Skip to content

മറിയാമ്മയുടെ ആദ്യരാത്രി

  • by

ഒരുമാസത്തെ രഹസ്യമായ പ്രണയത്തിന്റെ പര്യവസാനം ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുകയാണ് അയൽവക്ക കാരായ മറിയാമ്മയും മത്തായിയും.

അമ്പത്തേഴുകാരനായ മത്തായിയും അമ്പതു കാരിയായ മറിയാമ്മയും ഇത്രയും വലിയൊരു കടുപ്പപ്പെട്ട തീരുമാനമെടുക്കാൻ അതിനുതകുന്ന ഒരു കാരണമുണ്ട്.

ബാങ്ക് ജീവനക്കാരനായിരുന്ന മത്തായി കഴിഞ്ഞവർഷം ബാങ്കിൽ നിന്ന് വിരമിച്ചു. ഇപ്പൊ മത്തായിയുടെ വരുമാനം ആകെ കിട്ടുന്ന പെൻഷൻ മാത്രമാണ്. മത്തായിയെ പിഴിഞ്ഞു ഇത്രയും കാലം ജീവിച്ചിരുന്ന മത്തായിയുടെ കുടുംബക്കാർക്ക് മത്തായി ഇപ്പോൾ ഒരു ബാധ്യതയായി.

ഒരു വർഷമായി നേർക്ക് നേരെയും അല്ലാതെയുള്ള ആക്രമണങ്ങൾ നേരിട്ട് മത്തായി ആ വീട്ടിൽ കഴിയുകയാണ്. അതിൽനിന്ന് ഒരു സമാശ്വാസം തേടി നടക്കുമ്പോഴാണ് അയലോക്കത്തെ കാര്യം മറിയാമ്മയുമായി കാര്യങ്ങൾ സംസാരിക്കുന്നത്.

ഇപ്പം മറിയാമ്മയുടെ കാര്യമാണെങ്കിൽ അതിനേക്കാൾ കഷ്ടമാണ്. ഭർത്താവോ വീട്ടുകാരോ ആഗ്രഹിക്കുന്നത് പോയിട്ട് അർഹിക്കുന്ന പരിഗണന പോലും മറിയാമ്മക്ക് കൊടുക്കുന്നില്ല.ഭർത്താവാണേൽ ഒരാവശ്യവുമില്ലാതെ വഴക്കുണ്ടാക്കും.

ഒരു ദിവസം കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കവെ എനിക്കൊരു ഉമ്മ കിട്ടിയിട്ട് ഒരു കൊല്ലമായി മത്തായിച്ചാ എന്ന് പറഞ്ഞു മറിയാമ്മ മത്തായിച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ആ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റാതെ ആണ് മത്തായിച്ചൻ മറിയാമ്മയോട് കാര്യം അവതരിപ്പിച്ചത്. കുറച്ചു ദൂരെയായി മത്തായിച്ചൻ ഒരു വാടക വീട് സംഘടിപ്പിച്ചിട്ടുണ്ട്. അതിനു തൊട്ടടുത്തുള്ള കടയിൽ ക്യാഷ് ആയി മത്തായിച്ചനും സെയിൽസ്ലേക്ക് മറിയാമ്മക്കും ജോലി ശരിയാക്കിയിട്ടുണ്ട്.

അങ്ങനെ രായ്ക്കുരാമാനം മത്തായിച്ചനും മറിയാമ്മയും ഒളിച്ചോടി. മത്തായി പലപ്പോഴും യാത്ര പോകാറുള്ളത് കൊണ്ടും മത്തായിയും മറിയാമ്മയും തമ്മിൽ പകൽ വെളിച്ചത്ത് പരസ്പരം മിണ്ടിയിട്ട്കൂടി ഇല്ലാത്തതുകൊണ്ടും ഇരുവരും ഒരുമിച്ചാണ് പോയതെന്ന് ആരും സംശയിച്ചില്ല. മത്തായി പോയത് നന്നായി എന്നുപറഞ്ഞ് മത്തായിയുടെ വീട്ടുകാർ ഉപേക്ഷിച്ചെങ്കിലും മറിയാമ്മയുടെ വീട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നു.

ഒന്നാം ദിവസം പകൽ പുതിയ വീട് മോടി പിടിപ്പിക്കാൻ ഉള്ള തത്രപ്പാടിലായിരുന്നു മറിയാമ്മ . ഇന്ന് ഒന്നാം ദിവസവും ആദ്യരാത്രിയും കൂടിയാണ്.

വീട്ടിൽ ഓരോ പണി തിരക്കായത് കൊണ്ട് രണ്ടുപേരും ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിച്ചില്ല. അതുകൊണ്ടുതന്നെ രാത്രിഭക്ഷണം ഗംഭീരമാക്കി. മറിയാമ്മക്ക് നല്ല കൈപ്പുണ്യം ആണ്. എന്ത് ഉണ്ടാക്കിയാലും മനസ്സറിഞ്ഞു കഴിച്ചു പോകും.

അങ്ങനെ ഭക്ഷണത്തിനുശേഷം മത്തായി ഒരുക്കിയ മണിയറയിലേക്ക് മറിയാമ്മ വലതുകാൽ വച്ച് കടന്നുചെന്നു. പാലു വാങ്ങി അരഗ്ലാസ് കുടിച്ചശേഷം മത്തായി മറിയാമ്മയെ ബെഡിൽ പിടിച്ചിരുത്തി. ലൈറ്റ് ഓഫ് ചെയ്ത ശേഷം കുറച്ചു നേരം ഇരുന്നു സംസാരിച്ച ഇരുവരും കുറച്ചുകഴിഞ്ഞപ്പോൾ കിടന്നു സംസാരിച്ചു.

ആദ്യം മത്തായി മത്തായിയുടെ ഭാവി സ്വപ്നങ്ങളെ പറ്റി പറഞ്ഞു. ശേഷം മറിയാമ്മയുടെ ഊഴം. മറിയാമ്മയ്ക്കാണെങ്കിൽ വാനോളം സ്വപ്നമുണ്ടായിരുന്നു. ഒരറ്റത്തുനിന്ന് തന്റെ സ്വപ്നങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങിയ മറിയാമ്മ പറചില് നിർത്തിയത് മത്തായിയുടെ കൂർക്കംവലി കേട്ടിട്ടാണ്.

ദോഷം പറയരുതല്ലോ ,,, വയറുനിറച്ച് ഭക്ഷണം കഴിച്ചാൽ മത്തായിക്ക് പെട്ടെന്ന് ഉറക്കം വരും. അങ്ങനെ വന്നാലോ ഹർർർ പിർർ ന്ന് പറഞ്ഞു കൂർക്കംവലിയും. മനസ്സിലൊരായിരം പ്രതീക്ഷകളുമായി ആദ്യരാത്രി സ്വപ്നംകണ്ടു പാലുംകാച്ചി കൊണ്ടുവന്ന് സ്വപ്ങ്ങൾ പറയാൻ തുടങ്ങിയ മറിയാമ്മ ശശിയായി.

മത്തായിച്ചന്റെ കൂർക്കംവലിയുടെ ശബ്ദമാണെങ്കിൽ കൂടി കൂടി വന്നു. ഒടുക്കം പണ്ട് ഗോഡ്ഫാദർ സിനിമയിൽ ജനാർദ്ദനൻ ചെയ്തപോലെ രണ്ടു ചെവിയിലും നൂറുഗ്രാം പഞ്ഞി വീതം കുത്തി തിരുകിയാണ് മറിയാമ്മ ആദ്യരാത്രി കഴിച്ചുകൂട്ടിയത്.

പിറ്റേന്ന് നേരം വെളുത്തു രാവിലെ തന്നെ കിച്ചണിൽ പാചകക്കസർത്തു നടത്തുകയാണ് മറിയാമ്മ. രാവിലെതന്നെ മറിയാമ്മയുടെ പാചകത്തിന്റെ മണം കിട്ടിയ മത്തായി രാത്രി കഴിച്ചത് കളയാൻ കക്കൂസിൽ പോയി.

യാദൃശ്ചികം എന്ന് പറയട്ടെ പൈപ്പിലെ വെള്ളം തീർന്നു പോയി. നിവർത്തിയില്ലാതെ കിണറ്റിൽ നിന്ന് വെള്ളം കോരി മത്തായി ബക്കറ്റും വെള്ളവുമായി വരുമ്പോൾ തന്നെ അവശബ്ദങ്ങൾ തുടങ്ങി.

തീർത്തും യാദൃശ്ചികമെന്ന് പറയട്ടെ,, വർക്കേരിയയോട് ചേർന്നു തന്നെയായിരുന്നു കക്കൂസ്. കക്കൂസിൽ കയറിയ മത്തായി സ്ഫോടനം തുടങ്ങി. മത്തായിക്ക് ചെറുതായി ഗ്യാസിന്റെ പ്രശ്നമുണ്ട്. താൻ കാര്യമായി പാചകം ചെയ്യുമ്പോൾ ഓപ്പോസിറ്റ് കക്കൂസിൽ കയറിയിരുന്ന് മത്തായി സ്ഫോടനം നടത്തിയത് മറിയാമ്മയ്ക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു.

എല്ലാം കഴിഞ്ഞ് ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വീട്ടിലെ ഓരോ പണികളുമായി അന്ന് പകലും കഴിച്ചുകൂട്ടിയ മറിയാമ്മ അന്ന് രാത്രി ഭക്ഷണം ഇത്തിരി കുറച്ചു. അതിയാൻ അങ്ങനെ കൂർക്കം വലിച്ചുറങ്ങണ്ട.

അങ്ങനെ മറിയാമ്മ കഴിഞ്ഞ ദിവസം പറയാൻ ബാക്കിവെച്ച സ്വപ്നങ്ങളുടെ കെട്ടഴിച്ചു. പക്ഷേ മറിയാമ്മ ഓരോ സ്വപ്നം പറയുമ്പോഴും മത്തായിച്ചൻ ഗ്യാസ് ബോംബ് ഇടാൻ തുടങ്ങി. അതങ്ങനെയാണ് ,,, വയറുനിറച്ച് ഭക്ഷണം കഴിച്ചില്ലെങ്കിൽ മത്തായിച്ചന് ഗ്യാസ് കേറും.

സഹികെട്ട മറിയാമ്മ രാത്രിക്ക് രാത്രി മത്തായിക്ക് വീണ്ടും ഭക്ഷണം ഉണ്ടാക്കി കൊടുത്തു. നേരത്തെ കഴിച്ചതും ഇപ്പൊ കഴിച്ചതും എല്ലാം കൂടി ആയപ്പോൾ മത്തായിയുടെ വയറു ഫുട്ബോൾ പോലെയായി. നീട്ടിയൊരു ഏമ്പക്കം വിട്ടു കൊണ്ട് കടലിലേക്ക് കിടന്ന മത്തായി പാണ്ടി ലോറി കയറി തവളയെ പോലെ മലന്നു കിടന്നു ഉറക്കമായി.

ദോഷം പറയരുതല്ലോ ,,, ഇന്നലത്തെക്കാൾ ഒച്ചത്തിൽ കൂർക്കംവലിയും തുടങ്ങി. രണ്ടാം ദിവസവും ആദ്യരാത്രി വെള്ളത്തിലായ മറിയാമ്മ കട്ടിലിൽ കിടക്കാൻ ഇത്തിരി സ്ഥലത്തിനുവേണ്ടി മത്തായിച്ചനെ ഉന്തി മാറ്റാൻ ശ്രമിച്ചു. എവിടെ ,,, മറിയാമ്മ ഉന്തിയിട്ട് മത്തായിച്ചൻ അനങ്ങിയത് പോലുമില്ല.

അങ്ങനെ രണ്ടാം ദിവസവും മറിയാമ്മ ചെവിയിൽ പഞ്ഞിയും തിരുകി നിലത്ത് പായയും വിരിച്ചു കിടന്നുറങ്ങി.

അങ്ങനെ മൂന്നാം ദിവസം ,,,, രാവിലെ മത്തായിച്ചന്റെ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞതിനു ശേഷം ഭക്ഷണം ഉണ്ടാക്കാം എന്ന് കരുതി മറിയാമ്മ കാത്തിരുന്നു.

പതിവുപോലെ മത്തായിച്ചൻ എണീറ്റ് കക്കൂസിൽ പോയി. എല്ലാം കഴിഞ്ഞ് കുളിച്ച് റെഡിയായി മത്തായിച്ചൻ ഡൈനിംഗ് ടേബിളിൽ വന്നിരുന്നു. മത്തായിച്ചൻ വരുന്നത് കണ്ടപാടെ മറിയാമ്മ ഭക്ഷണമുണ്ടാക്കാൻ അടുക്കളയിലേക്ക് ചെന്നു.

മറിയാമ്മ അരച്ചുവച്ച ദോശമാവുകൊണ്ട് ദോശ ചുടാൻ തുടങ്ങുമ്പോൾ തന്നെ ഡൈനിങ് ഹാളിലിരുന്നു മത്തായിച്ചൻ പടക്കം പൊട്ടിക്കാൻ തുടങ്ങി. മത്തായിച്ചന് പല്ലുതേച്ചാൽ ഉടനെ ചായയും പലഹാരവും കിട്ടണം. അല്ലെങ്കിൽ പെട്ടെന്ന് ഗ്യാസ് കേറും.

മറിയാമ്മ പെട്ടെന്ന് മൂന്നു ദോശയും ചമ്മന്തി ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ കൊണ്ടുവച്ചു. മറിയാമ്മ വച്ചതും മത്തായിച്ചൻ വലിയൊരു പടക്കം പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. മറിയാമ്മ മത്തായിച്ചനെ ദയനീയമായി ഒന്ന് നോക്കി. മത്തായിച്ചൻ മറിയാമ്മയെയും ദയനീയമായി ഒന്ന് നോക്കി.

” അറിഞ്ഞോണ്ടല്ല മറിയാമ്മേ ,,,, പിടിച്ചാൽ നിൽക്കുകേല ,,, ഇനി പിടിച്ചു നിർത്തിയാലും ഭയങ്കര പ്രശ്നമാ ”

മറിയാമ്മ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ മേടിക്കാൻ ടൗണിലേക്ക് പോയ മറിയാമ്മയും മത്തായിയും കൂടി ഒരാഴ്ചതേക്കുള്ള അത്യാവശ്യ സാധനങ്ങളുമായി വന്നു.

സാധനങ്ങളുമായി വണ്ടിയും വിളിച്ചു വീട്ടിൽ വന്നപ്പോൾ അതാ വീട്ടിൽ കുറച്ചുപേർ നിൽക്കുന്നു.

അയൽവക്കക്കാരാണ് ,,,തോമാച്ചനും ഭാര്യ ശോശാമ്മയും. മത്തായിയെയും മറിയാമ്മയെയും പരിചയപ്പെടാൻ വേണ്ടി വന്നതാണ്. വിശദമായ പരിചയപ്പെടലിനുശേഷം അയലോക്കത്തുകാരൻ തോമാച്ചൻ മത്തായിയെ വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചു.

മുന്നോട്ടുള്ള ജീവിതത്തിന് അയൽപക്കക്കാരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നത് നല്ലതാണെന്ന് മനസ്സിലാക്കിയ മത്തായിയും മറിയാമ്മയും ചേർന്ന് അന്നു വൈകിട്ട് തോമാച്ചന്റെ വീട്ടിൽ വിരുന്നിനു പോയി.

വിഭവസമൃദ്ധമായ സദ്യക്ക് ശേഷം മറിയാമ്മയും ശോശാമ്മയും ഒന്നും രണ്ടും മിണ്ടിയും പറഞ്ഞും ഇരുന്നപ്പോൾ തോമാച്ചനും മത്തായിച്ചനും കൂടി തോമാച്ചന്റെ മൂത്തമകൻ അങ്ങു ജർമനിയിൽ നിന്നും കൊണ്ടുവന്ന സ്കോച് പൊട്ടിച്ചു അടി തുടങ്ങി.

ആദ്യമായി സ്കോച്ച് കണ്ട മത്തായിച്ചൻ അടിയോടടി. തോമാച്ചൻ ഒഴിക്കുന്നു മത്തായിച്ചൻ അടിക്കുന്നു,,,,തോമാച്ചൻ ഒഴിക്കുന്നു മത്തായിച്ചൻ അടിക്കുന്നു.

ഒഴിച്ചും അടിച്ചും അവസാനം മത്തായിച്ചൻ രണ്ട് കാലും രണ്ട് കൈയ്യും നിലത്തു കുത്തിയിട്ട് നാലുകാലിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അവസാനം മത്തായി നിലത്തുകിടന്ന് ഇഴഞ്ഞു.

നിലത്തു കിടന്ന് ഇഴയുന്ന മത്തായിയെ വലിച്ചുകൊണ്ട് പോകാൻ പറ്റാത്തതുകൊണ്ട് മറിയാമ്മയും ശോശാമ്മയും തോമാച്ചനും കൂടി മത്തായിയെ ചുമന്നു കൊണ്ടുപോയി മത്തായിയുടെ വീട്ടിലെ കട്ടിലിൽ കൊണ്ടുപോയിട്ടു.

സൽക്കാരത്തിന് തോമാച്ചനോട് നന്ദി പറഞ്ഞ് മറിയാമ്മ വാതിലടച്ച് കുറ്റിയിട്ടു തിരിഞ്ഞുനോക്കിയപ്പോൾ ഇന്നലത്തെ പോലെ തന്നെ മത്തായി ഫുൾ കട്ടിലിൽ മലർന്നു കിടന്നു കൂർക്കം വലിച്ചുറങ്ങുന്നു.

എന്നത്തേയും പോലെ അന്ന് രാത്രിയിലും ചെവിയിൽ പഞ്ഞിയും തിരുകി കിടന്ന മറിയാമ്മ ദേഹത്ത് ഒരു നനവ് കണ്ടപ്പോഴാണ് എണീക്കുന്നത്. സംഭവം മത്തായിച്ചൻ കിടന്നകിടപ്പിൽ വാള് വെക്കാൻ തുടങ്ങി. വാള് വന്ന് മറിയാമ്മയുടെ ദേഹത്തു വീണു. ചെവിയിൽ പഞ്ഞി വെച്ചിരുന്നത് കൊണ്ട് മറിയാമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇതൊക്കെ കണ്ട മറിയാമ്മക്കും വാള് വന്നു.

പാതിരാത്രിക്ക് കുളിച്ചു ഡ്രസ്സ് മാറ്റിയ മറിയാമ്മ അന്നു രാത്രി ഉറങ്ങാതെ കുത്തിയിരുന്നു. സമയം വെളുപ്പിന് അഞ്ചു മണി ആയപ്പോൾ ഒച്ചയുണ്ടാക്കാതെ മെല്ലെ ഡോർ തുറന്നു പുറത്തിറങ്ങിയ മറിയാമ്മ തിരിഞ്ഞു നോക്കാതെ ഓടി.

അന്ന് നേരം വെളുത്തപ്പോൾ മറിയാമ്മയുടെ വീട്ടുകാർ കണി കണ്ടത് മുന്നിലത്തെ വാതിലിനു മുന്നിൽ മുട്ടുകുത്തി കൈകൂപ്പി തൊഴുതു നിൽക്കുന്ന മറിയാമ്മയെയാണ്.

ഇത്രയും ദിവസവും അമ്മച്ചി എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ

” എനിക്കൊരു വെളിപാട് കിട്ടി,, അങ്ങനെ പാറേ പള്ളിയിൽ ധ്യാനം കൂടാൻ പോയതാണ് ”

എന്ന് പറഞ്ഞു. ഇത്രയും ദിവസം എല്ലാവർക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു എല്ലാവർക്കും നന്മ വരാൻ വേണ്ടി ചെയ്ത കാമാണ് എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും മറിയാമ്മയുടെ കൈ പിടിച്ചു കരഞ്ഞു.

” അറിഞ്ഞില്ലമ്മച്ചി അറിഞ്ഞില്ല,,, അമ്മച്ചി ഇത്രയും സ്നേഹമുള്ള അമ്മയായിരുന്നുന്ന് ഞങ്ങൾ അറിഞ്ഞില്ല ” എന്ന്‌ മക്കൾ

” ഇത്രയും സ്നേഹമുള്ള ഭാര്യയെ ആണല്ലോ ഈശ്വരാ ഞാനെന്നും ഉപദ്രവിച്ചതെന്ന് ഭർത്താവ് ”

” അടി ഉണ്ടായാലും ചവിട്ട് കിട്ടിയാലും തെറി കേട്ടാലും ശരി ഇനി ഈ വീട് വിട്ട് പുറത്ത് ഒരു കല്യാണത്തിന് പോലും പോകില്ലെന്നു മറിയാമ്മ ”

ശുഭം

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!