Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 11

aksharathalukal sayaanam namukai mathram

തന്റെ മുന്നിൽ തൂങ്ങിയാടുന്ന താലി അവൾ കണ്ടു ….

ഒരു ഊമ കത്തിന്റെ പേരിൽ തട്ടി തെറിപ്പിച്ചാൽ …

യമുനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ നിസാഹയായി …

അല്ലെങ്കിലും താൻ അയാളെ വിശ്വസിച്ചിട്ടല്ലല്ലോ ഈ വിവാഹത്തിന് സമ്മതിച്ചത് …

ഇനിയെല്ലാം വരുന്നത് പോലെ വരട്ടെയെന്ന് വിചാരിച്ചു കൊണ്ട് അവൾ ആ താലിക്ക് തല കുനിച്ച് കൊടുത്തു .. ചടങ്ങുകളിലുടനീളം അവൾ നിർവികാരയായി നിന്നു …

രണ്ട് വിളക്കും കത്തിച്ച് , ജീവനില്ലാത്ത പ്രതിമയുടെ മുന്നിൽ വന്ന് നിന്ന് ഒരു മാല എന്റെ കഴുത്തിലിട്ടാൽ ദയാമയിയുടെ ജീവിതം നിഷിന് കാണിക്ക വച്ചു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് വെറുതെയാണ് … ഇന്നലെ വരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇന്നും ഞാൻ …

ഇത്രയൊക്കെ കേട്ടിട്ടും ഞാൻ തന്റെ താലി ഏറ്റുവാങ്ങിയെങ്കിൽ , ഞാനത്രയും ധൈര്യമുള്ളവളാണെന്ന് മാത്രം നീ മനസിലാക്കിയാൽ മതി നിഷിൻ .. എനിക്ക് ചുറ്റും പ്രതീക്ഷയോടെ നിൽക്കുന്നവരെ കണ്ണീര് കുടിപ്പിക്കാൻ എനിക്ക് താത്പര്യമില്ല ..

താലികെട്ട് കഴിഞ്ഞ് ഇരുവരും ക്ഷേത്രത്രിനുള്ളിൽ പ്രാർത്ഥിക്കുവാനായി പോയി … കണ്ണടച്ച് ശ്രീകോവിലിൽ തൊഴുതു നിൽക്കുന്ന നിഷിനെ അവൾ ചൂഴ്ന്ന് നോക്കി … അവൾ വെറുതെ കൈകൂപ്പി വച്ചിരുന്നു .. ..

വിവാഹ സദ്യ അനാഥാലയത്തിൽ വച്ചായിരുന്നു … വരനും വധുവും ബന്ധു മിത്രാതികളും ചേർന്ന് അനാഥാലയത്തിലെത്തി … വിവാഹം പ്രമാണിച്ച് എല്ലാ കുട്ടികൾക്കും പുതു വസ്ത്രങ്ങൾ നൽകിയത് നിഷിന്റെ കുടുംബമാണ് … ആ കുട്ടികൾക്കൊപ്പമിരുന്ന് എല്ലാവരും സദ്യ കഴിച്ചു ..

മൂന്ന് കൂട്ടം പായസവും ചേർത്ത് വിപുലമായ സദ്യ തന്നെയായിരുന്നു ഒരുക്കിയത് ..

സദ്യ കഴിഞ്ഞ് , കുട്ടികളുടെ കലാപരിപാടികളും വധൂവരന്മാർക്കായി അവതരിപ്പിച്ചു .. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്ത നിരവധി കുട്ടികൾ അവിടെയുണ്ടായിരുന്നു … അതി മനോഹരമായൊരു വയലിൻ പെർഫോമൻസ് , ഡാൻസ് ഒക്കെ അവർ അവതരിപ്പിച്ചു ..

ആഘോഷങ്ങൾ കഴിഞ്ഞ് മയിയെ നിഷിനൊപ്പം യാത്രയാക്കുന്ന മുഹൂർത്തമായി … യമുനക്ക്‌ മകളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു … എല്ലാം ഒരു ചുംബനത്തിൽ അവർ ഒതുക്കി …

കിച്ച വന്ന് അവളെ കെട്ടിപ്പിടിച്ച് നിന്നു ..

അമ്മയോടും അനുജത്തിടും ബന്ധുക്കളോടുമെല്ലാം അവൾ യാത്ര ചോദിച്ചു ….

അവളെ കാറിൽ കയറ്റിയിരുത്തി യാത്രയാക്കുമ്പോൾ യമുനയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …

* * * * * * * * * * *

മൂന്ന് മണിക്കൂർ യാത്രയുണ്ടായിരുന്നു തിരുവനന്തപുരത്ത് എത്താൻ … വധൂവരന്മാരെയും കൊണ്ട് കാർ , നീലാഞ്ജനം എന്ന സൗധത്തിന്റെ മുന്നിൽ വന്നു നിന്നു ….

നിവ മുന്നേയിറങ്ങി … പിന്നെ മയിക്ക് ഇറങ്ങുവാൻ ഡോർ തുറന്നു കൊടുത്തു …

വീണ നിലവിളക്കുമായി പടിക്കൽ ഉണ്ടായിരുന്നു … നിവയ്ക്കും നിഷിനും ഒപ്പം അവൾ നടന്നു വന്നു …

നിലവിളക്ക് വാങ്ങി , വലം കാൽ വച്ച് അവൾ നീലാഞ്ജനത്തിന്റെ പടി കയറി … വിളക്ക് പൂജാമുറിയിൽ വച്ച് പ്രാർത്ഥിച്ചു …

നിഷിന്റെ ബന്ധുക്കളെ വീണയും ഹരിതയും ചേർന്ന് അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു ….

ശേഷം , നിവയ്ക്കും ഹരിതയ്ക്കുമൊപ്പം അവളെ മുകളിലേക്ക് പറഞ്ഞു വിട്ടു …

മറ്റുള്ളവർക്ക് ഒന്നും തോന്നാതിരിക്കാൻ നിവ അവളോട് അനിഷ്ടമൊന്നും കാണിച്ചില്ല … എന്നാൽ അടുക്കാനും പോയില്ല ….

സാരിയും ആഭരണങ്ങളുമൊക്കെ അഴിച്ചു മാറ്റാൻ നിവയും ഹരിതയും കൂടിയാണ് സഹായിച്ചത് …

റിസപ്ഷന് വേണ്ടി അവർ മയിക്കായി സെലക്ട് ചെയ്തത് ട്രടീഷ്ണൽ ഗ്രീൻ കളർ നൈലോൺ മോണോ നെറ്റ് ഹെവി വർക്ക് പാർട്ടി വെയർ സാരിയാണ് …

മേക്കപ്പ് ചെയ്യുമ്പോൾ തന്നെ , താഴെ മയിയുടെ ബന്ധുക്കൾ എത്തിച്ചേർന്നു … ദൂരം ഉള്ളതിനാൽ , മയിക്കു പിന്നാലെ തന്നെ അവരും തിരിച്ചിരുന്നു …

മേക്കപ്പ് കഴിഞ്ഞ് , റൂമിനു പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കിച്ചയും സ്വാതിയും അവൾക്കടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു … അവൾ മുകൾ നിലയിലൊക്കെ ചുറ്റി നടന്നു കാണുകയായിരുന്നു . ..

അവരോട് പറഞ്ഞിട്ട് , അവൾ നിവയ്ക്കും ഹരിതയ്ക്കും ഒപ്പം താഴെ വന്നു … ആർഭാടങ്ങളൊഴിവാക്കി , ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി വീട്ടിൽ വച്ച് തന്നെയായിരുന്നു റിസപ്ഷൻ ..

റിസപ്ഷനിടയിൽ പലപ്പോഴും നിഷിൻ അവളോട് സംസാരിച്ചുവെങ്കിലും അവൾ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടിയൊതുക്കി …

അവൾക്ക് എന്തോ പ്രശ്നമുണ്ടെന്ന് നിഷിന് തോന്നിയിരുന്നു …

ഒരു വട്ടം അവനത് ചോദിക്കുകയും ചെയ്തു .. പക്ഷെ ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി ….

* * * * * * * * * * *

രാത്രി ………!

നിവയാണ് അവളെ മണിയറയിലേക്ക് എത്തിച്ചത് .. അവിടെ വരെ നിവ അവളോടൊന്നും സംസാരിച്ചില്ല …

” നിവയുടെ റൂം ഏതാ ….” പെട്ടന്ന് അവൾ ചോദിച്ചു ….

” അതാ ……..” അവൾ തന്റെ റൂം കാട്ടി കൊടുത്തു …

അവളെന്തിനാണ് തന്റെ റൂം ചോദിച്ചതെന്ന് അവൾക്ക് മനസിലായില്ല …

മയിയെ റൂമിലാക്കി അവൾ തിരിച്ചു പോയി …

നിഷിൻ അവളെ കാത്തിരിക്കുകയായിരുന്നു …

റൂം ലോക്ക് ചെയ്തിട്ട് അവൾ ഗ്ലാസ് ടേബിളിൽ കൊണ്ടു വച്ചു … പിന്നെ അവിടെ തന്നെ നിന്നു …

” എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് , ഇങ്ങ് വാ ….” അവൻ വിളിച്ചു …

അവൾ അവിടെ തന്നെ നിന്നു …

നിഷിന് എന്തോ വല്ലായ്മ തോന്നി .. അവനെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു ….

പെട്ടന്ന് അവൾ കൈയിൽ മടക്കി വച്ചിരുന്ന ലെറ്റർ അവന് നേരെ നീട്ടി …

അവൻ അത് വാങ്ങിയിട്ട് മയിയെ നോക്കി …

പിന്നെ കവറിനുള്ളിൽ നിന്ന് ലെറ്റർ പുറത്തെടുത്തു നിവർത്തി ….

അവനാ ലെറ്റർ വായിക്കുമ്പോൾ അവൾ അവനെ തന്നെ വീക്ഷിക്കുകയായിരുന്നു …

ആ എസി യുടെ തണുപ്പിലും അവൻ നിന്ന് വിയർക്കുന്നത് അവൾ സ്ക്യാൻ മെഷീൻ പോലെ ഒപ്പിയെടുത്തു …

വായിച്ചു കഴിഞ്ഞിട്ടും അവൻ ആ കത്തിലേക്ക് തന്നെ നോക്കി നിന്നു …

ആദ്യം മയിയുടെ മുഖത്തേക്ക് നോക്കാൻ അവനു പ്രയാസം തോന്നി …

” മയീ…….” ഒടുവിൽ അവൻ വിളിച്ചു …

ഒരു നിസാഹയത അവന്റെ ശബ്ദത്തിലുണ്ടായിരുന്നു …

” ഇത് പോലൊരു ഊമക്കത്ത് അയക്കുന്നതിന് പിന്നിലെ ഇന്റൻഷൻ തനിക്ക് ഊഹിക്കാവുന്നതല്ലേ …. ” ഒടുവിൽ അവൻ ചോദിച്ചു …

” എന്ന് വച്ചാൽ നിഷിൻ രാജശേഖർ IAS ന്, ഇത് പോലൊരു പൈങ്കിളി കത്ത് അയക്കാൻ മാത്രം പോന്ന ചീള് ശത്രുക്കളാണ് ഉള്ളതെന്നോ ….?”

നിഷിന്റെ മുഖത്തെ രക്തയോട്ടം നിലച്ചു ..

” എന്റെ അറിവിൽ നിങ്ങളുടെ പ്രധാന ശത്രു , മന്ത്രി മുസാഫിർ പുന്നക്കാടനാണ് .. അദ്ദേഹം നിങ്ങളെ പബ്ലിക് ആയി തന്നെ വിമർശിച്ചിട്ടുമുണ്ട് .. അല്ല നല്ല പച്ച തെറി വിളിച്ചിട്ടുണ്ട് … ജനങ്ങളും മീഡിയയും എല്ലാം നിങ്ങൾക്കൊപ്പം നിന്നിട്ട് കൂടി .. ആൻഡ് പേർസണലി ഞാൻ മുസാഫിർ പുന്നക്കാടന്റെ പക്ഷത്തുമാണ് .. അദ്ദേഹം എന്തായാലും ഇതുപോലൊരു തറപ്പണി ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട് ….. ” മയി അറുത്തു മുറിച്ച് പറഞ്ഞു ..

നിഷിന്റെ മുഖത്ത് ഒരു ഭാവമാറ്റമുണ്ടായി ..

” മയീ … അയാൾ മാത്രമല്ല .. ഒഫീഷ്യലി ഒരു പാട് ഇഷ്യൂസ് എനിക്കുണ്ട് .. തനിക്ക് എന്നെ വിശ്വാസമില്ലേ ….?”

” വിശ്വസിക്കാൻ മാത്രം അടുപ്പമോ പരിചയമോ നമ്മൾ തമ്മിലില്ലല്ലോ …? ” അവൾ പുച്ഛത്തോടെ ചോദിച്ചു ..

” എങ്കിൽ വിവാഹത്തിനു മുന്നേ നിനക്ക് ചോദിക്കാമായിരുന്നില്ലേ .. എന്തിന് ഇവിടെ വരെ എത്തിച്ചു ?” അവന്റെ ശബ്ദം അറിയാതെ ഉയർന്നു …

” മുഹൂർത്തത്തിന് തൊട്ടു മുൻപാ ഞാനിത് വായിച്ചത് …”

” അപ്പോഴും നിനക്ക് ചോദിക്കാമായിരുന്നു … “

” ചോദിച്ചാലും നിങ്ങൾ നിഷേധിക്കും … ഒരൂമ കത്തിനെ എന്റെ ഫാമിലി വക വയ്ക്കില്ല … പ്രത്യേകിച്ച് അവർക്ക് നിങ്ങളോടുള്ള മതിപ്പ് കൊണ്ട് … ഇനി ഈ കത്ത് സത്യമാണെങ്കിൽ , ഇങ്ങനെ ഒന്ന് ഉണ്ടായിട്ടല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്യാൻ വന്നത് … അതായത് ചതിക്കാൻ ഉദ്ദേശിച്ചു തന്നെ …. ഇനിയഥവാ കള്ളമാണെങ്കിൽ നിങ്ങളെ നഷ്ടപ്പെടുത്തി എന്ന പഴി കൂടി ഞാൻ കേൾക്കണം .. ചിലപ്പോൾ എനിക്കും കുറ്റബോധം തോന്നും … അത് കൊണ്ട് മുഹൂർത്തത്തിന് പറയാമായിരുന്നു എന്നൊക്കെ പറഞ്ഞ് , സ്വയം ന്യായീകരിക്കാൻ ശ്രമിക്കണ്ട .. “

” മയീ ……” അവൻ സൗമ്യനായി വിളിച്ചു ….

” ഇതിന്റെ സത്യമെന്താണെന്നും ആരാണ് പിന്നിലെന്നും ഞാൻ തന്നെ തെളിയിക്കും നിന്റെ മുന്നിൽ … അതിനുള്ള സമയം നീ തന്നാൽ മതി …..”

” എത്ര സമയം വേണമെങ്കിലും എടുത്തോളു .. പക്ഷെ അതുവരെ , ഒരു മാല എന്റെ കഴുത്തിലിട്ടു എന്ന് വച്ച് എന്റെ മേലുള്ള അട്ടിപ്പേറവകാശം നിങ്ങൾക്ക് തന്നിട്ടില്ല എന്ന് നിങ്ങൾ ഓർത്തോണം .. പറഞ്ഞത് മനസിലായില്ലേ , എന്റെ കൂടെ കേറി കിടക്കാൻ വരരുതെന്ന് … “

” മൈൻഡ് യുവർ വേർഡ്സ്‌ ……” അവന്റെ മുഖം ചുവന്നു …

” ഗെറ്റ് ലോസ്റ്റ് …….” അവൾ അവന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

NB : മയി താലിയെ അപമാനിച്ചു , സ്ത്രീത്വത്തെ അപമാനിച്ചു എന്നൊക്കെ ചിലർക്കെങ്കിലും തോന്നും … ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്ര തന്റേടമുള്ള പെൺകുട്ടികൾക്കു കൂടിയുള്ളതാണ് ഈ ലോകം … അവരെ പൊതുവേ സമൂഹം കാണുന്നത് മറ്റൊരു തരത്തിലാണ് … സമൂഹം അല്ലെങ്കിൽ ചിലരെങ്കിലും … നമുക്ക് നോക്കാം … അവരുടെ കണ്ണിലൂടെയുള്ള കാഴ്ചയും കാണുന്നത് ഒരു അനുഭവം ആണ്‌ .. സാധാരണ താലിയും സിന്ദൂരവും തൊട്ടു നടക്കുക്കുന്നവളല്ലാത്ത ഒരു നായിക , നായികയാവില്ലെ ….

ഇങ്ങനെ ഒരു nb ചിലരെങ്കിലും പരാതി പറയും എന്നുള്ളത് കൊണ്ടാണ് കേട്ടോ.. എല്ലാവരെയും ഉദേശിച്ചല്ല ട്ടൊ..

 

അമൃത അയന്റെ മറ്റു നോവലുകൾ

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!