Skip to content

പ്രേതകഥ: ഫ്രൈഡേ

friday-horror-story

രചന: രാജീവ് രാജൂസ്‌
…………………………..

മിന്നുകെട്ട് കഴിഞ്ഞ ഉടനെ തന്നെ ജെയിംസും ലിമയും പള്ളിയിൽ നിന്നും ജിജോയുടെ കല്ലറക്കടുത്തേക്കു പോയി .
കുറ്റിച്ചെടികൾ നിറഞ്ഞ സെമിത്തേരിയിൽ,സുഹൃത്തിന്റെ കല്ലറക്കു മുന്നിൽ ഉള്ളിലടക്കിപ്പിടിച്ച തേങ്ങലോടെ അവർനിന്നു.

ലിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

കയ്യിൽ കരുതിയിരുന്ന റോസാപ്പൂ അവൾ ജിജോയുടെ കല്ലറയിൽ വെച്ചു.
അവർ അവിടെ നിന്നും നടന്നകന്നപ്പോൾ, ലിമ കല്ലറയിൽ വെച്ച റോസാപ്പൂവിൽ നിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങി.

വീട്ടിലേക്കുള്ള യാത്രയിൽ കാറിൽ ഇരിക്കുമ്പോൾ ജിജോയുടെ ഓർമ്മകൾ അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു .

******
സുഹൃത്തുക്കളെ പറഞ്ഞു വിട്ടിട്ട് ജെയിംസ് മുറിയിലെത്തിയപ്പോൾ സമയം കുറച്ചു വൈകിയിരുന്നു .

“കുറച്ചു വൈകിയല്ലേ .. ” കാത്തിരുന്ന ലിമയോട് അയാൾ തിരക്കി .

“കുറച്ചധികം വൈകി ….” ലിമ പറഞ്ഞു .

” ആദ്യരാത്രി ലേറ്റായതിന് സോ സോറി…ഈ പരിഭവമൊക്കെ ഞാൻ ഇപ്പൊ തന്നെ മാറ്റിത്തരാമെന്നേ …”

അയാൾ പ്രേമ പരവശനായി ലിമയെ ആലിംഗനം ചെയ്ത് ചുംബിക്കാൻ തുടങ്ങിയതും , വലിയൊരു ശബ്ദത്തോടെ അലമാരയുടെ കണ്ണാടി ഉടഞ്ഞുവീണു .

ഒരു ഞെട്ടലോടെ അവർ അലമാരയിലേക്കു നോക്കി .

” ഇതെങ്ങനെയാ ഉടഞ്ഞത്…” ജെയിംസ് അമ്പരപ്പോടെ ലിമയോട് ചോദിച്ചു .

അവൾ ഒന്നും മിണ്ടാതെ പകച്ചു നിന്നു .

അയാൾ അലമാരക്കടുത്തു ചെന്ന് നോക്കി .

ജന്നലഴികൾക്കപ്പുറം ഒരു കറുത്ത മനുഷ്യരൂപം നിൽക്കുന്നത് കണ്ട ലിമ അലറിക്കരഞ്ഞു .
അവളുടെ നിലവിളികേട്ട് ജെയിംസ് ഭയന്നോടി അവൾക്കരികിലെത്തി. അയാൾ അവളോട് വിവരം തിരക്കി , എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ ലിമ ബോധമറ്റു വീണുപോയി .

അവൾ തറയിൽ വീഴുന്നതിനു മുൻപേ അയാൾ അവളെ താങ്ങിപ്പിടിച്ചു .

ആരെക്കെയോ ശബ്ദം ഉണ്ടാക്കികൊണ്ടു കതകിൽ തട്ടുന്നുണ്ടായിരുന്നു .

പിന്നീടുള്ള ദിവസങ്ങളിൽ ലിമയെ ഭയചകിതയായി കണ്ടുതുടങ്ങി .

ജിജോയുടെ ആത്മാവ് പിന്തുടരുന്നതായി അവൾ പറഞ്ഞുകൊണ്ടിരുന്നു .
എല്ലാം മനസിന്റെ തോന്നലുകളാണെന്നു പറഞ്ഞ് ജെയിംസ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

******
ഒരു രാത്രി വീട്ടിൽ നിന്നിറങ്ങിയ ലിമ സെമിത്തേരി ലക്ഷ്യമാക്കി ഇരുട്ടിലൂടെ അതിവേഗം പാഞ്ഞു .
സെമിത്തേരിയുടെ പഴക്കം ചെന്ന ഇരുമ്പുഗേറ്റിൽ പിടിച്ച് അവൾ വലിച്ചു.
ഒരു അലർച്ചയോടെ ഗേറ്റ് മലർക്കെ തുറന്നു. അവൾ ജിജോയുടെ കല്ലറക്കുമുന്നിൽ ചെന്ന് ചലനമറ്റു നിന്നു .
അവളെ പിന്തുടർന്ന് ജെയിംസും സെമിത്തേരിയിലെത്തി .

നായ്ക്കൾ ഓരി ഇടുന്ന ശബ്ദം ദൂരെ നിന്നും കേട്ടുകൊണ്ടിരുന്നു.

ജിജോയുടെ കല്ലറക്കു സമീപം നിൽക്കുന്ന ലിമയെ അയാൾ ഉറക്കെ വിളിച്ചു .
പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല .അയാൾ സെമിത്തേരിക്കുള്ളിലേക്കു കയറി .

പെട്ടന്ന് ശക്തിയായി കാറ്റുവീശാൻ തുടങ്ങി .സെമിത്തേരിയുടെ ഗേറ്റ് തനിയെ അടഞ്ഞു .ജെയിംസ് ഭയത്തോടെ തിരിഞ്ഞു നോക്കി .

അയാൾ ലിമയുടെ അടുത്തേക്ക് ഓടിച്ചെന്നു .

” ലിമാ… നീ എന്തിനാ ഇവിടെ വന്നത് ….” അയാൾ ഉറക്കെ ചോദിച്ചു .

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലിമാ അയാളുടെ നെഞ്ചിലേക്ക് വീണു .
പെട്ടന്ന് സെമിത്തേരിയിൽ നിന്ന ഏഴിലംപാലയുടെ വലിയൊരു ശിഖിരം ഒടിഞ്ഞു വീണു . കുറെ വവ്വാലുകൾ ചിറകടിച്ചു പറക്കാൻ തുടങ്ങി.
വവ്വാലുകളിൽ ചിലത് ജെയിംസിനെ ആക്രമിച്ചു.

ജെയിംസ് ലിമയുടെ കയ്യിൽപ്പിടിച്ചു വലിച്ചുകൊണ്ട് ഇരുട്ടിലൂടെ ഓടി .

സെമിത്തേരിയുടെ പുറകുവശത്തെ ഇടിഞ്ഞ മതിൽക്കെട്ടിനടുത്തുകൂടെ ഉള്ള വഴിയേ അവർ റോഡിലേക്ക് ഇറങ്ങി .
റോഡിലൂടെ ലിമയുടെ കയ്യിൽപ്പിടിച്ച് അയാൾ ഓടിക്കൊണ്ടിരുന്നു .ലിമയുടെ രൂപം മാറാൻ തുടങ്ങി, അയാൾ അതറിഞ്ഞില്ല .

തിരിഞ്ഞു നോക്കിയാ ജെയിംസ് അലറിക്കരഞ്ഞു .

ജിജോയുടെ ദുരാത്മാവ്..!

താൻ ആ ദുരാത്മാവിൻറ്റെ കൈയിലാണ് പിടിച്ചിരിക്കുന്നത് ..
ജിജോയുടെ ദുരാത്മാവ് ആർത്തട്ടഹസിക്കാൻ തുടങ്ങി .

ജെയിംസ് ജിജോയുടെ കയ്യിലെ പിടി വിട്ടിട്ട് ഭയന്നോടി .

ജെയിംസ് ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി . അയാൾക്ക്‌ പിന്നാലെ സെമിത്തേരിയിൽ നിന്നിറങ്ങി വന്ന ഒരു കറുത്ത നായ ഓടി വരുന്നുണ്ട് .അതിൻറ്റെ നാവ് പുറത്തേക്കു ചാടി കിടന്നിരുന്നു .
റോഡ് സൈഡിൽ കണ്ട ഒരു കുരിശടിയിലേക്ക് ജെയിംസ് ഓടിക്കയറി .

പിന്നാലെ ഓടി വന്ന നായ കറുത്ത പുകച്ചുരുളായി മാറുന്നത് അയാൾ കണ്ടു .
ജെയിംസ് മൊബൈൽ ഫോൺ പോക്കറ്റിൽ തപ്പി ,ഫോൺ എടുത്തില്ലെന്ന് ആയാളോർത്തു.
നേരം വെളുക്കുവോളം അയാൾ കുരിശടിയിൽ ഇരുന്നു .

******
രാവിലെ വീട്ടിലേക്ക് നടന്ന ജയിംസിന്റെ മുന്നിൽ ഒരു പോലീസ് വാഹനം വന്നു നിന്നു.

” മിസ്റ്റർ ജെയിംസ് നിങ്ങളെ കാണാതായെന്ന് പറഞ്ഞ് ലിമ എന്നെ വിളിച്ചിരുന്നു ..” എ സി പി വിഷ്ണു ഗോപൻ അയാളോട് പറഞ്ഞു .

ജെയിംസ് അയാളെ പകച്ചു നോക്കി .

” ഞാൻ എ സി പി വിഷ്ണു ഗോപൻ … ലിമയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു … കല്യാണത്തിന് വരാൻ സാധിച്ചില്ല ..ഇന്നലെ ഈ സിറ്റിയിൽ ചാർജെടുത്തു .” വിഷ്ണു ഗോപൻ പറഞ്ഞു .

ജെയിംസിന് ഒന്നും പറയാൻ കഴിഞ്ഞില്ല .വിഷ്ണു ഗോപൻ അയാളെ വണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ചു .

” നീ ഇന്നലെ രാത്രി എന്തിനാ സെമിത്തേരിയിൽ പോയത് ..” ലിമയെ കണ്ടപാടെ ജെയിംസ് തിരക്കി .

ലിമ അതിശയിച്ചു നോക്കി .

” ജെയിംസ് പറയുന്നത് എനിക്ക് മനസിലാകുന്നില്ല .. ഞാൻ സെമിത്തേരിയിൽ പോയെന്നോ … ഇന്നലെ രാത്രി ബെഡിൽ ജെയിംസിനെ കാണാതായപ്പോൾ ഞാൻ എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നു …” ലിമ അങ്കലാപ്പോടെ പറഞ്ഞു .

” നീ ജിജോയുടെ കല്ലറയിൽ പോയി …നിന്നെ പിന്തുടർന്ന് വന്ന ഞാൻ അവൻറ്റെ ദുരാത്മാവിനെ കണ്ടു …” അയാൾ പറഞ്ഞത് കേട്ട് എല്ലാവരും അമ്പരന്നു പോയി .

” ജെയിംസ് നിങ്ങൾ അകത്തേക്ക് ചെല്ലൂ… ” വിഷ്ണുഗോപൻ അയാളോട് പറഞ്ഞു .

ജെയിംസ് അകത്തേക്ക് കയറിപ്പോയി .

” ഇന്നലെ അടിച്ചതിൻറ്റെ ഹാങ്ങ് ഓവറിലാ പുള്ളി .. കുറച്ചു കഴിയുമ്പോൾ ശരിയാകും ..ഓക്കേ ഞാനിറങ്ങട്ടെ ..” വിഷ്ണുഗോപൻ ലിമയോട് പറഞ്ഞു .

******
“ലിമയെ ഞാൻ വിവാഹം കഴിച്ചതോടെ അവന്റെ ആത്മാവ് എന്നെ വേട്ടയാടാൻ തുടങ്ങി ..എങ്ങനെയും ആ ദുരാത്മാവിനെ നശിപ്പിക്കണം ” ജെയിംസ് ടോണിയോട് പറഞ്ഞു .

” ഫാദർ ഡാനിയേൽ എഡ്‌വിൻ എന്നൊരാളെ എനിക്കറിയാം . അദ്ദേഹത്തിന് ഒരു പക്ഷെ എന്തെങ്കിലും ചെയ്യാൻ കഴിയും..” ടോണി പറഞ്ഞു .

” അവനെ കൊല്ലണമെന്ന ഉദ്ദേശം ഒന്നും എനിക്കില്ലായിരുന്നു . ലിമയെ അവൻ പ്രേമിക്കുന്നുണ്ടെന്നറിഞ്ഞ ഞാൻ ആ പ്രേമം തകർക്കാൻ പലവഴിയും നോക്കി ..പക്ഷെ അവൻ ലിമയെ വിടാൻ ഒരുക്കമല്ലായിരുന്നു .. വേറെ വഴികളില്ലാത്തതു കൊണ്ട് കൊന്നു …” ജെയിംസ് പറഞ്ഞു .

ഒരു പെൺകുട്ടിയെ ജിജോ പ്രേമിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജെയിംസ് ആയിരുന്നു .
പക്ഷെ അത് ലിമയെ ആണെന്നറിഞ്ഞ ജെയിംസ് ആകെ തകർന്നുപോയി .

ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുന്നവർ ആയിരുന്നു ജെയിംസും ജിജോയും ലിമയും .

അവളെ ആർക്കും വിട്ടുകൊടുക്കാൻ ജെയിംസ് തയ്യാറായിരുന്നില്ല.

എന്നാൽ ഇവരുടെ രണ്ടുപേരുടെയും പ്രണയത്തെ പറ്റി ലിമക്കു അറിവുണ്ടായിരുന്നില്ല.പ്രേമം തുറന്നുപറഞ്ഞാൽ അവൾ അത് അവഗണിക്കുമെന്നും , ഉള്ള സൗഹൃദം നഷ്ടപ്പെടുമെന്നുമൊക്കെ അവർ ഭയന്നിരുന്നു.

*****
അന്നൊരു ഫ്രൈഡേ ആയിരുന്നു ,വൈകിട്ട് പാർക്കിൽ വച്ച് കാണണമെന്നും , ഒരു കാര്യം പറയാനുണ്ടെന്നും ജിജോ അവളെ അറിയിച്ചു .
പാർക്കിൽ വരാമെന്നു അവൾ സമ്മതിച്ചു .
തൻറ്റെ പ്രണയം ലിമയോട് തുറന്നു പറയാൻ പോകുന്ന കാര്യം ജിജോ ജെയിംസിനോട് പറഞ്ഞു .
ജയിംസിന്റെ മുഖത്തെ ഭാവമാറ്റം ജിജോ കണ്ടില്ല.

******
ബൈക്ക് ഓടിച്ചത് ജെയിംസ് ആയിരുന്നു .
ബസ്സിൻറ്റെ ഒരുവശത്തേക്ക് ജെയിംസ് ബൈക്ക് മനപ്പൂർവം ഇടിപ്പിക്കുകയായിരുന്നു .
പിന്നിൽ ഇരുന്ന ജിജോ തെറിച്ചു റോഡിൽ വീണതും , എതിരെ വന്ന ലോറി ജിജോയുടെ മുകളിലൂടെ കയറി ഇറങ്ങിയതും പെട്ടന്നായിരുന്നു .

*****
ഫാദർ ഡാനിയേൽ എഡ്‌വിൻറ്റെ മുന്നിൽ ജെയിംസും ടോണിയും വീർപ്പുമുട്ടലോടെ നിന്നു.
ഫാദറിനോട് ജെയിംസിന് ഒന്നും ഒളിക്കാൻ കഴിഞ്ഞിരുന്നില്ല .അയാൾ എല്ലാം തുറന്നു പറഞ്ഞു .

” നടക്കാൻ പാടില്ലാത്തത് നടന്നു കഴിഞ്ഞു .ഇനിയാ ദുരാത്മാവിനെ നശിപ്പിക്കണം ..അല്ലേൽ ആപത്തു നിശ്ചയം .” ഫാദർ ഓർമ്മപ്പെടുത്തും പോലെ പറഞ്ഞു .

” ഈ കൊന്തമാല കൈവശം സൂക്ഷിക്കണം … അസമയത്തുള്ള യാത്ര ഒഴിവാക്കണം .. ” ഫാദർ പറഞ്ഞു .

അദ്ദേഹം കണ്ണാടി അലമാര തുറന്ന് മനോഹരമായ ഒരു ചില്ലു കുപ്പി എടുത്തു .അതിൽ ചുമന്ന നിറത്തിലുള്ള ദ്രാവകം അവർ കണ്ടു .

“വാഴ്ത്തിയ വീഞ്ഞാണ് … ഇത് വീടിനു ചുറ്റും ഒഴിക്കണം …” ഫാദർ ജെയിംസിന് നേരെ വീഞ്ഞിൻ കുപ്പി നീട്ടികൊണ്ടു പറഞ്ഞു .

“മറ്റെന്നാൽ ഫ്രൈഡേ … നിങ്ങൾ പോയിട്ട് മറ്റെന്നാൽ രാത്രി വരൂ…” ഫാദർ പറഞ്ഞു.

******
ഫാദർ പറഞ്ഞത് പ്രകാരം ജെയിംസും ടോണിയും വെള്ളിയാഴ്ച രാത്രി ഫാദറിൻറ്റെ വസതിയിൽ എത്തിച്ചേർന്നു .

മെഴുകുതിരിയുടെ പ്രകാശം മാത്രമുള്ള ഒരു മുറിയിൽ കപ്യാരുടെ സമീപം അവർ തടിക്കസേരയിൽ ഇരുന്നു .

“ ഫാദർ ഉടനെ വരും” മേശയിൽ ഇരുന്ന വീഞ്ഞു ഗ്ലാസ്സിലേക്കു പകർന്ന് ജെയിംസിനും ടോണിക്കും നൽകിക്കൊണ്ട് കപ്യാർ പറഞ്ഞു.

വീഞ്ഞ് കുടിച്ച ടോണി അൽപ സമയത്തിനുള്ളിൽ കസേരയിൽ നിന്നു മറിഞ്ഞു വീണു .
അത് കണ്ട ജെയിംസ് ഭയത്തോടെ കപ്യാരെ നോക്കി .
കപ്യാർ യാതൊരു ഭാവ വ്യത്യാസമില്ലാതെ ഇരുന്നു.
ജെയിംസ് കയ്യിലിരുന്ന ഗ്ലാസ് മേശയിൽ വച്ചിട്ട് ധൃതിയിൽ ടോണിയെ കുലുക്കി വിളിക്കാൻ തുടങ്ങി .

” അയാൾ ഇനി കുറച്ചു നേരത്തേക്ക് വിളി കേൾക്കില്ല ..വീഞ്ഞിൽ ഞാൻ ഉറക്ക ഗുളിക ചേർത്തിരുന്നു ..ഫാദറും ഇപ്പോൾ നല്ല ഉറക്കത്തിലാകും..” കപ്യാർ മെല്ലെ പറഞ്ഞു .

ജെയിംസ് അമ്പരപ്പോടെ അയാളെ നോക്കി.

“ ജിജോയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി നീ മരിക്കണം…” കപ്യാർ ജെയിംസിന് നേരെ വിരൽ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

അതു കേട്ടതും കപ്യാരെ ആക്രമിക്കാൻ ചാടി ചെന്ന ജയിംസിന്റെ നെഞ്ചിലേക്ക് അയാൾ കയ്യിൽ കരുതിയിരുന്ന കഠാര കുത്തി ഇറക്കിക്കഴിഞ്ഞിരുന്നു .

ജെയിംസ് കപ്യാരുടെ തോളിലേക്കു കുഴഞ്ഞു വീണു.

” നീ ഫാദറിനോട് പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു….നീ കൊലപ്പെടുത്തിയത് എന്റെ ഫ്രഡിയുടെ മകനെയായിരുന്നു … അവൻറ്റെ മരണത്തിൽ മനം നൊന്ത് എന്റെ മകൻ ഫ്രെഡിയും അവന്റെ ഭാര്യ സിസിലിക്കൊച്ചും ആത്മഹത്യ ചെയ്‌തു… എന്റെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കു വേണ്ടി നീ മരിക്കണം…” വിറയാർന്ന ശബ്ദത്തോടെ കപ്യാർ അവന്റെ കാതിൽ മന്ത്രിച്ചു.

സർവ്വശക്തിയുമെടുത്തു ജെയിംസ് , കപ്യാരെ പുറകോട്ടു തള്ളിവീഴ്ത്തി .

അയാൾ നെഞ്ചിൽ തറച്ച കഠാരയുമായി പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്‌തു.
അയാളുടെ പിന്നാലെ ഒരു കറുത്ത നായ കുതിച്ചുപായുന്നത് , ജന്നലിലൂടെ എത്തിനോക്കിയ കപ്യാർ കണ്ടു …
അന്ന് സെമിത്തേരിയിൽ നിന്നും ജെയിംസിനെ ഓടിച്ച അതേ നായ തന്നെയായിരുന്നു അത്.

Story by Rajeev Rajus

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!