Skip to content

നന്ദ്യാർവട്ടം – ഭാഗം 1

നന്ദ്യാർവട്ടം

” നീ വീട്ടിൽ പോകുന്നില്ലേ …. ഇനിയിപ്പോ ജൂനിയേർസിന്റെ ആവശ്യമേ ഇവിടെയുള്ളു .. പേഷ്യന്റിന്റെ പൾസ് , ബിപി അണ്ടർ കണ്ടട്രോൾ ആണ് .. വെൻട്രിക്കുലർ ഷണ്ടിംഗ് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു .. എന്താണെങ്കിലും 24 അവർ ഒബ്സർവേഷൻ കഴിഞ്ഞ് ഡിസൈഡ് ചെയ്താൽ മതി …….” നർസസ് സ്സ്റ്റേഷനിലിരുന്ന് CT സ്ക്യാൻ ഉയർത്തി പിടിച്ച് നോക്കുന്ന Dr. വിനയ് യുടെ അടുത്തേക്ക് വന്ന് മറ്റൊരു ചെയറിലിരുന്ന് കൊണ്ട് Dr . ഫസൽ നാസർ പറഞ്ഞു …

വിനയ് ഒന്ന് പുഞ്ചിരിച്ചു ..

ക്ലോക്കിലെ സമയം 2 . 30 കഴിഞ്ഞിരുന്നു … ആശുപത്രിയുടെ കോറിഡോറും മറ്റും നിശബ്ദമാണെങ്കിലും ഉറങ്ങാത്ത ചിലരുണ്ട് .. ആ രാത്രിയിലും മറ്റുള്ളവരുടെ ജീവന് കാവലായി നിൽക്കുന്ന കുറച്ചു പേർ ..

” ഡോകു … ഒരോ കോഫി പറയട്ടെ … ” നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷംന സിസ്റ്ററാണ് .. തന്റെ മുന്നിലിരുന്ന കേസ് ഷീറ്റിലെ നർസസ് ചാർട്ട് എഴുതി കഴിഞ്ഞ് പേനയടച്ചു കൊണ്ട് ചോദിച്ചു …

സിസ്റ്റർ അങ്ങനെയാണ് .. തങ്ങളോട് ക്ലോസായി ഇടപെടുന്ന ഡോക്ടേർസിനെ ഡോകു എന്നാണ് വിളിക്കാറ് .. ആ വിളിക്കൊരു പ്രത്യേകതയാണ് .. അവർക്കത് ഇഷ്ടവുമാണ് ..

” പറഞ്ഞോളു … സിസ്റ്റർ … ” Dr . ഫസൽ അനുവാദം നൽകി ..

വിനയ് CT സ്ക്യാൻ മാറ്റി വച്ച് കേസ് ഷീറ്റിൽ എന്തോ കുറിക്കുകയായിരുന്നു ..

ഡ്യൂട്ടി കഴിഞ്ഞ് പോകാനിരുന്നപ്പോഴാണ് ഒരു ആക്സിഡന്റ് കേസ് വന്നത് .. തലക്ക് സാരമായി പരിക്കേറ്റിരുന്നു .. രണ്ട് വശത്തും രക്തം കട്ടപിടിച്ചു .. 20 വയസുള്ള പെൺകുട്ടി ..
സർജറിക്ക് വേണ്ടി CT , MRI എടുത്തപ്പോഴാണ് അവൾക്ക് മറ്റ് ചില ന്യൂറോളജിക്കൽ പ്രോബ്ലംസ് കൂടിയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് ..

വിനയ് കേസ് ഷീറ്റ് അടച്ചു വച്ചു ..

” CSF പരിശോധനക്ക് അയച്ചതിന്റെ റിപ്പോർട്ട് രാവിലെ കിട്ടും .. അത് കൂടി നോക്കിയിട്ട് ബാക്കി ഡിസ്കസ് ചെയ്യാം … ” വിനയ് ഫസലിനോട് പറഞ്ഞു ..

” ങും .. നീയെന്നാൽ പൊയ്ക്കോ … നിന്റെ കുഞ്ഞ് തനിച്ചല്ലേ .. ഇനിയിപ്പോ ഒരാഴ്ച കൂടി മതിയല്ലോ നിന്റെ ടെൻഷൻ .. അത് കഴിഞ്ഞാൽ ആദിക്ക് ഒരമ്മയെ കിട്ടുമല്ലോ ….” ഫസൽ ചിരിയോടെ പറഞ്ഞു ..

അതു കേട്ടപ്പോൾ വിനയ് യുടെ മുഖം മങ്ങി ..

അവൻ മറുപടിയൊന്നും പറഞ്ഞില്ല …

” ശരി .. ഞാനിറങ്ങുവാ ….” വിനയ് ഫസലിനോട് യാത്ര പറഞ്ഞു ..

ഇറങ്ങാൻ നേരം അവൻ ഒരിക്കൽ കൂടി ആ കേസ് ഷീറ്റിലേക്ക് നോക്കി ..

അമലാകാന്തി .. 20 വയസ് …

അബോധാവസ്തയിലും ചോരക്കറ പുരണ്ട ആ വരണ്ട ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു ..

* * * * * * * * * * * * * * * *

അവന്റെ കാർ സിറ്റിയിൽ നിന്ന് തിരിഞ്ഞ് തന്റെ റസിഡൻസിലേക്കിറങ്ങി .. അവിടം ഇരുൾ മൂടി കിടക്കുകയായിരുന്നു .. കുറച്ചകലെയുള്ള പോസ്റ്റിലെ ഹൺട്രഡ് വാൾട്ട് ബൾബിന്റെ വെളിച്ചം അവന്റെ വീടിന്റെ മുൻഭാഗം വരെ എത്തുന്നുണ്ടായിരുന്നില്ല .. .

ഗേറ്റിന് മുൻപിൽ അവൻ കാർ നിർത്തി ..

മോൻ അമ്മയുടെ അടുത്താണ് .. മോനെ രാവിലെ എടുക്കാം .. ഈ രാത്രി ഇനിയിപ്പോ അവനെ എടുത്തു കൊണ്ട് വന്നിട്ട് എന്തിനാ .. വെറുതെ അമ്മയുടെയും അച്ഛന്റെയും ഉറക്കം കളയാം എന്നല്ലാതെ ..

അവൻ കാറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നിട്ടു .. തിരികെ കാറിൽ വന്ന് കയറി , സാവധാനം അകത്ത് കയറ്റി ..

കാർ ലോക്ക് ചെയ്ത് കീയെടുത്ത് , പിൻ സീറ്റിൽ കിടന്ന ബാഗുമെടുത്ത് അവനിറങ്ങി .. തിരികെ വന്ന് ഗേറ്റ് ലോക്ക് ചെയ്തു …

അവൻ നന്നേ ക്ഷീണിതനായി കഴിഞ്ഞിരുന്നു .. പോക്കറ്റിൽ നിന്ന് കീയെടുത്തതും വീടിന്റെ ഡോർ തുറന്നതും എല്ലാം യാന്ത്രികമായിരുന്നു …

അകത്തേക്ക് കയറി , ഡോർ ലോക്ക് ചെയ്ത് കീയെടുത്തു ..

കയ്യിലിരുന്ന ബാഗ് ലിവിംഗ് റൂമിലെ ഒരു കുഷ്യനിലേക്കെറിഞ്ഞു ..

സ്പെക്സ് ഊരി ടീപ്പോയിലേക്ക് വച്ച ശേഷം , ഇൻസേർട്ട് ചെയ്തിരുന്ന ഷർട്ടിനെ സ്വതന്ത്രമാക്കി ..

ഡൈനിംഗ് ടേബിളിനു നേരെ ചെന്ന് ജഗ് എടുത്തു നോക്കി .. അതിൽ കാൽ ഭാഗം വെള്ളമുണ്ടായിരുന്നു … ഒറ്റ വലിക്ക് അവനത് മുഴുവനിറക്കി, ജഗ് ടേബിളിലേക്ക് വച്ചു ..

തിരിച്ചു വന്ന് ഷൂ ഊരിക്കളഞ്ഞു, സോക്സ് ഊരാൻ പോലും മിനക്കെടാതെ അവൻ സോഫയിലേക്ക് വീണു…

നിദ്ര അവനെ പിടിമുറുക്കി കഴിഞ്ഞിരുന്നു ..

ഉറക്കത്തിലെപ്പോഴോ ആശുപത്രിയുടെ ആരുമില്ലാത്ത കോറിഡോറിന്റെ അങ്ങേയറ്റത്ത് നിന്ന് ആരോ അവനെ നീട്ടി വിളിച്ചു …

” ഡോക്ടർ ………………….” പിന്നെ മുത്ത് കിലുങ്ങും പോലെ ഒരു പൊട്ടിച്ചിരി ….

അവൻ നോക്കുംമ്പോൾ ഒരു നിഴൽ രൂപം ചുമരിന്റെ മറവിലേക്ക് നീങ്ങി …

പിന്നെയും അവൾ മറഞ്ഞു നിന്നു .. ഇത്തവണ തല മാത്രം പൊന്തിച്ചു നോക്കി ..

മുഖം മുഴുവൻ ചോരക്കറ പുരണ്ട അമലാ കാന്തി ……. !

ആ സമയം ഐസിയു വിൽ അമലാകാന്തിയുടെ ശരീരവുമായി ഘടിപ്പിച്ചിരുന്ന മോണിറ്ററിൽ ബിപി താഴുകയായിരുന്നു …

* * * * * * * * * * * * * * * * *

പിറ്റേന്ന് ..

ആറു മണിയായപ്പോൾ അവനുണർന്നു ..

രാത്രി വൈകി കിടന്നതിന്റെ ക്ഷീണം അവന്റെ കൺതടങ്ങളെ ബാധിച്ചിരുന്നെങ്കിലും അതൊക്കെയും നിത്യ സംഭവങ്ങളാണ് ..

അവൻ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മി ..

ഇന്നലെ റൂമിലേക്ക് പോലും പോയി കിടന്നിരുന്നില്ലെന്ന് അവനോർത്തു ..

അവൻ ഫോണെടുത്തു നോക്കി .. ഫസലിന്റെ രണ്ട് മിസ്ഡ് കോൾ ഉണ്ട് .. വെളുപ്പിന് നാല് മണിക്ക് …

ഫോൺ സൈലന്റിലല്ലായിരുന്നിട്ടും അവൻ റിംഗ് കേട്ടിരുന്നില്ല … ഉറക്കം അപ്പാടെ അവനെ വിഴുങ്ങി കളഞ്ഞിരുന്നു ..

ടീപ്പോയിലേക്ക് കൈ എത്തിച്ച് സ്പെക്സ് എടുത്ത് വച്ച് കൊണ്ട് അവൻ ഫസലിന്റെ നമ്പർ ഡയൽ ചെയ്തു ..

” ഗുഡ് മോർണിംഗ് ……” മറുവശത്ത് നിന്ന് വിഷ് വന്നു ..

” ഗുഡ് മോർണിംഗ് .. നീ വിളിച്ചിരുന്നോ ..”

” യാ .. ആ പെൺകുട്ടിക്ക് ഇടക്ക് ഹൈപ്പോയായി .. ”

” ഓ…. ”

” ഡോണ്ട് വറി.. നൗ ഷീ ഈസ് ഒക്കെ .. ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുവാ .. സിറിൽ ഉണ്ട് ഇവിടെ .. ”

” ഒക്കെ …..”

അവൻ കോൾ കട്ട് ചെയ്തിട്ട് ബാഗെടുത്ത് റൂമിലേക്ക് കയറിപ്പോയി …

ഫ്രഷ് ആയി , താഴെ വന്ന് ഡോർ ലോക്ക് ചെയ്തു .. ഗേറ്റിൽ പാല് കൊണ്ട് വച്ചിട്ടുണ്ടായിരുന്നു .. അവനതെടുത്ത് സിറ്റൗട്ടിൽ കൊണ്ട് വച്ചിട്ട് ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി ..

ആ റസിഡൻസിലെ കുട്ടികൾ രാവിലെ സ്കൂളിലേക്കും കോളേജിലേക്കുമൊക്കെയായി സൈക്കിളിലും നടന്നുമൊക്കെ പ്രയാണം തുടങ്ങിയിരുന്നു ..

” ഡോക്ടറങ്കിൾ … കല്യാണത്തിന് എനിക്ക് സ്പെഷ്യൽ വേണം കേട്ടോ … ” സൈക്കിളിൽ വന്ന റോയ് അവനു നേരെ കൈവീശി കാട്ടിക്കൊണ്ട് പറഞ്ഞു …

ഹൗസ് നമ്പർ 17 ലെ ജോണിച്ചായന്റെ ഇളയ സന്താനമാണ് .. നാലാം ക്ലാസിലാണെങ്കിലും നാക്ക് LLB ക്കാണ് .. അഡ്വ. ജോണി മാത്യൂസിന്റെയല്ലേ മോൻ .. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ ..

വിനയ് ചെറുചിരിയോടെ അവന് നേരെ തമ്പ് ഉയർത്തി കാട്ടി ..

പക്ഷെ അവന്റെ മനസിലപ്പോഴും ഒരു മാറാല വരിഞ്ഞു കെട്ടി കിടന്നു ..

കുടുംബ വീടിന്റെ പഴയ ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് കയറി .. അവിടെ അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും മകളുമാണ് താമസം …

അവൻ ചെല്ലുമ്പോൾ വിമൽ സിറ്റൗട്ടിൽ പത്രം മറിച്ചു നോക്കി ഇരിപ്പുണ്ടായിരുന്നു ..

” നീ ഇന്നലെ വൈകിയോ ..” വിമൽ അവനോട് ചോദിച്ചു ..

” ങും … ഒരു എമർജൻസി വന്നു .. ” പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറി ചെന്നു ..

പുറത്ത് വിനയ് യുടെ ശബ്ദം കേട്ടപ്പോൾ തന്നെ അകത്ത് സരളയുടെ കയ്യിലുരുന്ന് അഭി മോൻ ചിരിയും കളിയും തുടങ്ങി ..

” പപ്പ…. പപ്പ ….. ” അവൻ ആഹ്ലാദത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് കുഞ്ഞി വിരൽ ചൂണ്ടി …

അത് കേട്ടുകൊണ്ടാണ് വിനയ് കയറി ചെന്നത് …

വിനയ് യെ കണ്ടതും അവൻ രണ്ടു കൈയും നീട്ടിക്കൊണ്ട് അവന്റെ നേരെ ചാടി … പിന്നെ സരളയുടെ ഒക്കത്ത് നിന്ന് ഊർന്നിറങ്ങി വിനയ് യുടെ നേരെ തെന്നിതെറിച്ച് ഓടി ചെന്നു ..

അവൻ മകനെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി …

” വിനയ് ചായയെടുക്കട്ടെ ….” പ്രിതേടത്തി കിച്ചണിൽ നിന്ന് വന്ന് ചോദിച്ചു ..

അവൻ തലയാട്ടി ..

” അച്ഛനെവിടെയമ്മേ …..” അവൻ ചോദിച്ചു . .

” അച്ഛൻ എഴുന്നേറ്റില്ല .. ഒരു ജലദോഷം …. അതാവും വൈകണത് ….” സരള പറഞ്ഞു ..

” എന്തു പറ്റി ……” അവൻ ചോദിച്ചു കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് കയറി ചെന്നു ..

ജനാർദ്ദനൻ അപ്പോൾ ബാത്ത് റൂമിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു ..

” എന്തു പറ്റിയച്ഛാ .. അച്ഛന് സുഖമില്ലെന്ന് അമ്മ പറഞ്ഞു … ”

” ഓ … ഒന്നുമില്ലടാവ്വേ … ഒരു ചെറിയ മൂക്കു ചീറ്റൽ … അവളത് ആന കാര്യമാക്കി നിന്നെ കേൾപ്പിച്ചോ .. ”

” അറ്ററ്റാ…………..” വിനയ് യുടെ കയ്യിലിരുന്ന് ആദി ജനാർദ്ദനനെ നോക്കി നീട്ടി വിളിച്ചു ….

” എന്തോ … അച്ഛച്ചന്റെ ചുന്ദര കുട്ടനെഴുന്നേറ്റോ …. ” ജനാർദ്ദനൻ ആദിയെ കൊഞ്ചിച്ചു കൊണ്ട് അടുത്തേക്ക് വന്നു ..

വിനയ് ക്ക് ഉള്ള ചായയുമായി സരള മുറിയിലേക്ക് കടന്നു വന്നു ..

ചായ അവന് നൽകിയിട്ട് സരള അവനെ നോക്കി ..

അമ്മക്ക് എന്തോ പറയാനുണ്ടെന്ന് അവരുടെ മുഖം കണ്ടപ്പോൾ വിനയ് ക്ക് മനസിലായി ..

” എന്താ അമ്മേ ….”

” നീ അഭിരാമിയെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ .. ആ കുട്ടിക്ക് അതിൽ നല്ല വിഷമമുണ്ട് … ” സരള അവനെ നോക്കി മുഖം വീർപ്പിച്ചു പറഞ്ഞു ..

അവൻ ഒന്നും മിണ്ടിയില്ല . ..

” വിവാഹത്തിന് മുൻപ് നിങ്ങൾ തമ്മിലൊരു മാനസികാടുപ്പം ഉണ്ടായിരിക്കുന്നത് നല്ലതാ മോനേ .. പറ്റുമെങ്കിൽ നീ ആ കുട്ടിയെ പോയ് തനിച്ചൊന്ന് കണ്ട് സംസാരിക്കണം .. ” ജനാർദ്ദനൻ സരളയെ പിന്തുണച്ചു ..

വിനയ് ചായ മൊത്തിക്കൊണ്ട് ആദിയുടെ മുഖത്തേക്ക് നോക്കി ..

അവൻ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അവന്റെ സ്പെക്സിലെ ഗോൾഡൻ ഫ്രെയിമിൽ വിരൽ കൊണ്ട് തൊട്ടു കൊണ്ടിരുന്നു ..

തന്റെ പൊന്നു മകന്റെ മുഖത്തെ പുഞ്ചിരി ഒരിക്കലും മായാനിടവരരുതെ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു ..

( തുടരും )

Click Here to read full parts of the novel

4/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!