Skip to content

വഴി തെറ്റാതെ (കഥ)

വഴി തെറ്റാതെ (കഥ)

“ഗിരീഷേട്ടാ”

രാത്രിയിൽ ഏകദേശം പാതിമയക്കത്തിൽ എത്തിയപ്പോഴാണ് അവൾ വിളിച്ചത്.

കണ്ണ് തുറക്കാതെ ഞാൻ എന്തെ എന്ന മട്ടിൽ ഒന്ന് മൂളി.

“ഒന്നെന്നെ നോക്കാമോ”

എന്നെ അവളുടെ നേരെ ചരിച്ചു കിടത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

ഉള്ളിൽ ചെറുതായി ദേഷ്യം വന്നെങ്കിലും അത് മുഖത്ത് കാണിക്കാതെ ഞാൻ ചോദിച്ചു

“എന്താ മാളു”

മാളവിക എന്നാണ് അവളുടെ പേരെങ്കിലും എനിക്ക് മാളു എന്ന് വിളിക്കാനാണ് ഇഷ്ടം.

അവളുടെ കണ്ണുകളിലും മുഖത്തും വന്ന ഭാവം എന്താണെന്നു ആ അരണ്ട വെളിച്ചത്തിൽ എനിക്ക് കണ്ടുപിടിക്കാനായില്ല.

“എന്താ മാളു”, ഞാനൊന്നുകൂടി ചോദിച്ചു.

“ഗിരീഷേട്ടാ, ഞാനൊരു കാര്യം പറയാം. പക്ഷെ അതിനെ  എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയുന്നില്ല. എനിക്ക് എന്നും കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്നത് ഏട്ടനോട് മാത്രമാണ്”.

മുഖവുര നീളുന്നു.  എന്തോ പ്രശ്നമുണ്ടല്ലോ, ഞാൻ ചിന്തിച്ചു

പാതിവന്ന ഉറക്കം പതിയെ മാഞ്ഞു.

മാളുവിന്റെ മുഖം ശരിക്കും കാണുന്നില്ല. എന്നെ ചേർത്ത് പിടിച്ചാണ് അവൾ കിടക്കുന്നത്.

ശബ്ദത്തിൽ പതറൽ ഒന്നുമില്ല.

“എന്താ പൊന്നെ, എന്താ പറ്റിയത്. തുറന്നു പറയു”.  ഞാൻ അവൾക്കു ധൈര്യം കൊടുക്കാൻ ശ്രമിച്ചു

“ഗിരീഷേട്ടാ, ആദ്യം വിചാരിച്ചു എന്റെ തോന്നലാവുമെന്ന്. അതുകൊണ്ടാണ് ഞാൻ ഏട്ടനോട് മുന്നേ പറയാതിരുന്നത്. പക്ഷെ ഇപ്പം അത് കാര്യമാണെന്ന് മനസ്സിലായി.  ഇനിയും ഇത് മനസ്സിൽ വക്കുന്നതോ, ഗിരീഷേട്ടനോട് പറയാതിരിക്കുന്നതോ ശരിയല്ല”.

എന്താണ് ഇവൾ പറഞ്ഞു വരുന്നത്. എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.

എന്തായാലും സംഭവം കുറച്ചു സീരിയസ് ആണ്. അല്ലാതെ അവൾ ഇത്രയും മുഖവുരയൊന്നും വെക്കില്ല. പറയാനുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് മാളവിക.

ഞങ്ങളുടെ കല്യാണം കഴിഞ്ഞു പതിനാറു വർഷങ്ങൾ കൊണ്ട് പരസ്പരം ഒരു വിധം മനസ്സിലാക്കിയെന്നാണ് കരുതുന്നത്.  തുടക്കത്തെ ചില അസ്വാരസ്യങ്ങൾ ഒഴിച്ചാൽ പിന്നീടുള്ള ഞങ്ങളുടെ ജീവിതം സൗഹാർദ്ദപരമായിരുന്നു.

മാളു എന്നും എനിക്കൊരു തണലായിരുന്നു.

പക്ഷെ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. അവൾക്കു വന്ന ഈ പ്രശനം എനിക്ക് കണ്ടുപിടിക്കാൻ പറ്റിയില്ല.

മൂത്തമകൻ പത്താംക്ലാസ്സിലും രണ്ടാമത്തെവൻ ഏഴിലും ആണ്. കുട്ടികളുടെ കാര്യങ്ങൾ എല്ലാം അവൾ തന്നെയാണ് നോക്കുന്നത്.

ഞാൻ ഒന്നുകൂടി ആലോചിച്ചു നോക്കി. ഇനി മകൻറെ പഠനം സംബന്ധിച്ച വല്ലതുമാണോ. ഏയ് അതാണെങ്കിൽ ഇത്ര വലിയൊരു മുഖവുരയൊന്നും ഉണ്ടാവില്ല.  ഇത് കുറച്ചായി തുടങ്ങിയിട്ട് എന്നല്ലേ മാളു പറഞ്ഞത്.

ഞാൻ അവളുടെ മുഖം എന്റെ രണ്ടു കൈകൾക്കുള്ളിലാക്കി. ആ മൂർദ്ധാവിൽ ചുംബിച്ചു. ഒന്നുകൂടി മുറുക്കി ആലിംഗനം ചെയ്തു.

പുറത്തു മഴ പെയ്യുന്ന ശബ്ദം കേൾക്കുന്നുണ്ട്. കുട്ടികൾ അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്നു.

“പറയു മാളു, എന്താണേലും പറയു. ഞാനില്ലേ നിന്റെ കൂടെ”

ഞാൻ വീണ്ടും ധൈര്യം കൊടുക്കാൻ ശ്രമിച്ചു.

“ഗിരീഷേട്ടാ നമ്മുടെ മോന്റെ ഒരു കൂട്ടുകാരനില്ലേ” …അവൾ നിർത്തി.

അൽപ്പം നീരസം കലർന്നിരുന്നു അവളുടെ സംസാരത്തിൽ.

“ആര് നമ്മുടെ ഹേമന്ദിന്റെ ഫ്രണ്ട് റെജിയോ” ഞാൻ ചോദിച്ചു.

“അതെ ഗിരീഷേട്ടാ, ആ മോൻ തന്നെ, അവൻ കഴിഞ്ഞ ദിവസം എന്നോട് പറയുവാ, ആന്റിയോട്‌ എനിക്ക് സ്നേഹമാ എന്ന്”.

“ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി ഗിരീഷേട്ടാ”.

ഞാനും ഒന്ന് ഞെട്ടിയോ.

ഇല്ല, അത് പുറത്തു കാണിച്ചില്ല.

മാളു തുടർന്നു, “കുറച്ചു കാലമായി ആ കൊച്ചിന് എന്തോ ഒരു മാറ്റമുള്ളപോലെ എനിക്ക് തോന്നിയിരുന്നു. ഹേമന്തിന്റെ കൂടെ ഇവിടെ വരുമ്പോളൊക്കെ അവന്റെ കണ്ണുകൾ ഇടയ്ക്കിടെ എന്നെ ഒളിഞ്ഞു നോക്കുന്ന പോലെ തോന്നുമായിരുന്നു”.

ഞാൻ ഒന്നും മിണ്ടിയില്ല. അവൾ പറയട്ടെ.

“ഞാനുണ്ടാക്കികൊടുക്കുന്ന പലഹാരങ്ങൾ കഴിച്ചു ഒരു പാട് പ്രശംസിക്കുക, ഹേമന്ദിന്റെ ഭാഗ്യമാണ് അവനു ഇങ്ങനെയൊരു അമ്മയെ കിട്ടിയതെന്ന് ഇടയ്ക്കിടെ എന്നോട് പറയുക, പഠിക്കുന്ന പാഠഭാഗങ്ങൾ സംശയം ചോദിച്ചു വരുക.  ഹേമന്ദിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എന്നോട് എടുക്കുന്ന പോലെ തോന്നുമായിരുന്നു ഗിരീഷേട്ടാ.  പക്ഷെ അപ്പോഴൊക്കെ നമ്മുടെ മക്കളാണെന്ന ധാരണയിലായിരുന്നു ഞാനും പെരുമാറിയത്”.

അവൾ സാരിത്തലപ്പുകൊണ്ട് മൂക്കൊന്ന് ചീറ്റി. ശ്രദ്ധിച്ചു നോക്കിയപ്പോൾ കവിളിൽ കണ്ണുനീർ തുള്ളിയുടെ ഒരു തിളക്കം പോലെ.

“എന്താ ഗിരീഷേട്ടാ ഈ മക്കളൊക്കെ ഇങ്ങനെ”.

എന്ത് പറഞ്ഞാണ് മാളുവിനെ സമാധാനിപ്പിക്കുക.

തോന്നലാണ് എന്ന് പറയാൻ പറ്റില്ല. കാരണം അവനു ഇഷ്ടമാണെന്നു പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

ആ കുട്ടിയൊക്കെ ഇത്രേം വളർന്നോ.

ഹേമന്ദിന്റെ ഉറ്റ സുഹൃത്തും.

ഇതെങ്ങിനെ കൈകാര്യം ചെയ്യും.

“മാളു എന്നെ നോക്ക്” ഞാൻ അവളുടെ മുഖം ചെറുതായൊന്നുയർത്തി. ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

“സാരമില്ല, മക്കളല്ലേ”.

“ഞാനും അതാ വിചാരിച്ചേ ഗിരീഷേട്ടാ, പക്ഷെ ഇപ്പോൾ നോക്കു, ആ മോന് എങ്ങിനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നു.  എനിക്കൊന്നും മനസ്സിലാവുന്നില്ല.  നമ്മുടെ ഹേമന്ദ് ഇതറിഞ്ഞാൽ.   പാവം മക്കൾ അല്ലെ ഗിരീഷേട്ടാ”.

മാളുവിനോട് എനിക്കൊന്നുകൂടി ബഹുമാനം തോന്നി.

നല്ലതു മാത്രം ചിന്തിക്കാനേ അവൾക്കറിയൂ.

“മാളു” ഞാൻ സ്നേഹത്തോടെ വിളിച്ചു.

അവളെന്റെ കണ്ണുകളിലേക്കു നോക്കി.

“നമുക്കിത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.  കുട്ടികളാണ്. അവരുടെ ഇളം മനസ്സിൽ ഒരു പോറൽ പോലും വരാനിടവരരുത്. അവർ തമ്മിലുള്ള സുഹൃത്‌ബന്ധം നഷ്ടപ്പെടുവാനും പാടില്ല.  ഇപ്പോൾ നീ ഉറങ്ങു.  കുറച്ചു ദിവസമായി നീ വിഷമിക്കുന്നതല്ലേ. നമുക്ക് ശരിയാക്കാമെടോ. ഞാനില്ലേ കൂടെ”.

ഞാനൊന്നുകൂടി മാളുവിനെ അണച്ചുപിടിച്ചു. നെറ്റിയിൽ അമർത്തി ചുംബിച്ചു.

അവൾ ആ സമാധാനത്തിൽ ഉറങ്ങിപ്പോവുകയും ചെയ്തു.

പുറത്തു മഴ നിന്നു എന്ന് തോന്നുന്നു. ഞാൻ പതിയെ എഴുന്നേറ്റു. കുറച്ചു വെള്ളം കുടിച്ചു.

ഇതൊരു ചെറിയ പ്രശ്നമാണോ.

റെജി ഒരു നല്ല കുട്ടിയാണ്. പഠിത്തത്തിൽ ഹേമന്ദിനേക്കാൾ മിടുക്കനുമാണ്.

കണക്കിന് മോശമായിരുന്ന അവനെ റെജിയാണ് ശരിയാക്കിയെടുത്ത്.  നല്ല ബുദ്ധിയുള്ള കുട്ടി.

എന്നോടും അവനു നല്ല കാര്യമാണ്. അങ്കിൾ എന്ന് വിളിച്ചു അടുത്തുവന്നിരുന്നു  എപ്പോഴും സംസാരിക്കും.

ഹേമന്ദിനോടുള്ള പോലെ അടുപ്പം ഞങ്ങൾക്ക് റെജിയുമായും ഉണ്ടായിരുന്നു.

പക്ഷെ ഇപ്പോൾ ആ കുട്ടിക്ക് എന്തെ ഇങ്ങനെ തോന്നാൻ.

എവിടെയാണ് അവന്റെ മനസ്സിന്റെ താളം തെറ്റിയത്. അവനും വീട്ടിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിവില്ല. എനിക്കോ, മാളവികക്കോ  റെജിയുടെ പാരന്റ്‌സുമായി വലിയ അടുപ്പമില്ല. അവർ  രണ്ടുപേരും ജോലിക്കാരാണെന്നു മാത്രമറിയാം.

ഞാൻ വന്നു കിടന്നു. മഴ മാറിയിട്ടുണ്ട്.

“ദൈവമേ”, കിടക്കുമ്പോൾ അറിയാതെ വിളിച്ചുപോയി.

ആ മകൻറെ മനസ്സിൽ ഒരു പോറൽ പോലും വരുത്താതെ ആ വിഷമുള്ളിനെ പുറത്തെത്തിക്കാൻ ഒരു വഴി കാണിച്ചുതരണമേയെന്നു പ്രാർത്ഥിച്ചു കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു.

 

ഇന്ന് ഞായറാഴ്ച.  എല്ലാവരും വീട്ടിൽ ഉണ്ട്.

ഹേമന്ദും അനിയനും എന്തോ വായിച്ചുകൊണ്ടു റൂമിനുള്ളിൽ തന്നെയുണ്ട്.

മാളവിക അടുക്കളയിൽ തിരക്കിട്ട പണിയിലാണ്.

പ്രതീക്ഷിച്ച പോലെ റെജി വരുന്നുണ്ട്.

ഞാൻ വാതിൽ തുറന്നിട്ട് അവനെത്തന്നെ കാത്തിരിക്കുകയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും അവനവിടെ എത്താറുണ്ട്.

“ഹലോ അങ്കിൾ”, എന്നെ കണ്ടപ്പോൾ തന്നെ ചിരിച്ച മുഖവുമായി അവൻ എന്റെ അടുത്തേക്ക് വന്നു.

മുഖത്ത് നീരസത്തിന്റെ ഒരു നേരിയ ലാഞ്ചന പോലും വരരുതെന്ന് പ്രാർത്ഥിച്ചു ആത്മാര്ഥതയോടു കൂടി ഞാനും അവനോടു തിരിച്ചു പറഞ്ഞു

“ഹല്ലോ റെജിമോനെ, സുഖമല്ലേ”

കൗമാരത്തിന്റെ പടവുകൾ കയറാൻ തുടങ്ങുന്നതേയുള്ളൂ, കുട്ടിത്തം പൂർണമായി വിട്ടുമാറാത്ത ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി എത്ര ഹൃദ്യമാണ്.  അത്രയും ലോലമായ ഒരു മനസ്സേ അവനുണ്ടാകു.

“അതെ അങ്കിൾ, ഞാൻ ഹേമന്ദിനെ ഒന്ന് കാണട്ടെ”

അവൻ മുറിയിലേക്ക് പോകാൻ തുനിഞ്ഞു.

“മോനെ” ഞാൻ സ്നേഹം നിറഞ്ഞ ഗൗരവ ഭാവത്തിൽ അവനെ വിളിച്ചു.

റെജി തിരിഞ്ഞുനോക്കി.

“ഇവിടെ ഇരിക്കു റെജി. അങ്കിളിനു മോനോട് കുറച്ചു സംസാരിക്കാനുണ്ട്”.

അവന്റെ മുഖത്തെ സന്തോഷം പതിയെ മായുന്നത് ഞാൻ ശ്രദ്ധിക്കുന്നതായി കാണിച്ചില്ല.

“മോനെ റെജി” , ഞാൻ ആരംഭിച്ചു.

തയ്യാറെടുപ്പു ഒന്നുമില്ലായിരുന്നു.

ആ കുട്ടിക്ക് വിഷമം വരാതിരിക്കാൻ ശ്രദ്ധിക്കണം. വാക്കുകൾ അളന്നു മുറിച്ചു പറയണം.

“മോന് ഹേമന്ദിന്റെ അമ്മയോട് ഇഷ്ടമാണെന്നു പറഞ്ഞത് അവളിന്നലെ എന്നോട് വിഷമത്തോടെയാണ് പറഞ്ഞത്”.

റെജിയുടെ മുഖം വിളർത്തു.

“ഹേമന്ദിനോട് ഞങ്ങൾ ഇതിനെ പറ്റി സംസാരിച്ചിട്ടില്ല. കാരണം നിങ്ങൾ നല്ല കൂട്ടുകാരാണ്. എന്നും അങ്ങിനെ കാണാനാണ് ആന്റിയും അങ്കിളും ഇഷ്ടപ്പെടുന്നത്.

അവൻ തല താഴ്ത്തി ഇരിക്കുന്നു. കണ്ണുകൾ നിറഞ്ഞു.

“നിങ്ങൾ കുട്ടികൾ ഇങ്ങനെ തല കുനിച്ചു ഇരിക്കേണ്ടവരല്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കാനിടവരുത്താതെ ശ്രദ്ധിക്കണം. നിന്നെ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ്. പ്രത്യേകിച്ച് ആന്റിക്ക്. നിന്നെയും ഹേമന്ദിനെയും ഒരേ പോലെയാണ് ‘മാളവിക കാണുന്നത്”.

ആ തണുപ്പിലും റെജി നന്നായി വിയർക്കുന്നുണ്ടായിരുന്നു.  എന്റെ വാക്കുകൾ ശരിയായ വഴിയിലൂടെ ആണ് പോകുന്നതെന്ന് ഞാൻ സ്വയം ഉറപ്പു വരുത്തി.

“തുറന്നു പറച്ചിലാണ് നമുക്കെല്ലാം നല്ലത് റെജി. എല്ലാം മൂടി വച്ച് ഇനി മോനോട് ഇങ്ങോട്ടു വരരുത് എന്ന് പറയാമായിരുന്നു. പക്ഷെ നീ നല്ല കുട്ടിയാണ്, ഹേമന്ദിന് നല്ലൊരു കൂട്ടുകാരനും കൂടിയാണ്. അതില്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”.

പെട്ടന്ന് റെജി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.  ഞാനതു പ്രതീക്ഷിച്ചില്ലായിരുന്നു.

“സോറി അങ്കിൾ, സോറി, സോറി” …

ഞാൻ അവന്റെ പുറത്തു തലോടി.

“കുറച്ചു കരഞ്ഞോളു. നിന്റെ ഉള്ളിലെ വിഷമങ്ങളൊക്കെ മാറട്ടെ. ഇപ്പം നീ വന്നത് ആരും അറിഞ്ഞിട്ടില്ല. മനസ്സിലുള്ള തെറ്റുകളൊക്കെ മാറിയെന്നു ഉറപ്പു വരുന്നത് വരെ കരയു”.

അവൻ പിന്നെയും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു.

“സോറി അങ്കിൾ, എനിക്ക് ആന്റിയോട്‌ സോറി പറയണം, ഇപ്പോൾ തന്നെ”.

“മാളവികാ”, ഞാൻ അവൾ കേൾക്കാനായി മാത്രം ശബ്ദത്തിൽ വിളിച്ചു.

ചിരിച്ച മുഖവുമായി അവൾ വന്നു.

“അയ്യോ, റെജിമോനെന്തിനാ കരയുന്നെ”.

അവളുടെ മുഖഭാവം എന്നെ അത്ഭുദപ്പെടുത്തി.

മാതൃത്വത്തിന്റെ എല്ലാ ഭാവങ്ങളും മുഖത്തും വാക്കുകളിലും വരുത്തിയാണ് അവളതു ചോദിച്ചത്.

“സോറി ആന്റി സോറി” എന്നും പറഞ്ഞു അവൻ വീണ്ടും വീണ്ടും കരഞ്ഞു.

മാളവിക റെജിയുടെ മൂടിയിലൂടെ പതുക്കെ തലോടി സമാധാനിപ്പിച്ചു.

“മോന്റെ മനസ്സിൽ വന്ന തെറ്റിന്റെ മുൾച്ചെടി മുളയിലേ നുള്ളിക്കളയാൻ വേറെ മാർഗമൊന്നുമില്ലായിരുന്നു. അതാണീ തുറന്നു പറച്ചിൽ”.

റെജിയുടെ മുഖമുയർത്തി ചിരിച്ചുകൊണ്ട് മാളവിക പറഞ്ഞു “കള്ളക്കണ്ണന്റെ മുഖമൊന്നു ചിരിച്ചു കണ്ടാലേ ഞങ്ങൾക്ക് സമാധാനമാവു, അല്ലെ ഗിരീഷേട്ടാ”.

കണ്ണീർ തുടച്ചുമാറ്റി അവൻ പതിയെ ചിരിച്ചു.

എത്ര നിഷ്കളങ്കമായ ചിരി.

“ഇനി എന്നും ഈ ചിരി കാണണം ട്ടോ”, ഞാൻ പറഞ്ഞു,

“മോൻ  ഹേമന്ദിന്റെ മുറിയിലേക്ക് പൊയ്ക്കോളൂ. ഇതൊന്നും അവനറിയരുത്. നീയും അവനും ഞങ്ങൾക്കൊരുപോലെയാ, ചെല്ലൂ”.

അധികാരത്തോടെ മാളവിക പറഞ്ഞൊപ്പിച്ചു.

ഹൊ, ഒരു ദീർഘനിശ്വാസത്തിന്റെ ആശ്വാസത്തോടെ മാളവിക എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു “എന്റെ ഗിരീഷേട്ടാ, ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്. താങ്ക്യൂ “…

“എനിക്കും എന്റെ മാളു”.

ഞങ്ങൾ പൊട്ടിച്ചിരിച്ചു

————————

സുധേഷ്‌ ചിത്തിര

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Aksharathalukal Online Malayalam Story

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!