Skip to content

പുനർജ്ജനി – Part 5

aksharathalukal pranaya novel

തന്നെ അടിമുടി വീക്ഷിക്കുന്ന അമ്മച്ചിമാരുടെയും ആന്റിമാരുടെയും നിരീക്ഷണവലയത്തിൽ നിന്ന് പുറത്തു കടന്നപ്പോഴാണ് അന്ന കണ്ടത്. ആൾ അവൾക്കു പുറം തിരിഞ്ഞാണ് നിന്നിരുന്നെങ്കിലും അന്നയ്ക്ക് ഉറപ്പായിരുന്നു.

മെല്ലെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കേട്ടു പതിഞ്ഞ ശബ്ദത്തിലുള്ള ആ ചിരി.

രുദ്രൻ…..

ചുറ്റും ആരൊക്കെയോ ഉണ്ട്. അവരോടു സംസാരിക്കുകയാണ്. അന്ന സൈഡിലൂടെ ചെന്നു നോക്കി. ഒരു ഗ്രേ കളർ ടി ഷർട്ടും ജീൻസുമാണ് വേഷം. അലൻ ചേട്ടായി എന്തോ പറഞ്ഞതിന് ചിരിക്കുകയാണ് അങ്ങേര്. ഇങ്ങനെയൊക്കെ ചിരിക്കാൻ അറിയാമോ ആവോ. ആ ചിരി കണ്ടു അന്ന നോക്കി നിന്നു പോയി. ചുറ്റുമുള്ളതൊന്നും കാണുന്നില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ത്രേസ്യാമ്മ പിന്നിൽ വന്നത്.

“ടീ എന്നാ നോക്കി നിക്കുവാ.. ”

എന്ന ഒറ്റ ചോദ്യം കൊണ്ടു അന്ന തിരിച്ചെത്തി. ഇനിയും വായിനോക്കി നിന്നാൽ തന്റെ കണ്ണുകൾ പോവുന്ന ദിശ നോക്കി ത്രേസ്യാക്കൊച്ചും പോവുമെന്നറിയാവുന്ന അന്ന മെല്ലെ ത്രേസ്യാമ്മയുടെ കൂടെ അകത്തേക്ക് പോയി.

ഏതോ ഒരു ആന്റി അവരുടെ വകയിലെ ജെറി മോനു വേണ്ടി ത്രേസ്യാമ്മയുടെ അടുത്ത്, അവളുടെ ബർത്ത് മാർക്ക്‌ വരെ ചോദിക്കുന്നുണ്ടായിരുന്നു. അവൾക്കു കലിയിളകി വരുന്നുണ്ടായിരുന്നു. ജെറി മോന്റെ ഗുണഗണങ്ങൾ അവർ വിളമ്പി തുടങ്ങിയപ്പോൾ സഹി കെട്ടു അന്ന പിന്നെയും പുറത്തേക്ക് നടന്നു.

അപ്പോഴാണ് അവളത് കണ്ടത്. മുകളിലെ ബാൽക്കണിയിൽ നിന്ന് ആൽബിച്ചായൻ ആരെയോ കണ്ണും കൈയും കാണിക്കുന്നു. ആ ആൾ വാതിലിനപ്പുറമാണെന്ന് തോന്നുന്നു.കാണാനാവുന്നില്ല. കുറച്ചൂടെ നീളം തരാമായിരുന്നു എന്ന് കർത്താവിനോട് ഒട്ടൊരു നീരസത്തോടെ, മനസ്സിൽ പറഞ്ഞു കൊണ്ടു, അന്ന ഏന്തി വലിഞ്ഞു പിന്നോട്ട് നടന്നപ്പോഴാണ് ആരെയോ തട്ടി നിന്നത്. ചമ്മലോടെ തിരിഞ്ഞു നോക്കിയപ്പോൾ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സുന്ദരനായൊരു അങ്കിൾ.

“സോറി.. ഞാൻ.. ”

അന്ന തുടങ്ങിയതും അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഇട്സ് ഓക്കേ. ആരെയോ കാര്യമായിട്ട് നോക്കുകയാണല്ലോ ”

അന്ന ഒരു വളിച്ച ചിരി കൊടുത്തു. അയാൾ ചിരിയോടെ നടന്നു നീങ്ങി. എവിടെയോ കണ്ടു പരിചയം ഉള്ളത് പോലെ അന്നയ്ക്ക് തോന്നി.

അയാളും അവളെ ഒന്ന് തിരിഞ്ഞു നോക്കി, അത് തന്നെയായിരുന്നു ആലോചിച്ചത്.

ആഹ് ആരേലും ആവട്ടെ. പെട്ടെന്നാണ് അന്ന ആൽബിയെ ഓർത്തത്. മുകളിലേക്ക് നോക്കുമ്പോൾ ആളവിടെയില്ല.

കള്ളഇച്ചായൻ ലൈൻ വലിക്കാൻ തുടങ്ങിയോ. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ. പരിഭവത്തോടെ അന്ന ഓർത്തു.

കേക്ക് കട്ടിങ്ങിന്റെ സമയത്താണ് അന്ന പിന്നെ രുദ്രനെ കണ്ടത്. അന്നയെ കണ്ട നിമിഷം ആ മുഖത്ത് ഗൗരവം നിറഞ്ഞു.

ഓഹ് ഇത്രയും നേരം എന്നാ ചിരിയും കളിയുമായിരുന്നു ഇപ്പൊ മുഖം കണ്ടാൽ കടന്നൽ കുത്തിയത് പോലെയുണ്ട്. ഹും..

അന്ന മനസ്സിൽ പറഞ്ഞു.

അലൻ ചേട്ടായി വിളിച്ചപ്പോൾ അന്ന അടുത്തേക്ക് ചെന്നു. അലന്റെ മകളാണ് മിന്നു. ബർത്ത്ഡേ ഗേൾ. അടുത്തെത്തിയപ്പോളാണ് ജെസ്സി ചേച്ചിയുടെ സൈഡിൽ നിൽക്കുന്ന രുദ്രനെ അന്ന കണ്ടത്.

“അന്നാ, നിനക്ക് രുദ്രനെ അറിയില്ലേ, നിന്റെ കോളേജിൽ ആണല്ലോ ”

“അറിയാം, സർ ഞങ്ങൾക്ക് ക്ലാസ്സെടുക്കുന്നുണ്ട് ”

വിനീതവിധേയയായുള്ള അവളുടെ മറുപടി രുദ്രനിൽ ചിരിയുണ്ടാക്കിയെങ്കിലും അയാളത് മറച്ചു.

“എന്നിട്ടാണോ..രുദ്രാ ഈ നിഷ്കു ലുക്ക്
ഒന്നും നോക്കണ്ടാട്ടൊ ഇവൾ ആൾ വില്ലാളി വീരത്തിയാണ് ”

അലൻ ചേട്ടൻ പറഞ്ഞത് കേട്ട് അന്ന രുദ്രനെ നോക്കിയപ്പോൾ ആ മുഖത്ത് ഒരു ലോഡ് പുച്ഛം പരത്തിയിട്ടേക്കുന്നു. കൂടെ ഒരു ആക്കിയ ചിരിയും.

ഈ മുഖം കാണുമ്പോൾ ഒറ്റ കുത്തു കൊടുക്കാനാണ് തോന്നുന്നത്. പിന്നെ എന്റെ സ്വന്തം ആണല്ലോന്നു ഓർക്കുമ്പോഴാ.. വിദ്യ പറഞ്ഞത് പോലെ അങ്ങേരുടെ ഒരു കൈയ്‌ക്കെ ഉളളൂ ഞാൻ, ചുമ്മാ റിസ്ക് എടുക്കേണ്ട.

അന്ന മനസ്സിൽ പറഞ്ഞു

“ആഹാ, ആള് ഇങ്ങെത്തിയോ, തിരഞ്ഞു നടന്ന ആളെ കണ്ടു പിടിച്ചോ? ”

രുദ്രനെ നോക്കി നിൽക്കുകയായിരുന്ന അന്ന ശബ്ദം കേട്ടപ്പോഴാണ് അടുത്ത് നിൽക്കുന്ന ആളെ കണ്ടത്. നേരത്തെ കൂട്ടിമുട്ടിയ അങ്കിൾ.

“കണ്ടു പിടിച്ചു അങ്കിൾ ”

അവളെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകളിലേക്ക് നോക്കിയാണ് അവൾ പറഞ്ഞത്.

“നിങ്ങൾ പരിചയക്കാരായോ… ”

ജെസ്സിയുടെ ചോദ്യത്തിന് അങ്കിളാണ് മറുപടി പറഞ്ഞത്.

“ഞങ്ങൾ തമ്മിൽ കണ്ടു പക്ഷേ പരിചയപ്പെട്ടില്ല ”

ജെസ്സി അന്നയോടായി പറഞ്ഞു.

“അന്നാ ഇതാണ് നിന്റെ രുദ്രൻ സാറിന്റെ അച്ഛൻ, ദേവൻഅങ്കിൾ ”

ഒന്ന് ഞെട്ടിയെങ്കിലും അന്ന അയാളെ നോക്കി ചിരിച്ചു.

“ഓഹ്, രുദ്രന്റെ സ്റ്റുഡന്റ് ആണോ ”

ചിരിയോടെയുള്ള ദേവന്റെ ചോദ്യത്തിന് ജെസ്സി പറഞ്ഞു.

“അതേ, അന്ന, പുത്തൻ പുരയ്‌ക്കൽ മാത്യൂസിന്റെയും ത്രേസ്യാമ്മയുടെയും ഒരേയൊരു പുത്രി. മൂന്നാങ്ങളമാരുടെ പുന്നാര പെങ്ങൾ ”

ആ വാക്കുകൾ കേട്ടതും ദേവനിൽ ഉണ്ടായ ഭാവമാറ്റം, തന്നെ നോക്കുന്ന അന്നയെ, നോക്കി പേടിപ്പിക്കുന്ന രുദ്രനും കണ്ടില്ല.

“മാത്തച്ചായോ.. ”

അലന്റെ വിളി കേട്ട് അവരുടെ അടുത്ത് കൂടെ പോയ മാത്തുക്കുട്ടി നിന്നെങ്കിലും, പിന്നെയാണ് ദേവനെ ശ്രെദ്ധിച്ചത്. നോട്ടം അന്നയിൽ എത്തിയപ്പോൾ അയാളിൽ ഒരു നടുക്കം ഉണ്ടായി.

“ഇച്ചായൻ പുന്നാര കൂട്ടുകാരനെ കണ്ടില്യോ ”

അലന്റെ ചോദ്യം കേട്ട് സംശയത്തോടെ നോക്കുന്ന അന്നയെ കണ്ടു അലൻ പറഞ്ഞു.

“ഓഹ് നിനക്കറിയത്തില്ല അല്ലെ, നിന്റെ അപ്പച്ചന്റെ ചങ്കാണ് ഈ നിൽക്കുന്നത്. ഊണിലും ഉറക്കത്തിലും ഒരുമിച്ചുള്ള കൂട്ടുകാരായിരുന്നു ഇവർ. നീയെങ്ങനെ അറിയാനാ, രുദ്രന് ആറു വയസ്സുള്ളപ്പോഴാണ് ഇവർ ബാംഗ്ലൂരിലേക്ക് പോവുന്നത്. ഇവൻ പോയപ്പോൾ ഞാനും കുറെ കരഞ്ഞായിരുന്നു കേട്ടോ, എല്ലാ കുരുത്തക്കേടുകളിലും എനിക്കും ജെസ്സിക്കും കൂട്ടായിരുന്നു ഇവനും ”

പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രനെ നോക്കി അലൻ പറഞ്ഞു.

“ദേവൻ ബാംഗ്ലൂരിൽ നിന്ന് എപ്പോ വന്നു ”

മാത്തുക്കുട്ടിയുടെ ചോദ്യം കേട്ട് അന്ന ഒട്ടൊരു സംശയത്തോടെ ആണ് അയാളെ നോക്കിയത്. ദേവന്റെ മറുപടി കൂടെ കേട്ടപ്പോൾ അവൾക്കുറപ്പായി ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ട്. രണ്ടാളും എയർ പിടിച്ചാണ് നിൽക്കുന്നത്.

“വന്നിട്ട് രണ്ടു മാസമായി. രുദ്രൻ ഇവിടെ അന്നയുടെ കോളേജിലെ ലക്ചറെർ ആണ് ”

“മോള്…? ”

“ആദിലക്ഷ്മിയും അതേ കോളേജിൽ ആണ്. അവൾ ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചതൊക്കെ, ആളിവിടെ എവിടെയോ ഉണ്ട് ”

ഓഹോ ഇവിടെ ഉണ്ടായിരുന്നോ. ഭാവി നാത്തൂനെ ഒന്ന് സോപ്പിട്ടു കളയാം…

അന്ന ചുറ്റും നോക്കിയെങ്കിലും ആദിയേ അവിടെങ്ങും കണ്ടില്ല. രുദ്രനുമായി സംസാരിക്കുന്ന മാത്തുകുട്ടിയെ നോക്കിയപ്പോൾ അന്നയുടെ മനസ്സൊന്നു വിങ്ങി. എന്റെ മനസ്സിന്റെ കള്ളത്തരം അറിഞ്ഞാൽ അപ്പച്ചൻ എങ്ങനെയാവും
പ്രതികരിക്കുക.ഹേയ് ഒന്നുമുണ്ടാവില്ല. മാത്തുക്കുട്ടിച്ചായന് എന്നെ മനസിലാവും. ഒന്നുല്ലേലും ത്രേസ്യാകൊച്ചിനെ കട്ടോണ്ട് വന്നയാളല്ലേ. എന്റെ അപ്പച്ചൻ ആള് അടിപൊളിയാ. അവൾ മനസ്സിനെ സമാധാനിപ്പിച്ചു.

വിശപ്പിന്റെ വിളി വന്നാൽ പിന്നെ പിടിച്ചു നിർത്താൻ പ്രയാസമാണ്. നേരെ ഫുഡ്‌ സെക്ഷനിലേക്കു വെച്ചടിച്ചു. പ്ലേറ്റ് നിറയെ ഐറ്റംസ് എടുത്തു തിരിഞ്ഞപ്പോഴാണ് നമ്മടെ ചെക്കൻ കുറച്ചു മാറി ഫോണിൽ നോക്കി നിൽക്കുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് വിട്ടു

ഫോണിൽ നിന്ന് മുഖമുയർത്തിയപ്പോഴാണ് രുദ്രൻ അടുത്ത് നിൽക്കുന്ന അന്നയെ ശ്രെദ്ധിച്ചത്.

അന്നയുടെ പ്ലേറ്റിലോട്ട് നോട്ടം എത്തിയതും ആ മുഖത്ത് പുച്ഛം നിറഞ്ഞു. അന്ന ഒന്ന് ചിരിച്ചു കാണിച്ചു. ആൾ പിന്നെയും കലിപ്പനായി.

“എന്താടി…? നിന്നോട് ഞാൻ പറഞ്ഞതാണ് എന്റടുത്തു കൊഞ്ചാനും കുഴയാനും വരരുതെന്ന്. നിന്റെ പിറകെ നടക്കുന്നവൻമാരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട ”

“അതെല്ലേ ഞാൻ നിങ്ങടെ പിറകെ നടക്കുന്നത്.പിന്നേയ് ആള് നല്ല ചുള്ളനായിട്ടുണ്ട്ട്ടോ, എനിക്കിഷ്ടമായി ”

“നിനക്ക് പറഞ്ഞാൽ മനസിലാവില്ല അല്ലെ. എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന് ”

അന്ന കണ്ണടച്ച് കാണിച്ചു.

“അധികം വിളച്ചിൽ എടുത്താൽ ഈ പ്ലേറ്റോടെ മുഴുവനും നിന്റെ തലയിൽ കമിഴ്ത്തും ഞാൻ ”

മുഖം കണ്ടിട്ട് പറഞ്ഞ പോലെ ചെയ്യാൻ സാധ്യതയുള്ളത് കൊണ്ടും നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടും മുഖം വീർപ്പിച്ചു അന്ന സ്റ്റാൻഡ് വിട്ടു പോയി. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അങ്ങേരുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നോ.. അതോ ഇനി തോന്നിയതാണോ…

ഫുഡ്‌ ഒക്കെ കഴിച്ചു ത്രേസ്യാകൊച്ചിനെ തിരഞ്ഞു നടക്കുമ്പോഴാണ് ആദിയെ കണ്ടത്. അലന്റെ ഭാര്യ ഡയാനചേച്ചിയുടെ കൂടെ. അന്ന ചെന്നതും ഡയാന ആരോ വിളിച്ചിട്ട് പുറത്തേക്ക് പോയി.

“ആഹാ എന്റെ നാത്തൂനെ ഞാൻ എവിടെയൊക്കെ തിരക്കി. അമ്മായിഅപ്പനെ പരിചയപ്പെട്ടു ”

അന്ന പറഞ്ഞത് കേട്ട് ആദി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അപ്പോൾ ട്രെയിനിനു തല വെയ്ക്കാൻ തന്നെ തീരുമാനിച്ചു ”

“മൂന്നരത്തരം ”

“എന്തു വന്നാലും പിന്മാറില്ലല്ലോ അല്ലെ? ”

“ഇനി സാധിക്കുമെന്ന് തോന്നുന്നില്ല കൊച്ചേ, അസ്ഥിയിൽ പിടിച്ചു പോയി. പറ്റി പോയിന്നു പറഞ്ഞാൽ മതിയല്ലോ ”

അന്നയുടെ മുഖം കണ്ടു ആദിയ്ക്ക് ചിരി വന്നു.

“ഇപ്പോഴാ സമാധാനമായത്. എന്റെ ഏട്ടന്റെ ദേഷ്യം താങ്ങാൻ പറ്റുന്ന ഒരു പെണ്ണിനെ കണ്ടു പിടിക്കാനാവുമെന്ന് കരുതിയതല്ല. അന്നക്കൊച്ചിന്റെ വിധി ”

“അത്രേം പ്രേശ്നക്കാരനാണോടീ നിന്റെ ഏട്ടൻ ”

“അമ്മയില്ലാതെ വളർന്നതിന്റെ കുഴപ്പമാവും ”

ആദിയുടെ മുഖം മാറി. അന്ന നോക്കുന്നത് കണ്ടു അവൾ പറഞ്ഞു

“എന്നെ പ്രസവിച്ചപ്പോഴേ അമ്മ മരിച്ചു. പിന്നെ സീതമ്മയാണ് എന്നെ വളർത്തിയത്. ഏട്ടൻ ബോർഡിങ്ങിൽ ആയിരുന്നു. സീതമ്മ കല്യാണം കഴിഞ്ഞു പോയതിനു ശേഷം ഞാനും അച്ഛനും മാത്രമായ്. പിന്നെ ഏട്ടൻ ബോർഡിങ്ങിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ കൂട്ടി കൊണ്ടു
വന്നു ”

“ഈ സീതമ്മ ആരാ..? ”

“അച്ഛന്റെ അനിയത്തി, ബാംഗ്ലൂരിൽ ആണ് ”

അന്ന ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു ആദി പറഞ്ഞു.

“ഏടത്തിയമ്മ പേടിക്കണ്ടട്ടോ, ആള് ഡീസന്റ് ഒക്കെ തന്നെയാണ്, പക്ഷേ ചില സമയത്ത്….
എപ്പോഴും ഒരു കൈയ്യകലത്തിൽ നിന്നാൽ മതി ”

“അപ്പോൾ ഞാനൊരു നേർച്ചക്കോഴിയാണല്ലേ. സാരമില്ല ജീവിതം ഞാൻ അങ്ങേർക്ക് ബലി നൽകി ”

“അന്നക്കൊച്ചു പേടിക്കണ്ട കട്ടയ്ക് ഞാൻ കൂടെയുണ്ട് ”

അപ്പോഴാണ് അന്നയെ തിരക്കി ത്രേസ്യാമ്മ എത്തിയത്

“നിന്നെ ഞാൻ എവിടെയൊക്കെ നോക്കി കൊച്ചേ, നിനക്ക് ആളും മനുഷ്യനും ഉള്ളേടത്ത് വന്നു നിന്നൂടായോ ”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് ത്രേസ്യാമ്മ ആദിയെ കണ്ടത്. അന്ന പറഞ്ഞു.

“അമ്മച്ചി, എന്റെ കോളേജിൽ പഠിക്കുന്ന കൊച്ചാണ്. ആദിലക്ഷ്മി ”

ഒന്ന് നിർത്തി അന്ന പറഞ്ഞു.

“ദേവനങ്കിളിന്റെ മോളാണ്, അപ്പച്ചന്റെ
ഫ്രണ്ട് ”

പരിഭ്രാന്തിയോടെയാണ് ത്രേസ്യാമ്മ ചോദിച്ചത്.

“സൂര്യമംഗലത്തെ….? ”

“അതേ, ദേവദത്തന്റെ മകൾ.. ”

“എന്നാൽ ശരി മോളെ ഞങ്ങൾ ഇറങ്ങാൻ പോവുകയാണ് ”

ആദിയോടായി പറഞ്ഞു ത്രേസ്യാമ്മ അന്നയുടെ കൈയിൽ പിടിച്ചു.അവളോട് പറഞ്ഞു.

“എത്ര നേരമായി കൊച്ചേ, പോകണ്ടായോ. അപ്പച്ചൻ കാത്തു നിൽക്കുന്നു. ”

ആദിയോട് യാത്ര പറഞ്ഞു കാറിനടുത്ത് എത്തിയിട്ടും ത്രേസ്യാമ്മ അന്നയുടെ കൈ വിട്ടില്ല. അന്നയുടെ കണ്ണുകൾ രുദ്രനെ തിരഞ്ഞു. അലനുമായി സംസാരിച്ചു നിൽക്കുന്ന രുദ്രൻ ഇടക്കെപ്പോഴോ അന്നയുടെ നേരെ നോക്കി. കാറിൽ കയറുന്നതിനിടെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഒരു ഫ്ലയിങ് കിസ്സടിക്കാൻ അവൾ മടിച്ചില്ല.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മാത്തുക്കുട്ടിയും ത്രേസ്യാമ്മയും നിശ്ശബ്ദരായിരുന്നു. എന്തു പറ്റിയോ എന്തോ അന്ന ആലോചിച്ചു.

പിറ്റേന്ന് പതിവിലും നേരത്തെ കോളേജിൽ എത്തിയ അന്നയ്ക് പക്ഷേ നിരാശയായിരുന്നു. രുദ്രൻ വന്നിട്ടില്ലായിരുന്നു. ഇരിപ്പുറക്കാതെ അടുത്ത പീരിയഡ് തുടങ്ങുന്നതിനു മുൻപേ അന്ന ആദിലക്ഷ്മിയെ തേടിയിറങ്ങി. ഫിസിക്സ്‌ ലാബിനടുത്തു വെച്ചാണ് അവളെ കണ്ടത്. അന്ന ചോദിക്കുന്നതിനു മുൻപേ ആദി പറഞ്ഞു.

“ഏട്ടൻ ബാംഗ്ലൂരിൽ പോയി. രണ്ടു മൂന്നു ദിവസം കഴിഞ്ഞേ വരുള്ളൂ..”

ഒന്ന് നിർത്തി, തന്നെ നോക്കുന്ന അന്നയോട് അവൾ പറഞ്ഞു.

“കൂടുതൽ ശ്വാസം മുട്ടേണ്ടെന്നു കരുതി പറഞ്ഞതാ ”

“ജോലി കിട്ടാൻ കാത്തിരിക്കുകയായിരുന്നോ ഇയാൾ ലീവ് എടുക്കാൻ ”

അന്നയുടെ മുഖം കണ്ടു ചിരിയോടെ ആദി പറഞ്ഞു.

“ഒരു ദിവസം പോലും ഏട്ടനെ കാണാതിരിക്കാൻ വയ്യെന്നായി അല്ലേ
നാത്തൂന് ”

അന്ന ചിരിച്ചു.

രുദ്രനില്ലാത്ത ദിവസങ്ങളിൽ അന്ന മൂഡ് ഓഫ്‌ ആയിരുന്നു. കോളേജിൽ ഇരിക്കാൻ പോലും അവൾക്കു തോന്നിയില്ല. രണ്ടാൾക്കും ഒഴിവുള്ളപ്പോളൊക്കെ അന്ന ആദിലക്ഷമിക്കരികിൽ എത്തി രുദ്രനെ കുറിച്ചറിയാൻ. ഇനി ഒരു മടക്കമില്ലെന്നു അവൾ തിരിച്ചറിയുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു രുദ്രൻ വരുമെന്നുള്ള സന്തോഷത്തോടെയാണ് അന്ന കോളേജിൽ എത്തിയത്. വരുന്ന വഴിയിൽ ആദിലക്ഷ്മിയിൽ നിന്നറിഞ്ഞു രുദ്രൻ വൈകുന്നേരമേ എത്തുകയുള്ളൂന്നു. സമരം കാരണം കോളേജ് വിട്ടപ്പോൾ അന്നയ്ക്ക് ആശ്വാസമായിരുന്നു.

സ്കൂട്ടിയിൽ ബസ്‌സ്റ്റോപ്പിനടുത്ത് എത്തിയപ്പോഴാണ് ബസ് കാത്തു നിൽക്കുന്ന ആദിയെ കണ്ടത്. അന്ന വണ്ടി അവളുടെ അടുത്ത് നിർത്തി.

“അച്ഛനെവിടെയോ പോവാനുണ്ട്. അത് കൊണ്ടു കൂട്ടാൻ വന്നില്ല ”

“എന്നാൽ കയറിക്കോ ഞാൻ കൊണ്ടു വിട്ടേക്കാം ”

“പണിയാവുമോ നാത്തൂനേ ”

“കൊഞ്ചാതെ കയറു പെണ്ണേ ”

അങ്ങനെ അന്ന സൂര്യമംഗലത്ത് എത്തുകയാണ്..ആദ്യമായ്.. എന്താവുമോ എന്തോ 😜

(തുടരും)

 

Click Here to read full parts of the novel

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!