Skip to content

നന്ദ്യാർവട്ടം – ഭാഗം 22

നന്ദ്യാർവട്ടം

” ഈ ബോംബ് ബ്ലാസ്റ്റ് എന്നൊക്കെ പറഞ്ഞാൽ , അതിന്റെ പിന്നിൽ വലിയ അന്വേഷണങ്ങളുണ്ടാകും … അതൊക്കെ പാരയായിട്ട് വരില്ലേ ഭായ് …” ശബരി ചോദ്യമിട്ടു ..

” ഹ ഹ ഹ …. ബോംബ് ബ്ലാസ്സ്ന് രണ്ട് മിനിട്ട് മുൻപ് തമിഴ് നാട് പോലീസിന് ഒരു ഇൻഫർമേഷൻ വരും .. ചാവേർ സംഘടനയുടെ .. ഉത്തരവാദിത്തം അവരേറ്റെടുക്കും … അതിനുള്ള പ്രത്യുപകാരം ബോസ് അവർക്ക് കൊടുത്തുകൊള്ളും …… ” മുരുകൻ ഉശിരോടെ പറഞ്ഞു ….

ശബരിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു …

* * * * * * * * * * * * * * * * * * * *

പിറ്റേന്ന് ഞായറാഴ്ച ..

വിനയ് ഒൻപത് മണിയായപ്പോൾ ഡ്രസ് ചെയ്ത് ഇറങ്ങി വന്നു ….

അഭിരാമി ആദിയെയും കൊണ്ട് മുറ്റത്തായിരുന്നു … ദോശ കുറേശ്ശെ ആദിയുടെ വായിൽ വച്ച് കൊടുക്കുകയായിരുന്നു അവൾ …

വിനയ് അവൾക്കടുത്തേക്ക് വന്നു …

” ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് പതിനൊന്ന് മണിയാകുമ്പോ തിരിച്ചു വരും .. നീ റെഡിയായി നിൽക്കണം … നമുക്ക് അഡ്വക്കേറ്റിന്റെ വീട്ടിൽ പോകണം ….” അവൻ പറഞ്ഞു ..

അഭിരാമിയുടെ മുഖത്ത് വിഷാദം നിറഞ്ഞു …

അവൾ മെല്ലെ തലയാട്ടി …

വിനയ് കാറെടുത്ത് പോയിക്കഴിഞ്ഞും അഭിരാമി അവൻ പോയ വഴിയെ നോക്കി നിന്നു ..

* * * * * * * * * * * * * * * * * * * * * * *

ന്യൂറോളജി ഡിപ്പാർട്ട്മെന്റിൽ എച്ച്ഒഡി യുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ , ഡ്രിപ്പ് ബോട്ടിലിൽ എങ്ങനെ മറ്റൊരു രാസപദാർത്ഥത്തിന്റെ അംശം ഉണ്ടായി എന്ന് കണ്ടെത്താനായി ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു … കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൂപ്രണ്ട് പ്രഖ്യാപിച്ചു …

Dr . ശബരി വേണ്ട വിധം സഹകരിച്ചില്ല എന്ന സിസ്റ്റർമാരുടെ പരാതിയും സ്വീകരിച്ചു …

ഇതെല്ലാം വെറും വഴിപാടും പ്രഹസനവുമാണെന്ന് വിനയ് ക്ക് അറിയാമായിരുന്നു … മീറ്റിംഗ് കഴിഞ്ഞതും വിനയ് രോഷത്തോടെ ഡ്യൂട്ടി റൂമിലേക്ക് നടന്നു …

പോലീസ് അന്വേഷണത്തിനോ , പോലീസ് പ്രൊട്ടക്ഷന്റെ കാര്യത്തിലോ ഒന്നും തീരുമാനമെടുക്കാത്തതിൽ അവന് അരിശുമുണ്ടായിരുന്നു ..

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഷംന സിസ്റ്റർ പോയിരുന്നത് കൊണ്ട് , വിനയ് ഒരു പാട് സമയം ഐസിയു വിൽ ചിലവഴിച്ചു ..

പതിനൊന്ന് മണിയായപ്പോൾ അവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി , വീട്ടിലേക്ക് വന്നു ….

അഭിരാമി ഒരുങ്ങി , ആദിയെയും ഒരുക്കി കാത്തിരിക്കുകയായിരുന്നു ..

” മോനെ അമ്മയെ ഏൽപ്പിച്ചാൽ പോരെ ….?.” വിനയ് ചോദിച്ചു …

” നമ്മുടെ കൂടെ വന്നോട്ടെ വിനയേട്ടാ ……” അവൾക്കെന്തോ ആദിയെ വിട്ടിട്ടു പോകാൻ മടിയായിരുന്നു ..

അവൻ പിന്നെ ഒന്നും പറഞ്ഞില്ല ….

അവരപ്പോൾ തന്നെ പോകാനിറങ്ങി …

അഭിരാമി ആദിയെയും കൊണ്ട് കാറിൽ കയറിയിരുന്നു … വണ്ടി ഡ്രൈവിലായി… ആദ്യം രണ്ടു പേരും ഒന്നും സംസാരിച്ചില്ല .. ആദി അവന്റെ ലോകത്തായിരുന്നു ..

” വിനയേട്ടന് പരിചയമുള്ള അഡ്വക്കേറ്റാണോ …? ” അഭിരാമി മൗനം ദേദിച്ചു …

” അതേ … എന്റെ ഫ്രണ്ടാണ് …ഡിവോർസിന് എന്റെ വക്കീലും അശ്വിനായിരുന്നു … ”

” അത് മ്യൂച്ച്വൽ പെറ്റീഷനല്ലായിരുന്നോ …? ”

” അല്ല … ആദ്യം ഞാൻ സമ്മതിച്ചില്ല .. അവൾ പ്രഗ്നന്റായിരുന്നു ആ സമയത്ത് .. ”

അഭിരാമി ഒന്നും മിണ്ടിയില്ല … അവളാ വിഷയം വിട്ടു ..

” എനിക്ക് അമലാകാന്തിയെ ഒന്ന് കാണണമെന്നുണ്ട് …. ” അഭിരാമി പറഞ്ഞു ..

” അതിനെന്താ … തിരിച്ചു വരുമ്പോൾ നമുക്ക് ഹോസ്പിറ്റലിൽ കയറാം .. ” അവൻ സമ്മതം പറഞ്ഞു …

അഡ്വ. അശ്വിൻ അശോക് ന്റെ കവടിയാറിലുള്ള വീട്ടിലേക്കാണ് അവർ പോയത് ..

ഗേറ്റ് തുറന്ന് തന്നെ കിടപ്പുണ്ടായിരുന്നു ..

വിനയ് കാർ അകത്തേക്ക് ഓടിച്ചു കയറ്റി ..

ഗേറ്റിൽ അഡ്വ. അശോക് കവടിയാർ , അഡ്വ . അശ്വിൻ അശോക് എന്ന രണ്ട് പേരുകളടങ്ങിയ ബോർഡ് അഭിരാമി വായിച്ചിരുന്നു ..

” ഇവർ , അച്ഛനും മകനും വക്കീലാണോ ….?” അവൾ ചോദിച്ചു ..

” യാ … അശോക് സർ ഒരുപാട് ഫേമസ് കേസുകളിലൊക്കെ അപ്പിയർ ചെയ്തിട്ടുണ്ട് … നമ്മുടെ റസിഡൻസിലെ അഡ്വ. ജോണി മാത്യൂസിനെ അറിയില്ലെ .., റോയ് യുടെ പപ്പ … പുള്ളി സർന്റെ ജൂനിയറാണ് ….. ” വിനയ് പറഞ്ഞു ..

” ആ റോയ് ടെ പപ്പ ഉണ്ടായിരുന്നല്ലോ അവിടെ … നമുക്ക് പുള്ളിയെ കണ്ടാൽ പോരാരുന്നോ … ഇവിടെ വരെ വരികയും വേണ്ടാരുന്നു .. ” അഭിരാമി വിനയ് യെ നോക്കി …

” ജോണിച്ചായൻ ക്രിമിനൽ കേസ് മാത്രമേ എടുക്കു .. മറ്റൊരു അശോക് കവടിയാർ ആകാനുള്ള ശ്രമത്തിലാ ..” വിനയ് ചെറുതായ് ചിരിച്ചു … അഭിരാമിയും …

അവർ കാറിൽ നിന്നിറങ്ങി …

വീടിനോടു ചേർന്നു തന്നെ ഓഫീസ് മുറിയുണ്ട് .. അവരങ്ങോട്ട് നടന്നു …

* * * * * * * * * * * * * * * * * * * * *

വക്കീലിനെ കണ്ട് സംസാരിച്ച ശേഷം അവർ നേരെ മെഡിക്കൽ കോളേജിലേക്കാണ് പോയത് ….

അതുവരെ ഇരുവരുടേയും മനസിലുണ്ടായിരുന്ന മൂടിക്കെട്ടൽ ഒന്ന് മാറിയിരുന്നു …

സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പാർക്കിംഗിൽ കാർ പാർക്ക് ചെയ്ത് അവർ ഇറങ്ങി .. ആദിയെ അഭിരാമി തന്നെയാണ് വച്ചിരുന്നത് …..

ലിഫ്റ്റ് വഴി അവർ അഞ്ചാം നിലയിലിറങ്ങി .. ഐ സി യു വും ഓറ്റിയും അവിടെയാണ് ..

അഭിരാമി വിനയ്ക്ക് പിന്നാലെ ചെന്നു ..

ബൈസ്റ്റാന്റേർസിന് അനുവദിച്ചിട്ടുള്ള ചെയറിൽ ഇരിക്കുന്ന , സരസ്വതിയെ വിനയ് ആമിക്ക് കാട്ടിക്കൊടുത്തു ….

ഒരു പാട് ദിവസത്തെ ഉറക്കം കണ്ണിൽ നിറച്ച് ആ സ്ത്രീയവിടെയിരിപ്പുണ്ട് ..

വിനയ് അഭിരാമിയെയും കൂട്ടി അകത്തേക്ക് കയറി …

ജീവിതത്തിലാദ്യമായിട്ടാണ് ഒരു സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയുവിനുൾവശം അവൾ കാണുന്നത് ..

നീണ്ട ഇടനാഴി പോലെയുള്ള അകവിതാനത്തിനപ്പുറം വെളിച്ചം കടന്നു വരുന്ന നീല വിരിയിട്ട മുറികൾ ..

ന്യൂറോളജി ഐസിയൂ എന്ന് എഴുതിയ ഡോർ തുറന്ന് വിനയ് അകത്തേക്ക് കയറി ..

പിന്നാലെ അവളും …

നീലവിരിയിട്ട നിരവധി ബെഡുകളിൽ , ആശുപത്രി ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിപ്പോരുന്നവർ …

വിനയ് നേരെ സ്റ്റാഫ് ഇരിക്കുന്ന ടേബിളിനടുത്തേക്ക് ചെന്നു ..

സിസ്റ്റർമാരോട് അമലാകാന്തിയെക്കുറിച്ച് ചോദിച്ചു ..

” സാറിന്റെ വൈഫല്ലേ …..” ലേഖ സിസ്റ്റർ അഭിരാമിയെ നോക്കി ചോദിച്ചു ..

” യെസ് … അമല , അഭിരാമിയുടെ സ്റ്റുഡന്റാണ് … . ” അവൻ പറഞ്ഞു …

ശേഷം അമലാകാന്തി കിടക്കുന്ന ബെഡിനടുത്തേക്ക് വിനയ് നടന്നു .. ഒപ്പം അഭിരാമിയും … പുതിയൊരു സ്ഥലത്തേക്ക് വന്നതിന്റെ കൗതുകത്തിൽ ആദി മിണ്ടാതെ ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്നു ..

അമലയുടെ നെഞ്ചിലും മൂക്കിലും കൈയിലുമായി ട്യൂബുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ട് ..

അതിനിടയിൽ കണ്ണടച്ച് അവൾ കിടന്നു .. ഉയർന്നു താഴുന്ന നെഞ്ചിന്റെ അനക്കമാണ് അവളിൽ ജീവനവശേഷിക്കുന്നുണ്ടെന്ന് വിളിച്ചറിയിക്കുന്നത് …

ഒരു നിമിഷം അവളുടെ മനസിലേക്ക് കോളേജ് അങ്കണത്തിലൂടെ പാറി നടക്കുന്ന അമല കാന്തിയെയാണ് ഓർമ വന്നത് ..

കഴിഞ്ഞ ഒന്നര വർഷമായി അവളുടെ ചിലമ്പണിഞ്ഞ പാദങ്ങൾ കൊണ്ട് ധന്യമാക്കാതെ ആ കലാലയത്തിലെ വേദിയിൽ തിരശീല വീണിട്ടില്ല …

അവൾ കളം നിറഞ്ഞാടിയ ഭരതനാട്യം , കുച്ചിപ്പുടി, മോഹിനിയാട്ടം , കേരള നടനം …

അടുത്താരുടെയോ ചലനമറിഞ്ഞപ്പോൾ അമലാകാന്തി മെല്ലെ കണ്ണ് തുറന്നു ..

അഭിരാമി പെട്ടന്ന് വിനയ് യെ നോക്കി ..

” കണ്ണ് തുറക്കും .. ഒന്നും സംസാരിക്കില്ല … ” വിനയ് മെല്ലെ പറഞ്ഞു ..

അഭിരാമിയുടെ മുഖം വാടി ….

അമലാകാന്തി കുറേ സമയം മുകളിലേക്ക് നോക്കി കിടന്നു ..

പിന്നെ കണ്ണ് ചലിപ്പിച്ചു ..

അവളുടെ നോട്ടം അഭിരാമിയിൽ വന്ന് വീണു…..

ഒന്നും മിണ്ടാതെ അവളാ മുഖത്തേക്ക് തന്നെ നോക്കി കിടന്നു …

അഭിരാമി അവളുടെ നെറ്റിയിൽ മെല്ലെയൊന്ന് തൊട്ടു ..

പിന്നെ അവർ തിരിഞ്ഞ് നടന്നു … തിരിച്ച് സ്റ്റാഫ് ഇരിക്കുന്ന ടേബിളിനടുത്ത് വന്നപ്പോൾ ലേഖ സിസ്റ്ററും മറ്റ് സിസ്റ്റർമാരും അഭിരാമിയെ പരിചയപ്പെട്ടു …

വിനയ് വീണ്ടും സിസ്റ്റർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നതിനിടയിൽ അഭിരാമി തിരിഞ്ഞ് അമലാകാന്തി കിടക്കുന്ന ബെഡിലേക്ക് നോക്കി …

നീല പുതപ്പുകൾ അനങ്ങുന്നു … അഭിരാമി വീണ്ടും നോക്കി .. അമല തലചലിപ്പിക്കുന്നു ….

അവൾ വിനയ് യെ തൊട്ട് വിളിച്ച് , അങ്ങോട്ട് ചൂണ്ടിക്കാട്ടി ..

വിനയ് യും സിസ്റ്റർമാരും അത് കണ്ടു ….

അവർ വേഗം അമലയുടെ ബെഡിനടുത്തേക്ക് ഓടി …

അമലാകാന്തി ചുണ്ട് ചലിപ്പിക്കുന്നു ..

” മി .. സ് … മിസ്……” അവൾ അവ്യക്തമായി പറഞ്ഞു കൊണ്ടേയിരുന്നു ..

മിസ് …

സ്റ്റാഫ് കോർണറിന് മുന്നിൽ അത് നോക്കി നിൽക്കുന്ന അഭിരാമിയെ വിനയ് കൈയ്യാട്ടി വിളിച്ചു …

അവൾ വേഗം അങ്ങോട്ട് ചെന്നു ..

വിനയ് ആമിയെ അവൾക്ക് മുന്നിലേക്ക് നീക്കി നിർത്തി ..

അമലാകാന്തിയുടെ കണ്ണുകൾ അഭിരാമിയുടെ മുഖത്ത് വന്ന് പതിച്ചു …

” മിസ് ….. മി .. സ് …. മി സ് …. ” അവൾ തുടർച്ചയായി അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു .. പിന്നെ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു ..

തന്നോട് എന്തോ അരുതെന്ന് പറയുന്നത് പോലെയാണ് അഭിരാമിക്ക് തോന്നിയത് ..

ആദി കൈയ്യിലിരിക്കുന്നത് കൊണ്ട് , അവൾക്ക് കുനിഞ്ഞ് ഒന്നും ചോദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ..

ആദിയെ വിനയ്ക്ക് കൈമാറാൻ നോക്കിയപ്പോൾ അവൻ ചിണുങ്ങിക്കൊണ്ട് അഭിരാമിയുടെ തോളിലേക്ക് കിടന്നു കളഞ്ഞു …

ഐസിയു വിന് ഉള്ളിൽ വച്ച് അവനെ കരയിക്കണ്ട എന്ന് കരുതി , അവർ ആ ശ്രമം ഉപേക്ഷിച്ചു ..

എങ്കിലും അവൾ കൈയെത്തിച്ച് അവളുടെ നെറ്റിയിൽ തൊട്ടു …

” എന്താ അമലാ …? ” അവൾ ചോദിച്ചു ..

” മി … സ് … മി. … സ് …….. മിസ് …..” അവൾ പിന്നെയും അത് തന്നെ പറഞ്ഞു ..

പിന്നെ തല ഇരുവശത്തേക്കും ചലിപ്പിക്കാൻ ശ്രമിച്ചു ..

അവളെ കണ്ടപ്പോൾ അമലയിൽ റെസ്പോൺസുണ്ടായത് ഒരു നല്ല ലക്ഷണമായി വിനയ് ക്ക് തോന്നി ..

അവളുടെ കോളേജിലുള്ളവർ ഫ്രീക്വന്റായി വിസിറ്റ് ചെയ്താൽ , ഒരു ഫാസ്റ്റ് റിക്കവറി ഉണ്ടായേക്കുമെന്ന് അവൻ കണക്കു കൂട്ടി ..

” ടേക് റെസ്റ്റ് അമലാ …… ” വിനയ് അവളുടെ കവിളിൽ തട്ടി ..

” പോകാം ആമി …….”

” ങും ……..” ആമി തലയാട്ടി …

സിസ്റ്റർമാരോട് അവളുടെ ഈ റെസ്പോൺസ് എത്ര സമയം വരെ നിൽക്കുന്നു എന്ന് നോട്ട് ചെയ്ത് വക്കണമെന്ന് പറഞ്ഞിട്ട് വിനയ് ആമിയെയും മകനെയും കൂട്ടി അവിടെ നിന്നിറങ്ങി …

അമലാ കാന്തി അപ്പോഴും മിസ് .. മിസ് … എന്ന് പറയുന്നുണ്ടായിരുന്നു ..

ആമി കണ്ണിൽ നിന്ന് മറഞ്ഞതും , അമലയുടെ കണ്ണിൽ ഈറനണിഞ്ഞു ..

ലേഖ സിസ്റ്ററിന്റെ മുഖം വിടർന്നു ..

അതൊക്കെയും നല്ല ലക്ഷണങ്ങളാണ് ..

അവൾ നിശബ്ദയായി കഴിഞ്ഞപ്പോൾ , ലേഖ സിസ്റ്റർ സ്റ്റാഫ് കോർണറിലേക്ക് നടന്നു ..

* * * * * * * * * * * * * * * * * * * * *

രണ്ട് ദിവസം കൂടി കടന്ന് പോയി …

മൂന്നാം ദിവസം രാവിലെ , വിനയ് അഭിരാമിയെയും കൂട്ടി കോർട്ടിലേക്ക് പോയി … ആദിയെ സരളയുടെ അരികിലാക്കിയിട്ടാണ് അവർ പോയത് …

കോടതി വളപ്പിലേക്ക് കാർ പ്രവേശിച്ചപ്പോൾ അഭിരാമിയുടെ നെഞ്ചിടിപ്പ് കൂടി …

അവൾ വിനയ് യുടെ കൈയ്യിൽ തൊട്ടു …

അവൻ ഫാമിലി കോർട്ടിന്റെ ഭാഗത്തേക്ക് കാർ വിട്ടു …

വാഹനം അവിടെ പാർക്ക് ചെയ്തു , അവർ കാറിൽ തന്നെയിരുന്നു …

അൽപ്പം കഴിഞ്ഞപ്പോൾ അവരുടെ കാറിനടുത്തായി തന്നെ ഒരു ഇന്നോവ വന്നു നിന്നു …

അത് നിരഞ്ജനയാണെന്ന് വിനയ്ക്ക് മനസിലായി …

അതിന്റെ കോ ഡ്രൈവർ സീറ്റ് തുറക്കപ്പെട്ടു .. അതിൽ നിന്ന് ഒരു സ്ത്രീയിറങ്ങി … വൈറ്റ് ചുരിദാറും , കറുത്ത കോട്ടുമണിഞ്ഞിട്ടുണ്ട് .. ഓവർകോട്ട് കൈയിൽ മടക്കിയിട്ടിരിക്കുന്നു .. കൈയിൽ മടക്കി വച്ച ഫയലുകളുമായി അവർ ഇറങ്ങി ഡോർ അടച്ചു ..

അഡ്വ . ആയിഷ ബീഗം ..

തൊട്ടുപിന്നാലെ അശ്വിന്റെ കോൾ വിനയ് യുടെ ഫോണിലേക്കെത്തി ..

അവൻ ഫോണെടുത്തു സംസാരിച്ചു …

” വാ ….ഇറങ്ങ്….” കോൾ കട്ട് ചെയ്ത ശേഷം അവൻ അഭിരാമിയോടായി പറഞ്ഞു ..

അവൾ ചെറിയൊരു ഭയത്തോടെ വിനയ് യെ നോക്കി ..

” ഒന്നുമില്ലടോ .. താൻ ധൈര്യമായിട്ടിരിക്ക് .. ” അവൻ അവളുടെ തോളിൽ തട്ടിയാശ്വസിപ്പിച്ചു …

” ഞാനാദ്യായിട്ടാ കോർട്ടിലൊക്കെ … ” അവൾ പേടിയോടെ പറഞ്ഞു ..

അവനും അവളോട് സഹതാപം തോന്നി ..

ഇതൊന്നും പ്രതീക്ഷിച്ചല്ലല്ലോ അവൾ തന്റെ ജീവിതത്തിലേക്ക് വന്നത് …

അവർ കാറിൽ നിന്നിറങ്ങി …

ഇന്നോവയെ മറികടന്നതും വിനയ് കണ്ടു ഡോറിൽ ചാരി നിൽക്കുന്ന നിരഞ്ജനയെ ..

ഒതുക്കത്തിൽ ഞൊറിഞ്ഞുടുത്ത ചുവന്ന ഷിഫോൺ സാരിയാണ് വേഷം .. കണ്ണിൽ സൺഗ്ലാസ് ധരിച്ചിരുന്നു .. അയേൺ ചെയ്ത മുടി അവളുടെ മാറിലേക്ക് വീണു കിടന്നു ..

തൊട്ടടുത്ത് അവളോട് സംസാരിച്ചുകൊണ്ട് ആയിഷ ബീഗം ..

വിനയ് നിരഞ്ജനയെ ഗൗനിക്കാതെ , അഭിരാമിയെയും കൂട്ടി മുന്നോട്ട് നടന്നു ..

” ഡോക്ടർ…….”

പിന്നിലൊരു വിളി കേട്ട് വിനയ് തിരിഞ്ഞു നോക്കി ..ഒപ്പം അഭിരാമിയും …

അഡ്വ . ആയിഷ ബീഗമാണ് .. അവർ വിനയ് യുടെ അടുത്തേക്ക് വന്നു ..

” ആദിയെവിടെ …….”

വിനയ് യുടെ മുഖത്ത് പുച്ഛം നിറഞ്ഞു …

ആ ചോദ്യം കേട്ടപ്പോൾ അഭിരാമിക്കു മനസിലായി , ആ കാറിൽ ചാരി നിൽക്കുന്നതാണ് നിരഞ്ജന എന്ന് ..

വെളുത്തു തുടുത്തു സുന്ദരിയായ നിരഞ്ജനയെ അഭിരാമിയൊന്നു നോക്കി ..

സൺഗ്ലാസ് വച്ചിട്ടുള്ളതിനാൽ അവൾ എവിടെയാണ് നോക്കുന്നതെന്ന് അഭിരാമിക്ക് മനസിലായില്ല …

” ആദിയെ കൊണ്ട് വരാനൊന്നും പറഞ്ഞിട്ടില്ലല്ലോ … ?” വിനയ് പരിഹാസ സ്വരത്തിൽ ചോദിച്ചു ..

” ഇത് കുഞ്ഞിനെ വിട്ട് കിട്ടാനുള്ള കേസാണ് ……” ആയിഷ പറഞ്ഞു ..

” കോടതി പറയട്ടെ … അപ്പോ കൊണ്ടു വരാം …… ” വിനയ് ആയിഷയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ..

ആ ചിരിയിലെ കളിയാക്കൽ ധ്വനി ആയിഷക്ക് മനസിലായി ..

അവൾ തിരിഞ്ഞ് നിരഞ്ജനയെ നോക്കി ..

നിരഞ്ജനയും ആ സമയം അഭിരാമിയെയാണ് വീക്ഷിച്ചത് ..

താൻ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സുന്ദരിയാണ് അഭിരാമി എന്നത് അവളിൽ അസൂയ ഉളവാക്കി ..

വിനയ് തിരിഞ്ഞ് അഭിരാമിയെയും കൂട്ടി കോടതി വരാന്തയിലേക്ക് നടന്നു …

അശ്വിന്റെ നിർദ്ദേശപ്രകാരം തന്നെയാണ് അവർ ആദിയെ കൂട്ടാതെ വന്നത് ..

അൽപ്പം കഴിഞ്ഞപ്പോൾ അശ്വിൻ , കൈയ്യിൽ കോട്ടും മടക്കിയിട്ട് അവർക്കടുത്തേക്ക് വന്നു ..

അവൻ വിനയ് യോട് സംസാരിച്ചു .. ശേഷം കോർട്ടിലേക്ക് കയറിപ്പോയി …

കുറച്ച് കഴിഞ്ഞപ്പോൾ ആയിഷ ബീഗവും കയറി വന്നു … അവരും കോർട്ടിനുള്ളിലേക്ക് കയറിപ്പോയി …

ജീവിതത്തിന്റെ പ്രധാന വിധി നിർണ്ണയങ്ങൾക്കായി , നീതിക്കായി പലരും ആ കോടതി വരാന്തയിൽ കാത്ത് നിന്നു …

കാക്കി ധാരികൾ , കോടതി വളപ്പിലൂടെ നടന്നു പോകുന്നു … കറുത്ത കോട്ട് ധരിച്ചവർ ഓരോടുത്തരായി നടന്നു പോകുന്നു …

സൺഗ്ലാസ് കാറിന്റെ സീറ്റിലേക്കിട്ട് , കാർ ലോക്ക് ചെയ്ത് നിരഞ്ജനയും കോടതി വരാന്തയിലേക്ക് വന്ന് നിന്നു ….

കോടതി കൂടി …

അകത്ത് കേസ് വിളിച്ചു തുടങ്ങി ….

തങ്ങളുടെ ഊഴം കാത്ത് വിനയ് യും അവനോട് ചേർന്ന് അഭിരാമിയും നിന്നു ..

അൽപ്പം മാറി നിരഞ്ജനയും ….

അമ്മയെന്ന വാക്കിന്റെയർത്ഥം തേടി ആ കോടതിയുടെ ജനാലകളും , ചുമരുകളും വാതിൽപ്പുറത്ത് കാറ്റും വെയിലും ആകാശവും അങ്ങ് ദൂരെ കടലും കരയും കാത്ത് നിന്നു ..

(തുടരും )

 

Click Here to read full parts of the novel

4.2/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നന്ദ്യാർവട്ടം – ഭാഗം 22”

Leave a Reply

Don`t copy text!