Skip to content

പ്രണയിനി – ഭാഗം 21

malayalam pranaya novel

ശിവൻ പോയിട്ടു ഇപ്പൊ ഒരാഴ്ച പിന്നിട്ടു… അവിടെ ചെന്നതിനു ശേഷം ഓഫീസിൽ റിപ്പോർട്ട് ചെയ്തു എന്തൊക്കെയോ ട്രെയിനിങ് ഭാഗമായി വേറെ സ്ഥലത്തേക്ക് ഷിഫ്റ്റിംഗ് ആയിരുന്നു. എങ്കിലും രാത്രികളിൽ അവന്റെ ശബ്ദം അവളെ തേടി എത്തിയിരുന്നു. മണിക്കൂറുകൾ പിന്നിടുന്നത് അവർ അറിയാറില്ലയിരുന്നു. നന്ദു മതിയെന്ന് പറഞ്ഞു വിലക്കിയാലും ശിവൻ നിർത്തില്ല. നന്ദുവിനു അതിശയം ആയിരുന്നു.കാരണം ഫോൺ വിളിക്കാൻ തനിക്കു ഭയങ്കര മടിയാണ്…വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പറഞ്ഞു അവസാനിപ്പിക്കുക… അതായിരുന്നു നന്ദുവിനു ഇഷ്ടം. പക്ഷെ ആ നന്ദുവാണ് മണിക്കൂറുകൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത്. പണ്ട് ദേവേട്ടനോട് പോലും ഫോണിൽ സംസാരിച്ചിരുന്നില്ല…അവൾ ഓർത്തു. തന്റെ മൂക്കുള രാമൻ ഇത്രക്കും വാചലൻ…സംസാര പ്രിയൻ ആയിരുന്നോ…പ്രണയ സല്ലാപം മാത്രം അല്ല…നല്ല മാനസിക പിന്തുണയും നൽകിയിരുന്നു അവൾ.ഒരു തരത്തിലും അവന്റെ ആത്മ വിശ്വാസം കുറയ്ക്കാതെ… പൊരുതുവാൻ ഉള്ള ഊർജം അവൾ വാക്കുകളിലൂടെ നൽകിയിരുന്നു. തന്നെ അവൾ എത്രത്തോളം മനസിലാക്കുന്നു എന്നതിൽ അവനും ഒരുപാട് സന്തോഷം നൽകി…

ഇപ്പോൾ തന്റെ ജീവന്റെ പാതിയാണ് അവൾ. ഒരിക്കലും അവളുടെ സ്നേഹം തിരികെ കിട്ടുമെന്ന് കരുതിയില്ല…അവൾ കുടി കൊണ്ടിരുന്നത് തന്റെ ഹൃദയത്തിൽ ആയിരുന്നു….താൻ എന്നും പൂജിക്കുന്ന ദേവി രൂപം… എന്തുകൊണ്ട താൻ ഇത്രയധികം സ്നേഹിക്കുന്നതെന്നു അറിയില്ല. കൃത്യമായ ഒരു ഉത്തരമില്ല…. ഇപ്പൊ അവളുടെ വാക്കുകൾ ആണ് തന്റെ മുന്നോട്ടുള്ള ഊർജം… തന്നെക്കാൾ ഏറെ അവൾ ആഗ്രഹിക്കുന്നു ഒരുമിച്ചൊരു ജീവിതത്തിനു വേണ്ടി… എനിക്ക് വേണ്ടി എന്റെ പെണ്ണ് കാത്തിരിക്കുന്നു… അതു ആലോചിക്കുമ്പോൾ തന്നെ ഒരു തരം രോമാഞ്ചം ആണ്.. ശിവൻ ഓർത്തു കൊണ്ടിരുന്നു..

ദുർഗയും കാശിയേട്ടനും അമേരിക്കയിലേക്ക് പോയി ട്രീട്മെന്റിന് വേണ്ടി. ഉണ്ണിയെ കൂടെ കൊണ്ടുപോയില്ല. അവനു ഇപ്പൊ ഭദ്ര ചെറിയമ്മ മതി എന്തിനും ഏതിനും ചെറിയമ്മ തന്നെ വേണം. സ്കൂളില് നിന്നും നന്ദുവും ഭദ്രയും ലോങ് ലീവിന് കൊടുത്തു.ദേവ ദത്തന്റെ ലീവു തീർന്നു ജോയിൻ ചെയ്യാൻ പോകുന്ന ദിവസമെത്തി. കാലത്തെ ഭക്ഷണം കഴിക്കാൻ എല്ലാവരും എത്തി..അച്ഛൻ നേരത്തെ കഴിച്ചിരുന്നു. ഉണ്ണിക്ക് ഭദ്രയും മാളുവിന് നന്ദുവും കൊടുത്തു കൊണ്ടിരുന്നു. ദേവിക ദത്തനും വിളമ്പി കൊടുത്തു..ദത്തൻ അവളെ നോക്കി ചിരിച്ചു…തിരിച്ചു അവളും…ഇപ്പൊ അവളുടെ ചുണ്ടിൽ വിരിയുന്ന ചിരികൾക്കു ഒരു ചെറു നാണത്തിന്റെ മേമ്പൊടി കൂടിയുണ്ട്.

“നിങ്ങൾ എല്ലാവരും കഴിച്ചില്ലായിരുന്നോ”

“ഇല്ല ദേവേട്ടാ…പിള്ളേർക്ക് കൊടുത്തിട്ട് കഴിക്കാമെന്ന് കരുതി” നന്ദുവിന്റെ ദേവേട്ടാ എന്ന വിളി മാത്രം മാറിയില്ല…നാവു ചൊല്ലിയതെ വഴങ്ങു…പക്ഷെ ഇപ്പൊ ദേവേട്ടാ എന്നുള്ള വിളിയിൽ പ്രണയത്തിന്റെ ഒരംശം പോലും കലർപ്പില്ലാത്ത പേരു മാത്രമാണെന്ന് ഇരുവർക്കും അറിയാം.

ദേവിക ഇടക്ക് പാളി ദത്തനെ നോക്കും.തിരിച്ചു അവനും….അവരുടെ നോട്ടം കൊണ്ടുള്ള പ്രണയ കേളികൾ ഭദ്രയുടെയും നന്ദുവിന്റെയും ചുണ്ടിലും ചിരി പടർത്തി.

“ഏട്ടൻ ദിവസവും പോയി വരുമോ” ഭദ്ര ചോദിച്ചു.

“ഇല്ല….ഞാൻ കോട്ടേഴ്സിൽ നിൽക്കുന്നൊള്ളു.. വേഗം കുറച്ചു ജോലികൾ ചെയ്തു തീർക്കണം. എന്നിട്ടു വേണം ഒരു മാസം ലീവു എടുക്കാൻ”

“ഹേ…ഒരു മാസമോ…എന്തിനു” ഭദ്രയ്ക്കു സംശയം.

“പോയ ആളിങ്ങു വരട്ടെ….ഇവിടെ ഒരു കല്യാണം ഉത്സവം പോലെ നടത്താനുണ്ട്” നന്ദുവിനെ നോക്കി ദേവ ദത്തൻ പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ടു പൂത്തു.

“ദേവേട്ടാ..എങ്കിൽ പിന്നെ ദേവികയെ കൂടെ കൊണ്ടുപോയികൂടെ….ഒരു കൂട്ടു ആകുമല്ലോ”

ദേവ ദത്തൻ അവളെ നോക്കി ചോദിച്ചു… “കൂടെ വരുന്നുണ്ടോ”. കേൾക്കാൻ കൊതിച്ച ചോദ്യമാണ് അതെന്നു അവൻ ഓർത്തു… താൻ ഇതുവരെയും ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ അവളുടെ മുഖത്തു ഒരു ചെറു ചിരിയല്ലാതെ അമിത സന്തോഷമില്ല.

“ഞാൻ വരുന്നില്ല ദേവേട്ടാ…ഏട്ടാൻ ഡ്യൂട്ടിക്ക് പോയാലും ഞാൻ ഒറ്റക്കു ആകുമല്ലോ” ആ മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അവൻ ഒന്നു മൂളുക മാത്രം ചെയ്തു എണീറ്റു.

പാക്ക് ചെയ്തു വച്ച ബാഗ് ഒന്നുകൂടി ചെക്ക് ചെയ്തു പോകാനായി ഇറങ്ങിയപ്പോൾ ദേവിക കേറി വന്നു. അവൾ കരുതി അവനു ദേഷ്യമായി കാണുമെന്നു. പക്ഷെ അവന്റെ മുഖം ശാന്തമായിരുന്നു.

“എന്നോട് ദേഷ്യമുണ്ടോ ” ദേവിക തുടക്കമിട്ടു സംസാരത്തിനു.

“എന്തിനു”

“ഞാൻ വരില്ല പറഞ്ഞില്ലേ…”ദേവിക മുഴുവിപ്പിക്കാതെ നിന്നു.

ദേവ ദത്തൻ അവളുടെ അടുത്തു ചെന്നു ഒരു കൈ അവളുടെ കവിളിൽ വെച്ചു…

“എനിക്കറിയാം ഇഷ്ടക്കുറവ് കൊണ്ടല്ല വരാത്തതെന്നു. അവരുടെ കൂടെ തന്നെ നിന്നോളൂ…. പക്ഷെ നിന്നെ നീയായി തന്നെയാണ് ഞാൻ സ്നേഹിച്ചത്…നിന്നിലെ നിന്നെ…മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കേണ്ട ആവശ്യമില്ല..” ചിരിച്ചു കൊണ്ട് തന്നെ പ്രണയാർദ്രമായി അവൻ പറഞ്ഞു.

അപ്പോളേക്കും അവളുടെ കണ്ണുകളിൽ മിഴിനീര് ഉരുണ്ടു കൂടി താഴേക്കു തട്ടി തടഞ്ഞു വീഴാൻ നിന്നു.

ദേവ ദത്തൻ വിരൽ കൊണ്ട് അവയെ തട്ടി തെറിപ്പിച്ചു. ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു.ചിരിച്ചു കൊണ്ട് കവിളിൽ തട്ടി “പോയിട്ടു വരാം “. അവൻ ബാഗെടുത്തു ഇറങ്ങി.

“കിച്ചു വരില്ലേ മോളെ”ഭദ്രയോട് യാത്ര പറയുനിടക്കു ചോദിച്ചു…

“നന്ദേട്ടനു എന്തോ പ്രോഗ്രാം ചെയ്യാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു.വൈകീട്ട് വരും പിള്ളേരേം കൊണ്ടു പുറത്തു പോകാമെന്ന് പറഞ്ഞിരുന്നു”

“പോകുന്നതൊക്കെ കൊള്ളാം.. കണ്ണിൽ കണ്ടതൊക്കെ വെടിച്ചു കൊടുത്തേക്കരുത്. ആ കാര്യത്തിൽ നിങ്ങൾ രണ്ടെന്നതിനും കണ്ണും മൂക്കുമില്ല” ദേഷ്യം നടിച്ചു പറഞ്ഞു.

ഭദ്ര ഒരു ചിരിയോടെ നിന്നു.

“നന്ദുട്ടനോട് പറഞ്ഞേക്കു” ദേവികയെ നോക്കി തലയാട്ടി അവൻ ഇറങ്ങി. പിള്ളേരെയും കൊണ്ട് നന്ദു മാറി നിന്നു.. കാരണം അവൻ ഇറങ്ങുന്നത് കണ്ടാൽ ചിലപ്പോ കരയും ബഹളം വയ്ക്കും.

പകൽ മുഴുവനും കുട്ടികളുടെ കൂടെ സമയം പോകും…വൈകീട്ട് സന്ധ്യാ നാമം ചൊല്ലി കുറച്ചു കഴിയുമ്പോൾ തന്നെ ശിവൻ വിളിക്കും. കുട്ടികളുമായി വീഡിയോ കാൾ വിളിക്കും. കൂട്ടത്തിൽ എല്ലാവരോടും സംസാരിക്കും. പിന്നെ ഭക്ഷണം കഴിച്ചു കുട്ടികൾ ഉറങ്ങി കഴിയുമ്പോൾ പിന്നെയും അവന്റെ വിളി വരും…പിന്നെ രാത്രിയെ പകൽ ആക്കി മാറ്റുമവർ… തമ്മിൽ അറിയുകയായിരുന്നു. ഇതുവരെ അറിയാത്ത അവരെ …പരസ്പരം.

മുംബൈയിലെ തിരക്കുള്ള പ്രദേശങ്ങളിലെ ഒരു കോളനിയിൽ ആയുധങ്ങളുമായി കുറച്ചുപേർ…ഒളിച്ചിരിക്കുന്നുണ്ടെന്നു രഹസ്യ റിപ്പോർട്ട് കിട്ടിയിരുന്നു. അതിന്റെ ഭാഗമായുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് ആദ്യം ഡൽഹിയിലേക്ക് അവനെ വിളിപ്പിച്ചത്. ഓപ്പറേഷന് വേണ്ടി വ്യക്തമായ പ്ലാൻ ഉണ്ടാക്കുവാൻ വേണ്ടി…എപ്പോൾ വേണമെങ്കിലും അവർ ഓപ്പറേഷൻ തുടങ്ങും. പെട്ടന്ന് കേറി ചെന്നു അറ്റാക്ക് ചെയ്യാൻ കഴിയില്ല അവിടെ.ജനവാസമുള്ള സ്ഥലങ്ങൾ ആണ്. വ്യക്തമായ പ്ലാൻ വേണം…ഇതൊക്കെ ശിവൻ വിളിക്കുമ്പോൾ പറയുന്നതാണ്…

രാത്രിയിൽ ശിവന്റെ ബെഡിൽ അവൻ മാറിയിട്ട് പോയ ബനിയനും ചേർത്തു പിടിച്ചു കിടക്കുകയായിരുന്നു. അവൻ വിളിക്കേണ്ട സമയം ആയിട്ടും വിളി കാണുന്നില്ല… അവളുടെ ഉള്ളിൽ ഒരു ഭയം നിഴലിച്ചു… പെട്ടന്ന് ഒരു msg വന്നു… ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്യാൻ പോകുന്നുവെന്നും ഫോൺ ഓഫ് ആയിരിക്കുമെന്നും ആയിരുന്നു മെസ്സേജ്… പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു നിമിഷം രണ്ടു കൈകളും നെഞ്ചിൽ ചേർത്തു വച്ചു കണ്ണടച്ചു ഭഗവതി കാവിലെ ദേവി രൂപത്തെ മനസ്സിൽ തൊഴുതു. അവളുടെ കൈകൾ അവൾ പോലുമറിയാതെ താലിയിലേക്കു നീണ്ടു.

പിന്നീട് അവൾക്കു ഉറക്കം വന്നില്ല…എഴുനേറ്റു… ജനലിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു . പൂർണ്ണ ചന്ദ്രൻ നിലാവ് പൊഴിച്ചു നിന്നിരുന്നു. അവളെ നോക്കി കൺ ചിമ്മിയതുപോലെ… ഒരു ചിരിയോടെ ചന്ദ്രനെ തന്നെ നോക്കി നിന്നു. ആ പൂർണ്ണ ചന്ദ്രനിൽ ശിവന്റെ മുഖം തെളിഞ്ഞു വന്നതുപോലെ… അവൾ അവനെ തന്നെ നോക്കി നിന്നു…പെട്ടന്ന് ഒരു കാർമേഘം വന്നു ചന്ദ്രനെ മൂടി… “ഏത് കാർമേഘം വന്നു മൂടിയാലും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ പതിഞ്ഞുപോയ ശിവേട്ടന്റെ മുഖം എന്നിൽ നിന്നും ഒരിക്കലും മായില്ല….”നന്ദു മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.

ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് വന്ന നന്ദു അടഞ്ഞു കിടക്കുന്ന റൂമിലേക്ക് കണ്ണുകൾ പായിച്ചു…. ശിവേട്ടന്റെ ലോകം അവിടെയാണല്ലോ…ഇത്രയും ദിവസം കുട്ടികളുടെ പുറകെ നടന്നും രാത്രിയിലെ വിളികൾ കൊണ്ടും ഇങ്ങനെയൊരു കാര്യം മറന്നു പോയിരുന്നു. അലമാരയിൽ വച്ചിരുന്നു താക്കോൽ കയ്യിലെടുത്തു റൂം തുറന്നു അകത്തേക്ക് കയറി.

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല…..ഒരു ചുമരിൽ വലിയ ഒരു ഭാഗം എനിക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നു… എന്റെ കുഞ്ഞുനാൾ മുതൽ ഇപ്പൊ അടുത്തു കഴിഞ്ഞ സ്കൂളിലെ പ്രോഗ്രാമിന് ഇടയിൽ വച്ചു എടുത്ത ഫോട്ടോസ് വരെയുണ്ട്….ഞാൻ നിറഞ്ഞു നിൽക്കുന്നു….പിന്നെ മുറിയുടെ ഒരു ഭാഗത്തു പെയിന്റിങ് സ്റ്റാൻഡ് വച്ചിട്ടുണ്ട്…”ശിവേട്ടൻ വരക്കുമോ…എനിക്കതു പുതിയ അറിവായിരുന്നു” നന്ദു ഒന്നു നേടുവീർപെട്ടുകൊണ്ടു ഓരോ ഡ്രോയിങ് എടുത്തു നോക്കി. പെന്സില് ഡ്രോയിങ് ആണ് എല്ലാം…എന്നെ നേരിട്ടു കാണുന്നതിലും ഭംഗി ശിവേട്ടന്റെ ചിത്രങ്ങളിൽ ആണെന് തോന്നി പോയി…ഓരോ ചിത്രങ്ങളിലും ഓരോ വരികൾ വീതം….നീയാണെന്റെ ലോകം…നീയാണെന്റെ ജീവൻ…നീയാണെന്റെ സ്വപ്നം…എല്ലാത്തിലും ഞാൻ തന്നെ…..അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്…ചിത്രങ്ങളിൽ എല്ലാം അതു തെളിഞ്ഞു കാണുന്നു.. കണ്ണു നിറഞ്ഞു തൂകുന്നത് ഞാൻ അറിഞ്ഞില്ല എന്നു വേണം പറയാൻ…ഒരുപാട് സമയം അവിടെ ഇട്ടിരുന്ന ടേബിളിൽ തല ചായ്ച്ചു ഞാൻ ഇരുന്നു. ഈ മനുഷ്യനെ ഞാൻ അറിയാതെ പോയല്ലോ എന്ന കുറ്റബോധം…പകരം തിരിച്ചു സ്നേഹിക്കണം എനിക്ക്…അദ്ദേഹത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു…എങ്കിലും അദ്ദേഹം പകർന്നുതന്നതിന്റെ നൂറിൽ ഒരംശം പോലും തിരികെ കൊടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. ഇപ്പൊ താൻ കരയുന്നത് സങ്കടവും സന്തോഷവും നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ്…എന്റെ ഹൃദയമിടിപ്പും മനസ്സിന്റെ നൊമ്പരവും ശിവേട്ടനോളം അറിഞ്ഞത് ആരുമുണ്ടാകില്ല…അതുകൊണ്ടല്ലേ അന്ന് കൃത്യസമയത്തു അവിടെ എത്തിയത്…അല്ലെങ്കിൽ ഇന്ന് എന്റെ ജീവിതം… ഓർക്കാൻ കൂടി വയ്യ…

ഇങ്ങു വരട്ടെ ശിവേട്ടൻ സ്നേഹിച്ചും പരിഭവിച്ചും കുസൃതി കാട്ടിയും എനിക്ക് ശിവന്റെ മാത്രം ഗൗരി ആകണം..മുഴുവനും തന്റെ ശിവനു മാത്രം…തന്റെ മാത്രം മഹാ ദേവന്. നന്ദുവിന്റെ ചുണ്ടിൽ നാണം തുളുമ്പിയ ചിരി മിന്നി മറിഞ്ഞു. അവിടെ തന്നെ ഇരുന്നു എപ്പോഴോ നന്ദു ഉറങ്ങി പോയി.
പിന്നീടുള്ള ദിവസങ്ങളിൽ ശിവന്റെ ഒരു വിവരവും ഉണ്ടായില്ല. പക്ഷെ നന്ദു അവളുടെ മനസാനിധ്യം കൈ വിടാതെ പ്രാർത്ഥനയോടെ ഇരുന്നു. മറ്റുള്ളവരും അങ്ങനെ തന്നെ…ഏകദേശം രണ്ടാഴ്ചയോളം പിന്നിട്ടു…ശിവന്റെ അറിവ് ഒന്നും തന്നെ കിട്ടിയില്ല. ഇപ്പൊ പകലും രാത്രിയിലും നന്ദു ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടും….ശിവൻ കൂടുതൽ സമയം ചിലവഴിച്ചത് ആ മുറിയിൽ ആണ്. അവന്റെ ചുടു നിശ്വാസങ്ങൾ അവിടെ തങ്ങി നിൽക്കുന്നുണ്ട്…അവന്റെ സുഗന്ധം അവളെ മത്തു പിടിപ്പിക്കുന്നുണ്ട്…ആ ടേബിളിൽ തല ചായ്ച്ചു കിടക്കുമ്പോൾ അവനിലെ ചുടു നിശ്വാസം അവളെ തലോടുന്നപോലെ തോന്നും.

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ ദേവ ദത്തനെ നന്ദു വിളിച്ചു. “ദേവേട്ടാ ശിവേട്ടന് ഇപ്പോ 3 ആഴ്ചയോളം ആയി contact ചെയ്തിട്ടു…എനിക്കെന്തോ വല്ലാത്ത വിഷമം”

“നന്ദുട്ടൻ പേടിക്കാതെ…ഞാൻ ഒന്നു അന്വേഷിക്കട്ടെ…വിളിക്കാം ” അത്രമാത്രം പറഞ്ഞുകൊണ്ട് ദേവ ദത്തൻ ഫോൺ വച്ചു.

പിന്നീട് എന്തോ ആലോചിച്ചു ഉറപ്പിച്ചു ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി.

“കിച്ചു”

………

“നന്ദുട്ടൻ വിളിച്ചു. ശിവനെ കുറിച്ചു അറിയാൻ.. ഇനി പറയാതെ ഇരിക്കേണ്ട….. ഇത്രയും നാൾ അവൾ ചോദിക്കട്ടെ എന്നു കരുതി കാത്തിരുന്നു. ഇനി പറയാം”

……………

“ഞാൻ പറയാം ….ഇന്നു വരാം…ok”
രാത്രിയിൽ ഏറെ വൈകിയും നന്ദു ദേവ ദത്തനെയും ശിവനെയും മാറി മാറി വിളിച്ചു നോക്കി. ശിവന്റെ ഫോൺ സ്വിച്ച്‌ഓഫ് തന്നെ… ദേവ ദത്തന്റെ ഫോൺ റേജിൽ അല്ല താനും. നന്ദുവിനു കിടന്നിട്ടു ഉറക്കവും വരുന്നില്ല… നെഞ്ചു വല്ലാതെ മിടിക്കുന്നു.. ആപത്തു വല്ലതും ആണോ…അല്ല…ഒരിക്കലും അല്ല…മനസ്സിനെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ പരാജയപ്പെടുന്നു…ഇനിയും കിടന്നാൽ ഉറക്കം വരില്ല…അവൾ പതിയെ എഴുനേറ്റു ശിവന്റെ ചുടു നിശ്വാസം തങ്ങി നിൽക്കുന്ന മുറിയിലേക്ക് നടന്നു…അവിടെ അവൾക്കു വല്ലാത്ത സുരക്ഷിതത്വംമാണ് കിട്ടുന്നത്…ശിവൻ തന്റെ തൊട്ടരുകിൽ ഉള്ളതുപോലെ…അവന്റെ നിശ്വാസവും ചൂടും തന്നെ പൊതിയുന്ന പോലെ അവൾ കണ്ണടച്ചു നിന്നു ആസ്വദിച്ചു…അവളറിയാതെ മിഴിനീർ ചാലുകൾ തീർത്തിരുന്നു…..അവൻ വരച്ചു വച്ച തന്റെ ചിത്രത്തിലേക്ക് നോക്കി നിന്നു…തന്നെ നേരിൽ കാണുന്നതിലും ഭംഗി ശിവേട്ടന്റെ മനസ്സിലെ തന്റെ രൂപത്തിന് ആണെന്നു അവൾ ചിരിയോടെ ഓർത്തു… പിന്നെയും കുറച്ചു സമയങ്ങൾ അവൾ അവിടെ തന്നെ കഴിച്ചു കൂട്ടി. പിന്നെ ഫോണും എടുത്തുകൊണ്ടു താഴേക്കു ഇറങ്ങി.

സംശയിച്ചു കൊണ്ടാണ് ദേവികയുടെ മുറിയുടെ മുന്നിൽ നന്ദു നിന്നത്…വിളിക്കണോ വേണ്ടയോ എന്നൊരു ആശയ കുഴപ്പം. റൂമിന്റെ വാതിൽ തട്ടുവാൻ വേണ്ടി കൈ ഉയർത്തിയതും വാതിൽ പെട്ടന്ന് തുറന്നു ദേവിക വന്നു. ദേവികയെ പെട്ടന്ന് കണ്ടപ്പോൾ നന്ദു ഒന്നു പകച്ചു. നന്ദുവിന്റെ കണ്ണൊക്കെ കരഞ്ഞു വീർത്തിട്ടുണ്ട്. ഇത്രയും സമയം കരച്ചിൽ തന്നെ ആയിരുന്നെന്ന് ദേവിക ഊഹിച്ചു.

“ഞാൻ നന്ദുവിനെ കാണാൻ മുറിയിലേക്ക് ഇറങ്ങിയത് ആണ്…വൈകീട്ട് ഒത്തിരി സങ്കടപ്പെട്ടു ഇരിക്കുന്നതായിരുന്നില്ലേ.. എനിക്ക് തോന്നി ഉറങ്ങി കാണില്ലെന്നു…” നന്ദുവിന്റെ തോളിൽ കൈ വച്ചു കൊണ്ടു ദേവിക പറഞ്ഞു.

സങ്കടത്തിന്റെ ആധിക്യത്താൽ നന്ദുവിന്റെ കണ്ണു നിറഞ്ഞു തുളുമ്പി കൊണ്ടേയിരുന്നു.

“ഭദ്രയോ ദുർഗ്ഗയോ ആയിരുന്നെങ്കിൽ ഇപ്പോ കെട്ടിപിടിച്ചു കരഞ്ഞേനെ അല്ലെ…” ദേവിക പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ തോളിൽ മുഖമമർത്തി നന്ദു കരഞ്ഞു കൊണ്ടേയിരുന്നു. അവളെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു ദേവികയും. അവളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു.

കുറച്ചു സമയം അങ്ങനെ നിന്നു കരഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി നന്ദുവിനു. തന്റെ നെഞ്ചു ഓരോ നിമിഷവും മുറിയുന്ന വേദന നന്ദുവിനു സഹിക്കാൻ ആകുന്നില്ല. കുറച്ചു സമയം അവർ ഹാളിൽ വന്നിരുന്നു. ദേവികയുടെ മടിയിൽ തല വച്ചു സോഫയിൽ കിടന്നു നന്ദു. ദേവിക മെല്ലെ തലയിൽ തലോടി കൊണ്ടിരുന്നു. നന്ദു പതിയെ മയക്കത്തിലേക്കു വീണു. “എവിടെയാ ശിവേട്ട…എന്റെ മൂക്കുള രാമൻ…എവിടെ പോയാലും എനിക്കായി തിരിച്ചു വരും” അവളുടെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.

സുമിത്ര അമ്മയും എഴുനേറ്റു വന്നു. കുറച്ചു ദിവസമായുള്ള നന്ദുവിന്റെ മൂഡ് ഓഫ് കാരണം കുട്ടികളെ ഭദ്ര കൊണ്ടുപോയിരുന്നു. പുറത്തെ കാർ നിർത്തുന്ന ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ദേവ ദത്തൻ എത്തിയെന്ന്. സുമിത്ര വാതിൽ തുറന്നു കൊടുത്തു.

“‘അമ്മ ഉറങ്ങിയില്ലേ…”ദേവ ദത്തൻ ചോദിച്ചുകൊണ്ട് അകത്തേക്ക് നടന്നു….പുറകിൽ കിച്ചുവും ഉണ്ടായിരുന്നു. സോഫയിൽ ദേവികയുടെ മടിയിൽ കിടക്കുന്ന നന്ദുവിനെ കണ്ടപ്പോൾ ദത്തന്റെ നെഞ്ചിലും ഒരു തീപ്പൊരി വീണു. ആരുടെയോ സാമിപ്യം തോന്നിയ നന്ദു പിടഞ്ഞുഎഴുനേറ്റു. ദേവനെയും കിച്ചുവിനെയും കണ്ടപ്പോൾ ഒരു സമാധാനം തോന്നിയെങ്കിലും അവരുടെ മുഖ ഭാവം അവളിൽ ആകുലതകൾ സൃഷ്ടിച്ചു.

“എത്ര പ്രാവശ്യം വിളിച്ചു ദേവേട്ടാ…എന്തെങ്കിലും വിവരം അറിഞ്ഞോ” നന്ദു കരഞ്ഞു കൊണ്ടാണ് ചോദിച്ചത്.

“അതു നന്ദുട്ടാ…”ദേവ ദത്തൻ വാക്കുകൾ കടം കൊള്ളാൻ കിച്ചുവിനെ നോക്കി.

കിച്ചു അവളുടെ അടുത്തു ചെന്നിരുന്നു….”ഞാൻ പറയുന്നത് ശ്രദ്ധിച്ചു ക്ഷമയോടെ കേൾക്കണം”അതു പറയുമ്പോളും അവളെ തോളിലൂടെ ചേർത്തു പിടിച്ചിരുന്നു. നന്ദു മെല്ലെ അവന്റെ നെഞ്ചിൽ തല താഴ്ത്തി.

“ഏട്ടൻ പറഞ്ഞോ”എന്തും കേൾക്കാം എന്നപോലെ നന്ദു പറഞ്ഞു.

“അതൊരു വളരെ രഹസ്യമായി നടന്ന സർജിക്കൽ ഓപ്പറേഷൻ ആയിരുന്നു. മുംബയിലെ ജന വാസ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വച്ചിരുന്ന ആയുധങ്ങളും കുറച്ചു ഭീകരരെയും പിടിച്ചു… പോലീസ് സേനയുടെ ഭാഗത്തു നിന്നും ഒന്നു രണ്ടുപേർ മരിച്ചിട്ടുണ്ട്…ഒന്നു രണ്ടുപേർ ഗുരുതരാവസ്ഥയിലും ആണു. പക്ഷെ അവർ ആരൊക്കെയാണെന്നോ എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല…ദത്തനും ദേവികയുടെ അച്ഛനും അറിയാവുന്ന രീതിയിൽ എല്ലാം അന്വേഷിച്ചു നോക്കി…ഒരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ല…അത്രയ്ക്കും രഹസ്യ സ്വഭാവമുള്ള ജോലിയാണ് ശിവന്റെ ” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദു അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി…പതുക്കെ അവരെ നോക്കി ഒന്നുചിരിക്കാൻ ശ്രമിച്ചു.

“എന്റെ നെഞ്ചു പിടച്ചാൽ ആ നെഞ്ചും പിടയും… എന്റെ ഹൃദയം അധികം മിടിച്ചാൽ പോലും എന്നെക്കാൾ മുന്നേ അറിയുന്നത് ശിവന്റെ ഹൃദയം കൊണ്ടാണ്‌….ഒന്നും വരില്ല എന്റെ മൂക്കുള രാമന്..വരും …അവന്റെ ഗൗരിയുടെ അടുത്തേക്ക്…കാരണം ആത്മാവ് കൊണ്ടാണ് ഞങ്ങളെ ബന്ധിച്ചിരിക്കുന്നത്..” നന്ദു പറഞ്ഞു കൊണ്ട് കണ്ണുകൾ തുടച്ചു…ഇപ്പൊ ഒരു ധൈര്യം കൈ വന്നപോലെ അവൾക്കു തോന്നി.

അവളുടെ വാക്കുകൾ അവർക്കും ഒരു പുതു ജീവൻ നൽകി. രാത്രിയിൽ ഒത്തിരി വൈകി കിടന്നതുകൊണ്ടു എല്ലാവരും എഴുന്നേൽക്കാൻ വൈകി…പക്ഷെ നന്ദു എഴുനേറ്റു കുളിച്ചു ഒരു സെറ്റു സാരിയും ചുറ്റി ഭഗവതി കാവിലേക്കു പുറപ്പെട്ടു…. പോകും മുന്നേ ദേവികയോട് പറയാൻ മറന്നില്ല… അവൾ കൂടെ വരാം എന്ന് പറഞ്ഞെങ്കിലും നന്ദു വിലക്കി…ദേവിക ഇപ്പൊ തനിക്കു തന്റെ ദുർഗയുടെയും ഭദ്രയുടെയും പോലെ തന്നെ ആണെന്ന് മനസ്സിൽ ഓർത്തു.

നിത്യ പൂജയുള്ള അമ്പലം ആണ് ഭഗവതി കാവ്. അമ്പലത്തിനു ചുറ്റും വലിയ കാവ് ആണ്. കാവിന്റെ ഒരു ഭാഗത്തു വലിയ ഒരു അമ്പല കുളം ഉണ്ട്… കാവിന്റെയുള്ളിൽ നാഗ പ്രതിഷ്ഠയും… നാഗതറയും… ഭഗവതിയുടെ അടുത്തായി തേവരുടെ പ്രതിഷ്ഠയും.

അവൾ ദേവിയുടെ മുൻപിൽ ചെന്നു നിന്നു. പക്ഷെ രണ്ടു കൈകൾ കൂപ്പി തൊഴുതില്ല. ആ തിരു മുൻപിൽ നിന്നു ദേവിയെ കുറച്ചു നേരം ഉറ്റു നോക്കി കൊണ്ടു നിന്നു. പിന്നെ മനസ്സിൽ മന്ത്രിച്ചു.

“എന്നും ഈ തിരുമുന്പിൽ വന്നു കൈ കൂപ്പി നിന്നിട്ടേയുള്ളൂ ഞാൻ. ഇതുവരെയുള്ള ജീവിതത്തിൽ ആഗ്രഹിച്ചതും എന്നെ മോഹിപ്പിച്ചതും എനിക്ക് നീ തന്നില്ല. ഒരു പരാതിയും പരിഭവവും ആയി ഞാൻ വന്നിട്ടില്ല. അന്നും ഞാൻ പ്രാർഥിച്ചത് എനിക്കോ എന്നെ സ്നേഹിക്കുന്നവർക്കോ ഒരു ആപതും ഇല്ലാതെ കാത്തുരക്ഷിക്കണമെന്നു മാത്രമാണ്. ഇന്ന് ഇവിടെ ഈ നിമിഷം ഞാൻ നിൽക്കുന്നത് എന്റെ താലിയുടെ അവകാശിയെ ഒരു ആപതും വരാതെ എനിക്ക് തിരികെ തരുവാൻ വേണ്ടിയാണ്…. ഞാൻ അപേക്ഷിക്കുകയല്ല മറിച്ചു ആവശ്യപ്പെടുകയാണ്….എന്റെ ശിവേട്ടനെ എനിക്ക് വേണം…ജീവന്റെ ഒരു കാണികയെങ്കിലും നിലനിർത്തി എനിക്ക് തന്നാൽ മതി…” അത്രയും ഉരുവിട്ടപ്പോൾക്കും കണ്ണീർ ചാലുകൾ കുലം കുത്തി ഒഴുകാൻ തുടങ്ങിയിരുന്നു.

പെട്ടന്ന് അവളുടെ നെഞ്ചിൽ ഒരു ഉൾവിളി പോലെ…ഹൃദയമിടിപ്പ് കൂടുന്നു… എന്തെന്നില്ലാതെ വിയർക്കുന്നു… ശ്വാസം പോലും തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നപോലെ… ഭഗവതി…ഇതു ആപത്തിന്റെ സൂചനയാണോ…!!!!

തുടരും….!!

 

പ്രണയിനി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!