Skip to content

രണ്ടു ഭര്‍ത്താക്കന്മാര്‍

രണ്ടു ഭര്‍ത്താക്കന്മാര്‍

തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന യുവതിയെ നോക്കി രേവതി പുഞ്ചിരിച്ചു; തിരിച്ച് അവളും.

“പേരെന്താ?” രേവതി തിരക്കി.

“ജാന്‍സി”

“എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ?”

“ഇന്നോ നാളെയോന്നാ; എന്താ പേര്?”

“ഞാന്‍ രേവതി”

രണ്ടുപേരും വീണ്ടും പുഞ്ചിരിച്ചു. നിറവയറുമായി ആദ്യ പ്രസവത്തിന് രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമെത്തി ആശുപത്രിയില്‍ ഒരേ മുറിയിലെ അടുത്തടുത്ത കിടക്കകളില്‍ ആയിരുന്നു രണ്ടാളും.

“കൂടെ ആളുണ്ടോ?” രേവതി ചോദിച്ചു.

“പപ്പയും മമ്മിയുമുണ്ട്‌; പുറത്ത് ഡോക്ടറെ കാണാന്‍ പോയിരിക്കുകയാ.”

“ഹസ്ബന്‍ഡ്?”

പൊടുന്നനെ ജാന്‍സിയുടെ മുഖം വാടി. ഈ സമയത്ത് ഇച്ചായന്‍ ഒപ്പമുണ്ടായിരിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു; പക്ഷെ..

“എന്താ മുഖം വാടിയെ”

“ഏയ്‌ ഒന്നൂല്ല, ഹസ് വന്നിട്ടില്ല” ജാന്‍സി മുഖത്തൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ആള് സ്ഥലത്തില്ലേ? വിദേശത്തോ മറ്റോ?”

“അല്ല; നാട്ടില്‍ത്തന്നെയാണ്..”

“ഫസ്റ്റ് ഡെലിവറി അല്ലെ?”

“അതെ”

“എന്നിട്ടും?” രേവതിയുടെ പുരികങ്ങള്‍ ചുളിഞ്ഞു. ജാന്‍സി വേദന കലര്‍ന്ന ഒരു പുഞ്ചിരി മാത്രം അതിനു മറുപടിയായി നല്‍കി.

“സുധിയേട്ടന്‍ ഞാന്‍ പ്രെഗ്നന്റ് ആയതുമുതല്‍ എന്തോരം കെയര്‍ ആണെന്നോ? അതിനുശേഷം ഒരു ജോലീം ചെയ്യാനെന്നെ സമ്മതിച്ചിട്ടില്ല. രാവിലെ പോകുമ്പോ അച്ഛനോടും അമ്മയോടും പ്രത്യേകം പറയും എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കരുതെന്ന്. ഇന്നിങ്ങോട്ട് എന്റെ അച്ഛനുമമ്മേം വരാന്‍ തുടങ്ങിയപ്പം മൂപ്പര് പറഞ്ഞു വേണ്ട, പ്രസവ സമയത്ത് ഏട്ടന്‍ തന്നെ മതി ഒപ്പമെന്ന്. അല്‍പ്പം മുന്‍പ് വരെ ഇവിടുണ്ടായിരുന്നു; ഡോക്ടറെ കാണാന്‍ പോയിരിക്കുകയാ” രേവതി തെല്ലഭിമാനത്തോടെയാണ് അത് പറഞ്ഞത്.

ജാന്‍സി മൂളി. രേവതിയുടെ ഭാഗ്യത്തില്‍ അവള്‍ക്ക് അസൂയ തോന്നിയില്ലെങ്കിലും സ്വന്തം കാര്യത്തില്‍ നിരാശ തോന്നാതിരുന്നില്ല.

“ഫസ്റ്റ് ഡെലിവറി പെണ്‍വീട്ടുകാരുടെ പരിപാടിയാണ്; അതിനു ഞാനോ എന്റെ വീട്ടുകാരോ വരേണ്ട കാര്യമില്ല; നീ ധൈര്യമായി പോയി പ്രസവിച്ചിട്ട് വാടീ” ആശുപത്രിയിലേക്ക് വരാന്‍ നേരം ഭര്‍ത്താവ് പൌലോസ് പറഞ്ഞത് അവളുടെ മനസ്സിലേക്കെത്തി. ഗര്‍ഭാനന്തരം ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചപ്പോള്‍ പുള്ളിയുടെ മറുപടി ഇതായിരുന്നു:

“എടീ, ഇതൊക്കെ ഇപ്പഴത്തെ കുറെ ഡോക്ടര്‍മാരുടെ ഉടായിപ്പാണ്. അതൊന്നും കേള്‍ക്കണ്ട; വലിയ പാറ പൊട്ടിക്കുന്ന പണി ഒന്നുമല്ലല്ലോ നീ ചെയ്യുന്നത്? വീട്ടുജോലി അല്ലെ? അത് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പ്രസവിക്കുന്ന ദിവസം വരെയും മര്യാദയ്ക്ക് ജോലി ചെയ്തോണം..”

ജാന്‍സി നെടുവീര്‍പ്പിട്ടു.

“രേവൂ, മോളെ എങ്ങനെയുണ്ട്? എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ? ങേ?” മുറിയിലേക്ക് വന്ന സുധി രേവതിയുടെ കട്ടിലില്‍ ഇരുന്ന് അവളുടെ നെറ്റിയില്‍ തടവിക്കൊണ്ട് പ്രകടമായ ആശങ്കയോടെ ചോദിച്ചു.

“ഒരു കുഴപ്പോമില്ല എന്റെ സുധിയേട്ടാ; ഇങ്ങനെ ടെന്‍ഷന്‍ അടിക്കാതെ” അവനെ നോക്കി അങ്ങനെ പറഞ്ഞിട്ടു രേവതി ജാന്‍സിയെ നോക്കി: “കണ്ടില്ലേ ജാന്‍സീ, ഇതാണ് സുധിയേട്ടന്റെ സ്വഭാവം. ഏട്ടന്റെ മട്ടു കണ്ടാല്‍ തോന്നും ലോകത്ത് ആദ്യായി പ്രസവിക്കാന്‍ പോണ പെണ്ണ് ഞാനാന്ന്‍”

രേവതിയുടെ ചിരിയില്‍ ജാന്‍സിയും പങ്ക് ചേര്‍ന്നു. സുധിയുടെ പിന്നാലെ അവളുടെ പപ്പയും മമ്മിയും ഉള്ളിലേക്ക് വന്ന് കട്ടിലിലും കസേരയിലുമായി ഇരുന്നു.

“പൌലോസ് വന്നിട്ടുണ്ട് മോളെ; നിന്നെ കാണാനൊന്നും വന്നതല്ല, അവന്റെ ഏതോ കൂട്ടുകാരന് അപകടം പറ്റി ഇവിടെങ്ങാണ്ട് അഡ്മിറ്റ്‌ ആയിട്ടുണ്ട്‌. ഒത്താലിങ്ങോട്ടു വരാമെന്ന് ഞങ്ങളെ കണ്ടപ്പോ പറഞ്ഞു..വരുവാരിക്കും…” അവളുടെ പപ്പാ ശബ്ദം താഴ്ത്തി ജാന്‍സി മാത്രം കേള്‍ക്കാനായി പറഞ്ഞു. അവള്‍ മറുപടിയൊന്നും പറഞ്ഞില്ല; എന്ത് പറയാന്‍?

“ഇന്നാണോ ഡേറ്റ്?” അവളുടെ അമ്മ രേവതിയോട് ചോദിച്ചു.

“ആണ്; ഇന്ന് നോര്‍മല്‍ ഡെലിവറി ആയില്ലെങ്കില്‍ സിസേറിയന്‍ ചെയ്യുമെന്നാ ഇപ്പം കണ്ടപ്പോ ഡോക്ടര്‍ പറഞ്ഞത്; സിസേറിയന്‍ ആകാതിരുന്നാ മതിയാരുന്നു;” അത്യധികം ആശങ്കയോടെ സുധിയായിരുന്നു മറുപടി നല്‍കിയത്.

“മോള്‍ടെയും ഡേറ്റ് ഇന്നാ; ഞങ്ങളോട് പ്രത്യേകിച്ച് ഒന്നുമങ്ങനെ പറഞ്ഞില്ല. ഉച്ച കഴിയട്ടെ എന്ന് മാത്രം പറഞ്ഞു”

വാതില്‍ക്കല്‍ പൌലോസിന്റെ ഉച്ചത്തിലുള്ള ചിരി കേട്ടു ജാന്‍സി നോക്കി. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട് അവന്‍ ഉള്ളിലേക്ക് വന്നപ്പോള്‍ അവള്‍ രേവതിയെ നോക്കി കണ്ണ് കാണിച്ചു. രേവതി അവനെ നോക്കി. ഹും, വെറുതെയല്ല; ഇങ്ങേരൊരു മുരടന്‍ തന്നെ. ഒരു ഗുണ്ടയുടെ മട്ടും ഭാവവുമാണ്‌. പാവം ജാന്‍സി; പൌലോസിന്റെ പ്രഥമ ദര്‍ശനത്തില്‍ അവള്‍ വിലയിരുത്തല്‍ നടത്തി.

“ജാന്‍സിയെ, എന്റെടി ആ ജാഫറു ബൈക്കേന്നു വീണെടി. ഞാനവനേം കൊണ്ട് വന്നതാ. ങാ ഇപ്പം വിവരവറിഞ്ഞവന്റെ ഉപ്പേം ഉമ്മേം വന്നിട്ടൊണ്ട്. എന്നാപ്പിന്നെ വന്ന സ്ഥിതിക്ക് നിന്നെക്കൂടെ ഒന്ന് കണ്ടേച്ചു പാവെന്നു വച്ചു. എന്തായി, ഇന്നുവല്ലോം നടക്കുവോ?” അവളുടെ അടുത്തേക്ക് വന്ന അവന്‍ ഉറക്കെ ചോദിച്ചു. ആ ഭാഗത്തെ മുറികളിലെ മൊത്തം ആളുകളും അവന്റെ വരവറിഞ്ഞു കഴിഞ്ഞിരുന്നു.

“ഇന്നുണ്ടാകുംന്നാ പറഞ്ഞെ; എന്തായാലും വന്നില്ലേ; ഇനി ഇച്ചായന്‍ പോകല്ലേ, പ്ലീസ്” ജാന്‍സിയുടെ അധരങ്ങള്‍ ചലിച്ചു.

“ഒന്ന് പോടീ; എനിക്കീ ആശൂത്രീടെ മണവേ പിടിക്കത്തില്ല. ഞാന്‍ പോവ്വാ; പ്രസവം കഴിഞ്ഞാ എന്നെ ഒന്ന് വിളിച്ചു പറഞ്ഞാ മതി. നാളെ രാവിലെ ഞാന്‍ വരാം”

സുധി അത്ഭുതത്തോടെ അവനെ നോക്കി. നിറവയറുമായി കിടക്കുന്ന ഭാര്യയോട്‌ സംസാരിക്കുന്ന രീതി കണ്ടില്ലേ? ഇങ്ങനെയുമുണ്ടോ ഭര്‍ത്താക്കന്‍മാര്‍. ജാന്‍സി മറുപടി നല്‍കാതെ നിരാശയോടെ മറുഭാഗത്തേക്ക് തല തിരിച്ചപ്പോള്‍ പൌലോസ് സുധിയെ കണ്ട് അവന്റെ അടുത്തേക്ക് വന്നു.

“ഭാര്യ ആണോ?”

“അതെ”

“ഇന്ന് തന്നാന്നോ തീയതി?”

“ഉവ്വ്”

“ഇവിടെ കൂട്ടിരിക്കണ്ട കാര്യം ഒന്നുവില്ല; നോക്കാന്‍ ഡോക്ടര്‍മാരും നേഴ്സുമാരും ഒക്കെ ഒണ്ടല്ലോ. വരുന്നോ, നമുക്ക് ഒന്ന് കറങ്ങീട്ടു വരാം” അവന്‍ അര്‍ത്ഥഗര്‍ഭമായ സൂചനകളോടെ പറഞ്ഞു.

“ഏയ്‌, ഇല്ല. നിങ്ങള് പൊയ്ക്കോളൂ”

“അടുത്തു എസി ബാറുണ്ട്‌ ഇഷ്ടാ; നമുക്ക് ഓരോന്ന് പിടിപ്പിച്ചിട്ട് വരാംന്നേ; ഒറ്റയ്ക്ക് ഒരു മടി. അതോണ്ടാ വിളിച്ചേ; കാശൊക്കെ ഞാന്‍ കൊടുത്തോളാം”

രേവതിയുടെ കണ്ണുകളില്‍ കോപം ഇരച്ചുകയറുന്നത് ജാന്‍സി കണ്ടു. സുധിയെ മദ്യപിക്കാന്‍ കമ്പനിക്ക് വിളിക്കുകയാണ്‌.

“ഇച്ചായാ, ഒന്നിങ്ങു വന്നെ” ജാന്‍സി അവനെ അരികിലേക്ക് വിളിച്ചു.

“ങാ, എന്നാടീ?”

“ഇച്ചായന് വേണേല്‍ പോയി കുടിക്ക്. അവര്‍ക്ക് ഇതൊന്നും ഇഷ്ടമല്ല കേട്ടോ” അവള്‍ പതിഞ്ഞ സ്വരത്തില്‍ അവനെ ശാസിച്ചു.

“ഇഷ്ടമല്ലേ അതങ്ങ് പറഞ്ഞാ പോരെ; യ്യോടാ, എന്നാ ഞാന്‍ പോയേച്ചു നാളെ വരാം.” പ്രത്യേകിച്ച് ആരോടും യാത്ര പറയാതെ പൌലോസ് പുറത്തേക്ക് ഇറങ്ങി. ജാന്‍സി തന്റെ വിധിയോര്‍ത്ത് ദീര്‍ഘമായി നിശ്വസിച്ചു. അവളുടെ കണ്ണുകളിലെ നനവ് കണ്ട രേവതി സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ പൌലോസ് എത്തുമ്പോള്‍ രണ്ടുപേരുടെയും പ്രസവങ്ങള്‍ കഴിഞ്ഞിരുന്നു. ജാന്‍സിക്ക് സാധാരണ പ്രസവവും രേവതിക്ക് സിസേറിയനും ആയിരുന്നു; രണ്ടുപേര്‍ക്കും ജനിച്ചത് പെണ്‍കുട്ടികള്‍.

“എന്തിയേടി നമ്മട മോള്? അവട മൊഖം എന്റെ കൂട്ടാന്നോ അതോ നിന്റെ കൂട്ടൊ?” വന്ന വഴിക്കുതന്നെ സന്തോഷത്തോടെ ഉറക്കെ ചോദിച്ചുകൊണ്ട് പൌലോസ് ജാന്‍സിയുടെ അടുത്തെത്തി. അവള്‍ പുഞ്ചിരിച്ചുകൊണ്ട് മകളെ തലോടി.

“ദാ തന്നെ നോക്കി കണ്ടുപിടിക്ക്, ആരുടെ മുഖമാണെന്ന്”

“മോളൂ..ചക്കരെ..ഇദാരാന്നു നോക്ക്..നിന്റെ അപ്പച്ചനാടീ മുത്തെ..” പൌലോസ് മകളെ നോക്കി അവളെ താലോലിക്കാന്‍ തുടങ്ങി. നിറഞ്ഞ മനസ്സോടെ രേവതിയെ നോക്കിയ ജാന്‍സി അവളുടെ കണ്ണുകളിലെ നനവ് കണ്ട് ഞെട്ടി. രേവതിയുടെ അച്ഛനും അമ്മയും അവളെ ശുശ്രൂഷിച്ച് അടുത്തുതന്നെ ഉണ്ടായിരുന്നു. ജാന്‍സിയുടെ നോട്ടത്തിന്റെ അര്‍ഥം രേവതിയുടെ അമ്മയ്ക്ക് മനസ്സിലായി. മകളുടെ മുഖത്തെ വിഷാദഭാവത്തിന്റെ കാരണമാണ് അവളെ അലട്ടുന്നത്.

“സുധിക്ക് ഒരു ആണ്‍കുട്ടി വേണംന്നാര്‍ന്നു മോളെ മോഹം. തറവാട്ടീ എല്ലാര്‍ക്കും പെണ്‍കുട്ട്യോളാ; എനിക്ക് ആണ്‍കുട്ടി ജനിക്കും, അമ്മ നോക്കിക്കോ എന്ന് ഇന്നും കൂടി അവന്‍ പറഞ്ഞാര്‍ന്നു. രേവതി ഗര്‍ഭണിയായന്നു മൊതല് അതിനുവേണ്ടി നേര്‍ച്ചേം പ്രാര്‍ത്ഥനേം മരുന്നും മന്ത്രോം ഒക്കെയായി നടക്വാരുന്നു ന്റെ കുട്ടി. ഈശ്വരന്‍ തരുന്നതല്ലേ നമുക്ക് കിട്ടൂ” രേവതിയുടെ അമ്മ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ നിരാശ കലര്‍ന്ന സ്വരത്തില്‍ ജാന്‍സിയെ നോക്കി പറഞ്ഞു. രേവതിയുടെ കണ്ണീരിന്റെ കാരണം അപ്പോഴാണ് അവള്‍ക്ക് മനസിലായത്.

“യ്യോടി അതിനിപ്പോ നിങ്ങളെന്നാത്തിനാ വെഷമിക്കുന്നെ? ആണായാലും പെണ്ണായാലും ഇന്നത്തെ കാലത്ത് എന്നതാ വ്യത്യാസം? ഒള്ളത് പറഞ്ഞാ ഒരു പെണ്‍കുട്ടി ഇല്ലാത്ത വീട് ചത്ത വീടാന്നാ എന്റെ അമ്മ പറയാറൊള്ളത്. എനിക്ക് ഒന്നാമത്തേത് മോള് തന്നെ ആയതങ്ങു പിടിച്ചു. ഇന്നെല്ലാവനും ചെലവ് ചെയ്യുന്നൊണ്ട്; അല്ല, എവിടെ കൊച്ചിന്റെ അച്ഛന്‍?” പൌലോസ് ചോദിച്ചു.

“മോളായേന്റെ വെഷമത്തീ വെളീലെങ്ങാണ്ടുണ്ട്” രേവതിയുടെ അമ്മ പറഞ്ഞു.

ഡോക്ടര്‍ ഉള്ളിലേക്ക് വരുന്നത് കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റു.

“ഹായ് രേവതി; എങ്ങനെയുണ്ട്; വേദനയ്ക്ക് കുറവുണ്ടോ?” ഡോക്ടര്‍ അവളുടെ പള്‍സ് പരിശോധിച്ചുകൊണ്ട് ചോദിച്ചു. രേവതി പുഞ്ചിരിക്കാന്‍ ശ്രമിച്ച് തലയാട്ടി.

“മുറിവുണങ്ങിയാല്‍ വീട്ടില്‍ പോകാം. മോള് മിടുക്കിയായിരിക്കുന്നല്ലോ അല്ലെ?”

“ഉവ്വ് ഡോക്ടര്‍”

ഡോക്ടര്‍ ജാന്‍സിയുടെ അടുത്തെത്തി അവളെയും പരിശോധിച്ചു.

“ഗര്‍ഭാവസ്ഥയില്‍ ജാന്‍സി ജോലി ചെയ്യുമായിരുന്നു അല്ലെ?” ഡോക്ടര്‍ ചോദിച്ചു.

“ഉവ്വ് ഡോക്ടര്‍” പറഞ്ഞിട്ട് അവള്‍ അനിഷ്ടത്തോടെ പൌലോസിനെ നോക്കി.

“അത് നന്നായി; അതുകൊണ്ടാണ് സുഖപ്രസവം ഉണ്ടായത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മേലനങ്ങി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പൊതുവേ സിസേറിയന്‍ വേണ്ടി വരാറില്ല; വേണമെങ്കില്‍ ജാന്‍സിക്ക് ഇന്നുതന്നെ ഡിസ്ചാര്‍ജ് ആകാം; വേറെ അസ്വസ്ഥതകള്‍ ഒന്നുമില്ലല്ലോ?”

“ഇല്ല ഡോക്ടര്‍”

“ഒകെ, ആള്‍ ദ ബെസ്റ്റ്” ഡോക്ടര്‍ പരിശോധ തീര്‍ത്ത് പുറത്തേക്ക് നടന്നു..

“ഡോക്ടര്‍ എന്ത് പറഞ്ഞു രേവൂ?” അല്പം കഴിഞ്ഞ് ഉള്ളിലേക്ക് നിരശാഭാവത്തോടെ വന്ന സുധി ചോദിച്ചു.

“മുറിവ് ഉണങ്ങിയ ശേഷം പോകാമെന്ന്..”

“അതിനിനി എന്തായാലും മൂന്നാല് ദിവസമെടുക്കും. എന്നാ ഞാന്‍ പോട്ടെ രേവൂ; അച്ഛനും അമ്മയും ഇവിടെ ഉണ്ടല്ലോ; ഞാനിനി എന്തിനാ ഇവിടെ?”

രേവതിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇന്നലെവരെ തന്റെയടുത്ത് നിന്നും ഒരു നിമിഷം പോലും മാറി നില്‍ക്കാന്‍ മനസ്സ് കാണിച്ചിട്ടില്ലാത്ത സുധിയേട്ടന് ഇപ്പോള്‍ എങ്ങനെയും ഇവിടെ നിന്നും പോയാല്‍ മതി. നിറഞ്ഞു വന്ന കണ്ണുകള്‍ മറ്റാരും കാണാതിരിക്കാനായി മെല്ലെയവള്‍ കൈകള്‍ കൊണ്ട് മറച്ചു. സുധിയേട്ടന് സ്നേഹം തന്നോടായിരുന്നില്ല; പുള്ളിക്ക് വേണ്ടിയിരുന്നത് തറവാട്ടിലെ ആദ്യ ആണ്‍കുട്ടിയുടെ അച്ഛനെന്ന ബഹുമതി ആയിരുന്നു.

“എടി ജാന്‍സിയെ, രാത്രീ അവമ്മാര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ എന്നതാടി മേടിക്കണ്ടത്? കോഴി മതിയോ അതോ പോത്തോ? നമ്മട മോള്‍ ഒണ്ടായേന്റെ പാര്‍ട്ടിയാ, തകര്‍ക്കണം..ഒരു കൊറവും ഒണ്ടാകരുത്”

“ഇച്ചായന്റെ ഇഷ്ടം പോലെ വാങ്ങ്. കുടിച്ചു പൂസാകാണ്ടിരുന്നാ മതി. ഇനി ചോദിക്കാനും പറയാനും മോളുമുണ്ട് എന്നുള്ളത് മറക്കണ്ട കേട്ടോ”

“അതിനു ഞാനെന്നാടീ പൂസായേക്കുന്നെ; ദേണ്ട് ഒരു കീറു വച്ചു തന്നാ ഒണ്ടല്ലോ; എടി മോളെ നിന്റെ മമ്മി നുണ പറേവാ; അപ്പച്ചന്‍ ദേണ്ട് ശകലവേ കുടിക്കൂ; ഇച്ചിരേം..അത്രയൊക്കെ കുടിക്കുന്നേന് മോക്ക് വിരോധം ഒണ്ടോ?”

അവള്‍ അവനെ നോക്കി കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് ജാന്‍സിയും അവളുടെ പപ്പയും മമ്മിയും ചിരിച്ചു.

“കള്ളി; അവള്‍ക്ക് അപ്പനോട് എന്തോ പറയാനുണ്ട്. നോട്ടം കണ്ടില്ലേ” ജാന്‍സിയുടെ അമ്മ കുഞ്ഞുമകളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.

രേവതി ഒരേസമയം ആ നിഷ്കളങ്ക കുടുംബത്തിന്റെ സന്തോഷത്തില്‍ മനസ് നിറഞ്ഞും, അവരെപ്പോലെ സന്തോഷിക്കേണ്ട സമയത്ത് താന്‍ ഒരു പരാജിതയുടെ മനോഭാവത്തോടെ കിടക്കേണ്ടി വന്നതിന്റെ വ്യഥയിലും തളര്‍ച്ചയിലുമായിരുന്നു.

Samuel George
3.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!