Skip to content

ഇത് ഭരതൻ്റെ കഥ

bharathan story

ഇത് ഭരതൻ്റെ കഥ
“”””””‘”‘””””””””””””””””””

“നല്ല മനസ്സാണ് മോന്, എല്ലാവർക്കും നല്ലതേ ചെയ്യൂ പക്ഷെ തിരിച്ചു കിട്ടുന്നത് സങ്കടമായിരിക്കും, ആർക്കും ദോഷം ചെയ്യില്ല”

അമ്പലനടയിലെ ആൽമരച്ചുവട്ടിലിരുന്ന് ആ മുത്തശ്ശി ഭരതൻ്റെ കൈരേഖാശാസ്ത്രം പറഞ്ഞു കൊണ്ടിരുന്നു….

അവർ തുടർന്നു…

“പഠിത്തം പൂർത്തിയായില്ല,ദീർഘായുസ്സാണ്….അധികം വൈകാതെ മോൻ്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും….”

“ഇതാ അമ്മാ ഇത് വെച്ചോളൂ”

ആ അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞു നടന്നു…

ഭരതൻ…. എല്ലാവർക്കും നൽകുവാനാണ് അയാൾക്കിഷ്ടം സ്നേഹത്തോടെ….
വാത്സല്യത്തോടെ…..സ്നേഹിക്കുന്നവരുടെ നന്മക്കുവേണ്ടി എന്തു ചെയ്യുവാനും അയാൾ തയ്യാറായിരുന്നു എപ്പോഴും…

പത്താം ക്ലാസ് പാസായ സമയത്തായിരുന്നു ഭരതൻ്റെ അച്ഛൻ്റെ പെട്ടെന്നുള്ള മരണം…അതയാളെ ഒരുപാട് തളർത്തി….പക്ഷെ അമ്മയേയും അനുജത്തിമാരേയും ഓർത്തപ്പോൾ അയാൾ തളർച്ച മറന്നു…..അങ്ങാടിയിൽ ചുമടെടുത്തും ഹോട്ടലിൽ എച്ചിൽ പാത്രങ്ങൾ കഴുകിയും ഭരതൻ ആ കുടുംബത്തെ സംരക്ഷിച്ചു….പിന്നീട് പല തൊഴിലുകൾ ചെയ്ത് തൻ്റെ സഹോദരിമാരുടെ വിവാഹം ഭംഗിയായി നടത്തി.

ചെറുപ്പത്തിലെ മോഹം ഒരു ശാസ്ത്രജ്ഞനാവാനായിരുന്നു ഭരതന് ആഗ്രഹം…. നിർഭാഗ്യമൊ വിധിയൊ അതിന് അനുവദിച്ചില്ല….

ഭരതൻ പുറത്തു ജോലിക്ക് പോകുമ്പോൾ അമ്മ ആ വീട്ടിൽ തനിച്ചായിരുന്നു.അതോർക്കുമ്പോൾ അയാൾ ചിലപ്പോഴൊക്കെ കുട്ടികളെ വിങ്ങിപ്പൊട്ടും…..

ഭരതൻ നേരെ ചെന്നത് അമ്പലത്തിനടുത്തുള്ള ടെലിഫോൺ ബൂത്തിലേക്കായിരുന്നു.

” അമ്മേ ”

“ഭരതാ മോനെ കഴിച്ചോടാ നീ”

“ഇല്ലമ്മേ കഴിക്കാൻ പോവാണ് അമ്മ കഴിച്ചൊ”

” ഇല്ലാ മോനെ നീ വിളിച്ചിട്ട് കഴിക്കാന്ന് വെച്ചിരിക്കുകയായിരുന്നു”

” ജലദോഷം മാറിയൊ അമ്മേ”

” എനിക്ക് കൊഴപ്പമൊന്നൂല്ല ഡാ കുറവുണ്ട്”

“ശരി അമ്മേ ഞാൻ വിളിക്കാം…”

” ഉം…ശരി മോനെ”

ഭരതൻ്റെ അടുത്ത വീട് മീനാക്ഷിയേടത്തിയുടേതാണ്….
അവിടെ നിന്നാണ് അമ്മ ഭരതനോട് സംസാരിച്ചത്.ഭരതൻ്റെ വീട്ടിൽ ഫോണുണ്ടായിരുന്നില്ല…അമ്മ അവിടെ പോയിരിക്കുന്നത് ഭരതനും ഒരു ആശ്വാസമായിരുന്നു.

ടെലിഫോൺ ബൂത്തിന് തൊട്ടടുത്തായി ഒരു ചായക്കടയിൽ നിന്നായിരുന്നു ഭരതൻ ഭക്ഷണം കഴിച്ചിരുന്നത്.

ഭരതനെ കണ്ടപ്പോൾ കൃഷ്ണേട്ടൻ പതിവുപോലെ ഇലയിട്ടു.അമ്മയുടെയും സഹോദരിമാരുടെയും കാര്യമെല്ലാം ആലോചിച്ച് അയാൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

“എവിടെയാണ് സ്ഥലം?”

“തത്തമംഗലത്തിനടുത്താണ് ചേട്ടാ”

കഴിക്കുന്നതിനിടയിൽ ഭരതൻ കൃഷ്ണേട്ടന് മറുപടി നൽകി.

“ഇനി എത്ര ദിവസം ഉണ്ടാകും പണി”

” ആ കുറച്ച് ദിവസം കൂടി ഉണ്ടാകും”

ഭരതൻ്റെ ശാന്തഭാവം കൃഷ്ണേട്ടനെ വല്ലാതെ ആകർഷിച്ചു.

രാത്രിയും കൃഷ്ണേട്ടൻ്റെ ചായക്കടയിൽ നിന്നായിരുന്നു ഭരതൻ്റെ ഭക്ഷണം.അമ്പലത്തിൽ അന്നദാനം ഉണ്ടായിരുന്നത് കൊണ്ട് ഉച്ചഭക്ഷണം അവിടെ നിന്നായിരുന്നു.

അന്നു രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭരതൻ കടയുടെ മുമ്പിലിരിക്കുന്ന വൃദ്ധയായ ആ സ്ത്രീയെ ശ്രദ്ധിച്ചത്.ആകെ മുഷിഞ്ഞ വേഷം വാടിത്തളർന്ന മുഖം നിസ്സഹായതാ ഭാവം….

” ചേട്ടാ അതാരാണ് ആ അമ്മ അവിടെ കുറെ നേരമായി ഇരിക്കുന്നല്ലൊ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് തോന്നുന്നു അവർക്ക് കൂടി കഴിക്കാൻ കൊടുക്കൂ പൈസ ഞാൻ തരാം”

“മോൻ വിഷമിക്കേണ്ട അവർക്കുള്ള ഭക്ഷണം ഇവിടന്ന് കൊടുക്കാറുണ്ട്, ഇവിടെ ബാക്കി വരുന്നത്…കട അടക്കുന്ന നേരമായില്ലെ അതാ അവര് വന്നത്”

കൃഷ്ണേട്ടൻ പറഞ്ഞു തീർന്നതും അകത്ത് നിന്നും ഒരു പെൺകുട്ടി ഒരു ഭക്ഷണപ്പൊതിയുമായി വന്നു.അത് ഗംഗയായിരുന്നു… കൃഷ്ണേട്ടൻ്റെ മകൾ….ആ പൊതി അവൾ സ്നേഹപൂർവ്വം ആ അമ്മയ്ക്ക് നൽകി.അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ച് കൊണ്ട് ആ വൃദ്ധയായ അമ്മ നടന്നു നീങ്ങി.

” ആ അമ്മ എവിടെയാ താമസം ? അവർക്ക് ആരുമില്ലെ?”

കൈ കഴുകുന്നതിനിടയിൽ ഭരതൻ കൃഷ്ണേട്ടനോട് ചോദിച്ചു.

” അവർക്ക് വീടൊന്നുമില്ലാ അമ്പലത്തിൻ്റെ പരിസരത്തും ഈ കടത്തിണ്ണകളിലുമൊക്കെ കിടക്കണ് കാണാം”

അതു കേട്ടപ്പോൾ ഭരതന് വല്ലാത്ത വിഷമം തോന്നി.തൻ്റെ അമ്മയെപ്പോലൊരു അമ്മ…… അയാളുടെ കണ്ണ് അറിയാതെ നിറഞ്ഞു.കൃഷ്ണേട്ടൻ കാണാതെ അയാൾ കണ്ണ് തുടച്ചുവെങ്കിലും കൃഷ്ണേട്ടൻ അത് ശ്രദ്ധിച്ചു.

” അവരുടെ മക്കളൊക്കെ”

“അതൊന്നും അറിയില്ല മോനെ, കഴിഞ്ഞ ഉത്സവത്തിനുശേഷം ഏകദേശം ഒരു വർഷത്തോളമായി അവരെ ഇവിടെ കാണുന്നുണ്ട് ചിലപ്പോൾ മക്കൾ ഇവിടെ കൊണ്ട് ഉപേക്ഷിച്ചതാവും….”

അതിന് മറുപടിയൊന്നും പറയാതെ ഭരതൻ നടന്നു.അയാൾ നടന്നു പോകുന്നത് കൃഷ്ണേട്ടൻ അറിയാതെ നോക്കി നിന്ന് പോയി….

അന്ന് രാത്രി റൂമിൽ എല്ലാവരും തമാശകൾ പറഞ്ഞു ചിരിക്കുകയായിരുന്നു… ഭരതൻ അവിടെ ഉണ്ടായിരുന്നില്ല…. അമ്പലത്തിന് മുമ്പിലെ ആൽത്തറയിൽ ഇരിക്കുകയായിരുന്നു അയാൾ.

മനസ്സ് അസ്വസ്ഥമായിരുന്നു.ആ വൃദ്ധയായ അമ്മയെക്കുറിച്ചുള്ള ചിന്തകൾ അയാളെ വല്ലാതെ വേദനിപ്പിച്ചു.രാത്രി മൂകമായ് ശോകമായ് നീങ്ങിക്കൊണ്ടിരുന്നു.നീണ്ട നേരത്തെ ആലോചനകൾക്ക് ശേഷം അയാൾ പതുക്കെ എഴുന്നേറ്റ് നടന്നു….

***

പിറ്റേന്ന് തൊഴുത് കഴിഞ്ഞ് ഇറങ്ങുമ്പാേഴാണ് തൊട്ടപ്പുറത്ത് ആ അമ്മ ഇരിക്കുന്നത് കണ്ടത്.അവർ അലസമായ് എങ്ങോട്ടൊ ദൃഷ്ടി പായിച്ചിരിക്കുകയായിരുന്നു.

ഭരതൻ അവരുടെ അടുത്ത് ചെന്നു.അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“അമ്മ ഭക്ഷണം വല്ലതും കഴിച്ചൊ?”

അവർ കുട്ടികളെപ്പോലെ ഇല്ലെന്നു തലയാട്ടി.

ഭരതൻ അവരെ കെെ പിടിച്ച് എഴുന്നേൽപ്പിച്ചു.നേരെ കൃഷ്ണേട്ടൻ്റെ കട ലക്ഷ്യം വെച്ച് നടന്നു.

കൃഷ്ണേട്ടൻ അങ്ങാടിയിലും മറ്റും പോയിരിക്കുകയായിരുന്നു.അദ്ദേഹത്തിൻ്റെ ഭാര്യ ആ അമ്മയ്ക്കും ഭരതനും ഭക്ഷണം വിളമ്പിക്കൊടുത്തു.ഇടയ്ക്ക് ഗംഗയും അമ്മയെ സഹായിക്കാൻ മുന്നോട്ടു വന്നു.അവൾ ഭരതനെ നോക്കി ചിരിച്ചു.ഭരതൻ തിരിച്ചും.

അന്ന് വെെകുന്നേരം പതിവ് പോലെ ഭരതൻ ആൽത്തറയിൽ ഇരിക്കുകയായിരുന്നു.തൊട്ടപ്പുറത്തിരിക്കുന്ന ആ അമ്മയെ അയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് ഗംഗ അമ്പലത്തിൽ നിന്ന് പുറത്തേക്ക് വന്നത്.ഭരതനെ കണ്ടപ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നു.അവൾ ഭരതൻ്റെ അരികിലേക്ക് വന്നു.അവളെ കണ്ടപ്പോൾ ഭരതനും ഒന്ന് പുഞ്ചിരിച്ചു.

” ചേട്ടൻ തൊഴുതില്ലെ ”

” ഉം ”

“വീട് തത്തമംഗലത്താണല്ലെ?

” ഹാ എന്താ അറിയൊ അവിടെയൊക്കെ?”

” എൻ്റെ ഒരു കൂട്ടുകാരിയുടെ വീട് അവിടെയാ,ചോദിക്കാൻ വിട്ടു എന്താ ചേട്ടൻ്റെ പേര്, ഇലക്ട്രീഷനാണൊ ചേട്ടൻ”

“ഉം അതെ. ഭരതൻ.കുട്ടിയുടെ പേരെന്താ”

” ഗംഗ”

” ഉം നല്ല പേര്.പുണ്യ നദിയുടെ പേരല്ലെ”

അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്നുകൂടി വിടർന്നു ഒരു താമര പോലെ…

” ചേട്ടൻ എവിടെയാ താമസം”

“ഇവിടെ കമ്മിറ്റിക്കാർ ഒരു റൂം തന്നിട്ടുണ്ട് ഞങ്ങൾ മൂന്നാലു പേരുണ്ട് അവിടെ”

“ഉം”

” ഗംഗ പഠിക്കുവാണൊ ?”

” പഠിക്കാൻ അത്ര മിടുക്കിയല്ലാത്തതുകൊണ്ട് പത്തിനപ്പുറം പോയില്ല പിന്നെ വീട്ടിൽ തന്നെ തുണിയടക്കും അമ്മയെ സഹായിക്കും ചിലപ്പോ അച്ഛനേം അങ്ങനെ പോകുന്നു”

അവൾ ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ അയാളും ഒന്ന് പുഞ്ചിരിച്ചു.

” ഭരതേട്ടന് ഇനി എത്ര ദിവസം ഇവിടെ ഉണ്ടാകും”

“മൂന്നു നാലു ദിവസം കൂടി ജോലിയുണ്ട്.പിന്നെ ആ അമ്മയെ ഞാൻ എൻ്റെ വീട്ടിലേക്ക് കൂട്ടീട്ട് പോവാണ് ട്ടോ എൻ്റെ അമ്മയ്ക്ക് ഒരു കൂട്ടാവുമല്ലൊ.തിങ്കളാഴ്ചയല്ലെ ഉത്സവം ആരംഭിക്കുന്നത് ഞായറാഴ്ച തന്നെ ഞങ്ങൾ യാത്ര തിരിക്കും”

അതു കേട്ടപ്പോൾ ഗംഗയുടെ മുഖത്തുണ്ടായിരുന്ന പ്രകാശം മാഞ്ഞു പോയി.

“ഉം”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

മറ്റുള്ളവരുടെ മനസ്സ് വായിക്കുന്ന ഭരതന് ഗംഗയുടെ ആ മനസ്സും വായിച്ചറിയാൻ കഴിഞ്ഞു.

അന്ന് ഞായറാഴ്ച പോകുന്നതിന് മുമ്പ് ഭരതൻ കൃഷ്ണേട്ടൻ്റെ കടയിലേക്ക് ചെന്നു.

” യാത്ര തിരിച്ചു അല്ലെ ?”

” ഉം പോവാണ്”

ഭരതൻ കൃഷ്ണേട്ടന് മറുപടി നൽകി.

” പോവുന്നതിന് മുമ്പ് ഒരു കാര്യം പറഞ്ഞിട്ട് പോവാമെന്ന് കരുതി അതാണ് വന്നത്”

” എന്താ പറഞ്ഞോ മോനെ”

” ഗംഗയെ എനിക്കിഷ്ടമാണ്…അവൾക്കിഷ്ടമാണെങ്കിൽ കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്.നിങ്ങളുടെയെല്ലാം സമ്മതമുണ്ടെങ്കിൽ മാത്രം… കൃഷ്ണേട്ടൻ ആലോചിച്ച് പറഞ്ഞാൽ മതി.ഉത്സവം കഴിഞ്ഞ് ഞാൻ വീണ്ടും വരും…. അപ്പോൾ തീരുമാനം പറഞ്ഞാൽ മതി”

എന്തു പറയണം എന്നറിയാതെ കൃഷ്ണേട്ടൻ മൗനം പാലിച്ചു നിന്നു.

ഭരതൻ നടന്നു നീങ്ങുന്നത് നോക്കി നിൽക്കെ പതിയെ അയാളിൽ അറിയാതൊരു പുഞ്ചിരി വിടർന്നു.

***

ഒരാഴ്ചത്തെ ജോലി കഴിഞ്ഞ് ഭരതൻ വീടെത്തി.കാര്യങ്ങൾ പറഞ്ഞപ്പൊ അമ്മ അയാളെ നെഞ്ചോട് ചേർത്തു പിടിച്ചു.

” നന്നായി മോനെ, നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം ”

” ഏടത്തി ഇനി ഒന്നുംകൊണ്ടും വിഷമിക്കണ്ട ട്ടോ ഞാനും എൻ്റെ മോനും ഉണ്ടാകും കൂടെ പോരെ”

ഭരതൻ്റെ അമ്മ അവരെ സ്വീകരിച്ചിരുത്തി.അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ധൃതി കൂട്ടി.

ആ അമ്മ അപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിച്ചു ഉള്ളിലെ വേദനകൾ മറന്നുകൊണ്ട്.

നാളുകൾ കടന്നു പോയി.ഭരതൻ്റെ വീട് വീണ്ടുമൊരു ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്….

” ഗംഗേ……”

” ദാ വരുന്നൂ ഭരതേട്ടാ…”

ശുഭം………

സ്നേഹപൂർവ്വം……

* A K R **

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഇത് ഭരതൻ്റെ കഥ”

Leave a Reply

Don`t copy text!