Skip to content

ഓണപ്പൂക്കൾ

onapookkal story

അച്ഛൻ വരുന്നതും കാത്ത് പുറത്തേക്ക് മിഴിനട്ട് സുരഭി ഇരിപ്പ് തുടങ്ങിയിട്ട് സമയമേറിയായി. നാളെ ഉത്രാടമാണ്. ജോലി  കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടൗണിൽ നിന്നും പൂക്കൾ കൊണ്ടു വരാമെന്നേറ്റിട്ടുണ്ടച്ഛൻ.അപ്പുത്തെ വീട്ടിലെ ശാരികയുടെ വീട്ടിൽ മൂലത്തിന്റെയന്ന് തന്നെ ചന്തയിലെ പൂക്കൾക്കൊണ്ട് ഭംഗിയേറിയ കളം തീർത്തിരുന്നു .

കുട്ടി അകത്ത് പോയി വല്ലതും കഴിക്കു, അച്ഛൻ വരാൻ സമയമേറെ കിടക്കുന്നു, വരുമ്പോൾ പൂക്കൾ കൊണ്ട് വരാതിരിക്കില്ല. അച്ഛമ്മയുടെ ആശ്വാസ വാക്കുകൾ അവളുടെ ആകാംക്ഷക്ക് കുറവൊന്നും വരുത്തിയില്ലങ്കിലും ,അവൾ മെല്ലെ അടുക്കളയിലേക്ക് നടന്നു. ഓണക്കാലത്ത് വിരുന്നെത്താറുള്ള അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കൾക്ക് നൽകാനായി പലഹാരങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്ന അമ്മയോട്  സംശയം ചോദിക്കാൻ നിന്നാൽ  വഴക്ക് കേൾക്കുമെന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ മുറ്റത്തേക്കിറങ്ങാൻ തിരിഞ്ഞ് നടന്നു. സൂരഭി… ചായയും ഉണ്ണിയപ്പവും വെച്ചിട്ടുണ്ട് മേശയിൽ. എടുത്ത് കഴിച്ചോളു. അമ്മക്ക് പണി തിരക്കുണ്ട്. ചായ കുടിച്ച് കഴിഞ്ഞവൾ മുറ്റത്തേക്കിറങ്ങി പാത്രങ്ങൾ വൃത്തിയാക്കുന്ന ജാനുവിന്റെയടുത്തെത്തി .

സുരഭി… ദാ അച്ഛൻ വന്നൂട്ടാ.,,,,,
അമ്മ വാക്കുകൾ മൂഴുവിക്കും മുമ്പേ  പടിഞ്ഞാറെ പുറത്ത്   കളിച്ച് കൊണ്ടിരുന്ന  സുരഭി പാഞ്ഞെത്തി.അച്ഛന്റെ വലത് കയ്യിൽ തൂക്കി പിടിച്ചിരുന്ന ഉടുപ്പുകളുടെ വർണ്ണ പൊതികളിലേക്കോ, കൊതിയൂറുന്ന പലഹാര പൊതികളിലേക്കോ  അവളുടെ ശ്രദ്ധ പോയില്ല-. അവളുടെ മിഴികൾ തിരഞ്ഞത് കഴിഞ്ഞ ഒരാഴ്ചയായി അച്ഛൻ കൊണ്ട് വരാമെന്നേറ്റ ചെട്ടി പൂക്കളയും ,ജമന്തി പൂക്കളെയും, ഉണ്ടമല്ലി പൂക്കളെയും വഹിച്ച കവറുകൾ മാത്രമായിരുന്നു.
ഒരു കുസൃതി ചിരിയോടെ പിന്നിലൊളിപ്പിച്ച നാനാവിധ പൂക്കൾ നിനഞ്ഞ കവർ അവളെയേൽപ്പിച്ചപ്പോൾ, ഈ ലോകം നേടിയ സന്തോഷമായിരുന്നു അപ്പോൾ അവളുടെ മുഖത്ത് നിഴലിച്ചത്.
ആ പൂക്കളൊന്നും അധികം മണക്കണ്ട കുട്ടി, നിറയെ വിഷമായിരിക്കും അതിലൊക്കെ. അച്ഛമ്മയുടെ ആകുലതയിലും അവൾക്ക് പൂക്കൾ മണത്ത് നോക്കാതിരിക്കാനായില്ല.
തമിഴർ പൂ കൃഷി നടത്തിയില്ലങ്കിൽ മലയാളികൾക്കിന്ന്‌ ഓണത്തിന് പൂകളമിടാൻ തരമില്ലന്ന അവസ്ഥയായി. കണ്ണടയൂരി സാരി തലപ്പ് കൊണ്ട് തുടച്ച് അച്ഛമ്മ തുടർന്നു. ഈ നാട്ടിൽ പൂക്കളമൊരുക്കാൻ ടൗണിൽ പോയി തമിഴരുടെ പൂവാങ്ങാൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. സുരഭിയുടെ ആകാംക്ഷ നിറഞ്ഞ നോട്ടം അച്ഛമ്മയെ ഉൽസാഹഭരിതയാക്കി.അച്ഛമ്മയുടെ വിവരണം കഥാരൂപത്തിലായി.
സ്കൂൾ അവധിയിൽ തുടങ്ങുന്ന ആഘോഷമായത് കൊണ്ട് തന്നെ ഞങ്ങൾ കുട്ടികൾക്ക് ആഘോഷക്കാലമായിരുന്നു  ഓണക്കാലം. അമ്മമ്മ തഴപ്പായയിൽ നെയ്ത് തരുന്ന പൂക്കുടകളുമായി ഞങ്ങൾ രാവിലെ ഇറങ്ങും പൂക്കൾ തേടി പറമ്പായ പറമ്പുകളിലേക്കും വേലിപ്പടർ പ്പുക്കൾക്കിടയിലേക്കും, കാവുകളിലേക്കും. പറമ്പുകളിലും വേലിപ്പടർപ്പിലും യഥേഷ്ടം ഉണ്ടായിരുന്ന കണ്ണാം ന്തളി ,  കാക്കപ്പൂവ്വ്, ചെത്തി, തുമ്പപൂവ്വ്,മന്ദാരം, ചെമ്പരത്തി ഇത്യാദികളായിരുന്നു ഞങ്ങളുടെ  പൂക്കളങ്ങളെ അലങ്കരിച്ചിരുന്നത്. എങ്കിലും തിരുവോണ ദിവസം തുമ്പപൂക്കൾക്ക് തന്നെ പ്രാധാന്യം. ചെട്ടിപ്പൂവ്വും ,ഉണ്ടമല്ലിയും, ജമന്തിയൊന്നും അന്ന് കേട്ട് കേൾവിക്കുടെയില്ല.
അച്ഛമ്മയുടെ പഴയ ഓണ വിശേഷങ്ങൾ  സുരഭി കൗതുകത്തോടെ സാകൂതം ശ്രവിച്ച് കൊണ്ടിരുന്നു.
അച്ഛമ്മേ എന്തായീ കാക്ക പുവ്വ്, ചെത്തിയും മന്ദാരവും താളിയുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്,കാക്ക പുവ്വ് ഞാൻ കണ്ടിട്ടില്ല. കഥകൾ കേൾക്കുന്നതിനിടയിൽ സുരഭി ഇടയിൽ കയറി ചോദിച്ചു.
അച്ഛമ്മ പറഞ്ഞു തരാം ട്ടാ, ആദ്യം പഴയ ഓണക്കാലത്തെ കുറിച്ച് പറഞ്ഞത് മുഴുവനാക്കട്ടെ, എന്നാലെ നിനക്ക് കാക്ക പുവ്വിനെ കുറിച്ച് പറഞ്ഞാലും മനസ്സിലാകു.
ഇന്നത്തെ പോലെഭക്ഷണം സുഭിക്ഷമല്ലാതിരുന്ന അക്കാലത്ത്  ഓണനാളുകളിലായിരുന്നു വായറു നിറച്ച് ആഗ്രഹം മാറി ഇഷ്ടവിഭവങ്ങളൊക്കെ കഴിച്ചിരുന്നത്.ഇന്നത്തെ പോലെ തോന്നുമ്പോഴൊക്കെ ഉടുപ്പുകളും എടുത്തു തന്നിരുന്നില്ല. ഓണത്തിനാണ് എല്ലാവർക്കും പുതുവസ്ത്രം കിട്ടുക. കോടി ധരിക്കുമ്പോൾ അതിന്റെയൊരു  മണമുണ്ട്, കുറേ നേരം അതും ശ്വാസിച്ചങ്ങ് നിൽക്കും.
ശേഖരിച്ച പൂക്കളുമായി രാവിലെ തന്നെ പൂക്കളം തീർക്കും, എന്നിട്ടൊരോട്ടമാണ് അയൽവക്കത്തെ കൂട്ടുക്കാരുടെ വീട്ടിലേക്ക്. അവിടെ  ഇടുന്ന പൂക്കളത്തിൽ അവരോടപ്പം ചേർന്ന് സഹായിച്ച് വീണ്ടും വീട്ടിലിട്ട പൂക്കളം മോടിപിടിക്കാൻ തിരികെ വീട്ടിലെത്തും. അവരെക്കാൾ മികച്ചതാക്കാൻ സ്നേഹം തുളുമ്പുന്ന സൗഹൃദ മൽസരമായിരുന്നു കൂട്ടുക്കാർക്കിടയിൽ അന്നൊക്കെ.
കിഴക്കേ പറമ്പിലെ മുവ്വാണ്ടൻ മാവിൽ കെട്ടുന്ന ഊഞ്ഞാലിൽ ആകാശം തൊട്ട് നിൽക്കൂന്ന ഇലകളെ തൊടാൻ ആഞ്ഞ് കുതിക്കുമ്പോൾ  ഉമ്മറത്തു നിന്നും അച്ഛന്റെ ശകാരം കേൾക്കാം പതുക്കെ ആട് കുട്ടികളെ, വഴക്കുണ്ടാക്കിയാൽ അഴിച്ച് വെക്കും ട്ടാ.
ഞങ്ങൾ ഏഴുദിവസം വരെ ഓണാം ആഘോഷിച്ചിരുന്നു.
നാക്കിലയിട്ടായിരുന്നു ഏഴു ദിവസവും ഊണ് .വിഭവങ്ങൾ അത്രമേൽ സ്വാദിഷ്ടമായത് അത് തയ്യാറാക്കിയിരുന്നത് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നായിരുന്നു എന്നത് കൊണ്ടാവും.കൂട്ടായ്മക്ക് എന്നും പത്തരമാറ്റിന്റെ സ്വാദാണ്.
ഇന്നത് അണുകുടുംബമായപ്പോൾ സ്വാദിലും ക്രിതിമം കലർന്നിരിക്കണം.
കാക്കേരിയ്പ്പനെ കടകളിൽ നിന്നും വാങ്ങുന്നത് അന്ന് ചിന്തിക്കാൻ പോലുമാവുമായിരിന്നില്ല.
വീടുകളിൽ തയ്യാറാക്കുന്ന കാക്കേരിയപ്പനെ പൂക്കളത്തിൽ വെച്ച് ഓണം കൊള്ളുന്ന ഓരിയിടലുകൾ കൊണ്ട് മുഖരിതമായിരുന്നു തിരുവോണ ദിന രാവുകൾ. ഞങ്ങൾ കുട്ടികളാണ് അതേറ്റെടുത്തിരുന്നത്. ഒരു വീട്ടിൽ നിന്നും തുടങ്ങിയാൽ പിന്നെയത് അവസാനമില്ലാതെ നീണ്ടു പേയേക്കും
ഓണ നിലാവിൽ ഞങ്ങൾ കുട്ടികൾക്ക് മതി വരുവോളം ഓടികളിക്കാൻ യാതൊരു വിലക്കും അന്നുണ്ടായിരുന്നില്ല. അത്രമേൽ ഉറ്റബന്ധങ്ങളായിരുന്നു അയൽപക്കങ്ങൾ തമ്മിൽ.
പുതുവസ്ത്രത്തിൽ ചെളി പറ്റാതെ ശ്രദ്ധിച്ച് പാടവരമ്പിലൂടെയുള്ള ഓട്ടം, പട്ടം പറത്തൽ, തുമ്പിതുള്ളൽ അങ്ങിനെ എന്തെല്ലാം തരം കളികൾ ആയിരുന്നു ഞങ്ങൾക്കിടയിൽ. പാടവരമ്പിൽ പൂത്ത് നിറഞ്ഞ് നിൽക്കുന്ന കാക്ക പൂവ്വുകളാണ് ഓണക്കാലം ഞങ്ങൾ കുട്ടികളെ ആദ്യം വിളിച്ചറിയിക്കുന്നത്.തിരുവോണ ദിവസം ഉച്ചക്ക് മുമ്പ് തൊട്ടപ്പുറത്തെ വീട്ടിലെ ഐശുമ്മയുടെ വീട്ടിലേക്ക് ചോറും കറികളും പായസുവുമായി ഞങ്ങൾ കുട്ടികൾ വരിവരിയായി പോകും. തിരികെ പോരുമ്പോൾ കുട്ട നിറയെ കോഴിമുട്ട തന്നയക്കും ഐശുമ്മ, മുത്തശ്ശിക്ക് വാട്ടി കൊടുക്കാൻ ‘.
തിരുവോണ ദിവസം സദ്യയൊക്കെ കഴിഞ്ഞ് അച്ഛനും അമ്മയുമൊത്ത് തൊട്ടടുത്തുള്ള ആറിൽ അരങ്ങേറുന്ന വള്ളം കളിക്കാണാനുള്ള പോക്കാണ് ഏറ്റവും രസകരം.നാട്ടുകാരോട് കുശലം പറഞ്ഞ്, പരിചയം പുതുക്കിയുള്ള ആ യാത്രകൾ ഓണത്തിന്റെ നൻമ വിതറുന്ന ഗൃഹാതുരത്ത ഓർമ്മകളാണ് ‘
ഇന്ന് എല്ലാവർക്കും തിരക്കല്ലേ. ഓണ ദിനം പോലും ബന്ധുക്കളെ തിരക്കാറില്ല, ഓർക്കാറു പോലുമുണ്ടാവില്ല. ബന്ധങ്ങൾ നട്ടുനനച്ചു പരിപാലിച്ചാലെ തളിർത്ത് പൂത്ത് സുഗന്ധം വർഷിക്കു. അല്ലാത്തിടത്ത് വളർച്ച മുരടിച്ച് മലീമസമായി പോകും. കള്ളവും ചതിയും എള്ളോളമില്ലാത്ത മാവേലി നാട് ഒരു പക്ഷേ സങ്കൽപ്പം മാത്രമായിരിക്കാം. എങ്കിലും അത്തരത്തിലുള്ള കാലങ്ങൾ നമുക്കാഗ്രഹിക്കാമല്ലോ.
പൂക്കളം ഒരുക്കാൻ കഴിഞ്ഞില്ലങ്കിലും മനസ്സുകൊണ്ടെങ്കിലും നാം പൂക്കൾ കൊണ്ടലങ്കരിക്കണം’ അങ്ങിനെ മനസ്സിലെ സൗരഭ്യം ചുറ്റിലും  പരക്കണം.

ഇനി സുരഭി മോൾക്ക് കാക്ക പൂവ്വ് എന്താണന്നറിയണം.
നാളെ രാവിലെ അമ്പലത്തിൽ പോകുമ്പോൾ അച്ഛമ്മയുടെ കൂടെ നടന്ന് വരണം.പാടവരമ്പത്തിനരികിലൂടെ റോഡ് മുറിച്ച് കടന്നാൽ അമ്പലത്തിൽ എളുപ്പമെത്താം. വരമ്പിനിരുവശവും കാക്ക പൂവ്വുകൾ പൂത്ത് നിൽക്കുന്നുണ്ട് യഥേഷടം. വാഹനങ്ങളിൽ മാത്രം സഞ്ചരിക്കുന്ന നമ്മളുടെ കാഴ്ചകളിൽ അതൊന്നും പതിയാറില്ലന്ന് മാത്രം. മണ്ണിലെചില മനോഹര കാഴ്ചകൾ കാണാൻ ഭൂമിയോട് ചേർന്ന് തന്നെ നടക്കണം.
ശരിയച്ഛമ്മേ.,, ഞാൻ വരാം.,,, നമുക്ക് രാവിലെ നടന്ന് തന്നെ അമ്പലത്തിൽ പോകാം.

നമ്മുടെ പൂക്കളത്തിൽ കാക്ക പൂവ്വും കൂടി ഇട്ടാൽ നല്ല ഭംഗിയായിരിക്കും.,,, അല്ലേ അച്ഛമ്മേ….
തീർച്ചയായും  ഭംഗിയേറും അച്ഛമ്മ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

ശുഭം

സജിത്ത് മതിലകത്ത് (Sajith M A)

2.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!