Skip to content

ദേവാസുരം – 4

devasuram

എപ്പോളത്തെയും പോലെ അതിരാവിലെ തന്നെ ജാനു ഉണർന്നു. വേഗം ഫ്രഷ് ആയി താഴേക്കു ചെന്നു. അടുക്കളയിൽ ഉഷ ഉണ്ടായിരുന്നു. ആ വീട്ടിൽ ആദ്യമായത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും അവൾക്ക് അറിയില്ലായിരുന്നു. ഉഷയുടെ പിന്നിലായി അവൾ ചെന്നു നിന്നു.

“ആഹാ മോള് നേരത്തെ എണീറ്റോ? കുറച്ചു നേരം കൂടെ കിടന്നു കൂടായിരുന്നോ?”

“ഞാൻ ഈ സമയത്ത് എപ്പോളും എണീക്കും. അവിടെ പശു ഒക്കെ ഉള്ളതല്ലേ.”

“ഇവിടെ ഇത്ര നേരത്തേ എണീറ്റ് തീർക്കാനുള്ള പണിയൊന്നുമില്ല മോളേ. ദേ ഞാൻ തന്നെ ഇന്ന് നേരത്തേ എണീറ്റത് നിങ്ങൾക്ക് അമ്പലത്തിലൊക്കെ പോകേണ്ടത് കൊണ്ടാണ്.”

അപ്പോളാണ് ജാനുവിനെ ഉഷ ശ്രദ്ധിച്ചത്.

“അല്ല മോളെന്താ സിന്ദൂരം തൊടാഞ്ഞത്?”

ജാനുവും ആ കാര്യം മറന്നു പോയിരുന്നു.

“അത് ഞാൻ മറന്നു പോയി.”

അവൾ പരിഭ്രമത്തോടെ പറഞ്ഞു.

“ആദ്യമൊക്കെ എല്ലാരും മറക്കും മോളേ. സാരമില്ല പക്ഷെ ഓർത്ത് എപ്പോളും തൊടണം കേട്ടോ. സുമംഗലിയായ പെണ്ണിന് താലിയും സിന്ദൂരവും ഭർത്താവിനെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്. അമ്മ എന്റെ കുട്ടിക്ക് എല്ലാം പറഞ്ഞ് തരാം. മോള് ഈ ചായ കൊണ്ട് അവന് കൊടുക്ക്. എന്നിട്ട് സിന്ദൂരവും തൊട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങു.”

ഉഷ പറഞ്ഞത് കേട്ടിട്ടും അവൾക്ക് റൂമിലേക്ക് പോകാൻ മടി തോന്നിയിരുന്നു. ഇന്ദ്രനോട്‌ എങ്ങനെ ഇടപെടണമെന്നും അവളോടുള്ള അവന്റെ പ്രതികരണം എന്താവുമെന്നും അവൾക്ക് അറിയില്ലായിരുന്നു.

“എന്താണ് മോളാലോചിച്ചു നിക്കുന്നത്.”

“ഇന്ദ്രേട്ടൻ…”

“അവനെ മോള് പേടിക്കുക ഒന്നും വേണ്ട. അവൻ കൂടി പോയാൽ വഴക്ക് പറയും അത്രേ ഉണ്ടാവുള്ളു.”

“അമ്പലത്തിൽ ഏട്ടൻ വരുവോ?”

“ഓ അതാണോ? വേറെ എവിടെ വന്നില്ലെങ്കിലും അവൻ അമ്പലത്തിൽ വരും. ഇവിടെ അടുത്തുള്ള നമ്മുടെ കുടുബ ക്ഷേത്രത്തിൽ ശിവനാണ് പ്രതിഷ്ഠ. അവന്റെ ഇഷ്ട ദേവനാണ്. അത്യാവശ്യം ദൈവ വിശ്വാസമുള്ള കൂട്ടത്തിലാണ്. കുട്ടിക്കാലത്തു മുത്തശ്ശി ആയിരുന്നു അവനെല്ലാം. അമ്മയുടെ കൂടെ കൂടി ആവും ഇങ്ങനെയുള്ള നല്ല ഗുണങ്ങൾ കിട്ടിയത്. പക്ഷെ ഇപ്പോൾ എന്താണാവോ എന്റെ കുട്ടിക്ക് പറ്റിയത്. കുറേ കാലമായി അമ്പലത്തിലും പോണില്ല.”

നിറഞ്ഞ കണ്ണുകൾ സാരി തലപ്പ് വെച്ചു തുടച്ചു കൊണ്ട് ഉഷ ജാനുവിനെ നോക്കി. അവൾക്കും ആ അമ്മയോട് സഹതാപം തോന്നി.

“എല്ലാം ശെരിയാകും അമ്മേ.”

“മ്മ് മോള് വേണം എല്ലാം പഴയ പോലെ ആക്കാൻ.”

മറുപടിയായി ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് ഇന്ദ്രനുള്ള ചായയുമായി ജാനു മുകളിലേക്ക് പോയി.

“ഡീ പ്രാന്തി നീ ഇത് വരെ എണീറ്റില്ലേ??”

ചായയുമായി അലീനയെ ഉണർത്താൻ ശ്രമിക്കുകയാണ് ഇന്ദ്രൻ.

“നിനക്ക് വേറെ ഒരു പണിയുമില്ലേ? അവളിപ്പോ ഒന്നും എണീക്കാൻ പോണില്ല.”

അലക്സ്‌ ആയിരുന്നു അത്. അലക്സിന്റെയും ഇന്ദ്രന്റെയും സംസാരം കേട്ടാണ് അലീന ഉണർന്നത്.

“നിനക്കൊന്നും ഉറക്കവുമില്ലേ പിശാശുക്കളെ ! ഇന്നലെ പാതിരാത്രി വരെ കംമ്പയിൻ സ്റ്റഡി എന്നും പറഞ്ഞ് കുത്തിയിരുന്നതല്ലേ? മനുഷ്യനെ ഒന്ന് ഉറക്കത്തുമില്ല.”

“ബെസ്റ്റ് നട്ടുച്ച ആവാറായി അപ്പോളാണ്. പെൺപിള്ളേരായാലെ നേരത്തേ എണീക്കണം.”

“ഓ പിന്നെ എന്നെ കൊണ്ടൊന്നും വയ്യാ. നീ നിന്റെ ഭാര്യയോട് പറഞ്ഞാൽ മതി.”

“അതേടി ഭാര്യമാരായാൽ രാവിലെ കുളിച്ചു ചന്ദനക്കുറി ഒക്കെ ഇട്ടു ഒരു ചായയുമായൊക്കെ വന്നു ഭർത്താവിനെ വിളിച്ചുണർത്തനം അല്ലാതെ നിന്നേ പോലെ…”

“എന്നെക്കൊണ്ടൊന്നും പറ്റില്ല. ഞാനെങ്ങാനും ആണെങ്കില് നീ ഇത് പോലെ എന്നും ചായ കൊണ്ട് തരേണ്ടി വരും.”

അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.

“അല്ല അലക്സെ നിനക്കും ഇത് പോലത്തെ സ്വപ്‌നങ്ങൾ ഉണ്ടോ?”

“ഹേയ് ഇതൊക്കെ ഓൾഡ്‌ കോൺസെപ്റ് അല്ലേ.”

“ഹാവു സമാധാനമായി. എല്ലാവരും ഇവനെ പോലെ അല്ലല്ലോ.”

പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. അവളുടെ ആ ചിരിയാണ് ഇന്ദ്രനെ എപ്പോളും ആകർഷിച്ചിരുന്നത്.

എന്തോ ശബ്ദം കേട്ടാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. കണ്മുന്നിൽ കുളിച്ചു മുഖത്തു ചായങ്ങൾ പൂശാതെ ഒരു കുറി മാത്രം തൊട്ട്  ജാനുവിനെ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ഇന്ദ്രനും പരിസരം മറന്നു നോക്കി.

“ഏട്ടാ..?”

ജാനുവിന്റെ ശബ്ദമാണ് അവനെ ഉണർത്തിയത്. അപ്പോളാണ് ജാനുവാണ് മുന്നിൽ നിക്കുന്നതെന്ന ബോധം അവനുണ്ടായത്.

“എന്തുവാടി രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുവാണോ? ഓരോ വേഷം കെട്ടിക്കൊണ്ട് വന്നോളും.”

“ഞാൻ ഒരു വേഷവും കെട്ടാൻ വന്നതല്ല. അമ്മ ചായ കൊണ്ട് തരാൻ പറഞ്ഞു.”

“ആഹ് അതവിടെ വെച്ചാൽ പോരെ.”

“തണുത്തു പോകാതിരിക്കാനാ വിളിച്ചത്.

ദേ വെച്ചിട്ടുണ്ട്.”

ഇതും പറഞ്ഞ് അവൾ കണ്ണാടിക്ക് മുന്നിലേക്ക് പോയി. അൽപം നനവുള്ള അവളുടെ മുട്ടറ്റമുള്ള മുടി കൈ കൊണ്ട് കോതി ഒതുക്കി. സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിലേക്ക് ചാർത്തി. സിന്ദൂരമണിഞ്ഞതും കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിന് ഒരു പ്രത്യേക ഭംഗി കൈ വന്നത് പോലെ അവൾക്ക് തോന്നി. കണ്ണാടിയിൽ നോക്കി തിരിഞ്ഞ അവൾ കാണുന്നത് തന്നെ ആശ്ചര്യത്തോടെ നോക്കി നിക്കുന്ന ഇന്ദ്രനെ ആണ്. എന്താണെന്ന് അവൾ പുരികം പൊക്കി ചോദിച്ചപ്പോളാണ് ഇന്ദ്രനും തന്റെ അബദ്ധം മനസിലായത്. തന്റെ മനസിൽ ആഗ്രഹിച്ചിരുന്നത് പോലെ ജാനു പെരുമാറിയപ്പോൾ അറിയാതെ ഒരു കൗതുകം തോന്നി നോക്കിയതാണ്. അല്ലെങ്കിലും ഇവളെന്ത് കാണിച്ചാലും തന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ.

“രാവിലെ ഒരുങ്ങി കെട്ടി എങ്ങോട്ടേക്കാണ്?”

തനിക്കുണ്ടായ ജാള്യത മറയ്ക്കാനായി കൃത്രിമ ദേഷ്യത്തിൽ അവൻ ചോദിച്ചു.

“അമ്പലത്തിൽ പോണമെന്നു അമ്മ പറഞ്ഞു.”

“ഓ അതാണോ രാവിലെ തന്നെ ഈ പ്രഹസനം.”

“ഞാനെന്ത് പ്രഹസനം ആണ് കാട്ടിയത്? ഇതൊക്കെ ഞാൻ എന്നും കാട്ടാറുള്ള പ്രഹസനം ആണ്. കാണെ കാണെ ഏട്ടനും ശീലായി കൊള്ളും.”

അതും പറഞ്ഞു അവൾ റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

“അതേ അമ്മ പറഞ്ഞു വേഗം റെഡി ആവാൻ. അമ്പലത്തിൽ ഇന്ന് എന്തൊക്കെയോ വിശേഷാൽ പൂജയൊക്കെ ഉണ്ടെന്ന്.”

“ഞാനൊന്നും വരണില്ല. അല്ലേലും നിന്റെ കൂടെ വന്നാലും മതി.”

“ന്റെ കൂടെ വന്നെന്നും വെച്ചു എന്താണ്? ദൈവത്തെ കാണാനല്ലേ പോണത്. ഇനി ഇപ്പോ എന്നോടുള്ള ദേഷ്യം ദൈവത്തോട് കാട്ടണത് എന്തിനാണ്. ഞാൻ പറഞ്ഞല്ലോ ഭാര്യയുടെ ഒരു അവകാശവും ഞാൻ പിടിച്ചു വാങ്ങാൻ വരില്ല.”

“അല്ലെങ്കിലും നിനക്ക് എന്നിൽ ഒരു അവകാശവും ഇല്ല.”

“പിന്നെന്തിനാ പേടിക്കണേ? നമുക്ക് പോയിട്ട് വരാമെന്നേ. എനിക്ക് ആണെങ്കിൽ ഇവിടെ പരിചയവും ഇല്ല. സ്ഥലം കാട്ടി തരാൻ വരണെന്ന് വിചാരിച്ചാൽ മതി.”

ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി. അവളുടെ മറുപടിയിൽ സംതൃപ്തനായതിനാലാവാം അവനും മറുത്തൊന്നും പറഞ്ഞില്ല.

രുദ്രയും  വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അജിത്ത് അവളെ പോകാൻ അനുവദിച്ചില്ല. കാത്തിരുന്നു കിട്ടിയ കുട്ടി ആയത് കൊണ്ടാവാം എല്ലാവർക്കും രുദ്രയുടെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധ ഉണ്ടായിരുന്നു.

സെറ്റ് സാരിയും നീല നിറത്തിലെ ബ്ലൗസുമായിരുന്നു ജാനുവിന്റെ വേഷം. മുടി വൃത്തിയിൽ പിന്നി ഒതുക്കി വെച്ചിരുന്നു. ഒരു ചെറിയ കറുത്ത പൊട്ടു മാത്രമായിരുന്നു ആകെ കൂടെ ഉള്ള ചമയം. കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാത്രം മതിയായിരുന്നു അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടാൻ. ഒരു ചെക്ക് ഷർട്ടും കസവു മുണ്ടുമായിരുന്നു ഇന്ദ്രന്റെ വേഷം. നീല നിറത്തിലെ ഷർട്ട് ജാനു എടുത്ത് കൊടുത്തെങ്കിലും അവളോടൊപ്പം കൂടാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് കക്ഷി അതിട്ടില്ല.

ഇന്ദ്രൻ നേരത്തേ തന്നെ കാറിൽ കയറി ഇരുന്നിരുന്നു. ജാനു അമ്മയോടൊക്കെ പറഞ്ഞിട്ട് അൽപം വൈകിയാണ് കാറിൽ കയറിയത്.

“ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല ഇങ്ങനെ കാത്ത് കിടക്കാൻ. ഇനി ഒരിക്കൽ കൂടെ ഈ പരിപാടി കാണിച്ചാൽ ഞാനെന്റെ പാട്ടിന് പോകും.”

അവൾ മറുപടിയൊന്നും പറയാതെ തല കുലുക്കി സമ്മതിച്ചു.

അടുത്ത് തന്നെ ആയിരുന്നു ക്ഷേത്രം. ശനിയാഴ്ച ആയത് കൊണ്ടാവും ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു.  ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ളിൽ പലരും ഇന്ദ്രനോട് വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. കുറച്ചു കാലമായി അമ്പലത്തിലേക്ക് കാണാത്തതിന്റെ പരാതിയും ചിലർ പറയുന്നുണ്ടായിരുന്നു. ജാനുവിനോട് മാത്രം ഇന്ദ്രനൊന്നും മിണ്ടിയില്ല. ആരെങ്കിലും ചോദിക്കുമ്പോൾ ഭാര്യയെന്ന് പറഞ്ഞ് ചൂണ്ടി കാട്ടും അപ്പോൾ മാത്രം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിക്കും. അവന്റെ ആ പ്രവൃത്തി പോലും അവളിൽ സന്തോഷം നിറച്ചു കൊണ്ടിരുന്നു. അവൻ അമ്പലത്തിലേക്ക് കടന്നപ്പോൾ അവനെ അനുഗമിച്ച് അവളും കയറി.

അകത്തെ ശിവ പ്രതിഷ്ടയിൽ നോക്കി അവൾ നിന്നു. എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അല്ലെങ്കിലും പ്രാർത്ഥിക്കാൻ ഇപ്പോൾ പേടിയാണ് എന്ത് ആഗ്രഹിച്ചാലും അത് തട്ടിത്തെറിപ്പിക്കുകയല്ലേ ചെയ്യുള്ളൂ. അങ്ങനെ ഓരോന്നും ആലോചിച്ചു അടുത്ത് നിക്കുന്ന ആളെ നോക്കിയപ്പോൾ ആള് ഭയങ്കര പ്രാർത്ഥനയിലാണ്. കണ്ണൊക്കെ അടച്ചു കയ്യൊക്കെ കൂപ്പി. ഇന്ദ്രന്റെ ആ ഭാവമാറ്റം അവളും പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ കലിപ്പും നിരാശയും ആണെങ്കിലും ഭക്തിക്ക് കുറവൊന്നുമില്ല. അവൾക്ക് അവനോട് സഹതാപമാണ് തോന്നിയത് പണ്ട് താനും ഇത് പോലെ എത്രയോ തവണ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇത് വരെ ഒന്നും നടന്നിട്ടില്ല. അപ്പോഴേക്കും ഇന്ദ്രൻ പ്രാർത്ഥന നിർത്തി പ്രദക്ഷിണം വയ്ക്കാനായി പോയിരുന്നു. അവന്റെ പിന്നാലെ നടന്നടുക്കാൻ ശ്രമിക്കുമ്പോളാണ് ഇന്ദ്രന്റെ വീടിന് അടുത്തുള്ള ഒരു ചേച്ചി ജാനുവിനെ കണ്ടത്. പിന്നീട് പുള്ളിക്കാരിയുടെ കുശലാന്വേഷണത്തിന് ഒടുവിൽ ഓടി പിടിച്ചാണ് പ്രദക്ഷിണം വച്ചത്. ഇന്ദ്രനെ ആണെങ്കിൽ കാണാനുമില്ല. അപ്പോളാണ് രാവിലെ അവൻ പറഞ്ഞത് അവളുടെ മനസിലേക്ക് വന്നത്. ഇനിയെങ്ങാനും അവളെ ഇട്ടിട്ട് പോയിട്ടുണ്ടാകുവോ എന്ന് ഭയന്ന് ചുറ്റമ്പലത്തിനുള്ളിലേക്ക് വീണ്ടും കടക്കുമ്പോളാണ് സോപാന സംഗീതം അവളുടെ കാതുകളിൽ പതിഞ്ഞത്.

നാഗഭൂഷിത പദങ്ങളും

ചടുലതാളമോടു തിരുനടനവും

ഭസ്മഭൂഷിതമുരസ്ഥലം ഹരിണചർമവും 

ഫണിഗണങ്ങളും

വാസുകി പരിവിശോഭിതം വിമലവക്ഷസും

ഭവഭയാവഹം

ചന്ദ്രശേഖരാ തെളിഞ്ഞു കാണണം

അന്തികേമമ സദാശിവ…

വേഗത്തിൽ അകത്തേക്ക് കടന്ന അവളുടെ കണ്ണുകൾ തിളങ്ങി. ആരിലും ഭക്തി നിറക്കുന്ന തരത്തിലായിരുന്നു ഇന്ദ്രന്റെ ആലാപനം. ഓരോ വാക്കുകളും വളരെ മനോഹരമായാണ് അവൻ പാടിയത്. ജാനുവും പരിസരം മറന്ന് അവനെ നോക്കി നിന്നു.

അമ്പലത്തിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോൾ മനസിൽ മുഴുവൻ ഇന്ദ്രേട്ടനെ പറ്റിയുള്ള ചിന്തകളായിരുന്നു. പുറമെ ദേഷ്യത്തിന്റെ മൂടുപടം ഇട്ടിട്ടുണ്ടെങ്കിലും അകമേ ഒരു പാവമാണെന്നു തോന്നി. ഏട്ടനോടുള്ള ഭയമെല്ലാം എങ്ങോട്ടോ പോയി മറഞ്ഞത് പോലെ. എത്ര സൗമ്യമായാണ് എല്ലാവരോടും പെരുമാറുന്നത്. ഏട്ടനോട് വല്ലാത്ത അടുപ്പം തോന്നി അതോടൊപ്പം ആശ്വാസവും എന്നോട് സ്നേഹമൊന്നും കാണിച്ചില്ലെങ്കിലും ഏട്ടന്റെ മനസിൽ  ഒരു സ്ഥാനം തന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അച്ഛനും അമ്മയും ഇല്ലാത്ത അനാഥ പെണ്ണിന് സ്വപ്നം കാണാനാവാത്തതാണ് ഇന്ദ്രിയത്തിലെ മരുമകൾ സ്ഥാനം. എന്നെ വെച്ചു നോക്കുമ്പോൾ ഇന്ദ്രേട്ടൻ എത്രയോ മുകളിലാണ് എനിക്ക് കയ്യെത്തി പിടിക്കാൻ പറ്റുന്നതിലും മുകളിൽ അങ്ങനൊരു സ്ഥാനം ഞാൻ ആഗ്രഹിക്കുന്നത് തന്നെ വിഢിത്തരമാണ്. ഒരിക്കലും ഏട്ടന്റെ മനസിൽ ഒരു സ്ഥാനം എനിക്കായി ഉണ്ടാവില്ല. എന്നും ഏട്ടനെ കണ്ടു ജീവിക്കാനുള്ള ഭാഗ്യമെങ്കിലും തന്നാൽ മതിയായിരുന്നു അത് പോലും സ്വാർത്ഥത ആയി പോകും. എന്നെ പോലൊരു പെൺകുട്ടി ഏട്ടന് ചേരില്ല.

“നീ ഇതിൽ തന്നെ ഇരിക്കാൻ പോകുവാണോ?”

ഇന്ദ്രന്റെ ശബ്ദം കേട്ടതും ജാനു ഒന്നു ഞെട്ടി.

“നീ കണ്ണ് തുറന്ന് ഉറങ്ങുവായിരുന്നോ?”

ജാള്യത മറയ്ക്കാൻ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി. ഇന്ദ്രന് മുഖം കൊടുക്കാതെ വേഗം വീട്ടിലേക്ക് പോയി. അവൾ അകത്തു ചെന്നതും ലിവിങ്ങിൽ ഉഷയും രുദ്രയും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ സന്തോഷം അവരിലേക്കും പകർന്നിരുന്നു.

“അല്ല എന്താണ് കള്ള ലക്ഷണം ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ?”

ജാനുവിനെ നോക്കി ചിരിച്ചു കൊണ്ട് രുദ്ര ചോദിച്ചു. ജാനുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു.

“എന്റെ രുദ്രേ നീ എന്റെ കുട്ടിയെ കളിയാക്കാതെ. മോളിവിടെ വന്നിരിക്കൂ. അമ്പലത്തിൽ പോയ വിശേഷം പറയൂ.”

ജാനു സന്തോഷത്തോടെ ഉഷയുടെ അരികിൽ പോയിരുന്നു. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ ഉഷ അവളെ ചേർത്ത് പിടിച്ചു. അമ്പലത്തിൽ പോയപ്പോൾ ഉണ്ടായ ഓരോ സംഭവങ്ങളും അവൾ വിവരിക്കാൻ തുടങ്ങി. കുട്ടികളെ അമ്മമാർ കേൾക്കുന്നത് പോലെ ഉഷയും കേൾവിക്കാരി ആയപ്പോൾ ജാനുവിലും ആവേശം കൂടി. ഓരോന്നും പറഞ്ഞോണ്ടിരിക്കുമ്പോളാണ് ഇന്ദ്രനവരെ കടന്നു പോയത്. അവൻ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ജാനു നിശബ്ദയായി. കള്ളത്തരം ചെയ്ത കുട്ടിയെ പോലുള്ള അവളുടെ ഇരുപ്പ് അവനിലും സംശയം ഉണ്ടാക്കി. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവൻ മുകളിലേക്ക് പോയി. അവൻ പോയതും അവൾ വീണ്ടും കഥ പറച്ചിൽ തുടങ്ങി. മുകളിൽ നിന്ന് കൊണ്ട് ഇന്ദ്രനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അവളുടെ സംസാരം അവനിലും ചിരി പടർത്തി. ഇടയ്ക്കെപ്പോഴൊക്കെയോ അവളോട്‌ ഉള്ള ദേഷ്യം അവനും മറന്നു പോകുന്നുണ്ടായിരുന്നു.

ഉച്ച കഴിഞ്ഞ് വിരുന്നിനു വേണ്ടി മാധവന്റെ വീട്ടിലേക്കു അവർ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഇടയ്ക്കിടെ ജാനു അവനെ പാളി നോക്കുന്നുണ്ടായിരുന്നു. എന്തോ അവനെ കാണാനൊരു കൗതുകം അവളിൽ ഉടലെടുത്തിരുന്നു. പോകുന്ന വഴിക്ക് അനുവിനും ശിവയ്ക്കും ചോക്ലേറ്റ് ഒക്കെ വാങ്ങിച്ചു. ഒരു റെസ്റ്റയിൽസിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ എന്തിനാണെന്ന ഭാവമായിരുന്നു ജാനുവിന് ഉണ്ടായത്. അകത്തേക്ക് ഇന്ദ്രനെ അനുഗമിച്ചു. ശിവയ്ക്കും അനുവിനും ഇഷ്ടായത് എടുക്കാൻ പറഞ്ഞപ്പോൾ സന്തോഷം തോന്നി. എല്ലാം വില കൂടിയ തുണിത്തരങ്ങൾ ആയത് കൊണ്ട് പലതും സെലക്ട്‌ ചെയ്യാതെ മാറ്റി വയ്ക്കുന്നത് കണ്ട് ഇന്ദ്രൻ തന്നെ സെലക്ട്‌ ചെയ്തു. മാധവനും നിർമ്മലയ്ക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തിരുന്നു.

വീട്ടിലേക്ക് കാർ കടക്കുമ്പോൾ തന്നെ മാധവൻ അവരെയും കാത്ത് ഉമ്മറ പടിക്കൽ നിൽക്കുന്നത് കാണാമായിരുന്നു.

“നിർമ്മലേ മക്കള് വന്നു കേട്ടോ..”

അകത്തേക്ക് നോക്കി മാധവൻ പറഞ്ഞത്  കേൾക്കേണ്ട താമസം അനുവും ശിവയും ഓടി പാഞ്ഞു പുറത്തേക്ക് വന്നു.

“ജാനു ചേച്ചീ…”

രണ്ടാളും ജാനിയുടെ ചുറ്റും കൂടി. ഓരോന്നും പറഞ്ഞു കൊണ്ടിരുന്നപ്പോളാണ് ഇന്ദ്രനും അങ്ങോട്ടേക്ക് വന്നത്.

“കൊള്ളാം അപ്പോൾ ഞാൻ ഒറ്റക്കായി അല്ലേ?”

അത് പറഞ്ഞതും രണ്ടാളും ക്ഷമ പറച്ചിലൊക്കെ ആയി ഇന്ദ്രന്റെ പിറകെ പോയി. അവർക്ക് വാങ്ങിയ ഡ്രെസ്സുകളും പലഹാരങ്ങളും കണ്ടപ്പോൾ രണ്ടാൾക്കും ഒത്തിരി സന്തോഷായി. ഇന്ദ്രനാണ് സെലക്ട്‌ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം ഒരു സുരക്ഷിതത്വവും മാധവന് തോന്നി. തന്റെ കണക്കു കൂട്ടലുകൾ പിഴയ്ക്കാത്തതിൽ സ്വയം അഭിമാനിച്ചു. ഇന്ദ്രനോടൊപ്പം കൂടി കഴിഞ്ഞപ്പോൾ ശിവയും അനുവും മറ്റൊരു ലോകത്തായിരുന്നു. സ്കൂളിലെ വിശേഷം പറച്ചിലും പരസ്പരം കളിയാക്കലും ആകെ ബഹളം. ഇന്ദ്രനും അവരോടൊപ്പം ഒരു കൊച്ചു കുട്ടിയെ പോലെ കൂട്ടായി. കുറേ നേരത്തെ ബഹളത്തിന് ശേഷം രണ്ടാളും പോയപ്പോൾ ഇന്ദ്രനും മാധവനും തമ്മിലായി സംസാരം. വളരെ പക്വതയോടെ ആണ് മാധവനോട് ഇന്ദ്രൻ സംസാരിച്ചത്. മാധവന്റെ കൃഷിയിടത്തെ പറ്റി സംസാരിച്ചപ്പോൾ പരിചയ സമ്പന്നനായ ഒരു നാട്ടിൻപുറത്തുകാരനായി അവൻ മാറുകയായിരുന്നു. ഇന്ദ്രന്റെ ഓരോ മാറ്റവും രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ ഇടക്കെപ്പോഴോ നീർത്തിളക്കവും ഉണ്ടായി. രാത്രിയിൽ അവിടെ തങ്ങുമ്പോളും പതിവ് പോലെ ജാനു അവനായി കിടക്ക വിട്ടു കൊടുത്തിരുന്നു.

രാവിലെ തന്നെ തിരികെ ഇന്ദ്രിയത്തിലേക്ക് അവർ പോകാനൊരുങ്ങി. ശിവയ്ക്കും അനുവിനും സങ്കടമുണ്ടെങ്കിലും മാധവന് സന്തോഷമായിരുന്നു. ജാനുവിന്റെ നല്ല ജീവിതത്തിൽ അയാൾ സംതൃപ്തനായിരുന്നു.

വീട്ടിലേക്കെത്തുമ്പോൾ എല്ലാവരും എങ്ങോട്ടേക്കോ പോകാൻ ഒരുങ്ങി നീക്കുകയായിരുന്നു. രുദ്രയ്ക്ക് കൂട്ടായി ഉഷയും സേതുവും അവരുടെ വീട്ടിലേക്ക് പോവുകയാണ്. ഇന്ദ്രനതിൽ താല്പര്യമില്ലായ്മ അറിയിച്ചെങ്കിലും രുദ്ര പറഞ്ഞു അതൊക്കെ മാറ്റി. അവർ പോകുന്നതിലും അവന് വിഷമം ജാനുവിനൊപ്പം ഒറ്റക്ക് അവിടെ നിൽക്കുന്നതിലായിരുന്നു. ജാനുവിനും മറിച്ചായിരുന്നില്ല. ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹം അറിഞ്ഞിട്ടില്ലാത്ത അവൾക്ക് അവരെ പിരിയുന്നതിൽ നിരാശ തോന്നിയിരുന്നു.

അന്ന് അത്താഴത്തിനു ജാനു ഇന്ദ്രനെ വിളിച്ചെങ്കിലും അവൻ കഴിക്കാൻ കൂട്ടാക്കിയില്ല. എന്തോ ജാനുവിനും പിന്നെ കഴിക്കാൻ തോന്നിയില്ല. രണ്ടാളും ഒന്നും കഴിക്കാതെയാണ് കിടന്നത്. ആ വലിയ വീട്ടിൽ നിശബ്ദത തളം കെട്ടി കിടന്നു. ഇന്ദ്രന് അതിൽ പുതുമയൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു കാലമായി രുദ്ര വരുമ്പോൾ മാത്രമാണ് അനക്കം ഉണ്ടായിരുന്നത് എന്നാൽ ജാനുവിന് ശ്വാസം മുട്ടുന്ന പോലെയാണ് തോന്നിയിരുന്നത്. അനുവിന്റെയും ശിവയുടെയും ഒച്ചപ്പാടുകൾക്ക് ഇടയിൽ നിന്നും പെട്ടെന്ന് നിശബ്ദമായൊരു താഴ്വാരത്തിൽ പെട്ടത് പോലെ. അപരിചിതരെ പോലെ അന്നത്തെ രാത്രി അവർ തള്ളി നീക്കി.

പിറ്റേ ദിവസവും അതിരാവിലെ എഴുന്നേറ്റ് തന്റെ ജോലികളിൽ ജാനു വ്യാപൃതയായിരുന്നു. തലേ ദിവസത്തെ പോലെ സിന്ദൂരം തൊടാൻ അവൾ മറന്നിരുന്നില്ല. പൂർണമായും ഒരു ഗൃഹനാഥയിലേക്ക് അവൾ മാറിയിരുന്നു. ചായയുമായി തന്നെ വിളിക്കാൻ വന്ന ജാനുവിന്റെ മുഖത്തെ പ്രകാശം അവനിലേക്കും പകരുന്നുണ്ടായിരുന്നു. രാവിലത്തെ ഭക്ഷണം തയ്യാറാക്കി വിളിക്കാൻ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ കാണാതെ ആയപ്പോൾ ഉള്ളിലെവിടെയോ ഭയം ഉരുണ്ടു കൂടുന്നത് അവളറിഞ്ഞു. ഫോണിൽ വിളിക്കാമെന്ന് വെച്ചാൽ ആകെ ഉള്ളത് ലാൻഡ് ഫോണാണ്. അവന്റെ നമ്പർ അറിയുകയുമില്ല. ഭർത്താവിന്റെ ഫോൺ നമ്പർ പോലുമറിയാത്ത ഒരു ഭാര്യ! അവൾക്ക് സ്വയം പുച്ഛം തോന്നി. പുറത്തേക്ക് കണ്ണുംനട്ടു വാതിൽ പടിയിൽ തന്നെ അവൾ കാത്ത് നിന്നു. ഓരോ ശബ്ദം കേൾക്കുമ്പോളും പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം. ഉച്ചക്കത്തേക്കുള്ള ഊണ് തയ്യാറായി കഴിഞ്ഞിട്ടും ആളെ കാണാനില്ല. ജാനുവിൽ നിരാശയും സങ്കടവും കുമിഞ്ഞു കൂടി. ഒരു പരിചയുവുമില്ലാത്ത ഒരിടത്ത് തന്നെ ഒറ്റക്കാക്കി പോയ ഇന്ദ്രനോട് ദേഷ്യം തോന്നി. രാവിലെ മുതൽക്കേ ഒന്നും കഴിച്ചില്ലെങ്കിലും തളർച്ചയൊന്നും അവൾ അറിഞ്ഞിരുന്നില്ല. സമയം ഒരു മൂന്നു മണിയോടടുത്തപ്പോളാണ് ഇന്ദ്രൻ വന്നു കയറിയത്. ദേഷ്യം കൊണ്ട് എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടായിരുന്നെങ്കിലും അവൾ മൂകയായി അവനെ സ്വീകരിച്ചു. പുറത്ത് നിന്ന് കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു ഇന്ദ്രൻ മുകളിലേക്ക് പോകുമ്പോൾ ഉള്ളിലെവിടെയോ ചെറു നോവ് പടർന്നിരുന്നു. വിളമ്പി വെച്ച ഭക്ഷണം തിരികെ എടുത്ത് വെച്ച് മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി ഇരിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു. കുട്ടിക്കാലം മുതൽക്കേ പട്ടിണി കിടന്ന് ശീലമായതിനാലാവാം വിശപ്പൊന്നും അറിയുന്നുണ്ടായിരുന്നില്ല. പലപ്പോഴും വിശന്നിട്ടും കണ്ണുനീരിൽ കുതിർന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കിടന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ കഴിക്കാൻ എത്തുമ്പോൾ ഒഴിഞ്ഞ പാത്രങ്ങളാണ് ഉണ്ടായിരുന്നത്. പക്ഷെ എന്തു കൊണ്ടോ ഇത്രത്തോളം ഒറ്റപ്പെടൽ അവിടെ അനുഭവിച്ചിരുന്നില്ല. എത്രയൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആശ്വസിപ്പിക്കാനും ആരൊക്കെയോ ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയെയും ഓർത്തു. പാവം സ്വന്തം ഭർത്താവിൽ നിന്നും എത്രത്തോളം ദുരിതം അനുഭവിച്ചിട്ടുണ്ടാകും. അവസാന ശ്വാസം വലിക്കുമ്പോളും താൻ പ്രാണനായി കണ്ട ഭർത്താവിന്റെ കൈ കൊണ്ട് മരിക്കുന്നതിലാവാം ഏറ്റവും വിഷമിച്ചിട്ടുള്ളത്.

അവളോടൊപ്പം ഇരിക്കാനുള്ള മടി കൊണ്ടാണ് രാവിലെ തന്നെ പുറത്തേക്ക് പോയത്. ഉമ്മറപടിയിലുള്ള അവളുടെ നിൽപ്പ് കണ്ടപ്പോളേ മനസ്സിലായിരുന്നു നന്നായി പേടിച്ചെന്നു. അവളുടെ മുഖത്തു നിന്നും പറയാതെ പോയതിലെ പരിഭവവും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. അവളും ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് അറിഞ്ഞിട്ടും കഴിച്ചെന്നു കള്ളം പറഞ്ഞു ഒഴിവാകാൻ ആണ് തോന്നിയത്. ഒന്നും കഴിക്കാതെ അവളും പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം. എത്രയൊക്കെ വെറുപ്പ് നിറച്ചു വെച്ചിട്ടും അവളെ കാണുമ്പോൾ സഹതാപമായി മാറുന്നു. വീണ്ടും അവളുടെ കണ്ണുകളിലെ നിരാശ കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ എന്ത് കൊണ്ടോ അതിനു നേരെ കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ആലോചനയിലാണ്ട ജാനുവിനെയാണ് കണ്ടത്. അൽപ സമയം അവളെയും വീക്ഷിച്ചു നിന്നു. ഒറ്റ നോട്ടത്തിൽ ഒരു പാവം പെണ്ണ്. എന്ത് കൊണ്ടാണ് അവൾ തന്റെ പ്രണയം ഉപേക്ഷിച്ചതെന്ന് ഇപ്പോളും അറിയില്ലെങ്കിലും അവളിലും എന്തൊക്കെയോ ശെരികൾ ഉണ്ടെന്ന് അവനും തോന്നി തുടങ്ങിയിരുന്നു.

“എനിക്ക് വിശക്കുന്നു.”

അവളെ ചിന്തകളിൽ നിന്ന് ഉണർത്താൻ എന്ന വണ്ണം അവൻ പറഞ്ഞു.

“ദാ ഇപ്പോ എടുത്തു വെക്കാം.”

ചാടി പിടഞ്ഞെഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു. നിറഞ്ഞിരുന്ന കണ്ണുകൾ അമർത്തി തുടച്ചു ചെറു പുഞ്ചിരിയോടെ അവൾ അകത്തേക്ക് ഓടി.

തുടരും…..

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devasuram written by Anjali Anju

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!