Skip to content

ഇര

ഇര malayalam kathakal

ചുമരിൽ തൂക്കിയ ഘടികാരത്തിൽ
മണി പതിനൊന്നടിച്ചു.

കരിമ്പന പീഡനക്കേസിന്റെ വിധി പറയുന്ന ,അടച്ചിട്ട കോടതി മുറി നിശബ്ദമായി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായി.

“വിധി പ്രസ്താവിക്കുന്നതിന് മുൻപ്, പ്രതിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

കടുത്ത നിശബ്ദതയെ കീറി മുറിച്ച് കൊണ്ട്, സ്പെഷ്യൽ കോടതിയിലെ ജഡ്ജിയുടെ ശബ്ദം മുഴങ്ങി.

“ഉവ്വ് ,ബഹുമാന്യ കോടതിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.
ഒരു ദുർബല നിമിഷത്തിൽ എനിക്ക് തോന്നിയ അവിവേകമാണ്,
ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഞാൻ പ്രേരിതനായത്.

എന്റെ തെറ്റ് മനസ്സിലാക്കി ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു.

അത് കൊണ്ട് തന്നെ, ഞാൻ കാരണം ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായ ഈ പെൺകുട്ടിയെ, വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നു.

ആയതിനാൽ , എന്നെ ശിക്ഷയിൽ നിന്നൊഴിവാക്കി ,ഞങ്ങൾക്ക് വിവാഹിതരായി നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാനുള്ള അവസരമുണ്ടാക്കി തരണമെന്ന് , ബഹുമാനപ്പെട്ട കോടതിയോട് ഞാൻ അഭ്യർത്ഥിക്കുന്നു”.

അപ്രതീക്ഷിതമായ പ്രതിയുടെ വാക്കുകൾ എല്ലാവരെയും അമ്പരപ്പിച്ചു.

“ഇതിന് മറുപടി പറയേണ്ടത് കോടതിയല്ല,
ഇവിടെ വന്നിട്ടുള്ള ഇരയാണ്.
ഇരയ്ക്ക് എന്താണ് പറയാനുള്ളത്? ”

ജഡ്ജി പെൺകുട്ടിയുടെ നേരെ നോക്കി ചോദിച്ചു.

“ബഹുമാനപ്പെട്ട കോടതിയോട് എനിക്ക്
ചിലത് പറയാനുണ്ട്.

എന്നെപ്പോലെ കൊടും പീഡനത്തിന് ഇരയായ നിരവധി പേർ സമൂഹത്തിൽ ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കുന്നുണ്ട്.

സ്വന്തം തെറ്റ് കൊണ്ടല്ലാതെ, സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയവർ.
ഞാനുൾപ്പെടെയുള്ള ഒരു സ്ത്രീയുടെ മനസ്സിലും, തന്റെ ജീവിതം പിച്ചിച്ചീന്തിയ മൃഗീയ ജന്മത്തോട് ഒരിക്കലും വിട്ട് വീഴ്ചാ മനോഭാവമുണ്ടാവില്ല.

കാമവെറി മൂത്തപ്പോൾ, ദുർബ്ബലയായ ഒരു പെണ്ണിനെ കീഴടക്കിയതിന്റെ എല്ലാ ലഹരിയും അനുഭവിച്ചതിന് ശേഷം,
തനിക്ക് കിട്ടാൻ പോകുന്ന ശിക്ഷയുടെ കാഠിന്യമോർക്കുമ്പോഴുണ്ടാകുന്ന ഇരയോടുള്ള ഈ അനുകമ്പയുണ്ടല്ലോ?
അത് ചോരയും നീരുമുള്ള മറ്റൊരു പെൺകുട്ടിയെ കാണുന്നത് വരെയെ ഉണ്ടാവൂന്ന് മനസ്സിലാക്കാനുള്ള ബോധമൊക്കെ എനിക്കുണ്ട് സർ.

തന്നെ ബലമായി കീഴ്പ്പെടുത്തുന്ന പുരുഷൻമാരെ , ഒരു സ്ത്രീക്കും അംഗീകരിക്കാനാവില്ല.
അവിടെ സ്ത്രീ പുരുഷന്റെ അടിമയാകുകയാണ് ചെയ്യുന്നത്.

ഇപ്പോൾ ഇയാൾ മുന്നോട്ട് വച്ച ഉപാധിയിൽ, ഞാൻ ഇയാൾക്ക് മുന്നിൽ കഴുത്ത് നീട്ടികൊടുത്താൽ, പിന്നെ ജീവിതാവസാനം വരെ ഞാനയാൾക്ക് മുന്നിൽ തലകുനിച്ച് നില്ക്കേണ്ടി വരും .

ഇനി ,ഈ ജന്മം മുഴുവൻ എനിക്ക് അവിവാഹിതയായി കഴിയേണ്ടിവന്നാൽ പോലും, ഇവന്റെ ഭാര്യയായി ജീവിക്കാനും മാത്രം ഞാൻ അധ:പതിച്ചിട്ടില്ല.

അയാൾ വച്ച് നീട്ടുന്ന ഔദാര്യമല്ല എനിക്ക് വേണ്ടത്.

എന്നെ വില കല്പിക്കുന്ന,
സ്ത്രീയെന്ന പരിഗണനയിൽ എന്നെ ബഹുമാനിക്കുന്ന, എന്നെ അന്തസ്സോടെ നോക്കുന്ന , എന്റെ മേന്മകളെയും പരിമിതികളെയും തിരിച്ചറിഞ്ഞ്, നാല് പേരെ സാക്ഷിയാക്കി നെഞ്ച് വിരിച്ച് നിന്ന്, എന്റെ കൈ പിടിക്കാൻ വരുന്ന, പുരുഷന് മുന്നിൽ മാത്രമേ , ഞാൻ തല കുനിക്കുകയുള്ളു.

അത് കൊണ്ട്, ഇവൻ വച്ച് നീട്ടുന്ന ഔദാര്യം കാണിച്ച് , എന്നെ ബഹുമാനപ്പെട്ട കോടതി അപമാനിക്കരുത്.

പകരം ,സമൂഹത്തിന് തന്നെ ഭാവിയിൽ ഭീഷണിയായേക്കാവുന്ന ഈ കശ്മലന്, പരമാവധി ശിക്ഷ കൊടുത്ത് കൊണ്ട്, എന്നെപ്പോലെ വേദന തിന്ന് കഴിയുന്ന ഓരോ സ്ത്രീക്കും, ഇവിടെ അന്തസ്സോടെ ജീവിക്കാൻ പറ്റുമെന്ന ഉറച്ചവിശ്വാസം പകർന്ന് നല്കണമെന്ന്, ബഹുമാനപ്പെട്ട കോടതിയോട് ഞാൻ അപേക്ഷിക്കുകയാണ് .

കൈകൂപ്പി കണ്ണീരോടെ നില്ക്കുന്ന അവളുടെ വാക്കുകൾ തളളിക്കളയാൻ കോടതിക്ക് ആകുമായിരുന്നില്ല.

കാരണം, ആ ജഡ്ജിയെയും പ്രസവിച്ചത്, അങ്ങേയറ്റം ബഹുമാന്യയായ ഒരു സ്ത്രീ തന്നെ ആയിരുന്നു .

രചന
സജിമോൻ ,തൈപറമ്പ്

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!