Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 2

aksharathalukal sayaanam namukai mathram

മയി അകത്ത് ചെല്ലുമ്പോൾ അരുൺ ക്യാമറയെടുത്ത് വയ്ക്കുകയായിരുന്നു ..

” നീയാ പെണ്ണുംപിള്ളയോടും മകളോടും ചെന്ന് പറ … രണ്ട് ഡേ കൂടിയേ കിട്ടിയിട്ടുള്ളു … അതിനുള്ളിൽ തീർത്ത് ഇവിടുന്ന് പാക്കപ്പ് ചെയ്യണം .. ഓരോരോ ഏടാകൂടം … ചാനലിന്റെ ഔൺ ആംകേർസിനെ വച്ച് ചെയ്താ മതീന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ … “

” അത് MD ക്ക് കൂടി തോന്നണ്ടേ … ” മയി ടേബിളിലേക്ക് ചാരി അവനെ നോക്കിക്കൊണ്ട് പറഞ്ഞു .. അവന്റെ ദേഷ്യം അവൾക്ക് മനസിലാകുമായിരുന്നു ..

” ഇപ്പോ ടൈം വേസ്റ്റ് .. മണി വേസ്റ്റ് .. ഇനി ജിജോടെ വായിലിരിക്കുന്നത് കൂടി ഞാൻ കേൾക്കണം .. സാറ്റർഡേ ടെലികാസ്റ്റ് ചെയ്യേണ്ടതാ .. എഡിറ്റ് ചെയ്ത് വരുമ്പോ … സൗണ്ട് എഞ്ചിനിയറെ സമയത്ത് കിട്ടിയാൽ ഭാഗ്യം .. റാഫി പോയതോടെ അതും പരിങ്ങലിലാണ് … “

” നീ ടെൻഷനാക്കണ്ട .. ഞാൻ ഈ സ്റ്റോറിടെ ലാസ്സ് ഒന്ന് മാറ്റിയാലോന്നാ അലോചിക്കുന്നേ .. ഇപ്പോഴുള്ള പ്ലോട്ടാണെങ്കിൽ , ആം നോട്ട് ഷുവർ … ഷൂട്ട് രണ്ട് ദിവസം കൊണ്ട് തീരുവോന്ന് ….”

അരുൺ അവളെ നോക്കി ..

” നോ ദയാ … രണ്ട് ദിവസം .. അതിനപ്പുറം ഒരു സെക്കന്റ് പോലും ഇവിടെ നിക്കാൻ പറ്റില്ല . .. ടൈമില്ല …. “

” ങും … ഞാനാ പ്ലോട്ടൊന്ന് മാറ്റുവാ … കുറച്ചു കൂടി നല്ലൊരു ഐഡിയ മനസിലുണ്ട് …. “

അവൻ മൃദുവായി ചിരിച്ചു .. ആ കാര്യം അവൾ ഹണ്ട്രഡ് പേർസന്റ് കൃത്യമായി കൈകാര്യം ചെയ്യുമെന്ന് അവന് ഉറപ്പാണ് …

” എന്നാ ഞാൻ റൂമിലേക്ക് പോട്ടെ .. ഒന്ന് ഫ്രഷായി , ഫുഡും കഴിച്ചിട്ട് വേണം പണി തുടങ്ങാൻ …..”

” ങാ … നീ ചെല്ല് … ഞാൻ ദിവ്യയെ ഒന്ന് വിളിക്കട്ടെ .. മോൾക്ക് ഇന്നലെ ചെറിയൊരു പനിയുണ്ടായിരുന്നു .. ഇന്നിപ്പോ അവൾടെ മൂന്ന് കോൾ കിടപ്പുണ്ട് .. എടുക്കാൻ പറ്റിയില്ല … “

” അയ്യോ…. ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ ….? “

” ഇന്നലെ രാത്രിയാ … ഇന്ന് കൊണ്ടു പോയിട്ടുണ്ടാവും .. അത് പറയാനാവും അവൾ വിളിച്ചത് …”

” ശരി …. നിന്റെ കാര്യങ്ങൾ നടക്കട്ടെ ….” പറഞ്ഞിട്ട് അവൾ ഡോർ തുറന്ന് പുറത്തിറങ്ങി …

അപ്പോഴും അവൾ ബാൽക്കണിയിലേക്ക് നോക്കി … അവിടം ശൂന്യമായിരുന്നു … റൂം നമ്പർ 207 ലേക്ക് നടക്കുമ്പോൾ , മുൻപ് ആ കുട്ടികൾ ഇരുന്ന റൂമിലേക്ക് അവൾ നോക്കി … ആ റൂം അടഞ്ഞു കിടപ്പുണ്ടായിരുന്നു …

അവൾ 207 ൽ ചെന്ന് ഡോർ നോക്ക് ചെയ്ത് കാത്ത് നിന്നു …. അൽപം കഴിഞ്ഞപ്പോൾ ഡോർ തുറക്കപ്പെട്ടു .. വെളുത്ത് , തടിച്ചൊരു സ്ത്രീ അവളെ നോക്കി വെളുക്കെ ചിരിച്ചു …

” വരൂ മാഡം ………” അവർ ക്ഷണിച്ചു …

ക്രോപ്പ് ചെയ്തിട്ട മുടി ചീർപ്പ് കൊണ്ട് ചീകിക്കൊണ്ട് അവർ അകത്തേക്ക് നടന്നു .. പിന്നാലെ ദയാമയിയും ….

അകത്ത് ഒരു ചെയറിൽ , കാലിൻമേൽ കാൽ കയറ്റി വച്ച് , ആപ്പിൾ കട്ട് ചെയ്ത് കഴിച്ചുകൊണ്ട് ഒരു മെലിഞ്ഞ പെൺകുട്ടിയിരിപ്പുണ്ടായിരുന്നു … ദയാമയിയെ കണ്ട് അവൾ എഴുന്നേറ്റു ..

” ഇരിക്ക് …” പറഞ്ഞിട്ട് മയി മറ്റൊരു ചെയർ വലിച്ചിട്ടിരുന്നു ….

” ചഞ്ചൽ ഭക്ഷണം കഴിച്ചോ ….”

” ഇല്ല …. കുരച്ച് കഴിഞ്ഞ് മതീന്ന് മമ്മി പരഞ്ഞു …. ” അവൾ മലയാളം ആങ്കലേയ സ്റ്റൈലിൽ പറഞ്ഞു ….

” ങും ….. ഞാൻ രണ്ട് കാര്യങ്ങൾ പറയാനാ വന്നത് …..” അവൾ ചഞ്ചലിനെയും അവളുടെ മമ്മിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു …

” ഒന്ന് , രണ്ട് ദിവസം കൂടി ഷൂട്ട് നീട്ടി കിട്ടിയിട്ടുണ്ട് … അതിനർത്ഥം എഡിറ്റിംഗ് മുതൽ ബാക്കി എല്ലാറ്റിനുമുള്ള ടൈം വെറും മണിക്കൂറുകളാക്കി ചുരുക്കേണ്ടി വന്നു .. എന്ത് വന്നാലും മറ്റന്നാൾ അഞ്ച് മണിക്ക് ഇവിടുന്ന് പാക്കപ്പ് ചെയ്യണം .. അതിന് മുൻപ് ഷൂട്ട് തീർന്നേ പറ്റു … “

” ഞാൻ റെഡിയാ ചേച്ചി ….” ചഞ്ചൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു ..

” വെറുതെ റെഡിന്ന് പറഞ്ഞാൽ പോരാ .. ഡേ ലൈറ്റിൽ തീർക്കേണ്ട ഷൂട്ട് ആണ് .. ആ സമയത്ത് നിങ്ങൾക്ക് തോന്നുന്ന പോലെ ഹോർസ് റൈഡിനോ , ഗാർഡനിലോ ഒന്നും പോകാൻ പറ്റില്ല .. ചാനലിന്റെ പണം മുടക്കി നിങ്ങളെ കൊണ്ട് വന്നത് ടൂറിനല്ല… ഷൂട്ടിംഗിനാണ് … അത് ചെയ്യുക .. നിങ്ങൾ കാരണം ചാനലിന് എത്ര രൂപയാ നഷ്ടമെന്നറിയോ ? ഞങ്ങളുടെ ഔൺ സ്റ്റാഫ് ആണെങ്കിൽ , കേരളത്തിൽ വച്ച് ഇതിന്റെ പകുതി ചിലവിൽ ഒറ്റ ദിവസം കൊണ്ട് തീർക്കേണ്ടതാ .. … “

” എങ്കി പിന്നെന്തിനാ എന്റെ കൊച്ചിനെ വിളിച്ചത് … നിങ്ങൾക്ക് തന്നങ്ങ് ചെയ്താൽ പോരാരുന്നോ ……” സുനന്ദ തന്റെ ക്രോപ്പ് ചെയിതിട്ട മുടി വെട്ടിച്ചു കൊണ്ട് പറഞ്ഞു … മയിയുടെ ഇടപെടൽ സുനന്ദക്ക് ഒട്ടും പിടിച്ചില്ല …

” ചാനൽ ചീഫിന്റെ മകന്റെ ഫ്രണ്ട് സബ് കളക്ടർ നിഷിൻ രാജശേഖർ IAS ന്റെ റെക്കമന്റേഷനാണ് ചഞ്ചൽ എന്ന് ഞങ്ങൾക്കറിയാം …… ” മയി സുനന്ദയെ ഒന്നിരുത്തി നോക്കി കൊണ്ട് പറഞ്ഞു …

സുനന്ദയുടേയും ചഞ്ചലിന്റെയും മുഖം കടലാസ് പോലെ വിളറി …

” വെറുതെ പല്ലിട കുത്തി നാറ്റിക്കേണ്ട .. നാളെ ഏഴ് മണിക്ക് ഷൂട്ടിന് റെഡിയായിരിക്കണം … “

ചഞ്ചൽ തല കുലുക്കി …

” രണ്ടാമത്തെ കാര്യം … ചഞ്ചൽ മലയാളം ക്ലിയറായി പറയണം … ഒറ്റപ്പാലത്ത് ജനിച്ച് സാധാ സ്കൂളിൽ പഠിച്ചു വളർന്ന ചഞ്ചലിന്റെ മലയാളത്തിന് ഒടിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .. ഡബ്ബിഗിന് വേറെ ആളെ വയ്ക്കാൻ പറ്റില്ല .. ചെയ്യുന്നത് ആംകറിംഗ് ആണെന്ന് ഓർമ വേണം … “

ചഞ്ചൽ അതിനും തലയാട്ടി …

സുനന്ദ എന്തോ പറയാൻ വന്നെങ്കിലും , ചഞ്ചൽ അരുതെന്ന് കണ്ണ് കാണിച്ചു ..

” എങ്കിൽ ശരി … നിങ്ങൾ ഫുഡ് കഴിച്ച് റെസ്റ്റ് എടുക്കു .. നാളെ 7 മണിക്ക് റെഡിയായിരിക്കണം …. ” പറഞ്ഞിട്ട് മയി എഴുന്നേറ്റു …

അവൾ പോയിക്കഴിഞ്ഞപ്പോൾ , സുനന്ദ തന്റെ തടിച്ച ശരീരം ഇളക്കി കൊഞ്ഞനം കുത്തി …

” നാലെ ഏയ് മണിക്ക് റെഡിയായിരിക്കണം .. അവൾടൊരു ഉപദേശം ….” സുനന്ദ പുച്ഛിച്ചു ..

ചഞ്ചലത് കണ്ട് പൊട്ടിച്ചിരിച്ചു …

മയി ചഞ്ചലിന്റെ റൂമിൽ നിന്ന് നേരെ 209 ലേക്ക് പോയി .. അവിടെ ലൈറ്റ് ബോയ്സും മറ്റുള്ളവരും ഉണ്ട് … അവർക്കും നിർദ്ദേശങ്ങൾ കൊടുത്തിട്ട് അവൾ 210 ലേക്ക് നടന്നു .. ജീൻസിന്റെ പോക്കറ്റിൽ നിന്ന് കീയെടുത്ത് തുറന്ന് അകത്ത് കയറി ..

ഫ്രഷായ ശേഷം ഫുഡ് വരുത്തി കഴിച്ചു … പിന്നെ ഷൂട്ടിന്റെ സ്ക്രിപ്റ്റ് എടുത്തു അവസാനത്തെ ചില പേജുകൾ കട്ട് ചെയ്തു …

റൈറ്റിംഗ് ബോർഡ് എടുത്ത് എഴുതാനിരുന്നു .. റൂമിനുള്ളിലിരുന്നുള്ള എഴുത്ത് വല്ലാതെ ബോറടിച്ചപ്പോൾ അവൾ ഡോർ തുറന്നു പുറത്തിറങ്ങി .. ഇടനാഴി വിചനമായിരുന്നു ..

ബാൽക്കണിയുടെ ചുമരിലേക്ക് ലേസർ ലൈറ്റുകൾ മിന്നി മായുന്നത് അവൾ ശ്രദ്ധിച്ചു … മയി അങ്ങോട്ടു നടന്നു .. ബാൽക്കണിയിലേക്കിറങ്ങി അവൾ താഴേക്ക് നോക്കി …

താഴെ വാട്ടർഡാൻസുണ്ടായിരുന്നു … അതിനു ചുറ്റും കുറച്ച് പേരുണ്ട് …

ബാൽക്കണിയിൽ നിന്നാൽ കാണുന്ന നീണ്ട പാതയിലൂടെയാണ് കുതിര സവാരി … ഇപ്പോൾ ആകെ മഞ്ഞു മൂടി കിടക്കുന്നു … മരം കോച്ചുന്ന തണുപ്പ് … അവൾ കൈകൾ കൂട്ടിപ്പിടിച്ച് മാറിൽ ചുറ്റി നിന്നു …

ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ മറ്റൊരു കോണിലേക്കിടറി വീണു … ഇരുട്ടിന്റെ മറപറ്റി നാലഞ്ച് പേർ കൂടിയിരിക്കുന്നു .. അതിലൊന്ന് ഉച്ചക്ക് റൂമിൽ കണ്ട മറ്റേ പെൺകുട്ടിയാണെന്ന് അവൾ തിരിച്ചറിഞ്ഞു .. അവൾക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ട് .. ബാക്കി മൂന്നു പേർ പുരുഷന്മാരാണ് . . ഒന്ന് ഉച്ചക്ക് മൊബൈലുമായി നിന്ന പയ്യനാണ് .. ബാൽക്കണിയിൽ നിന്ന പെൺകുട്ടിയും പയ്യനും കൂട്ടത്തിലില്ല ..

അവൾ അറിയാതെ തിരിഞ്ഞു നോക്കി .. ആ റൂം അടഞ്ഞു കിടക്കുകയാണ് … അവൾക്ക് എന്തെന്നില്ലാത്തൊരു അസ്വസ്തത തോന്നി ..

പിന്നെയോർത്തു .. താനെന്തിനാണ് ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യം ചിന്തിക്കുന്നത് .. അവരായി അവരുടെ പാടായി …

അങ്ങനെ ചിന്തിച്ചെങ്കിലും ആ പെൺകുട്ടികൾക്കൊപ്പമുള്ള പുരുഷന്മാർ അവരുടെ സഹപാഠികൾ അല്ല എന്ന് അവൾ മനസിലുറപ്പിച്ചു …

പിന്നെയും പല കാഴ്ചകൾ … മധുവിധുവിന് വന്നവർ അവരുടെ ലോകത്ത് വിഹരിക്കുന്ന കാഴ്ച … ഒരു വേള അവളുടെ മനസ് തുടിച്ചു …

പതിനെട്ടാം തീയതി വീട്ടിലെത്തണമെന്ന് കടും പിടിത്തം പിടിക്കുന്ന അമ്മ .. ഇത്തവണ ഒരൊഴിവാക്കൽ സാധ്യമല്ല …

അറിയാതെ മറ്റൊരു മുഖം അവളുടെയുള്ളിൽ തെളിഞ്ഞു .. കണ്ണൊന്നു തുളുമ്പിയോ ….

അരുത് ….! അവൾ സ്വയം ശാസിച്ചു …

അൽപ്പസമയം കൂടി ആ മഞ്ഞുമൂടിയ രാത്രിയെ നോക്കി നിന്നിട്ട് അവൾ റൂമിലേക്ക് വന്നു … ഡോറടയ്ക്കാതെ പേനയെടുത്ത് എഴുതാനിരുന്നു .. ഇടയ്ക്ക് ഫോണെടുത്ത് കോൺടാക്ട് ലിസ്റ്റ് നോക്കി … അതിലൊരു പേര് സെലക്ട് ചെയ്ത് അവൾ സ്ക്രീനിലേക്ക് നോക്കിയിരുന്നു … കാൾ ബട്ടണമർത്തിയാൽ , മറുവശത്ത് ആ ശബ്ദം കേട്ടേക്കും …… അവൾ അറിയാതെ കണ്ണുകളടച്ചു … പിന്നെ അതവഗണിച്ച് ഫെയ്സ് ബുക്ക് തുറന്ന് ന്യൂസ് ഫീഡിലൂടെ വിരലോടിച്ചു .. അതിലൊരു വാർത്തയ്ക്കൊപ്പമുള്ള മുഖം ഒരു നിമിഷം അവളുടെ ശ്രദ്ധ പിടിച്ചു പറ്റി …

സബ് കളക്ടർ നിഷിൻ രാജശേഖർ …

ആക്സിഡൻറ് പറ്റി വഴിയിൽ കിടന്ന വൃദ്ധയെ , ആശുപത്രിയിലെത്തിച്ച് , ബ്ലഡ് കൊടുത്ത് മാതൃകയായ സബ് കളക്ടർ..

ഒരു നിമിഷം അവളുടെ മനസിലേക്ക് ചഞ്ചലിന്റെ മുഖം തെളിഞ്ഞു ..

കുറേ ആലോചിച്ച ശേഷം അവൾ മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി … പിന്നെയും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു …

രാവും രാമഞ്ഞും കനത്തു തുടങ്ങിയ എതോ നിമിഷത്തിൽ ഇടനാഴിയിലേക്ക് വെളിച്ചം ചിതറി വീഴുന്നതിനൊപ്പം ഒരു നിലവിളിയും അവൾ കേട്ടു ….

അവൾ നെറ്റി ചുളിച്ചു … ഒരു പെൺകുട്ടിയുടെ നിലവിളി … അവൾ വേഗമെഴുന്നേറ്റ് പുറത്തിറങ്ങി …

മറ്റെല്ലാ വാതിലുകളും അപ്പോഴും അടഞ്ഞ് കിടക്കുകയായിരുന്നു … ഒന്നൊഴികെ …

അവൾ ഇടനാഴിയിലേക്ക് നോക്കി … ഒരു പെൺകുട്ടി തറയിൽ പടിഞ്ഞിരുന്ന് അലറിക്കരയുന്നു …

മറ്റൊന്നുമാലോചിക്കാതെ ദയാമയി അവൾക്കടുത്തേക്ക് ഓടി ..

( തുടരും )

 

അമൃത അയന്റെ മറ്റു നോവലുകൾ

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!