Skip to content

പുനർജ്ജനി – Part 16

aksharathalukal pranaya novel

രുദ്രന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അന്നയുടെ മുഖം ഇരുണ്ടു തന്നെയിരുന്നു. ഒന്നും സംസാരിക്കാതെ പകുതിയോളം ദൂരം ആൽബിയുടെ കാറിനു പിന്നാലെ പോയപ്പോഴാണ് രുദ്രൻ പെട്ടെന്ന് വണ്ടി സൈഡ് ആക്കിയത്. അവനെ നോക്കിയ അന്നയോട് ഗൗരവത്തിൽ ആണ് രുദ്രൻ ചോദിച്ചത്.

“ഇനി പറയ് സീതമ്മ എന്താണ് ഫോണിൽ നിന്നോട് പറഞ്ഞത്?

അന്ന ഞെട്ടലോടെ രുദ്രനെ നോക്കി…

അന്ന തല താഴ്ത്തി ഇരുന്നതേയുള്ളൂ. രുദ്രന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“ദേ കൊച്ചേ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ ഉള്ള കാര്യം അങ്ങ് പറഞ്ഞേക്ക് ”

അന്ന മുഖമുയർത്താതെ പതിയെ പറഞ്ഞു.

“എന്നെയാരും വിളിച്ചിട്ടുമില്ല, എനിക്കൊന്നും അറിയത്തുമില്ല.എനിക്ക് വീട്ടിൽ പോണം ”

“ശരി, നമ്മൾ വീട്ടിലേക്കാണ് പോവുന്നത്.പക്ഷേ നിന്റെയല്ല എന്റെ. സീതമ്മയുടെ മുന്നിൽ വെച്ച് ചോദിക്കാം ”

അന്ന ഒന്നും മിണ്ടിയില്ല. രുദ്രൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അന്ന അവനെ ഒന്ന് പാളി നോക്കി, മുഖത്തെ ദേഷ്യം അന്നയ്ക്ക് കാണാമായിരുന്നു. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അന്നയുടെ വീട് എത്താറായപ്പോൾ രുദ്രൻ കാർ സൈഡ് ആക്കി ഫോൺ എടുത്തു. സംസാരിക്കുന്നത് അന്ന കേൾക്കുന്നുണ്ടായിരുന്നു.

“ആൽബി ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുണ്ട്. കുറച്ചു ലേറ്റ് ആവും. ഞാൻ മാത്തൻ അങ്കിളിനെ വിളിച്ചു പറഞ്ഞേക്കാം ”

അപ്പുറത്ത് നിന്ന് എന്താണ് പറഞ്ഞതെന്ന് അന്ന കേട്ടില്ല.അവൾ ആലോചനയിലായിരുന്നു. കാർ വീട്ടിലേക്കുള്ള റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോൾ അന്ന ഞെട്ടലോടെ രുദ്രനെ നോക്കി.

“എങ്ങോട്ടാ ഈ പോവുന്നത്..?

“അപ്പോൾ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ?. സീതമ്മ എന്താണ് നിന്നോട് ചോദിച്ചതെന്നതിന് നീ ഉത്തരം പറഞ്ഞില്ല. നമ്മൾ സൂര്യമംഗലത്തേക്ക് ആണ് പോവുന്നത്. സീതമ്മ തന്നെ പറയും നിന്നോട് എന്താണവർ സംസാരിച്ചതെന്ന് ”

അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ അന്ന രുദ്രനെ നോക്കി. ഒരു ഭാവഭേദവും ഇല്ലാതെ, അവളെ നോക്കാതെ, രുദ്രൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു.

“പ്ലീസ്…. ”

രുദ്രൻ കേട്ടതായി പോലും ഭാവിച്ചില്ല.

“വണ്ടി നിർത്തു, ഞാൻ പറയാം ”

വണ്ടി സൈഡ് ആക്കിയിട്ടും സ്റ്റിയറിങ്ങിൽ നിന്ന് പിടുത്തം വിടാതെ മുൻപോട്ട് നോക്കിയിരിക്കുകയായിരുന്നു രുദ്രൻ.
മിണ്ടാതെയിരിക്കുന്ന അന്നയെ നോക്കി രുദ്രൻ പറഞ്ഞു.

“അന്ന, നിന്നെ ഞാൻ സ്നേഹിച്ചത് വിവാഹം കഴിച്ചു സ്വന്തമാക്കാൻ തന്നെയാണ്. നീ എന്റെ പെണ്ണാണെന്ന് തോന്നി തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് നിന്റെ അപ്പച്ചന്റെ സമ്മതം വാങ്ങുകയായിരുന്നു. നിന്റെ വിരലിൽ കിടക്കുന്ന ഈ മോതിരം പോലും ഞാൻ അണിയിച്ചത്, നിന്റെ അപ്പച്ചന്റെ അറിവോടും സമ്മതത്തോടും കൂടിയാണ്. നിനക്ക് എന്നോടുള്ള സ്നേഹം എത്രയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഒന്നിനും ആ സ്നേഹത്തിൽ മാറ്റം വരുത്താനാവില്ലെന്നും അറിയാം. എന്നിട്ടും നീ എന്തിനാണ് എന്നോടെല്ലാം ഒളിക്കുന്നത്? ”

അന്ന അപ്പോഴും മിണ്ടിയില്ല.

“എടി പെണ്ണേ, നീ വീണ്ടും എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കുകയാണോ?. അല്ലെങ്കിലും അതിന് നിനക്കൊരു പ്രത്യേക കഴിവുണ്ട്. എന്നെ എങ്ങിനെ ഇറിറ്റേറ്റ് ചെയ്യണമെന്ന് നിനക്ക് നന്നായറിയാം
അല്ലേ? ”

“ഞാൻ സൂര്യമംഗലത്ത് ചെന്നു കയറാൻ പാടില്ല എന്ന് സീതമ്മ പറഞ്ഞു ”

മെല്ലെയാണ് അന്ന പറഞ്ഞത്, അവളുടെ നോട്ടം പുറത്തേയ്ക്കായിരുന്നു.

പ്രതീക്ഷിച്ചതാണെങ്കിലും രുദ്രനിൽ ഒരു ഞെട്ടൽ ഉണ്ടായി.അവന്റെ മുഖം മുറുകി. കനത്ത ശബ്ദത്തിൽ ആണ് ചോദിച്ചത്.

“കാരണം…? ”

“സൂര്യമംഗലത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ല നമ്മുടെ വിവാഹം എന്ന് പറഞ്ഞു….പിന്നെ… ”

രുദ്രനെ ഒന്ന് നോക്കിയിട്ടാണ് അന്ന പറഞ്ഞത്.

“നിങ്ങളുടെയും ദേവലക്ഷ്മിയുടെയും കല്യാണം മുൻപേ തന്നെ പറഞ്ഞു വെച്ചതാണെന്നും ഞാൻ കാരണമാണ് അത് മുടങ്ങിയതെന്നും, ദേവലക്ഷ്മി ആത്മഹത്യയ്ക്കു വരെ ശ്രമിച്ചെന്നും പറഞ്ഞു.. പിന്നെയും എന്തൊക്കെയോ. എനിക്കൊന്നും മനസ്സിലായില്ല. വല്ലാത്തൊരു രീതിയിൽ ആയിരുന്നു അവരുടെ സംസാരം. ഞാൻ ആകെ പേടിച്ചു പോയി… ”

“നീ പേടിച്ചു പോയിന്നോ..? ”

രുദ്രന്റെ മുഖത്ത് ചിരി വിടർന്നു.

“പഴയ അന്ന അല്ല ഞാൻ. ഞാൻ ഒരു അനാഥ കൂടിയാണെന്ന് അവർ അറിയുമ്പോൾ…? ”

“സീതമ്മ നിന്നെ സ്നേഹിക്കും… ”

അന്ന ഒന്നും മനസ്സിലാവാതെ രുദ്രനെ നോക്കി.

“നീ പുത്തൻ പുരയ്ക്കലെ കുട്ടിയായത് കൊണ്ടു മാത്രമാണ് അവർക്ക് നിന്നോടുള്ള ദേഷ്യം.. ”

“പണ്ടെന്നോ കഴിഞ്ഞു പോയ കാര്യത്തിൽ ഇപ്പോഴുമിങ്ങനെ..? ”

“സീതമ്മയ്ക്കു മരണം വരെ ആ പക തീരില്ല. നിന്റെ അപ്പച്ചന്റെ അനിയൻ ഐസക്കും എന്റെ ചിറ്റ ആര്യലക്ഷ്മിയും സ്നേഹത്തിൽ ആയിരുന്നു.ചിറ്റയുടെ പോറ്റമ്മയായിരുന്നു സീതമ്മ. പക്ഷേ ഐസക്കിനെ സീതമ്മയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനെ തുടർന്നുള്ള പ്രശ്നങ്ങളിലാണ് ഐസക്കും ആര്യലക്ഷ്മിയും മരണപ്പെടുന്നത്. ചെറിയച്ഛൻ ശിവദത്തനെ കാണാതാവുന്നതും. സീതമ്മയുടെ മാനസിക നില തെറ്റി കുറേ കാലം ട്രീറ്റ്മെന്റിൽ ആയിരുന്നു. ”

“ഇനിയും നമ്മളായിട്ട് അവരെ വീണ്ടും വേദനിപ്പിക്കണോ ? ”

“ഇന്നേതായാലും സമയം ഇത്രേം ആയില്ലേ? ഞാൻ നാളെ രാവിലെ തന്നെ ദേവലക്ഷ്മിയെ കല്യാണം കഴിച്ചേക്കാം, മതിയോ? ”

അവളെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് രുദ്രൻ വണ്ടി തിരിച്ചു.

“അന്ന എനിക്ക് ആദിയെ പോലെ തന്നെയാണ് ദേവയും. മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല. നിന്നെ മാത്രമേ ഞാൻ എന്റെ പെണ്ണായി കരുതി
സ്നേഹിച്ചിട്ടയുള്ളൂ ”

അന്ന മുഖം താഴ്ത്തി ഇരുന്നതേയുള്ളൂ. രുദ്രൻ തുടർന്നു.

“എനിക്കറിയാം നിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചതൊന്നും നിനക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന്. സമയം വേണമെന്നുമറിയാം. പക്ഷേ ഇയാളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യെടോ. എന്റെ താലി തന്റെ കഴുത്തിൽ വേണം. എന്നാലേ മറ്റുള്ളവരുടെ മുന്നിലും തന്നിലുള്ള എന്റെ അവകാശം പൂർണ്ണമാവൂ.ഒരുമിച്ചുള്ള ജീവിതം തന്റെ മനസ്സതിന് തയ്യാറാവുമ്പോൾ മതി. ഞാൻ കാത്തിരിക്കാം. എന്ത് സംഭവിച്ചാലും തന്റെ എക്സാം കഴിഞ്ഞ ഉടനെ നമ്മുടെ കല്യാണം ഉണ്ടാവും.”

അവളെ നോക്കിയാണ് അവൻ പറഞ്ഞത്

“ഇനി പിന്നേം എന്തേലും ഉഡായിപ്പുമായി ഇറങ്ങിയാൽ…”

അറിയാതെ തന്നെ അന്നയുടെ മുഖത്തൊരു ചിരി വന്നെത്തി.

“ഇങ്ങനെ എന്റെ മുന്നിൽ പമ്മി പതുങ്ങി ഇരിക്കുന്ന അന്നയെക്കാൾ ഞാൻ ഒന്ന് പറഞ്ഞാൽ നാലെണ്ണം തിരിച്ചു പറയുന്ന, എന്നെ ഇറിറ്റേറ്റ് ചെയ്യുന്ന, ദേഷ്യം പിടിപ്പിക്കുന്ന ആ ചട്ടമ്പി പെണ്ണിനെയാണെനിക്ക് കൂടുതൽ ഇഷ്ടം ”
അവളെ ഒന്ന് നോക്കി അവൻ പറഞ്ഞു.

“നിനക്ക് ചുറ്റുമുള്ളവരെല്ലാം അതാണ് ആഗ്രഹിക്കുന്നത് അന്ന, നിന്നെ ഒരുപാട് സ്നേഹിക്കുന്നവർ. അവരെ വേദനിപ്പിക്കരുത്. സ്വയം വേദനിക്കുകയുമരുത് ”

രുദ്രന്റെ ഇടം കൈ അവളുടെ വലം കൈയിൽ അമർന്നപ്പോൾ അന്ന കൈ വലിച്ചില്ല. ഒരു പാട് നാളുകൾക്കു ശേഷം അവളുടെ മനസ്സിൽ ഒരു തണുപ്പ് വീണു.

അന്നയെ വീട്ടിലാക്കി എല്ലാവരോടും സംസാരിച്ചിട്ടാണ് രുദ്രൻ തിരിച്ചു പോയത്. അവന്റെ വാക്കുകൾ മാത്തുക്കുട്ടിയ്ക്കും ത്രേസ്യാമ്മയ്ക്കും ആശ്വാസമേകുന്നതായിരുന്നു.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടിട്ടാണ് അന്ന മൊബൈൽ എടുത്തത്. രുദ്രന്റെ മെസ്സേജ് ആയിരുന്നു.

“ഗുഡ് നൈറ്റ്‌ , സ്വീറ്റ് ഡ്രീംസ്‌

ആൻഡ് അന്ന, ഐ ലവ് യൂ… ”

അന്ന പുഞ്ചിരിയോടെ റിപ്ലൈ അയച്ചു.

“ഗുഡ് നൈറ്റ്‌ ആൻഡ് സ്വീറ്റ് ഡ്രീംസ്‌.. ”

അയച്ചു കഴിഞ്ഞപ്പോഴേക്കും റിപ്ലൈ എത്തിയിരുന്നു.

“സമയമുണ്ടല്ലോ, അന്നക്കൊച്ചു ഇമ്പോസിഷൻ എഴുതിയും പറഞ്ഞു സൈഡ് ആവും ട്ടോ.. ”

അന്ന ചിരിയോടെ ടൈപ്പ് ചെയ്തു.

“ഐ ലവ് യൂ… ”

😍😍😍പേടിയുണ്ടല്ലേ അപ്പോൾ ”

അന്ന് രാത്രി അന്നയുടെ സ്വപ്നത്തിൽ സൂര്യമംഗലവും രുദ്രനും വന്നെത്തി. പക്ഷെ അതിനൊരു മങ്ങലേൽപ്പിക്കാനെന്നോണം സീതാലക്ഷ്മിയുടെ മുഖവും അവൾ കണ്ടു.

അന്നയെ വീട്ടിലാക്കി രുദ്രൻ സൂര്യമംഗലത്ത് ചെന്നു കയറുമ്പോൾ ചാരുദത്തനും, വിനയനും ദേവനും ഹാളിലിരുന്ന് സംസാരിക്കുകയായിരുന്നു. അവരെ ഒന്ന് നോക്കി രുദ്രൻ വിളിച്ചു.

“സീതമ്മേ… ”

രുദ്രന്റെ ഉച്ചത്തിലുള്ള വിളിയും മുഖഭാവവും കണ്ടിട്ടാണ് ദേവൻ എണീറ്റത്.

“എന്തു പറ്റി രുദ്രാ? ”

“എനിക്ക് സീതമ്മയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. അത് എല്ലാവരുടെയും മുൻപിൽ വെച്ചു തന്നെ വേണമെന്ന്
തോന്നി ”

സീതാലക്ഷ്മിയ്ക്ക് പിന്നാലെ ഏടത്തി ഗൗരിയും ഉണ്ടായിരുന്നു.

“സീതമ്മ അന്നയെ വിളിച്ചിരുന്നോ? ”

ഒരു നിമിഷം കഴിഞ്ഞാണ് സീതാലക്ഷ്മി മറുപടി പറഞ്ഞത്.

“വിളിച്ചിരുന്നു ”

“എന്തിന്? ”

സീത ഒന്നും മിണ്ടിയില്ല, വിനയൻ അപ്പോഴേക്കും അവർക്കരികിൽ എത്തിയിരുന്നു.

“ഞാൻ ചോദിച്ചതിന് സീതമ്മ മറുപടി തന്നേ പറ്റൂ, ഞാൻ വിവാഹം കഴിക്കാൻ പോവുന്ന പെൺകുട്ടിയാണ് അന്ന. ഞാൻ അറിയേണ്ടാത്ത എന്ത് കാര്യമായിരുന്നു സീതമ്മയ്ക്ക് അന്നയുമായി സംസാരിക്കാനുണ്ടായിരുന്നത്? ”

ആരും ഒന്നും മിണ്ടിയില്ല. ഒരേങ്ങലോടെ ആണ് സീതാലക്ഷ്മി പറഞ്ഞത്.

“എനിക്കിഷ്ടമല്ല, ആ വീട്ടിലെ ഒരാളും ഇവിടെ വരുന്നത് എനിക്കിഷ്ടമല്ല ”

“അതു കൊണ്ട് ? സ്നേഹിച്ച ഞങ്ങളെ പിരിക്കാമെന്ന് കരുതിയോ? മതിയായില്ലേ നിങ്ങൾക്കിനിയും? ഇനിയും എല്ലാം ആവർത്തിക്കാനാണോ ? എങ്ങിനെ തോന്നി… വീണ്ടും?. നിങ്ങളും സ്നേഹിച്ചല്ലേ വിനയൻ അങ്കിളിനെ വിവാഹം കഴിച്ചത്?. എന്നിട്ടും ഒരിക്കൽ പോലും സ്നേഹിച്ചവരെ നഷ്ടമാവുമ്പോളുള്ള വേദന നിങ്ങൾക്ക് മനസിലാവാത്തതെന്താ? ഇപ്പോഴും… ”

ദേഷ്യം തീരാതെ തന്നെ രുദ്രൻ തുടർന്നു.

“ദേവയ്ക്ക് എന്നോട് ഒരിഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവളോട് മാത്രമല്ല, എല്ലാവരോടും പറഞ്ഞതാ എനിക്ക് അവളെ ഒരിക്കലും അങ്ങിനെ കാണാനാവില്ലെന്ന്. എന്നിട്ടും നിങ്ങൾ അന്നയുടെ മനസ്സ് വേദനിപ്പിക്കാൻ വേണ്ടി ദേവയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചു ”

തളർന്നു നിൽക്കുന്ന സീതയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ രുദ്രന്റെ മനസ്സിൽ അവനെ താലോലിക്കുന്ന സീതമ്മയെ ഓർമ്മ വന്നു.അവൻ അവരുടെ കൈയിൽ പിടിച്ചു

“സീതമ്മ എനിക്ക് എന്റെ അമ്മയുടെ സ്ഥാനത്താണ്. പക്ഷേ എന്റെ സീതമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ല. അന്ന അവളൊരു പാവമാണ് സീതമ്മേ… ”

രുദ്രൻ അകത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു പറഞ്ഞു.

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും അന്ന രുദ്രന്റെ പെണ്ണാണ്. എന്നോടൊപ്പം അവളുമുണ്ടാവും. അതിനി ജീവിതത്തിലായാലും, മരണത്തിലായാലും ”

രുദ്രൻ മുകളിലേക്ക് കയറി പോയി. ആരും ഒന്നും പറഞ്ഞില്ല. ഒന്നും ചോദിച്ചില്ലെങ്കിലും എല്ലാ മുഖങ്ങളിലും ഉള്ള കുറ്റപ്പെടുത്തൽ സീതാലക്ഷ്മി കണ്ടിരുന്നു. എല്ലാവരും പിരിഞ്ഞു പോയപ്പോൾ തന്നെ ചേർത്ത് പിടിച്ച വിനയന്റെ കൈകളിൽ പിടിച്ചു സീതാലക്ഷ്മി ഏങ്ങി കരഞ്ഞു. ജനലഴികളിലൂടെ അവരെ തഴുകി കടന്നു പോയ കാറ്റിന് ചെമ്പക മണമായിരുന്നു.

രുദ്രൻ ബാൽക്കണിയിലെ കസേരയിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ട് മുഖമുയർത്തിയപ്പോഴാണ് അരികെ ദേവനെ കണ്ടത്, അവൻ എഴുന്നേറ്റു നിന്നു.

“അച്ഛാ ഞാൻ… എനിക്ക് നിയന്ത്രണം വിട്ടു പോയി ”

ദേവനെ നോക്കി അവൻ തുടർന്നു.

“അവിടെ സംഭവിച്ചതെല്ലാം അച്ഛന് അറിയാവുന്നതല്ലേ, അതിന്റെ കൂടെ ഇത് കൂടിയായപ്പോൾ അന്ന ആകെ തകർന്നു പോയിട്ടുണ്ടാകും. എന്നോടു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. മാളിൽ വെച്ച് അവരുടെ പെരുമാറ്റം കണ്ടു എനിക്ക് സംശയം തോന്നിയതാണ്. വെറുതെ ഒന്ന് അന്നയോട് ചോദിച്ചു. ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ എല്ലാം തുറന്നു പറഞ്ഞു. എനിക്ക് ദേഷ്യം അടക്കി വെക്കാനായില്ല. അതാണ് ഞാൻ സീതമ്മയോട് അങ്ങനെയൊക്കെ പറഞ്ഞു പോയത് ”

“സാരമില്ലെടാ, എനിക്ക് മനസ്സിലാവും. പക്ഷേ സീത… ഒരുപാട് അനുഭവിച്ചതാണ് അവൾ. മറക്കാൻ പറ്റുന്നുണ്ടാവില്ല ഒന്നും … അന്നയോട് പറയണം അവളെ വെറുക്കരുതെന്ന്.

“അച്ഛാ.. ഞാൻ… ”

ദേവനു പിന്നിൽ നിന്നിരുന്ന വിനയനെ അപ്പോഴാണ് രുദ്രൻ കണ്ടത്.

“അങ്കിൾ..ഞാൻ.. സോറി ”

“സാരമില്ല രുദ്രാ ,നിന്നെ എനിക്ക് മനസ്സിലാവും. സീതയെയും.അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം ”

പിറ്റേന്ന് രുദ്രൻ നേരത്തേ എത്തി കോളേജിൽ. ഡിപ്പാർട്മെന്റിൽ ഇരിക്കുമ്പോൾ, ആദിയും അന്നയും ആൽബിയുടെ കൂടെ വന്നിറങ്ങുന്നത് രുദ്രൻ കണ്ടിരുന്നു.

(തുടരും )

 

Click Here to read full parts of the novel

4.5/5 - (26 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!