Skip to content

പുനർജ്ജനി – Part 8

aksharathalukal pranaya novel

പിറ്റേന്നും രുദ്രൻ അന്നയുടെ ക്ലാസ്സിൽ വന്നില്ല. രുദ്രനെ തിരഞ്ഞു നടന്നു അന്ന അവസാനമാണ് ക്യാന്റീനിൽ എത്തിയത്. അവിടെ അമൃതയുടെ അടുത്തിരുന്നു ചിരിയും കളിയുമായി ഭക്ഷണം കഴിക്കുന്ന രുദ്രനെ കണ്ടതും അവൾക്കു കലിയിളകി. അവൾ അവരുടെ അടുത്തേക്ക് നടന്നു.

അന്ന അടുത്തെത്തിയിട്ടും രുദ്രൻ അവളെ നോക്കിയില്ല. അമൃത അവളെ നോക്കിയൊന്ന് ചിരിച്ചു. അന്നയ്ക്ക് ദേഷ്യം നിയന്ത്രിക്കാനാവാതെയായി. അവൾ അമൃതയ്ക്ക് നേരെ തിരിഞ്ഞു

“പറഞ്ഞതല്ലേ നിന്നോട് ഞാൻ, ഇങ്ങനെ കൂടെ ഒലിപ്പിച്ചു നടക്കരുതെന്ന്.. എന്റേതാ എന്റേത് മാത്രം…”

പറഞ്ഞു കൊണ്ട് അന്ന ഗ്ലാസിലെ വെള്ളം അമൃതയ്ക്ക് നേരെ ഒഴിക്കാൻ തുടങ്ങിയതും രുദ്രൻ എഴുന്നേറ്റു അന്നയെ പിടിച്ചു തള്ളിയതും ഒരുമിച്ചായിരുന്നു.

“ഭ്രാന്താണെങ്കിൽ കൊണ്ടു പോയി ചങ്ങലയ്ക്കിടാൻ പറയാം വീട്ടുകാരോട്. വളർത്തി വലുതാക്കിയപ്പോൾ, മറ്റുള്ളവരുടെ നെഞ്ചത്തോട്ടു കേറാൻ നടക്കുകയാണെന്ന് അവരുമൊന്നറിയട്ടെ. ഒരിക്കൽ കൂടി ഞാൻ പറയാം, ആരോടും തോന്നാത്ത അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നോട്. നിന്റെ ഓരോ പ്രവൃത്തികളും അതിന്റെ ആഴം കൂട്ടുന്നേയുള്ളൂ. ആഗ്രഹിച്ചതെല്ലാം നിനക്ക് കിട്ടിയിട്ടുണ്ടാവും. എന്നാൽ വാശി പിടിച്ചു സ്വന്തമാക്കാൻ കഴിയാത്ത ചിലതുണ്ട്…. ”

ഡെയ്സിയും ചിത്രയും ഓടി വന്നു അവളെ പിടിച്ചപ്പോഴാണ്, അവളുടെ നെറ്റിയുടെ വലത് ഭാഗത്തു നിന്നൊഴുകുന്ന ചോര രുദ്രൻ കണ്ടത്. രുദ്രൻ തള്ളിയപ്പോൾ ചില്ലലമാരിയുടെ കൂർത്ത സൈഡിൽ തട്ടി മുറിഞ്ഞതായിരുന്നു.

ഡെയ്സിയുടെയും ചിത്രയുടെയും കൂടെ പോവുമ്പോൾ അന്ന രുദ്രനെ ഒന്ന് തിരിഞ്ഞു നോക്കി. ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. ചുറ്റും നോക്കിയപ്പോഴാണ് കാഴ്ച്ച കണ്ടു നിൽക്കുന്നവരെ ശ്രദ്ധിച്ചത്. അമൃതയെ നോക്കാതെ അവൻ കൈ കഴുകി പുറത്തേക്ക് നടന്നു.

ഡിപ്പാർട്മെന്റിൽ ചെന്നിരുന്നിട്ടും രുദ്രന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ചോദ്യങ്ങളിൽ നിന്ന് രക്ഷ നേടാൻ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കവേ ആണ് മിനി മിസ്സ്‌ പറഞ്ഞത്.

“എന്നാലും സാറേ എന്തൊരു അഹങ്കാരമാണ് ആ കൊച്ചിന്. അതെങ്ങനെയാ എന്ത് കാണിച്ചാലും ആരും ചോദിക്കില്ലല്ലോ ”

“അതേന്നെ, പൂത്ത കാശല്ലേ വീട്ടിൽ. എന്തുമാവാലോ. അതൊരു അഹങ്കാരിയാണ് ”

ശശാങ്കൻ സാറും ഏറ്റു പിടിച്ചതോടെ ചൂടേറിയ ചർച്ച തുടങ്ങി. അന്നയ്ക്ക് വേണ്ടി പറയാൻ ആരുമില്ലായിരുന്നു. ആദ്യമായി താൻ ചെയ്‌ത പ്രവൃത്തിയിൽ രുദ്രന് വല്ലായ്മ തോന്നി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ വിളി വന്നു.രുദ്രൻ പ്രിൻസിപ്പലിന്റെ റൂമിൽ എത്തിയപ്പോഴാണ് അന്നയും വന്നു കയറിയത്. അവൾ രുദ്രനെ നോക്കിയില്ല. നെറ്റിയിൽ വലത് സൈഡിലായി ഒട്ടിച്ചിരിക്കുന്ന ബാൻഡ് എയ്ഡ് അവൻ കണ്ടു.

“ഇതിപ്പോൾ എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം.? കുറെ തവണ ആയല്ലോ. എന്താണ് രുദ്രൻ സർ ഇഷ്യൂ? ”

സൂസൻ ചോദിച്ചു.

“അത് മാം….”

രുദ്രൻ തുടങ്ങുമ്പോഴേക്കും അന്ന പറഞ്ഞിരുന്നു.

“മാം ഞാനാണ് പ്രശ്നം ഉണ്ടാക്കിയത്. ഞാൻ സാറിനെ പ്രകോപിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ”

“ആൻ പക്ഷേ രുദ്രൻ സർ ചെയ്തത്… ”

“മാം എനിക്ക് ഒരു പരാതിയും ഇല്ല. എന്റെ തെറ്റാണെല്ലാം ”

“ആൻ, നീ ഇവിടെ വന്നതിനു ശേഷം, നീയുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കാനേ എനിക്ക് സമയമുള്ളൂ. എല്ലാരും പറഞ്ഞു തുടങ്ങി ഞാനാണ് നിനക്ക് വളം വെയ്ക്കുന്നതെന്ന്. നീയെങ്ങനാ കൊച്ചേ ഇങ്ങനെ തല തിരിഞ്ഞു പോയേ”

അന്ന ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

“ആൻ, ഇത് വരെ പറഞ്ഞത് പോലെ അല്ല. ഇനി ഒരു പ്രശ്നം ഉണ്ടാക്കിയാൽ എനിക്ക് ഒന്നും ചെയ്യാനാവത്തില്ല ”

“ഇല്ല മാം ഞാനായിട്ട് ഇനിയൊരു പ്രശ്നം ഉണ്ടാക്കത്തില്ല. ”

തല ഉയർത്താതെ ആണ് പറഞ്ഞതെങ്കിലും അന്നയുടെ സ്വരം ഉറച്ചതായിരുന്നു. തെല്ലൊരമ്പരപ്പോടെയാണ് സൂസനും രുദ്രനും അന്നയെ നോക്കിയത്.

അന്ന പ്രിൻസിയുടെ റൂമിൽ നിന്നുമിറങ്ങി. രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞു പുറത്തേക്ക് വന്ന രുദ്രൻ ചുറ്റും കണ്ണോടിച്ചെങ്കിലും അന്നയെ അവിടെങ്ങും കണ്ടില്ല.

ഡെയ്സിയും വിദ്യയുമെല്ലാം മാറി മാറി വഴക്ക് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അന്നയെ.

“നിനക്കെന്തിന്റെ അസുഖം ആണെന്റെ കൊച്ചേ, അയാൾ ആദ്യമേ പറഞ്ഞതല്ലേ നിന്നെ ഇഷ്ടമല്ലന്നൊക്കെ, അയാളുടെ സങ്കൽപ്പത്തിലുള്ള പെണ്ണേ അല്ലെന്ന് വരെ പറഞ്ഞു. എന്നിട്ടും നീ ഇങ്ങനെ നാണം കെട്ട് അയാളുടെ പുറകെ നടക്കുന്നതെന്തിനാ ”

ഡെയ്സി പറഞ്ഞത് കേട്ട് അനുവും തുടങ്ങി.

“അയാൾ പറഞ്ഞതല്ലേ നിന്നെയൊരിക്കയും സ്നേഹിക്കാനാവില്ലെന്ന്. ഇതിപ്പോൾ എത്ര തവണയായി. എത്ര പേര് നിന്റെ പുറകെ നടന്നതാ. ആരോടും തോന്നാത്ത ഒരു ക്രയ്‌സ് അയാളോടെന്താ. നീ എങ്ങനെ ഇത്ര മാറിപ്പോയി? ”

“അത് തന്നെയാണ് അനു ഇതിനുള്ള ഉത്തരവും. മുൻപാരോടും എനിക്കിങ്ങനൊന്നും തോന്നിയിട്ടില്ല. രുദ്രൻ സാറിനോട് തോന്നുന്നത് വെറും ക്രയ്‌സ് അല്ല. ആദ്യമായ് കണ്ടപ്പോൾ തന്നെ എന്റെ ആരോ ആണെന്ന് എനിക്ക് തോന്നി പോയതാണ്. പിന്നെ എന്നെ അടിച്ചപ്പോൾ വാശി തോന്നി എന്നത് നേരാണ്. പക്ഷേ അതിനേക്കാൾ കൂടുതൽ ഇഷ്ട്ടം തോന്നിയിരുന്നു. ഓരോ തവണയും എന്നെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ ചങ്ക് പറിഞ്ഞു പോവുന്നത് പോലെ തോന്നിയിരുന്നു. ശ്രമിച്ചതാണ് ഞാൻ മനസ്സിൽ നിന്ന് ഒഴിവാക്കാൻ. പക്ഷേ പിന്നെയും പിന്നെയും അയാളിലേക്ക് തന്നെ മനസ്സ് കുതിക്കുന്നു. നിയന്ത്രിക്കാൻ പറ്റുന്നില്ല എനിക്ക് ”

നിസ്സഹായയായി അവരെ നോക്കിയ അന്നയുടെ കവിളിൽ നീർതുള്ളികൾ ഉണ്ടായിരുന്നു.

അവളോട് ഒന്നും പറയാനാവാതെ അവർ
നിന്നു . അവരുടെ അന്നമ്മ ഇങ്ങനെയായിരുന്നില്ല. ഏതു കുരുത്തക്കേടുകൾക്കും മുൻപിൽ നിൽക്കുന്ന, എന്ത് പ്രശ്നങ്ങൾക്കും സൊല്യൂഷൻ കണ്ടെത്തുന്ന, ആരുടെ മുൻപിലും കൂസലില്ലാതെ നിന്നിരുന്ന ആ അന്ന അല്ലായിരുന്നു അപ്പോൾ അവൾ…

ആദിയെ കാണണമെന്ന് തോന്നി അന്ന അവളെ തിരക്കി പോയപ്പോഴാണ് ആദി ലീവ് ആണെന്ന് അറിയുന്നത്. പലയിടത്തും കുട്ടികൾ അവളെ നോക്കി ചിരിക്കുന്നതും അടക്കം പറയുന്നതും അന്ന കാണുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം അന്ന വീട്ടിലേക്ക് പോയി. ക്ലാസ്സിൽ വന്ന രുദ്രൻ ,അന്ന ക്ലാസ്സിൽ ഇല്ലാതിരുന്നത് ശ്രദ്ധിച്ചിരുന്നു.

അന്നയെ കണ്ടതും നെറ്റിയിലെ മുറിവിന്റെ പേരിൽ ത്രേസ്യാമ്മ ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. കോളേജിൽ നിന്ന് വീണതാണെന്ന് പറഞ്ഞിട്ടും ത്രേസ്യാമ്മയ്ക്ക് വല്യ വിശ്വാസം വന്നില്ല. അന്ന റൂമിൽ തന്നെയായിരുന്നു. അവളുടെ പതിവില്ലാതെ മൗനം ത്രേസ്യാമ്മയിൽ സംശയങ്ങൾ ഉണർത്തി.

ത്രേസ്യാമ്മയുടെ ചോദ്യങ്ങളെ പേടിച്ചാണ് അവൾ മനസില്ലാമനസോടെ പിറ്റേന്ന് കോളേജിലേക്കിറങ്ങിയത്. ക്ലാസ്സിലേക്ക് നടക്കുമ്പോൾ പാർക്കിങ്ങിൽ വണ്ടി വെച്ചിട്ടു ഡിപാർട്മെന്റിലേക്ക് പോവുകയായിരുന്ന രുദ്രനെ കണ്ടെങ്കിലും അവൾ അയാളുടെ മുഖത്ത് നോക്കിയില്ല. ചുറ്റും തങ്ങളെ വീക്ഷിക്കുന്ന കണ്ണുകളെ അവൾ കാണുന്നുണ്ടായിരുന്നു. അകത്തേക്ക് കയറി പോവുന്നതിനിടെ രുദ്രൻ അവളെയൊന്ന് തിരിഞ്ഞു നോക്കിയിരുന്നു.

ക്ലാസ്സിലും അന്ന പതിവില്ലാതെ നിശ്ശബ്ദയായിരുന്നു. അവളുടെ മനസ്സറിയാവുന്ന കൂട്ടുകാർ അവളെ ശല്യപ്പെടുത്താൻ പോയില്ല. രുദ്രൻ ക്ലാസ്സിൽ കയറി വന്നപ്പോഴും ക്ലാസ്സ്‌ എടുക്കുമ്പോഴുമെല്ലാം അന്ന ബുക്കിലേക്ക് നോക്കിയിരിക്കുകയായിരുന്നു. പലരും അവരെ രണ്ടു പേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു . നോട്സ് പറഞ്ഞു കൊടുക്കുമ്പോൾ രുദ്രൻ പല തവണ അന്നയെ നോക്കിയെങ്കിലും അവൾ തലയുയർത്തിയതേയില്ല.

അന്ന രുദ്രനിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നു. ലാബിൽ പ്രാക്ടിക്കൽസിനിടയിൽ രുദ്രൻ തൊട്ടരികെ വന്നു നിന്നിട്ടും അന്ന അവനെ നോക്കിയില്ല.
ആദിലക്ഷ്മി ലീവിൽ തന്നെയായിരുന്നു അവളുടെ ഫോണും ഓഫ്‌ ആയിരുന്നു. സൂര്യമംഗലത്തേക്കൊന്ന് പോയാലോ എന്ന് വരെ അന്ന ആലോചിച്ചു. പിന്നെ രുദ്രനെ പറ്റി ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു. രുദ്രന്റെ പുറകെ നടന്നു ഇനി ശല്യപെടുത്തില്ല എന്ന് തീരുമാനിച്ചെങ്കിലും ആദിയെ കാണാത്തത് കൊണ്ട് അന്നയ്ക്ക് നല്ല വിഷമം തോന്നി.

ദിവസങ്ങൾ കടന്നു പോയി.. അന്ന രുദ്രനെ ശല്യപ്പെടുത്താൻ പോയതേയില്ല. പക്ഷേ രുദ്രൻ കോളേജിൽ വന്നാൽ പോകുന്നത് വരെ അന്നയുടെ കണ്ണുകൾ അയാളുടെ പിറകെ ഉണ്ടായിരുന്നു. രുദ്രൻ അറിയാതെ. ശ്രദ്ധിക്കാതിരിക്കാൻ അന്നയ്ക്ക് ആവുമായിരുന്നില്ല. അമൃത പിന്നാലെ നടന്നു പ്രകോപിപ്പിച്ചിട്ടും അന്ന പ്രതികരിച്ചില്ല. അമൃതയെയും രുദ്രനെയും കാണുമ്പോൾ അന്ന അവരെ നോക്കാതെ കടന്നു പോകും.

രുദ്രൻ രണ്ടു ദിവസം ലീവായപ്പോൾ കാര്യം അറിയാതെ അന്ന, പിടച്ചിലോടെയാണ് ആ ദിവസങ്ങൾ തള്ളി നീക്കിയത്.ആദി ഇത് വരെ കോളേജിൽ വന്നിട്ടില്ല. പ്രതീക്ഷയില്ലാതെ തന്നെയാണ് അന്ന അന്ന് രാത്രിയും ആദിയുടെ നമ്പർ ഡയൽ ചെയ്തത്. പൊടുന്നനെ ഫോൺ റിംഗ് ചെയ്തു. വെപ്രാളത്തോടെ അന്ന പറഞ്ഞു.

“ആദി എന്താണ് നിനക്ക് പറ്റിയത്? എന്താ കോളേജിൽ വരാത്തത്? ”

മറുവശത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് അന്ന പിന്നെയും പറഞ്ഞു.

“ആദി എന്താ മിണ്ടാത്തത്. ഞാൻ അന്നയാണ്. എന്താ പറ്റിയെ കൊച്ചേ? ”

“നിനക്ക്‌ മാറ്റമൊന്നും വന്നിട്ടില്ലല്ലേ?. എല്ലാം അഭിനയം ആയിരുന്നുവല്ലേ? ”

രുദ്രൻ… അന്നയ്ക്ക് ആദ്യം വാക്കുകൾ കിട്ടിയില്ല.

“ഞാൻ.. ഞാൻ ആദിയെ വിളിച്ചതാണ്. ”

“എന്തിന്?, ആദി എന്റെ സിസ്റ്റർ ആണ്. താൻ എന്തിന് ആദിയെ വിളിക്കണം? . എന്റെ കാര്യങ്ങൾ അറിയാൻ ആദിയെ വിളിക്കണമെന്നില്ല. അവൾ ഒരു പാവമാണ്. നിന്റെ അടവുകൾ ഒന്നും അവൾക്കു മനസ്സിലാവില്ല.ആഗ്രഹിച്ചത് കിട്ടാൻ വേണ്ടി ഏതറ്റം വരെയും പോവുന്ന നിന്റെ സ്വഭാവം അവൾക്കറിയില്ലല്ലോ ”

“ഞാൻ…എനിക്ക് ആദിയെ ഇഷ്ടമാണ്. വേറൊന്നും മനസ്സിൽ കണ്ടു കൊണ്ടല്ല. അവൾ വരാതിരുന്നത് കൊണ്ടാണ് ഞാൻ..”

“എന്തിന്, നീ എന്തിനാ അവളോട് കൂട്ടു കൂടാൻ നടക്കുന്നത്? നിന്റെ വൃത്തികെട്ട സ്വഭാവം അവളെക്കൂടി പഠിപ്പിക്കാനോ . ലുക്ക്‌ അന്ന ഇനി മേലാൽ ആദിയെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് ”

കാൾ കട്ട്‌ ആയി. രുദ്രന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും വെറുക്കാൻ അവൾക്കാകുന്നില്ലായിരുന്നു. കരഞ്ഞാണ് അന്ന ഉറങ്ങിയത്….

പിറ്റേന്ന് ഉച്ചയ്ക്കാണ് രുദ്രൻ കോളേജിൽ എത്തിയത്. ഉച്ചയ്ക്ക് ശേഷം സെമിനാർ ആയിരുന്നു. രുദ്രൻ ഉള്ളിലേക്ക് കയറി പോവുന്നത് കണ്ടിട്ടാണ് അന്ന സ്കൂട്ടിയിൽ കയറി സൂര്യമംഗലത്തേക്ക് വിട്ടത്.

സ്കൂട്ടി കുറച്ചകലെ നിർത്തി ഡേവിഡ് അങ്കിളിന്റെ വീടിന്റെ പരിസരം ഒക്കെയൊന്ന് വീക്ഷിച്ചാണ് അവൾ പടിപ്പുര കടന്നത്.മുൻപത്തെ പോലെ തന്നെ അവിടെ എത്തുമ്പോൾ എന്തോ ഒരു കണക്ഷൻ അവൾക്കാ വീടുമായി തോന്നി. പുറത്തൊന്നും ആരും ഉണ്ടായിരുന്നില്ല. അന്ന കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നതു ജോലിക്കാരിയാണ്.
മുൻപത്തെ തവണ വന്നപ്പോൾ അന്നയെ കണ്ടിരുന്നത് കൊണ്ട് അവർ പരിചയഭാവത്തിൽ ചിരിച്ചു.

“ആദി മോൾ കിടക്കാണല്ലോ. കുഞ്ഞിന് ചിക്കൻ പോക്സ് ആയിരുന്നു ”

അകത്തെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവർ പറഞ്ഞു. അന്നയെ കണ്ടതും ആദി ചാടിയെണീറ്റു.

“ഇതെങ്ങനെ എവിടെ എത്തി ”

“വഴി എനിക്കറിയാലോ കൊച്ചേ നിന്നെ കാണാഞ്ഞിട്ട് തേടി വന്നതാ, നിന്റെ ഫോണിന് എന്നാ പറ്റി ”

“അത്… അതിനെന്തോ ഒരു കംപ്ലയിന്റ് ”

ആദിയിൽ ഒരു പരുങ്ങൽ അന്ന ശ്രെദ്ധിച്ചു.
കോളേജിൽ നടന്ന കാര്യങ്ങളോ അന്ന ആദിയുടെ ഫോണിലേക്ക് വിളിച്ചതോ ഒന്നും ആദി അറിഞ്ഞിരുന്നില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആദി പറഞ്ഞു.

“നാത്തൂൻ വിഷമിക്കാതെ, എന്തെങ്കിലും വഴിയുണ്ടാവും. അമൃതേച്ചിയെ എനിക്കും വല്യ ഇഷ്ടമൊന്നുമല്ല ”

“നാത്തൂൻ.. ”
അന്ന സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ തുടർന്നു.

“നിന്റെ ഏട്ടന്റെ പെണ്ണായി ഈ വീട്ടിലേക്ക് കയറി വരാമെന്ന മോഹമൊക്കെ ഞാനുപേക്ഷിച്ചു കൊച്ചേ . പക്ഷേ രുദ്രൻ അന്നയുടെ മനസ്സിൽ എന്നുമുണ്ടാവും ”

ഒന്ന് നിർത്തി അന്ന പറഞ്ഞു.

“അത് പറഞ്ഞപ്പോഴാ ഓർത്തത്. നിന്റെ ഏട്ടൻ ആ കാലമാടൻ വരുന്നതിന് മുൻപേ എനിക്ക് സ്കൂട്ട് ആവണം. ദേവൻ അങ്കിൾ എവിടെ? ”

“അച്ഛൻ നേരത്തെ മുകളിലേക്ക്
പോയിരുന്നു ”

“എന്നാൽ ഒന്ന് ചെന്നു പറഞ്ഞേച്ച് പോകാം. ഇനി ഇങ്ങോട്ടെന്തായാലും ഒരു വരവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല ”

ആദിയോട് പറഞ്ഞിട്ട് അന്ന തിരക്കിട്ട് മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറി. ദേവനെ അവിടെങ്ങും കണ്ടില്ല. തിരിച്ചിറങ്ങാനായി നടക്കുമ്പോഴാണ് രുദ്രന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അന്ന കണ്ടത്. അവൾ പറഞ്ഞത് കേൾക്കാതെ കാലുകളും മനസും അങ്ങോട്ട്‌ ചലിച്ചു.

റൂമിൽ കയറി ചുറ്റും നോക്കിയ അന്നയുടെ കണ്ണുകൾ എത്തി നിന്നത് മേശപ്പുറത്തെ ഡയറിയിൽ ആണ്. അടുത്തെത്തിയെങ്കിലും എന്തോ അത് തുറന്നു നോക്കാൻ അവൾക്കു തോന്നിയില്ല. തിരികെ പോകാൻ തുടങ്ങുമ്പോഴാണ് ബാൽക്കണിയിലെ ചട്ടിയിൽ വിരിഞ്ഞു നിൽക്കുന്ന പുതിയ റോസാപ്പൂക്കളിൽ കണ്ണെത്തിയത്. കൗതുകത്തോടെ അന്ന അതിനടുത്തെത്തി. ഫുഡിനെ പോലെ തന്നെ അന്നയുടെ മറ്റൊരു വീക്നെസ്സ് ആണ് റോസാപ്പൂക്കൾ .

ഒരു പൂവ് മുഖത്തോട് അടുപ്പിച്ചതും ആ ശബ്ദം കേട്ട് അന്ന ഞെട്ടി വിറച്ചു.

“എടി.. ”

അഗ്നി ആളുന്ന കണ്ണുകളുമായി രുദ്രൻ. ദേഷ്യത്തോടെ കണ്ടിട്ടുണ്ടെങ്കിലും അവന്റെ ഇങ്ങനൊരു ഭാവം അന്ന ആദ്യമായി കാണുകയായിരുന്നു. അവൾ പേടിച്ചു പുറകോട്ട് മാറി.

“ഇന്നിതിനൊരു തീരുമാനം വേണം. നിന്റെ അസുഖത്തിനുള്ള മരുന്ന് ഞാൻ തരാം ”

പറഞ്ഞതും രുദ്രൻ അന്നയെ പിടിച്ചു വലിച്ചു അകത്തേക്കിട്ടു. വാതിൽ ലോക്ക് ചെയ്തു.
രുദ്രൻ അവളുടെ അടുത്തെത്തിയിട്ടും അന്നയുടെ കാലുകൾ ചലിച്ചില്ല.
അവളെ കടന്നു പിടിച്ചുകൊണ്ടയാൾ പറഞ്ഞു.

“നിന്റെ കാമദാഹം ഇന്നത്തോടെ ഞാൻ തീർത്തു തരാമെടി . ഇനിയൊരാണിന്റെ പുറകെയും നീയിങ്ങനെ നടക്കാൻ പാടില്ല ”

അയാൾ അവളുടെ അധരം കവർന്നതും അന്ന വിറച്ചു പോയി. രുദ്രന്റെ ചുംബനത്തിൽ പ്രണയമില്ലായിരുന്നു. അവളോടുള്ള വെറുപ്പും ദേഷ്യവുമായിരുന്നു അതിൽ നിറയെ. വേദനിപ്പിക്കുകയായിരുന്നു അവളെ. അയാളുടെ ചുണ്ടുകൾ ഭ്രാന്തമായൊരാവേശത്തോടെ അവളുടെ കഴുത്തിൽ എത്തിയതും അന്ന സർവ്വ ശക്തിയുമെടുത്ത് രുദ്രനെ തള്ളി മാറ്റി. അയാളുടെ കവിളിൽ ആഞ്ഞടിച്ചു.

കിതച്ചു കൊണ്ട് പതറാത്ത ശബ്ദത്തിൽ അന്ന പറഞ്ഞു.

“ശരിയാണ്. അന്ന സെൽഫിഷാണ്, പണക്കൊഴുപ്പിൽ അഹങ്കരിച്ചു നടക്കുന്നവളാണ്. തന്നിഷ്ടക്കാരിയാണ്. പക്ഷേ കാമദാഹം തീർക്കാൻ വേണ്ടി രുദ്രദേവിന്റെ പുറകെ നടക്കാൻ മാത്രം അന്ന അത്രയ്ക്കു തരം താണിട്ടില്ല. നിങ്ങളെ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ആരോ ആണെന്ന് തോന്നി പോയി.മനസ്സറിയാതെ ഇഷ്ട്ടം തോന്നി പോയി. എന്നെങ്കിലും എന്റെ സ്നേഹം മനസിലാക്കുമെന്ന് കരുതിപ്പോയി. നിങ്ങൾ എന്നെ കാണുന്നത് ഇങ്ങിനെ ആണെന്ന് കരുതിയില്ല. ഇനി രുദ്രന്റെ പിറകെ അന്ന വരില്ല…. ഒരിക്കലും.. ”

വാതിൽ തുറന്നു പുറത്തേക്ക് നടക്കുമ്പോൾ അന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മനസ്സിൽ നിറഞ്ഞു നിന്ന സ്നേഹത്തിൽ വെറുപ്പിന്റെ രേണുക്കൾ കലരുന്നതവളറിയുന്നുണ്ടായിരുന്നു.

(തുടരും )

 

Click Here to read full parts of the novel

3.8/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!