Skip to content

ശ്രുതി – 57

ശ്രുതി Malayalam Novel

മുകളിലെ വരാന്തയിലൂടെ നടക്കുമ്പോൾ തനിക്ക് പിറകിലായി ആരോ നടന്നടുക്കുന്ന കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയ രാജഗോപാൽ തനിക്ക് പിറകിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരന്നു .

” നീ ……….. ”

” ഹരി , ഹരിനാരായണൻ ”

” ഹാ മനസ്സിലായി . നീ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ ”

” ഇല്ല വരേണ്ടിവന്നു . ഞാൻ കരുതി അങ്ങേയ്ക്ക് എന്നെ മനസ്സിലായി കാണില്ലെന്ന് ”

” വാർദ്ധക്യം ബാധിച്ചത് ശരീരത്തെ മാത്രമാണ് മനസ്സിനെ അല്ല ”

” ശരീരത്തിലും അത്രയ്ക്ക് അങ്ങോട്ട് വാർദ്ധക്യം ബാധിച്ചിട്ടില്ല ”

” വളരെ നല്ല കാര്യം . പ്രത്യേകിച്ച് ഇപ്പോൾ എന്താണാവോ നാട്ടിലേക്ക് വരാൻ കാരണം ? വിദേശവാസം മടുത്തോ ? ”

” ഒരിക്കലുമില്ല . ചില സത്യങ്ങൾ എല്ലാം തുറന്നു പറയണം എന്നു തോന്നി ”

” എന്ത് സത്യങ്ങൾ ? ”

രാജഗോപാലൻ നെറ്റി ചുളിച്ചു കൊണ്ട് ഹരിയെ നോക്കി .

എല്ലാ പ്രോഗ്രാമിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന അഭി മുകളിൽ നിന്നും പരിപാടികളെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുത്തശ്ശന്റെ റൂമിൽ വെളിച്ചം കണ്ടത് . എല്ലാവരും ആഘോഷത്തിമർപ്പിൽ നിറഞ്ഞാടുമ്പോൾ മുത്തശ്ശൻ മാത്രം എന്താ ഇവിടെ , അവൻ സംശയത്തോടെ പതിയെ ആ റൂമിലേക്ക് കടക്കാൻ നോക്കുമ്പോഴാണ് അതിനുള്ളിൽ നിന്നും അപരിചിതമായ ഒരു ശബ്ദം കേട്ടത് . അപ്പോൾ തന്നെ അവൻ പതിയെ റൂമിനടുത്തുള്ള ജനവാതിലിന്റെ അരികിലേക്ക് നിന്നു . പകുതി തുറന്നുകിടക്കുന്ന വാതിലിലൂടെ അവൻ കണ്ടു മുത്തശ്ശന് അരികിൽ നിൽകുന്ന ആ വ്യക്തിയേ . അയാളുടെ മുഖം എവിടെയോ നല്ല കണ്ടു പരിചയം ഉള്ളതായി അവനു തോന്നി .

” എന്താ ഹരി നിനക്ക് പറയാനുള്ളത് ? ”

അവർക്കുള്ളിലെ മൗനം ഭേദിച്ചു കൊണ്ട് രാജഗോപാലൻ ചോദിച്ചു .

” എനിക്ക് പറയാനുള്ളത് അങ്ങയുടെ മകളെ കുറിച്ചാണ് ”

രാജഗോപാലൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി .

” സംശയിക്കേണ്ട , എനിക്ക് പറയാനുള്ളത് കണിമംഗലം തറവാട്ടിലെ ഇളയ സന്തതിയായ ശ്രീദേവിയെ കുറിച്ചാണ് ”

“ശ്രീദേവി ………. ”

അയാളുടെ ചുണ്ടുകൾ അറിയാതെ ആ പേര് മന്ത്രിച്ചു , ഒരു നിമിഷം അനേകം ഭാവങ്ങൾ ആ മുഖത്ത് വന്നു നിറഞ്ഞു .

” അതെ ശ്രീദേവി , പേരുകേട്ട കണിമംഗലം അതായത് ഇപ്പോഴത്തെ ശ്രീമംഗലം തറവാട്ടിലെ രാജഗോപാലിന്റെയും രാജലക്ഷ്മിയുടെയും ഇളയ മകൾ , ചെമ്പകശ്ശേരി തറവാട്ടിലെ വിശ്വനാഥൻ വർമ്മയുടെ ഭാര്യ , എന്താ എല്ലാം മറന്നോ ? ”

” അങ്ങനെ മറക്കാൻ കഴിയുമോ ഹരി എനിക്ക് എന്റെ കുട്ടിയെ , അവൾ … അവൾ , സുഖമായിരിക്കുന്നോ ? ”

ഇടറിയ സ്വരത്തോടെ രാജഗോപാലൻ ഹരിയോട് ചോദിച്ചു .

” ശ്രീദേവി മരിച്ചുപോയി ”

ഒരു നിമിഷം ഹരി പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിയാത്ത വിധം ഒരു ഗോര ഇടിനാദം തന്റെ കാതുകളിൽ പതിച്ചതുപോലെ രാജഗോപാലിന് തോന്നി . ഞാൻ കേട്ടത് വ്യക്തമാകാത്ത പോലെ അയാൾ വീണ്ടും വീണ്ടും ആവർത്തിച്ചു .

” എന്ത് …..??? എന്താ നീ പറഞ്ഞത് ??? ”

” നിങ്ങളുടെ മകൾ ശ്രീദേവി മരിച്ചിരിക്കുന്നു . ”

കേട്ടതത്രയും വിശ്വസിക്കാൻ കഴിയാതെ രാജഗോപാലൻ കാലിടറി വീഴാൻ പോയി . ഒരു കൈ നെഞ്ചിലേക്ക് വെച്ച് അയാൾ കട്ടിലിലേക്ക് ഇരുന്നു . എന്തിനെന്നില്ലാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു .

” ഹരി…… അവൾ ….. ദേവീ….. എന്റെ…… മോള്…… ”

” അവൾ മരിച്ചിട്ട് ഇപ്പോൾ 15 വർഷം കഴിഞ്ഞിരിക്കുന്നു ”

” എന്നിട്ട് എന്തുകൊണ്ട് എന്നെ ഒന്ന് അറിയിച്ചില്ല ? ”

അത്രയും നേരം ശാന്തനായി കരഞ്ഞുകൊണ്ടിരുന്നു രാജഗോപാലിന്റെ ശബ്ദം പതിയെ ഉയരാൻ തുടങ്ങി .

” എന്തു പറഞ്ഞറിയിക്കണം ? എങ്ങനെ അറിയിക്കണം ? ശ്രീദേവിയെ തന്റെ പ്രാണനേക്കാള് അവൾ സ്നേഹിച്ച വിശ്വനാഥൻ പച്ചക്ക് കത്തിച്ച് ചാമ്പലാക്കി എന്നാണോ ഞാൻ അറിയിക്കേണ്ടത് ”

ഹരിനാരായണൻ പറഞ്ഞു നിർത്തിയപ്പോൾ ദേഷ്യവും ദുഃഖവും ഒരുമിച്ച് രാജഗോപാലിന്റെ മുഖത്ത് തെളിഞ്ഞു . പക എരിയുന്ന കണ്ണുകളുമായി അയാൾ ഹരിക്ക് നേരെ അടുത്തു .

” നീ എന്താ പറഞ്ഞത് …. പറയാൻ….. നീ ഇപ്പോൾ എന്താ പറഞ്ഞതെന്ന് ? ”

പെട്ടെന്നുണ്ടായ രാജഗോപാലിന്റെ മാറ്റം ഹരിയെ വല്ലാതെ ഭയപ്പെടുത്തി . അയാൾ വിറച്ചുകൊണ്ട് , ദുഃഖം കലർന്ന സ്വരത്തിൽ സംസാരിക്കാൻ തുടങ്ങി .

” ഞാൻ പറഞ്ഞത് സത്യമാണ് , ശ്രീദേവി മരിച്ചതല്ല കൊന്നതാണ് . വിശ്വനാഥന്റെ പേരിൽ കേസ് ഉണ്ടായിരുന്നു , എന്നാൽ അവന്റെ പണത്തിനും പ്രൗഡിക്കും മുന്നിൽ നിയമം വരെ മുട്ടുമടക്കി . ”

” ഒരു നിയമത്തിനും കോടതിക്കും ഞാനവനെ വിട്ടുകൊടുക്കില്ല , എന്റെ മകളെ സ്നേഹിച്ച് ചതിച്ചതിന് , അവളെ ഞങ്ങളിൽ നിന്ന് എല്ലാം അകറ്റിയതിന് , അവളെ ഒരു ദയയും കൂടാതെ കൊന്നുകളഞ്ഞതിന് , നീ മാപ്പർഹിക്കുന്നില്ല വിശ്വനാഥ് . നിന്റെ അന്ത്യം എന്റെ കൈകൊണ്ട് ആയിരിക്കും ”

അത്രയും പറഞ്ഞ് ഷെൽഫിൽ എടുത്തു വച്ചിരുന്ന പിസ്റ്റൻ രാജഗോപാൽ പുറത്തെടുത്തു . അത് കണ്ടതോടെ ഹരിയുടെ മനസ്സിൽ വർഷങ്ങളായി ആളിക്കത്തുന്ന പക ഉയർന്നു . ഉള്ളിൽ ചിരിച്ചുകൊണ്ട് അവൻ പുറമേ കണ്ണുനീർ പൊഴിച്ചു .
വിശ്വനാഥ് നിന്റെ മരണം സുനിശ്ചിതം തന്നെയാണ് . അത് എന്റെ ഈ കൈകൾ കൊണ്ട് തന്നെ ഞാൻ നടപ്പിലാക്കും . എന്നാൽ , നിന്നെ ഞാൻ അത്ര പെട്ടെന്ന് മരിക്കാൻ അനുവദിക്കില്ല . നീ ഇഞ്ചിഞ്ചായി മരിക്കുന്നത് എനിക്ക് കാണണം .

” ഞാൻ വന്നത് ഈ സത്യങ്ങൾ എല്ലാം പറഞ്ഞു അങ്ങയുടെ ഉള്ളിൽ പക വളർത്താനല്ല , പകരം നിങ്ങൾക്കെല്ലാം അവകാശപ്പെട്ട ഒന്ന് നിങ്ങൾക്ക് തിരികെ നൽകാനാണ് ”

ആളി കത്തി നിൽക്കുന്ന രാജഗോപാലനെ ശാന്തൻ ആക്കാനായി ഹരി സംസാരിച്ചു തുടങ്ങി . ഹരി എന്തിനെ കുറിച്ചാണ് പറയുന്നത് മനസ്സിലാക്കാൻ ആവാതെ അയാൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .

” ഞാൻ പറയുന്നത് , ശ്രീദേവിയുടെ ഒരേയൊരു മകളെ കുറിച്ചാണ് ”

” മകളോ ”

അത്രയും നേരം ദേഷ്യം നിറഞ്ഞുനിന്നിരുന്ന രാജഗോപാലിന്റെ മുഖം പതിയെ ശാന്തമായി .

” അതെ , ശ്രീദേവിക്ക് ഒരു മകളുണ്ടായിരുന്നു . അവളെ നിങ്ങളിൽ നിന്ന് എല്ലാം ഇത്രയും കാലം അകറ്റി നിർത്തിയത് വിശ്വനാഥന്റെ തന്ത്രമായിരുന്നു . ഒരിക്കലും , നിങ്ങൾ അവളെ കാണരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു . പക്ഷേ വിധി അവളെ നിങ്ങൾക്ക് മുന്നിൽ എത്തിച്ചു . ”

” ആരാണവൾ , എന്റെ പേരകുട്ടി , എനിക്കവളെ കാണണം ”

” അവളുടെ പേര് ശ്രുതി , ശുദ്ധി വിശ്വനാഥ് വർമ്മ ”

ഹരിയുടെ നാവിൽ നിന്ന് ഉയർന്ന പേരുകേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് അഭിയായിരുന്നു .

” ഞാൻ ഇപ്പോൾ ഇതെല്ലാം വന്നു പറയാൻ ഒരു കാരണമുണ്ട് . അവളുടെ അമ്മയുടെ അവസാനത്തെ ആഗ്രഹം ശ്രുതിയേ നിങ്ങളുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് ആയിരുന്നു . എന്നാൽ അവൾ ഇപ്പോൾ അവളുടെ അച്ഛന്റെ വീട്ടുകാരുടെ കയ്യിലാണ് . അതുകൊണ്ട് , ഇനി നിങ്ങൾ വേണം അവളെ അവിടെ നിന്ന് രക്ഷിക്കാൻ . നിങ്ങളുടെ മകൾക്ക് ഉണ്ടായ ഗതി ഒരിക്കലും അവൾക്ക് ഉണ്ടാവരുത് . ”

അത്രയും പറഞ്ഞ് മനസ്സിൽ ഗൂഡമായി ചിരിച്ചു കൊണ്ട് ഹരിനാരായണൻ പുറമേ കണ്ണീർ പൊഴിച്ച് തന്റെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു ആൽബം രാജഗോപാലിന്റെ കയ്യിൽ ഏൽപ്പിച്ചത് .

” ഇത് ശ്രീദേവിയുടെ ആൽബം ആയിരുന്നു .
ഇതിൽ ഉണ്ട് നിങ്ങളുടെ പേരക്കുട്ടി . എന്റെ ദൗത്യം കഴിഞ്ഞു , ശ്രീദേവിയുടെ മകളെ നിങ്ങളെ ഏല്പിച്ച സന്തോഷത്തോടെ ഞാൻ പോവുകയാണ് ”

അത്രയും പറഞ്ഞ് അയാൾ ആ വീടിന്റെ പടിയിറങ്ങി . വീടിനു പുറത്തു കടന്നതും ഒരു ഭ്രാന്തനെ പോലെ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി .

” ഇല്ല വിശ്വനാഥ് , ഒന്നും അവസാനിച്ചിട്ടില്ല . എല്ലാം തുടങ്ങാൻ പോകുന്നതേയുള്ളൂ . ”

ഹരി നൽകിയ ആൽബം നെഞ്ചോട് ചേർത്തു പിടിച്ചു നിൽക്കുകയാണ് രാജഗോപാലൻ . പതി വിറയ്ക്കുന്ന കൈകളാൽ അയാൾ അത് തുറന്നു . എന്നിട്ട് അതിലെ ഓരോ ഏടുകൾ മറയിക്കുമ്പോഴും അയാൾ കണ്ടു തന്റെ പൊന്നുമോളെ , അവളുടെ ചിത്രങ്ങൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു . അപ്പോഴാണ് നിറവയറുമായി നിൽക്കുന്ന ശ്രീദേവിയുടെ മറ്റൊരു ചിത്രമായാൾ കണ്ടത് . അയാൾ ആകാംക്ഷയോടെ വീണ്ടും പേജുകൾ മറിച്ച് നോക്കി , അതിൽ പിന്നീട് ശ്രീദേവിയും കുഞ്ഞും വിശ്വനാഥനും നിൽക്കുന്ന ഫോട്ടോസ് ഉണ്ടായിരുന്നു . അതിനു ശേഷം കുഞ്ഞിന്റെ ഓരോ വളർച്ചയും . ഏറ്റവും അവസാനം കുഞ്ഞിന്റെ ബാല്യകാലം കടന്ന് കൗമാര ഫോട്ടോയും . ഫോട്ടോയിൽ ഉള്ള തന്റെ പേരകുട്ടിയെ കണ്ട രാജഗോപാലൻ ശരിക്കും ഞെട്ടി .

” ശ്രുതി ……. അഭിയുടെ കൂടെ ഇത്രയും കാലം നീ ഇവിടെ ഉണ്ടായിട്ടും നിന്നെ ഈ മുത്തശ്ശന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ . ഞാൻ തന്നെ എന്റെ കുട്ടിയെ ഇവിടെ നിന്നും ഇറക്കിവിട്ടല്ലോ . ഈശ്വരാ ഈ പാപം ഞാൻ എവിടെ കൊണ്ടുപോയി തീർക്കും ”

കയ്യിലുള്ള ആൽബം പിടിച്ചു പൊട്ടി കരയുന്ന രാജഗോപാലിന്റെ തോളിൽ ഒരു കൈ വന്നു പതിച്ചപ്പോഴാണ് അയാൾ മുഖമുയർത്തി നോക്കിയത് . തനിക്ക് അരികിൽ നിൽക്കുന്ന അഭിയെ കണ്ടപ്പോൾ അയാൾ സകല നിയന്ത്രണവും വിട്ടു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു . മുത്തശ്ശന് ഇങ്ങനെ ഒരു അവസ്ഥയിൽ താൻ ആദ്യമായാണ് കാണുന്നതെന്ന് അവൻ ഓർത്തു .

” ഈ മുത്തശ്ശന്നോട് ക്ഷമിക്കു മോനേ , എനിക്ക് നിന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ല . ”

ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് രാജഗോപാലൻ അവന്റെ മുന്നിൽ കൈകൂപ്പി നിന്നു . അഭി മുത്തശ്ശന്റെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ ആക്കി പൊതിഞ്ഞു . എന്നിട്ട് ആ കൈകളിൽ ഒന്ന് അമർത്തി ചുംബിച്ചു .

” ഇല്ല മുത്തശ്ശ , എനിക്ക് മുത്തശ്ശനോട് ഒരു ദേഷ്യവും ഇല്ല . വിഷമം മാത്രമേ ഉള്ളൂ , എന്റെ അമ്മ പോലും എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമം ”

അത്രയും പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി . താൻ ചെയ്ത പാപഭാരത്താൽ തലകുനിച്ച് ഇരിക്കുകയായിരുന്നു രാജഗോപാൽ . ഇതൊന്നും അറിയാതെ പുറത്ത് പാർട്ടിയുടെ ഉന്മാദത്തിൽ ആയിരുന്നു മറ്റു കുടുംബാംഗങ്ങൾ .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

കിച്ചു പുറത്തു പോയി വരാം എന്ന് പറഞ്ഞു കൊണ്ട് നേരെ പോയത് ഫ്ലാറ്റിലേക്ക് ആയിരുന്നു . അവിടെ ശരിക്കും ബോറടിച്ച് ഇരിക്കുകയായിരുന്നു വിശ്വനാഥൻ . ബിജുവിനെ കണ്ടപ്പോൾ അയാൾക്ക് അല്പം ആശ്വാസം തോന്നി .

” എന്താ ചെറിയച്ഛ വല്ലാതെ ബോറടിച്ചോ ? ”

” ആ ചെറിയ തോതിൽ , ആട്ടെ എന്തൊക്കെയാണ് അവിടുത്തെ വിശേഷങ്ങൾ ? എന്തുപറയുന്നു കുറുമ്പി പെണ്ണ് ”

” ചെറിയച്ഛന്റെ മോൾക്ക് ഇപ്പോൾ പണ്ടത്തെ കുറുമ്പും കുസൃതിയും ഒന്നുമില്ല , എന്നോട് തന്നെ വല്ലപ്പോഴും മിണ്ടിയാൽ ആയി ”

” അതെന്താടോ അങ്ങനെ ”

” അവൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് . എല്ലാത്തിനും കാരണം ആ ശ്രീമംഗലം തറവാടാണ് . ”

” ശ്രീമംഗലം തറവാടോ ? ”

” അതേ ചെറിയച്ചാ , ശ്രുതിയുടെ ഫ്രണ്ട് അഭിയുടെ തറവാട് . പക്ഷേ അതിനെ പണ്ടൊക്കെ പേര് കണിമംഗലം എന്നാണ് . ”

” കണിമംഗലമോ , ശ്രുതി എങ്ങനെ അവിടെ എത്തി ? ”

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാത്രി 11 മണിയോടെ പരിപാടികളെല്ലാം കഴിഞ്ഞ് എല്ലാവരും വീടിനുള്ളിലേക്ക് കയറുമ്പോൾ ആണ് അഭിയെയും മുത്തശ്ശനെയും ശ്രദ്ധിച്ചത് . മേശയുടെ മുകളിൽ കൈ കുത്തി തലകുനിച്ച് ഇരിക്കുന്ന അവരെ കണ്ടപ്പോൾ ആ കുടുംബത്തിലെ എല്ലാവരും അവർക്കരികിലേക്ക് വന്നു കാര്യം തിരക്കി . അതിനു നിറഞ്ഞൊഴുകുന്ന മുത്തച്ഛന്റെ കണ്ണുകളായിരുന്നു മറുപടി . കാര്യം എന്തെന്നറിയാതെ മുത്തശ്ശിയും ആ കുടുംബത്തിലുള്ള മറ്റുള്ളവരും കുഴങ്ങി .

” എന്താ പ്രശ്നം , എന്താണെങ്കിലും പറയൂ ”

മുത്തശ്ശി മുത്തശ്ശനെ കുലുക്കി വിളിച്ചു ചോദിച്ചിട്ടും മറുപടി ഒന്നും ലഭിച്ചില്ല . അപ്പോഴാണ് എല്ലാവരും മുത്തശ്ശന്റെ കയ്യിൽ നിന്നും താഴെ വീണ ആൽബം ശ്രദ്ധിച്ചത് . കൈലാസ് വേഗം തന്നെ ആ ആൽബം എടുത്തു നോക്കി . അതിൽ ഉള്ള ചിത്രങ്ങൾ കണ്ട് കൈലാസ് ഒരു ഞെട്ടലോടെ എല്ലാവരുടെ മുഖത്തേക്ക് നോക്കി . അതോടെ അവിടെ കൂടെ നിന്ന് എല്ലാ ബന്ധുക്കളും ആൽബം വന്നു പൊതിഞ്ഞു . ആൽബത്തിൽ ഉള്ള ശ്രീദേവിയെ കണ്ടതോടെ എല്ലാവരുടെ മുഖത്തും ഒരു സന്തോഷം തിളങ്ങി .

” ഇത് നമ്മുടെ …… ”

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ മുത്തശ്ശി മുത്തശ്ശന് അരികിലേക്ക് ഇരുന്നു .

” സംശയിക്കേണ്ട നമ്മുടെ മകൾ തന്നെ . ”

മുത്തശ്ശന്റെ മറുപടി കേട്ട് അവിടെ കൂടെ നിന്ന് എല്ലാവരുടെ മുഖത്തും സന്തോഷം വന്നു . എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല .

” എനിക്ക് എന്റെ കുട്ടിയെ കാണണം , എത്ര വർഷമായി ഞാൻ അവളെ കണ്ടിട്ടു . പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . അവളെ ഓർക്കാത്ത ഒരു ദിനം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ”

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ സാരി തുമ്പിനാൽ ഒപ്പി കൊണ്ടാണ് മുത്തശ്ശി അതു പറഞ്ഞത് .

” ഇനി നമുക്ക് അവളെ കാണാൻ കഴിയില്ല ”

” എന്തുകൊണ്ട് കഴിയില്ല , അവൾ ഇപ്പോഴും നമ്മളോട് പിണക്കത്തിലാണോ , എങ്കിൽ നമുക്ക് എല്ലാവർക്കും നേരിട്ട് ചെന്ന് അവളെ വിളിക്കാം . എനിക്കുറപ്പുണ്ട് എന്റെ കുട്ടിക്ക് അങ്ങനെയൊന്നും നമ്മളോട് പിണങ്ങാൻ കഴിയില്ല ”

” ഇല്ല … ഇനി ഒരിക്കലും നമുക്ക് അവളെ കാണാൻ കഴിയില്ല … അവൾ നമ്മളെയൊക്കെ വിട്ട് ദൂരേക്ക് പോയി ”

” അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് ”

സംസാരത്തിനിടയിൽ വിതുമ്പി കൊണ്ടിരിക്കുന്ന രാജഗോപാലിനെ നോക്കി ശ്രീലക്ഷ്മി ചോദിച്ചു .

” പതിനഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ഫയർ ആക്സിഡന്റിൽ അവൾ മരിച്ചുപോയി ”

രാജഗോപാലൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവിടെ കൂടി നിന്നവരെല്ലാം തരിച്ചുപോയി . എല്ലാവരും മൗനമായി കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു . എന്നാൽ രാജലക്ഷ്മി മാത്രം മകളെ ഓർത്ത് നിലവിളിച്ചു കരഞ്ഞു .

” അവൾ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു , നമ്മളെല്ലാം ഇപ്പോഴാണ് ഇത് അറിയുന്നത് . എന്നാൽ അവൾ മരിക്കുന്നതിനു മുമ്പ് ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു . നമ്മുടെ പേരക്കുട്ടി ”

കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥയിലാണ് രാജഗോപാൽ അത് പറഞ്ഞത് .

” നിനക്ക് നമ്മുടെ ശ്രീദേവിയുടെ മകളെ കാണണ്ടേ ? ”

മുത്തശ്ശൻ മുത്തശ്ശിയെ നോക്കിയാണ് അങ്ങനെ ചോദിച്ചത് അപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും ആകാംക്ഷയോടെ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി . തന്റെ കയ്യിലിരുന്ന ആൽബത്തിലെ അവസാന പേജിൽ ഉണ്ടായിരുന്ന ശ്രുതിയുടെ ഫോട്ടോ അവർക്ക് നേരെ ഉയർത്തി കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു .

” ഇതാണ് നമ്മളുടെ കൊച്ചുമകൾ . ശ്രീദേവിയുടെ ഒരേയൊരു മകൾ , ശ്രുതി വിശ്വനാഥ് വർമ്മ ”

രാജഗോപാലിന്റെ കയ്യിലുള്ള ഫോട്ടോ കണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി . ഏറ്റവുമധികം ഞെട്ടിയത് അഞ്ജലിയും സുപ്രീയയും ആയിരുന്നു .

” ആരും ഞെട്ടണ്ട , ഇത്രയും കാലം അഭിയുടെ കൂട്ടുകാരിയായി ഇവിടെ കഴിഞ്ഞിരുന്ന അതേ ശ്രുതി തന്നെയാണിത് . സ്വന്തം ചോരയാണെന്ന് അറിയാതെ ഞാൻ എന്റെ കുട്ടിയെ ഇവിടെ നിന്നും ഇറക്കി വിട്ടതല്ലേ ”

എന്നും പറഞ്ഞുകൊണ്ട് രാജഗോപാലൻ പൊട്ടിക്കരയാൻ തുടങ്ങി . എന്തു പറയണമെന്നറിയാതെ ഗൗരിയും മുത്തശ്ശിയുടെ കൂടെ ഇരുന്നു . എല്ലാവരും വിഷമത്തിലാണ് എന്ന് മനസ്സിലാക്കിയ ഗൗരി വീടിന്റെ ചുമതല ഒറ്റയ്ക്ക് ഏറ്റെടുത് ചെയ്യാൻ തുടങ്ങി . എന്നാൽ മുത്തശ്ശനും മുത്തശ്ശിയും മക്കളും നഷ്ടപ്പെട്ട ദുഃഖത്തിൽ ആയിരുന്നു . ശ്രുതിയെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിൽ എല്ലാവർക്കും വിഷമമുണ്ടെന്ന് ഗൗരിക്ക് തോന്നി .

ആ രാത്രി ശ്രീമംഗലം വീട്ടുകാർ ഉറങ്ങിയില്ല , ആകെ മനസ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു . അത് കണ്ടതോടെ ഗൗരിയും ആകെ അസ്വസ്ഥതയായി , ഇതിനിടയിൽ അഭിയുടെ മൗനവും അവളെ ആകെ തളർത്തി . എന്ത് ചെയ്യണമെന്നറിയാതെ ആരാത്രി തലങ്ങും വിലങ്ങും നടന്നു കൊണ്ടിരുന്ന ഗൗരിയെ കണ്ടപ്പോൾ ജാനകി അവളുടെ അടുത്തേക്ക് ചെന്നു .

” എന്താ ചേച്ചി ? എന്തുപറ്റി ? ”

” ജാനകി ഞാൻ കാരണം ആണ് എല്ലാവരും വിഷമിക്കുന്നത് ”

” എന്ന് ചേച്ചിയോട് ആരാ പറഞ്ഞത് ? ”

” അഭിക്ക് ശ്രുതി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എങ്കിലും ഞാൻ അവന്റെ ഇഷ്ടത്തിൽ കൂട്ടു നിൽക്കണമായിരുന്നു . എന്നാൽ ഞാൻ കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അവളെ പടിയിറക്കി വിടുകയാണ് ചെയ്തത് . ഇനി നമ്മൾ അവളെ തിരിച്ച് വിളിച്ചാൽ അവൾ ഇങ്ങോട്ട് വരുമോ ? അവൾക്കിപ്പോൾ നമ്മളോട് നല്ല ദേഷ്യം ഉണ്ടാവില്ലേ ? ”

ഒരു ഭ്രാന്തിയെപ്പോലെ പിറുപിറുക്കുന്ന ഗൗരിയെ കണ്ടപ്പോൾ ജാനകിക്ക് വല്ലാത്ത ഭയം തോന്നി . ഗൗരിയോട് എന്തുപറയണമെന്നറിയാതെ ജാനകി ആകെ കുഴങ്ങി .

” ചേച്ചി വേറെ ഒന്നുകൊണ്ടും പേടിക്കേണ്ട , ശ്രുതിയെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാം ”

പെട്ടെന്ന് അവർക്കിടയിലേക്ക് കടന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയാണെന്ന് അവരിരുവരും ഒരുമിച്ചു നോക്കി .

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശ്രുതി – 57”

Leave a Reply

Don`t copy text!