Skip to content

ഒരു കുട്ടിക്കഥ

  • by
teacher students malayalam story

അംബിക ടീച്ചർ വരുമ്പോൾ കുട്ടികളെല്ലാം സ്ക്കൂൾ മുറ്റത്തെ മതിലിനടുത്ത് നിന്ന് ബഹളം വെയ്ക്കുകയാണ്.എന്താണവിടെ നടക്കുന്നതെന്നറിയാൻ ടീച്ചർ അവരുടെ അരികിലേക്ക് നടന്നു.

” പച്ചമുളക് ചീനിമുളക് പച്ചമുളക് ചീനിമുളക് ”

കുട്ടികൾ പുറത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ഇങ്ങനെ വിളിച്ചു പറയുകയാണ് അല്ല കളിയാക്കി പാടുകയാണ്.ടീച്ചർ നോക്കുമ്പോൾ അവർ ഒരു വയസ്സായ സ്ത്രീയെ നോക്കിയാണ് അങ്ങനെ പാടുന്നത്.ടീച്ചർക്ക് മനസിലായി, ആ സ്ത്രീ സ്ക്കൂളിലനുടത്ത് തന്നെയാണ് താമസിക്കുന്നത്.അവർക്കെന്തൊ മാനസികവിഭ്രാന്തി ആണെന്ന് ജനസംസാരം ഉണ്ടായിരുന്നു.

അവരുടെ പേര് ശാരദ എന്നായിരുന്നു.ഭർത്താവ് പണ്ടെങ്ങൊ അവരെ ഉപേക്ഷിച്ചു പോയതാണ്.അവർക്ക് കുട്ടികളും ഉണ്ടായിരുന്നില്ല.അവരുടെ ആ  ചെറുകുടിലിൽ അവർ തനിച്ചായിരുന്നു.
അവരോട് ആരും സംസാരിക്കില്ല അവരും ആരോടും സംസാരിക്കില്ല.

ദിവസവും രാവിലെ അവർ അടുത്തുള്ള വീടുകളുടെയും കടകളുടെയും മുറ്റം അടിച്ച് വാരാനായ് വീട്ടിൽ നിന്ന് ഇറങ്ങും.പണി കഴിഞ്ഞ് വീട്ടുകാരും കടക്കാരും അവർക്ക് എന്തെങ്കിലു മൊക്കെ കൊടുക്കും. ചില നല്ല മനസ്സുകൾ അവർക്ക് പലപ്പോഴും ഭക്ഷണം നൽകി.

അങ്ങനെ അവർ ജീവിച്ച് പോരുമ്പോഴാണ് ഏത് ഒരു കുബുദ്ധിയിൽ നിന്ന് ഒരു ചിന്തയുണ്ടായത്.’ആ സ്ത്രീക്ക് ഭ്രാന്താണ്’ എന്നയാൾ തുടങ്ങി വെച്ചത് ആ നാട്ടിലെങ്ങും പ്രചരിച്ചു.പിന്നീട് പലയിടത്തും അവരെ കേറ്റാതായി.അവരുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായി.അവർ നാട് നീളെ അലഞ്ഞു, പട്ടിണി കിടന്നു.അങ്ങനെ നാട്ടിലെ ഏത് ഒരു ദുഷ്ടമനസിൽ നിന്നും വന്ന ആ ചിന്ത അവരെ തകർത്തു കളഞ്ഞു.ആ ചിന്തയും വാക്കുകളുമാണ് കുട്ടികളുടെ കാതുകളിലുമെത്തിയത്.

കുട്ടികൾ അവർക്കെന്തറിയാം അവർ ആ സ്ത്രീയെ കാണുമ്പോഴെല്ലാം അതെ വാചകം ഉറക്കെ പാടി

” പച്ചമുളക് ചീനിമുളക് പച്ചമുളക് ചീനിമുളക്”

അംബിക ടീച്ചർ കുട്ടികളെ ക്ലാസിൽ കയറ്റി.ഒരിക്കൽ പോലും തല്ലിയിട്ടില്ലാത്ത എപ്പോഴും കഥകൾ പറയുന്ന അംബിക ടീച്ചറെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.ടീച്ചറുടെ കഥ കേൾക്കാൻ അവർ ടീച്ചറെ വട്ടത്തിൽ പൊതിയുമായിരുന്നു.ടീച്ചറുടെ കാലിലും മടിയിലുമെല്ലാം കേറി ഇരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.

ആ ദിവസവും അംബിക ടീച്ചർ പുതിയൊരു കഥയുമായാണ് വന്നത്.

” മക്കളെ ഇന്ന് കഥ കേൾക്കണ്ടെ നിങ്ങൾക്ക് ?”

” ആ വേണം വേണം ”

കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

” എന്ത് കഥയാ പറയാ , നമുക്കിന്ന് രണ്ടു ചങ്ങാതിമാരുടെ കഥ പറയാം ഇഷ്ടമല്ലെ നിങ്ങൾക്ക് ”

” ഉം  ”

എല്ലാവരും തലയാട്ടുകയും മൂളുകയും ചെയ്തു.

” കേട്ടോളൂ മക്കളെ,ഒരിടത്തൊരിടത്ത് രണ്ടു ചങ്ങാതിമാരുണ്ടായിരുന്നു രാമുവും ബാലൂം…ആരൊക്കെയാണ്?”

ടീച്ചർ കൂട്ടികളോട് ചോദിച്ചു.

“രാമൂം ബാലൂം”

കുട്ടികൾ ടീച്ചർക്ക് ഉത്തരം നൽകി.

“രണ്ടു പേരും അടുത്തടുത്താണ്  വീട്.എപ്പോഴും അവര് ഒന്നിച്ചാ കളിക്ക്യാ ഒരു ദിവസം കളിക്കുമ്പാ രാമു ഒന്ന് വീണു അവൻ്റെ കാലിൽ മുറിവായി.പിന്നെ അവൻ ഒരു കാല് മുടന്തി മുടന്തി നടക്കാൻ തുടങ്ങി.”

കുട്ടികൾ തലയാട്ടിക്കൊണ്ട് ടീച്ചറുടെ വായിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു കഥയുടെ ബാക്കി കേൾക്കാൻ.

” അപ്പ നമ്മടെ രാമുവിൻ്റെ ഒരു കാലിൽ മുടന്തായില്ലെ”

ടീച്ചർ തുടർന്നു.

” അത് കണ്ടപ്പൊ നമ്മടെ ബാലൂന് ചിരി വരാൻ തുടങ്ങി.അവൻ രാമുവിനെ കളിയാക്കാൻ തുടങ്ങി ‘ നൊണ്ടിക്കാലാ നൊണ്ടിക്കാലാ ‘ എന്നവനെ കളിയാക്കി പാടി.പാവം രാമു അവൻ ഒന്നും പറഞ്ഞില്ലാ അവൻ കരഞ്ഞുകൊണ്ട് നടന്നു.അങ്ങനെ കൊറെ ദിവസം കഴിഞ്ഞു.ഒരു ദിവസം നമ്മുടെ ബാലുവും  കളിക്കുമ്പൊ രാമൂനെ പോലെ വീണു.എന്നാലെ ബാലുവിന് കാലിലും കെെയിലും മുറിവുണ്ടായി.പക്ഷെ രാമു ഒരിക്കലും അവനെ കളിയാക്കിയില്ല പകരം അവനെ ആശ്വസിപ്പിച്ചു.ബാലു അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.കുറെ ദിവസം കഴിഞ്ഞപ്പോൾ രാമുൻ്റേം ബാലുവിൻ്റേയും മുടന്തെല്ലാം മാറി.അവർ പഴയ പോലെ നല്ല ചങ്ങാതിമാരായി തന്നെ ജീവിച്ചു…എന്താ കഥ ഇഷ്ടമായൊ മക്കൾക്ക്?”

അംബിക ടീച്ചർ കൂട്ടികളോട് ചോദിച്ചു.

” ഇഷ്ടമായി ഇഷ്ടമായി”

കുട്ടികളെല്ലാം ഒന്നിച്ച് പറഞ്ഞു.

” അപ്പ നമ്മൾ ഈ കഥയിൽ നിന്ന് എന്താ പഠിച്ചെ, കളിക്കുമ്പൊ സൂക്ഷിച്ച് കളിക്കുക,പിന്നെ ആരും ആരേയും കളിയാക്കാൻ പാടില്ല… മനസ്സിലായൊ മക്കൾക്ക്, ഇനി ആരെയെങ്കിലും കളിയാക്കുമൊ?”

“ഇല്ലാാാാ…..”

കുട്ടികൾ ഒരേ സ്വരത്തിൽ ടീച്ചർക്ക് മറുപടി നൽകി.

” അപ്പ എല്ലാരും നല്ല കുട്ടികളാണ് ഇനി നമുക്ക് പഠിക്കാം”

അങ്ങനെ ആ ദിവസം കടന്നുപോയി.

പിറ്റേദിവസം പതിവുപോലെ കുട്ടികൾ സ്ക്കൂൾ മുറ്റത്ത് കളിക്കുകയായിരുന്നു.മതിലനടുത്ത നിന്ന കുറച്ച് കുട്ടികൾ ശാരദാമ്മ നടന്നു വരുന്നത് കണ്ടു.പക്ഷെ അന്ന് കുട്ടികളാരും അവരെ നോക്കി കളിയാക്കി ചിരിച്ചില്ല പച്ചമുളക് ചീനിമുളക് എന്ന് പാടിയുമില്ല.അവർ നടന്നു പോകുന്നത് നോക്കി നിൽക്കുക മാത്രം ചെയ്തു.പിന്നീട് പല ദിവസങ്ങളിലും അവർ അങ്ങനെ നോക്കി നിന്നു.ഒരു ദിവസം അതിലൊരു കുട്ടി തൻ്റെ കെെയിലുണ്ടായിരുന്ന ഒരു മിഠായി അവർക്ക് നേരെ നീട്ടി.പക്ഷെ അവർ ആദ്യമൊന്ന് മടിച്ചു.പിന്നെ ആ കുഞ്ഞിൻ്റെ മുഖത്തേക്ക് നോക്കി.അവൻ്റെ പേര് വിവേക് എന്നായിരുന്നു.ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവരുടെ മനസ്സിന് വല്ലാത്ത കുളിർമ അനുഭവപ്പെട്ടു.അവർ ആ മിഠായി വളരെ സന്തോഷത്തോടെ സ്വീകരിച്ചു.

ഓരോ ദിവസവും അവരെ കാണുമ്പോഴെല്ലാം കുട്ടികൾ അവർക്ക് മിഠായി നൽകി.ഇടയ്ക്കെല്ലാം കുട്ടികൾ അവർ ഉച്ചയൂണിനു കൊണ്ട് വന്ന ഭക്ഷണപൊതികളും നൽകി.

ഒരു ദിവസം അംബിക ടീച്ചർ അത് കാണുകയുണ്ടായി.ടീച്ചർക്ക് വളരെ അധികം സന്തോഷമായി, തൻ്റെ കുട്ടികളിലെ നന്മ കണ്ട് ടീച്ചറുടെ ഹൃദയം ആനന്ദാശ്രുക്കൾ പൊഴിച്ചു.

മാത്രമല്ല അവർക്ക് ഒരു ജീവിതമാർഗമുണ്ടാക്കി കൊടുക്കണമെന്ന് ടീച്ചർ അധിയായി ആഗ്രഹിച്ചു.

അംബിക ടീച്ചർ പ്രിൻസിപ്പിളിനോടും മാനേജ്മെൻ്റിനോട് സംസാരിച്ച് സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കുന്ന ജോലി ആ സ്ത്രീക്ക് നൽകുവാൻ തീരുമാനമുണ്ടായി.

കുട്ടികൾ ശാരദാമ്മയെ സ്നേഹത്തോടെ വരവേറ്റു.കുട്ടികളോട് സല്ലപിച്ചു കൂട്ടു കൂടിയും അവർ സ്ക്കൂളിലെ ജോലികൾ ചെയ്തു.

” അമ്മൂമ്മയ്ക്ക് വീടില്ല”

ഒരു ദിവസം വിവേക് ശാരദാമ്മയോട് ചോദിച്ചു.

” എനിക്കെന്തിനാ മോനെ വീട് എനിക്കാരാ ഉള്ളത്”

അത് കേട്ടപ്പോൾ വിവേകിന് വളരെ സങ്കടമായി.വീട്ടിലെത്തിയപ്പോൾ അവൻ ആദ്യം നോക്കിയത്  സെെക്കിൾ മേടിക്കാനായ് അച്ഛൻ തരുന്ന ചില്ലറപ്പെെസയെല്ലാം  കൂട്ടിവെക്കുന്ന അവൻ്റെ കുഞ്ഞുഡപ്പിയിലേക്കാണ്.

പിറ്റേദിവസം സ്ക്കൂളിൽ എത്തിയതും അവൻ വേഗം അംബിക ടീച്ചറുടെ അടുത്തേക്ക് ഓടി അവൻ്റെ കെെയിൽ ആ കുഞ്ഞു ഡപ്പിയുമുണ്ടായിരുന്നു.

” ഇതാ ടീച്ചർ ഞാൻ സെെക്കിൾ മേടിക്കാൻ കൂട്ടിവെച്ചതാ ഇത് ശാരദാമ്മൂമ്മയ്ക്ക് കൊടുക്കണം ശാരദാമ്മൂമ്മയക്ക് വീടില്ലാന്ന്”

അവൻ അംബിക ടീച്ചറോട് തൻ്റെ ആഗ്രഹം പറഞ്ഞു.അവനിലെ നന്മ കണ്ട് ആ മാതൃഹൃദയം അവനെ ചേർത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു.

“നമുക്ക് ശാരദാമ്മയ്ക്ക് വീട് വെച്ച് കൊടുക്കാട്ടൊ മോൻ വിഷമിക്കേണ്ട ടീച്ചറമ്മ അതിന് വേണ്ടതെല്ലാം ചെയ്യാ ട്ടോ”

വിവേകിന് സന്തോഷമായി.അവൻ  പുഞ്ചിരിച്ചു.

അന്ന് സ്ക്കൂൾ വിട്ടതിനുശേഷം അംബിക ടീച്ചർ വിഷയം പ്രിൻസിപ്പളിനും മാനേജ്മെൻ്റിനും മുന്നിൽ അവതരിപ്പിച്ചു.എല്ലാവരും അത് ഒരേ മനസ്സോടെ സ്വീകരിച്ചു. അംബിക ടീച്ചർ മുൻകെെയെടുത്ത് തൻ്റെയും മറ്റു അധ്യാപകരുടെയും ശമ്പളത്തിലെ ഒരു വിഹിതം ശാരദാമ്മയ്ക്ക് വീട് വെക്കുന്നതിനായ് സമാഹരിച്ചു.

അധ്യാപകരും പി ടി എയും ചേർന്ന് ശാരദാമ്മയ്ക്ക് വളരെ പെട്ടെന്ന് ഒരു ചെറിയ വീട് നിർമ്മിച്ചു നൽകി.

കുട്ടികളിലെ നന്മ തിരിച്ചറിഞ്ഞ് അവരുടെ കൂടെ നിന്ന അംബിക ടീച്ചർക്കും സ്കൂളിലും നാടിൻ്റെ നാനാഭാഗത്തു നിന്നും പ്രശംസാ പ്രവാഹമെത്തി.ആ വാർത്ത പത്രങ്ങളിലും വാർത്തകളിലും ഇടം പിടിച്ചു.

ഒപ്പം നാട് ശാരദാമ്മയെ സ്നേഹിച്ചു തുടങ്ങി പതിയെപ്പതിയെ….
മക്കളില്ലാതിരുന്ന വിഷമിച്ചിരുന്ന ശാരദാമ്മയ്ക്ക് ഒടുവിൽ ആ സ്ക്കൂളിലെ കുട്ടികളെല്ലാം മക്കളായി.ഒടുവിൽ ദെെവം അവരേയും അനുഗ്രഹിച്ചു…

സ്നേഹപൂർവ്വം….

A K R

3.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!