Skip to content

പുനർജ്ജനി – Part 10

aksharathalukal pranaya novel

സെമിനാറിന്റെ റഫറൻസിനായി വാങ്ങിയ ബുക്ക്‌ മിനി മിസ്സിനെ തിരിച്ചേൽപ്പിക്കാനാണ് അന്ന ഡിപ്പാർട്മെന്റിൽ എത്തിയത്. ബുക്കുമെടുത്ത് ക്ലാസ്സിലേക്ക് പോവാൻ തുടങ്ങുന്ന രുദ്രനെ മാത്രമേ അന്ന അവിടെ കണ്ടുള്ളു. അവളെ കടന്നു പോകവേ അന്നയെ നോക്കാതെയാണ് രുദ്രൻ പറഞ്ഞത്.

“അഭിനയം ആവാം പക്ഷേ ഒരുപാട് ഓവർ ആവരുത് ”

രുദ്രൻ സർ ഒന്ന് നിന്നെ.. ”

പിറകിൽ നിന്ന് അന്നയുടെ ശബ്ദം കേട്ടാണ് രുദ്രൻ തിരിഞ്ഞത്.

അവളെ നോക്കി നിൽക്കുന്ന രുദ്രന്റെ തൊട്ടടുത്ത് എത്തി അന്ന പറഞ്ഞു

“ഓഹ് എന്നാ പറഞ്ഞാലും അഭിനയിക്കാനുള്ള കഴിവൊന്നും സാറിനോളം എനിക്ക് കിട്ടിയിട്ടില്ലന്നേ ”

ഒരു ഞൊടിയിടെ രുദ്രന്റെ കണ്ണുകളിൽ മിന്നിമാഞ്ഞ ഭാവം അന്ന കണ്ടു. അത് മറച്ചു കൊണ്ടു അവളെ ഒന്ന് നോക്കി രുദ്രൻ പുറത്തേക്ക് നടന്നു.

പലയിടങ്ങളിലും വെച്ച് താൻ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ രുദ്രന്റെ നോട്ടം തന്റെ നേരേ വരുന്നത് അന്ന അറിയുന്നുണ്ടായിരുന്നു.

വിദ്യ പറഞ്ഞ സംശയം അവളിൽ ബലപ്പെടുകയായിരുന്നു.അല്ല അവളത് വിശ്വസിക്കുക തന്നെയായിരുന്നു. പലപ്പോഴും തന്നെ തേടിയെത്തുന്ന ആ കണ്ണുകൾ മതിയായിരുന്നു അന്നയ്ക്ക് തെളിവായി.

ഞായറാഴ്ച പള്ളിയിൽ പോവാനായി ത്രേസ്യാമ്മ അവളുടെ പിന്നാലെ നടന്നു ഒരുക്കുന്നത് കണ്ടപ്പോഴേ അവൾക്കൊരു പന്തികേട് തോന്നിയതാണ്. കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ പള്ളി മുറ്റത്ത്, അന്ന് ഡേവിഡ് അങ്കിളിന്റെ വീട്ടിൽ വെച്ച് കണ്ട ആന്റിയോടൊപ്പം ആറടി പൊക്കത്തിൽ ഒരു മൊതലിനെ കണ്ടപ്പോൾ അന്ന ഉറപ്പിച്ചു ഇതാണ് ആ ആസ്‌ട്രേലിയക്കാരൻ, ജെറി മോൻ.

കാണാൻ ചുള്ളനൊക്കെ ആണേലും രുദ്രൻ സാറിനോളം വരത്തില്ല. അന്ന മനസ്സിലോർത്തു. എന്റീശോയേ ആരെ കണ്ടാലും താനിപ്പോൾ അങ്ങേരുമായാണല്ലോ കമ്പയർ ചെയ്യുന്നത്..

ജെറിമോന് തനിച്ചൊന്ന് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അയാളുടെ കൂടെ അന്ന കുറച്ചകലേക്ക് മാറി നിന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി പുള്ളിക്കാരൻ ആൾ അടിപൊളിയാണെന്ന്.

“അന്നയ്ക് അഫയർ വല്ലതും ഉണ്ടോ? ”

അന്നയുടെ കിളികൾ ഓരോന്നായി പറന്നു പോയികൊണ്ടിരിക്കെയാണ് അടുത്തത്.

“എന്റെ ഒരു തോന്നലാണ്. തനിയ്ക്ക് വീട്ടിൽ വന്നു കാണുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞത് കൊണ്ടാണ് ആന്റി എന്നെയും കുത്തി പൊക്കി ഇവിടെ കൊണ്ടു വന്നത്.. ”

ഒന്ന് നിർത്തി തന്നെ നോക്കിയാണ് അയാൾ തുടർന്നത്.

“ഇനി തനിക്ക് വേറെ വല്ല ഇഷ്ടവും ഉണ്ടെങ്കിൽ ചുമ്മാ നമ്മൾ ഈ ചോദ്യോത്തര പരിപാടിയ്ക്കു നിൽക്കണ്ടല്ലോ , അതാണ് ചോദിച്ചത് ”

ഒരു നിമിഷം കഴിഞ്ഞാണ് അന്ന പറഞ്ഞത്.

“എനിക്ക് ഒരു ഇഷ്ടമുണ്ട് ”

ഒരു ചിരിയോടെ ആയിരുന്നു മറുപടി.

“അപ്പൊ ഓക്കേ സിസ്.”

“ഫ്രണ്ട്‌സ്? ”

ഒന്ന് കണ്ണിറുക്കി ഒരു ചിരിയോടെ ജെറി കൈ നീട്ടിയപ്പോൾ അന്നയ്ക്കും ചിരിക്കാതിരിക്കാൻ ആയില്ല.

കാറിൽ കയറി വീട്ടിൽ എത്തുന്നത് വരെ അന്ന ആരെയും നോക്കിയില്ല, ഒന്നും സംസാരിക്കാനും കൂട്ടാക്കിയില്ല.

വീട്ടിൽ എത്തിയപ്പോളാണ് അവൾ പൊട്ടിത്തെറിച്ചത്.

“ഇനിയും ഇങ്ങനെയുള്ള നാടകങ്ങൾ നടത്താൻ ആണ് ഉദ്ദേശമെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോവും ഞാൻ, പറഞ്ഞതല്ലേ ഞാൻ എല്ലാം, എനിക്കിത്തിരി സമയം വേണമെന്ന് … ”

പൂർത്തിയാക്കാതെ മാത്തുക്കുട്ടിയെയും ത്രേസ്യാമ്മയേയും നോക്കി പറഞ്ഞിട്ട് അന്ന റൂമിൽ കയറി വാതിലടച്ചു.

സൂര്യമംഗലത്ത് അന്ന് സീതാലഷ്മിയും കുടുംബവും എത്തിയിരുന്നു. ഭർത്താവ് വിനയനും മക്കൾ ശ്രീലക്ഷ്മിയും ദേവലക്ഷ്മിയും. ശ്രീകുട്ടിയും ദേവയും ഇരട്ടകളാണ്.പ്രണയവിവാഹം ആയിരുന്നു സ വിനയന്റെയും സീതയുടേതും . സീതയുടെ മുറച്ചെറുക്കനായിരുന്നു വിനയൻ. ബാംഗ്ലൂരിൽ ദേവന്റെ താമസസ്ഥലത്തു നിന്ന് നിന്ന് കുറച്ചകലെയായിട്ടാണ് അവരുടെ വീട്.

ദേവന്റെ ഭാര്യ ശ്രീദേവിയുടെ ആണ്ടു പ്രമാണിച്ചാണ് വർഷങ്ങൾക്ക് ശേഷം അവർ സൂര്യമംഗലത്ത് എത്തുന്നത്.

ദേവയ്ക്ക് രുദ്രനോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാം. അങ്ങനെയൊരാഗ്രഹം സീതയുടെ ഉള്ളിലും ഉണ്ടായിരുന്നുവെങ്കിലും ദേവയെ ആദിയെ പോലെ തന്നെയേ കാണാനാവൂ എന്ന് രുദ്രൻ അറുത്ത് മുറിച്ചു പറഞ്ഞതോടെയാണ് എല്ലാവരും ആ സംസാരം നിർത്തിയത്.

സന്ധ്യയ്ക്ക് തന്റെ ബാൽക്കണിയിലെ കസേരയിൽ കണ്ണടച്ച് ഇരിക്കുകയായിരുന്ന രുദ്രൻ അരികിലൊരു അനക്കം കേട്ടാണ് കണ്ണ് തുറന്നതു. തന്നെ നോക്കി നിൽക്കുന്ന ദേവയെ കണ്ടപ്പോൾ മനസ്സിലെ നീരസം മുഖത്തു കാണിക്കാതെ അവൻ ചോദിച്ചു.

“ദേവ എന്താ ഇവിടെ? ”

“അത് ഞാൻ.. ഞാൻ രുദ്രേട്ടനെ കാണാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത് ”

“എന്തിന് ? ”

രുദ്രന്റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞു ഒന്ന് മടിച്ചിട്ടാണ് ദേവ പറഞ്ഞത്.

“അത് രുദ്രേട്ടന്റെ കോളേജിൽ എനിക്കും ശ്രീയ്ക്കും അഡ്മിഷൻ ശരിയാക്കാൻ..ഞങ്ങൾക്കും നാട്ടിൽ നിൽക്കാനാണിഷ്ടം രുദ്രേട്ടാ ”

“അപ്പച്ചിയ്ക്കു അറിയാമോ ഈ കാര്യം? ”

“ഇല്ല.. ”

ദേവ മുഖം കുനിച്ചു മെല്ലെയാണ് പറഞ്ഞത്.

“തല്ക്കാലം അവിടുത്തെ പഠനം പൂർത്തിയാക്കാൻ നോക്ക് , എന്നിട്ട് ആലോചിക്കാം ”

പറഞ്ഞതും രുദ്രൻ എഴുന്നേറ്റു അകത്തേക്ക് നടന്നു. മേശക്കരികിൽ എത്തി ഡയറി കൈയിൽ എടുത്തപ്പോഴാണ് ദേവ പോവാതെ മുറിയിൽ തന്നെ നിൽക്കുന്നത് കണ്ടത്.

“ഇനിയെന്താ? ”

ഇത്തവണ നീരസം ശബ്ദത്തിലും ഉണ്ടായിരുന്നു. ദേവ പോവാൻ തുടങ്ങുമ്പോൾ രുദ്രൻ പറഞ്ഞു.

“ദേവ ഇത് എന്റെ പ്രൈവറ്റ് സ്പേസ് ആണ്. ആരും ഇവിടെ കയറി വരുന്നത് എനിക്ക് ഇഷ്ടമല്ല ”

മുഖം വീർപ്പിച്ചു പുറത്തേക്ക് നടക്കുന്ന ദേവയെ കണ്ടപ്പോൾ തന്നോട് വഴക്കിട്ടു പിണങ്ങി നടക്കാറുള്ള ആദിയുടെ മുഖമാണ് അവന് ഓർമ വന്നത്.

ഒന്ന് ആലോചിച്ചു, കൈയ്യിൽ ഉള്ള ഡയറി മേശയിൽ വെച്ചു പൂട്ടുമ്പോൾ അവന്റെ മനസ്സിൽ നിറയെ അവളുടെ മുഖമായിരുന്നു.

അവളോട് പറഞ്ഞതൊക്കെ സത്യം തന്നെയായിരുന്നു. രൂപത്തിലും ഭാവത്തിലും ഒന്നും, അവളെപ്പോലൊരു പെണ്ണിനെ തന്റെതായി സങ്കല്പിച്ചിട്ട് കൂടിയില്ല ഇത് വരെ. പക്ഷേ ഇന്നിപ്പോൾ അവളെയല്ലാതെ മറ്റാരെയും തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ മനസ്സ് അനുവദിക്കില്ല.

പിറ്റേന്ന് കോളേജിൽ എത്തിയപ്പോഴും രുദ്രന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അന്ന അവനെ പ്രകോപിപ്പിക്കാനായുള്ള കാട്ടിക്കൂട്ടലുകൾ തുടർന്നു കൊണ്ടേയിരുന്നു.

കാന്റീനിൽ ഇരിക്കുമ്പോൾ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടിട്ടാണ് രുദ്രൻ നോക്കിയത്.
അന്നയും ഫ്രണ്ട്‌സുമാണ്. കൂടെയുള്ള ചെറുക്കൻ എന്തോ പറഞ്ഞതിനാണ് ഇങ്ങനെയിട്ട് അലയ്ക്കുന്നത്. കഴിക്കാതെ എണീറ്റു ഇറങ്ങി പോവുന്ന രുദ്രനെ കണ്ടപ്പോൾ അന്നയിൽ ഒരു ചിരി വിടർന്നു. ആൾ കലിപ്പിലാണ്.

പിറ്റേന്ന് ഹോളിഡേ ആയിരുന്നു. ഒന്ന് കറങ്ങാൻ പോവാമെന്ന് പ്ലാൻ ചെയ്തത് അന്ന തന്നെയായിരുന്നു. സിനിമയ്ക്ക് കയറാമെന്ന് വിദ്യ പറഞ്ഞപ്പോൾ എല്ലാവരും അതങ്ങ് ഏറ്റെടുത്തു.

തിയേറ്ററിൽ കുറച്ചു നേരത്തെ എത്തിയത് കൊണ്ടു സംസാരത്തിനിടക്ക് അന്ന മൊബൈൽ നോക്കി. വേറെ ഒന്നുമല്ല നോക്കിയത് എഫ് ബി യിൽ രുദ്രന്റെ പ്രൊഫൈൽ തപ്പി പിടിച്ചു എടുത്തു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. പ്രശ്നങ്ങൾ ഉണ്ടാവും മുൻപേ അയച്ചതാണ്. അക്സപ്റ്റ് ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിലും ഇടയ്ക്കിടെ അതൊന്ന് ചെക്ക് ചെയ്യുക എന്നത് ഒരു പതിവ് ആയി മാറിയിരിക്കുന്നു.

ഡെയ്സിയും അനുവുമൊക്കെ എന്തെല്ലാമോ പറയുന്നുണ്ട്. അന്നയുടെ ശ്രദ്ധ രുദ്രന്റെ ഫോട്ടോയിൽ ആണ്.
വിദ്യ തോണ്ടി വിളിച്ചിട്ടും ആദ്യം ശ്രെദ്ധിച്ചില്ല. പിന്നീടാണ് അവളുടെ നോട്ടം പിന്തുടർന്നത്.
ദേവനും രുദ്രനും ആദിയും കൂടെ വേറൊരു ഫാമിലിയും. അന്നയുടെ ഞെട്ടൽ തീരും മുൻപേ രുദ്രൻ അവളുടെ അടുത്തിരുന്നിരുന്നു. അവൻ അവളെ നോക്കിയില്ല.മനസ്സിലായി കാണത്തില്ല. അല്ലെങ്കിൽ എന്റെ അടുത്ത് ഇരിക്കത്തില്ലല്ലോ. അന്ന വിചാരിച്ചു.

സിനിമ തുടങ്ങി കഴിഞ്ഞിട്ടും അന്നയുടെ കണ്ണുകൾ ഇടക്കിടെ രുദ്രനെ തെടി ചെന്നു. തൊട്ടരികെ ഇങ്ങനെ ഇരിക്കുമ്പോൾ അവളുടെ മനസ്സ് അവനിൽ മാത്രമായി ഒതു ങ്ങുകയായിരുന്നു.

“സിനിമ അവിടെയാണ് എന്റെ മുഖത്തല്ല ”

പതിഞ്ഞ ശബ്ദം ചെവിയ്ക്കരികെ കേട്ടപ്പോൾ അന്ന വീണ്ടും ഞെട്ടി.
അപ്പോൾ മനസ്സിലായിട്ടുണ്ട്. പക്ഷേ നോക്കുന്നത് കണ്ടില്ലല്ലോ.

“ഇങ്ങേർക്ക് എത്ര കണ്ണുണ്ടാവോ ”

മനസ്സിൽ അല്ലായിരുന്നു പറഞ്ഞതെന്നു ആ മറുപടി കേട്ടപ്പോളാണ് അറിഞ്ഞത്.

“എന്റെ കണ്ണിന്റെ എണ്ണം എടുക്കാനാണോ നീ ഇവിടെ വന്നിരിക്കുന്നെ ”

“ഹും ”

അങ്ങേരെ നോക്കാതെ സ്‌ക്രീനിൽ കണ്ണും നട്ടിരിക്കെയാണ് അടുത്തത് വന്നത്.

“നീ എന്നെയാണ് നോക്കുന്നതെന്ന് അറിയാൻ എനിക്കത് കാണേണ്ട കാര്യമില്ല ”

ആ വാക്കുകളേക്കാൾ ആ ശബ്ദത്തിന്റെ ടോൺ കേട്ടാണ് അന്നയുടെ കിളി പോയത്. ഇന്ന് വരെ ഇത്രേം സോഫ്റ്റ്‌ ആയിട്ട് എന്നോട് സംസാരിച്ചിട്ടില്ലല്ലോ ഇങ്ങേര്.

അപ്പുറത്ത് നിന്ന് രുദ്രന്റെ കൈയ്യിൽ എത്തിയ പോപ്പ് കോൺ തനിക്ക് നേരേ നീട്ടിയപ്പോൾ അന്ന അന്തം വിട്ടാണ് രുദ്രനെ നോക്കിയത്.

“വേണമെങ്കിൽ എടുക്ക് പെണ്ണേ എന്റെ കൈ കഴയ്ക്കുന്നു ”

രുദ്രൻ പറഞ്ഞത് കേട്ടപ്പോഴാണ് എല്ലാ കിളികളും പറന്നത്. ഇതിപ്പോൾ എന്താ കഥ എന്റീശോയേ ഞാൻ സ്വപ്നം വല്ലോം കാണുവാന്നോ…

ആം റെസ്റ്റിൽ വെച്ചിരിക്കുന്ന കൈയുടെ മുകളിലായി ഒന്ന് കൈ വെക്കാൻ തോന്നി അന്നയ്ക്ക്. വേണ്ടാ അല്ലെങ്കിലേ എന്റെ സ്വഭാവം ശരിയല്ലെന്നാ അങ്ങേര് പറയുന്നത്…

ഇടയ്ക്കൊന്ന് പാളി നോക്കിയപ്പോൾ കണ്ട ത് വീണ്ടും വീണ്ടും അപ്പുറത്തെ അറ്റത്ത് നിന്ന് എത്തി നോക്കുന്ന ആ മുഖമാണ്. രുദ്രന്റെ കൂടെ വന്ന പെണ്ണാണ്. നിയന്ത്രിക്കും മുൻപേ പറഞ്ഞു പോയി.

“അതേയ് അപ്പുറത്ത് നിന്ന് നിങ്ങളുടെ ഒരു ഫാൻ ഇടയ്ക്കിടെ ഏന്തി വലിഞ്ഞു കഷ്ടപെടുന്നുണ്ട്ട്ടോ ”

“സിനിമ കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് എഴുന്നേറ്റു പോടീ ”

വീണ്ടും കലിപ്പിലായല്ലോ ഈശോയെ…

“അല്ലെങ്കിലും ആമ്പിള്ളേരെ നോക്കുന്ന പെൺ പിള്ളേരൊന്നും ശരിയല്ലെന്നാണല്ലോ നിങ്ങളുടെ ധാരണ ”

അന്ന പറഞ്ഞത് അവൻ കേട്ടു, മറുപടിയും വന്നു.

“എല്ലാരേം ഞാൻ പറഞ്ഞില്ല, നിന്നെ…നിന്നെ മാത്രം ”

ദേഷ്യത്തിൽ പുറത്തു വന്ന ആ വാക്കുകൾ മതിയായിരുന്നു അന്നയ്ക്കു അത് വരെ തോന്നിയ സന്തോഷം എല്ലാം ഇല്ലാതാവാൻ.
പിന്നെ അവൾ രുദ്രനെ നോക്കിയതേയില്ല.. എഴുന്നേറ്റു പോവാൻ തോന്നിയെങ്കിലും അന്ന കണ്ണടച്ചിരുന്നു

സിനിമ തീരായപ്പോഴാണ് നേർത്ത ഒരു സ്വരം ചെവിയിൽ എത്തിയത്.

“സോറി… അന്നാ… ”

അന്ന ഒന്നും പറഞ്ഞില്ല.

സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആദിയും അവരെ കണ്ടിരുന്നു. പിന്നെ അവരുടെ അടുത്ത് പോയി ഒന്ന് സംസാരിക്കാതിരിക്കാൻ കഴിയില്ലായിരുന്നു അന്നയ്ക്കും ഫ്രണ്ട്സിനും. ഏറ്റവും പുറകിലായി നിൽക്കുന്ന അന്നയെ ഇടയ്ക്കിടെ നോക്കുന്ന ദേവനെ അവൾ കണ്ടില്ല എന്ന് നടിച്ചു. രുദ്രൻ തന്റെ സ്റ്റുഡന്റസ് ആണെന്ന് പറഞ്ഞപ്പോൾ തങ്ങളോടെല്ലാം വാത്സല്യത്തോടെ പെരുമാറിയ ശ്രീത്വം തുളുമ്പുന്ന മുഖത്ത് നിന്ന് കണ്ണെടുക്കാനായില്ല അന്നയ്ക്ക് . വട്ടമുഖവും ചുവന്ന പൊട്ടും എല്ലാം അന്നയെ വല്ലാതെ അവരിലേക്ക് ആകർഷിച്ചു. സുന്ദരിയാണ് ഇപ്പോഴും, ഫോട്ടോയിൽ കണ്ടതിനേക്കാൾ. മക്കളുമതേ.
അമ്മയെ പോലെ തന്നെ സുന്ദരികളാണ്.

പെട്ടെന്നാണ് ആദി അന്നയെ പിടിച്ചു മുൻപോട്ടു നിർത്തിയത്.

“അപ്പച്ചി, അന്ന നമ്മുടെ ഡേവിഡ് അങ്കിളിന്റെ അനിയന്റെ മകളാണ് ”

സീതാലക്ഷ്മിയുടെ മുഖം മാറുന്നത് അന്ന വ്യക്തമായി തന്നെ കണ്ടു.
പൊടുന്നനെ യാത്ര പറഞ്ഞു പിരിഞ്ഞുപോവുമ്പോളും സീതാലക്ഷ്മിയുടെ കണ്ണുകളിൽ കണ്ട തന്നോടുള്ള അനിഷ്ടത്തിന്റെ കാരണമെന്താവുമെന്ന് ആലോചിക്കുകയായിരുന്നു അന്ന. പോവുന്നതിനിടയിൽ രുദ്രന്റെ ഒരു നോട്ടം അവളുടെ നേർക്ക് വന്നത് അന്ന കണ്ടിരുന്നു. ദേവന്റെയും…

പിറ്റേന്ന് കോളേജിൽ എത്തിയപ്പോഴും രണ്ടു പേരും ഒളിച്ചു കളി തുടർന്നു. തിയേറ്ററിൽ വെച്ച് കണ്ട കാര്യം ഒന്നും ഓർമയേയില്ല എന്ന മട്ടിലായിരുന്നു രുദ്രന്റെ പെരുമാറ്റം.
എക്സാം അടുക്കാറായത് കൊണ്ടു പോഷൻസ് ഒക്കെ കംപ്ലീറ്റ് ചെയ്യാനുള്ള തിരക്കിലായിരുന്നു രുദ്രൻ.

ഞായറാഴ്ച ഡെയ്സിയുടെ വീട്ടിലായിരുന്നു കമ്പയിൻ സ്റ്റഡി. പഠിപ്പിസ്റ്റ് ആയിരുന്നത് കൊണ്ടു അന്നയായിരുന്നു ലീഡിങ്. പഠിപ്പൊക്കെ കഴിഞ്ഞു കത്തിയടി കഴിഞ്ഞപ്പോഴേക്കും നേരം സന്ധ്യയായി.

കർത്താവേ സന്ധ്യയാവുമ്പോഴേക്കും വീട്ടിൽ കയറിയില്ലേൽ മുട്ടു കാൽ തല്ലിയൊടിക്കുമെന്നാണല്ലോ ത്രേസ്യാ കൊച്ചിന്റെ ഭീഷണി, മനസ്സിൽ ഓർത്തു കൊണ്ടാണ് സ്കൂട്ടിയിൽ കയറി പറപ്പിച്ചു വിട്ടത്. ബസ് റൂട്ടിലേക്ക് എത്താൻ കുറെ ദൂരം പോവണം. അത് കൊണ്ടു റോഡിൽ തിരക്കില്ല. പെട്ടന്നാണ് സ്കൂട്ടി പണി തന്നത്. വണ്ടി ഓഫായി പോയി.സ്റ്റാർട്ട്‌ ആവുന്നില്ല. സൈഡിലേക്ക് ആക്കി പോക്കറ്റിൽ കൈയിട്ടപ്പോഴാണ് ഓർത്തത് മൊബൈൽ ഡെയ്സിയുടെ വീട്ടിലെ മേശപ്പുറത്താണെന്ന കാര്യം. കുറച്ചു സമയം നിന്നു. ഒന്ന് രണ്ടു വണ്ടികൾ കടന്നു പോയി. ഇങ്ങനെ നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ . രണ്ടും കല്പിച്ചു വണ്ടി ഒതുക്കി വെച്ച് നടക്കാൻ തുടങ്ങുമ്പോഴാണ് ഒരു കാർ അന്നയെ കടന്നു പോയത്.

ആളെ കണ്ടില്ലെങ്കിലും രുദ്രൻ സാറിന്റെ കാർ ആണല്ലോന്ന് ഓർത്തു ഒരു നിമിഷം നിന്നു. തന്നെ കണ്ടില്ലായിരിക്കും, ഇനി അഥവാ കണ്ടാലും എന്നെ കയറ്റത്തില്ലായിരിക്കും.

നഷ്ടബോധത്തോടെ മുൻപോട്ട് നടക്കാൻ തുടങ്ങുമ്പോഴാണ് കാർ റിവേഴ്‌സ് വന്നു അന്നയുടെ അരികിലായി നിർത്തിയത്. സംശയിച്ചു നിൽക്കുമ്പോഴാണ് ഗ്ലാസ്സ് താഴ്ത്തി ചോദിച്ചത്.

“കയറുന്നുണ്ടോ എനിക്ക് പോയിട്ട് വേറെ ജോലിയുണ്ട് ”

പിന്നെ ഒന്നും നോക്കിയില്ല അന്ന ഡോർ തുറന്നങ്ങു കയറി.
കുറച്ചു ദൂരം ഒന്നും മിണ്ടിയില്ല പിന്നെയാണ് ചോദ്യം വന്നത്.

“മാഡം എവിടെ ഊര് ചുറ്റാൻ പോയതായിരുന്നു? ”

കുറച്ചു ഗൗരവത്തിൽ തന്നെയാണ് അന്ന പറഞ്ഞത്.

“ഡെയ്സിയുടെ വീട്ടിൽ കമ്പയിൻ സ്റ്റഡി ആയിരുന്നു ”

പുച്ഛത്തോടെ ആയിരുന്നു മറുപടി

“ഓഹ്.. ”

അന്ന പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
ഇടയ്ക്കൊന്ന് നോക്കിയപ്പോഴാണ് രുദ്രനും അവളെ നോക്കിയത്. വണ്ടി ചെറുതായി ഒന്ന് പാളി. അന്ന പിറുപിറുത്തു.

“മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ വിളിച്ചു കയറ്റിയതാന്നോ എന്റെ
കർത്താവെ ”

മിണ്ടാതെ വായടച്ചു ഇരുന്നാൽ നിനക്ക് കൊള്ളാം. കൂടുതൽ ഡയലോഗ് അടിച്ചാൽ തൂക്കിയെടുത്തു വെളിയിൽ കളയും ഞാൻ ”

കലിപ്പ് മോഡ് ഓൺ…

(തുടരും )

 

Click Here to read full parts of the novel

3.8/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!