Skip to content

രണ്ടാം താലി – ഭാഗം 5

randam-thaali

ഇരുളിൽ നിന്ന ആള് അവിടെ നിന്ന് പരുങ്ങുന്നത് പോലെ അവൾക്ക് തോന്നി..

“””ആരാത്.. ഇരുട്ടിന്റെ മറപറ്റി നിൽക്കാതെ വെളിച്ചത്തേക്ക് വാ….

അതോ ഞാൻ ഈ വാക്കത്തിയുമായി അങ്ങോട്ട് വരണോ..?

ധ്വനി ധൈര്യം സംഭരിച്ചു ഉറച്ച ശബ്ദത്തിൽ ചോദിച്ചു..

അത് കേട്ടതും ആ രൂപം പതിയെ വെളിച്ചത്തിലേക്ക് വന്നു….

കള്ള് ചെത്തുകാരൻ രാമു..

തലയിൽ തോർത്തൊക്കെ കെട്ടി വളിച്ച ചിരിയോടെ അയാൾ അവളെ നോക്കി…

“”ഹാ ആരിത് രാമു ചേട്ടനോ..? ചേട്ടൻ രാത്രിയും കള്ള് ചെത്താൻ ഇറങ്ങി തുടങ്ങിയോ..?

പരിഹാസത്തോടെ ധ്വനി ചോദിച്ചു..

“”അതുപിന്നെ മോളെ ഞാൻ  ഇതുവഴി പോയപ്പോൾ ഒന്ന് മൂത്രമൊഴിക്കാൻ നിന്നത് ആണ്..

“”ഉവ്വ ഉവ്വ.. ഈ സമയത്ത് ഇവിടെ വന്നുള്ള മൂത്രമൊഴി അത്ര നല്ലതിന് ആവില്ല..

അതുകൊണ്ട് ചേട്ടൻ വേഗം സ്ഥലം വിടാൻ നോക്ക്..

ഞാൻ ചേച്ചിയോട് ഇതേ കുറിച്ചൊന്ന് പറയുന്നുണ്ട്….

“”അയ്യോ മോളെ ചതിക്കല്ലേ.. ഞാൻ ഇനി രാത്രി ഈ വഴി വരത്തെ ഇല്ല..

“”മ്മ്മ് അങ്ങനെ ആയാൽ ചേട്ടന് കൊള്ളാം..

ഓരോരോ പകൽ മാന്യമാർ രാത്രി ആവുമ്പോൾ ഇറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ..

ചേട്ടൻ വേഗം പോവാൻ നോക്ക്..

അത് കേട്ടതും അയാൾ വേഗം സ്ഥലം തന്നെ കാലിയാക്കി..

അപ്പോഴാണ് അവൾക്കും ശ്വാസം നേരെ വീണത്..

ഇതുവരെ എവിടുന്നൊക്കെയോ കിട്ടിയ ധൈര്യം കൊണ്ടാണ് ഓരോന്ന് പറഞ്ഞു നിന്നത്..

എന്നാലും എന്നെക്കൊണ്ട് ഇങ്ങനെ സാധിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല..

ഇനിയെന്തായാലും ഇവനെ പോലെയുള്ള ഞാഞ്ഞൂലുകളെ പേടിക്കില്ല..

ധ്വനി മനസ്സിൽ ഉറപ്പിച്ചു..

“”എങ്ങനെ ഉണ്ട് മുത്തശ്ശി എന്റെ പെർഫോമൻസ്..

മുത്തശ്ശിയുടെ കൊച്ചുമോൾ തന്നെ അല്ലേ..

“”അതേ നീ എന്റെ കൊച്ചു മോള് തന്നെ….

പെമ്പിള്ളേർ ആയാൽ ഇങ്ങനെ വേണം..

കുറച്ചൊക്കെ തന്റേടം ഇല്ലെങ്കിൽ പെണ്ണിന് സ്വസ്ഥമായി ജീവിക്കാൻ പറ്റില്ല മോളെ ..

ഇവന്മാർ ഒക്കെ തലയിൽ കേറി അങ്ങ് നിരങ്ങും..

“”ഇല്ല മുത്തശ്ശി.. ഇനി ഒരുത്തനും നിരങ്ങില്ല..

ഇനി ഇങ്ങോട്ട് വരട്ടെ അപ്പോൾ ഈ ധ്വനി ആരാണെന്നു അവർ അറിയും..

അവളുടെ വാക്കുകളിൽ ആത്മവിശ്വാസവും ധൈര്യവും കലർന്നിരുന്നു..

അത് കേട്ട് മുത്തശ്ശി അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു..

പിന്നെ പോയി കിടന്നു..

ധ്വനി പതിയെ വാതിൽ അടച്ചു കിടന്നു..

തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കിയിട്ടും അവൾക്ക് ഉറക്കം വന്നില്ല..

മറക്കാൻ ശ്രമിച്ച ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു..

താൻ എത്രപ്പെട്ടെന്ന് ആണ് മോശക്കാരി ആയി മാറിയത്..

ഒരു ചതിയിൽ പെട്ടതിന് ഇത്രയേറെ ഒരു പെണ്ണിന് അനുഭവിക്കേണ്ടി വരുമോ..??

ഒളിഞ്ഞും തെളിഞ്ഞും പലരും തന്നെ മോശക്കാരിയാക്കുന്നു..

അവരുടെ നോട്ടവും വാക്കുകളും എല്ലാം വല്ലാതെ നോവിക്കുന്നുണ്ട്..

പക്ഷേ തോറ്റു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല..

എനിക്കും ജീവിക്കണം..

തെറ്റ് ചെയ്തവൻ സുഖമായി ജീവിക്കുമ്പോൾ എനിക്കെന്ത് കൊണ്ട് ആയികൂടാ..

അവളുടെ ചിന്തകൾക്ക് തീ പിടിച്ചു….

ഇനിയെന്തായാലും ഒരാണിനെയും വിശ്വസിക്കില്ല….

ഇനി ഒരാളെയും പ്രണയിക്കത്തുമില്ല..

പ്രണയം എന്നത് ഒരു തരം ചതിക്കുഴിയാണ്….

ഒരിക്കൽ വീണു പോയാൽ നശിച്ചു പോവാൻ തക്കവണ്ണം ഉള്ള ചതിക്കുഴി..

ഇന്ന് ഒരു സ്നേഹ ബന്ധത്തിലും ആത്മാർത്ഥയില്ല..

എല്ലാവരും സ്വാർത്ഥർ….

അങ്ങനെ ഉള്ളവരുടെ ലോകമാണിന്ന്….

ഞാനും അവരിലൊരാൾ ആയി മാറണം….

ധ്വനിയുടെ ചിന്തകൾ കാട് കേറി തുടങ്ങി….

ഉറക്കം വരാതെ അവൾ മെല്ലെ എഴുന്നേറ്റു ജനലരുകിൽ പോയി ഇരുന്നു ജനലഴികളിൽ കൂടെ പുറത്തേക്ക് നോക്കി….

ആകാശത്തു പാതിമാഞ്ഞ ചന്ദ്രൻ നേർത്ത വെട്ടം പൊഴിക്കുന്നു..

ആകാശത്തിലെ നക്ഷത്ര പൂക്കൾ മിന്നി മിന്നി തിളങ്ങി നിൽക്കുന്നു…

പറമ്പിലെ തൈമാവിൽ ചുവട്ടിലെ ഇരുളിൽ ഭൂമിയിലെ നക്ഷത്രങ്ങളായ മിന്നാമിനുങ്ങുകൾ പാറി പറക്കുന്നു….

ചീവിടുകളുടെ ശബ്ദം കേൾക്കാം..

ഇലകളെ തഴുകി  കൊണ്ട് ഇളം കാറ്റ് വീശുന്നുണ്ട്..

കാവിലെ ചെമ്പക പൂക്കളുടെ മാസ്മരിക ഗന്ധം ഇടക്കെന്നെ തഴുകിയ കാറ്റിൽ അലിഞ്ഞു ചേർന്നിരുന്നു..

അത് ആസ്വദിച്ചു ഇരിക്കുമ്പോൾ

മിഴികളുടെ നോട്ടം അറിയാതെ വാഴൂർ തറവാട്ടിലെ ഉമ്മറത്തേക്ക് നീണ്ടു ചെന്നു….

ഉമ്മറ തിണ്ണയിൽ നീണ്ടു നിവർന്നു അയാൾ കിടപ്പുണ്ട്..

കുടിച്ചു ബോധമില്ലാതെയുള്ള കിടപ്പാണെന്ന് തോന്നുന്നു..

ഇവിടെ ഇത്രയൊക്കെ ബഹളം നടന്നിട്ടും അയാൾ വന്നില്ല..

മനപ്പൂർവ്വമോ അതോ ബോധമില്ലാത്തത് കൊണ്ടോ..?

എന്നാലും ഇയാൾ എന്തൊരു മനുഷ്യനാണ്……

എന്തിനാണ് ഇങ്ങനെ അയാൾ കുടിച്ചു നശിക്കുന്നത്..

കുടുംബം നോക്കാതെ കുടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ ജന്മങ്ങൾ….

ഇവരെ ഓർത്ത് നോവ് തിന്നാൻ വിധിക്കപ്പെട്ട കുറച്ചു പാവം ജന്മങ്ങൾ..

അവരുടെ വീട്ടുകാർ..

എല്ലാം കൂടി ഓർത്തപ്പോൾ അവൾക്ക് അയാളോട് ദേഷ്യം തോന്നി….

കുറച്ചു നേരം കൂടെ അവിടെ ഇരുന്ന ശേഷം  അവിടെ നിന്നും എഴുന്നേറ്റു അവൾ  ചെന്നു മുറിയിലെ ലൈറ്റ് ഇട്ടു കട്ടിലിൽ ഇരുന്നു….

അപ്പോഴാണ് മേശപ്പുറത്തു ഇരുന്ന ഫോട്ടോയിൽ ഇരുന്നു അച്ഛനും അമ്മയും തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നിയത്….

അവളത് എടുത്തു കൈയിൽ പിടിച്ചു അതിലേക്ക് തന്നെ നോക്കി..

“”എന്തിനാ എന്നെ നോക്കി ഇങ്ങനെ  ചിരിക്കുന്നത്

..

ഭാഗ്യമില്ലാത്ത ജന്മം ആണെന്റെ..

നിങ്ങളുടെ സ്നേഹം നേരെ ചൊവ്വേ കിട്ടാൻ യോഗമില്ലാത്തവൾ..

എന്തിനാ നിങ്ങൾ എന്നെ തനിച്ചാക്കി പോയത്….?

എന്നെ കൂടെ കൂട്ടായിരുന്നില്ലേ..?

എങ്കിൽ ഞാൻ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു..

അല്ലെങ്കിലും എന്നും ഒറ്റപ്പെടാൻ മാത്രം ആണല്ലോ വിധി..

ശാപം കിട്ടിയ ജന്മം….

അവരുടെ ഫോട്ടോ നോക്കി ഓരോന്ന് പിറു പിറുത്തു കൊണ്ടവൾ അതിനെ ഞെഞ്ചോടു ചേർത്തു പിടിച്ചു വിങ്ങി പൊട്ടി..

മനസ്സാകെ ഒരു പിടച്ചിൽ..

നിറഞ്ഞു തുളുമ്പിയ മിഴിനീർ അവളുടെ കവിളുകളിലൂടെ ഒഴുകി താഴേക്ക് വീണു കൊണ്ടിരുന്നു ….

പുറമെ എത്ര ധൈര്യം കാണിച്ചാലും അവൾ എത്ര ദുർബല ആണെന്ന് അവളുടെ തലയിണക്ക് പറയാൻ ആവും….

കണ്ണീരിൽ മുങ്ങി കുളിച്ച തന്റെ രാത്രിയോർമ്മകൾ അവയോളം തിരിച്ചറിഞ്ഞവ മറ്റൊന്നും ഉണ്ടാവില്ല…..

നെഞ്ചോട് അടക്കി പിടിച്ച ഫോട്ടോ മാറ്റിവെച്ചു കൊണ്ട് അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി….

ആ നാലു ചുവരുകൾക്ക് ഉള്ളിൽ അവളുടെ തേങ്ങൽ ശബ്ദം നിറഞ്ഞു നിന്നു….

ഹൃദയം ചുട്ടു പൊള്ളിക്കുന്ന ഓർമ്മകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ  ഒഴുകിയ

കണ്ണീർ കണങ്ങൾ വീണ് തലയിണ നനഞ്ഞു കുതിർന്നു..

ഒരുപാട് കരഞ്ഞതിനാലാവണം  ധ്വനിക്ക് തല വെട്ടി പിളർക്കുന്നത് പോലെ തോന്നി..

അവൾ എഴുന്നേറ്റു ചെന്നു പാരസെറ്റമോൾ ഗുളിക എടുത്തു കഴിച്ചു വെള്ളവും കുടിച്ചു വീണ്ടും വന്നു കിടന്നു..

കുറച്ചു കഴിഞ്ഞതും തുറന്നിട്ട ജനലഴികളിൽ കൂടി ഒരമ്മയുടെ വാത്സല്യത്തോടെ ഇളം കാറ്റു  വന്നു ധ്വനിയെ തഴുകി കൊണ്ടിരുന്നു…..

നേർത്ത തണുപ്പുള്ള ആ കാറ്റിന്റെ തലോടൽ ഏറ്റവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക് വഴുതി വീണു….

———————————————————

അന്തിച്ചുവപ്പണിഞ്ഞ സൂര്യൻ .. ആകാശത്ത് ചുവപ്പ് രാശി പടർത്തിയിരിക്കുന്നു..

സ്വർണ്ണനിറമുള്ള ഇളം വെയിൽ വയലിനെ സ്വർണ്ണ വർണ്ണമാക്കിയിരിക്കുന്നു..

വിളഞ്ഞു നിൽക്കുന്ന നെൽകതിരുകൾ കൊക്കിലൊതുക്കി കുഞ്ഞി കുരുവികൾ പറന്നു പോവുന്നു..

നീണ്ടു നിവർന്നു കിടക്കുന്ന നെൽപാടത്തിന്റെ വരമ്പിലൂടെ നീല ദാവണി അണിഞ്ഞൊരു പെണ്ണ് ദാവണി തുമ്പു കൈയിൽ കറക്കി കൊണ്ടു ചിരിയോടെ നടന്നു വരുകയാണ് ….

അവൾക്ക് തന്റെ അതേ മുഖഛായ..

പിന്നിലേക്ക് തിരിഞ്ഞവൾ ആർക്കോ പുഞ്ചിരി സമ്മാനി ക്കുന്നുണ്ട്….

അത് അവൾക്ക് പിന്നിലായി നിൽക്കുന്ന ഒരു സ്ത്രീക്കും പുരുഷനും ആയിരുന്നു..

അവരുടെ മുഖവും പതിയെ പതിയെ വ്യക്തമായി വന്നു..

തന്റെ അച്ഛനും അമ്മയും…..

അപ്പോൾ അത് താൻ തന്നെ….

ആർക്കോ പിന്നാലെ ആണെന്റെ നടപ്പ്….

മുന്നിൽ നടക്കുന്ന ആരെയോ കൈകാട്ടി നിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്……

ആരാണ് എന്റെ മുന്നിൽ നടക്കുന്നത്..

പതിയെ പതിയെ ആ ചിത്രം തെളിഞ്ഞു വന്നു….

മുന്നിലായി വെള്ള മുണ്ടും മടക്കി കുത്തി പച്ച കളങ്കളം ഷർട്ട്‌ അണിഞ്ഞൊരാൾ നടപ്പുണ്ട്..

അയാളുടെ മുഖം കാണാൻ ആവുന്നില്ല..

അയാളുടെ പിന്നാലെ ഞാൻ ഓടുകയാണ്..

ഇടക്ക് ഞാൻ ഒന്നൂടി കൈകൊട്ടി വിളിച്ചു.

പെട്ടെന്ന് അയാൾ തിരിഞ്ഞു നോക്കി..

ആ മുഖം തെളിഞ്ഞു വരാൻ തുടങ്ങിയതും തണുപ്പുള്ള ഒരു കൈ  കവിളിൽ തലോടുന്നത് പോലെ തോന്നി ധ്വനി ഞെട്ടി ഉണർന്നു…..

“””എന്തൊരു ഉറക്കാണ് കുട്ട്യേ.. നേരം പുലർന്നത് അറിഞ്ഞില്ലേ..?

മുത്തശ്ശിയുടെ കൈകൾ ആയിരുന്നു അത്..

“””ഇന്നലെ രാത്രി വല്ലാത്ത തലവേദന ആയിരുന്നു..

അതുകൊണ്ട് ഒരു ഗുളിക എടുത്തു ഞാൻ കഴിച്ചിരുന്നു..

അതിന്റെ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാണ് എന്റെ മുത്തശ്ശിയെ..

“””ശെരി ശെരി എന്നാൽ എന്റെ കുട്ടി എഴുന്നേറ്റു പോയി ചായ കുടിക്ക്..

ഞാൻ ചായ ഇട്ടിട്ടുണ്ട്..

“””അയ്യോ മുത്തശ്ശി ചായ ഇട്ടോ.. എന്നെ വിളിച്ചാൽ പോരായിരുന്നോ.. ഞാൻ ഇട്ടു തരില്ലേ..?

“””മ്മ്മം മോളെ വിളിക്കാൻ വന്നപ്പോൾ നല്ല ഉറക്കം ആയിരുന്നു..

അത് കണ്ടപ്പോൾ എന്തോ വിളിക്കാൻ തോന്നിയില്ല ഉറങ്ങിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു….

പിന്നെ ഒരു ദിവസം ഞാൻ ചായ ഇട്ടു എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോവുന്നില്ലല്ലോ…..

“”അതില്ല.. എന്നാപ്പിന്നെ എന്നും ഇനി മുത്തശ്ശി ചായ ഇട്ടോളൂ..

എനിക്ക് കിടന്നു ഉറങ്ങാമല്ലോ..

“”അമ്പടി കേമി..! ആ വേല കൈയിൽ ഇരിക്കത്തെ ഒള്ളൂ..

നാളെ മുതൽ രാവിലെ എഴുന്നേറ്റോണം..

അല്ലെങ്കിൽ തന്നെ കെട്ടിച്ചു വിടാൻ പ്രായമായ പെണ്ണാണ് മൂട്ടിൽ വെയിൽ ഉദിക്കും വരെ ഇങ്ങനെ കിടക്കുന്നത്….

അത് കേട്ടതും മുത്തശ്ശിയെ നോക്കി ഇളിഞ്ഞ ചിരി പാസ്സാക്കി ഞാൻ എഴുന്നേറ്റു….

———————————————————

പല്ല് തേച്ചു മുഖം കഴുകി ഫ്രഷായി വന്നു ഉമ്മറത്ത് ചായ കുടിച്ചിരി ക്കുമ്പോൾ ആണ്  ഉണ്ണിയേട്ടന്റെ കോൾ വന്നത്….

“””ഹലോ..എന്താ ഉണ്ണിയേട്ടാ രാവിലെ തന്നെ ഒരു വിളി….

“”ഞാൻ വെറുതെ വിളിച്ചതാടി….

പിന്നെ ശിവജിത്ത് അവിടെ ഉണ്ടല്ലോ അല്ലേ..

ഞാൻ വിളിച്ചിട്ട് അവൻ ഫോൺ എടുത്തില്ല..

“”അങ്ങേര് എവിടെ പോവാൻ.. കുടിച്ചു ബോധമില്ലാതെ എവിടെങ്കിലും കിടപ്പുണ്ടായിരിക്കും….

“””മ്മ്മം എന്ത്‌ ചെയ്യാനാ പറഞ്ഞിട്ട് കാര്യമില്ല..

ആ കുഴപ്പം മാത്രമേ അവനുള്ളു..

ആള് നല്ലൊരു എഴുത്തുകാരൻ ആണ്..

പക്ഷേ ഇങ്ങനെ കുടിച്ചു നശിക്കുവാണ്….

ഞങ്ങളൊക്ക ഒരുപാട് ഉപദേശിച്ചു നോക്കിയതാണ്  പക്ഷേ അവൻ കേൾക്കാത്ത ഭാവം നടിച്ചു നടക്കും..

ആളൊരു പ്രത്യേക ടൈപ്പ് ആണ്….

ആര് പറഞ്ഞാലും കൂസാക്കാത്ത പ്രകൃതം….

“””അല്ല ഏട്ടാ

ഇങ്ങേർ കല്യാണം കഴിച്ചത് ആണോ ..??

അയാൾക്ക് കുടുംബം ഒന്നുമില്ലേ..?

“””നല്ലൊരു കുടുംബത്തിൽ ജനിച്ചതും

കല്യാണം കഴിച്ചതും ഒക്കെ ആണ്

പക്ഷേ ഇപ്പോൾ അവൻ അനാഥൻ ആണ്..

അവന്റെ അച്ഛനും അമ്മയും മരിച്ചു..

കൂട്ടത്തിൽ ഭാര്യയും ഇട്ടിട്ടു പോയി..

അത് ഒക്കെ തന്നെ ആണ് ഈ കുടിയുടെ കാരണവും…..

“”അതെന്താ ഏട്ടാ..എന്തിനാ ഭാര്യ ഇട്ടിട്ട് പോയത്….?

“””അതൊക്ക പറയാൻ പോയാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരും..

എന്തായാലും ഞാൻ വന്നിട്ട്  എല്ലാം പറഞ്ഞു തരാം..

പിന്നെ അയാളുടെ മേൽ നിന്റെ ഒരു കണ്ണ് വേണം….

ആളൊരു സഞ്ചാരിയാണ്..

എപ്പോൾ വേണമെങ്കിലും അവിടുന്നു പോവാം..

അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞേക്കണേ….

“””ഓ ആയിക്കോട്ടെ ഏട്ടാ ഞാൻ വിളിച്ചു പറയാം….

പിന്നെ അങ്ങനെ പോവാതെ ഇരിക്കാൻ അങ്ങേരുടെ കാല് വല്ലതും ഞാൻ തല്ലി ഒടിച്ചു ഇടണോ..?

“”ഹഹഹ നീ ഒന്ന് ചെന്നു നോക്ക്.. അവൻ നിന്റെ കാല് തല്ലി ഒടിക്കാതെ വിട്ടാൽ ഭാഗ്യം..

“”ഓ പിന്നെ അയാള് ഞൊട്ടും..

ധ്വനി പഴയ ധ്വനി അല്ല മോനെ..

ഞാൻ ആള് മാറി..

“”ഉവ്വ ഉവ്വേ എനിക്ക് അറിഞ്ഞൂടെ എന്റെ തൊട്ടാവാടി പെണ്ണിനെ..

“”തൊട്ടാവാടിക്കും മുള്ളുണ്ട് ഏട്ടാ അത് മറക്കണ്ട..

“”ഓ എന്റെ പൊന്നോ നിന്നോട് തർക്കിക്കാൻ ഞാനില്ല..

ഞാൻ പോണ്..

പിന്നെ ഞാൻ മുത്തശ്ശിയെ തിരക്കി എന്ന് പറഞ്ഞേക്ക് ..

എന്നും പറഞ്ഞവൻ കോൾ കട്ട്‌ ആക്കി….

ഉണ്ണി കോൾ കട്ട്‌ ആക്കിയതും ധ്വനിയുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയർന്നു വന്നു….

അങ്ങേരുടെ ഭാര്യ എന്തിന് അയാളെ ഉപേക്ഷിച്ചു പോയി..?

ഇനി ഇങ്ങേരുടെ കുടി കാരണം ആവുമോ..?

ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു…..

എന്തായാലും ഏട്ടൻ പറഞ്ഞ സ്ഥിതിക്ക് അവിടേക്ക് ഒന്ന് പോയി നോക്കാം..

ആള് ഇനി അവിടെ തന്നെ കാണുമോ അതോ ഏട്ടൻ പറഞ്ഞത് പോലെ വല്ലയിടത്തും പോയി കാണുമോ എന്ന് നോക്കാമല്ലോ എന്നും പറഞ്ഞവൾ

വാഴൂർ തറവാട്ടിലേക്ക് നടന്നു….

മുറ്റത്തെത്തിയതും അവൾ ചുറ്റും കണ്ണോടിച്ചു നോക്കി..

അവിടെങ്ങും അയാളെ കണ്ടില്ല..

അവൾ നടന്നു ഉമ്മറത്തേക്ക് കേറി..  ചാരു കസേരക്ക് അരികിലായി നിലത്ത് കുറച്ചു പേപ്പറുകൾ ചുരുട്ടി കൂട്ടി ഇട്ടിരിക്കുന്നു..

അതിലൊന്നവൾ എടുത്തു തുറന്നു നോക്കി..

ചുണ്ടിൽ വഞ്ചനയുടെ ചായം പുരട്ടി പുഞ്ചിരിക്കുന്നവൾ പെണ്ണ് എന്നെഴുതി അതിന് മുകളിൽ കുറെ വെട്ടലും കുത്തലും മാത്രം അതിൽ ഉണ്ട്….

അതിനിടയിൽ ആണ് ചാരു കസേരയുടെ അപ്പുറത്തായി നിലത്ത് കിടക്കുന്ന പേപ്പറുകൾക്ക് ഇടയിൽ കിടക്കുന്ന ഫോട്ടോ അവളുടെ കണ്ണിലുടക്കിയത് …..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!