Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 23

aksharathalukal sayaanam namukai mathram

” വന്ന് കണ്ടോളു …..” മുന്നേ കണ്ട ആ നഴ്സുതന്നെ തല പുറത്തേക്കിട്ട് പറഞ്ഞു ..

മയി നിവയെ കൂട്ടി അകത്തു കടന്നു … ട്യൂബുകൾക്ക് നടുവിലായിരുന്നു രാജശേഖർ …

ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു അത് ….നിവക്ക് സഹിക്കാനായില്ല .. അവൾ ഏങ്ങലടിച്ച് കരഞ്ഞു …

മയിക്കും സങ്കടമുണ്ടായിരുന്നു … ഈ വീട്ടിൽ വന്നപ്പോൾ , അപരിചിതത്വമില്ലാതെ തനിക്കിവിടവുമായി പൊരുത്തപ്പെടാൻ ആദ്യം സഹായിച്ചത് അച്ഛനാണ് …

ആൺ പെൺ വ്യത്യാസമില്ലാതെ , എല്ലാവരും തുല്ല്യരാണെന്ന് കർമം കൊണ്ട് കാട്ടിതന്ന താൻ കണ്ടിട്ടുള്ള ചുരുക്കം മനുഷ്യരിലൊരാൾ …

പതിനാല് വയസിൽ നഷ്ടപ്പെട്ടു പോയ അച്ഛനെ പലപ്പോഴും തിരിച്ചു കിട്ടിയിട്ടുണ്ട് അയാളിലൂടെ …

ആ മനുഷ്യന്റെ മനസ് കാണാതെയുള്ള പ്രവൃത്തിയായിപ്പോയോ തന്റേത് … നിവ ഏങ്ങി ഏങ്ങി കരയുന്നത് കണ്ടപ്പോൾ മയി അവളെ ചേർത്തു പിടിച്ചു ..

അവളെ വിട്ടു കളയുന്നതാവും , ആ അച്ഛനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയെന്ന് മയിക്ക് ഉറപ്പായിരുന്നു …

നിവയുടെ കരച്ചിലിന്റെ ശക്തി കൂടിയപ്പോൾ , ഡ്യൂട്ടി നഴ്സ് അവരെ ദഹിപ്പിച്ചു നോക്കി .. മയി നിവയെ പിടിച്ചു കൊണ്ട് തിരിച്ചിറങ്ങി …

നിഷിന്റെയടുത്ത് നവീനും ഉണ്ടായിരുന്നു … റൂം അറേഞ്ച് ചെയ്തിട്ടുണ്ട് , എല്ലാവരും അങ്ങോട്ട് മാറണമെന്ന് അവൻ പറഞ്ഞു ..

വീണ കൂട്ടാക്കിയില്ല … അവരെ അവിടുന്നു കൂട്ടിക്കൊണ്ടു പോകാൻ നന്നെ പാട് പെട്ടു …

” എല്ലാവരും കൂടി ഇവിടെ നിൽക്കണ്ട .. ആരെങ്കിലും വീട്ടിലേക്ക് പൊയ്ക്കോളു .. ഡ്രസും ഫുഡുമൊക്കെ രാവിലെ കൊണ്ടു വരണ്ടെ …..” നവീൻ മയിയെ നോക്കിയാണ് ചോദിച്ചത് …

നിഷിനും അവളെയാണ് നോക്കിയത് …

” ഞാൻ പോകാം നവീണേട്ടാ …..” അവൾ പറഞ്ഞു …

വീണയ്ക്ക് ഹരിത അടുത്തിരിക്കുന്നതാണ് കൂടുതൽ കംഫേർട്ട് എന്ന് മയിക്ക് മനസിലായിരുന്നു .. മറ്റുള്ളവർക്കും അതറിയാം .. തന്നേക്കാൾ മൂന്നാല് വർഷം കൂടുതൽ പരിചയമുള്ളത് ഹരിതേടത്തിയെയാണ് .. മയിക്ക് അത് മനസിലാകുമായിരുന്നു ..

” അപ്പൂസിനെയും നിവയെയും കൂടി കൊണ്ട് പൊയ്ക്കോ .. നീയും രാവിലെ വന്നാൽ മതി … ഇന്നിപ്പോ ഇവിടെ എന്റെ ആവശ്യമേയുള്ളു … ” നവീൺ നിഷിനോട് പറഞ്ഞു …

” ഞാൻ പോവില്ല …..” നിവ എടുത്തടിച്ച പോലെ പറഞ്ഞു …

” നീ വരും ….. ” നിഷിൻ നിവയുടെ മുഖത്ത് നോക്കി .. നേർത്തതെങ്കിലും ആ ശബ്ദത്തിലൊരു ആജ്ഞയുണ്ടായിരുന്നു ..

വീണ ഈ നേരം വരെ അവളോടൊന്നും സംസാരിച്ചില്ല …

അപ്പൂസിന് ഹരിതയോ നവീണോ കൂടെ വേണമെന്ന് പിടിവാശിയൊന്നുമില്ലാത്തത് കൊണ്ട് രക്ഷയായിരുന്നു ….

നിഷിനും മയിയും നിവയും അപ്പൂസും അവരോട് പറഞ്ഞിട്ട് പോകാനിറങ്ങി .. നിഷിൻ നിവയുടെ കൈയിൽ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു .. ഒരു പിടിവലിക്ക് ശ്രമിക്കരുതെന്ന് അവൻ താക്കീത് ചെയ്തു …

അവർ മുറി വിട്ടിറങ്ങി .. ലിഫ്റ്റ് വഴി താഴെ മെയിൻ എൻട്രൻസിൽ വന്നു … മയി പെട്ടന്ന് അവിടെ വിസിറ്റേർസ് ചെയറിലേക്ക് നോക്കി … പ്രദീപ് അവിടെ ഒരു ചെയറിലിരുന്ന് , മുന്നിലെ ചെയറിലേക്ക് തല വച്ച് കമിഴ്ന്നിരുന്ന് ഉറങ്ങുന്നത് മയി കണ്ടു … അവളുടെ മനസിൽ അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു ….

* * * * * * * * * * *

വീട്ടിൽ വന്ന് ഡോർ തുറന്ന പാടെ നിവ മുകളിലേക്ക് കയറി ഓടി …

” നിഷിൻ വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ … ദോശ മാവ് കാണും .. ഞാൻ ഉണ്ടാക്കി തരാം … ” മയി പറഞ്ഞു …

” ഒന്നും വേണ്ട .. താൻ വന്ന് കിടക്ക് .. രാവിലെ പോകണം ഹോസ്പിറ്റലിലേക്ക് … നമ്മൾ ചെന്നാലെ അവർക്കാർക്കെങ്കിലും വരാൻ പറ്റൂ ….”

” എന്നാ മോളെ കൊണ്ട് പോയി കിടത്ത് .. ഞാൻ വരാം …..” പറഞ്ഞിട്ട് അപ്പൂസിനെ നിഷിന്റെ കൈയിലേക്ക് കൊടുത്തു .. അവൾ കാറിലിരുന്നേ ഉറക്കം പിടിച്ചിരുന്നു …

മയി റൂമിൽ നിന്ന് ഫോൺ എടുത്തു കൊണ് കിച്ചണിൽ വന്നു ….. പിന്നെ വെജിറ്റബിൾസ് എടുത്ത് വാഷ് ചെയ്ത് കട്ട് ചെയ്യാൻ വച്ചു ..

ശേഷം നിഷിൻ അവിടെയെങ്ങുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് പ്രദീപിനെ വിളിച്ചു സംസാരിച്ചു … വെജിറ്റബിൾസ് കട്ട് ചെയ്തു വച്ചിട്ടാണ് അവൾ റൂമിൽ വന്നത് ..

മയി നോക്കുമ്പോൾ അപ്പൂസ് നല്ല ഉറക്കമാണ് … നിഷിൻ അടുത്ത് കിടപ്പുണ്ട് .. അവൻ ഉറങ്ങിയോ ഇല്ലയോന്ന്

അവൾക്ക് മനസിലായില്ല .. റൂമിലെ ലൈറ്റ് കെടുത്തി ,ഒരു ഫാൻസി ബൾബ് തെളിച്ചിട്ട് മയി പുറത്തിറങ്ങി …

നിവയുടെ റൂമിൽ ചെന്ന് മുട്ടിവിളിച്ചു .. അവൾ ഡോർ തുറന്നില്ല …

” നിവാ …….” മയി ഉറക്കെ വിളിച്ചു …

അകത്ത് നിന്ന് പ്രതികരണമൊന്നും കേട്ടില്ല … മയി എത്ര വിളിച്ചിട്ടും അകത്ത് നിന്ന് നിവയുടെ ശബ്ദം വന്നില്ല .. അവൾക്കൊരു പേടി തോന്നി …

” നിവാ … ഡോർ തുറന്നില്ലേ ,ഞങ്ങളിത് പൊളിക്കും … “

അവൾ നിഷിനെ വിളിക്കുക കൂടി ചെയ്തു …

മൂന്നാല് മിനിറ്റുകൾക്ക് ശേഷം , നിവ ഡോർ ഒരൽപം തുറന്നു , മുഖം മാത്രം പുറത്തേക്കിട്ട് നോക്കി …

” നിന്നെ എപ്പോഴേ വിളിക്കാ ….” മയി അവളോട് ദേഷ്യപ്പെട്ടു .. അവൾ പേടിച്ചു പോയിരുന്നു …

നിവ റിബലിനെപ്പോലെ നോക്കി നിന്നതേയുള്ളു …

” ഡോർ തുറക്ക് …” മയി ആ വാതിലിൽ തള്ളി …

നിവ കല്ല് പോലെ നിന്നു …

” ഡോർ തുറക്ക് നീ …..” മയി ആവർത്തിച്ചു ….

” ഇവിടെ കിടക്കണ്ട … എന്റെ റൂമിൽ നീ കയറി പോകരുത് … എന്റെ അച്ഛനെ കൊല്ലാറാക്കിയത് നീയൊരുത്തിയാ .. നീ ഒറ്റയൊരുത്തി .. ഞാൻ നിന്നോട് പറഞ്ഞതാ ,സമയമാകുമ്പോ ഞാൻ എല്ലാം വീട്ടിൽ പറഞ്ഞോളാന്ന് … ഞാൻ പറഞ്ഞിരുന്നേ എന്റെ അച്ഛന് ഒന്നും വരില്ലാരുന്നു .. നീ കള്ളിയാ… പക തീർക്കുവാ ഞങ്ങളോട് ….. ” നിവ ഒറ്റ ശ്വാസത്തിൽ അലറി …

മയിയുടെ മനസ് മരവിച്ചു … നിവ പറയുന്നതിനൊന്നും സാധാരണ വില കൊടുക്കാറില്ലാത്തതാണ് ..

ഇതിപ്പോ , ഉള്ളിന്റെയുള്ളിലെവിടെയോ താനാണ് കുറ്റക്കാരിയെന്നൊരു തോന്നൽ ഉണ്ടായിരുന്നു … അവളത്ര കൂടി പറഞ്ഞപ്പോൾ മയിക്കത് വല്ലാതെ മനസിനെ മഥിച്ചു …

ഈ നേരം വരെ ഈ വീട്ടിൽ മറ്റാരും തന്നെ കുറ്റപ്പെടുത്തിയില്ല … ഒരു പക്ഷെ മറ്റൊരു കുടുംബത്തിലായിരുന്നെങ്കിൽ , ശരിയും തെറ്റുമൊക്കെ എല്ലാവരും സൗകര്യപൂർവ്വം മറന്ന് കുറ്റം തന്റെ നേർക്ക് ആയേനേ ..

എന്നിട്ടുമിപ്പോൾ നിവയുടെ വാക്കുകൾ തന്നെ കുത്തിനോവിക്കുന്നു …

മയി അവളോട് വാശി പിടിക്കാൻ നിന്നില്ല … പതിയെ പിൻ വാങ്ങി .. അവളുടെ മുന്നിൽ നിവ ഡോർ കൊട്ടിയടച്ചു …

മയി , ബാൽക്കണിയിലേക്ക് നടന്നു .. ചൂരൽ കസേരയിൽ , കൈയിൽ മുഖം താങ്ങി അവളിരുന്നു …

തോളത്ത് ഒരു കൈപതിഞ്ഞപ്പോൾ അവൾ മുഖമുയർത്തി നോക്കി … .

നിഷിൻ ….!

” താൻ വിഷമിക്കണ്ട … തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് എനിക്കറിയാം ….” ആശ്വസിപ്പിക്കാനെന്ന പോലെ അവൻ പറഞ്ഞു …

എന്തുകൊണ്ടോ , ആ സമയത്ത് അവന്റെയാ വാക്കുകൾ അവൾക്കൊരു കരുത്തായിരുന്നു …

” വന്ന് കിടക്ക് ….. ” അവൻ വിളിച്ചു …

അവനെ ഒന്ന് നോക്കിയിട്ട് അവൾ എഴുന്നേറ്റ് കൂടെ ചെന്നു …

ബെഡ് റൂമിൽ കടന്നിട്ട് അവൾ ഡോറടച്ചു..

അപ്പൂസിന്റെ ഇരു വശത്തുമായി അവർ കിടന്നു ….

* * * * * * * * * * * * * * * *

പിറ്റേന്ന് , മയിക്കു മുന്നേ നിഷിനാണ് എഴുന്നേറ്റത് .. അവൻ ആദ്യം ഫോണെടുത്ത് നവീനെ വിളിച്ചു ..

ഇന്നലത്തെ പോലെ തന്നെ തുടരുന്നുവെന്ന് നവീൺ പറഞ്ഞു ..

നിഷിൻ എഴുന്നേറ്റ് കിച്ചണിൽ പോയി ..

മയി കണ്ണു തുറന്നു നോക്കുമ്പോൾ അപ്പൂസ് മാത്രമേ അരികിലുണ്ടായിരുന്നുള്ളു … അവൾ എഴുന്നേറ്റ് കുഞ്ഞിന്റെയടുത്ത് ഒരു പില്ലോ വച്ചിട്ട് , ബെഡിൽ നിന്നിറങ്ങി …

ഫ്രഷ് ആയിട്ട് അവൾ കിച്ചണിൽ ചെല്ലുമ്പോൾ , നിഷിൻ ദോശ ചുട്ടു തുടങ്ങിയിരുന്നു ..

” ചായ എടുത്ത് കുടിക്ക് … ” നിഷിൻ പറഞ്ഞു …

മയി ഒരു കപ്പിൽ ചായ പകർന്നു കുടിച്ചിട്ട് , സാമ്പാറിനുള്ള വെജിറ്റബിൾസ്‌ കുക്കറിൽ വേകാൻ വച്ചു ..

ഒന്നു രണ്ടു വട്ടം നിവയെ ചെന്നു വിളിച്ചുവെങ്കിലും അവൾ എഴുന്നേറ്റില്ല … മയി പോയി ഹരിതയുടെയും വീണയുടെയും രാജശേഖറിന്റെയും വസ്ത്രങ്ങൾ എടുത്തു വച്ചു ..

അപ്പോഴേക്കും അപ്പൂസുമുണർന്നു …

” നിഷിൻ , വാവയെ വിളിച്ച് എഴുന്നേൽപ്പിച്ചേ … ” മയി തിരക്കിട്ട് പറഞ്ഞു കൊണ്ട് അപ്പൂസിനെ ഭക്ഷണം കഴിപ്പിക്കാനായി പോയി ..

അപ്പൂസിനെ റെഡിയാക്കി , മയിയും പോകാൻ റെഡിയായി വരുമ്പോൾ , നിവയുടെ റൂം തുറന്നു കിടപ്പുണ്ടായിരുന്നു ..

* * * * * * * * * * * * * * * *

നിഷിനും മയിയും നിവയുമെല്ലാം ഹോസ്പിറ്റലിലെത്തിയിട്ടാണ് , നവീൺ വീട്ടിലേക്ക് പോയത് …

ഉച്ചക്കുള്ള ഭക്ഷണം കാന്റീനിൽ നിന്നെടുക്കാമെന്ന് തീരുമാനിച്ചു …

ഹരിത , കുളിച്ചു വന്നപ്പോൾ മയി തന്നെ ദോശ പ്ലേറ്റിൽ എടുത്തു കൊടുത്തു ..

” നീ കഴിച്ചോടി…..” റൂമിൽ ഒരറ്റത്ത് ഒറ്റതിരിഞ്ഞിരിക്കുന്ന നിവയോട് ഹരിത ചോദിച്ചു …

” ങും ………” അവൾ താത്പര്യമില്ലാതെ മൂളി …

വീണ അപ്പോഴും നിവയോട് ഒന്നും സംസാരിച്ചില്ല …

രാവിലെ തന്നെ ഹരിതയുടെ സഹോദരൻ ഹരീഷും ഭാര്യയും ഹോസ്പിറ്റലിൽ വന്നു …

മയി രാവിലെയാണ് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞത് … അമ്മയും ചെറിയച്ഛനും കിച്ചയും വരുന്നുണ്ടെന്ന് പറഞ്ഞു ..

” ഞാൻ വീട്ടിലോട്ട് പോകുവാ ….” ഇടയ്ക്ക് നിവ എഴുന്നേറ്റ് ചെന്ന് ഹരിതയോട് പറഞ്ഞു …

” എങ്കിൽ പിന്നെ നിനക്ക് കണ്ണേട്ടന്റെ കൂടെ പൊയ്ക്കൂടാരുന്നോ …”

” ഞാൻ തനിച്ച് പൊയ്ക്കോളാം … “

” കണ്ണേട്ടനിപ്പോ തിരിച്ചു വരും … നീയവിടെ ഒറ്റയ്ക്ക് എന്തെടുക്കാനാ …..” ഹരിത ചൂടായി …

മയി ആ സമയം പുറത്തു നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു …

സ്മൃതിയായിരുന്നു ഫോണിൽ ..

ഫാദറിൻലോ ഹോസ്പിറ്റലിലാണെന്ന് അവൾ സ്മൃതിയെ അറിയിച്ചു ..

” സാരമില്ല .. ഇവിടുത്തെ എന്റെ എൻകേജ്മെന്റ്സ് കഴിഞ്ഞിട്ട് ഞാനങ്ങോട്ട് വരാം …… ” സ്മൃതി പറഞ്ഞു ..

”ശരി ……..”

അവളോട് സംസാരിച്ച് ഫോൺ വയ്ക്കുമ്പോൾ മയിക്ക് ഒരു വല്ലായ്മ തോന്നി ..

പ്രദീപിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മാറ്റൊലി കൊണ്ടു ..

മയി റൂമിൽ ചെല്ലുമ്പോ നിവ വീട്ടിൽ പോകാൻ വാശി പിടിച്ചു നിൽക്കുകയായിരുന്നു ..

” മയീ … അവൾക്ക് വീട്ടിൽ പോണോന്ന് ….” ഹരിത പറഞ്ഞു …

മയി നിവയെ രൂക്ഷമായി ഒന്ന് നോക്കി ..

” പോകണ്ട …. ഇവിടെ ഇരുന്നാൽ മതി ….” മയി കടുപ്പിച്ച് പറഞ്ഞു …

നിവ പിന്നെ കൂടുതൽ വഴക്കിന് നിന്നില്ല …

നവീൺ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത് .. അപ്പോഴേക്കും മയിയുടെ വീട്ടിൽ നിന്നും എത്തിയിരുന്നു ..

* * * * * * * * * * *

സ്മൃതി ഹോസ്പിറ്റലിനു മുന്നിലെത്തിയിട്ട് മയിയെ ഫോണിൽ വിളിച്ചു ..

മയി ഹരിതയോട് പറഞ്ഞിട്ട് റൂമിൽ നിന്നിറങ്ങി .. അവൾക്കാണെങ്കിൽ അന്ന് സ്മൃതിയോട് സംസാരിക്കുവാനുള്ള മാനസികാവസ്ഥയില്ലായിരുന്നു .. എങ്കിലും അവളിത്രയും ദൂരം വന്നിട്ട് , ഒഴിവാക്കുന്നത് ശരിയല്ല എന്നു കരുതി ഇറങ്ങിച്ചെന്നു …

സ്മൃതിയെ കൂട്ടി മയി നേരെ ക്യാൻറീനിലേക്ക് പോയി …

” അപ്പോ നിഷിന് പണ്ട് പ്രണയമുണ്ടായിരുന്നോ എന്ന് അറിയണം നിനക്ക് ….” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സ്മൃതി , മയിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു …

” പ്രണയം അല്ല … ആ കത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു സ്ത്രീയും കുഞ്ഞും മറുവശത്തുണ്ടോന്നറിഞ്ഞാൽ മതി … ” മയി പറഞ്ഞു ..

” ഉണ്ടെങ്കിൽ നീയെന്ത് ചെയ്യും …? “

” ഡിവോർസ് ചെയ്യും ….” മയിക്ക് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു ..

” പിന്നെ നീയെന്തിനാ കെട്ടിയെ … കത്ത് നിനക്ക് അന്നേ കിട്ടിയതല്ലായിരുന്നോ .. ?”

” എടീ , ഊരും പേരുമില്ലാത്തൊരു കത്ത് എടുത്തു കാണിച്ചാൽ എന്റെ വീട്ടുകാര് പറയും അത് കല്യാണം മുടക്കാൻ ഞാൻ തന്നെ എഴുതിയതാന്ന് .. അമ്മാതിരി ഷോ ഓഫ് ഞാൻ കല്യാണത്തിന് മുന്നേ കാണിച്ചാരുന്നു …. ” മയി ജാള്യതയോടെ പറഞ്ഞു …

” ആ ബെസ്റ്റ് ….. എന്തായാലും എന്റെയറിവിൽ നിഷിൻ അങ്ങനെയൊന്നുമല്ല .. ഒരിത്തിരി മീഡിയ മാനിയയുണ്ട് .. അത് പണ്ടേ എനിക്കും തോന്നിയതാ … പക്ഷെ നീ പറയുന്ന പോലെ അത്ര കുഴപ്പക്കാരനൊന്നുമല്ല .. ഇടയ്ക്കൊക്കെ വീട്ടില് ചർച്ചകൾ വരുമ്പോ ചേച്ചി പറയാറുണ്ട് .. നിഷിൻ അവരുടെ ഗ്യാങ്ങിലെ ഏറ്റവും നല്ല പേർസണാലിറ്റിയായിരുന്നു എന്ന് …..”

” എനിക്ക് നിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട … സത്യം മാത്രം അറിഞ്ഞാൽ മതി .. വീണ്ടും പറയുവാ … ലവ് അഫയർ .. ഒന്നല്ല ഒരായിരം ഉണ്ടായിരുന്നെങ്കിലും എന്റെ കൺസേണല്ല .. ഇതിപ്പോ നിഷിന്റെ സമ്മതത്തോടെ തന്നെയാ ഞാൻ അന്വേഷിക്കുന്നേ …. “

” എനിക്ക് മനസിലായെടി … പക്ഷെ ഒന്ന് ഞാനുറപ്പിച്ച് പറയാം … നിനക്ക് അയാളുടെ പാസ്റ്റ് അന്വേഷിക്കാൻ അയാൾ തന്നെ അനുമതി തന്നിട്ടുണ്ടെങ്കിൽ , ആൾ ജനുവിനാണ് … ഒരു സംശയവും വേണ്ട … “

മയി മിണ്ടാതിരുന്നു …

” നീ ടെൻസ്ഡ് ആകണ്ട .. ചേച്ചി , അടുത്തയാഴ്ച ഡെലിവറിക്ക് വേണ്ടി നാട്ടിൽ വരും .. നമുക്ക് പാലക്കാട് പോയി ചേച്ചിയെ കാണാം ….”

” പാലക്കാട് ….. ചേച്ചി പാലക്കാട് ആണല്ലേ … “

” ചേച്ചീടെ ഹസ്ബന്റ് ഒറ്റപ്പാലമാണ് … “

” അവിടെയൊരു ബ്രാഹ്മണ ഇല്ലത്തിലാണെന്നാ കത്തിൽ … “

” എങ്കിൽ പിന്നെ അതും കണ്ട് പിടിച്ചിട്ട് നമുക്ക് തിരിച്ചു വന്നാൽ മതി .. ” സ്മൃതി ചിരിച്ചു …

മയിയും നേർത്തൊരു ചിരി ചിരിച്ചു…

സ്മൃതിയെ യാത്രയാക്കാൻ വരുമ്പോൾ , അവർക്കെതിരെ പ്രദീപ് നടന്നു വന്നു …

” എടീ , ഇത് … ഇത് പ്രദീപല്ലേ …..” സ്മൃതി ചോദിച്ചു …

” അതേ ….”

” അവനെന്താ ഇവിടെ ……?” സ്മൃതി നെറ്റി ചുളിച്ചു …

” അവന്റെ അമ്മയിവിടെ അഡ്മിറ്റാണ് … “

” അപ്പോ .. നിങ്ങൾ തമ്മിൽ ഇപ്പോഴും കോൺടാക്റ്റ് ഉണ്ടോ …? ” സ്മൃതി ചോദിച്ചു …

മയി വെറുതെ ചിരിച്ചു …

” ഇവിടെ വച്ച് കണ്ടപ്പോ പറഞ്ഞു .. അത്രേയുള്ളു …. “

അപ്പോഴേക്കും പ്രദീപ് അവർക്കടുത്തേക്ക് വന്നു …

രാജശേഖറിന്റെ വിവരങ്ങൾ അന്വേഷിച്ചിട്ട് അവൻ അവരെ കടന്ന് പോയി ..

സ്മൃതിയെ യാത്രയാക്കി തിരിഞ്ഞ മയിയുടെ കാലുകളുടെ വേഗത കുറഞ്ഞു … റിസപ്ഷനിൽ സംസാരിച്ചു നിൽക്കുന്ന ആളിൽ മയിയുടെ കണ്ണുകളുടക്കി ………

പ്രദീപ് മനസിൽ കോരിയിട്ട തീ ആളിത്തുടങ്ങുന്നത് മയി അറിഞ്ഞു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി .

 

അമൃത അയന്റെ മറ്റു നോവലുകൾ

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 23”

Leave a Reply

Don`t copy text!