂമിൻ്റെ മുമ്പിൽ കുറേ ആളുകൾ തടിച്ചുകൂടിയത്.

എന്തോന്ന്….ടീവീ..ല് ഇത്രക്ക് കാണാൻ…?

പരിചയക്കാരാരെങ്കിലും ഉണ്ടെങ്കിൽ ജ്വല്ലറിയുടെ മുമ്പിൽ നിൽക്കുന്നത് കണ്ട് പിന്നീട് തന്നോട് ചോദിക്കട്ടേ എന്ന ഉദ്ദേശത്തോടെയായിരുന്നു ഇല്ലാത്ത നെഞ്ചും വിരിച്ച് ജ്വല്ലറിയുടെ മുന്നിലുള്ള ഈ ഉലാത്തൽ.

അതിനിടയിലേയ്ക്കാണ് രസംക്കൊല്ലിയായി ഭാര്യ ലീലാമ്മ കടന്ന് വന്നത്.

“…നിങ്ങളിങ്ങോട്ട് കേറി വാ….മനുഷ്യനെ…” – തുറന്നുപിടിച്ച ജ്വല്ലറിയുടെ ഗ്ലാസ് ഡോറിലൂടെ ലീലാമ്മ അരിശപ്പെട്ടു. – “…അവരുടെ കൈയ്യിൽ കാശൊക്കെയുണ്ട്. നിങ്ങളൊന്നും മുടക്കേണ്ടി വരില്ല…”
ഭർത്താവിൻ്റെ മനസ്സറിയുന്ന ലീലാമ്മ തുറന്നടിച്ചു.

“…അതുകൊണ്ടൊന്നുമല്ലടീ… ഭീമയിലെ എ.സിയുടെ തണുപ്പ് എനിക്ക് പറ്റത്തില്ലാന്ന് ഞാൻ നേരത്തെ പറഞ്ഞില്ലായോ… പുറത്ത് നിന്നത് അതോണ്ട്ണ്…”

ഉഷ്ണം സഹിക്കവയ്യാതെ വീട്ടിൽവച്ച് ഇടയ്ക്കിടെ സൂര്യൻ്റെ തന്തയ്ക്ക് വിളിക്കുന്ന മോനച്ഛൻ ഇതും പറഞ്ഞ് പാതിച്ചിരിയോടെ പതുക്കെ ജ്വല്ലറിക്കകത്തേയ്ക്ക് കാലെടുത്ത് വച്ചു. അകത്തെ എ.സിയേക്കാൾ അയാളെ തണുപ്പിച്ചത് ‘അവരുടെ കൈയ്യിൽ കാശുണ്ടന്നുള്ള’ ലീലാമ്മയുടെ വാക്കുകളായിരുന്നു.

‘അത്ഭുതലോകത്തെത്തിയ ആലീസി’നെ പോലെ ജ്വല്ലറിക്കകത്ത് കണ്ണ് മിഴിച്ചുനിന്ന മോനച്ഛനടുത്തേയ്ക്ക് ലീലാമ്മ ഒരിക്കൽ കൂടി വന്നു.

“…എന്താ… മനുഷ്യനെ…. കുന്തം വിഴുങ്ങിയ പോലെ നിൽക്കണ്… ആദ്യം ഈ ബട്ടൺസൊക്കെ ഒന്നങ്….ഇട്.
മീൻ വളർത്തലും, ഞണ്ട് കയറ്റുമതീം ആണ് തൊഴിലെന്ന് ആരും മനസ്സിലാക്കാതിരിക്കട്ടെ..”

മോനെച്ഛനെന്നും ഭാര്യേടെ മുമ്പിൽ അനുസരണയുള്ള നേഴ്സറി കുട്ടിയാണ്.

“…മരുമോള് ഒരു സർക്കാർ ജോലിക്കാരിയാണന്നുള്ളത് മറന്നോ…? പേരക്കുട്ടിക്കൊരു മാല വാങ്ങാനുള്ളതൊക്കെ അവളുടെ കൈയ്യിലൊണ്ട്… അല്ലാതെ നിങ്ങടെ ഞണ്ട് വിറ്റ പൈസയൊന്നും ഇതിന് വേണ്ട…
എന്തായാലും ലുലു മാളിലേയ്ക്ക് നമ്മളെകൂടി കൊണ്ടുവരാൻ അവൾക്ക് തോന്നീലോ…; നമ്മടെ സന്തതിക്ക് വകതിരിവില്ലേലും…”

കരിമ്പിൻ തോട്ടത്തിൽ കയറിയ ആനയെപ്പോലെ മറ്റാരേയും കൂസാതെ ലീലാമ്മ നടന്നകന്നപ്പോൾ മോനച്ഛൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

കടയിൽ നല്ല തിരക്കാണ്. മോനും, മരുമോളും, പേരക്കുട്ടിയും ദൂരെ രണ്ട് കസേരകളിലായി ഇരുന്ന് തൂക്കിപ്പിടിച്ച മാലയെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ട്.
ബില്ല് പേയ്മെൻ്റ് ചെയ്യുന്നതുവരെ അവരെ മൈൻ്റ് ചെയ്യണ്ടന്ന് അയാൾ തീരുമാനിച്ചു. ഷോകേയ്സിൽ നിരത്തിയിരിക്കുന്ന ആഭരണങ്ങൾക്ക് തൻെറ കുളത്തിൽ വളരുന്ന മീനുകളുടെ അത്ര തിളക്കമില്ലന്ന് അയാൾക്ക് തോന്നി. ഇരിക്കുന്നവരിൽ ചിലർ മൊബൈലിൽ ഗൗരവമായി എന്തോ നോക്കുന്നത് കണ്ടപ്പോൾ മോനച്ഛന് തൻ്റെ പഴയ ‘നോക്കിയ’ ഒന്ന് പുറത്തെടുത്താലോ എന്ന് തോന്നിയെങ്കിലും ലീലാമ്മയോടുള്ള ബഹുമാനാർത്ഥം വേണ്ടന്ന് വച്ചു.

ഞണ്ടും, മീനുമെല്ലാം നിറുത്തി ഇങ്ങനെയൊരു കട മുതലമുക്കിലെ കള്ള് ഷാപ്പിനടുത്ത് തുടങ്ങി, സ്ഥലത്തെ പ്രധാന ഏഷണിക്കൂട്ടങ്ങളായ എൽദോൻ്റേയും, മമ്മൂഞ്ഞിൻ്റേയും, ഭാസ്‌കരൻ്റേയും മുമ്പിൽ ക്യാഷറായി എ.സിയിലിരിക്കുന്നതിനെപ്പറ്റി ആലോചിച്ച്… ഒറ്റയ്ക്കങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ലീലാമ്മ വീണ്ടും മോനച്ഛൻ്റെ അടുത്തെത്തിയത്.

“…നടക്കാത്ത കിനാവുകണ്ട് മേലോട്ട് നോക്കി നിന്ന് ചിരിക്കാതെ…ഇങ്ങ്ട് നടക്കെൻ്റെ മനുഷ്യനെ…
…ഒരു കൂട്ടം ഞാൻ കാട്ടിത്തരാം…”

മറ്റുള്ളവർക്കിടയിലൂടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ലീലാമ്മ മുന്നോട്ട് നീങ്ങുമ്പോൾ മോനച്ഛൻ്റെ ഉള്ളൊന്ന് പിടഞ്ഞു.

…സ്വർണ്ണക്കടയാണ്.
തിന്നില്ലേലും, ഉടുത്തില്ലേലും വേണ്ടീലാ സ്വർണ്ണം കെട്ടി നടന്നാമതീന്ന് ചിന്തിക്കുന്നവളാ കൂടെയുള്ളത്. പണ്ട് അയലത്തെ സരസു രണ്ട് സ്വർണ്ണവള വാങ്ങിയതിന് രണ്ട് രാത്രി തന്നെ പുറത്തിട്ട് വാതിലടച്ചതും, മരുമോള് കേറിവന്ന് മൂന്നാമത്തെ ദിവസം തന്നെ അവളുടെ കമ്മൽ അടിച്ച് മാറ്റി മൂക്കുത്തിയാക്കിയതും, അത് കണ്ടെത്തിയ തന്നെ കണ്ണുരുട്ടി നിശബ്ദനാക്കിയതും മോനച്ഛന് ഞൊടിയിടയിൽ ഓർമ്മ വന്നു.

“…എന്തോന്നാ നിങ്ങളിങ്ങനെ ആലോചിച്ചുകൂട്ടണ്….”
– ചൂണ്ടുവിരലിൽ തൂക്കിയിട്ടിരിക്കുന്ന അരഞ്ഞാണം മോനച്ഛന് നേരെ ഉയർത്തികൊണ്ട് ലീലാമ്മ തുടർന്നു –
“… ദേ…ഇത് കണ്ടോ… ഇതുപോലെയൊന്നാ… എൻ്റെ അമ്മയ്ക്കുണ്ടായിരുന്നത്. മരണംവരെ അമ്മയുടെ അരയിലത് തെളങ്ങിയങ്ങനെ ഉണ്ടായിരുന്ന്…”

അപകടം മണത്ത മോനച്ഛൻ ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. ഇങ്ങനെത്തെ രണ്ടരഞ്ഞാണം കൂട്ടികെട്ടിയാൽ ലീലാമ്മയ്ക്ക് അത് പറ്റുമോ എന്ന ചിന്ത… അകത്തെ എ.സിയെക്കാൾ നല്ലത് പുറത്തെ സൂര്യനാണന്ന് അയാളെ ബോധ്യപ്പെടുത്തി.

മറ്റ് കസ്റ്റമേഴ്സിൻ്റെ മറ പറ്റി പതുക്കെ പുറത്തേയ്ക്ക് നടക്കുമ്പോൾ മരുമകൾ മാലയുടെ ക്യാഷ് പെയ്മെൻ്റ് കഴിഞ്ഞ് മോനച്ഛൻ്റെ അടുത്തേയ്ക്ക് വന്നു.

“…അറിഞ്ഞോ…. അങ്ങ് പുൽവാമയിൽ ബോംബ് സ്ഫോടനം. കുറേ ആളുകൾ മരിച്ചൂന്ന്… ടീവിലൊക്കെ ന്യൂസ് കാണിക്കുന്നുണ്ട്. ആളുകളൊക്കെ മൊബൈലിൽ നോക്കുന്നത് കണ്ടോ…?”

മോനച്ഛന് ഒന്നും മനസ്സിലായില്ല.

“…ആദ്യായിട്ടാ…എറണാകുളത്ത് വര്ണ്… അപ്പോഴേയ്ക്കും ഇവിടെ ബോംബും വച്ചോ… ൻ്റെ….ചക്കുളത്തമ്മേ…”

പുൽവാമ എവിടെയാണന്നറിയാത്ത മോനച്ഛൻ വീട്ടിലെത്തിയാൽ ഉണ്ടാകാൻ പോകുന്ന മൂന്നാം ലോകമഹായുദ്ധത്തിൻ്റെ ഉടമ്പടിയെപ്പറ്റി തലപുകഞ്ഞാലോചിച്ച് ഭീമയിൽനിന്ന് പുറത്തേയ്ക്കിറങ്ങി.

*******************

“…കാറിന്റെ ബോണറ്റിൽ കല്ലുകൊണ്ട് വരച്ചവനെ എൻ്റെ കൈയ്യിൽ കിട്ടിയാലുണ്ടല്ലോ….”
– സ്റ്റിയറിങിൽ മുറുകെ പിടിച്ച് അരിശം തീർക്കുകയാണ് രാജീവൻ –
“… മാലമേടിക്കലൊന്നും ഇന്ന് വേണ്ടാന്ന് എത്ര തവണ ഞാൻ പറഞ്ഞ്…
…ആര് കേൾക്ക്ണ്…..”

തൊട്ടടുത്തിരിക്കുന്ന ഭാര്യയെ തുറിച്ച് നോക്കികൊണ്ട് അയാൾ കാർ സ്റ്റാർട്ട് ചെയ്തു.

“…ബോണറ്റിലെ ആ വര ആർക്കും മനസ്സിലാവില്ല രാജീവേട്ടാ…. അത്ര ചെറുതല്ലേ….?…ചെറിയ കുട്ട്യോളാരങ്കിലുമാകും വരച്ചത്….”

മടിയിലിരിക്കുന്ന അച്ചുവിന് മൊബൈൽ ഓൺ ചെയ്തു കൊടുത്തുകൊണ്ടായിരുന്നു അവളുടെ മറുപടി.

“…നിനക്കത് പറയാം….; പൈസാ പോണത് എൻ്റെയല്ലേ…സർക്കാരീന്ന് നിനക്ക് കിട്ടുന്ന നക്കാപ്പിച്ച കൊണ്ടല്ല ഞാൻ ജീവിക്കണ്…”

മുൻസീറ്റിൽ വാക്കുകളുടെ സ്ഫോടനം ഇങ്ങനെ തുടരുമ്പോൾ; പിൻസീറ്റിൽ… ആഞ്ഞ് വീശാൻ പോകുന്ന കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദതയിലായിരുന്നു ഒരാൾ, പാഴ്സലായി വാങ്ങിയ തന്തൂരി ഫുൾചിക്കൻ കടിച്ചുവലിക്കുന്ന തിരക്കിലുമായിരുന്നു മറ്റൊരാൾ.

സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞുതുടങ്ങിയ റോഡിലൂടെ കാർ മുന്നോട്ട് നീങ്ങുമ്പോൾ മൊബൈലിൽ കണ്ട പുൽവാമയിലെ സ്ഫോടനത്തിന്റെ വിവിധ ചിത്രങ്ങളെപ്പറ്റിയും, തോക്ക് പിടിച്ചുനിൽക്കുന്ന പട്ടാളക്കാരെപ്പറ്റിയുമായിരുന്നു അച്ചുവിൻ്റെ ചോദ്യങ്ങൾ. ഫോട്ടോകൾ പലതും അവൻ പലയാവർത്തി എടുത്ത് നോക്കുന്നുണ്ടായിരുന്നു.

“…കാറിനകത്ത് ചിക്കൻ മണക്കുമെന്ന് ചിന്തിക്കാനുള്ള സാമാന്യബോധമില്ലേ… ഈ വയസാം കാലത്തും… എന്തൊര് ആക്രാന്താണിത്…. വീട്ടിലെത്തീട്ട് സാവകാശം ഇരുന്ന് തിന്നൂടെ…?…”

മകൻ്റെ കടുപ്പിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ ചവച്ചുകൊണ്ടിരുന്ന ചിക്കനിൽ കുറച്ച് മോനച്ഛൻ്റെ തൊണ്ടയിൽ കുരുങ്ങി.

കണ്ണ് മിഴിച്ച് പോയ അയാൾ ലീലാമ്മയുടെ മുഖത്ത് നോക്കാൻ ത്രാണിയില്ലാതെ തീറ്റ നിറുത്തി പുറത്തേയ്ക്ക് നോക്കിയിരുന്നു.

വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ച മകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി നാട് കടത്തണമെന്ന് തോന്നി മോനച്ഛന്.

****************

“….ഈ പട്ടാളക്കാരൊക്കെയാണ് മഞ്ഞിലും, തണുപ്പിലും കഷ്ട്ടപ്പെട്ട് രാത്രിയിൽ പോലും ഉറങ്ങാതെ നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്ക് കാവൽ നിൽക്കുന്നത്. അവർക്കും വീടുണ്ട്. വീട്ടിൽ അച്ചുവിനെപോലെയുള്ള കുട്ടികളുണ്ട്….”

മറ്റൊന്നും ശ്രദ്ധിക്കാതെ അവൾ മകൻ്റെ ചെവിയിൽ പുൽവാമയിലെ ദുരന്തത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു.

“..അമ്മേ….
-നിമിഷനേരത്തേയ്ക്ക് പുറത്തേയ്ക്ക് നോക്കിയിരുന്ന അച്ചു ചിരിച്ചുകൊണ്ട് തുടർന്നു –
…വലിയ ആളാകുമ്പം ഞാനും ഒരു പട്ടാളക്കാരനാകും…”

അവൾ മകനെ കുറച്ചുകൂടി ചേർത്ത് പിടിച്ചു.

ബിനോ പുതുപ്പറമ്പിൽ
4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!