Skip to content

പുനർജ്ജനി – Part 11

aksharathalukal pranaya novel

അന്ന പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
ഇടയ്ക്കൊന്ന് നോക്കിയപ്പോഴാണ് രുദ്രനും അവളെ നോക്കിയത്. വണ്ടി ചെറുതായി ഒന്ന് പാളി. അന്ന പിറുപിറുത്തു.

“മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ വിളിച്ചു കയറ്റിയതാന്നോ എന്റെ
കർത്താവെ ”

മിണ്ടാതെ വായടച്ചു ഇരുന്നാൽ നിനക്ക് കൊള്ളാം. കൂടുതൽ ഡയലോഗ് അടിച്ചാൽ തൂക്കിയെടുത്തു വെളിയിൽ കളയും ഞാൻ ”

കലിപ്പ് മോഡ് ഓൺ…

പിന്നെ അന്ന ഒന്നും മിണ്ടിയില്ല.

മുഖം കനപ്പിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ കാണുമ്പോൾ രുദ്രന് ചിരി വരുന്നുണ്ടായിരുന്നു. കെട്ടിക്കാൻ പ്രായമായിട്ടും കൊച്ചു പിള്ളേരുടെ കളിയാണ് പെണ്ണിന്.അതെങ്ങനാ വീട്ടിൽ അങ്ങനെ പുന്നാരിച്ചല്ലേ വളർത്തിയത്. അതിന്റെ സകല കൊഴപ്പങ്ങളും ഈ വിത്തിനുണ്ട്.

അവന്റെ ഉള്ളിലെ പ്രണയം പുറത്തെത്താൻ തുടങ്ങിയിരുന്നു.

മനസ്സിലെ താഴിട്ടടച്ച വാതിൽ തുറന്നു പുറത്തെത്തിയ പ്രണയം പറയുന്നത് അവനറിയുന്നുണ്ടായിരുന്നു.

എനിക്കായ് ജനിച്ച എന്റെ പെണ്ണ്. ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് ആവുന്നില്ലല്ലോ പെണ്ണേ.പക്ഷേ…

അവന്റെ മാറി മറിയുന്ന ഭാവങ്ങൾ അന്ന അറിയുന്നുണ്ടായിരുന്നു.

ഇങ്ങേർക്കിത് എന്നാത്തിന്റെ സൂക്കേടാണാവോ, ഇത്രേം എക്സ്പ്രെഷൻ ഇട്ടു കളിക്കാൻ…. ഹും.

ഒരു ചിരിയോടെയാണവൻ മ്യൂസിക് ഓൺ ചെയ്തത്, പ്രണയം തുളുമ്പുന്ന സംഗീതത്തോടൊപ്പം അവരുടെ ഇടയിലെ മൗനവും വാചാലമാവുകയായിരുന്നു.

രുദ്രന്റെ ഇടം കൈ തന്റെ വലം കൈയിൽ ചേർന്നപ്പോൾ അന്ന ഒരു ഞെട്ടലോടെ കൈ വലിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിനായില്ല. അത്ഭുതത്തോടെ, അതിലേറെ അവിശ്വാസത്തോടെയാണവൾ രുദ്രനെ നോക്കിയത്. രുദ്രൻ അവളെ നോക്കാതെ, ചിരിയോടെ മുൻപോട്ട് തന്നെ നോക്കി ഡ്രൈവ് ചെയ്യുകയായിരുന്നു. അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

“രുദ്രന് വേണ്ടി ജനിച്ചവളാണ് നീ, എങ്ങിനെയൊക്കെ തടഞ്ഞു നിർത്തിയാലും എന്റെ മനസ്സ് എത്തിച്ചേരുന്നത് നിന്നിലേക്ക് മാത്രമാണ് പെണ്ണേ. ഇനി ഒന്നിനും വേണ്ടി രുദ്രൻ നിന്നെ ഉപേക്ഷിക്കില്ല. എങ്ങിനെ എന്നൊന്നും അറിയില്ലെങ്കിലും നിന്നെ ഞാൻ സ്വന്തമാക്കും…രുദ്രന്റെ പെണ്ണായി… ”

വാക്കുകൾ കിട്ടാത്തൊരു അവസ്ഥ അന്ന ആദ്യമായി അറിയുകയായിരുന്നു. ആ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കുകയായിരുന്നു. രുദ്രൻ അവളെ നോക്കിയതേയില്ല, പക്ഷേ അവന്റെ ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരി അവൾക്കു മാത്രമായുള്ളതാണെന്ന് അന്ന തിരിച്ചറിഞ്ഞു. അത് വരെ അറിയാതിരുന്ന നാണത്തിന്റെ ചുവപ്പു രാശികൾ അന്നയുടെ കവിളുകളിൽ പടർന്നു. അവളിലും ഒരു പുഞ്ചിരി വിടർന്നു. പരസ്പരം ഒന്നും പറയാതെ അവർ അറിയുകയായിരുന്നു എത്രയൊക്കെ തടഞ്ഞു വെച്ചിട്ടും ഒന്ന് ചേരാൻ ശ്രമിക്കുന്ന മനസ്സുകളെ….

മൊബൈലിന്റെ റിങ് അവർക്കിടയിൽ മുഴങ്ങിയപ്പോഴാണ് രണ്ടു പേരും ഞെട്ടിയത്. അപ്പോഴാണ് രുദ്രൻ അവളുടെ കൈ മോചിപ്പിച്ചത്.

സ്പീക്കർ ഫോണിലാണ് രുദ്രൻ സംസാരിച്ചത്.

“ഹലോ…”

“ഹലോ രുദ്രേട്ടാ എവിടെയാ? ”

ദേവയാണ്, അന്നയുടെ മുഖത്തേക്കൊന്നു നോക്കിയാണ് രുദ്രൻ സംസാരിച്ചത്.

“എന്ത് പറ്റി ദേവാ, ഞാൻ വന്നു കൊണ്ടിരിക്കയാണ് ”

“രുദ്രേട്ടൻ വരാൻ ലേറ്റ് ആയത് കൊണ്ടു വിളിച്ചതാണ്. വേഗം വരണേട്ടോ ”

ഒരു മൂളലോടെ ഫോൺ കട്ട്‌ ചെയ്തു രുദ്രൻ അന്നയെ നോക്കി. പുറത്തേക്ക് നോക്കിയിരിക്കുന്ന അന്നയെ കണ്ടതും അവന് ചിരി വന്നു.

“എടോ ഈ കുശുമ്പ് തന്റെ മുഖത്തിന്‌ ഒട്ടും ചേരുന്നില്ല. എനിക്കിഷ്ടം നേരത്തേ കണ്ട ആ നാണം കൊണ്ടു ചുവന്ന മുഖമാണ്, അപ്പോഴാണ് അന്നക്കൊച്ചിനു കൂടുതൽ ഭംഗി ”

അന്ന ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ കവിളുകൾ ചുവന്നിരുന്നു.

ഇടയ്ക്കൊന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് അന്ന ശ്രദ്ധിച്ചത്, ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. ഞെട്ടലോടെയാണ് അവൾ വിളിച്ചത്.

“എന്റെ കർത്താവെ… ”

“എന്താടി, മനുഷ്യനെ പേടിപ്പിക്കാനായിട്ട്. നീ അങ്ങേർക്കും അവിടെ സ്വൈര്യം കൊടുക്കാറില്ലേ ”

രുദ്രൻ പറഞ്ഞത് കേട്ട് മുഖമൊന്നു കോട്ടിക്കൊണ്ടു അന്ന മനസ്സിൽ പറഞ്ഞു.

“ഹും , അങ്ങേരുടെ ഒരു ഓഞ്ഞ കോമഡി, ഇപ്പോൾ എനിക്കൊരു സഹായം വേണം, അത് കൊണ്ടു മാത്രം നോ കമന്റ്സ് ”

പാടുപെട്ട് ഇല്ലാത്ത വിനയം മുഖത്ത് വരുത്തി കൊണ്ടാണ് അന്ന ചോദിച്ചത്.

“അതേയ് എനിക്ക് ആ ഫോൺ ഒന്ന്
തരുമോ? ”

“എന്തിന്? ”

ഇത്തിരി ഗൗരവത്തോടെ ആയിരുന്നു മറുചോദ്യം.

“അമ്മച്ചിയേ വിളിക്കാനാ, ഒരു മുൻ‌കൂർ ജാമ്യം, അല്ലേൽ അമ്മച്ചി എന്റെ മുട്ടുകാൽ തല്ലിയൊടിക്കും ”

“നിന്റെ കൈയിലിരുപ്പിന് കിട്ടേണ്ടത് അത് തന്നെയാ ”

അവളെ ഒന്ന് നോക്കിയിട്ടാണ് രുദ്രൻ പറഞ്ഞത്.

“പ്ലീസ് സർ ”

ആവശ്യം നമ്മടെയല്ലേ കാലു പിടിക്കാതെ രക്ഷയില്ലെന്നേ .

അന്നയെ നല്ല വിശ്വാസം ആയത് കൊണ്ട് ഫോൺ അൺലോക്ക് ചെയ്തു, അന്ന പറഞ്ഞ നമ്പറും ഡയൽ ചെയ്താണ് രുദ്രൻ ഫോൺ അവളുടെ കൈയ്യിൽ കൊടുത്തത്.
ത്രേസ്യാമ്മ ഫോൺ എടുത്തു. അന്നയാണെന്ന് അറിഞ്ഞതും മാലപ്പടക്കത്തിന് തീ കൊളുത്തിയത് പോലെ ആയിരുന്നു.

പറഞ്ഞത് മുഴുവനും രുദ്രൻ കേട്ടു കാണും എന്നറിയാവുന്നത് കൊണ്ട് ഒരു ഇളിഞ്ഞ ചിരിയോടെ ആണ് അന്ന ഫോൺ തിരിച്ചു കൊടുത്തത്.

“ഇത് നിന്റെ സ്ഥിരം കലാ പരിപാടി
ആണല്ലേ ”

മനം മയക്കുന്ന ഒരു പുഞ്ചിരി ആയിരുന്നു അന്നയുടെ മറുപടി. രുദ്രൻ ചിരിച്ചു കൊണ്ട് തലയാട്ടി.

കുറച്ചു കഴിഞ്ഞാണ് അന്ന ചോദിച്ചത്.

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”

എന്താ എന്ന ഭാവത്തിൽ നോക്കിയപ്പോൾ അന്ന തുടർന്നു.

“എന്നോട് എപ്പോഴാ ഇഷ്ടം തോന്നി തുടങ്ങിയത് ”

“അതിനു എനിക്ക് നിന്നോട് ഇഷ്ടമുണ്ടെന്നു ആര് പറഞ്ഞു? ”

അവളെ നോക്കി ഒരു ചിരിയോടെ ആയിരുന്നു പറഞ്ഞതെങ്കിലും അന്നയുടെ മുഖം വാടി. അവൾ പിറുപിറുത്തു

“അല്ലെങ്കിലും ഇങ്ങേരോടൊക്കെ ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതി
കാട്ടുമാക്കാൻ ”

“ദേ പെണ്ണേ ഒന്ന് താഴ്ന്ന് തന്നൂന്ന് വെച്ച് തലേൽ കയറി നിരങ്ങാൻ വന്നാൽ പൊന്നുമോള് ഈ സാറിന്റെ കൈയിൽ നിന്ന് വാങ്ങിക്കൂട്ടും. ”

എന്റീശോയേ ഈ മൊതലിനെ എങ്ങനാ ഞാൻ ഒന്ന് റൊമാന്റിക് ആക്കിയെടുക്കുന്നെ

അന്ന മനസ്സിൽ പറഞ്ഞു.

ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് രണ്ടു മനസ്സുകളും ആഗ്രഹിച്ചു.

അന്നയുടെ വീടിന് വെളിയിൽ ഗേറ്റിന് അരികിലായി രുദ്രൻ കാർ നിർത്തി. ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അന്ന ചോദിച്ചത്.

“കയറുന്നില്ലേ വീട്ടിലേക്ക്? ”

“ഇല്ല, പിന്നൊരിക്കൽ വരാം ”

അന്ന പുറത്തേക്കിറങ്ങി രുദ്രന്റെ സൈഡിൽ എത്തി.അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ രുദ്രൻ പറഞ്ഞു.

“പിന്നെ ഒരു കാര്യം, കോളേജിൽ നീ എന്റെ സ്റ്റുഡന്റ് ആണ്…സ്റ്റുഡന്റ് മാത്രം. പുതിയ വല്ല നമ്പറുമായി വന്നാൽ.. ”

വണ്ടി തിരിക്കുന്നതിനിടയിൽ ആണ് അന്ന ചോദിച്ചത്.

“അപ്പോൾ കോളേജിന് പുറത്തോ? ”

അവളെ ഗൗരവത്തിൽ ഒന്ന് നോക്കി രുദ്രൻ വണ്ടിയെടുത്തു. പക്ഷേ ആ ചുണ്ടിൽ ഒരു പുഞ്ചിരി അന്ന കണ്ടിരുന്നു.

ത്രേസ്യാമ്മ അവളെ കാത്തു പുറത്തു തന്നെ ഉണ്ടായിരുന്നു. ഡെയ്സിയുടെ കസിന്റെ കൂടെയാണ് വന്നതെന്ന് അവൾ ത്രേസ്യാമ്മയോട് പറഞ്ഞു. ത്രേസ്യാമ്മ ഒന്നും മിണ്ടിയില്ലെങ്കിലും അന്ന കാറിൽ നിന്ന് ഇറങ്ങുന്നത് അവർ കണ്ടിരുന്നു. രുദ്രന്റെ കൂടെയാണ് അന്ന വന്നതെന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായിരുന്നു.

പതിവിന് വിപരീതമായി ത്രേസ്യാമ്മ നിശബ്ദയായത് അന്ന ശ്രദ്ധിച്ചില്ല.
അവളുടെ മനസ്സ് നിറയെ രുദ്രനുമൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു. റൂമിലെത്തി വാതിൽ ലോക്ക് ചെയ്തു തലയിണയും കെട്ടിപിടിച്ചു ഒരു പാട്ടും പാടി ഡാൻസും കളിച്ചതിന് ശേഷമാണ് അന്ന വാഷ് റൂമിലേക്ക് പോയത്.

ഒരിക്കലും രുദ്രന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. പ്രതീക്ഷകൾ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കയായിരുന്നു. ഇനി ഒരിക്കൽ കൂടി തന്റെ സ്നേഹത്തെ രുദ്രൻ നിഷേധിച്ചാൽ അത് തനിക്ക് താങ്ങാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു.

ഉറങ്ങാൻ കിടക്കുമ്പോഴും രുദ്രന്റെ മനസ്സിൽ, താൻ ഇന്ന് എന്തേ അന്നയോട് ഇങ്ങനെ പെരുമാറാൻ എന്ന ചിന്തയായിരുന്നു. മനസ്സിലെ സ്നേഹം ഇനിയും മറച്ചു വെക്കാനാവില്ല എന്നവൻ തിരിച്ചറിയുകയായിരുന്നു. സ്വന്തമാക്കാൻ പ്രതിബന്ധങ്ങൾ ഏറെയാണ്.എങ്കിലും……

അന്ന പിറ്റേന്ന് നേരത്തെ എണീറ്റു, കോളേജിലേക്ക് പോവാൻ റെഡി ആവാനൊരുങ്ങുമ്പോഴാണ് ആൽബി പറഞ്ഞത് ഇന്ന് സ്ട്രൈക്ക് ആണെന്ന്. ദേഷ്യത്തോടെ തലയിണ എടുത്തു ഒരേറു കൊടുത്തു അവൾ കട്ടിലിൽ കയറി കിടന്നു.

സൂര്യമംഗലത്ത് , സീതാലക്ഷ്മി റൂമിൽ നിന്ന് ഹാളിലേക്ക് വരുമ്പോഴാണ് കൈ നിറയെ ചെമ്പക പൂക്കളുമായി ദേവലക്ഷ്മിയും ശ്രീകുട്ടിയും പുറത്തു നിന്ന് കയറി വന്നത്, പിന്നാലെ ആദിയും.പൂക്കൾ സീതയ്ക്ക് നേരേ നീട്ടിയാണ് ദേവ പറഞ്ഞത്.

“അമ്മേ നോക്കിയേ ചെമ്പകപ്പൂക്കൾ, എന്താ മണം ഹായ്… കാവിൽ നിറയെ പൂത്തു കിടക്കുന്നു”

ചെമ്പക പൂക്കളുടെ മണം നാസാരന്ദ്രങ്ങളിലെത്തിയതും സീതയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആരൂട്ടിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നത് പോലെ സീതയ്ക്ക് തോന്നി.

“ദേ ചേച്ചിയമ്മേ നിറയെ പൂത്തിരിക്കണൂട്ടോ ചെമ്പകം ”

നിറയെ പൂത്തു നിൽക്കുന്ന ചെമ്പകവും കാവിലെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന ആര്യലക്ഷ്മിയുടെ രൂപവും കണ്മുന്നിൽ തെളിയുന്നത് പോലെ തോന്നിയപ്പോൾ സീത വീഴാതിരിക്കാനായി സോഫയിൽ പിടിച്ചു മെല്ലെ അതിലേക്കിരുന്നു.

എന്തോ ആവശ്യത്തിനായി പുറത്തു പോയി വന്ന ദേവനും വിനയനും കയറി വന്നത് അപ്പോഴാണ്. ദേവലക്ഷ്മിയുടെ കൈയിലെ പൂക്കൾ കണ്ടാണ് ദേവൻ പറഞ്ഞത്.

“നിങ്ങളോട് ആരാ കാവിൽ കയറാൻ പറഞ്ഞത്, കാടു പിടിച്ചു കിടക്കുകയല്ലേ അവിടമൊക്കെ… ”

ഒന്ന് നിർത്തി വിനയനെ നോക്കി അയാൾ പറഞ്ഞു.

“വർഷങ്ങൾ ആയില്ലേ അവിടെയൊരു തിരി തെളിച്ചിട്ട് , എല്ലായിടവും ഒന്ന് വൃത്തിയാക്കാൻ ഞാൻ ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്… ”

അപ്പോഴാണ് രണ്ടു പേരും സോഫയിൽ ഇരുന്നിരുന്ന സീതയെ കാണുന്നത്.

“സീതേ എന്തു പറ്റി? ”

സീതയ്ക്ക് അരികിലേക്കെത്തിയ വിനയന് അവളുടെ മുഖത്തേയ്ക്കൊന്ന്
നോക്കിയപ്പോഴേക്കും എല്ലാം മനസ്സിലായി.അയാൾ ഒന്ന് ദേവനെ നോക്കി. വേദന നിറഞ്ഞ മുഖത്തോടെ ദേവൻ അകത്തേക്ക് നടന്നു.

കുട്ടികളോട് അമ്മയ്ക്ക് വെള്ളം കൊണ്ടു വരാൻ പറഞ്ഞിട്ട് വിനയൻ സീതയുടെ കൈ പിടിച്ചു.

“വർഷങ്ങൾ ഇത്രയും ആയില്ലേ സീതേ, എന്നിട്ടും നീ…… ”

അലിവോടെ അയാൾ അവളെ നോക്കി. ഒരേങ്ങലോടെ സീത വിനയന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“മറക്കാനാവുമോ എനിക്ക്… ഈ ജന്മം ”

സീത വിനയന്റെ കൈയിലെ പിടി മുറുക്കി.
താൻ വിലക്കിയിട്ടും സീത തന്നെയാണ് വരണമെന്ന് നിർബന്ധം പിടിച്ചത്. എന്നിട്ടിപ്പോൾ…..
വിമല ഡോക്ടറെ ഒന്ന് വിളിക്കണം. സൈക്യാട്രിസ്റ് വിമല കൃഷ്ണൻ..
വരേണ്ടായിരുന്നു ഇങ്ങോട്ട് …..
വിനയൻ മനസ്സിൽ പറഞ്ഞു

അന്ന എവിടെയും ഇരിപ്പുറക്കാതെ നടക്കുകയായിരുന്നു അന്ന് മുഴുവൻ. ആ ശബ്ദം കേൾക്കാനുള്ള കൊതി കൊണ്ട് രുദ്രനെ ഒന്ന് വിളിച്ചു നോക്കാൻ പലതവണ കൈയിൽ എടുത്തതാണ് . ഇനി വിളിച്ചാൽ അങ്ങേർക്ക് ഇഷ്ടമായില്ലെങ്കിലോ. അല്ലെങ്കിൽ തന്നെ വെട്ടുപോത്തിന്റെ സ്വഭാവമാണ്, എന്താണ് പറയുക, ചെയ്യുക എന്നൊന്നും പറയാനാവില്ല.

രാത്രി കിടന്നിട്ടും ഉറക്കം വരാതെയായപ്പോൾ, രാവിലെ വരെ കാത്തിരിക്കാൻ വയ്യെന്ന് ഉറപ്പിച്ചു കൊണ്ട്, രണ്ടും കല്പ്പിച്ചു അന്ന രുദ്രന്റെ നമ്പറിൽ ഡയല് ചെയ്തു. രണ്ടാമത്തെ റിങ്ങിൽ അവൻ കാൾ എടുത്തു.

“എന്താടി, നിനക്ക് ഉറക്കോമില്ലെ, ചുമ്മാ പാതിരാത്രിയ്ക്കു മനുഷ്യന്റെ ഉറക്കം കളയാനായിട്ട് ”

ആഹാ അടിപൊളി, നല്ല റൊമാന്റിക് കാമുകൻ, ഇത് പോലെയുള്ള റെയർ ഐറ്റംസ് വേറെ ഉണ്ടാവുമോ ആവോ

മനസ്സിൽ ഇത്രേം പറഞ്ഞിട്ടാണ് അവൾ രുദ്രനോട്‌ ഫോണിൽ പറഞ്ഞത്.

“നല്ല ഉറക്കത്തിൽ ആയത് കൊണ്ടാവും രണ്ടാമത്തെ റിങ്ങിൽ തന്നെ സാർ ഫോൺ എടുത്തത് അല്യോ? ”

“കൊഞ്ചാതെ വെച്ചിട്ട് പോടീ ”

പിന്നെ അന്ന മിണ്ടിയില്ല. അപ്പോൾ കേട്ടു.

“ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ ”

അപ്പുറത്ത് നിന്ന് കേട്ട മൃദു സ്വരം അന്നയിൽ സന്തോഷം നിറച്ചു. അതിന്റെ എനർജിയിൽ ആണ് അവൾ പറഞ്ഞത്.

“ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ ”

കാൾ കട്ട്‌ ആവുന്നതിനു മുൻപേ രുദ്രന്റെ ചിരി അന്ന കേട്ടിരുന്നു.

വെട്ടു പോത്ത് ആണേലും, അങ്ങേരോട് രണ്ടു ചീത്ത കേട്ടാലും, അതിന്റൊരു ഫീൽ എന്റെ സാറേ….

പിറ്റേന്ന് കോളേജിൽ വെച്ച് അന്ന രുദ്രനെ കണ്ടെങ്കിലും ആൾ ഗൗരവത്തിൽ ആയിരുന്നു. അവളെ നോക്കാൻ പോലും കൂട്ടാക്കിയില്ല. ക്ലാസ്സ്‌ എടുക്കാൻ വന്നപ്പോഴും അങ്ങനെ തന്നെ, അവളേ ഒഴികെ എല്ലാവരെയും നോക്കുന്നുണ്ട്. നോട്സ് എഴുതുന്നതിനിടയിൽ അന്ന രുദ്രനെ നോക്കിയപ്പോൾ അവളെ കണ്ണുരുട്ടി കാണിച്ചു. ക്യാന്റീനിൽ വെച്ച് കണ്ടപ്പോഴും അങ്ങനെ തന്നെ.

ഉച്ചക്ക് ശേഷം ഡിപ്പാർട്മെന്റിൽ മിനി മിസ്സിന്റെ അടുത്ത് ചെന്നപ്പോൾ കണ്ടു രുദ്രന്റെ ചുറ്റും കൂടി നിന്ന് സംശയം തീർക്കുന്ന ലലനാമണികളെ.അങ്ങേര് ആണെങ്കിൽ കാര്യമായിട്ട് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നുമുണ്ട്, അതിനിടയിലെ തമാശ പറച്ചിലും ചിരിയും ഒക്കെക്കൂടി കണ്ടപ്പോൾ അന്നയ്ക്ക് കലിയിളകി. ദേഷ്യത്തോടെ അവളിറങ്ങി പോവുന്നത് രുദ്രൻ കണ്ടിരുന്നു.

രാത്രിയിൽ അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും ഒരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയക്കണമെന്നുണ്ടായിരുന്നു അന്നയ്ക്, പക്ഷേ മനസ്സനുവദിച്ചില്ല.

പിറ്റേ ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ അന്നയ്ക്കും വാശി കേറി. അവൾ രുദ്രനെ മൈൻഡ് ചെയ്യാതെ മറ്റുള്ള എല്ലാവരോടും സംസാരിച്ചു കളിച്ചു ചിരിച്ചു നടന്നു.

ലേഡീസ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ലാബിൽ നിന്നു പുറത്തേക്കിറങ്ങുന്ന രുദ്രനെ അന്ന കണ്ടത്. മനസ്സ് പിടയുന്നുണ്ടായിരുന്നെങ്കിലും മുഖത്ത് ഭാവഭേദമൊന്നുമില്ലാതെ അവനെ കടന്നു പോവുമ്പോഴാണ് പിന്നിൽ നിന്നൊരു കൈ അവളുടെ കൈയിൽ പിടിച്ചു പിറകോട്ടു വലിച്ചു നിർത്തിയത്.

“രുദ്രന്റെ പെണ്ണാവണമെങ്കിൽ അവളുടെ കണ്ണുകളിലും ഞാൻ മാത്രമേ ഉണ്ടാകാവൂ… ”

കിളി പോയി നിൽക്കുന്ന അന്നയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടു രുദ്രൻ നടന്നു പോയി

“ഇതിപ്പോൾ എന്നതൊക്കെയാ ഈ പറഞ്ഞിട്ട് പോയത് എന്റെ കർത്താവെ. ഇങ്ങേർക്ക് മനുഷ്യന്മാരെ കൂട്ട് സംസാരിക്കാൻ അറിയത്തില്ലേ. ഒരു ഐ ലവ് യൂ പറഞ്ഞാൽ തീരണ കേസേയുള്ളൂ, അയ്നാണ്..

മുൻപോട്ടു നടക്കുമ്പോൾ അന്നയുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..

(തുടരും )

 

Click Here to read full parts of the novel

4/5 - (28 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!