Skip to content

കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ

short story

മോതിരം വിറ്റ് കിട്ടിയ 5000 രൂപയും കൊണ്ട് സുഭാഷിന്റെ ഇലക്ട്രിക് കടയുടെ മുന്നിലെ ബഞ്ചിൽ അവനെയും കാത്തിരിക്കുകമ്പോ എന്റെ ഉള്ളിലെ ആവശ്യം ഒരു വാടക വീടായിരുന്നു…

കാര്യം അവനോട് പറഞ്ഞ് അവന്റെ കടയോട് ചേർന്ന ചായിപ്പ് മുറിക്ക് അഡ്വാൻസിലത്തെ 1500 രൂപ വാടക ഉറപ്പിച്ചതും.. അവൻ തന്നെയാണ് …

ആകെ രണ്ട് പേർക്ക് കഴിയാൻ ഇതൊക്കെ പോരെ…..?

ബോർക്കറുടെ ആ ചോദ്യത്തിന്.. ഞാൻ പതിയെ ഒന്ന് തലയാട്ടി.. പിന്നെ ഈ കുറഞ്ഞ വാടകക്ക് വേറെ എവിടെ കിട്ടാന.. വീണ്ടും അയാളുടെ മടുപ്പിക്കുന്ന വിശാധികാരണം കണ്ടപ്പോ ഞാൻ ആ മുറിയുടെ താക്കോലും വാങ്ങി വീട്ടിലേക്ക് ഇറങ്ങി..

നാല് വർഷങ്ങൾക്ക് മുൻപാണ് സുറൂമി എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങി വരുന്നത്.. അന്ന് ഞാൻ അവൾക് കൊടുത്ത ഒരു വാക്കായിരുന്നു നീ എനിക്ക് വേണ്ടി ഉപേക്ഷിച്ച നിന്റെ വീട്ടിലെ അതെ സ്നേഹവും സംരക്ഷണവും എന്റെ വീട്ടിലും നിനക്ക് ഉണ്ടാക്കും. ആ വാക്കാണ് ഇന്നത്തോടെ അവസാനിക്കാൻ പോകുന്നത്… ഇനി മുതൽ ആ ചയിപ്പിന്റെ ഇടുങ്ങിയ മുറിയിൽ കൈയിൽ ആകെയുള്ള നാലായിരം രൂപയും കൊണ്ട് തുടങ്ങുന്ന ഒരു ജീവിതമാക്കും നമ്മുടേതെന്നു അവളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു….

അനിയത്തിയെ കാണാൻ കഴിഞ്ഞ ഞായറാഴ്ച്ച വന്ന കുട്ടര് ജാതക പൊരുത്തം നോക്കി അച്ഛനെ ഇന്ന് വിളിച്ചിരുന്നു …. ജാതകത്തിൽ പൊരുത്ത കുറവ് ഒന്നും ഇല്ലെങ്കിലും കുട്ടിയുടെ ചേട്ടൻ പ്രേമിച് വേറെ മതത്തിന് കല്യാണം കഴിച്ച കാരണം പയ്യന്റെ അച്ഛന് ഒരു എതിർപ്പ്.. കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ എന്നവർ മടിച് മടിച്ചാണ് അച്ഛനോട് ചോദിച്ചത് …

ഈ ആലോചനയുമായി വരുമ്പോഴേ ബ്രോക്കർ ശങ്കരട്ടൻ പറഞ്ഞിരുന്നു ..

നമ്മുടെ വീട്ടിലെ സ്ഥിതി ഒകെ ഞാൻ അവരോട് വിശദമായി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് സ്രീധനമായി അവർക്ക് ഒന്നും കൊടുക്കേണ്ടി വരില്ലന്ന്

പയ്യൻ ഗൾഫിൽ ആയത് കൊണ്ടും അവളെ മുൻപ് കണ്ടട്ടുള്ളത് കൊണ്ടും
അവളെ അന്ന് കാണാനായി വന്നത് പയ്യന്റെ അച്ഛനും അമ്മയും മാത്രമാണ് അവർ അന്ന് വന്നപ്പോ ആകെ ചോദിച്ച ഒരേ ഒരു നിബന്ധന ഒരു മാസം കൊണ്ട് കല്യാണം നടത്തണം എന്നതായിരുന്നു.. ഞാനും അച്ഛനും മറിച്ചൊന്നും ആലോചിക്കാതെ അത് സമ്മതിചു…

ചൊവ്വാദോഷക്കാരി പോരാതെന് ശുദ്ധജാതകവും… കഴിഞ്ഞ മാസം അവളെ കാണാൻ വന്ന രണ്ടാംകെട്ടുകാരന്റെ മുന്നിൽ ഒരു കാഴ്ച വസ്തു ആയി നിൽക്കേണ്ടി വന്നപ്പോഴെ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു.. അത് കൊണ്ട് ഇനി രണ്ടാം കെട്ടുക്കാരുടെ ആലോചനയും കൊണ്ട് വരണ്ട എന്ന് ബ്രോക്കറോട് പറഞ്ഞപ്പോ പ്രായം 28 കഴിഞ്ഞ പെൺകുട്ടികൾക്ക് വരുന്ന ആലോചനകൾ ഓക്കേ ഇനി ഇതേ പോലെ ഉള്ളതാകും എന്നയാൾ പറഞ്ഞപ്പോൾ എന്റെ മനസൊന്നു പിടഞ്ഞിരുന്നു…

ഇന്നവർ പൊരുത്തം നോക്കിയന്ന് പറയാനായി വിളിച്ചപ്പോ ഇടയ്ക്ക് വെച്ച് അച്ഛന്റെ ശബ്ദം ഇടറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…. അവരോട് മറുപടി ഒന്നും പറയാതെ ഫോൺ വെച്ചപ്പോഴും പിന്നീട് കണ്ട ആ മുഖത്തെ അല്പനേരത്തെ മൗനത്തിന് ശേഷം അച്ഛൻ എന്നോട് പറഞ്ഞു…

നമുക്ക് വേറെ ആലോചന നോക്കാം മോനെ. ഈ ബന്ധുത നമുക്ക് വേണ്ട …

അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ പുറകിലെ വാതിലിന്റെ മറവിൽ നിന്നിരുന്ന അനിയത്തിയുടെ മുഖം വാടി അവൾ പരിഭാവത്തോടെ എന്നെ ഒന്ന് നോക്കി … അത് കണ്ടപ്പോഴാണ് ഞാൻ അച്ഛനോട് കാരണം എടുത്ത് ചോദിച്ചത്…

അവരുടെ ആവശ്യം ഇതാണെന്നും
ഈ കല്യാണം നടക്കണമെങ്കിൽ മോൻ വീട്ടിൽ ഇനി ഉണ്ടാവരുതെന്നും അച്ഛൻ പറഞ്ഞു അവസാനിപ്പിക്കുമ്പോ അച്ഛന്റെ ആ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു….

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വാതിലിന്റെ മറവിൽ നിന്ന് കണ്ണുകൾ തുടച് കൊണ്ട് ഉമ്മറത്തേക് വന്നു … എന്നിട്ടവൾ അച്ഛനോട് തറപ്പിച്ചു പറഞ്ഞു.. എന്റെ ഏട്ടനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടട്ടു എനിക്ക് ഒരു കല്യാണവും വേണ്ട..

അവരോട് എനിക്ക് താല്പര്യമില്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞൊള്ളു… ഇത്രയും പറഞ്ഞു കൊണ്ട് അവൾ ഉമ്മറത് നിന്ന് അകത്തേക്ക് നടന്നു….

അച്ഛന്റെ വാക്കുകൾ എതിർത്തു കൊണ്ട് പയ്യന്റെ വിട്ടുക്കാരെ വിളിച്ച് അവരുടെ ആവശ്യത്തിന് ഞാൻ ഉറപ്പ് കൊടുത്ത് എന്റെ വീടിന്റെ പടികൾ ഇറങ്ങുമ്പോ.. പണ്ട് സുറൂമിയുടെ കൈയും പിടിച്ച് ഞാൻ ഈ പടിക്ക് മുന്നിൽ അച്ഛന്റെ അനുവാദത്തിനായി കാത്തു നിന്നത് ഓർമയിൽ വന്നു….. അന്ന് ഒരു നിലവിളക്ക് ഏന്തി അമ്മയും അച്ഛനും അവളെ സ്വന്തം മകളായി സ്വീകരിച്ചപ്പോ … അറിഞ്ഞിരുന്നില്ല സ്നേഹത്തിന് ജാതിയുടെയും മതത്തിന്റെയും അളവുകോൽ കൊണ്ട് ബന്ധങ്ങളെ തൂക്കി നോക്കുന്ന ഒരു സമൂഹം എനിക്ക് ചുറ്റും ഇന്നും ഉണ്ടാന്നുള്ളത്.
കെട്ട് പ്രായം കഴിഞ്ഞ പെങ്ങൾ വീട്ടിൽ നിൽക്കുമ്പോൾ കല്യാണം കഴിച്ചു എന്ന് കുത്തുവാക്കുകൾക്ക് ഇനി എങ്കിലും ഒരു അവസാനം ആകട്ടെ…

അവിടെ നിന്ന് ഇറങ്ങി സുറൂമിയെ വിളിക്കാനായി തിരിച്ചു വീട്ടിൽ എത്തിയപ്പോ എന്തോ ചിന്തിച്ചു അച്ഛൻ ഉമ്മറത് തന്നെയുണ്ട്..

അച്ഛന്റെ മുഖത്തേക് നോക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് വാടക വീട് ശരിയായ കാര്യം താഴെ നോക്കിയാണ് എനിക്ക് അച്ഛനോട് പറയേണ്ടി വന്നത്… മറിച്ചൊന്നും പറയാതെ അച്ഛൻ ഒരു ദീർഘ നിശ്വാസത്തോടെ തിണ്ണയിൽ ഒന്നും കൂടെ ചാരി ഇരുന്നു…

അകത്തേ ഉണ് മേശയുടെ അരികിൽ കരഞ്ഞു കലങ്ങിയ കണ്ണോടെ അമ്മ ഇരിക്കുന്നു…

അമ്മയോട് എന്തോ സംസാരിച്ചു കൊണ്ടിരുന്ന അനിയത്തി എന്നെ കണ്ടതും എന്റെ അരികിലേക് ഓടി വന്നു… പോയ കാര്യവും വീട് ശരിയായതും എല്ലാം അവളോട് പറയുമ്പോഴും പല കുറി അവൾ എന്നെ എതിർത്തിരുന്നു… അവൾ അവസാനമാനയി എന്നോട് ഒന്ന് ചോദിച്ചു.. ഞാൻ ഒരു ആൺകുട്ടി ആയി ജനിച്ച മതിയായിരുന്നലെ ഏട്ടാ.. എങ്കിൽ എനിക്ക് വേണ്ടി എന്റെ ഏട്ടന് ഒന്നും ഉപക്ഷിക്കേണ്ടി വരില്ലായിരുന്നു ഇപ്പോ… ആ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ എനിക്ക് ആയില്ല.. അവളുടെയും അമ്മയുടെ മുന്നിൽ നിന്ന് ഞാൻ തിടുക്കത്തിൽ മുറിയിലേക് നടന്നു..

മുറിയിൽ എത്തിയപ്പോ സുറൂമി ഡ്രസ് ഒതുക്കി പെട്ടിയിലാക്കുന്ന തിടുക്കത്തിലാണ്….

വീർപ്പിച്ചു കെട്ടിയ മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ എന്നെയൊന്ന് നോക്കി…

വീണ്ടും എന്തൊക്കെയോ വാരി കൂടി പെട്ടിയിലാകാൻ ഒരുങ്ങി കൊണ്ട് അവൾ എന്നോട് ചോദിച്ചു..

എപ്പോഴാ നമ്മൾ ഇറങ്ങുന്നത്.

അത് വരെ വിങ്ങി പൊട്ടി നിന്നിരുന്ന കണ്ണുനീർ അവളെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കരഞ്ഞു തീർക്കുമ്പോ

അച്ഛൻ അമ്മയോട് ഇത്തിരി ഉച്ചത്തിൽ പറയുന്ന കേട്ടു….

മീനാക്ഷിയെ …

അവനോട് എന്താ വേണ്ടതെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പോയിക്കൊള്ളാൻ പറഞ്ഞേക്ക് .. പിന്നെ ഇനി യാത്ര പറയാനായി വേണ്ടി എന്റെ മുന്നിലേക്ക് ഇനി അവൻ വരണ്ട …..
എനിക്ക് അത് താങ്ങാൻ കഴിയില്ല…

ആരോടും യാത്ര പറയാതെ അവൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി..

ഗേറ്റ് എത്തുന്നതിന് മുൻപ് എത്ര ശ്രമിച്ചിട്ടും അറിയാതെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി .. .

അവിടെ മുറ്റത്തെ ചെമ്പകത്തിന്റെ ചുവട്ടിൽ അച്ഛൻ എന്നെയും നോക്കി നിൽക്കുന്നു..
എന്റെ കണ്ണുകൾ അമ്മയെ തിരഞ്ഞു…
വടക്കേപുറത്ത് കോലായിലെ ചായം മങ്ങിയ ചുമരിന്റെ അരികിൽ അമ്മ ഉടുത്ത നേരിയത്തിന്റെ നിറവെട്ടം കണ്ടപ്പോ പിന്നെ ഒരിക്കൽകൂടി അങ്ങോട്ട് നോക്കാനുള്ള ശക്തി എനിക്ക് ഉണ്ടായില്ല .. സുറൂമിയുടെ കൈയിൽ ഒന്നും കൂടെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടന്നു….

വീട്ടിൽ നിന്ന് ഇറങ്ങി ഇന്നേക് മൂന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു.. ഒറ്റ മുറിയിലെ ഈ ഇട്ട വെട്ടാതെ ജീവിതത്തോട് ഞാനും സുറൂമിയും ഒരുവിധം പൊരുത്തപ്പെട്ടു തുടങ്ങി… .. കുറി വിളിച്ചും കടം വാങ്ങിയും അവൾക് വേണ്ടി ഞാൻ വാങ്ങിയ ആറ് ഗ്രാമിന്റെ വള ഇന്നലെ അവളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ അവളുടെ കൈയിൽ കൊടുത്ത് അവളുടെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിക്കുമ്പോഴും ഒരു പവൻ തികയ്ക്കാൻ പറ്റാതെ പോയതിന്റെ നീറ്റലായിരുന്നു എന്റെ മനസ്സ് നിറയെ …

നാളെ അവളുടെ കല്യാണമാണ് ഏറെ കാലമായ് ഞാൻ സ്വപനം കണ്ട ദിവസം … രാവിലെ തൊട്ട്
വീട്ടിൽ ഇരിക്കാൻ മനസിന് ഒരു സമാധാനവുമില്ല…. ഉടുത്തിരുന്ന കള്ളിമുണ്ടും മാറി നേരെ പാർട്ടി ഓഫീസിലേക് നടന്നു… വീട്ടിൽ നിന്ന് താമസം മാറിയത്തിൽ പിന്നെ ആദ്യമായാണ് പാർട്ടി ഓഫീസിലേക് പോകുന്നത്.. അവിടെയാക്കുമ്പോ ആരും നാളത്തെ കല്യാണത്തിന്റെ വിശേഷം ചോദിച്ച് എന്നെ കുത്തി നോവികാൻ വരില്ല ..

ഇരുട്ടുന്ന വരെ അവിടെ അങ്ങനെ ഇരുന്നു… മിക്കപ്പോഴും കാണാറുണ്ടായിരുന്ന ചിലരൊക്കെ പാർട്ടി ഓഫീസിൽ വന്നു പോയി … ഇരുട്ടാൻ തുടങ്ങിയപ്പോഴ സുറൂമി വീട്ടിൽ തനിച്ചാണ് എന്നാ കാര്യം ഓർമയിൽ വന്നത്… കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് യാത്ര പറഞ്ഞു പാർട്ടി ഓഫിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു..

വീട്ടിൽ എത്തും മുൻപേ വീടിന്റെ മുന്നിലായി പാർക്ക് ചെയ്യ്തിരിക്കുന്ന കാറിന്റെ മങ്ങിയ രൂപം എന്റെ അടുത്ത് കൂടെ പോയ ബൈക്കിന്റ് വെട്ടത്തിൽ ഞാൻ കണ്ടിരുന്നു… അത് കണ്ടപ്പോഴണ് നടത്തത്തിന്റെ വേഗത കൂടിയത്…

വീട്ടിൽ എത്തുന്നതിന് മുൻപ് എന്നെ കണ്ട് .. ഏതോ ചെറുപ്പക്കാരൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് എണീറ്റു നിന്നത് എനിക്ക് കുറച്ച് അകലെ നിന്ന് തന്നെ കണ്ടിരുന്നു.. .

അകത്ത് നിന്ന് അനിയത്തിയുടെയും സുറൂമിയുടെയും സംസാരം കേൾക്കാം..

അവൻ വിളിച്ചത് അനുസരിച്ച് അനിയത്തിയും സുറൂമിയും ഉമ്മർത്തേക് എത്തി.. എന്നെ കണ്ടതും അവൾ ഏട്ടാ എന്നും വിളിച്ച് എന്റെ അടുത്തേക്ക് ഓടി എത്തി.. ..

ആ നേരത്ത് അവളെ അവിടെ കണ്ടപ്പോ ആശ്ചര്യം കൊണ്ട് ഞാൻ ചോദിച്ചു … എന്താ ഏട്ടന്റെ കുട്ടി ഈ നേരത്ത് ഇവിടെ…

അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു

ഞാനും നിഖിൽ ഏട്ടനും കൂടി എന്റെ ഏട്ടനെയും എട്ടത്തിയെയും എന്റെ കല്യാണത്തിന് കൂട്ടി കൊണ്ട് പോകാൻ വന്നതാണ്.
അവളെ ചേർത്ത നിർത്തിക്കൊണ്ട് ഞാൻ അവന്റെ മുഖത്തേക് നിറഞ്ഞ കണ്ണുകളോടെ നോക്കി…

നിരവാർന്ന ചിരിക്കുന്ന മുഖത്തോടെ അവൻ എന്നോട് ചോദിച്ചു..

പെങ്ങൾക് ഒരു കല്യാണലോചന വന്നപ്പോ.. പയ്യനെ കുറിച്ച് അനേഷിക്കുമ്പോ പയ്യൻ ഗൾഫിൽ പോകുനത്തിന് മുൻപ് ഒരു പഴയ കമ്യൂണിസ്റ്റ്ക്കാരൻ ആണെന്ന് ഈ ചേട്ടനോട് ആരും പറഞ്ഞില്ലലെ…

കുറച്ചു നേരത്തെ ഇവൾക്ക് നാളെ ഉടുക്കാനുള്ള സാരിയും ആയി വീട്ടിൽ വന്നപ്പോളാണ് ഇവൾ എല്ലാം എന്നോട് പറഞ്ഞത്..
എനിക്ക് അറിയില്ലായിരുന്നു എന്റെ അച്ഛൻ ഇങ്ങനെ ഒരു നിബന്ധന നിങ്ങൾ മുന്നിൽ വെച്ചിരുന്നത്…. ഇതൊക്കെ മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇത് ഇവിടെ വരെ ഒന്നും എതില്ലയൊരുന്നു..

അല്ലേലും ഈ ജാതിയും മതവും ഒകെ ആരാ ഉണ്ടാകിയെ എന്റെ സത്യയേട്ട ….

സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അതിനെ ജീവിതം എന്ന് വിളിക്കാൻ പറ്റോ ..നിങ്ങൾ ഒരുമിച്ചത് അത് നിങ്ങൾക്ക് വേണ്ടി മാത്രമേ അതിൽ എന്താ തെറ്റുള്ളത്….

പിന്നെ ഞങ്ങൾ വരുന്ന വഴിക്ക് സുറൂമി ഏടത്തിയുടെ വീട്ടിൽ കയറിയാട്ടാണ് വന്നത്… വലിയ ഒരു പൊട്ടി തെറി പ്രതീക്ഷിച്ചാണ് അങ്ങോട്ട് ഞാനും ഇവളും കയറി ചെന്നത്.. പക്ഷേ അതൊന്നും ഉണ്ടായില്ല… കാര്യങ്ങൾ പറഞ്ഞപ്പോ ആ ഉപ്പാക്കും ഉമ്മക്കും മനസ്സിലായി. അവരുടെ ഞങ്ങളോടുള്ള സംസാരത്തിൽ നിന്ന് വ്യക്തമായിരുന്നു ഒരു ഒത്തു ചേരലിന് അവരും കാത്തിരിക്കുവായിരുന്നു എന്ന്… നാളെ കല്യാണത്തിന്. അവരും വരം എന്ന് സമ്മതിച്ചിട്ടുണ്ട്

പിന്നെ എന്റെ അച്ഛൻ പറഞ്ഞത്.. അവരൊക്കെ പഴയ ആളുകളല്ലേ ഏട്ടൻ .. എന്റെ അച്ഛന് വേണ്ടി ഈ ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു …

ഇത്രയും കേട്ടപ്പോ അറിയാതെ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു…

എന്താ സത്യയേട്ട ഇത് കരയെ…?
ഒരു സഖാവ് എന്ന് വെച്ച ഇങ്ങനെ ഒന്നും അല്ലാട്ടാ…

എന്നിട്ടവൻ അനിയത്തിയെ നോക്കി പറഞ്ഞു

നീ പോയി ഏട്ടന് വാങ്ങിയ മുണ്ടും ഷർട്ടും എടുത്തിട്ട് വാ..

അത് കേട്ടതും അവൾ അകത്തേക്ക് ഓടി.. രണ്ട് പൊതികൾ അവൾ എന്റെ കൈയിൽ തന്നു കൊണ്ട് അവൾ എന്നോട് പറഞ്ഞു.. വീട്ടിൽ നമ്മുടെ അച്ഛനും അമ്മയും ചേട്ടനും എടത്തിയമ്മകും വേണ്ടി കാത്തിരിക്കാണ്… അത് കേട്ടപ്പോ ഞാൻ സുറൂമിയെ ഒന്ന് നോക്കി.. അവളുടെ മുഖത്ത് ആ സമയം വിടർന്ന പുഞ്ചിരിയുടെ സമ്മതം കണ്ടപ്പോ..

അനിയത്തി സുറൂമിയെയും കൊണ്ട് കാറിന്റെ അരികിലേക് നടന്നു ..

എന്നേക്കുമായി നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയനറിഞ്ഞപ്പോൾ . തോളിൽ കൈയിട്ടു നിഖിൽ എന്നെ ചേർത്ത് പിടിച്ചു.. ആ നിമിഷം മനസ്സിൽ ഞാൻ എഴുതി ചേർക്കുകയായിരുന്നു.. … എനിക്ക് ഇനി ഒരു അനിയത്തി മാത്രമല്ല അനിയനും കൂടെ ഉണ്ടന്ന്…

By

Sarath Krishna

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!