Skip to content

രണ്ടാം താലി – ഭാഗം 3

randam-thaali

കാവിലെ ഇരുളിൽ നിന്നും മുന്നിലേക്ക് വന്നു നിന്ന ആൾരൂപം കണ്ടു മുത്തശ്ശിയും ധ്വനിയും ഒന്ന് ഞെട്ടി….

“””ആരാത്..??

ഭയം പുറത്തു കാട്ടാതെ മുത്തശ്ശി ചോദിച്ചു..

“””ഞാൻ  ഈ വാഴൂർ തറവാട് അന്വേഷിച്ചു വന്നതാണ്..

ഇവിടെത്തിയപ്പോൾ വഴി തെറ്റിയോ എന്നൊരു സംശയം..

പറ്റുമെങ്കിൽ അവിടേക്കുള്ള വഴിയൊന്നു പറഞ്ഞു തരാമോ..?

അവർക്ക് കേട്ടു പരിചിതമല്ലാത്ത ഒരു പുരുഷ ശബ്ദം ആയിരുന്നു അത്..

“”നിങ്ങളാരാണ് ..?? എന്താ ഈ നേരത്ത് അവിടേക്ക് ഒരു യാത്ര..

“””അതുപിന്നെ ഞാൻ അവിടത്തെ  ഉണ്ണികൃഷ്ണനില്ലേ

അവന്റെ കൂട്ടുകാരൻ ആണ്….

കുറച്ചു നാൾ അവിടെ താമസിക്കാൻ വന്നതാണ്…

വഴിയൊക്കെ എനിക്ക് അവൻ പറഞ്ഞു തന്നിരുന്നു പക്ഷേ ഇവിടെത്തി യപ്പോഴേക്കും രാത്രി ആയി പോയി..

പോരാത്തതിന് ഞാൻ ആണെങ്കിൽ ഇത്തിരി കുടിച്ചും പോയി..

അതുകൊണ്ട്  വഴി തെറ്റിയോ എന്നെനിക്കൊരു  സംശയം..

“”””ഹേയ് ഇല്ല.. ദേ നേരെ ആ കാണുന്നത് ആണ് വാഴൂർ തറവാട്..

മുത്തശ്ശി അയാളുടെ അടുത്തേക്ക് ചെന്ന് വഴി കാട്ടി കൊടുത്തു..

അയാൾ സംസാരിക്കുമ്പോൾ എല്ലാം മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു നിന്നിരുന്നു..

“”ഓ അപ്പോൾ ഈ കാണുന്നത് ആവും കാരശ്ശേരി തറവാട് അല്ലേ..

അയാൾ ഞങ്ങളുടെ തറവാട് ചൂണ്ടി കാണിച്ചു ചോദിച്ചു ..

“”അതേ.. ഞങ്ങളുടെ തറവാട് ആണത്….

“”ഓ അപ്പോൾ അവിടത്തെ കല്യാണി മുത്തശ്ശി ആണല്ലേ..

മുത്തശ്ശിയോട് ചോദിച്ചാൽ മതി താക്കോൽ തരുമെന്ന് അവൻ പറഞ്ഞിരുന്നു..

“””ആണോ.. എന്നാൽ

മോൻ വാ താക്കോൽ  ഞാൻ എടുത്തു തരാം എന്നും പറഞ്ഞു മുത്തശ്ശി തറവാട്ടിലേക്ക് നടന്നു.. പിന്നാലെ ഞാനും..

ഞങ്ങൾക്ക് പിന്നാലെ അയാൾ  ആടിയാടി വന്നു മുറ്റത്തു നിന്നു..

ലൈറ്റിന്റെ വെട്ടത്തിൽ ഞാനാ മുഖം കണ്ടു..

അലസമായി കിടക്കുന്ന കുറച്ചു നീണ്ട മുടി..

കറു കറുത്ത കട്ടി താടിയും മീശയും..

ചുണ്ടിൽ ചെറു പുഞ്ചിരി..

മുഖത്ത് വിയർപ്പ് പൊടി ഞ്ഞിരിക്കുന്നു..

ഒരു  നീല ഷർട്ടും മുണ്ടുമാണ് വേഷം..

ഷർട്ട്‌  ആണെങ്കിൽ വിയർപ്പിൽ കുളിച്ചിരിക്കുന്നു..

അയാളുടെ കുഞ്ഞു കണ്ണുകൾ കൊണ്ട് എന്നെ  അടിമുടി ഒന്ന് നോക്കി

പിന്നെ  അയാൾ തല താഴ്ത്തി കൊണ്ട് അവിടെ ശർദ്ധിച്ചു..

“”അയ്യേ എന്താടോ ഈ കാണിച്ചത് എന്നും ചോദിച്ചു ഞാൻ അയാൾക്ക് നേരെ ദേഷ്യപ്പെട്ടു..

“”സോറി.. സോറി കുറച്ചു വെള്ളം തന്നാൽ ഞാൻ വൃത്തിയാക്കി തരാം….

“”ഓ വേണ്ട ഞാൻ ചെയ്തോളാം നിങ്ങളൊന്നു പോയി തന്നാൽ മതി..

ദേഷ്യത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു..

അപ്പോഴേക്കും മുത്തശ്ശി താക്കോൽ എടുത്തു കൊണ്ട് വന്നു….

“”കണ്ടില്ലേ മുത്തശ്ശി ഇയാൾ കാണിച്ചു വെച്ചേക്കുന്നത്..?

“”സോറി.. ഞാൻ വൃത്തിയാക്കാം, വെള്ളം താ എന്നും പറഞ്ഞയാൾ നിന്ന് ആടി കുഴയുക ആയിരുന്നു..

“”വേണ്ട മോൻ പൊക്കോ ഇത് ഞങ്ങൾ വൃത്തിയാക്കിക്കോളാം എന്നും പറഞ്ഞു മുത്തശ്ശി അയാൾക്ക് നേരെ താക്കോൽ നീട്ടി..

അതും വാങ്ങി ഞങ്ങളോട് ഒരു നന്ദിയും പറഞ്ഞു  അയാൾ അവിടെ നിന്നും ഇറങ്ങി നടന്നു..

“”മാനത്തു ഉദിച്ചു നീക്കണതാരണ്ട..?

ഞാനണ്ട ചന്തിരനാണ്ട….

താഴത്ത് നിൽക്കാത്തത് എന്താണ്ടാ..?

എന്നൊരു പാട്ട് നാക്ക്‌ കുഴഞ്ഞു പാടി കൊണ്ടാണ് അയാൾ നടന്നത്..

അതും കേട്ട് കൊണ്ട് ഞാൻ പോയി അയാൾ ശർദ്ധിച്ചിടത്തു വെള്ളം ഒഴിച്ചു..

“””ഇനി ഇത് ഏത് മാരണം ആവോ..

ഉണ്ണിയേട്ടന് ഇതുപോലത്തെ കുടിയന്മാരും ഒക്കെ ആയിട്ടാണോ കൂട്ട്..

ഒരൽപ്പം ദേഷ്യം കലർത്തി ഞാൻ പറഞ്ഞു..

“””ഉണ്ണിയൊക്കെ ബാംഗ്ലൂർ അല്ലേ കുട്ട്യേ അവിടൊക്കെ ഉള്ളവർ ഇങ്ങനെ ഒക്കെ ആവും..

ആ അല്ലെങ്കിൽ തന്നെ നമ്മൾ എന്തിനാ വേണ്ടാത്ത കാര്യത്തിൽ തലയിടുന്നത്..

അവന്റെ തറവാട്ടിൽ ആര് വരണം എന്ന് അവനല്ലേ തീരുമാനിക്കുന്നത്..

“””മ്മ്മ് അതൊക്ക ശെരി തന്നെ പക്ഷേ ഉണ്ണിയേട്ടൻ വിളിക്കുവാണെങ്കിൽ ഞാൻ പറയും ഇവിടെ നമുക്ക് അയാൾ ശല്യം ഒന്നും ആവരുതെന്ന്..

“”ഓ എന്റെ കുട്ട്യേ നീ അതുമിതും പറഞ്ഞു നിൽക്കാതെ വരാൻ നോക്ക് എന്നും പറഞ്ഞു മുത്തശ്ശി എന്റെ കൈയും പിടിച്ചു തറവാട്ടിലേക്ക് നടന്നു കേറി..

എന്റെ തറവാടിന്റെ നേരെ അപ്പുറത്തെ തറവാട് ആണ് വാഴൂർ തറവാട്..

ഉണ്ണിയേട്ടനും അച്ഛനും അമ്മയും ആണ് അവിടെ ഉണ്ടായിരുന്നത്..

ഉണ്ണിയേട്ടൻ ബാംഗ്ലൂർ ജോലി കിട്ടി അവിടെ വീട് എടുത്തു താമസ മായതോടെ അച്ഛനെയും അമ്മയെയും അങ്ങോട്ടേക്ക് കൂട്ടികൊണ്ട് പോയി..

അതോടെ അനാഥമായി ആളും അനക്കവും ഇല്ലാതെ കിടക്കുവാണ് ആ തറവാട്..

വർഷത്തിൽ ഒന്നോ രണ്ടോ തവണ എല്ലാരും കൂടി വന്നു രണ്ടാഴ്ച താമസിക്കാറുണ്ട്..

ഉണ്ണിയേട്ടൻ ആള് ഭയങ്കര ഫ്രണ്ട്‌ലി ആണ്..

എപ്പോഴും ചിരിച്ച മുഖം..

എനിക്ക് എന്റെ സ്വന്തം ഏട്ടനെ പോലെ ആണ്..

അതുപോലെ ആണ് എന്നെ കെയർ ചെയ്യാറുള്ളത്..

എന്റെ കാര്യങ്ങൾ എല്ലാം ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞിരുന്നു..

ഏട്ടന്റെ വാക്കുകൾ ആണ് എനിക്ക് കൂടുതൽ ആശ്വാസം പകർന്നത്..

എല്ലാവരുടെയും മുന്നിൽ തല ഉയർത്തി ജീവിക്കണം എന്ന് പറഞ്ഞതും ഏട്ടനായിരുന്നു..

ഉടനെ ഏട്ടൻ വരുമെന്ന് പറഞ്ഞിരുന്നു..

പക്ഷേ ഇങ്ങനെ ഒരാൾ വരുന്ന കാര്യം മാത്രം പറഞ്ഞില്ല..

ഇനി അയാൾ ശെരിക്കും ഉണ്ണിയേട്ടന്റെ ഫ്രണ്ട് തന്നെ ആയിരിക്കുമോ..

നൂറായിരം സംശയങ്ങൾ ധ്വനിയുടെ മനസ്സിൽ ഉയർന്നു വന്നു..

ഉണ്ണിയേട്ടന്റെ ഫോൺ വിളിച്ചു നോക്കിയിട്ട്  ആണെങ്കിൽ സ്വിച്ച് ഓഫ്‌ എന്നാണ് പറയുന്നതും..

രാവിലെ എന്തായാലും ഒന്നൂടി വിളിച്ചു നോക്കണം എന്ന് ധ്വനി മനസ്സിൽ ഉറപ്പിച്ചു..

—————————————————–

രാത്രി ഭക്ഷണം കഴിച്ചു കുറച്ചു സമയം മുത്തശ്ശിയുമായി സംസാരിച്ചിരുന്നു….

മുത്തശ്ശിയുടെ മടിയിൽ കുറച്ചു നേരം പഴയ കഥകൾ കേട്ടു കിടന്നു..

പിന്നെ ഞാനും മുത്തശ്ശിയും ഉറങ്ങാനായി കിടന്നു..

പതിവ് പോലെ തന്നെ രാത്രിയിൽ ഓർമ്മകൾ വിരുന്നെത്തിയെന്നെ വല്ലാതെ നോവിച്ചു തുടങ്ങി..

മറക്കാൻ ശ്രമിക്കുന്നത് ഓരോന്നും മനസ്സിൽ തെളിഞ്ഞു വന്നു..

അറിയാതെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

നെഞ്ചിലാകെ ഒരു പിടച്ചിൽ..

ഉറക്കം വരാതെ  എഴുന്നേറ്റു ഞാൻ ജനലരുകിൽ പോയി നിന്നു..

ഇവിടെ നിന്നും നോക്കിയാൽ വാഴൂർ തറവാട് കാണാം..

ഇരുൾവീണു കിടന്നിരുന്ന തറവാട്ടിൽ കുറച്ചു നാളുകൾക്ക് ശേഷം വെട്ടം വീണിരിക്കുന്നു..

ഉമ്മറ കോലായിലെ ചാരു കസേരയിൽ അയാൾ കിടപ്പുണ്ട്..

മുഖത്തു എന്തോ വെച്ച് മറച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ല..

പുസ്തകമോ മറ്റോ ആണെന്ന് തോന്നുന്നു..

അറിയാത്തൊരു സ്ഥലത്തു ഈ രാത്രി തന്നെ വരാൻ മാത്രം കിറുക്ക് ഉള്ള ഇയാൾ ആരാണാവോ..

ആ ഇനി ആരെങ്കിലും ആവട്ടെ ഇതൊക്ക ഞാൻ എന്തിനാ അറിയുന്നത്..

ധ്വനി സ്വയം ചോദിച്ചു..

കുറച്ചു നേരം കൂടി ജനലരുകിൽ നിന്ന് ഇളം കാറ്റും കൊണ്ടു പുറത്തെ രാത്രി കാഴ്ചയും ആസ്വദിച്ചു നിന്ന ശേഷം ധ്വനി പോയി കിടന്നു..

ഓരോന്ന് ചിന്തിച്ചു കിടന്നവൾ എപ്പോഴോ ഉറങ്ങി പോയി..

———————————————————

പുലർച്ചെ മുത്തശ്ശി വിളിക്കുമ്പോൾ ആണ് ധ്വനി എഴുന്നേറ്റത്..

കുറച്ചു നാള് കൂടിയാണ് സുഖകരമായ ഒരുറക്കം ഇങ്ങനെ കിട്ടുന്നത്..

അമ്പലത്തിൽ ചെന്ന് മുത്തിയമ്മയുടെ മുന്നിൽ തന്റെ സകല സങ്കടങ്ങളും ഇറക്കി വെച്ച് ഭാരം ഒഴിച്ചത് കൊണ്ടാവും ഇങ്ങനെ ഒരുറക്കം കിട്ടിയതെന്ന് അവൾക്ക് തോന്നി..

മെല്ലെ എഴുന്നേറ്റവൾ മുഖം കഴുകി വന്നു മുറ്റം അടിക്കുമ്പോൾ ആണ് ഇന്നലെ കണ്ട ആളെക്കുറിച്ച് ഓർമ്മ വന്നത്..

അവിടേക്ക് അവൾ കണ്ണ് പായിച്ചു നോക്കിയെങ്കിലും അവിടെങ്ങും അയാളെ കണ്ടില്ല..

ഇനി ചിലപ്പോൾ  രാത്രി തന്നെ അകത്തു കേറി പോയിരിക്കാം..

“””കുട്ട്യേ നീ ഇത് എന്ത് ആലോചിച്ചാണ് മുറ്റം അടിക്കുന്നത്..

“”അതുപിന്നെ മുത്തശ്ശി ഇന്നലെ നമ്മൾ കണ്ട ആള് അവിടുണ്ടോ എന്ന് നോക്കിയതാണ്..

“””ഓ അയാൾ അകത്തെങ്ങാനും കാണും..

നീ വേഗം മുറ്റമടിച്ചു വന്നു ചായ ഇടാൻ നോക്ക്..

“”ഓ തീർന്നു മുത്തശ്ശി,ദേ ചായ ഇപ്പോൾ ഇട്ടു തരാട്ടോ..

എന്നും പറഞ്ഞവൾ നേരെ അടുക്കളയിലേക്ക് പോയി..

———————————————————

രാവിലത്തെ ജോലിയും തീർത്തു കുളിച്ചു ഭക്ഷണം കഴിച്ചു ഇരിക്കുമ്പോളാണ് ധ്വനിയുടെ ഫോൺ റിങ് ചെയ്തത്..

അവൾ ചെന്ന് ഫോൺ എടുത്തു നോക്കിയതും സ്‌ക്രീനിൽ ഉണ്ണിയേട്ടൻ എന്ന് തെളിഞ്ഞു നിൽക്കുന്നത് കണ്ടു..

അവൾ കോൾ അറ്റൻഡ് ചെയ്തു..

“””ഹലോ ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടൻ എവിടായിരുന്നു..??

ഞാൻ ഇന്നലെ ഒരുപാട് തവണ വിളിച്ചിരുന്നു..

“”ഹാ! ഡി എന്റെ ഫോൺ എന്തോ ഇടക്ക് ഓഫായി പോയി..

അല്ല നീ എന്തിനാ വിളിച്ചത്..??

“”അതോ.. അതുപിന്നെ ഉണ്ണിയേട്ടന്റെ ഫ്രണ്ട് ആണെന്നും പറഞ്ഞു ഇന്നലെ ഒരാൾ വന്നിരുന്നു..

“””ഹാ അവനെത്തിയോ അവിടെ.. ഡി അതെന്റെ ഫ്രണ്ട് ആണ്..

ശിവജിത്ത്..

എഴുത്തുകാരൻ ആണ്..

“””മ്മ്മം നല്ല കൂട്ടുകാരൻ, ആള് ഇന്നലെ വന്ന കോലം ഒന്ന് കാണേണ്ടത് ആയിരുന്നു..

“””ഹഹഹ കുടിച്ചിട്ടാവും അല്ലേ വന്നത്..

ആളൊരു പ്രത്യേക ടൈപ്പ് ആണ്..

എന്നാലും പ്രശ്നക്കാരൻ ഒന്നുമല്ല..

“”മ്മ്മം ആവാതെ ഇരുന്നാൽ മതി..

“”ഹേയ് പേടിക്കണ്ടടി.. ഞാൻ രണ്ടു ദിവസത്തിനുള്ളിൽ അങ്ങ് വരുന്നുണ്ട്..

പറ്റുമെങ്കിൽ നീ പോയി ആ വീടൊക്കെ അടിച്ചു വൃത്തിയാക്കി ഇട്ടേക്കണേ.

അത് പറയാൻ കൂടിയിട്ടാണ് ഞാൻ ഇപ്പോൾ വിളിച്ചത്..

“”ആയിക്കോട്ടെ ഏട്ടാ.. ഞാൻ ചെയ്തോളാം..

“””ശെരി എന്നാൽ കുറച്ചു തിരക്കുണ്ട്.. പിന്നെ വിളിക്കാം.

“””ഓക്കേ ഏട്ടാ ബൈ  എന്നും പറഞ്ഞു അവൾ കോൾ കട്ട്‌ ആക്കി..

“””കുടിച്ചു കറങ്ങി നടക്കുന്ന എഴുത്തുകാരൻ.. കൊള്ളാം

ഹാ എന്തായാലും ഇനി ഏട്ടൻ പറഞ്ഞ സ്ഥിതിക്ക് തറവാട് അടിച്ചു വാരി ഒന്ന് വൃത്തിയാക്കി ഇട്ടേക്കാം..

എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ധ്വനി വാഴൂർ തറവാട്ടിലേക്ക് നടന്നു..

തറവാട്ട് മുറ്റത്ത്‌ കരിയിലകൾ വീണു കിടക്കുന്നു ..

ആ കരിയിലകൾ ചവിട്ടി മെതിച്ചവൾ  നടക്കുന്നതിന് ഇടയിൽ  അവൾ മിഴികൾ  പാളിച്ചൊന്നു  ചുറ്റിലും  നോക്കി..

അയാളെ അവിടെങ്ങും കണ്ടില്ല..

ഉടുത്തിരുന്ന ദാവണി തുമ്പു വലതു കൈയുടെ ചൂണ്ടു വിരലിൽ ചുറ്റി കൊണ്ട് ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും അവളുടെ ഉള്ളിൽ ഒരൽപ്പം ടെൻഷൻ ഉണ്ടായിരുന്നു..

വന്നിരിക്കുന്ന ആളെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല..

ഉണ്ണിയേട്ടൻ അയാൾ പാവമാണെന്ന് പറഞ്ഞെങ്കിലും കുടിച്ചു കഴിഞ്ഞുള്ള മനുഷ്യന്റെ സ്വഭാവം പറയാൻ പറ്റില്ലല്ലോ..

അതുകൊണ്ട് തന്നെ ധ്വനിക്ക് ഉള്ളിൽ തെല്ലു ഭയം ഉണ്ടായിരുന്നു….

അവൾ മന്ദം മന്ദം നടന്നു ഉമ്മറപടിയിലേക്ക് കാല് വെച്ചപ്പോൾ തന്നെ ഒഴിഞ്ഞൊരു മദ്യകുപ്പി നിലത്ത് കിടക്കുന്നത് കണ്ടു..

നിലത്ത് ആണെങ്കിൽ കുറെ പേപ്പറുകൾ ചുരുട്ടി കൂട്ടി ഇട്ടിരിക്കുന്നു..

അവൾ മെല്ലെ ചെന്ന് അതിലൊന്ന് എടുത്തു തുറന്നു നോക്കി..

കുറച്ചു കുത്തി വരക്കൽ മാത്രം അതിലുണ്ട്..

അവൾ ആകാംഷയോടെ ഓരോ പേപ്പറും എടുത്തു തുറന്നു നോക്കി..

എല്ലാത്തിലും അങ്ങനെ തന്നെ..

എഴുത്തുകാരന് ഭാവന വന്നു കാണില്ല എന്നും പറഞ്ഞവൾ ഊറി ചിരിച്ചു..

പിന്നെ അവിടെ നിന്നും എഴുന്നേറ്റവൾ അകത്തേക്ക് നടന്നു..

അവളുടെ കാൽ കൊലുസ്സിന്റെ നാദം അവിടെ ആകെ മുഴങ്ങി നിന്നു..

അവളുടെ മിഴികൾ അയാളെ തേടി കൊണ്ടിരുന്നു..

“””ശ്ശെടാ ഇയാൾ ഇത് എവിടെ പോയി കിടക്കുന്നു..

എന്നും പറഞ്ഞവൾ താഴേക്ക് നോക്കുമ്പോൾ ആണ് നിലത്ത് വീണു കിടക്കുന്ന രക്തത്തുള്ളികൾ അവളുടെ കണ്ണിലുടക്കിയത്….

“”എന്റെ ദേവി എന്നും വിളിച്ചവൾ നെഞ്ചിൽ കൈവെച്ചു ഞെട്ടി തരിച്ചു നിന്നു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!