നിലീനയുടെ പേരെന്റ്സ്നോട് സംസാരിച്ചു കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാമെന്ന് പറഞ്ഞിട്ടാണ് മഹിയേട്ടൻ പോയത്. ഉച്ചയായപ്പോഴേക്കും മഹിയേട്ടൻ വിളിച്ചു. നിലീനയുടെ അവസ്ഥ കണ്ടപ്പോഴേ അവരുടെ മനസ്സ് മാറിയിരുന്നത്രെ. ഉണ്ണിയേട്ടന്റെ വീട്ടുകാരുമായി ആലോചിച്ചു ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് അവർ ഉറപ്പിച്ചു. വേദ്നോട് ഉണ്ണിയേട്ടiനെ കൂട്ടി നിലീനയെ കാണാൻ ഹോസ്പിറ്റലിൽ ചെല്ലാൻ ഏല്പിച്ചു.
നിലീനയെ കണ്ടു വന്ന ഉണ്ണിയേട്ടൻ സന്തോഷത്തിൽ ആയിരുന്നു. ഒന്നിനും ഒരു ധൈര്യമില്ലാതിരുന്ന നിലീനയെ ഇങ്ങനെ ഒക്കെ മാറ്റിയെടുക്കാൻ ആവുമെന്ന് ഞാൻ കരുതിയതല്ല. ഉണ്ണിയേട്ടന് എന്തു കൊണ്ടും ചേർന്ന പെൺകുട്ടി തന്നെയാണ് നിലീന.
മഹിയേട്ടൻ ഉണ്ണിയേട്ടനെ പറ്റി അന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ സീരിയസ് ആയി എടുത്തിട്ടില്ല. ഒരു തമാശ ആയിട്ടേ ഞാൻ കരുതിയിട്ടുള്ളു. ഉണ്ണിയേട്ടൻ ഒരു നോട്ടം കൊണ്ട് പോലും എന്നോടൊരിക്കലും മറ്റൊരു രീതിയിൽ പെരുമാറിയിട്ടില്ല. ഒരു സഹോദരന്റെ കെയറിങ് ഉണ്ണിയേട്ടൻ തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഒരിത്തിരി പോലും നീരസം ഉണ്ണിയേട്ടനോട് എന്റെ മനസ്സിൽ ഇല്ലായിരുന്നു.
എല്ലാത്തിലുമുപരി ഉണ്ണിയേട്ടനും മഹിയെട്ടനും തമ്മിൽ സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു. അടുത്ത് കൂടി പോയാൽ പോലും തമ്മിൽ തമ്മിൽ നോക്കാതിരുന്ന ആളുകൾ ആയിരുന്നു.
മഹിയേട്ടന്റെ മുഖത്ത് മാത്രം എന്തോ ഒരു ടെൻഷൻ പോലെ എനിക്ക് തോന്നി. കണ്ണുകൾ കൊണ്ട് എന്താണെന്ന് ചോദിച്ചപ്പോഴും ഒന്നുമില്ല എന്നായിരുന്നു മറുപടി.
ഉറങ്ങാൻ പോവുമ്പോൾ കാണാതെ പോവാൻ മനസ്സ് വന്നില്ല. മടിച്ചു മടിച്ചാണെങ്കിലും ആ തുറന്നിട്ട വാതിൽക്കൽ പോയി നിന്നു. അകത്തേക്ക് നോക്കാതെ വാതിലിൽ പതുക്കെ തട്ടി.
“അനുവാദം കിട്ടിയാലേ നീ കയറി വരുള്ളൂന്നുണ്ടോ ”
മഹിയേട്ടന്റെ ശബ്ദം കേട്ടതും അകത്തേക്ക് കയറി.
ആള് കട്ടിലിൽ കിടക്കുവാണ്.
“എന്തെങ്കിലും കാരണം ഉണ്ടാക്കി ഇടിച്ചു കയറുവായിരുന്നല്ലോ പതിവ്. അമേരിക്കയിൽ പോയതോടെ നീ ഇത്ര മര്യാദക്കാരി ആയോടി ”
മഹിയേട്ടൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
“ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. എന്താ നിനക്കിപ്പോൾ അറിയേണ്ടത്? ”
മഹിയേട്ടന്റെ ചോദ്യത്തിന് ഞാൻ മറുചോദ്യം ഉന്നയിച്ചു.
“മഹിയേട്ടൻ ഷബീർക്കയെ കണ്ടിരുന്നോ? ”
“ഇല്ലല്ലോ.എന്റെ പെണ്ണേ എനിക്കൊരു കുഴപ്പവുമില്ല. പിന്നെ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വിവാഹിതനാവാൻ പോവുന്ന ഒരവിവാഹിതന്റെ ആത്മസംഘർഷങ്ങൾ അത്രേയുള്ളൂ.. ”
ഒരു കള്ളച്ചിരിയോടെ ഉള്ള മഹിയേട്ടന്റെ ഉത്തരം കേട്ടപ്പോൾ മുഖം കോട്ടി കൊണ്ട് ഞാൻ പറഞ്ഞു.
“അവിവാഹിതനെ കല്യാണം കഴിക്കാൻ ആരെങ്കിലും നിർബന്ധിച്ചോ? ”
“ഉവ്വല്ലോ, എന്റെ മനസ്സു പറഞ്ഞു നിന്നെ എത്രയും പെട്ടെന്ന് സ്വന്തമാക്കണമെന്നു”
പിന്നെയും ഞാൻ മൗനത്തെ കൂട്ടു പിടിച്ചു. അല്ലെങ്കിലും അങ്ങേരോട് അങ്ങോട്ട് പോയി ചോദിച്ചു വാങ്ങിയിട്ട് എന്തെങ്കിലും തിരിച്ചു കിട്ടുമ്പോൾ എന്റെ മിണ്ടാട്ടം മുട്ടും.
“അതേയ് മോള് ഇവിടെ ചേട്ടന്റെ അടുത്ത് നിന്ന് താളം ചവിട്ടാതെ പോയി കിടന്നുറങ്ങാൻ നോക്ക്. ആ ആലിലത്താലി ദേ ആ ഷെൽഫിലുണ്ട്. എനിക്കത് ദേവിയുടെ നടയിൽ വെച്ച് തന്നെ നിന്റെ കഴുത്തിൽ കെട്ടണമെന്ന് ഒരു നിർബന്ധവുമില്ല ”
കാട്ടാളന്റെ ചിരിക്കിടയിൽ ഞാൻ പതുക്കെ പുറത്തേക്ക് നടന്നു. അങ്ങേരുടെ സ്വഭാവം വെച്ച് ചിലപ്പോൾ അതും ചെയ്യും. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നേരത്തെ ആ താലി കഴുത്തിൽ വീഴണമെന്നുണ്ടെങ്കിലും അത് ദേവിയുടെ നടയിൽ വെച്ച് വേണമെന്നത് എന്റെ ആഗ്രഹം ആണ്. മഹിയേട്ടനെ എനിക്ക് തന്നെ തരണമെന്ന് ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടുണ്ട് ദേവിയുടെ മുൻപിൽ…
രണ്ടു ദിവസത്തെ ദൂരമേയുള്ളൂ ആ താലിയുടെ അവകാശിയാവാൻ എന്ന ചിന്ത എന്റെ മനസ്സിലെ ടെൻഷനെ താൽക്കാലികമായെങ്കിലും പടിയിറക്കി വിട്ടു.
ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരവും മനസ്സിലിട്ടാണ് ഉറങ്ങിയതെങ്കിലും ആമ്പൽ കുളവും അഞ്ജുവിനെയുമൊക്കെ സ്വപ്നം കണ്ടിട്ടാണ് ഞെട്ടിയുണർന്നത്. ഇതിപ്പോൾ ഒരു പതിവായി കൊണ്ടിരിക്കുന്നു. അഞ്ജുവിന് എന്നോടെന്തോ പറയാനുള്ളത് പോലെ. അരുതാത്തന്തോ സംഭവിക്കാൻ പോവുന്നുവെന്ന ഉൾഭയം ശക്തിപ്പെടുന്നു.
പിറ്റേന്ന് എല്ലാവരും ഓരോരോ തിരക്കുകളിൽ ആയിരുന്നു. മഹിയേട്ടനെ, പോവാൻ തുടങ്ങുമ്പോൾ ഒരു മിന്നായം പോലെ കണ്ടതേയുള്ളു. ഗായുവിനൊപ്പം ജോലികളൊക്കെ തീർത്തു നേരെ ചിറ്റയുടെ അടുത്തേക്ക് വിട്ടു. ഉച്ചക്ക് ശേഷം ലത അമ്മായിയും അനുവും ദേവുമൊക്കെ വന്നു. എല്ലാരുടെയും കൂടെ കൂടി കളി ചിരിയുമായിരിക്കുന്ന ചിറ്റയെ കണ്ടപ്പോൾ തന്നെ സന്തോഷം തേടി വന്നു. ഞാൻ വന്നപ്പോൾ കണ്ട ആളെ അല്ല ഇപ്പോൾ. ക്ഷീണിച്ചു അവശയായിരിക്കുന്ന ചിറ്റയെ കണ്ടാൽ ആർക്കും വിഷമം തോന്നുമായിരുന്നു. അത്രയ്ക്ക് സുന്ദരി ആയിരുന്നു ചിറ്റ. അമ്മയെക്കാളും വല്യമ്മയെക്കാളുമൊക്കെ. കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് പേര് പുറകെ നടന്നിരുന്നെങ്കിലും നന്ദൻ അങ്കിനെയായിരുന്നു ചിറ്റ ഇഷ്ടപെട്ടത്. പക്ഷേ വിവാഹം കഴിഞ്ഞു വളരെ കുറച്ചെ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ. പിന്നീടുള്ള ചിറ്റയുടെ ജീവിതം അഞ്ജുവിന് വേണ്ടിയായിരുന്നു. വീണ്ടും വിവാഹം കഴിക്കാൻ എല്ലാരും നിർബന്ധിച്ചെങ്കിലും ചിറ്റ വഴങ്ങിയില്ല.
ചിറ്റയുടെ അടുത്ത് നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഉണ്ണിയേട്ടൻ മുറ്റത്ത് ഫോണിൽ സംസാരിക്കുന്നത് കണ്ടു. നിലീനയാവും. സംസാരിച്ചു കഴിഞ്ഞപ്പോൾ എന്നെ കണ്ടു അടുത്തേക്ക് വന്നു.
“നിലീനയാണ്. നിങ്ങളുടെ കല്യാണം കൂടാനാവാത്ത വിഷമം പറയുകയായിരുന്നു. കാത്തൂ, അതൊരു പൊട്ടി പെണ്ണാണ്. ഞാൻ ആണ് അവളുടെ ലോകം. ആത്മഹത്യയ്ക്ക് ശ്രെമിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി. അതുകൊണ്ടാണ് എല്ലാവരോടും എതിർത്തു സംസാരിച്ചത് ”
“ഒന്നും സാരമില്ല ഉണ്ണിയേട്ടാ, എല്ലാം ശരിയായല്ലോ ഇപ്പോൾ ”
“അതെ. നിന്റെ മഹിയാണ് ഞങ്ങളെ ചേർത്ത് വെച്ചത് കാത്തൂ. നിനക്കറിയാലോ അവനും ഞാനും തമ്മിൽ ചില ഇഷ്യൂസ് ഉണ്ടായിരുന്നു. അവന്റെ തെറ്റിദ്ധാരണ ആയിരുന്നു കുറെയൊക്കെ. എന്നിട്ടും എനിക്കൊരു പ്രശ്നം വന്നപ്പോൾ അവൻ തന്നെ വേണ്ടി വന്നു ”
ഞാൻ ഒന്നും പറഞ്ഞില്ല. മഹിയേട്ടൻ എന്നോട് എല്ലാം പറഞ്ഞുവെന്ന് ഉണ്ണിയേട്ടനോട് പറയാൻ എനിക്ക് തോന്നിയില്ല.
“കുറച്ചു വൈകിയെങ്കിലും നിങ്ങൾ ഒന്നായല്ലോ. അത് മതി ”
ഉണ്ണിയേട്ടന്റെ കണ്ണുകളിൽ കണ്ട സ്നേഹം കളങ്കമില്ലാത്തതായിരുന്നു.
എല്ലാവരുടെയും കൂടെയിരുന്നു സംസാരിക്കുമ്പോളും ഒരാളുടെ കുറവ് മാത്രം മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു. അഞ്ജുവിന്റെ…
സന്ധ്യ ആയപ്പോഴേക്കും വല്ലാത്തൊരു വീർപ്പുമുട്ടൽ തുടങ്ങി. കുറച്ചു സമയം തനിച്ചിരിക്കാൻ വേണ്ടിയാണ് റൂമിലേക്കു നടന്നത് പക്ഷേ എത്തിയത് ബാൽക്കണിയിലേക്കായിരുന്നു. എത്ര സമയം ആലോചിച്ചിരുന്നെന്നറിയില്ല. കുട്ടികാലം മുതലുള്ള ഓരോരോ സംഭവങ്ങളും മനസ്സിലൂടെ കടന്നു പോയി. ഓർമകളിൽ നിന്ന് ഉണരുമ്പോൾ മുൻപിൽ ഇരിക്കുന്ന ആളെ കണ്ടു. വേദ്…
“എന്താണ് കല്യാണപെണ്ണ് ഇവിടെ ഒന്നുമല്ലല്ലോ ”
ഒന്നും മിണ്ടാതെ ഞാൻ അവനെ ഒന്ന് നോക്കി.
“അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു അല്ലേ? ”
ഒന്നും പറയാതെ തന്നെ അവന് എന്നെ മനസ്സിലാവും. കുട്ടിക്കാലം മുതലേ ഉള്ള കൂട്ടല്ലേ. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഞാൻ പങ്കു വെച്ചിട്ടുള്ളത് അഞ്ജുവിനോടും വേദ്നോടുമാണ്.
“നീ കൂടി ഇവിടെ നിന്ന് ഒളിച്ചോടിയപ്പോൾ എനിക്ക് പിന്നെ ഇവിടെ നിൽക്കാൻ പറ്റിയില്ല. മഹിയേട്ടനാണ് ബാംഗ്ലൂറിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞത്. നീ പോയ്കഴിഞ്ഞപ്പോഴാണ് കാത്തൂ മഹിയേട്ടൻ നിന്നെ ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായത്. മഹിയേട്ടൻ ആളാകെ മാറി. സ്വതേ ഗൗരവക്കാരനായിരുന്ന ആൾ ഒന്ന് കൂടെ ഉൾവലിഞ്ഞു. പേടിയായിരുന്നു എനിക്ക് അഭിയേട്ടനെ പോലെ മഹിയെട്ടനും ആയിപ്പോവുമോ എന്ന്. നിന്റെ മനസ്സ് അറിഞ്ഞു മഹിയെട്ടനോട് എല്ലാം പറഞ്ഞതും അതുകൊണ്ടാണ്. രണ്ടുപേരും എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം ”
“എന്നാലും നീ ഒരു ചാരനായിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ലല്ലോടാ ”
ഞാൻ പറഞ്ഞു.
“ഞാൻ സ്നേഹിക്കുന്ന രണ്ടുപേർ. അവർ ഇങ്ങനെ തീ തിന്നു ജീവിക്കുന്നത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ”
ഒരു വളിച്ച ചിരിയോടെ അവൻ തുടർന്നു.
“ഒരു കുറ്റസമ്മതം കൂടെ ഉണ്ട്. ആദ്യം വിവേകിന്റെ അടുത്ത് സംസാരിച്ചു രേണുക ആന്റിയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കിയതും ഞാനാണ് ”
പിന്നെ ഒന്നും നോക്കിയില്ല ചറ പറ ഇടിയായിരുന്നു.
“എല്ലാരും കൂടെ എന്നെ പറ്റിക്കുകയായിരുന്നല്ലേ ”
“എടി നീ ഇങ്ങനെ ഇടിച്ചു എന്റെ നെഞ്ചു കലക്കല്ലെ എനിക്ക് കല്യാണം കഴിക്കാൻ ഉള്ളതാണ് ”
അത് കേൾക്കാതെ പിന്നെയും ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോൾ ആരോ എന്നെ പുറകിൽ നിന്ന് പൂണ്ടടക്കം പിടിച്ചു. അനങ്ങാൻ പറ്റിയില്ല. ആരാണെന്ന് നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ആ കാട്ടാളൻ തന്നെ. ഞാൻ കുതറിയിട്ടും പിടിവിട്ടില്ല.
“അടങ്ങി നില്ലെടി ചട്ടമ്പി കല്യാണി. നീ ആ ചെറുക്കനെ കൊല്ലാൻ പോവാണോ ”
“എന്റെ വല്യേട്ടാ അവളുടെ അമേരിക്കയിലെ കാര്യങ്ങൾ ഒക്കെ ചോർത്തി തന്നതിനെ പറ്റി ഞാനൊരു കുമ്പസാരം നടത്തി. എന്നാലും എന്തൊരു ഇടിയാണീ കുരിപ്പിന്റെ. ബ്രോ സൂക്ഷിച്ചോ ”
വേദ് പറഞ്ഞത് കേട്ടു അങ്ങേര് ചിരിച്ചെങ്കിലും പിടി വിട്ടില്ല.
“ഇവളുടെ കാര്യം ഇനി ഞാനേറ്റു. പിന്നെ ഇനി എന്റെ മോൻ അവൾ ഇവൾ എന്നൊന്നും പറയണ്ട. ഏട്ടത്തിയമ്മേന്നു മാത്രം വിളിച്ചാൽ മതി കേട്ടല്ലോ ”
മഹിയേട്ടൻ പറഞ്ഞത് കേട്ടു വേദ് കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു.
“ഓ, ഇപ്പോൾ നിങ്ങൾ രണ്ടും ഒന്ന് കാര്യം കഴിഞ്ഞപ്പോൾ ഞാൻ പുറത്ത് ”
“ഞങ്ങൾ എപ്പോഴും ഒന്ന് തന്നെ ആയിരുന്നു അല്ലെടീ കാർത്തുമ്പീ ”
എന്നിട്ടും അങ്ങേരു പിടി വിട്ടില്ല. വേദ്ന്റെ മുൻപിൽ ഒരു സീൻ ഉണ്ടാക്കേണ്ടന്നു കരുതി ഞാൻ അനങ്ങാതെ നിന്നു.
“എന്റെ ബ്രോ എന്റെ കല്യാണത്തിന് ഇനിയും പത്തിരുപതു ദിവസം കൂടിയുണ്ട്. നിങ്ങളുടെ ഈ റൊമാൻസ് കണ്ടിട്ട് ഇനിയിപ്പോ അവളുടെ വീട്ടിലെ മതിൽ ചാടാൻ ഒന്നും എനിക്ക് വയ്യ. ഞാൻ പോവാണെ ”
കൈകൂപ്പിക്കൊണ്ടുള്ള വേദ്ന്റെ പറച്ചിൽ കേട്ടു ഞാനും അറിയാതെ ചിരിച്ചു പോയി. മഹിയേട്ടന്റെ ചിരിയും നിശ്വാസവും ചെവിയിൽ പതിച്ചു
“മഹിമോന്റെ ഉദ്ദേശം എന്താ. കല്യാണം കഴിഞ്ഞിട്ടില്ല അത് മറക്കണ്ട. എന്നെ വിട്ടേ ”
എന്റെ പിന്നെയും ചിരി തന്നെയായിരുന്നു മറുപടി. പതിയെ ചോദിച്ചു.
“വിട്ടില്ലെങ്കിൽ നീ എന്തു ചെയ്യും? ”
ഞാൻ മറുപടി പറയാൻ തുടങ്ങിയതും ഒരു ശബ്ദം.
“ഇവിടെ റൊമാന്റിക് സീൻ ആണല്ലോ, ഞങ്ങൾ നിൽക്കണോ അതോ പോണോ. ”
അനുവും ദേവുവും പിറകെ ഗായുവും. മൈലാഞ്ചിയുമായുള്ള വരവാണ്. കുറെ പിറകെ നടന്നിട്ടും ഞാൻ സമ്മതിച്ചിട്ടില്ലായിരുന്നു മൈലാഞ്ചിയിടാൻ.
അവരെ കണ്ടിട്ടും മഹിയേട്ടനൊരു ചമ്മലുമില്ലായിരുന്നു. ഈ മനുഷ്യനെന്താണോ ഇങ്ങനെ. നാണമില്ലാത്തവൻ. എന്റെ കൂർപ്പിച്ച നോട്ടം കണ്ടിട്ട് അവസാനം അങ്ങേരെന്നെ മോചിപ്പിച്ചു. പിള്ളേരുടെയും ഗായുവിന്റെയും മുൻപിൽ ചമ്മലോടെ ഞാൻ നിന്നു. മഹിയേട്ടൻ കൂടെ റെക്കമെന്റ് ചെയ്തതോടെ മൈലാഞ്ചിയിടൽ തുടങ്ങി.
അവസാനം അവരുടെ കലാപരിപാടികൾ കഴിഞ്ഞതോടെ സമയം വൈകി. ഇതിനിടയിൽ ഗായത്രി എനിക്ക് ഭക്ഷണം വാരിത്തന്നു. അത് കണ്ടു ആ വഴി പോയ കാട്ടാളൻ ഒരു ലോഡ് പുച്ഛം എനിക്ക് നേരെ വാരി വിതറി. എന്റെ നോട്ടം കണ്ടപ്പോൾ അങ്ങേരുടെ ഒരു ചിരി…
ലേറ്റ് ആയിട്ടാണ് ഉറങ്ങിയത്. ദേവുവും അനുവും എന്റെ കൂടെ കിടന്നു. രാവിലെ എണീറ്റപ്പോൾ ഓർത്തു ഇന്ന് കല്യാണത്തലേന്നാണ്. ഒരു ദിവസം കൂടെ…
രാവിലെ തന്നെ രേണുആന്റിയും വിവേകുമെത്തി.എന്റെ അച്ഛന്റെ കുടുംബക്കാരായി അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനയ്‌യ്ക്കു പരീക്ഷ ആയതിനാൽ അവനും അങ്കിളും വന്നിട്ടില്ലായിരുന്നു
ഉച്ചയായപ്പോഴേക്കും ഉണ്ണിയേട്ടന്റെ വീട്ടുകാരും അടുത്ത ചില ബന്ധുക്കളുമെത്തി. ബഹളത്തിനിടയിൽ ഒന്നും സംസാരിക്കാൻ ആയില്ലെങ്കിലും ഇടയ്ക്കിടെ മഹിയേട്ടന്റെ കണ്ണുകൾ എന്നെ തേടി വന്നിരുന്നു…
നാളെ ദേവി ക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട്. വൈകുന്നേരം കുടുംബക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാനുണ്ട്, പ്രത്യേക പൂജയുമുണ്ട്.
ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നതേയില്ല. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ആലോചനയിൽ നിന്നുണർന്നത്. മഹിയേട്ടൻ ആണ്. തെല്ലൊരു പേടിയോടെ ആണ് എടുത്തത്..
“എന്തെ മഹിയേട്ടാ? ”
“ഒന്നുമില്ല കാത്തൂ, നീ എന്തിനാ ഇങ്ങനെ വെപ്രാളപെടുന്നത്. ഇന്ന് കൂടിയല്ലേ ഇങ്ങനെ വിളിക്കേണ്ടു, നാളെ മുതൽ നീ എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ എപ്പോഴും ”
“ആൾ റൊമാന്റിക് ആണല്ലോ ”
ഞാൻ ചിരിയോടെ പറഞ്ഞൂ ”
“ഇതൊക്കെ എന്ത് ചേട്ടന്റെ റൊമാൻസ് മോള് കാണാനിരിക്കുന്നതല്ലേയുള്ളു ”
പിന്നെ പതിയെ പറഞ്ഞു.
പറയാതെ മനസ്സിൽ ഒളിപ്പിച്ച സ്നേഹം മുഴുവൻ എന്റെ പെണ്ണിന് ഞാൻ തിരിച്ചു തരും. ”
“സത്യം പറഞ്ഞാൽ എനിക്ക് ഒന്നും ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല. ഒരു സ്വപ്നം പോലെ തോന്നുന്നു എല്ലാം ”
ഞാൻ പറഞ്ഞു.
“സ്വപ്നം തന്നെയാണെടോ നമ്മൾ കണ്ട സുന്ദര സ്വപ്നം. നാളെ സത്യമാവാൻ പോവുന്ന സ്വപ്നം… ”
ഒന്ന് നിർത്തി പറഞ്ഞു.
“എന്നാലിനി എന്റെ കാർത്തുമ്പീ പോയി ചേട്ടനെയും സ്വപ്നം കണ്ടു ഉറങ്ങിക്കേ. ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ് ”
“ഗുഡ് നൈറ്റ് മഹിയേട്ടാ…. സ്വീറ്റ് ഡ്രീംസ് ”
പിന്നെയും കുറെ നേരം ഉറക്കം വരാതെ കിടന്നു. എപ്പോഴോ ഉറങ്ങി പോയി. രാവിലെ ഒരു ഞെട്ടലോടെ ആണ് എണീറ്റത്.
ഇന്നാണാ ദിവസം. മഹേഷ് കാർത്തികയുടെ സ്വന്തം ആവുന്ന ദിവസം.
മനസ്സിൽ നിറഞ്ഞ പ്രണയത്തോടെയും സന്തോഷത്തോടെയും മഹിയേട്ടന്റെ വധുവായി ഒരുങ്ങുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഈ ദിവസം എനിക്ക് സമ്മാനിക്കാൻ കാത്തു വെച്ച ദുരന്തങ്ങളെകുറിച്ച്… തീരാവേദനയെപറ്റി…..
(തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission