Skip to content

പുനർജ്ജനി – Part 22

aksharathalukal pranaya novel

പിന്നെ അവിടെ പറഞ്ഞതൊന്നും അന്നയുടെ ചെവികളിൽ എത്തുന്നുണ്ടായിരുന്നില്ല.മെല്ലെ തിരിഞ്ഞു, തിരികെ കോണിപ്പടികൾ കയറി രുദ്രന്റെ റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

പെട്ടെന്നുള്ള തോന്നലിൽ അന്ന നേരേ ബാത്‌റൂമിലേക്ക് കയറി. എങ്ങനെ പ്രതികരിക്കണം എന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അവളുടെ മനസ്സ്. ദേഷ്യവും സങ്കടവും വെറുപ്പുമെല്ലാം മാറിമാറി അതിൽ പ്രതിഫലിച്ചെങ്കിലും അന്ന ഉറക്കെ കരയാൻ പോലുമാവാതെ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി നിന്നു.

അനാഥയാണെന്ന് അറിഞ്ഞതിനേക്കാൾ വേദന ആണ് തന്റെ പെറ്റമ്മ തന്നെ കാണാൻ പോലും ആഗ്രഹിക്കുന്നില്ലെന്ന തിരിച്ചറിവ്. …

കുറച്ചു സമയം അങ്ങനെ നിന്നിട്ട് അന്ന തിരിച്ചിറങ്ങി.. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു അവൾ പുറത്തേക്ക് നോക്കി നിന്നു. വിഡ്ഢിയാണ് താൻ… അല്ല വിഡ്ഢിയാക്കപ്പെടുകയാണ്.. അതും താനേറെ സ്നേഹിച്ചവർ തന്നെയാണ്…

രുദ്രന്റെ മുഖം മനസ്സിൽ തെളിഞ്ഞു.. ഒന്ന് പറയായിരുന്നില്ലേ തന്നോട്.. ഒരുപക്ഷെ ഇത്രയും വേദന തോന്നില്ലായിരുന്നു.. ഇനിയും രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന് കരുതിയില്ല..
അല്ലെങ്കിൽ തന്നെ എന്തറിയാം തനിക്ക് രുദ്രദേവിനെക്കുറിച്ച്.. ആദിയുടെ വാക്കുകളിൽ നിന്നും, പിന്നെ വല്ലപ്പോഴുമൊക്കെ അയാളുടെ തന്നെ വാക്കുകളിൽ നിന്നും.. പക്ഷേ ആ മനസ്സിൽ നിറയെ തന്നോടുള്ള സ്നേഹമാണെന്ന് തോന്നിയിട്ടുണ്ട്..

ഇനിയും അഭിനയിക്കാൻ വയ്യ.. കടലോളം സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചു ഇനിയും ചുണ്ടിൽ പുഞ്ചിരി ഒട്ടിച്ചു വെയ്ക്കാൻ വയ്യ.. ഇവിടെയും സന്തോഷം അഭിനയിക്കാൻ തനിക്കാവുമെന്ന് തോന്നുന്നില്ല… ജീവന്റെ പാതിയായി കരുതേണ്ടവന്റെ മുൻപിലും..

അന്നയ്ക്ക് എന്തു ചെയ്യണമെന്നും , ഏതു ഭാവം മുഖത്തണിയണമെന്നും അറിയില്ലായിരുന്നു…താനറിഞ്ഞ കാര്യം രുദ്രനോട് ചോദിക്കാതെ മനസ്സിൽ സൂക്ഷിക്കാനാവില്ല എന്നവൾക്കുറപ്പായിരുന്നു.

പുറകിൽ റൂമിൽ ആളനക്കം കേട്ടെങ്കിലും അന്ന അകത്തേയ്ക്ക് പോയില്ല. കുറച്ചു സമയം കൂടി അവൾക്കു തനിയെ വേണമായിരുന്നു…

കുറെയേറെ കഴിഞ്ഞപ്പോഴാണ് അരികിൽ ആരോ നിൽക്കുന്നത് അന്ന ശ്രദ്ധിച്ചത്..

രുദ്രൻ.. കുളി കഴിഞ്ഞു വേഷമൊക്കെ മാറിയിട്ടുണ്ട്. ഒരു ബ്രൗൺ കളർ ടി ഷർട്ടും മുണ്ടുമാണിട്ടിരിക്കുന്നത് . ഒന്ന് നോക്കിയതും അന്ന തല താഴ്ത്തി.

“എന്തു പറ്റി എന്റെ പ്രിയതമയ്ക്ക്, കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ.. അപ്പച്ചനെയും അമ്മച്ചിയേയും ഓർത്തിട്ടാണോ ”

“ഞാൻ… വെറുതെ.. ”

ബാൽക്കണിയുടെ റെയ്ലിങ്ങിൽ ചാരി നിന്ന് കൊണ്ടു രുദ്രൻ അന്നയെ വലിച്ചു തന്നിലേക്ക് ചേർത്ത്, കൈകൾ കോർത്തു പിടിച്ചു.

“ഇവിടെ ഇരിക്കുമ്പോൾ എത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ പെണ്ണേ നീയും എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്.. ഇന്നിപ്പോൾ ദേ എന്റെ താലിയും സിന്ദൂരവുമൊക്കെ അണിഞ്ഞു ഇങ്ങനെ നിൽക്കുമ്പോൾ…. ”

അന്നയുടെ മുഖം പിടിച്ചുയർത്തിയതും രുദ്രൻ വല്ലാതായി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അടുത്ത നിമിഷം അന്ന അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു. അവളുടെ തലയിൽ തലോടി കൊണ്ടു രുദ്രൻ അന്നയുടെ മുഖമുയർത്താൻ ശ്രമിച്ചു. രുദ്രൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അന്നയിൽ നിന്നുണ്ടായത്.

“എന്റെ.. എന്റെ അച്ഛൻ ആരാ..? ”

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ നേരിടാനാവാതെ രുദ്രൻ അവളെ കെട്ടിപിടിച്ചു…

“എന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ ഒരിക്കലെങ്കിലും… അത്രയും ഞാൻ സ്നേഹിച്ചതല്ലേ, വിശ്വസിച്ചതല്ലേ… എന്നിട്ടും എന്നെ പറ്റിച്ചില്ലേ… വീണ്ടും വീണ്ടും വിഡ്ഢിയാക്കിയില്ലേ? ”

അന്നയുടെ ചോദ്യം അവന്റെ ഉള്ളുലച്ചു.

“മോളെ… ”

അന്നയുടെ കണ്ണുനീർ വീണു രുദ്രന്റെ നെഞ്ച് നനഞ്ഞു കുതിർന്നിരുന്നു. അവൻ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി. നെറുകയിൽ ഭ്രാന്തമായി ചുംബിച്ചു.അന്ന അവനിൽ നിന്നകന്നു കണ്ണുകൾ തുടച്ചു രുദ്രനരികിലായി കൈകൾ കെട്ടി നിന്നു. അവളുടെ സ്വരം ശാന്തമായിരുന്നു.

“രുദ്രൻ സാർ മുൻപൊരിക്കൽ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ മുൻപിൽ മാത്രം എനിക്ക് അഭിനയിക്കാനാവില്ല.. കാരണം അന്ന സ്നേഹിച്ചത് മനസ്സ് മുഴുവനും നിങ്ങൾക്കായി സമർപ്പിച്ചിട്ടാണ്… എനിക്കറിയണം എന്നിലെ ഒരു പാതി സൂര്യമംഗലത്ത് സീതാലക്ഷ്മിയെങ്കിൽ മറുപാതി ആരാണെന്ന്.. ”

“അന്ന…. ഞാൻ.. ”

“വേണ്ട… പറയാൻ പോവുന്നതെന്താണെന്നെനിക്കറിയാം. ഞാൻ വേദനിക്കാതിരിക്കാൻ വേണ്ടിയാണ്, അത്ര മേൽ സ്നേഹിക്കുന്നത് കൊണ്ടാണ്.. എന്നൊക്കെയല്ലേ.. പക്ഷേ എനിക്ക് വേദനിച്ചാലും എന്നോട് സത്യം പറയുന്നതായിരുന്നു എനിക്കിഷ്ടം.. ”

“ഞാൻ പറയാം എല്ലാം… പക്ഷേ… ”

“പേടിക്കണ്ട.. അന്ന കാരണം ആരുടേയും ജീവിതം തകരില്ല. സ്വയം വേദനിച്ചാലും മറ്റാരെയും വേദനിപ്പിക്കില്ല ഞാൻ.. ”

രുദ്രൻ അവളുടെ കൈകളിൽ പിടിച്ചു.

“എല്ലാം ഞാൻ പറയാം.. പക്ഷേ ഇനി നീ എന്നോട് ഇത്തിരി പോലും അകൽച്ച കാട്ടുന്നത് എനിക്ക് സഹിക്കാനാവില്ല.. എന്നെങ്കിലും ഒരിക്കൽ നിന്നോട് പറയണമെന്ന് കരുതിയതാണ്. നിന്നെ വേദനിപ്പിക്കാതെ ജീവിതാവസാനം വരെ ചേർത്ത് പിടിക്കാമെന്ന് വാക്കു കൊടുത്തതാണ്. മറ്റുള്ളവർക്കും.. എന്റെ മനസ്സിനും… എല്ലാം പറയാം ഞാൻ.. പറയാനൊരുപാടുണ്ട്..അത് പക്ഷേ നമ്മൾ മാത്രമുള്ളപ്പോൾ.. ഇത്തിരി സമയം കൂടി നീ എനിക്ക് തരണം.. ”

അന്ന ഒന്നും പറഞ്ഞില്ല.

“ആഹാ… ഭാര്യയും ഭർത്താവും ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ എവിടെയൊക്കെ നോക്കി.. ”

വാതിൽക്കൽ നിന്ന് ആദിയുടെ ശബ്ദം കേട്ട് രണ്ടുപേരുമൊന്നു ഞെട്ടി.

“ഏടത്തിയമ്മയോട് ഞാൻ റെഡി ആയി താഴേക്കു വരാൻ പറഞ്ഞേൽപ്പിച്ചിട്ടല്ലേ പോയത്.. എന്നിട്ട്? ”

രുദ്രനെ ഒന്ന് നോക്കി മുഖം ചുളിച്ചു കൊണ്ടു ആദി തുടർന്നു.

“ഏട്ടൻ വിട്ടിട്ടുണ്ടാവില്ല ല്ലെ ”

“ദേ പെണ്ണെ നിന്റെ വിളച്ചിൽ കുറച്ചു കൂടുന്നുണ്ടേ.. ഇവളേ ഇപ്പോൾ എന്റെ ഭാര്യയാ”

അന്നയുടെ തോളിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു കൊണ്ടു രുദ്രൻ പറഞ്ഞു.

“ഓ സമ്മതിച്ചു.. എന്നാൽ രാജാവും രാജ്ഞിയും താഴേക്ക് ഒന്നെഴുന്നള്ളിയാട്ടെ . അവിടെ എല്ലാവരും കാത്തിരിക്കുന്നു ”

കൈ കൂപ്പി കൊണ്ടു ആദി പറഞ്ഞു. അവളുടെ പുറകെ റൂമിലെത്തിയപ്പോൾ രുദ്രൻ അന്നയെ നോക്കി.

“താൻ പോയി മുഖമൊക്കെ കഴുകിയിട്ടു വാ ”

അന്ന പോയപ്പോൾ രുദ്രൻ ആദിയോട് പറഞ്ഞു.

“നീ പൊയ്ക്കോ, ഞങ്ങൾ വന്നേക്കാം ”

“ദേ ഏട്ടാ കുരുത്തക്കേടൊന്നും ഒപ്പിക്കണ്ടാട്ടൊ, കാവിൽ വിളക്ക് വെക്കാനുള്ളതാ ”

“ഇവളെ ഞാനിന്ന്.. ”

രുദ്രൻ ചെവിയിൽ പിടിക്കാൻ നോക്കിയതും ആദി ചിരിച്ചു കൊണ്ടു പുറത്തേക്കോടി.

അന്ന പുറത്തെത്തിയപ്പോൾ രുദ്രൻ ഫോണിലായിരുന്നു. ആരോ വിഷ് ചെയ്യാൻ വിളിച്ചതാണെന്ന് അവൾക്കു മനസ്സിലായി.ബാംഗ്ലൂരിലെ ഫ്രണ്ട്‌സൊക്കെ നാളെ എത്തുന്നുണ്ട്. കല്യാണത്തിന് ആരെയും വിളിച്ചിരുന്നില്ല. അതുകൊണ്ട് നാളെ വൈകുന്നേരം രുദ്രൻ സുഹൃത്തുക്കൾക്കായി ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.

രുദ്രൻ സംസാരിച്ചു കഴിയുമ്പോഴേക്കും അന്ന റെഡി ആയി. രുദ്രൻ നീട്ടിയ കൈയിൽ പിടിച്ചു പുറത്തേക്ക് നടക്കുമ്പോൾ അന്നയുടെ മനസ്സ് ശാന്തമായിരുന്നു.

കാവിൽ വിളക്ക് വെച്ച് കൈകൂപ്പിയപ്പോൾ തൊട്ടരികെ നിൽക്കുന്ന രുദ്രനെ അവളൊന്ന് നോക്കി.നിറയെ പൂത്ത ചെമ്പകമരത്തിൽ നിന്നടർന്നു വീണൊരു പൂവ് അന്നയുടെ മുടിയിഴകളിൽ തങ്ങി നിന്നു.

സീത ജനലഴികൾക്കിടയിലൂടെ എല്ലാം കാണുന്നുണ്ടായിരുന്നു. കണ്ണീരിനിടയിലും അവരുടെ ചുണ്ടിൽ ഒരു നനുത്ത ചിരി വിടർന്നു..

ദേവ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നിട്ടില്ലായിരുന്നു. ആദിയോട് ചോദിച്ചു അന്ന ദേവലക്ഷ്മിയുടെ റൂമിനു മുൻപിലെത്തി. ചാരിയിട്ട വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ദേവ കട്ടിലിൽ കണ്ണുകളടച്ചു കിടക്കുകയായിരുന്നു. അന്ന പതിയെ അവൾക്കരികിൽ ഇരുന്നു..

എന്തോ അനക്കം കേട്ട് ദേവലക്ഷ്മി കണ്ണു തുറന്നപ്പോളാണ് അന്നയെ കണ്ടത്. ഞെട്ടലോടെ അവൾ ചാടിഎഴുന്നേറ്റു.

“നീ.. നീ എന്തിനാ ഇവിടെ വന്നത്? ”

“ദേവ എന്നെ കാണാൻ വന്നില്ലല്ലോ അതുകൊണ്ട് ഞാൻ കാണാൻ വന്നു ”

“നീ എന്തിനു എന്നെ കാണണം..? നിന്നെ കാണുന്നത് എനിക്ക് വെറുപ്പാണ് ”

“ദേവയോട് ഞാൻ എന്തു തെറ്റ് ചെയ്തു?. എന്നെ വിവാഹം ചെയ്തില്ലെങ്കിലും രുദ്രദേവ് എന്നെങ്കിലും നിന്നെ വിവാഹം കഴിക്കുമെന്ന് ദേവയ്ക്ക് തോന്നുന്നുണ്ടോ ? ”

ദേവ ഒന്നും മിണ്ടിയില്ല.. തല കുനിച്ചിരിക്കുന്ന അവളുടെ മുഖം ബലമായി ഉയർത്തി അന്ന ചോദിച്ചു.

“പറയ്.. ഞാൻ രുദ്രൻ സാറിനെ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. പക്ഷേ എന്നേക്കാൾ നന്നായി സാറിന്റെ സ്വഭാവം ദേവയ്ക്ക് അറിയാം. എന്നെങ്കിലും അയാൾ നിന്നെ വിവാഹം കഴിക്കുമെന്ന് നീ പ്രതീക്ഷിച്ചിരുന്നോ? ”

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ദേവയുടെ ഏങ്ങലടികൾ നിലയ്ക്കും വരെ അന്ന അവളെ ചേർത്തു പിടിച്ചു.

ദേവയ്ക്കരികിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവളെ നോക്കി അന്ന പറഞ്ഞു.

“എനിക്ക് അനിയത്തിമാരില്ല. ആദിയെ പോലെ തന്നെയാണ് എനിക്ക് നീയും. എന്റെ ഭർത്താവിന്റെ അനിയത്തികുട്ടിയുടെ ചേച്ചിയായി ഞാൻ എന്നും ഉണ്ടാവും ”

വാതിൽക്കൽ വിനയൻ ഉണ്ടായിരുന്നു. അയാളെ ഒന്ന് നോക്കി അന്ന പുറത്തേക്ക് നടന്നു. ഫോണിൽ നോക്കി സോഫയിൽ ഇരിക്കുന്ന രുദ്രന്റെ നോട്ടം തന്നിലെത്തുന്നതറിഞ്ഞിട്ടും കാണാത്ത പോലെ അന്ന അകത്തേക്ക് നടന്നു.

എത്രയൊക്കെ വേണ്ടെന്നു പറഞ്ഞിട്ടും കേൾക്കാതായപ്പോൾ, ആദിയുടെ നിർബന്ധത്തിനു വഴങ്ങി സെറ്റും മുണ്ടും ഉടുത്തു മുല്ലപ്പൂവും ചൂടി അവളോടൊപ്പം കൈയ്യിൽ പാൽഗ്ലാസ്സുമായി മുറിയിലേക്ക് നടക്കുമ്പോൾ ആദിയുടെ കളിവാക്കുകൾക്ക് മറുപടിയായി പാടുപെട്ട് ചിരി വരുത്താൻ ശ്രമിക്കുകയായിരുന്നു അന്ന.

ചാരിയിട്ട വാതിലിനു മുൻപിൽ എത്തിയതും ആദി പറഞ്ഞു.

“കാര്യം എന്റെ ഏട്ടനൊക്കെ തന്നെയാ, പക്ഷേ അങ്ങേരുടെ മൂക്കിന്റെ തുമ്പത്ത് ആണ് ദേഷ്യം. അതുകൊണ്ട് അവിടെ തൊട്ട് കളിക്കാൻ നിൽക്കണ്ട. നോക്കിയും കണ്ടുമൊക്കെ നിന്നാൽ നാളെ ജീവനോടെ പുറത്തിറങ്ങാം.. ”

അന്നയുടെ കൈ പിടിച്ചു കൊണ്ടു ആദി പറഞ്ഞു.

“അപ്പോൾ ആൾ ദി ബെസ്റ്റ് നാത്തൂനേ ”

ആദിയുടെ വാക്കുകൾ കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ അന്ന അകത്തു കയറി. ആൾ അവിടെ ഇല്ല. പാൽ ഗ്ലാസ്സ് മേശപ്പുറത്തു വെച്ച് അന്ന ചുറ്റും നോക്കി. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൾ അങ്ങോട്ട് നടന്നു. ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു അവിടെ. റൂമിൽ നിന്നുള്ള നേരിയ പ്രകാശത്തിൽ ചാരുപടിയിലെ തൂണിൽ ചാരിയിരിക്കുന്ന ആളെ അവൾ കണ്ടു… രുദ്രൻ പറഞ്ഞു.

“ഇവിടെ വന്നിരിയ്ക്ക് ”

കൈ പിടിച്ചു അന്നയെ തന്നിലേക്ക് ചേർത്തിരുത്തി മുടിയിലെ പൂക്കളിൽ അവൻ മുഖമമർത്തി.

മെല്ലെ മുഖമുയർത്തി അന്നയുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ടു രുദ്രൻ പറഞ്ഞു.

“സൂര്യമംഗലത്ത് സീതാലക്ഷ്മിയും പുത്തൻ പുരക്കൽ ഐസക്കുമാണ് എന്റെ ഭാര്യയുടെ മാതാ പിതാക്കൾ ”

നേരത്തെ ഉണ്ടായത് പോലൊരു ഞെട്ടലൊന്നും അന്നയിൽ ഉണ്ടായില്ല. ഒരു പൊള്ളച്ചിരിയോടെ അവൾ പറഞ്ഞു.

“ഓ.. ഒഫീഷ്യൽ അനൗൺസ്‌മെന്റ്.. ”

രുദ്രന്റെ കൈകൾ മുറുകി. അവൻ പറഞ്ഞു.

“അന്ന… വേണ്ട.. നേരത്തേ എന്റെ നെഞ്ചിൽ നീ കരഞ്ഞു തീർത്ത കണ്ണീർപാടുകൾ ഇപ്പോഴുമുണ്ട്.. നിന്റെ സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം എനിക്ക് കൂടി അവകാശപ്പെട്ടതാണ്.. ”

അന്ന മിണ്ടിയില്ല..

രുദ്രൻ പറഞ്ഞു തുടങ്ങി.

“ഇത്രയേ എന്നോട് അച്ഛൻ പറഞ്ഞിരുന്നുള്ളൂ. എന്റെ ചോദ്യങ്ങളുമായാണ് ഞാൻ സീതമ്മയുടെ ബാല്യകാലസഖിയുടെ അടുത്തെത്തിയത്..നിന്റെ സൂസനാന്റിയുടെ.. ”

രുദ്രന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സൂസൻ തോമസിന്റെ ഓർമകളിൽ ഉണ്ടായിരുന്നു.

അന്ന് പതിവില്ലാതെ, നല്ല ദേഷ്യത്തിലാണ് ഐസക്ക് സൂസനരികെ എത്തിയത്. പ്രതീക്ഷിച്ചത് പോലെ അന്നും പ്രശ്നം സീതാലക്ഷ്മി തന്നെയായിരുന്നു.

“ദേ നിന്റെ സീതയോട് അടങ്ങിയിരുന്നോളാൻ പറഞ്ഞോ കേട്ടോ.ഇന്ന് അവളെന്റെ കൊച്ചിനെ വഴക്ക് പറയുക മാത്രമല്ല കൈ വെക്കുക കൂടി ചെയ്തേക്കുന്നു. ഇനിയും എനിക്കിതിങ്ങനെ ക്ഷമിക്കാൻ മേല ”

“എന്റെ ഐസക്കേ നീയൊന്നടങ്ങ്, എല്ലാം നിനക്കറിയാവുന്നതല്ലേ. ഒന്നാമതേ അവൾക്കു ആ കൊച്ചിനെ ആരേലും അവളെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് ഇഷ്ടമല്ല. പിന്നെ അവൾക്കു കണ്ണെടുത്താൽ കണ്ട്‌ കൂടാത്ത നിനക്ക് അവൾ ആ കൊച്ചിനെ തരുമോ ”

“എന്നിട്ട്..?… അവൾ ആ വിനയനെ കെട്ടിയേച്ചും പോവുമ്പോൾ ആര്യയെയും കൂടെ കൊണ്ടു പോവുമോ? എല്ലാത്തിനും ഒരു ലിമിറ്റ് ഒക്കെയില്ലേ ”

എന്തു പറയണമെന്ന് സൂസനും അറിയില്ലായിരുന്നു.

ആര്യലക്ഷ്മിയും ശിവദത്തനും ജനിച്ചു കുറച്ചു കഴിഞ്ഞപ്പോഴേക്കും സൂര്യമംഗലത്ത് ലക്ഷ്മിയമ്മ കിടപ്പിലായിരുന്നു.പിന്നെ ആര്യയായിരുന്നു സീതയുടെ ലോകം. രണ്ടുപേരുടെയും വളർച്ചയ്‌ക്കൊപ്പം സീതയുടെ പൊസ്സസ്സീവ്നെസും വളരുകയായിരുന്നു…

സൂസനും ഐസക്കും ഇരട്ടകളാണ്. സീതാലക്ഷ്മിയുടെ സമപ്രായക്കാർ. ഒരേ സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചവർ. അച്ഛനും ഏട്ടന്മാരും പറയുന്നതിനപ്പുറം ചിന്തിക്കാത്ത, പൊതുവെ അന്തർമുഖിയായിരുന്ന സീതയ്ക്ക് വിനയനോടുള്ള പ്രണയം പോലും ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞു വെച്ച മുറച്ചെറുക്കനോടുള്ളതായിരുന്നു.

പൊട്ടിച്ചിരിച്ചും പൊട്ടിചിരിപ്പിച്ചും എല്ലാവർക്കും ഇടയിൽ ഓടി നടക്കുന്ന, എല്ലാവരും ഇഷ്ടപെടുന്ന ഐസക്കിന്റെ, നിർദോഷങ്ങളായ തമാശകൾ പോലും പലപ്പോഴും സീതയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവർ തമ്മിലുള്ള ശീതസമരത്തിൽ പലപ്പോഴും പെട്ടുപോയത് സൂസനായിരുന്നു.

(തുടരും )

 

Click Here to read full parts of the novel

4.4/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!