Skip to content

പുനർജ്ജനി – Part 18

aksharathalukal pranaya novel

വിനയന്റെ വാക്കുകൾ സീതാലക്ഷ്മിയുടെ ഓർമയിലെത്തി.

“എന്റെ സീതയ്ക്ക് ഒരുറുമ്പിനെ പോലും നോവിക്കാനാവില്ല.എന്നിട്ടും നിനക്ക് എങ്ങിനെ തോന്നി ആ കുട്ടിയെ വിളിച്ചു അങ്ങനെയൊക്കെ പറയാൻ ?. രുദ്രൻ… അവൻ നിന്റെ മകൻ തന്നെയാണന്നല്ലേ പറയാറുള്ളത്. ദേവൂട്ടി അവനെ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞപ്പോൾ അത് നിന്റെ സ്വന്തം സഹോദരനാണ്, മറ്റൊരു രീതിയിൽ ചിന്തിച്ചുകൂടാ എന്ന് അവളോട്‌ പറഞ്ഞവളാണ് നീ.. എന്നിട്ടും..? ”

“എനിക്കറിയില്ല വിനയേട്ടാ ഇവിടെ എത്തുമ്പോൾ ഞാൻ എല്ലാം മറന്നു പോവുന്നു.വിനയേട്ടനെയും മക്കളെയും എല്ലാം.. പിന്നെയും ഭ്രാന്തിന്റെ ഇരുട്ടറയിൽ തടവിലാക്കപ്പെട്ട ആ പഴയ സീതാലക്ഷ്മിയായി മാറിപ്പോവുന്നു. മനസ്സിലും ചിന്തകളിലുമൊക്കെ ആരൂട്ടിയാണ്… പിന്നെ…. ”

സീതാലക്ഷ്മിയുടെ മുഖത്തെ ഭാവം വിനയനെ ഭയപ്പെടുത്തി. പല്ല് ഞെരിച്ചു കൊണ്ടാണ് സീത പൂർത്തിയാക്കിയത്.

“അവനും…. ഐസക്ക്… അവനുമായി ബന്ധമുള്ളതെല്ലാം എനിക്ക് വെറുപ്പാണ് ”

“പോട്ടെ.. ഇനിയും അതൊക്കെ ഓർക്കണോ സീത. പക്ഷേ രുദ്രൻ, അവൻ ഒരു
പാട് സ്നേഹിക്കുന്നുണ്ട് ആ കുട്ടിയെ. ഇതിന്റെ പേരിൽ ഇനിയും അരുതാത്തതെന്തെങ്കിലും
സംഭവിച്ചാൽ…”

വിനയന്റെ പേടി സീതയുടെ ഉള്ളുലയ്ക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞു.

“ഇല്ല വിനയേട്ടാ ഞാൻ ഇനി ഒന്നും പറയില്ല. രുദ്രന്റെ പെണ്ണ് എനിക്ക് എന്റെ മക്കളെപ്പോലെ തന്നെയാണ്.. പക്ഷേ… ”

“ഒരു പക്ഷേയുമില്ല ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല. താൻ ഇനിയും അതിനോട് പക കാണിക്കരുത് ”

സീതാലക്ഷ്മി മിണ്ടിയില്ല. കുറച്ചു കഴിഞ്ഞാണ് വിനയൻ ചോദിച്ചത്.

“നമുക്ക്.. നമുക്ക് തിരിച്ചുപോയാലോ
സീതേ? ”

“വിനയേട്ടൻ പേടിക്കണ്ട ഇനിയൊരബദ്ധവും ഞാൻ കാണിക്കില്ല.. ”

ഒന്ന് നിർത്തി ഉറച്ച ശബ്ദത്തിൽ സീത തുടർന്നു.

“ഇവിടെത്തന്നെ നിൽക്കണം എനിക്ക് വിനയേട്ടാ, ഒരിക്കൽ താളം തെറ്റിപ്പോയ മനസ്സിനെ നേരെയാക്കിയെങ്കിലും, ഇപ്പോഴും ഇടയ്ക്കിടെ അതിൽ തെളിയുന്ന ഭ്രാന്തിന്റെ അവസാന കണികയെയും ഇവിടെ വച്ചു തന്നെ ഇല്ലാതെയാക്കണം എനിക്ക് ”

വിനയന്റെ കണ്ണുകളിലേക്ക് നോക്കി സീത പറഞ്ഞു.

“ഒരു കാര്യം ഞാൻ ഉറപ്പു തരാം വിനയേട്ടന്റെ സമാധാനത്തിനു വേണ്ടി. ഇനിയൊരിക്കൽ കൂടി മനസ്സ് കൈമോശം വരില്ല എനിക്ക്. വിനയേട്ടനെ പോലും തിരിച്ചറിയാതെ ഭ്രാന്തിന്റെ ഒറ്റപെട്ട ലോകത്തേക്ക് തിരിച്ചു പോവില്ല… പിന്നെ.. ”

സീത തുടർന്നു.

“രുദ്രന്റെ പെണ്ണിനെ സ്നേഹിക്കാനായില്ലെങ്കിലും ഉപദ്രവിക്കില്ല ഞാൻ ”

സീതാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

രുദ്രനും അന്നയുമായുള്ള ശീതസമരം തുടർന്നു കൊണ്ടേയിരുന്നു. ഒരിഞ്ചു പോലും വിട്ടു കൊടുക്കാതെ അന്ന പ്രതികരിക്കുമ്പോളും രുദ്രന്റെ സ്നേഹത്തിനു മുൻപിൽ തോൽപ്പിക്കപ്പെടുന്നത് അവളും, തോറ്റു തരുന്നത് അവനുമറിയുന്നുണ്ടായിരുന്നു.

അന്ന് കോളേജിലെ, പരീക്ഷയ്ക്ക് മുൻപുള്ള അവസാനദിവസം ആയിരുന്നു അന്നയുടെ ബാച്ചിന്റെ. ആദി ലീവ് ആയിരുന്നു. സാം ആണ് അവളെ കോളേജിൽ വിട്ടത്. വീട്ടിൽ അന്ന് നടന്ന സംഭവത്തിന് ശേഷം അന്ന പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും ഒപ്പം കാണും. ഒന്നും പറയാതെ ആണെങ്കിലും അത് ഒരു കരുതൽ ആണെന്ന് അവൾക്കറിയാമായിരുന്നു.അത് അറിയാത്ത പോലെ അവരുടെ ഇഷ്ടത്തിനനുസരിച്ചു നിന്ന് കൊടുക്കുമ്പോഴും ഈ സ്നേഹം അവളെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടായിരുന്നു പലപ്പോഴും.. .

ഒരുപാട് കുരുത്തക്കേടുകളിൽ കൂട്ടായിരുന്ന കൂട്ടുകാരിൽ നിന്ന് വിട്ടു പോവുന്ന സങ്കടം അന്നയിലും ഉണ്ടായിരുന്നു.ഈ വർഷം കൂടി കഴിഞ്ഞാൽ ഏതെങ്കിലും ഒരു കോന്തന്റെ തലയിൽ കെട്ടി വെക്കുമെന്ന് ത്രേസ്യാക്കൊച്ച് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതു കൊണ്ടു തന്നെ കഴുത്തിൽ കുരുക്ക് വീഴുന്നതിനു മുൻപ് പരമാവധി അടിച്ചു പൊളിച്ചു നടക്കണമെന്നായിരുന്നു കരുതിയിരുന്നത്. സ്വപ്നത്തിൽ പോലും കരുതാത്തിടത്താണ് ജീവിതം എത്തിപ്പെട്ടത്. ഇനി സ്റ്റഡി ലീവാണ് അത് കഴിഞ്ഞു പരീക്ഷ പിന്നെ…

രുദ്രൻ ജീവനാണെങ്കിലും, അവനെയല്ലാതെ മറ്റാരെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും കഴിയില്ലെങ്കിലും ,പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ അന്ന മനസ്സ് കൊണ്ടു തയ്യാറായിട്ടില്ലായിരുന്നു. ഒരിക്കൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന സൂര്യമംഗലത്തേക്ക്, അവിടുത്തെ മരുമകളായി എത്തുന്ന നിമിഷത്തെ വീർപ്പുമുട്ടലോടെയാണിപ്പോൾ സങ്കൽപ്പിക്കുന്നത്.

വാകമരത്തണലിലെ ബെഞ്ചിൽ എല്ലാവരുടെയും ഇടയിൽ ഇരിക്കുമ്പോഴും അന്ന ആലോചനയിലായിരുന്നു. ചിത്ര കണ്ണ് തുടയ്ക്കുന്നതവൾ കണ്ടിരുന്നു.പിരിഞ്ഞു പോവുന്ന വിഷമത്തിലായിരുന്നു എല്ലാവരും. ദിവസങ്ങൾക്കു മുൻപേ ആണ് രുദ്രനുമായുള്ള വിവാഹക്കാര്യം എല്ലാരോടും പറഞ്ഞത്, വിദ്യയ്ക്ക് മാത്രമേ അറിയായിരുന്നുള്ളൂ. അതിന്റെ പരാതിയും പരിഭവങ്ങളും ക്യാന്റീനിൽ കൊണ്ടു പോയി മൂക്ക് മുട്ടെ ഫുഡ്‌ വാങ്ങി കൊടുത്തിട്ടാണ് തീർത്തത്. അവർക്ക് വിശ്വസിക്കാനായിരുന്നില്ല രുദ്രനും അവളും തമ്മിലുള്ള ബന്ധം, കാണുമ്പോളൊക്കെ കീരിയും പാമ്പുമാണ് രണ്ടു പേരും ഇപ്പോഴും.

റെക്കോർഡ് ബുക്ക്‌ സൈൻ ചെയ്തു വെച്ചത് എടുക്കാനായി ഡിപ്പാർട്മെന്റിൽ പോയപ്പോൾ രുദ്രനെ അവിടെ കണ്ടില്ല. ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് എതിരെ വരുന്നത് കണ്ടത്. മുഖത്തേക്ക് ഒന്ന് നോക്കി അരികിലൂടെ നടന്നു പോവുമ്പോൾ വിളി കേട്ടു.

“അന്ന… ”

എന്താണെന്ന ഭാവത്തിൽ നോക്കിയപ്പോൾ പറഞ്ഞു.

“പോവുമ്പോൾ എന്റെ കൂടെ വന്നാൽ മതി, ഞാൻ ഡ്രോപ്പ് ചെയ്യാം ”

“ഓ ഇന്ന് ഇയാൾക്കാണോ സെക്യൂരിറ്റി
ഡ്യൂട്ടി ”

ആത്മഗതിച്ചതായിരുന്നുവെങ്കിലും , ഉച്ചത്തിൽ ആയത് കൊണ്ടു മറുപടിയും ഉടനെ കിട്ടി.

“അതേടി, ഇനി സ്ഥിരമായിട്ട് ഏറ്റെടുക്കുന്നേന് മുൻപേ ഒരു റിഹേഴ്സൽ നടത്താമെന്നു കരുതി ”

പറഞ്ഞതും തിരിഞ്ഞു നോക്കാതെ ഒരു നടത്തം.. ഹും…

എല്ലാവരോടും യാത്ര പറഞ്ഞു എത്തിയപ്പോൾ ആള് കാറിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഫോണിൽ നോക്കിയിരുപ്പാണ്. വൈകിയതിനു എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഗേറ്റ് കടക്കുമ്പോൾ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി പോയി. ഒരുപാട് സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ട് ഇവിടെ വെച്ച്. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഒരു പിടി നല്ല ഓർമ്മകൾ.. കലാലയ ജീവിതമാണ് ജീവിതത്തിലെ വസന്തകാലം എന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു.

കുറെ സമയം അവാർഡ് പടം ഓടിക്കൊണ്ടിരുന്നപ്പോൾ അന്നയ്ക്ക് ബോറടിച്ചു തുടങ്ങി. എന്നാലും എന്തെങ്കിലും സംസാരിക്കാൻ അവളുടെ ഈഗോ അനുവദിച്ചില്ല. അപ്പോഴാണ് രുദ്രന്റെ ഫോൺ റിംഗ് ചെയ്തത്. വണ്ടി സൈഡ് ആക്കി കാൾ എടുക്കുന്നത് കണ്ടു. അന്ന പുറത്തേക്ക് നോക്കിയിരുന്നു. ഫോണിൽ സംസാരിക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. ഏതോ പെണ്ണാണ്, സ്വാതി എന്നൊക്കെ വിളിക്കുന്നത് കേട്ടു. സംസാരത്തിനിടയിലെ ചിരിയും കളിയാക്കലുമൊക്കെ അന്ന കേൾക്കുന്നുണ്ടായിരുന്നു. ഇങ്ങേർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയുമോ. കെട്ടാൻ പോവുന്ന പെണ്ണായിട്ട് കൂടി തന്നോട് ഇങ്ങിനെ സോഫ്റ്റ്‌ ആയിട്ട് സംസാരിച്ചിട്ടില്ല. ചിരിക്കുന്നത് കേട്ടിട്ട് ഇടയ്ക്കൊന്നു പാളി നോക്കിയതായിരുന്നു, കറക്റ്റ് ആയിട്ട് രുദ്രനും അവളെ നോക്കിയത് അപ്പോഴായിരുന്നു. അന്ന മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു. അവളെ നോക്കിയ രുദ്രന്റെ ചുണ്ടിലൊരു ചിരി വിടർന്നു. കാൾ കട്ട്‌ ചെയ്തു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴും അവൻ അന്നയെ നോക്കി. അവന്റെ നോട്ടം അറിഞ്ഞിട്ടും അവൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.

“എന്തു പറ്റി അന്നക്കൊച്ചിന്റെ മുഖം ബലൂൺ പോലെയുണ്ടല്ലോ? ”

അന്ന ഒന്നും മിണ്ടിയില്ല, അവനെ നോക്കിയതുമില്ല.

“എടി കുശുമ്പിക്കൊച്ചേ അത് എന്റെ കൂടെ പഠിച്ച കുട്ടിയാണ്, സ്വാതി. അവളും എന്റെ ഫ്രണ്ട് അരുണും തമ്മിലുള്ള മാര്യേജ് ആണ് അടുത്ത മാസം. അതിന് ക്ഷണിക്കാനാണ് അവളിപ്പോൾ വിളിച്ചത് ”

കേട്ടപ്പോൾ ഒരാശ്വാസം തോന്നി. കാര്യം സാറിനെ വിശ്വാസക്കുറവൊന്നുമില്ലെങ്കിലും ഇങ്ങനെ ഏതെങ്കിലും പെണ്ണിനോട് അടുപ്പത്തോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ നെഞ്ചിനകത്ത് എന്തോ ഒരു ഇതാണ്. വേണമെങ്കിൽ അസൂയ എന്നൊക്കെ പറയാം. പക്ഷേ അതൊക്കെ ഈ കാട്ടുപോത്തിനോട് പറയാൻ പറ്റുമോ. അന്ന പറഞ്ഞു.

“അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ, നിങ്ങൾ ആരെയെങ്കിലും വിളിച്ചാൽ എനിക്കെന്താ? ”

“ഓഹോ അങ്ങിനെയാണോ, കെട്ടു കഴിഞ്ഞാലും ഇങ്ങനെ തന്നെ പറയണം ”

അന്ന അവനെ നോക്കിയില്ല.

“പിന്നെന്തിനാടി നീ മുഖമിങ്ങനെ വീർപ്പിച്ചു വെച്ചിരിക്കുന്നത് ”

എന്നിട്ടും അന്ന മിണ്ടിയില്ല.

“ദേ പെണ്ണേ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് ”

അവളെ ഒന്ന് നോക്കി അവൻ വീണ്ടും പറഞ്ഞു.

“ഞാൻ നോക്കിയില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും ഒന്നും കുഴപ്പമില്ലല്ലേ? എന്നോട് ഇഷ്ടവുമില്ല.പിന്നെന്തിനാടി കോപ്പേ അന്ന് രാവിലെ ഞാൻ വീട്ടിൽ വന്നപ്പോൾ ഓടിക്കിതച്ചു താഴേയ്ക്കിറങ്ങി വന്നത്? ”

അന്നയ്ക്ക് പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല. പിന്നെ പറഞ്ഞു.

“ഞാൻ നിങ്ങളെ കാണാനൊന്നും വന്നതല്ല ”

“പിന്നെ…? ”

രുദ്രൻ വണ്ടി പിന്നെയും സൈഡ് ആക്കി. അവളുടെ മുഖം ബലമായി പിടിച്ചു തന്റെ നേരെയാക്കി, എന്നിട്ട് പറഞ്ഞു.

“എന്റെ മുഖത്ത് നോക്കി പറയെടി, നിനക്കെന്നോട് സ്നേഹമില്ലെന്ന് ”

ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കിയെങ്കിലും അന്ന മിഴികൾ താഴ്ത്തി. രുദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“കാത്തിരുന്നോ പെണ്ണേ, ഇതിനൊക്കെ ഞാൻ എണ്ണിയെണ്ണി പ്രതികാരം ചെയ്യും. അത് അന്നക്കൊച്ചു താങ്ങില്ല ”

അവൻ വണ്ടിയെടുക്കുമ്പോൾ പുറത്തേക്ക് നോക്കിയിരുന്ന അന്നയിൽ ഒരു ചിരി രുദ്രൻ കണ്ടിരുന്നു.

ഇനി ദിവസവും രുദ്രനെ കാണാനാവില്ല എന്നത് അന്നയുടെ മനസ്സിൽ ഉണ്ടായിരുന്നു. ആ ഓർമ്മയിലാണ് മുഖത്തേയ്ക്ക് ഇടയ്ക്കിടെ പാളി നോക്കിയത്, അപ്പോൾ കേട്ടു.

“എന്താടി നീ ഒളിഞ്ഞു നോട്ടത്തിൽ പിഎച്ച്ഡി എടുക്കാൻ പോവുന്നുണ്ടോ.എല്ലാ കാര്യത്തിലും വളഞ്ഞ വഴികളേയുള്ളൂ അല്ലേ? ”

“അത് ജീനിന്റെ തകരാർ ആയിരിക്കും, വല്ല കള്ളന്മാരോ മറ്റോ ആയിരിക്കും പ്രൊഡ്യൂസേഴ്സ് ”

പറയണമെന്ന് കരുതിയതല്ലെങ്കിലും വായിൽ വന്നത് അങ്ങിനെയാണ്. ആ മുഖം കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി.വീട്ടിലെ ഗേറ്റിനു കുറച്ചകലെയായാണ് നിർത്തിയത്. വണ്ടി നിർത്തി ആൾ ഒന്നും മിണ്ടാതെ നേരേ നോക്കിയിരിക്കുന്നത് കണ്ടാണവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയത്. കൈയിൽ പിടുത്തം വീണപ്പോൾ അന്ന തിരിഞ്ഞു നോക്കി. രുദ്രൻ അവളെ നോക്കാതെയാണ് പറഞ്ഞത്.

“എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?.. ചിന്തിക്കുന്നത്? ”

“ഞാൻ.. വെറുതെ.. അറിയാതെ.. ”

രുദ്രൻ അവളെ നോക്കി, അന്നയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൻ കണ്ടു.

“പത്തിരുപത്തൊന്നു കൊല്ലം പോറ്റി വളർത്തിയവർ ആരുമല്ലെന്നറിയുമ്പോൾ ഉണ്ടാവുന്ന വേദന അത് അനുഭവിച്ചാലേ മനസ്സിലാവൂ സാർ. ഓരോ രാത്രിയും ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ അവരെക്കുറിച്ചോർക്കും, എനിക്ക് ജന്മം തന്നവരെ. എന്തിനാവും അവരെന്നെ ഉപേക്ഷിച്ചതെന്ന്, പിന്നീട് എപ്പോഴെങ്കിലും അവരെന്നെ ഓർത്തിട്ടുണ്ടാവുമോ, എന്നെ ഒന്ന് കാണണമെന്ന് ആഹ്രഹിച്ചിട്ടുണ്ടാവുമോ, സ്നേഹിച്ചിട്ടുണ്ടാവുമോ എന്നെല്ലാം ആലോചിച്ചു പോവും. അമ്മച്ചിയും അപ്പച്ചനും എനിക്ക് ദൈവതുല്യരാണ്.എന്നാലും ഒരിക്കലെങ്കിലും ജന്മം തന്നവരെ ഒന്ന് കാണണമെന്നുണ്ടെനിക്ക്.അത് പക്ഷേ സ്നേഹം കൊണ്ടല്ല. മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി
മാത്രം ”

അന്നയുടെ കണ്ണുനീർത്തുള്ളികൾ രുദ്രന്റെ കൈകളിൽ വീണു. അതവനെ പൊള്ളിച്ചു.

“ആർക്കും മനസ്സിലാവില്ല…ആർക്കും ”

അന്ന പറയുന്നതൊക്കെ കേട്ട്, രുദ്രൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു അവളെ നോക്കി. പതിയെ പറഞ്ഞു.

“എനിക്ക് മനസ്സിലാവും.. ഈ പെണ്ണിന്റെ മനസ്സിനെ.ചിരിക്കും കുറുമ്പുകൾക്കുമിടയിൽ നീ ഒളിപ്പിച്ചിരിക്കുന്ന കനലുകൾ ഞാൻ കാണാറുമുണ്ട്. നിന്റെ അഭിനയം എനിക്ക് തിരിച്ചറിയാനാവും അന്ന. പക്ഷേ എന്റെ മുൻപിൽ അതു വേണ്ട. നിന്റെ സ്നേഹവും സന്തോഷങ്ങളും പോലെ ഈ സങ്കടവും എനിക്കവകാശപെട്ടതാണ്. എനിക്ക് മാത്രം.. അതെന്റെ സ്വാർത്ഥത തന്നെയാണ് ”

അന്നയുടെ നിറഞ്ഞ കണ്ണുകൾ രുദ്രന്റെ മുഖത്ത് തന്നെയായിരുന്നു.

“ഞാനില്ലേ കൂടെ…. അത് പോരെ…? ”

കണ്ണീരിനിടയിലും അന്നയിൽ നേർത്തൊരു ചിരി വിടർന്നു. അവളുടെ മുഖം ചേർത്തു പിടിച്ചു രുദ്രൻ നെറുകയിൽ ചുണ്ടമർത്തുമ്പോൾ ആ കണ്ണുകളിൽ പ്രണയത്തോടൊപ്പം വാത്സല്യവും ഉണ്ടായിരുന്നു.

അവൻ പിടി വിട്ടപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അന്ന തല താഴ്ത്തി.

“ഒരു കാര്യം പറയട്ടെ ഞാൻ, അനുസരിക്കാൻ കഴിയില്ലെന്നറിയാം, എങ്കിലും. നേരത്തെ പറഞ്ഞത് പോലുള്ള ചിന്തകൾ ഇനി വേണ്ട. അവർ ആരായാലും നിന്റെ ജീവിതത്തിൽ അവർക്കൊരു സ്ഥാനവുമില്ല. ഇനി അതൊക്കെ മനസ്സിൽ വരുമ്പോൾ ഈ കാട്ടുപോത്തിന്റെ മുഖം ഓർത്താൽ മതി. നിന്റെ കുറുമ്പുകൾ ഒക്കെ താനേ തല പൊക്കും ”

അന്ന ചിരിച്ചു.ഇത്തിരി കഴിഞ്ഞാണ് അവൻ പറഞ്ഞത്.

“അതേയ്, കുറച്ചു ദിവസത്തേയ്ക്കുള്ള റൊമാൻസ് ഒക്കെയായി. ഇനി എന്റെ മോളൊന്ന് പുറത്തോട്ടിറങ്ങിക്കെ ”

ചുണ്ട് കോട്ടിക്കൊണ്ടാണ് അന്ന പുറത്തിറങ്ങിയത്. രുദ്രനെ നോക്കിയതും അവൻ കണ്ണടച്ച് കാണിച്ചു. ചിരിയോടെയാണ് അന്ന നടന്നത്. ഗേറ്റിനടുത്തു എത്തി തിരിഞ്ഞു നോക്കിയതും വണ്ടി അവിടെത്തന്നെ ഉണ്ടായിരുന്നു.

അന്ന നടന്നു പോവുന്നത് നോക്കിയിരിക്കുമ്പോൾ അവൻ മനസ്സിലോർക്കുകയായിരുന്നു.

ആ ജന്മരഹസ്യം എന്നെങ്കിലും അവൾ അറിയുമ്പോൾ ഇതിലും എത്ര മടങ്ങു വേദനയാവും ആ മനസ്സിലുണ്ടാവുകയെന്ന്…

ആ മനസ്സിൽ ഒരിക്കലും ഉണങ്ങാത്തൊരു മുറിവ് സമ്മാനിക്കാനായി മാത്രം അതവൾ അറിയല്ലേയെന്ന് രുദ്രന്റെ മനസ്സ് ആഗ്രഹിച്ചു പോയി…

(തുടരും )

 

Click Here to read full parts of the novel

4.4/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!