Skip to content

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

 

കണിക്കൊന്നപൂക്കൾ വീണു  മഞ്ഞ നിറമാർന്നു നിൽക്കുന്ന മുറ്റത്തു പതുക്കെ വന്നു നിന്ന വെളുത്ത ഇരുചക്രവാഹനത്തിന്റെ ഉടമസ്ഥനെ കണ്ടപ്പോൾ അയാളുടെ മുഖം അറുപതിലും ഒന്ന് തുടുത്തു. കാലങ്ങൾ മായ്ച്ചു കളഞ്ഞെന്നു കരുതിയ ഓർമകളുടെ ചതുപ്പിൽ ഒരു പിടിവള്ളികിട്ടിയപോലെ അയാളുടെ നാക്കിൽ ആ പേര് പതുക്കെ പ്രതിധ്വനിച്ചു “ശ്രീ ഹരി”.

കളഞ്ഞുപോയ കളിപ്പാട്ടം കണ്ടുപിടിച്ച കുട്ടിയെ പോലെ അയാൾ പുഞ്ചിരിച്ചു.  അറിയാതെ തന്റെ കൈകൾ കൊണ്ട് നരയാർന്ന തലമുടി ഒരു പ്രത്യേക രീതിയിൽ ഒതുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. നാക്കുകൊണ്ടു തന്റെ ചുണ്ടുകളെ നനപ്പിച്ചു. മുഖം ഇരുകൈകളും കൊണ്ട്  അമർത്തി തുടച്ചു.

കൈകൾ നീട്ടി അയാൾ  ഉറക്കെ വിളിച്ചു “ശ്രീ, ശ്രീ….”

ഇരുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ വീണുപോയി. വീണ മാത്രയിൽ അയാൾ ആ കണിക്കൊന്ന പൂക്കളെ രണ്ടു കൈകൊണ്ടും മാടിയെടുത്തു മുഖത്തോടു ചേർത്ത് ചോദിച്ചു

“എന്തെ നീ വൈകിയേ”.

പക്ഷെ ആ ശബ്ദം പുറത്തേക്കു വരുന്നുണ്ടായില്ല.

ആറു വർഷങ്ങളായി അയാളുടെ ഭാഷ ആർക്കും  മനസ്സിലാകുന്നുണ്ടായിരുന്നില്ല.

“എന്താ അച്ഛാ കാണിക്കുന്നേ. ഇന്ന് തന്നെ ഇതെത്രാമത്തെ വീഴ്ചയാണെന്നറിയാമോ.” പതുക്കെ അയാളെ പൊക്കുന്നതിനിടയിൽ മകൾ വേവലാതിപ്പെട്ടു. ‘അമ്മേ, ഒന്നിങ്ങു വന്നേ, അച്ഛനിതാ വീണ്ടും കസേരയിൽ നിന്നും വീണു’.

മകളും അമ്മയും കൂടി അയാളെ പതുക്കെ  കസേരയിൽ പിടിച്ചിരുത്തി.

“എന്താണീ മനുഷ്യൻ പറയുന്നതെന്നുപോലും അറിയാൻ പറ്റുന്നില്ലല്ലോ മോളെ. ഇതിപ്പോൾ കൊല്ലം ആറായില്ലേ ആരെയോ കാത്തിരിക്കുന്ന പോലെ എന്നും ഈ മുറ്റത്തു വന്നിരിക്കാൻ തുടങ്ങിയിട്ട്.”

ഒരു നെടുവീർപ്പിട്ടുകൊണ്ടു അമ്മ അകത്തേക്ക് പോയി. മകൾ പതുക്കെ അയാളുടെ മുടിയിഴകൾ തലോടി.

ആ ചുണ്ടുകളിൽ പുഞ്ചിരി മാഞ്ഞിരുന്നില്ല.

“പഴേ പോലെ വയ്യെടോ. നീ എന്തെ എന്നെ കാണാൻ വരാതിരുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞു. നീ ഇന്നും ആ പഴയ ശ്രീ തന്നെ”. അവന്റെ മുഖം തലോടിക്കൊണ്ട് അയാൾ പറഞ്ഞു.

“അതെ സുദേവ്, ഞാനും ഒരു യാത്രയിലായിരുന്നു. എന്റെ ഓർമയിൽ എന്നും നീ ഉണ്ടായിരുന്നു. അതല്ലേ ഞാനിന്നു വന്നത്. നീ ഓർക്കുന്നില്ലേ, അന്ന് നമ്മൾ അവസാനമായി കണ്ട ദിവസം.”

സുദേവ് ഓർമയില്ലാത്തപോലെ തല ചൊറിഞ്ഞു.

“അന്ന് സുദേവ് എന്നെ കാണാൻ വന്നപ്പോൾ മഞ്ഞ പൂക്കൾ കൊണ്ടു അലങ്കരിച്ച മനോഹരമായ ഒരു പൂച്ചെണ്ട് നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു.”

 മകൾ അച്ഛന്റെ കൈകൾ മടിയിലേക്കു വെച്ച് വിറയ്ക്കുന്ന ചുണ്ടുകളിലേക്കു നോക്കി. “അച്ഛന് എന്തെങ്കിലും വേണോ, പറയു അച്ഛാ ” അവൾ ചോദിച്ചു.

“ശ്രീ, എത്ര രസമായിരുന്നു ആ ഒരു വർഷം” സുദേവന്റെ ചുണ്ടുകൾ വീണ്ടും വിറക്കുന്നു.

“അറിയാതെ വന്നു പെട്ട നിന്റെ സൗഹൃദം. പക്ഷെ അതിനൊടുവിൽ നീ പോയില്ലേ. ആ മഞ്ഞപ്പൂക്കളായിരുന്നു അന്ന് നീ ആവശ്യപ്പെട്ടത്.”

“യാത്ര പറയാൻ പറ്റിയില്ല സുദേവ്”.

“എന്റടുത്തേക്കൊന്നു നിൽക്കാമോ ശ്രീ, എനിക്ക് നിന്റെ മുഖം വ്യക്തമല്ല. നിന്റെയാ കട്ടി മീശയും, ചൈന കണ്ണുകളുമൊക്കെ ഒന്നുകൂടെ കാണട്ടെ. ഇതും പറഞ്ഞു നമ്മളെത്ര ചിരിച്ചതാ”.

“ഹ ഹ ഹ”

“അമ്മേ, അച്ഛനിതാ ചുമക്കുന്നു. കുറച്ചു വെള്ളം കൊണ്ടുവരൂ അമ്മേ.” മകൾ അമ്മയോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “അച്ഛാ, എന്ത് പറ്റി. വെള്ളം തരാം ട്ടോ”.

“നീ  കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് നല്ല  ആശ്വാസം  തോന്നുന്നുണ്ടെടാ. ഇപ്പോൾ കുറച്ചായിട്ടു ഇങ്ങനെയാ.  പിന്നെ പ്രായമായില്ലേ’.

“ഇതാ വെള്ളം. ചെറിയ ചൂടുണ്ട്. കുറേശ്ശേ കുടിപ്പിക്ക്. ഇത് ഇടക്കുള്ളതാ”. ‘അമ്മ പറഞ്ഞു.

മകൾ അയാളുടെ വായിലേക്ക് പതുക്കെ ഒഴിച്ച് കൊടുത്തു.

“എന്നാൽ ഞാൻ പോകട്ടെ സുദേവ്. ഇനിയും സൗകര്യം കിട്ടുമ്പോൾ വരാം. ഈ പൂക്കൾ ഞാൻ കുറച്ചു എടുത്തോട്ടെ സുദേവ്.”

അയാൾ വീണ്ടും കസേരയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു ഞാന്നു കിടക്കുന്ന കണിക്കൊന്ന പൂക്കൾ ഇറുത്തു മാല കെട്ടി.

പക്ഷെ ശ്രീ നടന്നകന്നു.

മഞ്ഞ പൂക്കൾ അന്നത്തെ ഇളം കാറ്റിന്റെ തലോടലിൽ നാണം കുണുങ്ങി വിവശയായി മണ്ണിൽ കിടന്നു.

മകൾ ഒഴിച്ച് കൊടുത്ത വെള്ളം അയാളുടെ കവിളിലൂടെ പതുക്കെ പുറത്തേക്കൊഴുകി.

“അമ്മേ, അമ്മേ, ഒന്നിങ്ങു വന്നേ. ദേ അച്ഛൻ …..”

സുധേഷ്‌ ചിത്തിര

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!