Skip to content

കിണറ്റിൽ വീണ അവിഹിതം

  • by
കിണറ്റിൽ വീണ അവിഹിതം

തലത്തിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും അതെ വീട്ടിലെ തന്നെ ഭവാനി അമ്മയുടെയും ഒറ്റമകൾ ജീന . അതി സുന്ദരി, സുമുഖി, സുശീല. മാസ്റ്റർ ഡിഗ്രി കഴിഞ്ഞു മടുപ്പില്ലാതെ ഫോണിലും കംപ്യൂട്ടറിലും മാറി കുത്തിക്കൊണ്ടോരിക്കുന്നു. ഈ സമയത്താണ് തയ്‌ക്കൊത്തു വീട്ടിൽ രാമന്റെയും അതേവീട്ടിൽ തന്നെ രമണിയുടെയും ഒറ്റമകൻ സുധി ഗൾഫിൽ നിന്നും വരുന്നത്.

ആള് സുന്ദരൻ, സുമുഖൻ, സുശീലൻ.ആള് വന്നെന്റെ മൂന്നിന്റെ അന്ന് അമ്മ, അതായത് രമണിയമ്മ പറഞ്ഞു ” നീ ഇനി കെട്ടാതെ പോയാൽ ഞാൻ കെട്ടി തൂങ്ങി ചാകും ” എന്ന്.സുധി കെട്ടാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നെങ്കിലും അമ്മയുടെ ആത്മഹത്യാ ഭീഷണി ഏറെക്കുറെ ഏറ്റു. അവൻ കെട്ടാൻ തീരുമാനിച്ചു.

അങ്ങനെ അവൻ രാപ്പകലില്ലാതെ മാട്രിമോണി തപ്പിക്കൊണ്ടിരുന്നു. അങ്ങനെ തപ്പി തപ്പി സുമുഖിയായ ജീനകുട്ടിയുടെ സുമുഖം കണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. റിക്വസ്റ്റ് കൊടുക്കുന്നു. ആക്‌സെപ്റ് ചെയ്യുന്നു. ചാറ്റ് ചെയ്യുന്നു. എല്ലാം സെറ്റ് ആക്കുന്നു.

ഫോണിൽ സംസാരിച്ചു. ഒരു ചടങ്ങിന് വേണ്ടി പോയി പെണ്ണ് കണ്ടു. കൃഷ്ണൻ നായർ, ഭവാനി അമ്മ തുടങ്ങി, രാമൻ, രമണി അമ്മ വരെ എല്ലാവരും ഹാപ്പി.

“ചെക്കന് രണ്ടു മാസത്തെ ലീവെ ഉള്ളൂ. നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല. ഇതിനുള്ളിൽ തന്നെ നടത്തണം. ”

തയ്‌ക്കൊത്തു രാമന്റെ അതായത് ചെക്കന്റെ അച്ഛന്റെ ഒരേ ഒരു ഡിമാന്റ്. സത്യത്തിൽ അച്ഛന്റെ അല്ല, പുറകിൽ അമ്മയുടെ കളിയാണ്.

വളരെ ചുരുങ്ങിയ സമയമാണെങ്കിലും മക്കളുടെ നല്ല ഭാവി കണ്ടു എല്ലാവരും സമ്മതിച്ചു. ആഡംബരമായി തന്നെ വിവാഹം നടന്നു. മേൽ പറഞ്ഞ രണ്ടുമാസം കഴിയാൻ വലിയ താമസം ഉണ്ടായില്ല. കിട്ടിയ സമയം കൊണ്ട് പറ്റാവുന്നിടത്തെല്ലാം ദമ്പതിമാർ കറങ്ങി. അങ്ങനെ ആ സുദിനം വന്നെത്തി. കുറെ പലഹാരങ്ങളും പൊതിഞ്ഞുകെട്ടി അവൻ തിരികെ പോയി. വലിയ തോതിൽ കരച്ചിലും പിഴിച്ചിലും ഒന്നുമുണ്ടായില്ല. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോ വരാൻ പറ്റും. ചിലപ്പോൾ 6 മാസം കഴിയുമ്പോൾ.

മേല്പറഞ്ഞ മാസം ഓരോന്നായി കഴിയാൻ തുടങ്ങി. ജീന തയ്‌ക്കൊത്തു വീട്ടിലും തലത്തിൽ വീട്ടിലും മാറി മാറി നിന്ന് ദിവസം കഴിച്ചു കൂട്ടി. പക്ഷെ സഹധർമിണിയുടെ സുധന് ലീവ് കിട്ടീല.ഒന്നര വർഷം കഴിഞ്ഞാലേ ലീവ് കിട്ടൂള്ളൂത്രെ. അങ്ങനെ വിവാഹത്തിന്റെ ഒന്നാം വാർഷികം. ഒറ്റയ്ക്കു കേക്ക് മുറിച് ഒറ്റയ്ക്കു തിന്നു ജീന ആ സുദിനം ആഘോഷിച്ചു. അവിടെ എല്ലാർക്കും ഷുഗറാ. കേക്ക് തിന്നാൻ പറ്റൂല.

ഈ ഇടയ്ക്കാണ് രാമന്റെയും രമണിയുടെയും വിവാഹ വാർഷികം വരുന്നത്. അവർ അന്ന് ബിരിയാണി വച് ആഘോഷിച്ചു. കേക്ക് തിന്നാൻ പറ്റൂലല്ലോ. അങ്ങനെ ഇരിക്കുബോഴാണ് വാടകയ്ക് എടുത്ത ബിരിയാണി ചെമ്പ് തിരിച്ചു മേടിക്കാൻ കടയിൽ നിന്നും ആള് വരുന്നത്. അച്ഛൻ മരിച്ചപ്പോൾ കടയുടെ സ്ഥാനം ഏറ്റതാണ്.രതീഷ്. ചട്ടിയും കലവുമൊക്കെ കടയിൽ തിരികെ എത്തുമെന്ന് അവനറിയില്ല.

അവൻ വന്നു മുറ്റത്തു നിൽക്കുമ്പോൾ അതാ കാര്യമായിട്ട് എന്തോ നഷ്ടപ്പെട്ടപോലെ ജീന ഇറയത്തു ഇരിക്കുന്നു.രതീഷ് വന്ന കാര്യം പറഞ്ഞു.

” വണ്ടി ഇല്ലാതെ എങ്ങനാ, ചെമ്പു തലയിൽ വച്ച് കൊണ്ടുപോകുമോ “.

ഇതും പറഞ്ഞു ജീന പൊട്ടി ചിരിച്ചു. സത്യത്തിൽ ദേഷ്യമാണ് വന്നതെങ്കിലും അവളുടെ ചിരി കേട്ടപ്പോൾ രതീഷിനും ചിരി വന്നു. അതങ്ങനെ അത് കൂട്ട ചിരിയായി.

ആ ചിരി അവിടെ നിന്നില്ല. രതീഷിന്റെ ചിരി കേൾക്കാൻ ജീനയ്ക്കും ജീനയുടെ ചിരി കേൾക്കാൻ രതീഷിനും ഇടയ്ക് ഇടയ്ക് തോന്നി. ഇടയ്ക് ഇടയ്ക് വീട്ടിൽ പോകാൻ പറ്റാത്തോണ്ട് അവർ നമ്പർ കൈ മാറി. ഇപ്പോൾ ചിരി എപ്പോ വേണമെങ്കിലും കേൾക്കാം. ചിരിയൊക്കെ കുറച്ചു ദിവസം കൊണ്ട് നിന്നു. പിന്നെ അവർ കാര്യങ്ങളിലേക് കടന്നു. ഭർത്താവു കൂടെയില്ലാത്ത ദുഃഖം പേറി നടക്കുന്ന ജീനയ്ക്കും അച്ഛൻ മരിച്ച ദുഃഖം പേറി നടക്കുന്ന രതീഷിനും അത് വലിയൊരു ആശ്വാസമായി.

അങ്ങനെ അവർ പ്രണയത്തിലായി. ആഗ്രഹങ്ങൾ എല്ലാം ഉള്ളിലൊതുക്കി അവർ വീർപ്പുമുട്ടി നിന്നു. എങ്ങനെയും ഒന്ന് സംഗമിക്കാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ഇരിക്കുമ്പോൾ അമ്മായിഅമ്മയ്ക്, അതായത് രമണി അമ്മയ്ക് നടു വേദന. കുറച്ചു ദൂരെ നല്ലൊരു ഡോക്ടർ ഉണ്ട്. പിറ്റേന്ന് രാവിലെ രാമനും രമണിയും കൂടെ ഡോക്ടറെ കാണാൻ പോയി. ഇതേ സമയം ജീന രതീഷിനെ വിളിച്ചു. അവൻ ഉറ്റ സുഹൃത്തിനെയും കൂട്ടി ഓട്ടോയിൽ വന്നു.

തൽ സമയം ഡോക്ടറുടെ വീട്ടിൽ ഡോക്ടർ ഇല്ല. അങ്ങേരു ഫാമിലി ആയി ഊട്ടിക്ക് ടൂർ പോയി. കുറ്റം പറയാൻ പറ്റില്ല. അവർക്കും കാണുമല്ലോ ആഗ്രഹങ്ങൾ. രാമനും രമണിയും നിരാശരായി തിരികെ വണ്ടി കേറി. ഇതേ സമയം വീടിന്റെ കുറച്ചകലെ സുഹൃത്തിനെ കാവൽ നിർത്തി രതീഷ് അകത്തു കയറി. അവർ കുറെ നേരം സംസാരിച്ചിരുന്നു. പിന്നെ കുറെ ഫോട്ടോ ഷൂട്ട്. ഈ സമയം കൂടെ വന്ന കൂട്ടു കാരൻ ഓട്ടോയിൽ കിടന്നു ഉറങ്ങിപ്പോയി.

രതീഷും ജീനയും കാര്യത്തിലേക്കു കടക്കാൻ നോക്കി. ഇതേ സമയം വീട്ടിൽ തിരികെ എത്തിയ രാമ രമണി ദമ്പതിമാർ പരിചയം ഇല്ലാത്ത ഓട്ടോറിക്ഷ കണ്ടു സംശയിച്ചു. ആള് ഒറക്കമായതിനാൽ ചോദിയ്ക്കാൻ നിന്നില്ല.അവർ വീട്ടിൽ കയറി. കാര്യത്തിലേക്ക് കടക്കാൻ ഒരു സ്റ്റെപ് ബാക്കി നിൽക്കേ റൂമിലേക്ക് കടന്നുവന്ന ദമ്പതിമാർ ഉൾപ്പെടെ നാലുപേരും ഞെട്ടി. രമണി അമ്മ ഉള്ളോടൊത്തോളം ഒച്ചയിൽ അലറി. അലർച്ച കേട്ടിട്ടാണോ കാഴ്ച കണ്ടിട്ടാണോ രാമേട്ടന്റെ ബോധം പോയി.

ഉടുക്കാൻ കിട്ടിയ ബെഡ് ഷീറ്റ് ഉടുത്തോണ്ട് ജീന പുറത്തോട്ട് ഓടി.

” വെളിക്കിരിക്കാൻ വന്നിട്ട് പോയും ഇല്ല,വിറകടുക്കാൻ വന്നവര് കാണുകേം ചെയ്തു ”
എന്ന അവസ്ഥ ആയല്ലോ ഭഗവാനെ ന്നു രതീഷ് മനസ്സിൽ പറഞ്ഞു.പുറത്തു കാവൽ ഇരിക്കാൻ വന്ന കൂട്ടുകാരൻ പതിയെ ഉറക്കത്തിൽ നിന്നും എണീറ്റു. എല്ലാവരേം ഞെട്ടിച്ചു കൊണ്ട് ബ്ലും എന്നൊരു ഭീകര ശബ്ദം. ജീന കിണറ്റിൽ ചാടി.ആകെ നാണക്കേടായല്ലോ, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞു രതീഷും പുറകെ ഓടി. ഓടിവന്നു ചാടിയപ്പോഴാണ് “ചാടല്ലേന്ന് ” താഴേന്നു കേട്ടത്. നടപ്പുറം തല്ലി വെള്ളത്തിൽ വീണപ്പോഴാ മനസ്സിലായെ കിണറ്റിൽ അരയ്‌ക്കൊപ്പം വെള്ളമേ ഉള്ളൂന്ന്.

സംഭവം സീനായെന്നു തോന്നിയ കൂട്ടുകാരൻ ഓടിവന്നു. ഇനി ഇവിടെ നിന്നാൽ നാട്ടുകാരുടെ അടി കൊണ്ട് ചാകേണ്ടി വരുമെന്ന് തോന്നിയ കൂട്ടുകാരൻ ആത്മഹത്യ ചെയ്യുന്നതാണ് അടികൊണ്ടു ചാകുന്നെനേക്കാൾ നല്ലതെന്നു തോന്നി ഓടി വന്ന് കിണറ്റിൽ ചാടി. താഴേന്നു നാലു കൈ മുകളിലേക്ക് ഉയർന്നു കൊണ്ട് രണ്ടാൾ ശബ്ദത്തിൽ “ചാടല്ലേ “ന്നു പറയുന്നുണ്ടെങ്കിലും കൂട്ടുകാരനും താഴെ എത്തി. നേരത്തെ എത്തിയ രണ്ടു പേരും ഇരുവശങ്ങളിലും മാറി, കൂട്ടുകാരൻ കൃത്യം നടുക്ക് തന്നെ വീണു.

മൂന്ന് പേരും പരസ്പരം നോക്കി. മൂന്നുപേരും മേലോട്ടും നോക്കി. കിണറിനു ചുറ്റോടു ചുറ്റും കുറെ തലകൾ.

“ഈശ്വരാ ഭഗവാനെ, ഇതിലും ഭേദം വീടിന്റെ ഉള്ളിൽ മതിയാരുന്നു. ”

ദയനീയമായി കൂട്ടുകാരനെ നോക്കി രതീഷ് ആത്മഗതം പറഞ്ഞു. മൂന്നെണ്ണത്തിനെയും വെള്ളത്തീന്നു പൊക്കാൻ ആവുന്ന കളിയെല്ലാം കളിച്ചു നാട്ടുകാരും വീട്ടുകാരും മടുത്തു. അവസാനം ഫയർഫോഴ്‌സിനെ വിളിക്കേണ്ടി വന്നു.

ഒരു നിലവിളി ശബ്ദത്തോടുകൂടി ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തി.
അവർ കിണറ്റിൽ ഇറങ്ങി ഓരോരുത്തരെ കയറ്റാൻ തുടങ്ങി. ആദ്യം കൂട്ടുകാരൻ, പിന്നെ കാമുകൻ, അവസാന ഊഴം അവളുടെ ആയിരുന്നു. ഇല്ലാത്ത വെള്ളത്തിൽ കഴുത്തറ്റം കുനിഞ്ഞിരിക്കുകയാണ് ഭവതി.ആര് പറഞ്ഞിട്ടും എണീക്കുന്നില്ല.നാട്ടുകാരുടെ കൂട്ടത്തിൽ ഏതോ സ്ത്രീ വിളിച്ചു പറഞ്ഞു.

“അവൾക്കൊരു നെറ്റി ഇട്ടു കൊടുക്ക് രമണിയേച്ചീ “ന്ന്.

ഒരു കൂട്ടച്ചിരി ഉയർന്നു.ചാടിയ ചാട്ടത്തിൽ ബെഡ്ഷീറ്റ് വെള്ളത്തിൽ പോയി. തപ്പി നോക്കീട്ടു കിട്ടീല. അത് പോയപ്പോ തൊട്ടു കുനിഞ്ഞിരിക്കുകയാ. രമണി അമ്മ അകത്തുപോയി ഉള്ളതിൽ നല്ല ഒരു നൈറ്റി കൊണ്ടുവന്നു കിണറ്റിൽ ഇട്ടു. ഭവതി അത് കുനിഞ്ഞിരുന്നു തന്നെ തലവഴി ഇട്ടു. എല്ലാവരോടും പിരിഞ്ഞു പോകാൻ എന്നവണ്ണം രമണിയമ്മ അലറി. കേറാനുള്ളത് പെണ്ണായതു കൊണ്ടും രമണിയേച്ചീടെ മാനസികാവസ്ഥ മനസ്സിലായതുകൊണ്ടും എല്ലാവരും പിരിഞ്ഞു പോയി.

ഈ അലർച്ചയിൽ രാമൻ ചേട്ടന് ബോധം വന്നു. തത്സമയം കാര്യളൊക്കെ പിള്ളേരുടെ ഫോണിൽ ഫോട്ടോസ് അടക്കം കാണുന്നുണ്ട് തലത്തിൽ വീട്ടിൽ കൃഷ്ണൻ നായർ. കൃത്യം ഒരു മണിക്കൂർ, കൃഷ്‌ണൻ നായരുടെ ഫോൺ റിങ് അടിച്ചു.തയ്‌ക്കൊത്തു രാമനാണ് ഫോണിൽ.

” മിസ്റ്റർ കൃഷ്‌ണൻ നായർ, എത്രയും പെട്ടെന്ന് മകളെ കൂട്ടികൊണ്ടു പോകണം “.

ശുഭം,സന്തോഷം.

Vipin PG

Nb :- Based on true event

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!