Skip to content

മരണങ്ങളുടെ തുരുത്ത് Part 3

  • by
മരണങ്ങളുടെ തുരുത്ത് Malayalam Novel

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു.

“എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ വീട്ടിലോട്ട് വന്നതാണോ. ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിച്ചിട്ട് കൊണ്ട്. ങ്ങേ… ബട്ടൻസിടഡോ..” CI ശബ്ദം കനപ്പിച്ചു പാറാവുകാരന്റെ അഴിഞ്ഞു കിടക്കുന്ന ബട്ടൻസിൽ ലാത്തി കൊണ്ട് തോണ്ടി പറഞ്ഞു…

“സോറി സാർ, ഞാൻ ശ്രദ്ധിച്ചില്ല”. പാറാവുകാരൻ ക്ഷമാപണം നടത്തുന്ന പോലെ പറഞ്ഞു കൊണ്ട് ബട്ടൻസിട്ടു.

“S I ഇല്ലേടോ അകത്ത്..?”

“ഉണ്ട് സർ, റൂമിലാണ് ഞാൻ വിളിക്കാം..”

“വേണ്ട, ഞാൻ അകത്തു പോയി കണ്ടോളാം”

അകത്തോട്ട് കയറിയതും, ASI യും രണ്ട് മൂന്ന് കോണ്സറ്റബിൾസും CI യെ കണ്ടു ഇരിക്കുന്ന ചെയറിൽ നിന്ന് എണീറ്റ്‌ അറ്റൻഷനായി അദ്ദേഹത്തിന് സല്യൂട്ടടിച്ചു. CI സല്യൂട്ട് മടക്കി എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി. സ്റ്റേഷന്റെ അകമെല്ലാം മൊത്തം ഒന്ന് വീക്ഷിച്ചു. SI യുടെ ക്യാബിന്റെ ഡോറിൽ മുട്ടി അകത്തു കയറിയതും, CI യെ കണ്ട SI അനീഷ് ചെയറിൽ നിന്നും എണീറ്റ്‌ നിന്ന് സല്യൂട്ടടിച്ചു…

“അയാം പ്രതാപ് ചന്ദ്രൻ, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം CI. പുഴയക്കര ഗ്രാമത്തിലെ മർഡറുകളെ കുറിച്ചന്വേഷിക്കാൻ വന്നതാണ് “.

“വരു സർ, ഇങ്ങോട്ടിരിക്കാം.. SP വിളിച്ചു പറഞ്ഞിരുന്നു സാറ് വരുമെന്നുള്ള കാര്യം”. SI അയാളുടെ സീറ്റ് ഒഴിഞ്ഞു കൊടുത്തു അതിലേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു. CI അതിൽ ഇരുന്നു തൊപ്പിയൂരി മേശമേൽ വെച്ചതും SI ചോദിച്ചു…

“സർ, കുടിക്കാൻ ചായയോ അതോ തണുത്തത് വല്ലതും ആണോ ? “

“ഇപ്പോ വേണ്ടടോ, ഞാൻ പറയാം. താൻ ഇങ്ങോട്ടിരിക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ തന്നോട് ചോദിച്ചറിയാനുണ്ട്”. CI മുന്നിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“താങ്ക്യൂ സാർ”. S I മുന്നിലെ സീറ്റിൽ ഇരുന്നതും C I ചോദിച്ചു…

“എടോ, ശരിക്കും എന്താ അവിടെ നടക്കുന്നത്. അവിടെ നടന്നത് മുഴുവൻ സാധാരണ മരണങ്ങൾ തന്നെയാണോ. അതോ ഈ മരിച്ച പതിനഞ്ചണ്ണത്തിനെയും ആരെങ്കിലും തട്ടിയതാണോ. എന്താ തന്റെ അഭിപ്രായം? “

“എന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ അവിടെ നടന്ന മരണങ്ങളിൽ ഒന്നിലും പ്രത്യേകിച്ച് അസ്വാഭാവികത ഒന്നും കണ്ടിരുന്നില്ല. പിന്നെ മരിച്ച പതിനഞ്ചാളുടെയും ഓട്ടോപ്സി റിപ്പോർട്ടിൽ മരണ കാരണം ഹൃദയസ്തംഭനം എന്നായിരുന്നു പോലീസ് സർജൻ രേഖപ്പെടുത്തിയിരുന്നത്. അത് കൊണ്ട് തന്നെ തുടരന്വേഷണങ്ങൾ പിന്നീടുണ്ടായില്ല “.

“എനിക്ക് മരിച്ച ഈ പതിനഞ്ച് പേരുടെയും താൻ ഇത് വരെ അന്വേഷിച്ചു തയ്യാറാക്കിയ കേസ്സ് ഫയൽ മൊത്തം ഒന്ന് വേണമായിരുന്നു “.

“ആ കേസ് ഫയലുകളിൽ ലാസ്റ്റിലത്തെ രണ്ട് മരണങ്ങളുടെ ഫയൽസ് മാത്രമേ ഇവിടെയൊള്ളൂ. പതിമൂന്ന് മരണങ്ങളുടെയും ഫയൽസ് ഞാൻ SP ക്ക് കൈ മാറിയിരുന്നു… വേണമെങ്കിൽ ആളെ വിട്ട് എടുപ്പിക്കാം “.

“വേണ്ട അത് ഞാൻ SP യുടെ കയ്യിൽ നിന്നും മേടിച്ചോളാം. ഇപ്പോൾ ഇവിടെയുള്ള ലാസ്റ്റ് നടന്ന മരണങ്ങളുടെ ഫയലെടുക്കൂ…”

SI ആ രണ്ട് കേസ് ഫയൽസും CI ക്ക് കൈ മാറി. CI ഫയൽ തുറന്ന് മൊത്തം ഒന്ന് കണ്ണോടിച്ചു. ഫയൽ അടച്ചു റിബ്ബൺ കെട്ടി മേശപ്പുറത്ത് വെച്ചു കൊണ്ട് SI യോട് പറഞ്ഞു..

“ഇതിൽ ഒന്നും ഇല്ലലോടോ, ഒരേ പോലെ 15 മരണങ്ങൾ നടന്നിട്ടും തനിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല അല്ലെ?? കഷ്ടം, തന്നെയൊക്കെ ആരാടോ പോലീസിൽ എടുത്തത് ? ” CI ഒരു പുച്ഛഭാവത്തിൽ SIയെ നോക്കി പറഞ്ഞു…

“സർ, ഓട്ടോപ്സി റിപ്പോർട്ട് മാത്രമല്ല, മരണം നടന്ന സ്ഥലങ്ങളിലും അസ്വാഭാവികത ഒന്നും കണ്ടിരുന്നില്ല. ആദ്യമൊക്കെ അന്വേഷണം നടന്നിരുന്നു. അതിലും ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല. ഈ മരിച്ച പതിനഞ്ചാൾക്കും ശത്രുക്കളായിട്ട് ആരും ഉണ്ടായിരുന്നില്ല താനും. അങ്ങനെ ഇല്ലാത്ത കാരണത്താൽ കൊലപാതകം എന്ന നിഗമനത്തിൽ എത്താനുള്ള ഒരു കാരണവും കിട്ടിയിരുന്നില്ല. അത് കൊണ്ടാണ് പിന്നെ കേസ് ഫയൽ ക്ളോസ് ചെയ്തതും തുടരന്വേഷണം നടത്താതിരുന്നതും”.

“കൊള്ളാം, താനൊക്കെ തെളിവുകൾ മുഴുവൻ തന്റെ മുന്നിലേക്ക് വന്നാൽ മാത്രമേ പണിയെടുക്കുകയൊള്ളൂ അല്ലെ ? എടൊ.. തെളിവുകൾ ഒരിക്കലും നമ്മുടെ മൂന്നിലോട്ട് വരില്ല. തെളിവുകളെ തേടി നമ്മൾ അങ്ങോട്ട് ചെല്ലണം. എന്നാലേ തെളിവ് കിട്ടൂ മനസ്സിലായോ….” അതു കേട്ട SI യുടെ നിൽപ്പ് കണ്ട CI പറഞ്ഞു..

“… അത് വിട്. തനിക്ക് ഈ പുഴയക്കര ഗ്രാമത്തെ കുറിച്ച് നന്നായി അറിയുന്ന ആരെങ്കിലും പരിചയമുണ്ടോ. അല്ലെങ്കിൽ ഈ കേസുമായി ആരെങ്കിലും കസ്റ്റഡിയിൽ എടുക്കുകയോ മറ്റു വല്ലതും ചെയ്തിരുന്നൊ…? “

“അങ്ങനെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല സാർ…”

” OK. ഈ പുഴയക്കര ഗ്രാമം എന്ന സ്ഥലത്തെ പറ്റി അറിയാൻ നിങ്ങളെ സഹായിച്ച വല്ലവരും ഉണ്ടായിരുന്നോ.. ഉണ്ടെങ്കിൽ എനിക്ക് അവരെ ഒന്ന് കാണണമായിരുന്നു. എനിക്ക് ആ ഗ്രാമത്തെപ്പറ്റി ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു…”

“മുൻപ് അവിടെ താമസിച്ചിരുന്ന അനസ് എന്നൊരു കോണ്സ്റ്റബിൾ ഇവിടെ ഉണ്ട് സാർ. ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോൾ സ്റ്റേഷന് അടുത്ത് ഒരു കോട്ടേഴ്‌സിലാണ് താമസം”

“വെരി ഗുഡ് . എങ്കിൽ താൻ അയാളെ വിളിക്ക്. എനിക്ക് ചില കാര്യങ്ങൾ അയാളോട് ചോദിച്ചറിയാനുണ്ട്”

“Ok സാർ ഞാൻ വിളിക്കാം…” SI മുന്നിലിരുന്ന ബില്ലിൽ കൈ അമർത്തിയതും ഒരു കോണ്സ്റ്റബിൾ അകത്തേക്ക് വന്നു. SI അയാളോട് അനസിനെ വിളിക്കാൻ പറഞ്ഞു..

CI യും SI യും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അനസ് വന്നത്. ഡോറിൽ തട്ടി അകത്തേക്ക് കയറി CIക്കും SI ക്കും സല്യൂട്ട് ചെയ്തു കൊണ്ട് SI യോട് ചോദിച്ചു..

“സർ വിളിച്ചെന്നു പറഞ്ഞു”.

“അനസ്, ഇത് CI പ്രതാപ് ചന്ദ്രൻ സർ. സാറിന് തന്നോട് താൻ മുന്നേ താമസിച്ചിരുന്ന പുഴയക്കര ഗ്രാമത്തെപ്പറ്റി ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞു. സാറിനാണ് ഇപ്പൊ ആ കേസിന്റെ ഇൻചാർജ്. അതു കൊണ്ട് സാറിന് വേണ്ട സഹായങ്ങൾ ഒക്കെ താൻ ചെയ്ത് കൊടുക്കണം..”

“Ok സാർ.. എന്നാൽ കഴിയുന്ന എല്ലാ സഹായവും ഞാൻ ചെയ്തു തരാം”. അനസ് വിനയത്തോടെ CI യോട് പറഞ്ഞു..

“അനസിരിക്കൂ.. അനസ് മുന്നേ പുഴയക്കര ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത് അല്ലെ..? “

“അതേ സാർ…”

“എനിക്ക് ആ ഗ്രാമത്തെ കുറിച്ചു ചില കാര്യങ്ങൾ അനസിനോട് ഡീറ്റെയിൽഡ് ആയിട്ട് ചോദിച്ചറിയാനുണ്ട്…” പിന്നെ SI യോട് പറഞ്ഞു..

“അനീഷ് ഞങ്ങൾക്കൊന്നു സ്വസ്ഥമായി സംസാരിക്കണമായിരുന്നു മുകളിൽ റൂമില്ലേ…?”

“ഉണ്ട് സാർ ഗസ്റ്റ്റൂമുണ്ട് അങ്ങോട്ടിരിക്കാം..”

“താങ്ക് യൂ. എന്നാ അനസ് വാ നമുക്ക് അങ്ങോട്ടിരിക്കാം “. പിന്നെ SIയോട് പറഞ്ഞു..

“…അനീഷ്, എനിക്ക് കടുപ്പത്തിൽ ഒരു ചായ വേണമായിരുന്നു…”

“Ok സാർ ഇപ്പൊ റെഡിയാക്കാം…”

“എന്നാ അനസിനും എടുത്തോ ഒരു ചായ…”

“OK സാർ…”

“എന്നാ അനസ് വരൂ നമുക്ക് മുകളിലോട്ട് പോകാം….” മുകളിൽ ഗസ്റ്റ്റൂമിലുള്ള സെറ്റിയിൽ രണ്ടാളും ഇരുന്നു. അപ്പോഴേക്കും ചായയും എത്തി. ചായക്കുള്ള തയ്യാറെല്ലാം സ്റ്റേഷന്റെ അകത്തു തന്നെ ഉണ്ടായിരുന്നു. CI ചായയെടുത്തു അനസിന് കൊടുത്ത് അദ്ദേഹത്തിന്റെ ചായയെടുത്ത് ഒരു സിപ്പെടുത്തു കൊണ്ട് അനസിനോട് ചോദിച്ചു…

“അനസ് ഈ പുഴയക്കര ഗ്രാമത്തിൽ നിന്ന് ഇങ്ങോട്ട് താമസം മാറിയിട്ട് എത്ര നാളായി…?”

“ഏകദേശം ഒരു വർഷം കഴിഞ്ഞു..”

“അനസ്സും കുടുംബവും അവിടെ നിന്നും താമസം മാറാൻ എന്തായിരുന്നു കാരണം..? “

“അത് സർ…

തുടരും…..

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!