Skip to content

പ്രിയ സഖി – 6

priyasakhi

മുറ്റത്ത് തന്റെ  ബൈക്ക് കഴുകുകയായിരുന്നു  കിഷോർ…. ജനനി അവന്റെ അടുത്ത് തന്നെ നിൽപ്പുണ്ട്.. കുഞ്ഞു കൈയിൽ സോപ്പിൽ മുക്കിയ തുണിയുമായി അവൾ  അവനെ സഹായിക്കുകയാണ്… ബാലൻ രാവിലെ തന്നെ  സൂപ്പർമാർക്കറ്റിലേക്ക് പോയിരുന്നു…

“കിഷോറേട്ടാ… സമയം ഒൻപതര ആയി.. “

ഒരു ഗ്ലാസ് ചായയുമായി അങ്ങോട്ട് വന്നു കൊണ്ട് അർച്ചന പറഞ്ഞു..

“അയ്യോ… വൈകിയല്ലോ…നീയിതൊന്ന് പിടിച്ചേ..”

അവൻ പൈപ്പ് അവളുടെ നേരെ നീട്ടി.. ധരിച്ചിരുന്ന ടോപ്പ് നനഞ്ഞു കുതിർന്നു..

“എന്താ ഈ കാട്ടുന്നെ.?.. ശ്ശെ.. ഞാൻ രാവിലെ കുളിച്ചു മാറ്റിയതാ…”

അർച്ചനയ്ക്ക് ദേഷ്യം വന്നു. അവൾ  കിഷോറിന്റെ ദേഹത്തേക്കും വെള്ളം ചീറ്റി… അവളുടെ കൈയിൽ നിന്നും പൈപ്പ് വാങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും അടിമുടി നനഞ്ഞു… ജനനി അതുകണ്ടു കൈകൊട്ടി ചിരിക്കുകയാണ്..

“എന്തായിത് പിള്ളേരേ? രണ്ടിനും ഒരു നാണവുമില്ലേ?”

ഉമ്മറത്തേക്ക് വന്നുകൊണ്ട് കൗസല്യ  ചോദിച്ചു…അർച്ചന പെട്ടെന്ന് പൈപ്പ് നിലത്തിട്ടു…

“പോയി തല തോർത്ത് മോളേ… ജലദോഷം വരുത്തി വയ്ക്കണ്ട…”

അവൾ അവരുടെ മുഖത്തു നോക്കാതെ വേഗം അകത്തേക്ക് നടന്നു… മുകളിലെ ബെഡ്‌റൂമിൽ കയറി  ഡ്രസ്സ്‌ മാറി തല  തുടച്ചു കൊണ്ടിരിക്കവേ കിഷോർ അവിടെത്തി… ഇടം കൈ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു..

“വാ.. ബാക്കി കുളി ഇവിടെയാകാം…”

“അയ്യട… തന്നത്താൻ കുളിച്ചാൽ മതി.. അമ്മയുടെ മുന്നിൽ നാണം കെടുത്തിയതും പോരാ… കൊഞ്ചാൻ  വന്നേക്കുന്നു..”

അവൾ കൈ  വിടുവിച്ചു മാറി  നിന്നു.. കിഷോർ  അവളുടെ കയ്യിൽ നിന്ന് ടൗവൽ വാങ്ങി മുടി നന്നായി തുടച്ചു കൊടുത്തു…

“നിനക്ക് തുടർന്നു പഠിക്കാൻ പൊയ്ക്കൂടേ?”

“എനിക്ക് മടിയാ… വേണ്ട…”

“വേറെന്താ ആഗ്രഹം? “

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല..”

“ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോകുന്നോ?.. പഠിച്ചു കഴിഞ്ഞ് തത്കാലം കുറച്ചു നാൾ എവിടെങ്കിലും ജോലി ചെയ്യാം.. പിന്നെ സ്വന്തമായി ഒരു പാർലർ തുടങ്ങാലോ…”

അതൊരു നല്ല ആശയം ആണെന്ന് അവൾക്കും തോന്നി..

“ഞാൻ ശ്വേതചേച്ചിയോട് ഒന്ന് ചോദിക്കട്ടെ..”

“എന്തു പറഞ്ഞാലും ഒരു ചേച്ചി…. അപ്പൊ ഞാനാരാടീ  നിന്റെ…?”

അവൻ  അവളെ പൊക്കിയെടുത്ത് കട്ടിലിലേക്ക് ഇട്ടു… അപ്രതീക്ഷിതമായതിനാൽ  കണങ്കാൽ കട്ടിലിന്റെ സൈഡിൽ ഇടിച്ച് അവൾക്ക് നന്നായി വേദനിച്ചു…

“ദുഷ്ടാ….” അവൾ  തലയിണ എടുത്ത് കിഷോറിനെ  എറിഞ്ഞു.. അവൻ കട്ടിലിൽ ഇരുന്ന് അവളുടെ  രണ്ടു കൈകളും  തലയ്ക്കു മുകളിൽ പിടിച്ചു വച്ചു… പിന്നെ കഴുത്തിലേക്ക് മുഖം ചേർത്തു വച്ചു ചുംബിച്ചു… അർച്ചന  കുതറി… ഒരു കണക്കിന് കൈകൾ  സ്വാതന്ത്രമാക്കി അവന്റെ വയറിൽ  ഇക്കിളിയിട്ടു തുടങ്ങി..

“അത്രയ്ക്കായോ…”.. അവൻ  രണ്ടു കയ്യും അവളുടെ  ശരീരത്തിന് ചുറ്റും കൊരുത്ത് പിടിച്ച് ബെഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു… അവന്റെ ടിഷർട്ടിലെയും ഷോർട്സിലെയും വെള്ളം മുഴുവൻ അവളുടെ ഡ്രെസ്സിലും ബെഡ്ഷീറ്റിലും പടർന്നു…

“മുത്തശ്ശീ…. അച്ചൂമ്മ, കൊച്ചച്ഛനെ അടിക്കുന്നേ… ഓടിവാ..”

ജനനിയുടെ  ശബ്ദം  കേട്ടാണ് രണ്ടുപേരും ഞെട്ടിയത്…. അവർ വാതിൽക്കലേക്ക് നോക്കി.. കുഞ്ഞ് പരിഭ്രമത്തോടെ  നിൽക്കുന്നു… അതിന്റെ പിറകിൽ  തന്നെ  കൗസല്യയും അവിടെത്തി….. തങ്ങൾ ഏതു കോലത്തിലാണ് ഉള്ളതെന്ന് അപ്പോഴാണ് രണ്ടാൾക്കും മനസിലായത്… ബെഡിൽ മലർന്നു കിടക്കുകയാണ്  കിഷോർ… അർച്ചന അവന്റെ മുകളിലും… അവളുടെ അഴിഞ്ഞ മുടി അവന്റെ മുഖത്ത് ചിതറിയിട്ടുണ്ട്…..അർച്ചന പിടഞ്ഞെഴുന്നേറ്റ് മാറി  നിന്നു….

“അവര്  തമാശയ്ക്ക് അടികൂടിയതാ… മോള് താഴേക്ക് പൊയ്ക്കോ. “

ജനനി പോയതോടെ  കൗസല്യ കിഷോറിനെ  രൂക്ഷമായി  നോക്കി…

“ഈ വാതിലൊന്ന് അടച്ചൂടെ? വെറുതേ കൊച്ചിനെ പേടിപ്പിച്ചു…”

“അതിന്, അമ്മ വിചാരിക്കുന്നത് പോലൊന്നും….”  

അവൻ പരുങ്ങി..

“അമ്മ ഒന്നും വിചാരിച്ചില്ല… പൊന്നുമോൻ വേഗം കടയിൽ പോ.. “

അവർ ഒരു കള്ളച്ചിരിയോടെ  തിരിഞ്ഞു നടന്നു…

“ആകെ നാണക്കേടായി…. എന്താ കിഷോറേട്ടാ  ഇത്…? “

അവൾക്ക് ദേഷ്യവും സങ്കടവും വന്നു..

“ഇത് രണ്ടാമത്തെ  ഡ്രസ്സാ… ബെഡ്ഷീറ്റും നനഞ്ഞു…”

“പോട്ടെ.. നീ ഇവിടെ ഇരുന്നേ..”

“എന്തിനാ..?പൂതി മനസിൽ വച്ചാൽ മതി..”

“ഒന്നും ചെയ്യില്ലെടീ… സത്യം.. നീ  ഇങ്ങോട്ട് വാ.”

അവൾ പതിയെ അവിടെ ഇരുന്നു.. കിഷോർ അവളുടെ കാൽ തന്റെ മടിയിലേക്ക് എടുത്ത് വച്ച്  പാദത്തിൽ അമർത്തി തടവി…

“വേദനിക്കുന്നുണ്ടോ?”

“ചെറുതായിട്ട്…”

“സോറി…”

“കുഴപ്പമില്ല… വേഗം പോകാൻ  നോക്ക്… ലേറ്റ് ആയി..”

“ഞാൻ പറഞ്ഞത് ഒന്നാലോചിക്ക്… വീട്ടിനുള്ളിൽ നിന്റെ ജീവിതം മുരടിപ്പിക്കാൻ എനിക്കിഷ്ടമല്ല….. പുറത്തിറങ്ങി ആൾക്കാരോടൊക്കെ ഇടപഴക്… കുറേ നല്ല സുഹൃത്തുക്കളൊക്കെ ഉണ്ടാവട്ടെ…”

“എനിക്കൊരു മടി പോലെ..”

“അത് മാറിക്കോളും… ജാനിയുടെ കാര്യങ്ങൾ നോക്കാൻ അമ്മ ഉണ്ടല്ലോ..?”

“അമ്മയും അച്ഛനും സമ്മതിക്കുമോ?”

“അവര് തന്നാടീ  മണ്ടൂസേ ഇക്കാര്യം ആദ്യം എന്നോട് സംസാരിച്ചത്… നിന്നെ പഠിക്കാൻ വിടാനാ അമ്മയുടെ ആഗ്രഹം… പക്ഷേ അച്ഛൻ പറഞ്ഞു ആദ്യം നിന്നോട് ചോദിക്കാൻ…”

അവൾ ഒന്നും മിണ്ടിയില്ല.

“അച്ചൂ… നീ  സമ്പാദിക്കുന്നത് കൊണ്ട് ജീവിക്കാനൊന്നും അല്ല,… പക്ഷേ നിന്റെ ആവശ്യങ്ങൾക്ക്  ആരെയും ആശ്രയിക്കണ്ടല്ലോ… അതുമാത്രമല്ല, നീ ജോലിക്ക് പോയി കിട്ടുന്ന കാശ് നിന്റെ അച്ഛന് കൊടുക്കുമ്പോ അദ്ദേഹത്തിന് സന്തോഷത്തോടെ വാങ്ങാൻ പറ്റും.. മറിച്ച് ഞാൻ കൊടുക്കുമ്പോൾ ഇത്തിരി പ്രയാസം കാണും.. മകളുടെ ഭർത്താവല്ലേ…”

അവൾ  തലയാട്ടി..

“ശരി.. നീ  ഡ്രസ്സ്‌ മാറിയിട്ട് കഴിക്കാൻ  എന്തെങ്കിലും എടുത്ത് വയ്ക്ക്.. ഞാനൊന്ന് കുളിക്കട്ടെ..”

അവൻ ബാത്‌റൂമിലേക്ക് നടന്നു…

“ങാ  പിന്നേ… ഇവിടെ അടുത്തുള്ള സ്കൂളിൽ ജാനിയെ  ചേർക്കാനുള്ള ഏർപ്പാട് റെഡി ആക്കിയിട്ടുണ്ട്.. തിങ്കളാഴ്ച മുതൽ പോയിത്തുടങ്ങാം…”

അവൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.. അർച്ചനയുടെ കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു… തീരെ പ്രതീക്ഷിക്കാതെ  കിട്ടിയ ഒരു ജീവിതമാണെങ്കിലും  ഇന്നതിൽ നൂറു ശതമാനം സംതൃപ്തയാണ്… മനസിലുള്ളതെല്ലാം അറിഞ്ഞു ചെയ്യുന്ന ഭർത്താവും  അദ്ദേഹത്തിന്റെ വീട്ടുകാരും….സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന നാളുകളിൽ  കൂടെ ജോലിക്ക് നിൽക്കുന്ന ചേച്ചിമാർ അവരുടെ  ഭർതൃവീടുകളിൽ  അനുഭവിക്കുന്നതൊക്കെ പറയുന്നത് കേൾക്കുമ്പോൾ പേടി തോന്നിയിരുന്നു…. പക്ഷേ ഇവിടെ നേരെ തിരിച്ചാണ്… ഒറ്റവാക്കിൽ പറഞ്ഞാൽ  സ്വർഗം…പക്ഷേ താൻ  ശരിക്കും ഇതിന് അർഹയാണോ?.. ആ  ചോദ്യം മനസിനെ എന്നും അലട്ടാറുണ്ട്….

വസ്ത്രം മാറിയ ശേഷം  കിഷോറിനു ധരിക്കാനുള്ളത് ചെയറിൽ എടുത്ത് വച്ച് അവൾ  താഴെക്കിറങ്ങി… കൗസല്യയുടെ  മുന്നിൽ നിൽക്കാൻ അവൾക്ക് വല്ലാത്ത നാണം  തോന്നി… അവർ പക്ഷേ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ജനനിക്ക് ഭക്ഷണം വാരിക്കൊടുക്കുകയാണ്..

“അവന്റെ നീരാട്ട് കഴിഞ്ഞില്ലേ?”

“ഇല്ല…”

“നിനക്ക് വിശക്കുന്നുണ്ടെങ്കിൽ എടുത്ത് കഴിച്ചോ..”

“വേണ്ടമ്മേ.. ഇപ്പൊ വരാമെന്നു പറഞ്ഞു.. ഒന്നിച്ചു കഴിച്ചോളാം..”

“ആഹാ… കറക്ട് ടൈം ആണല്ലോ..”

പ്രജിത്ത് അങ്ങോട്ടേക്ക് കയറി വന്നു…

“ഇന്നെന്താ സ്പെഷ്യൽ?”

“അപ്പം, മുട്ടക്കറി…”

“അവനെവിടെ അച്ചൂ?”

“കടയിൽ പോകാൻ ഒരുങ്ങുകയാ..”

“കടയിലേക്കോ? എന്നാൽ ഇവിടെ കൊല നടക്കും.. ഇന്ന് എന്റെ കൂടെ  ഒരിടം  വരെ  പോകാനുണ്ടെന്ന് ഇന്നലെ രാത്രി കൂടി ഓർമിപ്പിച്ചതാ….”

പ്രജിത്ത് ഒരു ചോക്ലേറ്റ് ജനനിക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു..

“എവിടെക്കാടാ?”

“പെണ്ണ് കാണാൻ..”

“ആർക്ക്?”

“എന്റെ അച്ഛൻ കുഞ്ഞിരാമന്.”

പ്രജിത്തിന് നല്ല ദേഷ്യം വന്നു..

“എനിക്കെന്താ പെണ്ണ് കെട്ടിക്കൂടെ? നിങ്ങളുടെ മോനു മാത്രമേ  പാടുള്ളൂ  എന്ന് വല്ല നിയമവും ഉണ്ടോ?”

“ഞാൻ വെറുതേ ചോദിച്ചതാടാ… നീ  ഇരിക്ക്… അച്ചൂ., ഇവന് നല്ല ചൂട് അപ്പവും മുട്ടകറിയും കൊടുക്ക്…”

അർച്ചന അടുക്കളയിലേക്ക് നടന്നു..

“എവിടെയാ  പെണ്ണ്?”

“എൽ ഐ സി ഏജന്റ് സുഷുമ ചേച്ചിയില്ലേ? അവരുടെ അനിയത്തിയുടെ മോളാ…. ടൗണിൽ നിന്ന് മൂന്നാല് കിലോമീറ്റർ പോകാനുണ്ടെന്ന് പറഞ്ഞു.. അഡ്രസ്സ് തന്നിട്ടുണ്ട്… പോയി നോക്കട്ടെ.. അച്ഛൻ കുറെയായി പറയുന്നു പെണ്ണ് കെട്ടാൻ വേണ്ടി… മൂപ്പരുടെ ആഗ്രഹം സാധിച്ചു കൊടുത്തേക്കാം..”

“അപ്പൊ നിനക്ക് ആഗ്രഹമൊന്നും ഇല്ലേ?”

“ഏയ്‌…. എനിക്ക് ജോലിക്ക് പോണം.. വൈകിട്ട് വന്നു കുളിച്ച്, വായനശാലയിൽ പോയിരുന്ന് കുറച്ചു നേരം  വർത്തമാനം പറയണം.. പിന്നെ ഇവിടെ വന്ന് ഫുഡ് കഴിക്കണം… ഇടയ്ക്ക് രണ്ടു പെഗ് അടിക്കണം… ഇത്രയൊക്കയേ ഉള്ളൂ… പെണ്ണ് കെട്ടിയാൽ ജീവിതം തീർന്നു…”

“എന്നാരാ പറഞ്ഞേ?”

“ആരെങ്കിലും പറയണോ? ഉദാഹരണങ്ങളായി  ബാലേട്ടനും  കിച്ചുവും മുൻപിൽ ഉണ്ടല്ലോ..”

“ചെറുക്കാ…നല്ലൊരു കാര്യത്തിന് പോകുമ്പോ വെറുതേ  എന്റെ വായിലിരിക്കുന്നത് കേൾക്കരുത്..”

അവൻ  ചിരിയോടെ  ജനനിയെ  എടുത്ത് വട്ടം കറക്കി..

“സുന്ദരി അടുത്താഴ്ച മുതൽ  പുതിയ സ്കൂളിൽ  പോകുവാണല്ലേ .?”

അവൾ  ചിരിച്ചു..

“പുതിയ ബാഗ് മാമന്റെ  വക .”

“സത്യം?”  അവളുടെ കണ്ണുകൾ വിടർന്നു..

“സത്യം… നാളെ മാമൻ വരുമ്പോ കൊണ്ടുവരാട്ടോ..”

അവൾ  ആഹ്ലാദത്തോടെ പ്രജിത്തിന്റെ കഴുത്തിൽ  ചുറ്റിപ്പിടിച്ചു..ആ വീട്ടിൽ വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളുവെങ്കിലും ജനനിയെ എല്ലാവർക്കും ജീവനാണ്…. ഇടയ്ക്ക് പ്രജിത്ത് അവളെയും കൂട്ടി അവന്റെ വീട്ടിലേക്ക് പോകും….. ബാലൻ  രാത്രി വരുന്നത് വരെ അവൾ ഉറങ്ങാതെ കാത്തിരിക്കും.. അയാൾ വാരിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചു കുറച്ചു നേരം കളിച്ച്, അവരുടെ കൂടെയാണ് ഉറങ്ങാറുള്ളതും…

പ്രജിത്ത് അപ്പവും മുറ്റക്കറിയും കഴിച്ചുകൊണ്ടിരിക്കവേ കിഷോർ അങ്ങോട്ട് വന്നു..

“നിന്റെ കാര്യം മറന്നു പോയെടാ സോറി… എന്തായാലും പെണ്ണ് കണ്ടിട്ട്  തന്നെ ബാക്കി..”

കിഷോറും അടുത്തിരുന്നു കഴിക്കാൻ  തുടങ്ങി… അപ്പോഴാണ് അവന്റെ ഫോണിൽ ശ്വേത വിളിച്ചത്…

“നിങ്ങളിത് വരെ പോയില്ലേ?” അവൾ ചോദിച്ചു..

“ഇപ്പൊ ഇറങ്ങും..”

“ആ പൊട്ടനെ കൊണ്ട് ഒന്നും സംസാരിപ്പിക്കരുത്… കേട്ടല്ലോ..? ചളമാക്കും ..”

“പൊട്ടൻ നിന്റെ മറ്റവൻ… നിനക്കൊക്കെ അസൂയയാടീ..”

“എനിക്കെന്തിനാ അസൂയ.? നിന്നെ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ആലോചിച്ച് സങ്കടമേ ഉള്ളൂ..”

“നീ ഇങ്ങോട്ട് വാ.. ബാക്കി നേരിട്ട് തരാം.. ഫോൺ വച്ചിട്ട് പോടീ… വെറുതേ ആത്മവിശ്വാസം നശിപ്പിക്കാൻ..”

അപ്പുറത്ത് നിന്നു ചിരി മുഴങ്ങി.

“പ്രജീ… ഞാൻ ചുമ്മാ പറഞ്ഞതാടാ… എല്ലാം ശരിയാകട്ടെ… പോയി വന്നിട്ട് വിളിക്ക്..”

അവൾ ഫോൺ വച്ചു… ഭക്ഷണം കഴിച്ച്  അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ ബൈക്കിൽ മീനുമായി  ഷുക്കൂർ  മുറ്റത്തേക്ക് വന്നു..

“നീ കടയിൽ പോയില്ലേ കിഷോറേ?”

“ഇല്ല… ഇവനേം കൊണ്ട് ഒരിടം വരെ പോണം..”

ഷുക്കൂർ പ്രജിത്തിനെ അടിമുടി ഒന്നു നോക്കി..

“ഇന്ന് കാണാൻ കുറച്ചു ഗ്ലാമർ ആയിട്ടുണ്ടല്ലോ.. എന്ത് പറ്റി? വല്ല പെണ്ണുകാണലിനും പോകുവാണോ?”

“അതെ… എന്തേ?”

“ഒന്നുമില്ലേ… ചുമ്മാ ചോദിച്ചതാ… നിനക്ക് ഈയിടെയായി എന്നെയൊന്നും ഒരു മൈൻഡ് ഇല്ല… ഞാൻ പാവപ്പെട്ടവനായത് കൊണ്ടാണോ?”

“ആര് പാവം  നീയോ? പൾസർ ബൈക്കിൽ മീൻ വിൽക്കുന്ന നീ പാവം,.. സൈക്കിൾ പോലുമില്ലാത്ത ഞാൻ ടാറ്റയുടെ കൊച്ചുമോനും… അല്ലേ?.. ഒന്ന് പോയെടാ..”

“അപ്പൊ പെണ്ണുകാണലിനു തന്നെ… ഇന്നെങ്കിലും ഷഡ്ഢി ഇട്ടിട്ടുണ്ടോ?”

“പുറകിലേക്ക് വാടാ.. സംശയം തീർത്തു തരാം..”

“നീയൊന്ന് അടങ്ങ് പ്രജീ..”   കിഷോർ സമാധാനിപ്പിച്ചു..

“കേട്ടില്ലേ.. തെണ്ടി പറയുന്നത്… സ്കൂളിൽ പഠിക്കുമ്പോ എന്റെ കോപ്പിയടിച്ച് ജയിച്ചവനാ.. ആ നന്ദി വേണ്ടേ?”

“തമാശ പറഞ്ഞതാ  മുത്തേ… നീ എത്രയും പെട്ടെന്ന് കെട്ടണം എന്നാ എന്റെ ആഗ്രഹം.. നമ്മുടെ ടീമിൽ ഇനി നീയേ ബാക്കിയുള്ളു.. എവിടാ പെണ്ണ്?”

“ടൗണിലാടാ…”

കൗസല്യ അങ്ങോട്ട് വന്നു.. പിന്നാലെ അർച്ചനയും ജനനിയും.. “

“ഇന്നെന്താ മീൻ ഷുക്കൂറേ?”

“അയല, മത്തി, പിന്നെ നല്ല ഫ്രഷ് ചെമ്മീൻ ഉണ്ട്..”

ഷുക്കൂർ പറഞ്ഞു..

“നിന്നെ കുറേ ആയല്ലോ കണ്ടിട്ട്?”

“എളേപ്പാന്റെ മോൾക്ക് സുഖമില്ല… അതിനേം കൂട്ടി മംഗലാപുരത്ത് ഹോസ്പിറ്റലിൽ പോയതാ.. ഇന്നലെയാ തിരിച്ചെത്തിയത്..”

“മോളേ… നിനക്കെന്താ വേണ്ടേ?”  കൗസല്യ ചോദിച്ചു..

“ചെമ്മീൻ…” ഉത്തരം പറഞ്ഞത്  ജനനി ആണ്..

“എന്നാൽപ്പിന്നെ അതുതന്നെ ആയിക്കോട്ടെ..”

അർച്ചനയുടെ കയ്യിൽ നിന്ന് സ്റ്റീൽ പാത്രം വാങ്ങി ഷുക്കൂർ ചെമ്മീൻ തൂക്കി അതിൽ ഇട്ടു കൊടുത്തു…

അവന്റെ ബൈക്ക് പോയതിന്റെ പുറകെ തന്നെ  കിഷോറും  പ്രജിത്തും കയറിയ ബൈക്കും റോഡിലേക്ക് ഇറങ്ങി…

**********

രാത്രി എല്ലാവരും ഹാളിൽ ഇരുന്ന് ടീവി കാണുമ്പോഴാണ് കിഷോർ വന്നത്.. ജനനി ഓടി അവന്റെ അടുത്തെത്തി കയ്യിലെ കവർ വാങ്ങി… അതിൽ തനിക്കായി എന്തെങ്കിലുമുണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു..

“പെണ്ണ് കാണാൻ പോയിട്ട് എന്തായെടാ?”  ബാലൻ ചോദിച്ചു..

“ശരിയായില്ല…”

“അതെന്തേ?”

“ഗവണ്മെന്റ് ജോലിക്കാരെയാണ് നോക്കുന്നത് പോലും…”

“പെണ്ണിന് ജോലിയുണ്ടോ?”

“അക്ഷയ സെന്ററിൽ ആണ്..”

“പ്രജിക്ക് വിഷമം ആയോടാ?”  അതോർത്തായിരുന്നു കൗസല്യക്ക് ടെൻഷൻ..

“ഉവ്വ്‌..ഇനി പെണ്ണുകെട്ടില്ല എന്നൊക്കെ പ്രതിജ്ഞ എടുക്കുന്നുണ്ടായിരുന്നു…”

“പാവം…. ഞാൻ ഒന്നന്വേഷിച്ചു നോക്കട്ടെ..എവിടെങ്കിലും ഒരു നല്ല പെൺകുട്ടി അവന് ദൈവം കാത്തു വച്ചിട്ടുണ്ടാകും…നീ കഴിക്കുന്നില്ലേ?”

“ഞാൻ പ്രജിയുടെ വീട്ടിൽ നിന്നു കഴിച്ചു . അവന്റെ അച്ഛൻ നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ പറ്റിയില്ല..”

ജോലിയൊക്കെ കഴിഞ്ഞ് അർച്ചന മുകളിൽ എത്തിയപ്പോൾ കിഷോർ കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം പരിശോധിക്കുകയായിരുന്നു..

“എന്തുപറ്റി..”

“മുഖക്കുരു വരുന്നത് പോലെ “

“പ്രേമം തുടങ്ങുമ്പോഴാ  കുരു വരുന്നത് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്..”

“ആര്? നിന്റെ അച്ഛൻ കൃഷ്ണനോ?”

“ദേ… അച്ഛന് വിളിക്കരുത്..”  അവൾ  വിരൽ ചൂണ്ടി….

കിഷോർ ആ വിരലിൽ പിടിച്ച് ഒറ്റ വലി.. അവൾ അവന്റെ നെഞ്ചിലേക്ക് വീണു…പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“പ്രണയം തന്നെയാ … നിന്നോട്..”

“ഉവ്വ.. സുഖിപ്പിക്കല്ലേ…”

“സത്യം…”

“ഒന്ന് പോ മാഷേ…”

“എന്നാൽ നീ  വിശ്വസിക്കണ്ട… ”  അവൻ പിടി വിട്ടു..പിന്നെ കട്ടിലിൽ ഇരുന്നു.. ആ മുഖം കണ്ടപ്പോൾ അവൾക്ക് സങ്കടമായി.. മെല്ലെ അടുത്തിരുന്ന് തോളിൽ കൈ വച്ചു.. കിഷോർ ആ  കൈ മാറ്റി കയറിക്കിടന്നു… വാതിൽ അടച്ച് അവളും..അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു കൊണ്ട് ചോദിച്ചു..

“പെട്ടെന്ന് തോന്നാൻ എന്താ കാരണം?”

“എന്ത്?”

“ഇപ്പോൾ പറഞ്ഞത്  തന്നെ..”

“എന്ത് പറഞ്ഞു?”

“കുന്തം…” അവൾ  ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു… കിഷോർ  മെല്ലെ അവളുടെ  വയറിലൂടെ കൈയിട്ട് തന്നോട് ചേർത്തു.. പിന്നെ അവളുടെ പിൻ കഴുത്തിൽ മൃദുവായി ഉമ്മ

വച്ചു…

“നീ വന്നതിനു ശേഷം ഈ  വീട് ഒത്തിരി മാറി…  എന്നും സങ്കടപ്പെട്ടും, കഴിഞ്ഞതോർത്തു കരഞ്ഞും നാളുകൾ തള്ളി നീക്കിയിരുന്ന എന്റെ ജീവിതവും മാറി… ഇതൊക്കെ പോരേ പ്രണയം തോന്നാൻ?.. കൂടാതെ ജാനിയെയും എനിക്ക് കിട്ടി.. നിന്റെ ചേച്ചിയുടെ മകൾ ആണെങ്കിലും അവളെനിക്ക് സ്വന്തം ചോരയിൽ പിറന്നത് പോലെയാ..”

അർച്ചന ഒന്നും മിണ്ടിയില്ല…

“അച്ചൂ…” അവൻ  സ്നേഹത്തോടെ വിളിച്ചു. മറുപടി ഇല്ല…അവളുടെ മുഖത്തൂടെ വിരലോടിച്ചപ്പോൾ നനവ് അനുഭവപ്പെട്ടു… കിഷോർ അവളെ പെട്ടെന്ന് തനിക്ക് നേരെ തിരിച്ചു കിടത്തി..

“എന്തു പറ്റിയെടീ? എന്തിനാ കരയുന്നെ?”

ഉത്തരം കിട്ടാതായപ്പോൾ  അവൻ  അവളെ  നെഞ്ചോട് ചേർത്തു.

“പറ… എന്തിനാ കരയുന്നെ?”

“ജനനി, എന്റെ ചേച്ചിയുടെ മകൾ അല്ല…”

കിഷോർ ഞെട്ടി… അവിശ്വസനീയതയോടെ അവൻ  അർച്ചനയുടെ താടിയിൽ പിടിച്ച് ഉയർത്തി..

“എന്താ അച്ചൂ നീ പറയുന്നത്?”

“സത്യം… അവൾ അനിത ചേച്ചിയുടെ മകൾ അല്ല.. ചേച്ചി മരിച്ച്  രണ്ടു വർഷം കഴിഞ്ഞാ  അവളെ  ഞങ്ങൾക്ക് കിട്ടുന്നത്…”

“എവിടുന്ന്?”

അവൾ ഒന്നും മിണ്ടിയില്ല…

“പറയെടീ…”

“തേനി റെയിൽവേസ്റ്റേഷന് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന്…”

അർച്ചന ഒന്ന് വിതുമ്പി..

“അച്ഛന് ട്രെയിനിൽ ചായയും വടയും  വിൽക്കുന്ന ജോലി ആയിരുന്നു.. സ്റ്റേഷനിൽ നിന്നു അഞ്ചു മിനിറ്റ് നടന്നാൽ  ഞങ്ങൾ താമസിച്ചിരുന്ന കോളനിയിൽ  എത്തും…ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വരുമ്പോഴാ  തെരുവ് നായ്ക്കൾ കടിച്ചു കീറാൻ തുടങ്ങുന്ന  ചോരക്കുഞ്ഞിനെ അച്ഛന് കിട്ടിയത്… അതിനെയും വാരിയെടുത്ത് സ്റ്റേഷൻമാസ്റ്ററുടെ മുന്നിലെത്തി… ഹോസ്പിറ്റലിൽ കൊണ്ടുപോയി മുറിവുകൾ വച്ചു കെട്ടിയ ശേഷം   വല്ല അനാഥാലയത്തിലും കൊണ്ടു കൊടുക്കാൻ അദ്ദേഹം പറഞ്ഞതാ… അച്ഛൻ സമ്മതിച്ചില്ല … അനിത ചേച്ചിക്ക് പകരം ദൈവം കൊണ്ടു തന്നതാ എന്നും പറഞ്ഞു കുഞ്ഞിനേയും കൊണ്ട് വീട്ടിൽ വന്നു…. എല്ലാവരും എതിർത്തിട്ടും അവളെ  വളർത്തും എന്ന് അച്ഛൻ വാശി പിടിച്ചു…. ആദ്യമൊക്കെ എനിക്കും ഇഷ്ടമുണ്ടായിരുന്നില്ല… പിന്നെ അവൾ എന്റെ സ്വന്തമായി….

അർച്ചന അവന്റെ കൈകൾ  കൂട്ടിപ്പിടിച്ചു..

“ക്ഷമിക്ക് കിഷോറേട്ടാ…. സത്യം  തുറന്നു പറയണമെന്ന് അന്നേ കരുതിയതാ… പക്ഷേ എല്ലാവരും അവളോട് കാട്ടുന്ന സ്നേഹം കുറഞ്ഞു പോകുമെന്ന് പേടിച്ചാ ഞാൻ….”

നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ കിഷോറിന്റെ ഹൃദയം പിടഞ്ഞു… അവളുടെ  മുഖം തന്റെ  കഴുത്തിനടിയിലേക്ക് ചേർത്ത് വച്ച്  തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

“എന്റെ കുഞ്ഞിനെ വെറുക്കരുതേ.. പ്ലീസ്…. ജനിപ്പിച്ചവർ ഉപേക്ഷിച്ച ഒരു അനാഥയാണ് താനെന്ന് അവൾക്ക് ഒരിക്കലും തോന്നരുത്….”

“ഇല്ലെടീ… അവൾ  നമ്മുടെ മോളാ…”

അതു കേട്ടതോടെ അർച്ചന പൊട്ടിക്കരഞ്ഞു…. പുലരും വരെ  എങ്ങലടികളും ആശ്വാസവാക്കുകളും ആ  മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു…..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!