Skip to content

പുഴയുടെ കൂട്ടുകാരി

malayalam kavithakal

മൂടൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രഭാതം. മുറ്റത്തെ മുല്ലയിലും, ചെത്തിയിലും എല്ലാം മഞ്ഞുകണങ്ങൾ മുത്തമിടുന്നു. നേർത്ത തണുത്ത കാറ്റ്, ഉറക്കക്ഷീണമെല്ലാം തോർത്തിയെടുത്തകന്നു. രാത്രി വളരെ വൈകിയാണ് ഇവിടെ എത്തിച്ചേർന്നതും, ഉറങ്ങാൻ കിടന്നതും. യാത്രയുടെ നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, ഒട്ടും ഉറക്കം വന്നില്ല. ഓർമ്മയുടെ കാണാക്കയങ്ങളിൽ മനസ്സ് മുങ്ങാം കുഴിയിട്ട് നടക്കുകയായിരുന്നു. ഈ തണുപ്പിൽ പുഴക്കരയിലേക്ക് ഒന്നു പോയിവരാമെന്ന് തീരുമാനിച്ച് അവൾ നടന്നു…

വഴിയിൽ, പുൽക്കണങ്ങളിൽ എല്ലാം മഞ്ഞുതുള്ളികൾ…അവൾ പതുക്കെ നടന്നു. എത്ര ഓടിക്കളിച്ചും, വഴക്കടിച്ചും, കാറ്റിനോടും, കിളികളോടും കിന്നാരം പറഞ്ഞും നടന്ന വഴികൾ… ജീവിതയാത്രയിൽ പല വഴികളിലൂടെ സഞ്ചരിച്ചപ്പോഴും എന്നും അവളെ മാടിവിളിച്ചു കൊണ്ടിരുന്ന,ഹൃദയത്തോട് ചേർന്നു നിന്ന, അവളുടെ സ്വന്തം നാട്.. …ഇവിടത്തെ മണ്ണിനും, കാറ്റിനും, പൂവിനും,പുഴക്കുമെല്ലാം അവളോട് എന്തോ പറയാനുണ്ടായിരുന്നു.. ഇനിയും പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ അവൾക്കും പറയാനുണ്ടായിരുന്നു അവരോട്. ..അതുകൊണ്ടാണ് അവൾ വീണ്ടും , അവളുടെ ബാല്യ-കൗമാരങ്ങൾ ചിലവഴിച്ച, അവളുടെ പ്രിയപ്പെട്ട മണ്ണിലേക്ക് എത്തിയത്. ഈ മണ്ണിന് ഒരു പ്രത്യേക ഗന്ധം ആയിരുന്നു .. ഇപ്പോഴുമതെ…. പോയ ഇടങ്ങളിലൊന്നും അനുഭവിക്കാൻ കഴിയാതിരുന്ന ഒരു പ്രത്യേക ഗന്ധം.. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു സുഗന്ധം…

അങ്ങകലെ പുഴ മഞ്ഞിൽ മൂടി നിൽക്കുന്നു. അടുക്കുന്തോറും മാത്രം കാഴ്ചകൾ വ്യക്തമാകുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങൾ ഇനിയും പൊട്ടിവിരിഞ്ഞിട്ടില്ല. ഈ പുഴ അവളുടെ പ്രിയപ്പെട്ട, അല്ല ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. അവളുടെ സ്വപ്നങ്ങളും , പ്രതീക്ഷകളും, കിനാവുകളും , കണ്ണുനീരും പങ്കുവയ്ക്കാൻ കഴിയുന്ന പ്രിയപ്പെട്ടവൾ. ഈ പ്രിയകൂട്ടുകാരിയെക്കുറിച്ചും, ഈ നാടിനെക്കുറിച്ചും എത്ര പറഞ്ഞാലും അവൾക്ക് മതിയാകാറില്ല… അത്രയ്ക്കും മനോഹരമായ ബാല്യകാല ഓർമ്മകൾ അവൾക്ക് സമ്മാനിച്ച , അവളുടെ സ്വന്തം നാട്. അവൾ നടന്ന് പുഴയുടെ തീരത്തെത്തി. കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

ആ വലിയ മാവ് ഇപ്പോഴും അവിടെ നിൽക്കുന്നു. ഈ മാവിൻ ചുവട്ടിൽ ആയിരുന്നല്ലോ അവൾ തന്റെ ഒഴിവു സമയം മുഴുവനും ചിലവഴിച്ചിരുന്നത്. ഈ പ്രിയപ്പെട്ട പുഴയും, മലയും , പ്രകൃതിയും എല്ലാം തന്റെ ബുക്കിന്റെ താളിൽ വരക്കാൻ ശ്രമിച്ച്, അതിന് കഴിയാതെ വരുമ്പോൾ സങ്കടപ്പെട്ടതും, പിന്നെ ഇതുപോലെ എന്തൊക്കെയോ കുത്തിക്കുറിക്കാൻ ശ്രമിച്ചതുമെല്ലാം ഈ മാവ് എത്രവട്ടം കണ്ടിരിക്കുന്നു. അവൾ അതിനെ കെട്ടിപ്പിടിച്ചു. എന്തേ മിഴികൾ ഈറനണിയുന്നു??? പ്രിയപ്പെട്ട ആരെയോ കുറേക്കാലത്തിനു ശേഷം ചേർത്തു നിർത്തുമ്പോൾ, അറിയാതെ, സന്തോഷാധിക്യത്താൽ കണ്ണ് നിറയാറുള്ളതുപോലെ….. കുറെ നേരം നിശബ്ദമായി നിന്നു. പിന്നെ പതുക്കെ പുഴയിലേക്ക് ഇറങ്ങുന്ന കൽപ്പടവുകളിൽ , കാൽ വെള്ളത്തിലിട്ടു അവളിരുന്നു.പുഴയിലെ കുഞ്ഞോളങ്ങൾ മെല്ലെമെല്ലെ അവളെ തൊട്ടുനോക്കി .സ്വന്തം കൂട്ടുകാരി അവരെ കാണാൻ തിരിച്ചെത്തിയത് അവരറിഞ്ഞുവോ ???ഈ തണുത്ത ഓളങ്ങൾ മനസ്സിനെയും, ശരീരത്തെയും ഒരുപോലെ തണുപ്പിക്കുന്നു.

പുലർ വേളകളിൽ ഈ പുഴയുടെ തീരത്ത് കൂടിയായിരുന്നു , അടുത്ത വീടുകളിൽ പാല് കൊടുക്കാൻ അവൾ പോയിരുന്നത് .അത് കഴിഞ്ഞു വന്നിട്ട് ട്യൂഷൻ പഠിക്കാനും പോയിരുന്നതും ഇതേ വഴികളിലൂടെയായിരുന്നു. പക്ഷേ പ്രഭാതങ്ങളിൽ പുഴയോട് കിന്നാരം പറയാൻ അവൾക്ക് സമയമില്ലായിരുന്നു. എന്നാൽ സായംകാലങ്ങളിൽ ഈ പടവുകളിൽ എത്രനേരം വന്നിരുന്നിരിക്കുന്നു? എത്ര കിന്നാരം പറഞ്ഞിരിക്കുന്നു???

പക്ഷികൾ ചേക്കേറുന്നതിന്നായി ദൂരെ ദൂരെ നിന്നും പറന്നു വരുമ്പോൾ, പുഴക്ക് കുറുകെ ചാടി പോകുന്ന മുയലുകൾ ആണെന്നാണ് ആദ്യ കാഴ്ചയിൽ തോന്നിയിരുന്നത്. അത് പിന്നെ അടുത്തടുത്തു വരുമ്പോഴാണ് പക്ഷികൾ ആണെന്ന് തിരിച്ചറിയാൻ കഴിയുന്നത്.. ആ കാഴ്ച എത്ര മനോഹരമായിരുന്നെന്നോ!!! പിന്നെ, ഈ മാവിന്റെ പഴുത്ത മാങ്ങ വെള്ളത്തിലേക്ക് വീഴുമ്പോൾ അത് ഇറങ്ങി എടുത്ത് എത്ര കഴിച്ചിരിക്കുന്നു?? നല്ല മധുരമുള്ള നാട്ടുമാമ്പഴം.. ഇപ്പോഴും നാവിൽ കൊതിയൂറുന്നു… നാവിന്റെ ഈ രുചിമുകുളങ്ങളായിരിക്കും അല്ലേ ബാല്യം ഇത്ര മധുരിക്കുന്ന ഓർമ്മയാക്കുന്നത്?? പിന്നെ, പുഴയിലേക്ക് കല്ലു തെറ്റിക്കുമ്പോൾ , ആ കല്ല് ചാടിച്ചാടിപ്പോകുന്നു കാണാൻ നല്ല രസമായിരുന്നു… വൈകിട്ട് കുളിക്കാൻ വരുന്നവരുടെയെല്ലാം തിരക്കായിരിക്കും പുഴയിൽ. എല്ലാവരും പോയി കഴിഞ്ഞു ഒറ്റയ്ക്കിരിക്കാനായിരുന്നു അന്നും അവൾക്കിഷ്ടം…

മഴക്കാലം ആണെങ്കിൽ , ഇരുണ്ട കാർമേഘം കൊണ്ട് മാനം മൂടുമ്പോൾ പുഴയ്ക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു. അതിൻറെ കൂടെ തണുത്ത കാറ്റും കൂടി വീശാൻ തുടങ്ങുമ്പോൾ, പുഴയിലെ ഓളങ്ങളും അവളെപ്പോലെ സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങും. അവളുടെ കാലിൽ ഇട്ട വെള്ളിക്കൊലുസിൽ വന്നു തൊടാൻ അവ മത്സരിക്കുകയാണെന്നാണ് അവൾ അന്ന് പറഞ്ഞിരുന്നത്. പിന്നെ, പതിയെ പതിയെ മഴത്തുള്ളികൾ വന്നു പുഴയെ മുത്തമിടുന്ന കാഴ്ച എത്ര മനോഹരമായിരുന്നു .. ഒന്ന്, രണ്ട്, മൂന്ന്… പിന്നെ പിന്നെ ഒരുപാടൊരുപാട് മഴത്തുള്ളികൾ… പിന്നെ അതൊരു പെരുമഴയായി പെയ്തിറങ്ങുമ്പോൾ, മഴകാത്തു നിന്ന വേഴാമ്പലിനെപ്പോലെ , മഴമേഘം കാണുമ്പോൾ പീലിവിടർത്തി യാടുന്ന മയിലിനെപ്പോലെ അവളും സന്തോഷത്താൽ മതി മറക്കുകയായിരുന്നു . ആ പെരുമഴയിൽ പുഴ എത്ര സുന്ദരിയായിരുന്നു… ചിലപ്പോൾ , ആ പെയ്ത മഴ , പുഴയോട് എന്തെങ്കിലും സ്വകാര്യം പറഞ്ഞുകാണും , അല്ലേ..

ആ പുഴയുടെ തീരം വിട്ടുപോകുവാൻ അവൾക്ക് ഒട്ടും മനസ്സില്ലായിരുന്നു .. അതുപോലെ ആ നാടും, വീടും. പക്ഷേ ജീവിതം ഒരിടത്ത് തട്ടി നിൽക്കാൻ ഉള്ളതല്ലല്ലോ അല്ലേ.. ഒഴുകുന്ന പുഴപോലെ ജീവിതവും ഒഴുകിക്കൊണ്ടേയിരിക്കുന്നു .. അതിനനുസരിച്ച് നമ്മളും.. പക്ഷേ ഇന്നവൾക്ക് തോന്നുന്നു ശാന്തമായൊഴുകുന്ന ആ പുഴയുടെ ആഴങ്ങളിലും എന്തൊക്കെയോ സംഘർഷങ്ങളുടെയും, വേദനകളുടെയും നെരിപ്പോട് എരിയുന്നുണ്ടാവാമെന്ന്. നമ്മെപ്പോലെ- ഒരു പാട് പ്രശ്നങ്ങളിലൂടെയും, പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോഴും അതെല്ലാം മനസ്സിന്റെ ആഴങ്ങളിലൊളിപ്പിച്ച്, മനോഹരമായിപുഞ്ചിരിക്കുന്ന മനുഷ്യരെപ്പോലെ…അതുകൊണ്ടാവും ചിലപ്പോഴെല്ലാം ഈ പുഴയും , മഴയും , പ്രകൃതിയുമെല്ലാം സംഹാര- താണ്ഡവമാടുന്നത്…. ഈ പ്രകൃതിയുടെ ആത്മസംഘർഷങ്ങൾ ആരറിയുന്നു??? എങ്കിലും ഈ മനോഹര തീരത്ത് ഒരിക്കൽക്കൂടി തിരിച്ചെത്താൻ ആയല്ലോ . അതുതന്നെ എത്ര സന്തോഷം തരുന്നു. അവൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി…

പുഴയുടെ കൈവഴിയായി ഒരു കനാൽ ഒഴുകുന്നുണ്ട് . അതിനു തടയിടാനുള്ള ഒരു കനാൽ ബണ്ടും. നനുത്ത പുല്ലിലെല്ലാം മഞ്ഞുകണങ്ങൾ.. ഇളം പുല്ലിനെയും, മഞ്ഞുകണങ്ങളെയും വേദനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല. അവൾ ചെരുപ്പഴിച്ചിട്ട് നഗ്ന പാദയായി ആ പുല്ലിലൂടെ നടന്നു. അന്നും അവൾക്കതായിരുന്നു പതിവ്. ഇപ്പോൾ ഈ വഴിയിലൂടെ അധികം ആരും നടക്കാറില്ലെന്ന് തോന്നുന്നു . നടപ്പാതയെല്ലാം നേർത്തിരിക്കുന്നു . മരങ്ങളും, വള്ളിച്ചെടികളും വഴി മൂടിയിരിക്കുന്നു.. പണ്ട് ഈ വഴിയിലെല്ലാം മുള്ളൻ പുല്ല്( കൊന്തൻ പുല്ല്) നിറഞ്ഞിരുന്നു.വഴിക്കിരുവശവും കൂട്ടമായി, നിരന്നു നിൽക്കും . ആ പുല്ലിൽ മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. സൂര്യ കിരണങ്ങൾ തട്ടുമ്പോൾ ആ മഞ്ഞുകണളെല്ലാം മിന്നിത്തിളങ്ങും . എന്തൊരു ചേലായിരുന്നു ….കുറേ പുല്ലുകളെ ചേർത്ത് തട്ടുമ്പോൾ ഈ മഞ്ഞു തുള്ളികളെല്ലാം ഒരു പ്രത്യേക താളത്തിൽ താഴേക്ക് വീഴും. അത് കാണാൻ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു . പക്ഷേ ഉടുപ്പിലെല്ലാം പുല്ലിൻറെ മുള്ള് കുത്തി നിൽക്കും. വീട്ടിൽ ചെന്നാൽപ്പിന്നെ മുള്ള് പറിക്കൽ ആണ് ഒരു പണി .. എങ്കിലും അവൾ എന്നും ആ പുല്ലിൽ തട്ടും .പക്ഷേ ഇന്ന് ആ പുല്ല് കാണാനില്ലല്ലോ??അവൾ കുറേ ദൂരം നടന്നു.. അധികം മരങ്ങൾ ഇല്ലാത്ത, വള്ളി മൂടാത്ത കുറച്ചു സ്ഥലത്ത് ആ പുൽക്കൂട്ടം കണ്ടു .. അവൾ ആ പഴയ പാവാടക്കാരിയായി .. ഓടിച്ചെന്ന് , ആ പുല്ല് തട്ടിത്തട്ടി കുറച്ചു ദൂരം നടന്നു.. മഞ്ഞു തുള്ളികൾ ഒരു പ്രത്യേക താളത്തിൽ അവളുടെ കാൽപ്പാദങ്ങളിൽ ഇട്ട സ്വർണ്ണക്കൊലുസിൽ മുത്തമിട്ടു. വെള്ളിക്കൊലുസ്സിന്റെ സ്ഥാനത്ത് ഈ സ്വർണ്ണക്കൊലുസ് വന്നെന്നേയുള്ളൂ.. താനിപ്പോഴും ആ പഴയ കുട്ടി തന്നെയാണല്ലോ എന്ന് അവൾ ഓർത്തു . വീണ്ടും മുന്നോട്ടു നടന്നു.. കൊങ്ങിണിപ്പഴവും , മുള്ളൻ പഴവും പറിച്ചു നടന്ന വഴികൾ.. ആ വഴിയിലൂടെ പോയാൽ ട്യൂഷൻ പഠിക്കാൻ പോയ വീട് കാണാം.. ആ വീട്ടിൽ ഒരു പേരമരം ഉണ്ടായിരുന്നു.. അതു നിറയെ വലിയ, വെള്ളപ്പേരക്കകൾ ഉണ്ടാകും .. എത്ര കഴിച്ചിരിക്കുന്നു ..ഇപ്പോഴും അതുണ്ടാകുമോ?? അറിയില്ല.. ആ വീടും അവഗണനയുടെ പര്യായമെന്നപോലെ , പൊട്ടിപ്പൊളിഞ്ഞ്, വള്ളിപ്പടർപ്പുകൾക്കിടയിൽ ഒരു അസ്ഥിപഞ്ജരം പോലെ കാണപ്പെട്ടു.. അങ്ങോട്ട് കടക്കുന്ന കനാൽപ്പാലമാകെ വള്ളി മൂടിക്കിടക്കുന്നു.. തിരിച്ചു നടക്കാൻ തീരുമാനിച്ചു.

ഈ വഴിത്താരകളും ,ഈ പുഴയും , ഈ കാറ്റും എന്നുമെന്നും , എന്റെ മരണം വരെയും , എൻറെ കൂടെ ഉണ്ടാകും… എന്റെ സ്വന്തമായിത്തന്നെ… കാലം എന്റെ ഓർമ്മകൾ തിരിച്ചെടുക്കും വരെയും .. എന്റെ ഹൃദയത്തോട് ചേർന്ന്.. എന്റെ ആത്മാവിന്റെ ഒരു ഭാഗമായി…. അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു. അതു കേട്ടിട്ടാകണം കാറ്റിന്റെ നനുത്ത കരങ്ങൾ അവളെ ചേർത്തുപിടിച്ചു … മിഴികൾ എന്തേ വീണ്ടും ഈറനണിയുന്നു??? പ്രഭാത സൂര്യന്റെ ആദ്യകിരണങ്ങൾ, പുഴയിലെ കുഞ്ഞോളങ്ങളിൽ വജ്രശോഭ തീർത്തു.. അവളുടെ മനസ്സിലും……………………

    ഇനിയും എത്ര എത്ര ഓർമ്മകൾ…………..……..

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!