Skip to content

രുദ്രദേവം – 13

rudhradhevam novel

സ്റ്റേഷനിൽ കാർ പാർക്ക്‌ ചെയ്തിട്ട് ലഗേജ് എടുത്തു അവർ പ്ലാറ്റ്ഫോമിലേക്ക് നടന്നു…. ട്രെയിൻ വന്നതും കയറി ലഗേജ്‌ മുകളിൽ വച്ചിട്ട് അവരുടെ സീറ്റിൽ ഇരുന്നു, അടുത്തടുത്ത സീറ്റ് ആയിരുന്നു രണ്ടാൾക്കും…

ബാഗിൽ നിന്ന് ഫോൺ എടുത്തു ഹെഡ്സെറ്റ് കുത്തി പാട്ടും കേട്ടു അവൾ ഇരുന്നു… രുദ്രൻ ബുക്ക്‌ എടുത്ത് അവളെ ഒന്ന് നോക്കിയിട്ട് വായനയിലേക്ക് തിരിഞ്ഞു

രണ്ടാളും പരസ്പരം മിണ്ടാതെ അവരുടെ പ്രവർത്തികളിൽ മുഴുകി ഇരുന്നു…. രുദ്രൻ ഇടയ്ക്ക് അവളെ നോക്കുമെങ്കിലും തിരിച്ചു മൈൻഡ് ചെയ്‌യാത്തോണ്ടു അവൻ നോക്കൽ അവസാനിപ്പിച്ചു ബുക്കിൽ ശ്രദ്ധ ചേലുത്തി…

വായിച്ചു കൊണ്ടിരുന്നപ്പോഴാണ് ദേവു തന്റെ അടുത്തേക്ക് നീങ്ങി നീങ്ങി വരുന്നത് രുദ്രൻ ശ്രദ്ധിച്ചത്…. ഇത്രേയും നേരം ഇടയ്ക്ക് ഗ്യാപ്പ് ഇട്ടിരുന്ന പെണ്ണാണ് ഇപ്പോ തൊട്ടു തൊട്ടില്ലായെന്ന് ഇരിക്കുന്നത്… അവൻ അവളുടെ അപ്പുറം ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, അയാൾ ചാഞ്ഞു അവളുടെ തോളിന്മേൽ എത്തി… അത് കണ്ടതും അവൻ ദേഷ്യത്തോടെ നോക്കി എണീറ്റു

രുദ്രൻ എണീറ്റതും ദേവു എന്തായെന്ന് അർത്ഥത്തിൽ തലയുയർത്തി നോക്കി… അവളോട് മിണ്ടാതെ നീങ്ങി ഇരിക്കാൻ കണ്ണുകൊണ്ടു കാണിച്ചതും അവൾ നല്ലകുട്ടിയായി നീങ്ങി ഇരുന്നു… അവളുടെ സ്ഥാനത്തു രുദ്രനും ഇരുന്നു…

ദേവു പുറത്തേ കാഴ്ചകളിൽ കണ്ണുംനട്ടു ഇരുന്നു… രുദ്രൻ വായനയിലേക്കും… കുറച്ചു കഴിഞ്ഞതും ആരോ തോളിൽ തൊട്ടുരുമ്മി… അത് അവന്റെ അടുത്തിരുന്ന ചെറുപ്പക്കാരൻ ആയിരുന്നു… ദേവു സീറ്റ് മാറി ഇരുന്നത് അയാൾ അറിഞ്ഞിരുന്നില്ല …. ദേവു ആണെന്ന് കരുതിയാണ് അവന്റെ പരാക്രമമെന്ന് രുദ്രന് മനസിലായി… കുറച്ചു നേരം കൂടെ രുദ്രൻ മിണ്ടാതെയിരുന്നു… പക്ഷേ അവന്റെ ചെയ്തികൾ കൂടി വന്നതും രുദ്രൻ അവനെ തട്ടി മാറ്റി..

കണ്ണുതുറന്നു നോക്കിയപ്പോൾ അടുത്ത് ഇരിക്കുന്ന രുദ്രനെ കണ്ടതും അവന്റെ കിളികൾ അതിർത്തി വിട്ടു…

രുദ്രൻ അവന്റെ കരണം നോക്കി കൊടുത്തു..

“പെണ്ണിനെ ബഹുമാനിക്കാൻ പഠിക്കെടാ പന്നി…. ഇവൾ ആണെന്ന് കരുതിയാണ് നിന്റെ പരാക്രമമെന്ന് മനസിലായി… നീ ഇന്ന് ചെയ്യുന്നത് നാളെ നിന്റെ പെങ്ങളോടോ അമ്മയോടോ ആരേലും ചെയ്‌യും… അപ്പോൾ നിനക്കൊക്കെ വേദനിക്കും …. “

രുദ്രന്റെ നാവിൽ നിന്ന് അത് കേട്ടതും അടി കിട്ടിയ കവിളും തടവി ബാഗും എടുത്ത് അയാൾ അവിടെന്ന് എണീറ്റു നടന്നു

ദേവു വിൻഡോ സീറ്റിൽ ഇരുന്ന് കാഴ്ച്ചകളും കണ്ടു, കാറ്റും കൊണ്ടു ഉറങ്ങി പോയിരുന്നു… അത് കൊണ്ടു തന്നെ അവിടെ നടന്നതൊന്നും അവൾ അറിഞ്ഞില്ല..

രുദ്രൻ അവളെ നോക്കി പുഞ്ചിരിച്ചു മുഖത്ത് വീണ മുടികളെ മാടി ഒതുക്കി വച്ചു…. അവളുടെ കൈകളിൽ വിരൽ കോർത്തു കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു… അവന്റെ ഓർമ്മകൾ സ്കൂൾ കാലഘട്ടത്തിലേക്ക് ചേക്കേറി

“നോക്കടാ അവളാ എന്നെ തള്ളിയിട്ടേ ” തന്റെ കൂട്ടുകാരൻ പറയുന്നത് കേട്ടു നോക്കിയതും രുദ്രൻ ആദ്യമായി ആ പാവാടകാരിയെ കണ്ടു… മുട്ടുവരെയുള്ള പാവാടയും, രണ്ടു സൈഡിൽ മുടി പിഞ്ഞികെട്ടി, കണ്ണെഴുതിയ സുന്ദരികുട്ടിയെ…. സദാസമയം പുഞ്ചിരി തൂകിയ ചുണ്ടുകളും, കുഞ്ഞി കണ്ണുകളും അവളുടെ ഭംഗി കൂട്ടി

“അവളെയും തള്ളിയിടണം ” കൂട്ടുകാരന്റെ ശബ്ദം കേട്ടതും അവൻ അവളിൽ നിന്ന് നോട്ടം മാറ്റി

“എന്തിനാടാ അവൾ ഒരു പാവമല്ലേ? കാണുമ്പോഴേ അറിയാം “

“പിന്നെ….. അവൾ കാന്താരിമുളക് ആണ്… പൊടി കുപ്പയാണേലും നാക്ക് നല്ല നീളമുള്ളതാ ” രുദ്രൻ വീണ്ടും ആ കുട്ടിയെ നോക്കി… കൂട്ടുകാരോടൊപ്പം ചിരിച്ചു നടന്നു വരുന്ന പെണ്ണിനെ അവൻ നോക്കി നിന്നു

“ഇങ്ങനെ നോക്കണ്ട രുദ്രാ… അവൾ കണ്ടാൽ ഇപ്പോ അടി കിട്ടും “

“അവൾ എന്നെ അടിക്കോ… ഒന്ന് കാണണമല്ലോ… ” അതും പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് നടന്നു

തങ്ങളുടെ മുന്നിൽ തടസ്സമായി നിൽക്കുന്നവരെ ആ പെൺകുട്ടി രൂക്ഷമായി നോക്കി

“എന്താടി നോക്കി പേടിപ്പിക്കുന്നേ? നിന്റെ പേര് എന്താ? “

മറുപടിയായി അവൾ നോക്കി പേടിപ്പിച്ചു

“ഇങ്ങനെ നോക്കാതെ പേര് പറയെടി… ” അവൻ ഉച്ചത്തിൽ പറഞ്ഞു

‘പോടാ ‘എന്നു വിളിച്ചോണ്ട് കണ്ണുംനിറച്ചു അവൾ ഓടി പോയി ഒപ്പം കൂടെ ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികളും

“ഇവളെയാണോ നീ പേടിച്ചേ… അത് ഒരു തൊട്ടാവാടിയാണ്… കരഞ്ഞോണ്ട് ഓടിയത് കണ്ടില്ലേ ” ചിരിച്ചു കൊണ്ടു പറഞ്ഞു കഴിഞ്ഞതും പുറകിൽ നിന്ന് ഒരു അടി കിട്ടി.. പുറം തടവി തിരിഞ്ഞു നോക്കിയതും രൂക്ഷമായി നോക്കുന്ന കണ്ണുകളെ കണ്ടു…

“പോടാ കൊരങ്ങാ ” എന്ന് വിളിച്ചിട്ട് ഓടി പോകുന്ന പെണ്ണിനെ കണ്ടതും അവന്റെ ചൊടികളിൽ പുഞ്ചിരി വിടർന്നു…

പിന്നെ അവളുടെ പേര് കണ്ടെത്താനുള്ള ശ്രമം ആയിരുന്നു…. എവിടെ വച്ചു കണ്ടാലും പേര് ചോദിക്കും പക്ഷേ ഇതുവരെ പേര് പറഞ്ഞിട്ടില്ല…. അങ്ങനെ ഒരു ദിവസം അവളോട് സംസാരിച്ചു നിന്നപ്പോഴാണ് അവളുടെ കൂട്ടുകാരി അവളെ ‘ ദേവു ‘ എന്ന് ഉറക്കെ വിളിച്ചോണ്ട് വന്നത്…. അന്ന് മനസ്സിൽ പതിഞ്ഞു ദേവു എന്ന സുന്ദരികുട്ടിയെ… പിന്നെ കാണുമ്പോൾ ദേവു എന്ന് വിളിച്ചു പിന്നാലെ പോകുമ്പോൾ കൊഞ്ഞനം കുത്തി ഓടും..

എല്ലാ ദിവസവും അവളെ കാണാനായി അവൻ അവളുടെ ക്ലാസ്സിന്റെ വരാന്തയിലൂടെ നടക്കും… പുഞ്ചിരി സമ്മാനിച്ചാലും തിരിച്ചു ഒരു പുഞ്ചിരി കിട്ടിയിരുന്നില്ല…

ആനിവേഴ്സറിയുടെ അന്ന് അവളെ ക്ലാസ്സിൽ നോക്കിയെങ്കിലും കണ്ടില്ല… കൂട്ടുകാരികളോട് ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല… ഓഡിറ്റോറിയത്തിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നപ്പോഴും അവളെ കാണാത്തതിന്റെ വിഷമം അവനെ വേട്ടയാടി

“കരിമിഴി കുരുവിയെ കണ്ടീല

നിൻ ചിരിമണിചിലമ്പോലി കേട്ടില്ല

നീ പണ്ടേ എന്നോടൊന്നും മിണ്ടീല

………

……….

…………… “

സ്റ്റേജിൽ നിന്ന് പാട്ട് കേട്ടതും അവൻ യാന്ത്രികമായി സ്റ്റേജിൽ നോക്കി…. അവിടെ പട്ടുപാവാടയും ഇട്ട് മുല്ലപ്പൂ ചൂടി നിൽക്കുന്ന ദേവുനെ കണ്ടതും ആ കണ്ണുകൾ വിടർന്നു….

അവൾ പാട്ട് പാടി കഴിഞ്ഞതും അവിടെ കൈയടിയുടെ ശബ്‌ദം നിറഞ്ഞു… എല്ലാരോടും പുഞ്ചിരിയോടെ നന്ദി പറഞ്ഞു അവൾ സ്റ്റേജിൽ നിന്നിറങ്ങി

“ദക്ഷ സൂപ്പറായി പാടിയല്ലേ…. എന്നാ സൗണ്ടാ ” അടുത്ത് ഇരിക്കുന്ന രണ്ടുപേരുടെ സംസാരം അവൻ കേട്ടു

“ദക്ഷയോ? ” അവൻ സംശയത്തോടെ അവരെ നോക്കി

“അതേ… ഇപ്പോ പാടിയ കുട്ടി ദക്ഷ മാധവ് “

“ദേവു അല്ലേ? “

“അത് അവളുടെ കൂട്ടുകാർ വിളിക്കുന്നതാ… പാവമാണ്…. ഞങ്ങളുടെ ക്ലാസ്സിലാ അവൾ പഠിക്കണേ “

മറുപടി പറയാതെ ദേവു പോകുന്ന വഴിയേ നോക്കി ഇരുന്നു….

സ്റ്റേജിൽ നിന്നിറങ്ങിയതും എല്ലാരും ദേവുനെ അഭിനന്ദനങ്ങൾ

കൊണ്ടു മൂടി… ഒരു ആറാം ക്ലാസ്സുകാരിക്ക് അത് വലിയ സന്തോഷം ആയിരുന്നു…. കൂട്ടുകാരോടൊപ്പം സ്കൂളിന്റെ ഇടവഴികളിലൂടെ പോകുമ്പോൾ രുദ്രനെ കണ്ട് അവൾ അടുത്ത അങ്കത്തിനുള്ള തയ്യാറെടുത്തു…

പക്ഷേ, അവളെ കണ്ടിട്ട് മിണ്ടാതെ നടന്നു പോകുന്നത് കണ്ടതും പരിഭവത്തോടെ നോക്കി നിന്നു…. അവന്റെ തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു നിന്നെങ്കിലും നിരാശ ആയിരുന്നു ഫലം…

അവളുടെ പരിഭവം അവൻ ആസ്വദിക്കുവായിരുന്നു….. താൻ മിണ്ടാതെ പോകുമ്പോൾ അവളുടെ ചുണ്ട് കൂർപ്പിച്ചുള്ള നോട്ടം അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടാക്കി.. പക്ഷേ അവൻ അതെല്ലാം ഒളിപ്പിച്ചു നടന്നു

“എന്താ ഇപ്പോ എന്നോട് ഒന്നും മിണ്ടാത്തെ? ന്നെ പരിചയമില്ലേ? ” ഇടനാഴിയിൽ വച്ചു സങ്കടത്തോടെ നോക്കി ചോദിച്ച ദേവുനെ കണ്ടപ്പോൾ അവനു കുസൃതി തോന്നി

“ഞാൻ എന്ത് മിണ്ടാനാണ്… നിന്റെ പേര് ചോദിച്ചു പിന്നാലെ നടന്നപ്പോൾ നീ ഒന്നും പറഞ്ഞില്ലല്ലോ… പിന്നെ പേര് അരിഞ്ഞതുകൊണ്ട് പിന്നാലെ വരുന്നില്ല ” നെറ്റി ചുളിച്ചു അവൻ പറഞ്ഞു

“എന്നിട്ട് ന്റെ പേര് എന്താ ? “

” ദക്ഷ…. അല്ലേ? “

ദക്ഷയെന്ന് കേട്ടതും അവളുടെ മുഖം വാടി… അത് അവൻ ശ്രദ്ധിച്ചു… തന്റെ പ്രിയപ്പെട്ടവർ എല്ലാം ദേവുന്നാ വിളിക്കുന്നേ എന്ന് പറയണമെന്ന് ഉണ്ടെങ്കിലും നാവു പൊങ്ങിയില്ല… അതേയെന്ന് തലയാട്ടിയിട്ട് അവൾ തിരിഞ്ഞു നടന്നു

“ന്റെ മാത്രം ദച്ചു ” തിരിഞ്ഞു നടന്ന പെണ്ണിന്റെ കയ്യിൽ പിടിച്ചു കാതോരം പറഞ്ഞു… സന്തോഷം കൊണ്ടു ആ കണ്ണുകൾ തിളങ്ങിയിരുന്നു

അതിശയിച്ചു നോക്കുന്ന പെണ്ണിനെ നോക്കി കണ്ണുചിമ്മിയിട്ട് പുഞ്ചിരി നൽകി അവൻ പോയി

പിന്നീട് പരസ്പരം കാണുമെങ്കിലും ഒന്നും സംസാരിക്കാതെ മൗനം പ്രണയത്തിന്റെ ഭാഷയായി.. അവരുടെ നോട്ടത്തിലും പുഞ്ചിരിയും പ്രണയം നിറഞ്ഞു…

രുദ്രന്റെ പ്രണയം അവന്റെ സുഹൃത്തായ ആദി പോലും അറിഞ്ഞിരുന്നില്ല… അത്രെയും രഹസ്യമായിരുന്നു… എല്ലാ വിശേഷം പറയുന്ന അമ്മയോട് മാത്രം അവനു അത് ഒളിപ്പിക്കാൻ പറ്റിയില്ല…

“രുദ്ധേട്ടാ… എന്തിനാ ഇവിടെ വരാൻ പറഞ്ഞേ? ” ചുറ്റും ആരേലും ഉണ്ടോയെന്ന് നോക്കി അവൾ അവനോട് ചോദിച്ചു

“ദച്ചു ആ കൈ നീട്ടിക്കെ “

കേട്ടതും അവൾ വേഗം കൈ നീട്ടി… അവൻ ആ കൈയ്യിൽ ചുവന്ന കല്ലുവച്ച ഹാർട്ട്‌ ഷേപ്പ് മോതിരം അണിയിച്ചു…

അവളുടെ കുഞ്ഞി കണ്ണുകൾ തിളങ്ങി… ഒരുനിമിഷം കൊണ്ടു അത് മാറി കണ്ണീർ സ്ഥാനം പിടിച്ചു

“എന്താ ദച്ചു… ഇഷ്ടായില്ലേ? ന്തിനാ കണ്ണുനിറയ്ക്കണേ? “

“രുദ്ധേട്ടന് ഞാൻ ഒന്നും വാങ്ങിയില്ലല്ലോ… ” വിതുമ്പിയുള്ള അവളുടെ പറച്ചിൽ കേട്ട് അവൻ ചിരിച്ചു

“ഇത് എന്റെ സമ്മാനമാണ് ദച്ചു.. നീയും തരണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ പിന്നെ എന്തിനാ ഈ കുഞ്ഞികണ്ണുകൾ നിറയ്ക്കണേ… എനിക്ക് കരയുന്നവരെ ഇഷ്ടല്ലാട്ടോ “

അത് കേട്ടതും കണ്ണീർ തുടച്ചു അവന്റെ കയ്യിൽ ഒരു ചുംബനം നൽകി

“എന്റെയിൽ വേറെ ഒന്നുമില്ല ഇപ്പോൾ… ഞാനും രുദ്ധേട്ടന് സമ്മാനം തന്നൂല്ലോ ” പൊട്ടിച്ചിരിച്ചു സന്തോഷത്തോടെ പറയുന്നവളെ കണ്ണുചിമ്മാതെ അവൻ നോക്കി നിന്നു

അത് അവരുടെ അവസാന കണ്ടുമുട്ടൽ ആയിരുന്നു… അച്ഛന്റെ വിയോഗം അവനെ വല്ലാതെ തളർത്തി… അവർ ആ നാട്ടിൽ നിന്നും പോയി…. ഇതൊന്നും അറിയാതെ അവനെയും കാത്തു അവളിരുന്നു…. കാലങ്ങൾ കഴിഞ്ഞു അവളും പഴയതൊക്കെ മറന്നു….

ഓർമ്മകൾ വീണ്ടും രുദ്രനെ വലിഞ്ഞു മുറുകി…. അതിനു ഫലമെന്നൊന്നും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ദേവുനെ ഒന്ന് നോക്കിയിട്ട് അവൻ എണീറ്റു ഡോറിന്റെ പടികളിൽ ഇരുന്നു പിന്നിലേക്ക് മായുന്ന കാഴ്ചകൾ നോക്കി ഇരുന്നു….

                          

ഉറങ്ങിയെണീറ്റ ദേവു ചുറ്റും നോക്കി…. രുദ്രനെ അടുത്ത് കാണാത്തതുകൊണ്ട് അവൾ പേടിച്ചു… നേരത്തെ ഇരുന്ന ചെറുപ്പകാരനെയും കണ്ടില്ല… അവൾ അവനെ അനേഷിച്ചു വാതിൽക്കൽ എത്തി… പുറത്തേക്ക് നോക്കി കാറ്റും കൊണ്ടു ഇരിക്കുന്ന അവനെ കണ്ടതും അവൾ സമാധാനത്തോടെ നെഞ്ചിൽ കൈ വച്ചു …

“സർ… എന്താ ഇവിടെ ഇരിക്കുന്നേ? “

അവളുടെ ശബ്‌ദം കേട്ടതും നിറഞ്ഞ കണ്ണുകൾ തുടച്ചു പുഞ്ചിരിയോടെ അവൾക്കു നേരെ തിരിഞ്ഞു..

“വെറുതെ… ട്രെയിനിൽ യാത്ര ചെയ്തിട്ട് കുറച്ചു നാൾ ആകുന്നു… വെറുതെ ഇരുന്നപ്പോൾ ഇവിടെ ഇരിക്കാൻ തോന്നി.. തന്റെ ഉറക്കം കഴിഞ്ഞോ? “

“ആം.. പാട്ടും കേട്ട് കാറ്റടിച്ചു ഇരുന്നപ്പോൾ ഉറങ്ങി പോയി… ഉറങ്ങി എണീറ്റപ്പോൾ സാറിനെ കാണാതെ പേടിച്ചു… അങ്ങനെ നോക്കി വന്നതാ “

“നിന്നെ ഇവിടെ ഇട്ടിട്ട് പോയെന്ന് കരുതിയോ ” പൊട്ടിച്ചിരിച്ചു കൊണ്ടു അവൻ ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി

“അകത്തു പോകാം… ” അവൻ എണീറ്റു അകത്തേക്ക് നടക്കാൻ ഒരുങ്ങി

“സർ… ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ” മടിച്ചു മടിച്ചു അവൾ ചോദിച്ചു

“എന്താടോ…? ” അവൻ സംശയത്തോടെ അവളെ നോക്കി

“എനിക്കും ഇങ്ങനെ പടികളിൽ ഇരിക്കണം.. കുഞ്ഞിലെ ചേട്ടന്മാരും ചേച്ചിമാരും ഇരിക്കുന്നത് കാണുമ്പോൾ ഞാനും ആഗ്രഹിച്ചു.. പക്ഷേ അച്ഛനും അമ്മയുമായി യാത്ര പോകുമ്പോൾ അവർ സമ്മതിക്കില്ല ” നിഷ്കളങ്കമായ അവളുടെ സംസാരം കേട്ടതും അവൻ അവളുടെ കൈകളിൽ പിടിച്ചു

അവൻ പിടിച്ചപ്പോൾ അവൾ പകച്ചെങ്കിലും ഇരിക്കാൻ പറഞ്ഞു അവൻ നീങ്ങി കൊടുത്തപ്പോൾ അവൾ സന്തോഷത്തോടെ അവന്റെ അടുത്ത് ഇരുന്നു..

ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ പിന്നിലേക്ക് പോകുന്ന കാഴ്ചകളും , തങ്ങളുടെ ഒപ്പം വരുന്ന ചന്ദ്രനെയും ആദ്യമായി കാണുന്ന പോലെ അവൾ നോക്കി ഇരുന്നു

തന്റെ പ്രണയിനിയോടൊപ്പം അവനും ആ കാഴ്ചകളിൽ മതിമറന്നു ഇരുന്നു… കുറച്ചു നേരം കഴിഞ്ഞു തണുപ്പ് കൂടിയപ്പോൾ അവർ സീറ്റിലേക്ക് പോയിരുന്നു ആഹാരം കഴിച്ചു കഴിഞ്ഞു രുദ്രൻ മീറ്റിംഗിന്റെ ഫയൽ നോക്കി ഇരുന്നു… ദേവു പാട്ട് കേട്ട് ഇരുന്നെങ്കിലും കുറച്ചു കഴിഞ്ഞു അവൾ ഫോൺ മാറ്റി വച്ചു പുറത്തേക്ക് നോക്കി… ഫയൽ നോക്കി ഇരിക്കുന്ന രുദ്രനെയും അവൾ ഇടയ്ക്ക് നോക്കി

“എന്താ ദക്ഷ…? എന്തെങ്കിലും പറയാനുണ്ടോ? ” ഇടയ്ക്ക് തന്റെ നേർക്ക് നീളുന്ന അവളുടെ നോട്ടം കണ്ടു അവൻ ചോദിച്ചു

“സർ… അത്…. സർ നേരത്തെ വായിച്ച ബുക്ക്‌ തരുമോ… പാട്ട് കേട്ട് മടുത്തു “

അത് കേട്ടതും അവൻ ബാഗിൽ നിന്ന് ബുക്ക്‌ എടുത്ത് അവൾക്കു നേർക്ക് നീട്ടി… അവളുടെ നോട്ടം തലക്കെട്ടിലേക്ക് വീണു

“””I too had a love story

                          – Ravinder singh “”””

“ഇത് ഇംഗ്ലീഷ് ആണല്ലോ? ” നെറ്റി ചുളിച്ചു അവൾ അവനെ നോക്കി

“അതേ… താൻ ഇംഗ്ലീഷ് നോവൽ വായിക്കില്ലേ? നല്ല സ്റ്റോറിയാണ്… എഴുത്തുകാരന്റെ സ്വന്തം ജീവിതം… അയാളുടെ നഷ്ടപ്രണയം ” അവൻ പുഞ്ചിരിയോടെ പറഞ്ഞു

“നഷ്ടപ്രണയം ആണോ… ഹാപ്പി എൻഡിങ് ലവ് സ്റ്റോറി അല്ലേ വായിക്കാൻ രസമുള്ളത് “

“എല്ലാരുടെയും പ്രണയം ഹാപ്പി എൻഡിങ് ആയാൽ വിരഹത്തിനു സ്ഥാനമില്ലല്ലോ… വിരഹവും പ്രണയം ഒരുപോലെ സുഖമുള്ളൊരു അവസ്ഥയാണ്…. വിരഹത്തിന്റെ കാഠിന്യം കൂടുമ്പോഴാണ് നമ്മൾ ഇത്രേയും അയാളെ പ്രണയിച്ചിരുന്നുവെന്ന് മനസിലാക്കുന്നത് .. “

“സാറിനു ഒരു നഷ്ടപ്രണയം ഉണ്ടെന്ന് തോന്നുന്നു “

അതിനു മറുപടിയായി ഒരു വരണ്ട പുഞ്ചിരി നൽകി അവൻ പുറത്തേക്ക് കണ്ണു നട്ടു… വീണ്ടും മൗനം തുടർന്നു അവർക്കിടയിൽ

“താൻ പ്രണയിച്ചിട്ടുണ്ടോ…? ” മൗനത്തെ ഭേദിച്ചു അവൻ ചോദിച്ചു

പ്രണയിച്ചിട്ടുണ്ടോ എന്നോ….പ്രണയിച്ചു, ഇപ്പോഴും പ്രണയിക്കുന്നു… പക്ഷേ എന്റെ പ്രണയം അവൻ കണ്ടില്ല… അല്ലേലും സ്നേഹവും പ്രണയവും പണം കൊണ്ടു വാങ്ങാൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ പണത്തിനല്ലേ മുൻതൂക്കം കൊടുക്കൂ.. പ്രണയത്തിനൊന്നും അവരുടെ മനസ്സിൽ സ്ഥാനമില്ല സർ… ഇങ്ങനെയൊക്കെ പറയണമെന്ന് കരുതിയെങ്കിലും ഒരു വേദന നിറഞ്ഞ പുഞ്ചിരി മറുപടിയായി നൽകി

പിന്നെ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു… അർദ്ധരാത്രിയായതും അവർ കണ്ണൂർ സ്റ്റേഷനിൽ എത്തി…. ഒരു ടാക്സി വിളിച്ചു അവർ ഹോട്ടലിലേക്ക് പോയി

ഹോട്ടലിൽ എത്തി ബുക്ക്‌ ചെയ്ത റൂമിന്റെ കീ വാങ്ങാനായി അവൻ റിസപ്ഷനിൽ പോയി …. ദേവു ചുറ്റും കണ്ണോടിച്ചു കാഴ്ചകൾ കണ്ടു നിന്നു… ഒരു സൈഡിലായി അറേഞ്ച് ചെയ്തിരിക്കുന്ന ഗാർഡനിലേക്ക് അവളുടെ നോട്ടം എത്തി… നിറയെ റോസാപ്പൂക്കളുള്ള കുഞ്ഞു പൂന്തോട്ടം.. റിസപ്ഷനിൽ സംസാരിച്ചു നിൽക്കുന്ന രുദ്രനെ നോക്കി അവൾ ഗാർഡന്റെ അടുത്തേക്ക് നടന്നു…

അങ്ങോട്ടേക്ക് പോയതും കുറുക്കെ വന്ന ഒരാളുമായി അവൾ കൂട്ടിമുട്ടി….

“സോറി… ഞാൻ കണ്ടില്ല ” മുട്ടിയ ഭാഗം തിരുമി കൊണ്ടു അവൾ കണ്ണുകൾ ഉയർത്തി ആളെ നോക്കി

                                    തുടരും

                             സ്വപ്ന മാധവ്

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!