Skip to content

പുനർജ്ജനി – Part 2

aksharathalukal pranaya novel

തിണർത്തു വിങ്ങിയ കവിളുകളിൽ ഐസ് വെക്കുമ്പോൾ അന്നയുടെ കണ്ണുകളിൽ പക എരിയുകയായിരുന്നു.കോളേജിൽ ആർക്കും മുഖം കൊടുക്കാതെ ആരോടും ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ കാറിൽ ചാടിക്കേറി പോന്നതായിരുന്നു അവൾ. വീട്ടിലെത്തിയതും അമ്മച്ചിയോട് തലവേദന ആണെന്ന് പറഞ്ഞു റൂമിൽ കേറി. കിച്ചണിൽ ആരും ഇല്ലന്ന് കണ്ടപ്പോൾ ഫ്രിഡ്‌ജിൽ നിന്നും ഐസ് ക്യൂബ്സുമെടുത്ത് റൂമിലേക്ക് ഓടിയതാണവൾ.

അയാളോട് ആദ്യം തോന്നിയ ആരാധന ഒക്കെ കണ്ടം വഴി ഓടി. അമൃതയുമായി സ്കൂൾ ടൈമിലേ ഉള്ള ശത്രുതയാണ്. കോളേജിൽ എത്തിയപ്പോൾ അതൊന്ന് കൂടി വളർന്നു. അയാളുടെ അടിയേക്കാൾ അമൃതയുടെ വിജയച്ചിരി ആയിരുന്നു അവൾക് സഹിക്കാൻ പറ്റാഞ്ഞത്.

ത്രേസ്യാമ്മയുടെ വിളി കേട്ടിട്ടാണ് അവൾ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയത്.

“നിന്റെ മൊബൈൽ ഓഫ്‌ ആണോടി. ദേണ്ടെ ആ ഡെയ്സി കൊച്ചും മറ്റുള്ളതുങ്ങളും വിളിയോട് വിളിയാണല്ലോ ലാൻഡ്
ഫോണേലോട്ട് എന്നതാടി കൊച്ചേ പിന്നേം വല്ല വേണ്ടാതീനവും ഒപ്പിച്ചു വച്ചിട്ടുണ്ടോ
നീ. ”

കുടിച്ച വെള്ളത്തിൽ അവളെ ത്രേസ്യാമ്മ വിശ്വസിക്കൂലന്നറിയാമായിരുന്നിട്ടും അന്ന പതിവ് നിഷ്കു ഭാവം എടുത്തണിഞ്ഞു. ശീലമായി പോയത് കൊണ്ടാണ്.

“എന്റെ ത്രേസ്യാകൊച്ചേ ഞാൻ വാക്ക് തന്നതല്ലേ ഞാനിനി ഒരു കുരുത്തക്കേടും കാണിക്കുകേലാന്നു.. ”

“എന്റെ പൊന്നുമോളെ അമ്മച്ചിക്കറിയാവുന്നത് പോലെ ആർക്കാ അറിയുന്നേടി. ഞാൻ അന്ന് പറഞ്ഞതൊന്നും മോള് മറന്നിട്ടില്ലല്ലോ അല്ലെ. ഇനി വല്ല ഏനക്കേടും കാണിച്ചാ പിന്നെ വരുന്നവന്റെ കൂടെ അങ്ങ് പറഞ്ഞു വിട്ടേക്കും. പിന്നെ അവൻ സഹിച്ചാൽ മതിയല്ലോ. നിന്റെ സ്വഭാവം വെച്ച് അവന്റെ കൈ നിന്റെ മുഖത്തൂന്നെടുക്കാൻ നേരം കാണത്തില്ലാന്നു അമ്മച്ചിക്ക് ഉറപ്പാണെടി കൊച്ചേ. അതെങ്ങനാ അപ്പനും ആങ്ങളമാരും പുന്നാരിച്ച് തലേ കേറ്റി വച്ചേക്കുവല്ലിയോ ”

ത്രേസ്യാമ്മയുടെ വാക്കുകൾ കേട്ടതും ഒരു നിമിഷം അന്നയുടെ മനസ്സിൽ അയാളുടെ മുഖം മിന്നി മാഞ്ഞു. കൈകൾ മെല്ലെ കവിളിൽ എത്തി. അവളെ നോക്കുന്ന ത്രേസ്യാമ്മയെ കണ്ടതും മുഖം മെല്ലെ തിരിച്ചു അവൾ പറഞ്ഞു.

“എന്റെ പൊന്നു ത്രേസ്യാകൊച്ചേ കർത്താവിനെ ഓർത്തു എന്നെ വെറുതെ വിട്ടേരെ.തലവേദന ആയിട്ട് ഇരിക്കാൻ മേല അതിന്റെ കൂടെ ഉപദേശം കൂടി ഇപ്പൊ താങ്ങുകേല ”

അന്നയുടെ സംസാരവും കൈകൂപ്പിയുള്ള നിൽപ്പും ഒക്കെ കണ്ടു ഉള്ളിൽ ചിരി പൊട്ടുന്നുണ്ടായിരുന്നെങ്കിലും അവളെ ഗൗരവത്തിൽ ഒന്ന് നോക്കി ത്രേസ്യാമ്മ സ്ഥലം വിട്ടു.

ഒന്ന് ദീർഘമായി നിശ്വസിച്ചു അന്ന ബാഗ് തുറന്നു മൊബൈൽ എടുത്തു സ്വിച്ച് ഓൺ ചെയ്തു. കാറിൽ കയറിയപ്പോൾ സ്വിച്ച് ഓഫ്‌ ആക്കിയതാണ്. അവളുമാര് വിളിയോട് വിളി ആയിരുന്നു.

ഓൺ ചെയ്തു രണ്ടു മിനിട്ടാവുന്നതിനു മുൻപേ കാൾ വന്നു. ഡെയ്സി ആണ്. അന്ന കാൾ കട്ട്‌ ചെയ്തു. ത്രേസ്യാമ്മയുടെ കണ്ണും കാതുമൊക്കെ ഇപ്പോൾ ഇങ്ങോട്ടായിരിക്കുമെന്ന് അവൾക്കുറപ്പാണ്. ആ പരട്ട അമേരിക്കക്കാരന്റെ പ്രൊപോസൽ വേണ്ടാന്ന് വെച്ചപ്പോൾ തുടങ്ങിയതാണ് അമ്മച്ചിടെ സൂക്കേട്. ഏതെങ്കിലും കോന്തൻ വരാൻ കാത്തിരിക്കുകയാണ് അമ്മച്ചി. ഇച്ചായന്മാരുടെയും അപ്പച്ചന്റെയും സപ്പോർട്ടിലാണ് ഇപ്പോൾ നിൽക്കുന്നത്. പെൺപിള്ളേരെ എത്രയും പെട്ടെന്നു കെട്ടിച്ചയച്ചേക്കണമെന്നാണ് അമ്മച്ചിടെ പോളിസി.

ഓർത്തു കൊണ്ടു അവൾ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുറക്കാൻ തുടങ്ങിയപ്പോഴേക്കും വീണ്ടും കാൾ. അനുവാണ്. കട്ട്‌ ചെയ്തു ഗ്രൂപ്പിലേക്ക് ഒരു മുട്ടൻ തെറി അങ്ങോട്ട് അയച്ചു. അല്ല പിന്നെ. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ അവളുമാർക്ക് അറിയുന്നതാണ്. എന്നിട്ടാണ്.

എല്ലാവർക്കും അറിയേണ്ടത് നാളെ അന്ന കോളേജിൽ വരുമോ എന്നുള്ളതാണ്.

ഇതൊക്കെ എന്ത്. അമൃതകൊച്ചമ്മക്കും അവളുടെ മറ്റവനും ആദിലക്ഷ്മിക്കും എട്ടിന്റെ പണി കൊടുത്തിരിക്കും എന്ന് അന്ന പ്രഖ്യാപിച്ചു.

മറ്റുള്ളവർ അതിനു ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ആദിലക്ഷ്മിയുടെ കൂടെയുണ്ടായിരുന്നവന്റെ ഡീറ്റെയിൽസ് നാളെ തപ്പിയെടുക്കണം എന്നും തീരുമാനിച്ചു.

നാളെ കോളേജിലേക്ക് ചെല്ലാമെന്നൊക്കെ വീരവാദം പറഞ്ഞെങ്കിലും അന്നയ്ക്ക് നല്ല ചളിപ്പ് ഉണ്ടായിരുന്നു. കുറച്ചു കുട്ടികളെങ്കിലും കണ്ടതാണ് അടി കിട്ടുന്നത്. അന്നയുടെ കൈ അറിയാതെ കവിളിലെത്തി. നല്ല നീറ്റൽ ഉണ്ട് ഇപ്പോഴും.അങ്ങേരിനി വല്ല കൊട്ടേഷൻ സംഘത്തിലും ആണോ ആവോ. ഓർത്തപ്പോൾ ചെറിയൊരു പേടി ഇല്ലാതില്ല.
ഹേയ് കലിപ്പിൽ ആയിരുന്നെങ്കിലും രാവിലത്തെ ലുക്ക്‌ ഒക്കെ വെച്ച് സാധ്യത ഇല്ല. പക്ഷേ വൈകുന്നേരം… എന്റെ കർത്താവെ ഓർക്കാൻ വയ്യ ആ മുഖം.

എന്തു വന്നാലും എന്റെ കവിളിൽ അടിച്ചതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ. അന്ന മനസ്സിൽ ഉറപ്പിച്ചു.

തലവേദന ആണെന്ന് പറഞ്ഞു കട്ടിലിൽ കയറി കിടന്നു. അമൃതക്ക് കൊടുക്കേണ്ടുന്ന പണികളെക്കുറിച്ച് ആലോചിച്ചു അവൾ ഉറങ്ങിപ്പോയി.

എന്തൊക്കെയോ ദുസ്വപ്നം കണ്ടാണ് ഉണർന്നത്. സമയം പുലർച്ചെ 5 മണി. പിന്നെ ഉറക്കം വരുന്നില്ല. എങ്ങിനെ കിടന്നുറങ്ങിയിരുന്ന ഞാനാണ്. ത്രേസ്യാകൊച്ചിന്റെ തെറി മുഴുവൻ കേട്ടിട്ടാണേലും പറ്റുവാണേൽ 8 മണി വരെ കിടക്കും. എന്നിട്ടിപ്പോ.

പെട്ടന്നാണോർത്തത്. ഓടിപോയി കണ്ണാടിയിൽ നോക്കി. വല്യ കുഴപ്പമില്ല. സൂക്ഷിച്ചു നോക്കിയാലെ അറിയൂ. അഡ്ജസ്റ്റ് ചെയ്യാം. ഇന്ന് എങ്ങിനെ ആണോ കോളേജിൽ പോവുന്നത്. കുറച്ചു നോട്സ് കംപ്ലീറ്റ് ചെയ്യാനുണ്ട്. എന്നതാണേലും ഇനി ഉറക്കം ഉണ്ടാവില്ല. നോട്സ് എടുത്തു വെച്ച് എഴുതുന്നതിനിടയിലും അവളുടെ കൈ ഇടയ്ക്കിടെ കവിളിൽ എത്തി. അപ്പച്ചനോ ഇച്ചായൻമാരോ ഒന്ന് നുള്ളി പോലും നോവിക്കാറില്ല. പക്ഷേ അമ്മച്ചി ആള് വേറെ ലെവൽ ആണ്. അമ്മച്ചിടെ കൈയിൽ നിന്ന് അടി കിട്ടുന്നെന് കൈയും കണക്കുമില്ല. ആ കൊടുക്കൽ വാങ്ങലുകളിൽ രണ്ടു പേർക്കും പരാതി ഒന്നുമില്ലാത്തതിനാൽ അതിപ്പോഴും നിർബാധം തുടർന്നു പോവുന്നു.

എന്നാ ഒക്കെ ആണേലും അന്ന കൊച്ചു ആള് വല്യ പഠിപ്പിസ്റ്റാണ്.ക്ലാസ്സ്‌ ടോപ്പർ. അത് കൊണ്ടാണ് കോളേജിൽ നിന്ന് ഡിസ്മിസ്സൽ കിട്ടേണ്ടുന്ന പല സന്ദർഭങ്ങളും സസ്പെൻഷനുകൾ ആയി മാറിയത്.

നോട്സ് എഴുതുന്നതിനിടയിലും അവളുടെ ചിന്തകൾ അയാളെ കുറിച്ചായിരുന്നു. ഒന്നാംതരമൊരു വായിനോക്കി ആയിരുന്നെങ്കിലും, സ്കൂളിലും കോളേജിലും എല്ലാം ഒരു പാട് പേര് പിന്നാലെ നടന്നിട്ടുണ്ടെങ്കിലും, ആരോടും ഇത് വരെ പ്രണയം തോന്നിയിട്ടില്ല. അങ്ങനെ ഒരാളെ ഇത് വരെ കണ്ടിട്ടില്ല. രുദ്രന്റെ മുഖം അവളുടെ മനസ്സിൽ മായാതെ നിൽക്കുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും അയാളെ മറക്കാൻ തനിക്കാവില്ല. പൊടുന്നനെ അവളുടെ തലയിൽ ഒരു ബൾബ് മിന്നി. യെസ്, ഇതിനേക്കാൾ വല്യ ഒരു പണി അയാൾക്ക് കൊടുക്കാനില്ല.അന്നയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് അയാൾ ആവും. പ്രേമം കൊണ്ടൊന്നുമല്ല. അയാളെ എനിക്ക് വേണം. അന്ന വാശിയോടെ മനസ്സിൽ ഉറപ്പിക്കുമ്പോൾ അവൾ അറിഞ്ഞില്ല അവളുടെയും മറ്റു പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്ന തീരുമാനം ആയിരുന്നു അതെന്ന്.എഴുത്ത് നിർത്തി മേശയിലേക്ക് തല ചായ്ച്ചു അന്ന ആലോചനയിൽ മുഴുകി. ഇനിയയാൾ കെട്ടിയതാണോ ആവോ?…

കിച്ചണിലേക്ക് പോവുകയായിരുന്ന ത്രേസ്യാമ്മ അന്നയുടെ റൂമിന്റെ പകുതി ചാരിയ വാതിലിനിടയിലൂടെ വെളിച്ചം കണ്ടിട്ടാണ് അകത്തേക്ക് കയറിയത്. ഇത് പതിവില്ലാത്തത് ആണല്ലോ. എക്സാമിന്റെ അന്ന് പോലും പോത്ത് പോലെ പുതച്ചു മൂടി കിടക്കുന്നവളാണ് നേരത്തെ എഴുന്നേറ്റു പഠിക്കാനിരിക്കുന്നത്. ത്രേസ്യാമ്മ നോക്കുമ്പോൾ അന്ന ബുക്കിലേക് മുഖം ചേർത്ത് ഉറക്കമായിരുന്നു. വാത്സല്യത്തോടെ പുഞ്ചിരിച്ച് അവളുടെ തലയിൽ ഒന്ന് തലോടി അവർ പുറത്തേക്കിറങ്ങി.

പിന്നെയും കുറെ കഴിഞ്ഞാണ് അന്ന ഉണർന്നത്. പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് അവൾക്കു ആൽബിയുടെ കാറിന്റെ കാര്യം ഓർമ വന്നത്. അവൾ റൂമിൽ തന്നെയിരുന്നു.കുറച്ചുടെ കഴിഞ്ഞു ഇച്ചായൻ പോയിട്ട് ഇറങ്ങാം. മൊബൈലിൽ നോക്കിയിരിക്കുമ്പോൾ ആണ് താഴെ ഹാളിൽ നിന്ന് ശബ്ദം കേട്ടത്. മെല്ലെ പുറത്തേക്ക് വന്നു താഴേക്ക് എത്തി നോക്കിയതും അവൾ ഒന്ന് ഞെട്ടി.

“ഇന്നത്തെ കണി കൊള്ളാം.. ഇന്നത്തെ കാര്യത്തിൽ തീരുമാനം ആകും. പിശുക്കൻ കറിയാച്ചൻ രാവിലെ തന്നെ എന്നാ കുരിശും കൊണ്ടാണോ എന്തോ ”

പിറുപിറുത്തു കൊണ്ടു മുഖം കോട്ടി അവൾ റൂമിലേക്ക് പോയി.

നിമ്മിയുടെ അപ്പച്ചനാണ് കറിയാച്ചൻ. അന്നയുടെ ആജന്മശത്രു. അന്നയ്ക് അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ. തിരിച്ചും അങ്ങനെ തന്നെ. ത്രേസ്യാമ്മയുടെ ബന്ധു കൂടിയാണ് കറിയാച്ചൻ. ജോയിയുടേതും നിമ്മിയുടേതും പ്രേമ വിവാഹം ആയിരുന്നു. പക്ഷേ നിമ്മിയുടെ അമ്മ മേരിയെ അന്നയ്ക് ഒത്തിരി ഇഷ്ടമാണ്. നിമ്മി ഏടത്തിയെ പോലെ തന്നെ പാവമാണ് മേരിയമ്മയും.
കറിയാച്ചൻ പക്ഷേ അന്നയ്ക്ക് പാര പണിയാവുന്ന ഒരു സന്ദർഭവും പാഴാക്കാറില്ല. അയാളെ കാണുന്നതേ ചതുർത്ഥി ആണ് അവൾക്ക്.

അല്ലെങ്കിലേ ഇന്ന് കോളേജിൽ പോവാൻ മൂഡില്ല. കണ്ണാടിയിൽ കൂടി നോക്കിയതോടെ പിന്നെ ഒന്നും ചിന്തിച്ചില്ല കട്ടിലിൽ കയറി മൂടി പുതച്ചങ്ങു കിടന്നു. പെട്ടെന്നു ഓർമ വന്നപ്പോൾ ചാടിയെണീറ്റ് മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു. അല്ലെങ്കിൽ അവളുമാർ വിളിച്ചു കൊണ്ടേയിരിക്കും. ഇന്നലെ ഒരു ഡോസ് കൊടുത്തത് കൊണ്ടു ലാൻഡ് ലൈനിലോട്ട് വിളിക്കത്തില്ല. പ്രതീക്ഷിച്ച പോലെ കുറച്ചു കഴിഞ്ഞപ്പോൾ ത്രേസ്യാമ്മ അവളെ വിളിക്കാൻ വന്നു.തലവേദന ആണെന്ന് പറഞ്ഞു മാക്സിമം എക്സ്പ്രെഷൻ ഇട്ടങ്ങു കിടന്നു.

“അതെങ്ങനാ ഏത് നേരവും ആ മൊബൈലിൽ തോണ്ടികളിക്കുകയല്ല്യോ. അതെങ്ങാനും കൈയിൽ കാണട്ടെ രണ്ടു കഷ്ണമാക്കും ഞാൻ ”

നെറ്റിയിൽ കൈ വെച്ചു നോക്കി ഒന്നിരുത്തി മൂളി ത്രേസ്യാമ്മ പുറത്തേക്ക് പോയി.

ഈശോയെ ഏത് വഴിക്ക് പോയാലും പണി ആണല്ലോ എന്റെ സമയം തീരെ ശരിയല്ല.

ത്രേസ്യാകൊച്ചു ചില സമയത്തു പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്തു കളയുമെന്ന് മുൻ അനുഭവങ്ങൾ ഉള്ളത് കൊണ്ടു മൊബൈലിനെ നോക്കാൻ പോയില്ല.കോളേജിലെ കാര്യങ്ങൾ അറിയാൻ വേറെ വഴിയില്ലാത്ത കൊണ്ടു അന്ന വീർപ്പു മുട്ടലോടെ വൈകുന്നേരം ആവാൻ കാത്തിരുന്നു. അപ്പച്ചനും ഇച്ചായന്മാരും വന്നു നോക്കി. അവളുടെ കിടപ്പ് കണ്ടത് കൊണ്ടു ആൽബി അധികമൊന്നും പറഞ്ഞില്ല.

അന്ന മനസ്സിൽ കാണുന്നത് മാനത്ത് കാണുന്ന ത്രേസ്യാമ്മയ്ക്ക് മാത്രം എന്തോ പന്തികേട് തോന്നി.വൈകുന്നേരം മൊബൈൽ നോക്കിയപ്പോൾ കാണാനില്ല. ത്രേസ്യാമ്മയുടെ കസ്റ്റഡിയിൽ ആണെന്ന് മനസിലായത് കൊണ്ടു അവൾ പിന്നെ സാഹസത്തിനൊന്നും മുതിർന്നില്ല. ഡെയ്സി ലാൻഡ് ഫോണിൽ വിളിച്ചപ്പോൾ അന്ന ബാത്‌റൂമിൽ ആയിരുന്നു. എന്തായാലും കാര്യങ്ങൾ ഒക്കെ നാളെ അറിഞ്ഞാൽ മതിയെന്ന് അവൾ തീരുമാനിച്ചു.

പതിവ് പോലെ അന്ന അന്നും ലേറ്റ് ആയിട്ടാണ് കോളേജിൽ എത്തിയത്. വണ്ടി പാർക്ക് ചെയ്തിറങ്ങുമ്പോഴേ അവളെ പലരും നോക്കുന്നതും അടക്കം പറയുന്നതും കണ്ടെങ്കിലും കാറിന്റെ ചാവി കൈയിലിട്ട് കറക്കി ച്യൂയിങ് ഗം ചവച്ചു ആരെയും കൂസാത്ത പോലെ അവൾ ക്ലാസ്സിലോട്ട് നടന്നു. സെക്കന്റ്‌ അവറിനു ബെല്ലടി ക്കുന്നത് കേട്ടാണ് അവൾ ക്ലാസ്സിൽ എത്തിയത്. വാതിൽക്കൽ തന്നെ ഡെയ്സിയും ടീമും ഉണ്ടായിരുന്നു. അന്നയെ കണ്ടു അവരൊന്നു ഞെട്ടി.

“എടീ നീയിന്നും വരില്ല എന്നാണ് ഞങ്ങൾ വിചാരിച്ചത്. ആ അമൃത ഇന്നലെ എന്തായിരുന്നു പെർഫോമൻസ് എന്നറിയാമോ. അവളെ പേടിച്ചു നീ ഒളിച്ചിരിക്കയാണൊന്നൊക്കെ ചോദിച്ചു.
പിന്നെ ഒരു വിശേഷം ഉണ്ട് നീ ഞെട്ടാൻ റെഡി ആയിക്കോ…. ”

ഡെയ്സിയെ പൂർത്തിയാക്കാൻ അനുവദിക്കാതെ അന്ന പറഞ്ഞു.

“ഞെട്ടാൻ പോവുന്നത് അവളാണെടി. ആ അമൃതകൊച്ചമ്മ, പിന്നെ മറ്റവളും ആദി തമ്പുരാട്ടി. അവളുമാരുടെ മറ്റവൻ ഇല്ലേ, ആ കോന്തൻ രുദ്രൻ അവനെ ഞാനീ ഉള്ളം കൈയിൽ ഇട്ടു കറക്കും. നിങ്ങൾ നോക്കിക്കോ ”

ഒരു പ്രതികരണവും കേൾക്കാത്തത് കൊണ്ടു അന്ന നോക്കുമ്പോൾ എല്ലാം ചെകുത്താൻ കുരിശ് കണ്ടത് പോലെ നിൽക്കുകയാണ്.

അവരുടെ നോട്ടത്തിന്റെ ഉറവിടം തേടി തിരിഞ്ഞു നോക്കിയ അന്നയ്ക് നിന്ന നിൽപ്പിൽ മേലോട്ട് പോയാൽ മതിയെന്ന് തോന്നി പോയി. അവളെ നോക്കി ദഹിപ്പിക്കുന്ന രുദ്രൻ..

ഈശോയേ ഇത് സ്വപ്നമാണോ.മുൻപ് കണ്ടത് പോലെ ഒന്നുമല്ല, ആൾക്ക് നല്ല ചേഞ്ച്. ഒരു കണ്ണടയും ഫിറ്റ്‌ ചെയ്തിട്ടുണ്ട്. കൈയിൽ ഒരു ബുക്കും പിടിച്ചിട്ടുണ്ട്.

അന്നയ്ക്ക് സ്വയം നുള്ളി നോക്കേണ്ടി വന്നില്ല അതിനു മുൻപേ ഗർജ്ജനം കേട്ടു.

“ഗെറ്റ് ഇൻസൈഡ്…. ”

തിരിഞ്ഞു നോക്കാതെ ക്ലാസ്സിലേക്ക് കയറുന്ന മറ്റുള്ളവരുടെ കൂടെ അന്നയും ഉള്ളിലേക്ക് കയറി. അപ്പോഴാണ്..

“ആൻ മരിയ മാത്യൂസ് ഒന്ന് നിന്നേ .. എങ്ങോട്ടാണ് തള്ളിക്കയറുന്നത്. ഫസ്റ്റ് അവർ ഉണ്ടായിരുന്നില്ലല്ലോ . അതുകൊണ്ട് എന്റെ ക്ലാസ്സിലും ഇരിക്കേണ്ട. ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്‌… ആൻഡ് സ്റ്റേ ദേർ ടിൽ ഐ ഫിനിഷ് ദ ക്ലാസ്സ്‌. ”

ഒരു നിമിഷം പകച്ചെങ്കിലും ആ മുഖത്തെ പുച്ഛം കണ്ടപ്പോൾ അന്ന വാശിയോടെ പുറത്തേക്ക് നടന്നു. ദേഷ്യവും സങ്കടവും കൊണ്ടു അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

ഇടക്കൊന്നു ക്ലാസ്സിലേക്ക് പാളി നോക്കിയപ്പോൾ കണ്ടു ക്ലാസ്സിലെ പിടക്കോഴികളെല്ലാം വായയും തുറന്നു അയാളെ നോക്കിയിരിക്കുന്നു. ദേഷ്യം കൊണ്ടു മുറുകിയ മുഖത്തോടെ അന്ന നിന്നു.ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്ക് പോവുമ്പോൾ രുദ്രൻ അവളുടെ നേരെ നോക്കിയത് പോലുമില്ല. പക്ഷേ അയാളുടെ മുഖത്തെ പുച്ഛം അന്ന കണ്ടിരുന്നു.

(തുടരും)

 

Click Here to read full parts of the novel

4.6/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!