എല്ലാവരും ആഗ്രഹിച്ചിരുന്ന നച്ചുവും വിഗ്നേഷും സ്വയം കോമാളികളാകാൻ കാത്തിരുന്ന ആ ദിനം വന്നെത്തി.. നച്ചുവിന്റെയും വിഗ്നെഷിന്റെയും വിവാഹം.. വാടാമല്ലിപ്പൂവിൻ നിറം കടം വാങ്ങിയെടുത്ത പോലെ ഒരു പട്ടുസാരിയിൽ വിഗ്നെഷിനു അരികിൽ ഉടുത്തൊരുങ്ങി നിന്നു നച്ചു..
കൊട്ടും കുരവയുമായി വിറയ്ക്കുന്ന കൈകളോടെ ആ കഴുത്തിലേക്ക് താലി ചാർത്തി വിഗ്നേഷ്
ഈശ്വരാ ചെയ്യുന്നത് മഹാപാപം ആണെങ്കിൽ പൊറുക്കണേ എന്നോട്..
അവൻ നിശബ്ദം പ്രാർത്ഥിച്ചു..അവന്റെ താലി കഴുത്തിൽ വീഴുമ്പോൾ എന്തിനോ നച്ചുവിന്റെ മിഴികൾ നിറഞ്ഞു.. അവൾ ആ താലിയിൽ ഒന്ന് മുറുകെ പിടിച്ചുപോയി
വിഗ്നേഷിന്റെ വീട്ടിൽ പോകാൻ കാറിൽ കയറും വരെ ഗീതിക അവൾക്കൊപ്പം നിന്നിരുന്നു.. പിടിവിട്ടു പോകരുത്.. കരയരുത് എന്നുറപ്പിച്ചിട്ടും ഇറങ്ങാൻ നേരം നച്ചു കരഞ്ഞു പോയി.. നച്ചു വിഗ്നെഷിനൊപ്പം കാറിലേക്ക് കയറി അവനൊപ്പം ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ നച്ചു ഒന്നേ പ്രാർത്ഥിച്ചുള്ളൂ…
ഞാൻ കാരണം ആർക്കും ഒരു നൊമ്പരവും ഉണ്ടാവരുതേ എന്റെ മുരുകാ.. നിന്നെ വിശ്വസിച്ചാണ് ഞാനീ ചെക്കനെ സഹായിക്കാൻ ഇറങ്ങി തിരിച്ചത്.. നീരവിനെ കുറിച്ച് ഓർത്തു ഒത്തിരി കരഞ്ഞതാണ്.. അതെന്റെ ശവപ്പെട്ടി ആയിരുന്നു എന്ന് നീയെനിക്ക് കാണിച്ചു തന്നു..അതുപോലെ നല്ലതും ചീത്തയും എനിക്ക് പറഞ്ഞുതന്നു കട്ടയ്ക്ക് കൂടെ നിന്നോണം… ഇമ്മാതിരി ഇനീം കാലുവാരുന്ന പണിയിൽ കൊണ്ടിടരുത്…ഒക്കെ കഴിഞ്ഞു പോകുമ്പോൾ നിന്നെ സാക്ഷി ആക്കി എനിക്ക് ചാർത്തിയ ഈ താലി നീ എനിക്ക് തന്നേക്കണം.. അതിനുടമയെ ഞാൻ ചോദിക്കില്ല… ഇത് മാത്രം മതി..
വിഗ്നേഷ് അവളെ ഒന്ന് നോക്കി… എന്താ എന്ന് കണ്ണാൽ ചോദിച്ചു.. ഒന്നുമില്ല എന്ന് കാണിച്ചു അവൾ പൂജാമുറിയിൽ നിന്നുമിറങ്ങി അവന്റെ മുറിയിലേക്ക് കുളിച്ചു വേഷം മാറ്റാനായി കയറുമ്പോൾ എന്തിനെന്നറിയാതെ ഒരു ടെൻഷൻ ആയിരുന്നു നച്ചുവിന്..ചുമരിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന അവന്റെ ഒരുപാട് ഫോട്ടോകൾ..കൈകൾ മാറോട് പിണച്ചു കെട്ടി നച്ചു അതും നോക്കി നിന്നു.. പെട്ടെന്നാണ് ആരോ ഡോർ തുറന്നു വന്നത്.. അവളൊന്ന് ഞെട്ടിപോയി.. പെട്ടെന്നുള്ള വരവ് ആയോണ്ട് നച്ചു ഞെട്ടി എന്ന് വിഗ്നെഷിന് മനസിലായി..
വിഗ്നേഷ് : സോറി… ഞാൻ ഓർക്കാതെ…
നച്ചു : ഈ കണക്കിന് താൻ ഒരുപാട് സോറി പറയേണ്ടി വരും..
വിഗ്നേഷ് : അതെന്താ..
നച്ചു : അതങ്ങനെയാ…അല്ല ഇവിടെ തന്റെ ഈ മരമോന്ത ഇങ്ങനെ നിറച്ചു വെച്ചേക്കുന്ന എന്തിനാ.. വന്നു കയറുമ്പോഴേ എന്റെ ബോധം പൊയ്ക്കോട്ടേ എന്ന് കരുതീട്ട് ആണോ..
വിഗ്നേഷ് : അല്ല മോള് വന്നയുടനെ എന്റെ നെഞ്ചത്തേക്ക് പഞ്ചാരിമേളം കൊട്ടിക്കളിക്കാനുള്ള പ്ലാനിങ് ആണോ.. എന്നാലേ അത് വേണ്ട.. ആ കൈ ഞാൻ തല്ലിയൊടിക്കും..
നച്ചു : ഒലത്തും… അതിന് വെള്ളരിക്കകൃഷ്‌ണൻ ഒന്നൂടെ മരിച്ചു ജനിക്കേണ്ടി വരും..
വിഗ്നേഷ് : വെള്ളരിക്ക കൃഷ്‌ണൻ നിന്റെ തന്ത..
നച്ചു : ദേ ചെറുക്കാ.. ഞാനൊന്നു ഹെൽപ്പ് ചെയ്യാന്നു കരുതി താഴ്ന്ന് തരുമ്പോ എന്റെ അച്ഛനെ വിളിച്ചാലുണ്ടല്ലോ തിരിച്ചു ഞാനും വിളിക്കും..
വിഗ്നേഷ് : നീ അതും അതിലപ്പുറവും വിളിക്കും.. അതാ ഇനം.. ഈശ്വരാ ഈ മരപ്പട്ടിടെ കൂടെയുള്ള എന്റെ ജീവിതം സ്വാഹാ ആകാതെ ഇരുന്നാൽ മതി..
നച്ചു : അതന്നെ ഞാനും പറയുന്നത്…പാവം എന്റെ ഒരു അവസ്‌ഥ..
രണ്ടാളും പര്സപരം ഒന്ന് നോക്കി.. പിന്നെ പൊട്ടിച്ചിരിച്ചു..ആരോ വാതിലിൽ തട്ടി വിളിച്ച പോലെ തോന്നിയതും വിഗ്നേഷ് ചുണ്ടിനുമേൽ വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു കൊണ്ട് വാതിൽ തുറക്കാനായി പോയി..വാതിലിൽ നന്ദിനിയെ കണ്ടു വിഗ്നേഷ് വല്ലാതെ ആയി.. ‘അമ്മ തങ്ങളുടെ സംഭാഷണം വല്ലതും കേട്ടോ എന്ന് ആലോചിച്ചു അവൻ ചോദിച്ചു..
വിഗ്നേഷ് : എന്താ അമ്മേ..
നന്ദിനി : അതേയ് നീയെന്തിനാ മോള് വേഷം മാറാൻ കയറിവന്നപ്പോ കൂടെ വന്നേ..
മോളുമായുള്ള കല്യാണം വേണ്ടന്നു ജാഡ പറഞ്ഞതായിരുന്നു അല്ലേടാ..
ഈശ്വരാ ഇതിലും നല്ലത് എന്നെ അങ്ങ് തെക്കോട്ട് എടുക്കുന്നതായിരുന്നു…
മനസ്സിൽ പറഞ്ഞു കൊണ്ടവൻ നച്ചുവിനെ നോക്കി.. അവൾ ചിരിയടക്കി അവനെ നോക്കി ഒരിളി ഇളിച്ചു..
അലവലാതി എന്നെ വെറും പെങ്കോന്തൻ ആക്കിയ സന്തോഷചിരിയാ തരാടി നിനക്ക്…
അവൻ നിന്ന് പിറുപിറുക്കുന്ന കണ്ട് നന്ദിനി
നന്ദിനി : ഡാ വേഷം മാറി താഴേക്ക് പോടാ.. മോൾടെ വീട്ടിൽ നിന്നും ആളുകൾ വരും..
വിഗ്നേഷ് : ഓ ആയിക്കോട്ടെ..
അവൻ തിരിഞ്ഞു അലമാര തുറന്നു വേറെ ഒരു ഷർട്ടും ജീൻസും എടുത്തു ബാത്റൂമിലേക്ക് കയറി വേഷം മാറി ഇറങ്ങി വന്നു അവളെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് പോയി.. നച്ചു നന്ദിനി പറയുന്ന വീട്ടിലെ കാര്യങ്ങൾ കേട്ട് നിൽക്കുകയിരുന്നു.. അവൻ പോയതും അവളോട് ഫ്രഷ് ആയി വേഷം മാറ്റി പറഞ്ഞു നന്ദിനി പോയി.. അമ്മ പോയതും നച്ചു വാതിൽ അടച്ചു അലമാര തുറന്നു റിസപ്‌ഷന് ഇടാനായ് നന്ദിനി എടുത്തുവെച്ച ഗൗൺ എടുത്തുകൊണ്ട് ബാത്‌റൂമിൽ കയറി..
ഫ്രഷ് ആയി വേഷം മാറി പുറത്തേക്ക് ഇറങ്ങി തലമുടി ഉണക്കികൊണ്ട് നിൽക്കുമ്പോൾ പുറത്തു നിന്നും വിഗ്നേഷ് വിളിക്കുന്ന കേട്ടു.. അവൾ വാതിൽ തുറന്നു.. വിഗ്നേഷ് അകത്തേക്ക് കയറുമ്പോൾ അറിയാതെ അവളെ ഒന്ന് നോക്കി.. അഴിഞ്ഞലസമായ പാതിഈറൻ മുടി.. ഒരു മേക്കപ്പോ ആഭരണമോ ഇല്ല.. താൻ കെട്ടിയ താലി മാത്രം.. ആ താലിയിൽ കണ്ണുകൾ ഉടക്കിയപ്പോൾ എന്തോ ഉള്ളിൽ ഒരു പിടപ്പ് തോന്നി അവന്.. നോട്ടം പിൻവലിച്ചു അവൻ മൊബൈൽ എടുത്തു ചാർജിൽ ഇട്ട് പറഞ്ഞു
വിഗ്നേഷ് : വേഗം ഒരുങ്ങി വാ.. തന്റെ വീട്ടുകാരിപ്പോ വരും..
നച്ചു : മ്മ്മ്മ്..
അവൾ കണ്ണാടിക്ക് മുന്നിലേക്കു നിന്നു വീണ്ടും തലമുടി പിടിച്ചു മുന്നിലേക്ക് ഇട്ട് ഉണക്കാൻ തുടങ്ങി.. അവൻ മൊബൈൽ ചാർജിൽ ഇട്ടുകൊണ്ട് ഫേസ്ബുക് നോക്കി.. നരേഷും മറ്റു ഫ്രണ്ട്സും തന്റെ ടൈംലൈനിൽ മാരിയേജ് ഫോട്ടോ ഇട്ടു വിഷ് ചെയ്തേക്കുന്നു.. ഒത്തിരിപേർ കൺഗ്രാറ്റ്സ് അറിയിച്ചു കമന്റ് ചെയ്തേക്കുന്നു.. അവൻ എല്ലാർക്കും ഒരു സ്മൈലി ഇട്ടു നന്ദി അറിയിച്ചു..
ഇടയ്ക്ക് നൂന്നു നോക്കുമ്പോൾ നച്ചു ഒരുങ്ങി വരുന്നത് കണ്ടു ഫോൺ മാറ്റി രണ്ടാളും ഒരുമിച്ചു താഴേക്ക് വന്നു റിസ്പഷൻ ടൈം ആയപ്പോൾ നച്ചുവിന്റെ വീട്ടിൽ നിന്നും എല്ലാരും എത്തി.. നച്ചു ഓടിവന്നു നരേഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ മുറുകെ പിടിച്ചു ഗീതുവിനെ നോക്കി.. കണ്ണുകളെന്തിന് എന്നറിയാതെ നിറയുന്നുണ്ടായിരുന്നു മൂവരുടെയും. ഗീതു അവളെ പിടിച്ചു മാറ്റി
ഗീതു : ഏട്ടനെ മതിയല്ലേ.. എന്നെ വേണ്ട അല്ലെ..
നച്ചു : ഓഹ് ഞാനിങ്ങു വന്നേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി ഉണ്ടക്കണ്ണിക്ക് അസൂയ..
ഗീതു : നീ വന്നേ എനിക്ക് ഒരുകാര്യം പറയാനുണ്ട്..
എല്ലാരും പരസ്പരം സംസാരിച്ചു നിൽക്കുമ്പോൾ നച്ചുവിന്റെ കയ്യും പിടിച്ചു ഗീതു അകത്തേക്ക് ഓടി.. ആ പോക്ക് കണ്ടു വിഗ്നേഷ് അന്തം വിട്ടു നരേഷിനെ നോക്കി എന്താ കാര്യം എന്ന് ചോദിച്ചു.. അറിയില്ല എന്ന് അവൻ പറഞ്ഞതും വിഗ്നേഷ് ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി…അകത്തേക്ക് കയറിയ അവൻ അവരെ നോക്കിയെങ്കിലും കണ്ടില്ല.. ബാൽക്കെണിയിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്ന കണ്ടു അവൻ അങ്ങോട്ടേക്ക് നടന്നു ചെന്ന് നോക്കുമ്പോൾ ഗീതുവിന്റെ തോളിൽ ചാഞ്ഞിരുന്നു കരയുന്ന നച്ചുവിനെയാണ് കണ്ടത്.. അവൻ പെട്ടെന്ന് പിന്നിലേക്ക് തന്നെ നീങ്ങി നിന്ന് തിരികെ നടക്കാനൊരുങ്ങിയപ്പോൾ കേട്ടു..
ഗീതിക : നീ അവന്മാരെ തല്ലാണ്ടായിരുന്നു മോളെ അതാ അവന്മാർക്ക് വാശി..ഇന്ന് ഇങ്ങട്ട് വരാൻ തുടങ്ങുമ്പോള എനിക്ക് നീരവിന്റെ കോൾ വന്നത്…
തല്ലിയെന്നോ… ആരെ.. നീരവുമായി എന്താ..
തിരികെപോകാൻ നിന്ന വിഗ്നേഷ് ആലോചനയോടെ അവിടെത്തന്നെ നിന്നു..
നച്ചു : നീ പറയെടാ പിന്നെ ഞാനെന്ത് വേണമായിരുന്നു… എനിക്ക് അവനോടുള്ള ഇഷ്ടം അവനെന്നോടും ഉണ്ടെന്ന് എന്റെ പിറന്നാൾ ഗിഫ്റ്റ് ആയി അവൻ വന്നു പറഞ്ഞപ്പോ ലോകം കാൽച്ചുവട്ടിൽ കിട്ടി എന്ന് തോന്നി എനിക്ക്.. പിന്നീട് നടന്നതൊക്കെ സഹിച്ചു ഞാൻ വിഗ്നേഷ് നിർബന്ധിച്ചു ആണെങ്കിൽ കൂടി അവനോടെല്ലാം തുറന്നു പറയാൻ ചെല്ലുമ്പോ കണ്ടത്..
അവനും ജിത്തുവും കൂട്ടരും എന്നേം നിന്നേം അവന്റെയൊക്കെ അടുത്തെത്തിക്കാൻ കഴിയാതെ പോയ നിരാശയെക്കുറിച്ചു പറയുന്നത്.. എങ്ങനെ സഹിക്കും ഗീതു ഞാൻ… ചെ.. അവനെപ്പോലെ ഒരാളെ സ്നേഹിച്ച എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിപോയി.. അന്നേരത്തെ അവസ്ഥയിൽ ഞാൻ അവനൊക്കെ ഇട്ടു കൊടുക്കുകയും ചെയ്തു
ഗീതു : ശരിയാ.. പക്ഷെ.. നിന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന മോളെ ഭീഷണി .
നച്ചു : മ്മ്മ് അവനൊക്കെ എന്ത് ചെയ്യാൻ പറ്റും… കൂടിപ്പോയാൽ വിഗ്‌നേഷുമായി തെറ്റിക്കാൻ ശ്രമിക്കും.. അത് ആര് ശ്രമിച്ചാലും ഇല്ലേലും ആറുമാസം കഴിയുമ്പോൾ ഞങ്ങൾ രണ്ടായിമാറും.. പിന്നെ പറ്റുക എന്നെ കൊല്ലാൻ ആണ്. അത് അവന്മാർ ചെയ്യട്ടെ.. അത്രയും വേഗം മെഹ്റുവിന് നമ്മുടെ വെള്ളരിക്ക കൃഷ്‌ണനെ കിട്ടും..
ഗീതു : നിനക്ക് സങ്കടമില്ലേ മോളെ..
നച്ചു : ഇല്ലെന്ന് പറഞ്ഞാൽ നുണ ആകും ഗീതു.. എന്തിനെന്നറിയാത്ത ഒരു വിങ്ങൽ ഉണ്ട്… ഈ താലി ഇങ്ങനെ കാണുമ്പോൾ.. അയാൾക് ഒരു ഹെൽപ്പ് ആയിക്കോട്ടെ എന്ന് കരുതി ഒന്നും പറയാതെ നിന്നു ഞാൻ… പക്ഷെ ഈ താലി.. ഭഗവാനെ സാക്ഷിയാക്കി അല്ലെ എന്റെ കഴുത്തിൽ ചാർത്തിയത്… ഏതൊരു പെണ്ണിനേയും പോലെയാ ഞാനും ഗീതു ഈ താലിയെ എനിക്ക് വലിച്ചെറിയാൻ പറ്റും എന്ന് തോന്നുന്നില്ല.. രണ്ടു മാസം സ്‌നേഹത്തോടെ അഭിനയിച്ചു പതിയെ പ്രശ്ങ്ങൾ ഉണ്ടാക്കാനാണ് പ്ലാൻ.. ഈ രണ്ടുമാസം ഞാനീ താലിയെ ഒരു പെണ്ണിന്റെ സ്വപ്‍നമായി കൊണ്ട് നടക്കാൻ പോകുവാ.. നിന്നെപ്പോലെ.. ഈ താലിയെ മാത്രം..
ഗീതു : അത് കഴിഞ്ഞാൽ..
നച്ചു എണീറ്റിരുന്നു കണ്ണീർ തുടച്ചു ഒന്ന് പുഞ്ചിരിച്ചു
തനിച്ചു… ഇനിയെത്ര നാൾ നക്ഷത്രയ്ക്ക് ഈ ഭൂമിയിൽ ഇരവുപകലുകൾ ബാക്കിയുണ്ടോ അത്രയും നാൾ തനിച്ചു രണ്ടുമാസത്തെ ഭാര്യ ആയിരുന്നു എന്ന ഓർമയിൽ ജീവിക്കും.. നിനക്ക് മുന്നിൽ പോലും വരാതെ..
നച്ചു എന്ന് അവിശ്വാസത്തോടെ ഗീതു വിളിക്കുന്ന കേട്ട് അവളെ നോക്കി വിഗ്നേഷ്… നച്ചുവിന്റെ കണ്ണിലെ ആ ഉറച്ച തീരുമാനവും ഇത്രയും നേരം കേട്ട കാര്യങ്ങളും കൂടി ആയപ്പോൾ അവൻ തകർന്ന മനസുമായി താഴേക്ക് ഇറങ്ങി ..
തുടരും….
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission