Skip to content

ശാരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കാണാൻ അനുവദിക്കൂ

malayalam kathakal

ഹോട്ടൽ മുറിയിൽ വച്ച് മകൾ കൂടെയുള്ളപ്പോൾ ശാരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കാണാൻ അനുവദിക്കൂ എന്നുള്ള അദ്യ ഭർത്താവിന്റെ വാശിക്ക് മുമ്പിൽ ശുഭ തളർന്നിരുന്നു

അയാളുടെ ആ മെസേജ് വായിക്കും തോറും അവളിലെ തളർച്ച കൂടിക്കൂടി വന്നു

സാരല്ല്യ
അവൾ സ്വയം പറഞ്ഞു

എന്ത് ത്യാഗം സഹിച്ചിട്ടായാലും എനിയ്ക്ക് എന്റെ മകളെ കാണണം

അവളെ കണ്ടിട്ട്
അവളോടൊപ്പം ഉണ്ടിട്ട്
അവളെ ഊട്ടിയിട്ട്
അവളെ വാരിയെടുത്ത് മാറോട് ചേർത്തിട്ട്
അവളെ മുത്തം വച്ചിട്ട്
അവളെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിട്ട് മാസങ്ങളായി

ഇനിയും പിടിച്ച് നില്ക്കാൻ എനിക്ക് കഴിയില്ല

ശുഭയുടെ നെഞ്ചകം മകളെ കാണാനായി പിടച്ചു

ഈ ആഗ്രഹങ്ങളെല്ലാം കുറച്ച് മണിക്കൂറുകൾക്കൊണ്ട് സാധിക്കാനാണ് ഏതെങ്കിലും ഹോട്ടൽ മുറിയിലേക്ക് മകളെ കൊണ്ടു വരുമോ എന്ന് ആദ്യ ഭർത്താവിനോട് ശുഭ അപേക്ഷിച്ചത്

അപ്പോഴാണ് ആ റൂമിൽ വച്ച് ശാരീരീരികമായി ബന്ധപ്പെടാൻ സമ്മതിച്ചാലേ മകളെ കൊണ്ട് വരികയുള്ളൂ എന്ന് അയാൾ വാശി പിടിച്ചത്

ദുഷ്ടൻ

ആദ്യ ഭർത്താവുമായി പിരിയുമ്പോൾ ശുഭ ആഗ്രഹിച്ച പോലെ കോടതി മകളെ ശുഭയുടെ കൂടെ വിട്ടു

എന്നാൽ തന്റെ മകളോടുള്ള രണ്ടാം ഭർത്താവിന്റെ പെരുമാറ്റത്തിൽ പിശകുണ്ടെന്ന് തോന്നിയപ്പോഴാണ് ശുഭ മകളെ വീണ്ടും ആദ്യ ഭർത്താവിനെ ഏല്പിച്ചത്

അതിന്റെ പേരിൽ രണ്ടാം ഭർത്താവുമായി വഴക്കുണ്ടായി
അന്ന് മുതൽ മകളെ കണ്ടിട്ടില്ല
കാണാൻ പോകാൻ രണ്ടാം ഭർത്താവ് സമ്മതിച്ചിട്ടില്ല എന്നതാണ് സത്യം
മകളെ കാണാൻ ഇനി ശ്രമിച്ചാൽ അതിന്റെ പേരിൽ ഈ ബന്ധവും വേർപ്പെടേണ്ടി
വന്നാലോ എന്ന് ഭയന്നിട്ടാണ് ആരും കാണാതെ ഹോട്ടൽ റൂമിലേക്ക് ചെല്ലാം എന്ന് ശുഭ പറഞ്ഞത്

എന്തായാലും എത്രയും പെട്ടന്ന് എനിക്കെന്റെ മകളെ കാണണം
അല്ലങ്കിൽ എനിയ്ക്ക് ഭ്രാന്ത് പിടിക്കും

മകളെ കാണാതെ ശുഭയുടെ മനസ്സ് വിങ്ങിപ്പൊട്ടി
ഗർഭപാത്രത്തിനുള്ളിൽ ഉരുൾ പൊട്ടുന്നത് പോലെ അവൾക്ക് തോന്നി

നാളെ ഞായറാഴ്ചയാണ്

മറ്റുള്ള ദിവസങ്ങളിലെല്ലാം രണ്ടാം ഭർത്താവ് രാത്രി നല്ല പോലെ മദ്യപിക്കുമെങ്കിലും ഞായറാഴ്ച രാവിലെ മുതൽ മദ്യപാനമായിരിക്കും

അയാളുടെ കുറച്ച് കൂട്ടുകാര് വീട്ടിലേക്ക് വരും പിന്നെ തീറ്റയും കുടിയും മാത്രം
അതിനിടയിൽ ഭാര്യ എവിടെപ്പോയാലും അയാൾക്ക് പ്രശ്നമല്ല
അന്നേരം അയാൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് മദ്യവും കൂട്ടുകാരും മാത്രം

നാളെ കൃത്യം 11 മണിക്ക് ഞാൻ ഗുരുവായൂർ അമ്പലനടയിൽ വരും
മകളെ കൂട്ടി നിങ്ങൾ അവിടെ വരണം
ഞാനിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്
എങ്കിലും
നിങ്ങൾ പറഞ്ഞ കാര്യം ഞാൻ അംഗീകരിക്കുന്നു
നിങ്ങളുടെ ആഗ്രഹം സാധിക്കും
എനിക്ക് എന്റെ മകളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ഓരോ സ്വർഗ്ഗങ്ങളാണ്
ആ സ്വർഗ്ഗങ്ങൾക്ക് വേണ്ടി എന്തിനും ഞാൻ തയ്യാറാണ്

ആദ്യ ഭർത്താവിന് മെസേജ് അയച്ച് ശുഭ മറുപടിക്കായി കാത്തിരുന്നു

ഓകെയെന്ന് മറുപടി വന്നപ്പോൾ അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു
കട്ടിലിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന രണ്ടാം ഭർത്താവിന്റെ അരികിൽ അവൾ കിടന്നു

ആ മുറിയിൽ തങ്ങി നില്ക്കുന്ന മദ്യത്തിന്റെ മണം എന്നത്തേയും പോലെ ഇന്നും അവളുടെ ഉറക്കം കെടുത്തി
വെളുപ്പാൻ കാലത്ത് എപ്പോഴോ ആണ് ശുഭ ഉറങ്ങിയത്

നേരം വെളുത്ത് ക്ലോക്കിൽ നോക്കിയപ്പോൾ ഏഴര മണി
അവൾ പെട്ടന്ന് എഴുന്നേറ്റു
മുറ്റമടിച്ച് വീടെല്ലാം തുടച്ച് വൃത്തിയാക്കി
പാത്രങ്ങൾ കഴുകി
ചോറ് വച്ചു
ഫ്രിഡ്ജിൽ നിന്ന് ചിക്കനെടുത്ത് വെട്ടി കറി വച്ചു
വേഗം മറ്റ് പണികളെല്ലാം കഴിച്ച് കുളിയ്ക്കാൻ കയറി
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മണി ഒമ്പത് കഴിഞ്ഞു

വീടിന്റെ മുറ്റത്ത് ഭർത്താവും കൂട്ടുകാരും മദ്യപാനം ആരംഭിച്ചിരിക്കുന്നു

ശുഭ കണ്ണാടിയുടെ മുമ്പിൽ നിന്ന് അണിഞ്ഞൊരുങ്ങി

എന്നത്തേക്കാളും ഞാനിന്ന് സുന്ദരിയായിരിക്കുന്നു

ശുഭ അവളോട് തന്നെ പറഞ്ഞു

ബാഗുമെടുത്ത് അവൾ മുറ്റത്തിറങ്ങി
ഞാനൊരു കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു
വരുമ്പോൾ വൈകും

അവൾ ആരോടെന്നില്ലാതെ പറഞ്ഞു

അതിന് മറുപടിയായി മദ്യലഹരിയിൽ ആ കൂട്ടത്തിലെ ആരോ ഒരു നാടൻ പാട്ട് പാടി

ഗുരുവായൂർക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ ശുഭയുടെ ചിന്തകൾ അവളുടെ തലച്ചോറിനെ പഴുപ്പിച്ചു കൊണ്ടേയിരുന്നു

ആദ്യ ഭർത്താവ് മദ്യപിക്കില്ലായിരുന്നു
നല്ല സ്വഭാവമായിരുന്നു
നല്ലൊരു ജോലിയും തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നു
മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതുകൊണ്ടാവാം അയാൾക്ക് എന്നും മാതാപിതാക്കളോട് നല്ല സ്നേഹമായിരുന്നു
എന്നു വച്ച് ഭാര്യയെ അയാൾ സ്നേഹിക്കാതിരുന്നില്ല
ഭാര്യ അർഹിക്കുന്ന സ്നേഹവും സ്ഥാനവും അവൾക്കും അയാൾ നല്കിയിരുന്നു

പക്ഷെ ഭാര്യക്ക് അത് പോരായിരുന്നു
ഭർത്താവ് മാതാപിതാക്കളെ സ്നേഹിക്കുന്നതിൽ അവൾക്ക് അമർഷം തോന്നി
തന്നേക്കാൾ കൂടുതൽ ഭർത്താവ് മാതാപിതാക്കൾക്ക് സ്നേഹവും കരുതലും കൊടുക്കുന്നു എന്ന അനാവശ്യ ചിന്ത അവളെ അസ്വസ്ഥമാക്കാൻ തുടങ്ങി
തന്റെ ഭർത്താവ് തനിക്കും മകൾക്കും മാത്രം അവകാശപ്പെട്ടതായിരിക്കണം എന്ന് അവൾ വാശി പിടിച്ച് തുടങ്ങി
അവളിലെ സ്വാർത്ഥത അവളുടെ മനസ്സിനെ കരി പൂശി

മാതാപിതാക്കളെ ഉപേക്ഷിച്ച് നമുക്ക് മറ്റൊരു വീട് വച്ച് താമസിക്കാം എന്നവൾ പറഞ്ഞ് വീട്ടിൽ വഴക്കുണ്ടാക്കാൻ തുടങ്ങിയപ്പോൾ അയാൾ അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടു
പിന്നെ ആ ബന്ധം അവസാനിച്ചത് വിവാഹമോചനത്തിലാണ്

ഗുരുവായൂർ നടയിലെത്തിയപ്പോൾ അച്ഛനും മകളും അവിടെ ശുഭയെ കാത്തിരിക്കുന്നുണ്ടായിരുന്നു

മകൾ അമ്മയെ കണ്ടപ്പോൾ ഓടി വന്നു
ശുഭ മകളെ എടുത്ത് കുറേ ഉമ്മകൾ നല്കി

പോയി തൊഴുതിട്ട് വരൂ
അയാൾ ശുഭയോട് പറഞ്ഞു

വരൂ നമുക്ക് ഒരുമിച്ച് തൊഴാം എന്ന് ശുഭ പറഞ്ഞെങ്കിലും അയാൾ ആ ക്ഷണം നിരസിച്ചു

അമ്മയും മകളും ക്യൂവിൽ നിന്ന് കണ്ണന്റെ തിരുമുമ്പിൽ എത്തിയപ്പോൾ ശുഭയുടെ ഉള്ളിൽ കണ്ണീരിന്റെ ഒരായിരം കടൽ ഇരമ്പിയെങ്കിലും അവളുടെ ഇമകൾ നനഞ്ഞില്ല

കണ്ണനോട് ഒരുപാട് സങ്കടങ്ങൾ പറയാനുണ്ടായിരുന്നെങ്കിലും മകളെ കണ്ട സന്തോഷത്തിൽ അവൾ അതെല്ലാം മറന്ന് പോയിരുന്നു

അവർ തൊഴുത് പുറത്തിറങ്ങിയപ്പോൾ അയാളെ അവിടെയൊന്നും കണ്ടില്ല

ശുഭ മൊബൈലിൽ വിളിച്ചപ്പോൾ അയാൾ ഹോട്ടലിന്റെ പേരും റൂം നമ്പറും പറഞ്ഞ് കൊടുത്തു

മകൾക്ക് ആവശ്യമുള്ള കളിപ്പാട്ടങ്ങളെല്ലാം വാങ്ങിക്കൊടുത്ത് ഹോട്ടൽ റൂമിലേക്ക് ചെന്നപ്പോൾ അയാൾ അവർക്ക് വേണ്ടി ഭക്ഷണവും വാങ്ങി കാത്തിരിക്കുന്നുണ്ടായിരുന്നു

ശുഭ മകൾക്ക് ഭക്ഷണം വാരിക്കൊടുത്തു
അവളും കഴിച്ചു

കഴിക്കുന്നില്ലേ എന്ന് ശുഭ അയാളോട് ചോദിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു

പിരിയുന്നതിന് മുമ്പ് എന്നും സ്നേഹത്തോടെ പരസ്പരം വാരിക്കൊടുത്ത് ഊട്ടുമായിരുന്നു
ഇന്ന് ഒരു ഉരുള അവൾ എനിക്ക് വാരിത്തന്നെങ്കിലെന്ന് അയാൾ വെറുതെ ആഗ്രഹിച്ചു

പാടില്ല അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്
അനാവശ്യ ചിന്തകൾ പാടില്ല എന്ന് അയാൾ മനസ്സിനെ ശാസിച്ചു

ഭക്ഷണം കഴിയ്ക്കാൻ അയാൾക്ക് തോന്നിയില്ല
അമ്മയും മകളും ഭക്ഷണം കഴിക്കുന്നതും സന്തോഷം പങ്ക് വയ്ക്കുന്നതും അയാൾ നോക്കിയിരുന്നു

കുറച്ച് കഴിഞ്ഞപ്പോൾ മകൾ ഉറങ്ങി

ശുഭ അയാളുടെ മുമ്പിൽ വന്ന് നിന്നു
തന്റെ സാരി അഴിച്ചു

അയാളെ കെട്ടിപ്പിടിച്ചിട്ട്
നിങ്ങൾക്ക് ഇപ്പോൾ എന്നെ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞ് അയാളുടെ ചെവിയിൽ സ്നേഹത്തോടെ മെല്ലെ കടിച്ചു

അയാൾ ശുഭയുടെ മുഖം തന്റെ കൈകളിൽ എടുത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചു

നീ എന്നെ വിട്ട് പോയതിന്റെ വിഷമവും ദേഷ്യവും കൊണ്ടാണ് മകളെ കൊണ്ട് വരണമെങ്കിൽ ഹോട്ടൽ മുറിയിൽ വച്ച് ശാരീരിക ബന്ധത്തിന് സമ്മതിക്കണം എന്ന് ഞാൻ പറഞ്ഞത്

പക്ഷെ മകളെ കാണുന്നതിനും അവളോടൊപ്പം സന്തോഷം പങ്ക് വക്കുന്നതിനും മറ്റൊരാളുടെ ഭാര്യയായിരുന്നിട്ടും നീ ശാരീരിക ബന്ധത്തിന് സമ്മതിച്ചപ്പോൾ നിന്നിലെ ആ മാതൃത്വത്തിന്റെ മുമ്പിൽ എന്നിലെ ദേഷ്യവും വിഷമവും വികാരവും അലിഞ്ഞ് പോയി

നിന്നിലെ ഈ മാതൃത്വം എല്ലാ അമ്മമാരിലും ഉണ്ടെന്ന കാര്യം മുമ്പേ നീ ഓർത്തിരുന്നെങ്കിൽ

ഒരോ മാതാപിതാക്കളും അവരുടെ മക്കളെ വേർപിരിയുമ്പോൾ ഇതേ ദുഃഖം അനുഭവിയ്ക്കും എന്ന് നീ മുമ്പേ മനസ്സിലാക്കിയിരുന്നെങ്കിൽ

നമ്മൾ തമ്മിൽ പിരിയില്ലായിരുന്നു
നീയും മകളും എന്നെന്നും എന്നോടൊപ്പം ഉണ്ടായിരുന്നേനെ

ഇത്രയും പറഞ്ഞ് അയാൾ ആ മുറി വിട്ട് പുറത്തിറങ്ങി

ശുഭ മരവിച്ച മനസ്സും ശരീരവുമായി മകൾ ഉണരുന്നതും കാത്തിരുന്നു

മകൾ ഉണർന്നപ്പോൾ അവൾ അയാളെ വിളിച്ചു

ശുഭ വിഷമത്തോടെ യാത്ര പറഞ്ഞപ്പോൾ
അയാൾ അവളോട് പറഞ്ഞു

നിനക്ക് എപ്പോൾ വേണമെങ്കിലും മകളെ കാണാൻ വരാം
എവിടെ വേണമെങ്കിലും അതിനായ് ഞാൻ മകളെ കൊണ്ട് വരാം

ഒരിയ്ക്കലും മാതാപിതാക്കളും മക്കളും തമ്മിൽ വേർപിരിയാതിരിക്കട്ടെ
അവരെ ആരും വേർപിരിയ്ക്കാതിരിക്കട്ടെ

ഇത്രയും പറഞ്ഞ് അയാൾ മകളേയും എടുത്ത് ബസ്റ്റോപ്പിലേക്ക് നടന്നു…

രചന: സജയൻ ഞാറേക്കാട്ടിൽ കൊടകര

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!