Skip to content

പുനർജ്ജനി – Part 17

aksharathalukal pranaya novel

പിറ്റേന്ന് രുദ്രൻ നേരത്തേ എത്തി കോളേജിൽ. ഡിപ്പാർട്മെന്റിൽ ഇരിക്കുമ്പോൾ, ആദിയും അന്നയും ആൽബിയുടെ കൂടെ വന്നിറങ്ങുന്നത് രുദ്രൻ കണ്ടിരുന്നു.

പുതിയ കുരുത്തക്കേടുകളൊന്നും ഒപ്പിച്ചില്ലെങ്കിലും അന്നയുടെ മൂടിക്കെട്ടിയ അവസ്ഥയിൽ മാറ്റം വന്നിരുന്നു. ക്യാമ്പസിൽ മരത്തണലിൽ ഫ്രണ്ട്സിന്റെ കൂടെയിരുന്നു അവരുടെ സംസാരം കേട്ടിരിക്കുമ്പോൾ, ചിത്രയുടെ വീരസാഹസിക കഥകളെന്തോ കേട്ടപ്പോഴാണ് അന്ന അറിയാതെ ചിരിച്ചു പോയത്. ചിരിയോടെ തിരിഞ്ഞപ്പോൾ വരാന്തയിൽ കൂടി നടന്നു പോവുന്ന രുദ്രനിൽ കണ്ണുകളുടക്കി. അവന്റെ കണ്ണുകളും അവളിലായിരുന്നു.

ക്ലാസ്സെടുക്കുമ്പോൾ അന്ന രുദ്രന്റെ മുഖത്തേക്ക് നോക്കാതെ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു. അന്ന് ആൾ നല്ല മൂഡിലായിരുന്നു. എല്ലാവർക്കും ഇച്ചിരി പേടിയൊക്കെ ഉണ്ടെങ്കിലും പൊതുവെ കുട്ടികൾക്കിടയിൽ പ്രിയങ്കരനാണ് രുദ്രൻ സർ. പഠിപ്പിക്കുന്നതിനിടയിൽ എന്തോ തമാശ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. അപ്പോഴാണ് ക്ലാസ്സിലെ പ്രധാന കോഴിയായ നവീൻ ചോദിച്ചത്.

“സാർ എന്താ കല്യാണം കഴിക്കാത്തത്? ”

ആദ്യം ഒന്നമ്പരന്നെങ്കിലും രുദ്രൻ പറഞ്ഞു.

“എന്താടോ എനിക്ക് കല്യാണം ആലോചിക്കയാണോ? ”

“അതല്ല…സാറിനെ കാണാൻ ഇത്രേം സുന്ദരനായ സ്ഥിതിക്ക്… ”

പരുങ്ങിക്കൊണ്ട് ജിതിൻ പറഞ്ഞപ്പോൾ പ്രിയ വിളിച്ചു ചോദിച്ചു.

“സാർ ആരെയും പ്രേമിച്ചിട്ടില്ലേ? ”

“ഉണ്ടെങ്കിൽ…? ”

ചിരിയോടെയായിരുന്നു രുദ്രന്റെ ചോദ്യം. ആ നോട്ടം ഒരു മാത്ര തന്നിലെത്തിയത് കണ്ടു അന്ന തല താഴ്ത്തിയിരുന്നു.

“എന്നിട്ട്…? ”

എല്ലാവരും ആകാംഷയോടെ സാറിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്ന് അന്നയ്ക്ക് മനസ്സിലായി.
എന്തൊക്കെയാണോ പറയാൻ പോവുന്നത്. അന്നയുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു.

ഇങ്ങേർക്കിതെന്നാത്തിന്റെ കേടാ, കെമിസ്ട്രി പഠിപ്പിക്കാൻ വന്നാൽ അത് പഠിപ്പിച്ചേച്ചും പോയാൽ പോരായോ. ഒരു പ്രേമക്കാരൻ വന്നേക്കുന്നു. അല്ലെങ്കിലേ ആ അലവലാതി പ്രിയയ്ക്ക് അങ്ങേരെ ഒരു നോട്ടമുണ്ട്. അവളുടെ ആ ഉണ്ട കണ്ണുകളും ചുരുണ്ട മുടിയും ശാലീന ഭാവവും, സാറിനോടുള്ള സംശയം ചോദിക്കലും…

തലയും താഴ്ത്തിയിരുന്നു മനസ്സിൽ പിറുപിറുക്കുമ്പോളാണ് ചോദ്യം വന്നത്.

“വാട്ട് ഹാപ്പെൻഡ് ടു യൂ അന്നാ? ”

ഒരു ഞെട്ടലോടെ എണീറ്റ് നിന്ന് നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ കേട്ടു.

“പക്ഷേ കണ്ടിട്ട് കിളികളൊക്കെ പറന്നുപോയ പോലെ ഉണ്ടല്ലോ?, എനി പ്രോബ്ലെം അന്ന? കണ്ടിട്ട് താനിവിടെയൊന്നും അല്ലെന്ന് തോന്നി ”

“നത്തിങ് സർ..”

അന്ന പറഞ്ഞു.

“ദെൻ ഇട്സ് ഓക്കേ, സിറ്റ് ഡൌൺ അന്ന ”

ഞൊടിയിടയിൽ രുദ്രന്റെ കണ്ണുകളിൽ മിന്നിമാഞ്ഞ കുസൃതിച്ചിരി കണ്ടപ്പോൾ അവൾക്കു കലിയിളകി.കാലമാടൻ മനപ്പൂർവം ചെയ്യുന്നതാ..

“ഓക്കേ ഓക്കേ. അപ്പോൾ പ്രിയയുടെ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. യെസ്. ഞാൻ ഒരാളെ പ്രണയിക്കുന്നുണ്ട്, അടുത്ത് തന്നെ വിവാഹവും ഉണ്ട് ”

രുദ്രന്റെ കണ്ണുകൾ വീണ്ടും അന്നയെ തേടിയെത്തി.

“ഇപ്പോൾ ആ സംശയം ഒക്കെ തീർന്നല്ലോ, ഇനി മക്കൾ ആ നോട്സ് ഒക്കെയൊന്ന് എഴുതിയെടുത്തേ ”

രുദ്രൻ ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുന്നത് വരെ അന്ന മനപ്പൂർവം തലയുയർത്താതെ ഇരുന്നു.

വിദ്യയോടൊപ്പം ലാബിൽ നിന്ന് പുറത്തേക്കിറങ്ങി, ക്ലാസ്സിലേക്ക് നടക്കുമ്പോൾ, തൊട്ടരികിൽ എത്തിയപ്പോളാണ് അന്ന രുദ്രനെ കണ്ടത്. അവൾ വേഗം താഴേക്ക് നോക്കി.

“എന്താടോ തന്റെ കൂട്ടുകാരിക്ക് ഇന്ന് രാവിലെ മുതൽ കഴുത്തിന് ഒരു പ്രശ്നം?. തല ഉയർത്താൻ പറ്റാത്ത പോലെ, വല്ല കാട്ടുപോത്തും കുത്തിയോ? ”

ചോദ്യം വിദ്യയോട് ആയിരുന്നെങ്കിലും അവന്റെ നോട്ടം അന്നയിൽ ആയിരുന്നു. രണ്ടുപേരെയും മാറി മാറി നോക്കി വിദ്യ പറഞ്ഞു.

“ആഹ് ആരേലും കുത്തിയോന്നൊരു സംശയം എനിക്കും ഇല്ലാതില്ല സർ ”

ചിരിയോടെ അവരെ കടന്നു പോവുമ്പോൾ അന്നയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ രുദ്രൻ പറഞ്ഞു.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ, നിന്റെ കളി കുറച്ചു കൂടുന്നുണ്ട് ”

അന്ന മുഖം വീർപ്പിച്ചു നടക്കുന്നത് കണ്ടാണ് വിദ്യ ചോദിച്ചത്.

“നിന്നോടു സാറെന്താ പറഞ്ഞത്? ആള് നല്ല റൊമാന്റിക് ആണല്ലേ ”

“ഹും റൊമാന്റിക്..ആ വാക്കിലെ അക്ഷരം പോലും അങ്ങേർക്കറിയത്തില്ല പിന്നാ..കാട്ടുപോത്ത്.. ”

“ഓഹ്, അങ്ങിനെ.. ”

വിദ്യയുടെ ആക്കിയുള്ള മറുപടിയും ചിരിയും കണ്ടു അന്നയിലും ചിരി വിടർന്നു. അന്ന തിരിഞ്ഞു നോക്കുമ്പോൾ രുദ്രൻ ഡിപ്പാർട്മെന്റിലേക്ക് കയറി പോവുന്നത് കണ്ടു. ഇയാൾക്കൊന്നു തിരിഞ്ഞു നോക്കിയാലെന്താ…

വൈകുന്നേരം രുദ്രന്റെ കാറിലാണ് അവർ വീട്ടിലേക്ക് പോയത്. അന്ന കാറിനടുത്ത് എത്തുന്നതിനു മുൻപേ തന്നെ ആദി പിറകിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. രുദ്രൻ നോക്കി പേടിപ്പിച്ചപ്പോൾ വേറെ വഴിയില്ലാതെ അന്ന മുൻപിലെ ഡോർ തുറന്നു അവനരികെ ഇരുന്നു.

“ഇതെന്നാടി നിന്റെ നാത്തൂൻ കൊച്ചിന്റെ മുഖമൊക്കെ വീർത്തിരിക്കുന്നത്?, വല്ല കട്ടുറുമ്പും കടിച്ചോ ”

അവളെ അനുകരിച്ചു കൊണ്ടു രുദ്രൻ ചോദിച്ചപ്പോൾ ആദി ചിരിച്ചു. അന്ന പറഞ്ഞു.

“കട്ടുറുമ്പല്ല, ഒരു കാട്ടുപോത്ത് കുത്തിയതാ ”

“അതെയോ, എവിടെ? നോക്കട്ടേ..”

രുദ്രന്റെ കൈ കവിളിനു നേരേ വരുന്നത് കണ്ടു അന്ന വെപ്രാളത്തോടെ പിറകോട്ടു മാറി

ആദി ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്റെ ഏട്ടാ നിങ്ങളുടെ ഈ അടിപിടി കല്യാണം കഴിഞ്ഞാലെങ്കിലും തീരോ? ”

“അതിനു സാധ്യത കുറവാ മോളെ, പക്ഷേ എന്തായാലും നിന്റെയീ അന്നക്കൊച്ചിന്റെ ചട്ടമ്പിത്തരത്തിനൊരു തീരുമാനം ഞാനുണ്ടാക്കും ”

“ഹും ”

അന്ന മുഖം കോട്ടി കൊണ്ടു പുറത്തേക്ക് നോക്കിയിരുന്നു. ആദിയോട് സംസാരിക്കുമ്പോഴും അവരുടെ കണ്ണുകളിടയുന്നുണ്ടായിരുന്നു. പുറമെ കാണിക്കുന്നില്ലെങ്കിലും അവളുടെ മനസ്സിലെ കനലുകൾ അണഞ്ഞില്ലെന്ന് അവനറിയാമായിരുന്നു. ആ ചൂട് അവനിൽ എത്തിയിരുന്നു പലപ്പോഴും…

രുദ്രൻ വീട്ടിലേക്ക് കയറുന്നില്ലെന്ന് പറഞ്ഞത് കൊണ്ടു കാർ ഗേറ്റിനു പുറത്താണ് നിർത്തിയത്.ഇറങ്ങുമ്പോൾ അന്ന അവനെയൊന്ന് നോക്കി. രുദ്രൻ അവളെ നോക്കി കണ്ണുകൾ അടച്ചു കാണിച്ചു.

രാത്രി ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ വാഷ് റൂമിൽ നിന്ന് തിരക്കിട്ടു വന്നു നോക്കിയപ്പോഴേക്കും കാൾ കട്ട്‌ ആയിരുന്നു. രുദ്രനാണ്, മൂന്നു തവണ വിളിച്ചിട്ടുണ്ട്.

അന്ന തിരിച്ചു വിളിച്ചപ്പോൾ ബിസി ആണ്.കുറച്ചു കഴിഞ്ഞു വിളിച്ചപ്പോഴും ബിസി തന്നെ. കിടക്കാൻ തുടങ്ങുമ്പോൾ അവൾ പിന്നെയും വിളിച്ചു നോക്കി. പിന്നെയും ബിസി ടോൺ കേട്ടപ്പോൾ അന്ന ദേഷ്യത്തോടെ അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു. രുദ്രന്റെ കാര്യത്തിൽ താൻ ഓവർ പൊസ്സസ്സീവ് ആവുന്നുണ്ടോ എന്ന സംശയം അന്നയെ അസ്വസ്ഥയാക്കി.അന്നും അവൾക്കു ഉറക്കം വന്നില്ല. അന്ന കണ്ണുകൾ ഇടയ്ക്കിടെ തുടയ്ക്കുന്നുണ്ടായിരുന്നു.

രാവിലെ നേരത്തെ എഴുന്നേറ്റു ത്രേസ്യാമ്മയോടൊപ്പം കിച്ചണിൽ കയറുന്ന പതിവ് ഒക്കെ തുടങ്ങിയിരുന്നെങ്കിലും അന്ന് അന്ന വൈകിയാണ് ഉണർന്നത്.

ബാത്റൂമിൽ നിന്നിറങ്ങി മുഖം തുടയ്ക്കുമ്പോഴാണ് ആ പതിഞ്ഞ ചിരി കാതിലെത്തിയപോലെ അവൾക്കു തോന്നിയത്, ഓടി പുറത്തെത്തിയപ്പോൾ താഴെ ഹാളിൽ നിന്ന് രുദ്രന്റെ ശബ്ദം കേട്ടു. സ്റ്റെപ്പുകൾ ഓടിയിറങ്ങി എത്തിയതും ഹാളിൽ സ്റ്റെയർ കേസിന് എതിരെയുള്ള സോഫയിൽ ഇരിക്കുന്ന രുദ്രന് മുൻപിലായിരുന്നു. അന്നയുടെ ഓടിയുള്ള വരവ് അവൻ കണ്ടെങ്കിലും രുദ്രൻ അവളെ ശ്രദ്ധിക്കാതെ ത്രേസ്യാമ്മയോടുള്ള സംസാരം തുടർന്നു. അന്ന തിരികെ മുകളിലോട്ട് പോവാൻ തുടങ്ങിയപ്പോഴാണ് ത്രേസ്യാമ്മ അവളെ കണ്ടത്.

“ആഹാ നീ എന്നതാടി രുദ്രനെ കണ്ടിട്ടും കാണാത്ത പോലെ പോവുന്നേ ?, നീ പോയി അവനൊരു ചായ എടുത്തേ കൊച്ചേ, ആദിയാണേൽ ആൽബി ഫോൺ വിളിച്ചിട്ട് അതും കൊണ്ടു പോയതാ ”

ആൽബിയും മാത്തുക്കുട്ടിയും രണ്ടു ദിവസമായി ബിസിനസ്‌ സംബന്ധമായ യാത്രയിലാണ്.

ത്രേസ്യാമ്മ പറഞ്ഞതും രുദ്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അത് വേണോ അമ്മച്ചി, രാവിലെ തന്നെ റിസ്ക് എടുക്കണോ, എനിക്ക് കോളേജിൽ പോവാനുള്ളതാ ”

“എന്നാൽ പിന്നെ ഞാൻ ചായ ഇട്ടോളാം കൊച്ചേ ”

ത്രേസ്യാമ്മച്ചിയുടെ കൗണ്ടറും കൂടി കേട്ടപ്പോൾ അന്ന ചവിട്ടിത്തുള്ളിയാണ് കിച്ചണിലേക്ക് പോയത്. അത് കണ്ടു രുദ്രനോടൊപ്പം ത്രേസ്യാമ്മയും ചിരിച്ചു. അവർ രുദ്രനെ നോക്കി.

“നിനക്ക് മാത്രമേ അവളെ പഴയ പോലെ ആക്കാനാവൂയെന്ന് അന്ന് ഇച്ചായൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലാവുന്നത് ”

“അമ്മച്ചി വിഷമിക്കണ്ട, അന്നയ്ക്കു പഴയ പോലെ ആവാതിരിക്കാൻ പറ്റില്ല, കാരണം അതാണ്‌ അന്ന”

അടുക്കളയിൽ സ്റ്റവ്വിനരികെ ചായപ്പൊടി സ്പൂണിൽ എടുക്കുമ്പോൾ കുറച്ചപ്പുറത്തുള്ള വിമ്മിന്റെ ബോട്ടിലിലേക്ക് അന്നയുടെ നോട്ടം എത്തിയെങ്കിലും ആ നിമിഷം തന്നെ അവൾ ആ ചിന്ത ഉപേക്ഷിച്ചു.

“വേണ്ട, അങ്ങേരുടെ സ്വഭാവം വെച്ച് അത് ചിലപ്പോൾ എന്റെ തലയിലോട്ട് ഒഴിക്കാനുള്ള സാധ്യതയുണ്ട് ”

പിറുപിറുത്തു കൊണ്ടു അവൾ ചായ കപ്പിലേക്ക് പകർന്നു.
ചായ കൊടുത്തപ്പോൾ അവളെ ഒന്ന് നോക്കി ഒരു നിമിഷം കഴിഞ്ഞാണ് അവനത് വാങ്ങിയത്.

“ഇതിൽ എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ടുണ്ടേൽ ഉറപ്പിച്ചോ പകുതി നിന്നെ കൊണ്ടു കുടിപ്പിച്ചിരിക്കും ഞാൻ ”

അന്ന മിഴിച്ചു നിന്നു പോയി. ത്രേസ്യാമ്മ പറഞ്ഞു.

“കെട്ടു കഴിഞ്ഞാൽ എന്റെ കൊച്ചു കൊറേ അക്ഷരങ്ങൾ എഴുതി പഠിക്കുമെന്ന് അമ്മച്ചിയ്ക്ക് ഉറപ്പായി ”

അന്ന ശബ്ദത്തോടെ ട്രേ ടേബിളിലേക്ക് വെച്ച് ആരെയും നോക്കാതെ മുകളിലോട്ട് പോയി.

“വന്നു വന്നു ത്രേസ്യാകൊച്ചിന്റെ ട്രോൾ കൊണ്ടു ജീവിക്കാൻ മേലാതായി ”

മനസ്സിൽ പറഞ്ഞു കൊണ്ടു അവൾ റൂമിലേക്ക് നടന്നു.

അന്ന റെഡി ആയി താഴേക്ക് വന്നപ്പോളും ആദി എത്തിയിട്ടില്ലായിരുന്നു.

“രണ്ടു ദിവസം കാണാതിരിക്കുമ്പോഴേക്കും ഇവർക്കിതെന്താണാവോ പറയാനുള്ളത്. ”

തിരക്കിട്ടു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അന്ന ഹാളിലേക്ക് വന്നപ്പോൾ രുദ്രൻ ഫോണിൽ നോക്കിയിരിക്കുന്നു.
മുഖമുയർത്താതെയാണ് അങ്ങേര് ചോദിച്ചത്.

“തന്റെ ഫോണിന് എന്തു പറ്റിയെടോ? ”

“അത്.. അത് ഇന്നലെ ചാർജ് തീർന്നപ്പോൾ ഓഫ്‌ ആയി പോയതാ ”

എഴുന്നേറ്റു കൊണ്ടാണ് അവൻ ചോദിച്ചത്

“ഓഹോ അങ്ങിനെയാണോ, അല്ലാതെ വിളിച്ചപ്പോൾ ഒക്കെ എന്റെ ഫോൺ എൻഗേജ്ഡ് ആയിരുന്നത് കൊണ്ടു സ്വിച്ച് ഓഫ്‌ ചെയ്തതല്ല ”

“നിങ്ങൾ ആരെ വിളിച്ചാലും എനിക്കെന്നാ? ”

രുദ്രൻ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു പുറകോട്ട് നീങ്ങി കൊണ്ടാണ് അന്ന പറഞ്ഞത്.

“ഒന്നുമില്ലേ? ”

“ഇല്ല ”

“ശരിക്കും? ”

രുദ്രൻ അവളുടെ തൊട്ടരികെ എത്തിയിരുന്നു.

“അതേയ് ഞാൻ റെഡി ”

ആദിയുടെ ശബ്ദം കേട്ടാണ് രണ്ടുപേരും അവളെ നോക്കിയത്. ഒരിളിഞ്ഞ ചിരിയോടെ ആദി പറഞ്ഞു.

“എനിക്കിപ്പോ സീനൊന്നും കാണാൻ വയ്യായേ, അതു കൊണ്ടു വിളിച്ചതാ ”

“ഈ ആങ്ങളയുടേം പെങ്ങളുടേം ചീഞ്ഞ കോമഡി കൊണ്ടു മനുഷ്യൻ പൊറുതി മുട്ടി ”

തലയ്ക്കടിച്ചു പറഞ്ഞു കൊണ്ടു അന്ന പുറത്തേക്ക് പോവുമ്പോൾ ആദിയും രുദ്രനും തമ്മിൽ നോക്കി ചിരിച്ചു.

സീതാലക്ഷ്മി വീടിന്റെ പിൻഭാഗത്തുള്ള വരാന്തയിൽ ഇരിക്കുകയായിരുന്നു. അവരുടെ ഓർമകളിൽ നിറയെ ആര്യലക്ഷ്മി ആയിരുന്നു. ശിവദത്തനെയും ആര്യയെയും പ്രസവിച്ച ഉടനെ തന്നെ അമ്മ കിടപ്പിലായിരുന്നു. ആരൂട്ടിയുടെ അമ്മ താൻ തന്നെയായിരുന്നു അന്ന് മുതൽ. പിന്നെ എപ്പോഴാണ് അവൾ തന്നിൽ നിന്ന് അകലാൻ തുടങ്ങിയത്…. അവൻ.. അവൻ കാരണം.. ചെറുതിലേ തന്നെ ആരൂട്ടി അവനോട് കാണിക്കുന്ന അടുപ്പം തന്നിൽ അസ്വസ്ഥതയുണ്ടാക്കാറുണ്ടായിരുന്നു.

ചെമ്പകപ്പൂക്കൾ ജീവനായിരുന്നെങ്കിലും കാവിൽ ഒറ്റയ്ക്ക് പോവാൻ പേടിയായിരുന്നു ആരൂട്ടിയ്ക്ക്. താനാണ് എന്നും കൈ നിറയെ പൂക്കൾ ഇറുത്തെടുത്ത് കൊടുത്തിരുന്നത്.അപ്പോൾ ആ വിടർന്ന മുഖം കാണാൻ ചെമ്പകപ്പൂക്കളേക്കാളും ചന്തമായിരുന്നു.

ഒരിക്കൽ മഞ്ഞ പട്ടുപാവാടയുമുടുത്ത് ഓടിക്കയറി വന്ന ആരൂട്ടിയുടെ കൈകളിൽ നിറയെ ചെമ്പകപ്പൂക്കൾ ഉണ്ടായിരുന്നു. അവളുടെ ചുവന്നു തുടുത്ത മുഖം തന്നിലെ സംശയങ്ങളെ ഉറപ്പിച്ചു. ആ പൂക്കൾ തട്ടി പറിച്ചു ഞെരിച്ചു വലിച്ചെറിഞ്ഞിട്ടാണ് പറഞ്ഞത്.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ അവനെ കാണരുതെന്ന്, സംസാരിക്കരുതെന്ന്..ആ നശിച്ചവൻ… ”

“ചേച്ചിയമ്മേ… ”

ആര്യലക്ഷ്മിയുടെ നിറഞ്ഞ കണ്ണുകൾ നിലത്തു ചിതറി കിടക്കുന്ന ചെമ്പകപ്പൂക്കളിലേക്കായിരുന്നു എത്തി നിന്നത്

ആ നോട്ടം കണ്ടിട്ടെന്ന പോലെ സീതാലക്ഷ്മി കിതച്ചു…

(തുടരും )

 

Click Here to read full parts of the novel

4.1/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!