Skip to content

ദേവരാഗം – 20

read malayalam novel devaragam

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാനുംദേവുവും കോളേജിൽ പോകാൻ തുടങ്ങിയത്. പതിവുപോലെ ബാലനങ്കിളിന്റെ കാറിലാണ് പോകുന്നത്. ഞാനുംദേവുവും ചെല്ലുമ്പോൾ ബാലനങ്കിളും അച്ഛനും ഗീതയാൻറിയും അരുണേട്ടനും കൂടി ചർച്ചയാണ്. വിഷയം എന്റെ കല്യാണക്കാര്യം തന്നെ .

ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു. അപ്പോഴേക്കും അസുരൻ റെഡിയായി വന്നു. ഞങ്ങൾ യാത്ര പറഞ്ഞ് കാറിൽ കയറി. എന്റെ മനസ്സ് ശൂന്യമായിരുന്നു.അസുരനെ നോക്കിയതേ ഇല്ല. ഈ ഒരാഴ്ചയ്ക്ക് ഇടയ്ക്ക് പല പ്രാവശ്യം ദേവു എന്നോട് അസുരനോട് എന്റെ കാര്യം പറയാമെന്ന് പറഞ്ഞു ഞാൻ സമ്മതിച്ചില്ല.അതിന്റെ ആവശ്യമില്ലെന്ന് തോന്നി

കോളേജിലെത്തി അവൾ അസുര നോട് യാത്ര പറയുമ്പോൾ ഞാൻ നടന്നു തുടങ്ങിയിരുന്നു. ക്ലാസ്സിലെത്തിയപ്പോഴേക്കും ദേവുവും ഓടി എത്തി. ഞാൻ ഡെസ്കിൽ തല വെച്ച് കിടന്നു.

” കാർത്തു ” എന്നവൾ വിളിച്ചപ്പോൾ ഞാൻ ഉം എന്ന് മൂളി

” നിന്റെ കല്യാണ ആലോചനയാ നടന്നത് ”

” ഉം ”

“നീ വിഷമിക്കണ്ട ഞാൻ കാർത്തിയേട്ടനെ കൊണ്ട് പറയിപ്പിക്കാം”

“വേണ്ട “അതും പറഞ്ഞ് ഞാൻ കണ്ണു തുടച്ചു.

അവൾ പിന്നെ ഒന്നും മിണ്ടിയില്ല. ഉച്ചയാവാറായപ്പോൾ ദേവൂന് കാർത്തിയേട്ടന്റെ ഫോൺ വന്നു.അവൾ ഫോണുമായി പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞാണ് മടങ്ങി വന്നത്. ഉച്ചയ്ക്ക് കാർത്തിയേട്ടൻ അവളെ കൂട്ടാൻ വരുമെന്ന് പറഞ്ഞു.കാർത്തിയേട്ടന്റെ സുഹൃത്തുക്കൾ അവർക്കായി പാർട്ടി ഒരുക്കിയിട്ടുണ്ട് പോണം. എന്നെ, വൈകിട്ട് ബാലനങ്കിൾ വിളിക്കാൻ വരുമെന്ന് പറഞ്ഞു.

ഉച്ചയായപ്പോൾ കാർത്തിയേട്ടൻ വന്നു ദേവൂനെ കൂട്ടിക്കൊണ്ട് പോയി.
“നിനക്കുള്ള കുരുക്ക് റെഡിയായിട്ടുണ്ട് ട്ടാ “എന്ന് പറഞ്ഞ് കാർത്തിയേട്ടൻ ചിരിച്ചു.
ഞാനും ഒരു ചിരി വരുത്തി.

ദേവു കൂടി പോയതോടെ ഞാൻ തികച്ചും ഒറ്റപ്പെട്ട പോലെയായി.ക്യാന്റീനിന് സമീപമുള്ള മാവിന്റെ ചോട്ടിൽ പോയിരുന്നു.എങ്ങനേയും വൈകുന്നേരമാക്കാൻ ശ്രമിക്കുകയായിരുന്നു.കാർത്തിയേട്ടൻ പറഞ്ഞത് ഓർമ്മ വന്നു എനിക്കുള്ള കുരുക്ക്;. കഴിഞ്ഞതെല്ലാം മറക്കണമെന്ന് തോന്നി.ഇനി അരുണേട്ടനെക്കുറിച്ച് ചിന്തിച്ചാൽ മതി. പക്ഷേ എത്ര ശ്രമിച്ചിട്ടും അരുണേട്ടനെ അങ്ങനെ കാണാൻ കഴിയുന്നില്ല. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.തുടച്ചു നീക്കാൻ ഞാനും മറന്നു പോയിരുന്നു.

പിറകിൽ എന്തോ അനക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത് ശ്രീരാഗ് സാർ.ഞാൻ പെട്ടെന്നെഴുന്നേറ്റു.

“എന്താടോ എന്ത് പറ്റി?” തന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?”

“എയ് ഒന്നുമില്ല”

“താൻ കരഞ്ഞോ? “അതിനു മറുപടി പറയേണ്ട ആവശ്യമില്ലായിരുന്നു കാരണം എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

“തന്റെ കൂട്ടുകാരി എവിടെ ”

“ഏട്ടന്റെ കൂട്ടുകാർ ഒരു ഫങ്ഷൻ വച്ചിട്ടുണ്ട് അതിനു പോയി ”

“ഓഹോ അപ്പോൾ ഒറ്റയ്ക്കാണ് ”

” ആട്ടെ എന്താ പ്രശ്നം ”
ഞാൻ ഒന്നും മിണ്ടിയില്ല.

” പ്രേമനൈരാശ്യമാണോ?” പെട്ടെന്നാണ് സാറത് ചോദിച്ചത്. ഞാൻ തല ഉയർത്തി നോക്കി.

“അണല്ലേ. ഹാ കളയടോ തനിക്ക് വിധിച്ചതാണേൽ അത് തനിക്ക് തന്നെ കിട്ടും. അല്ലെങ്കിൽപ്പിന്നെ എത്ര കൊതിച്ചിട്ടും കാര്യമില്ല വഴി മാറി കൊടുത്തേ പറ്റൂ’ അതും പറഞ്ഞ് സാർ എന്റെ തോളിൽ തട്ടി – സാറിന്റെ വാക്കുകളിൽ ഇടർച്ച ഉണ്ടായിരുന്നു

“ഈ മൂഡിൽ ഇനി ക്ലാസ്സിലോട്ട് വരണ്ടാ എല്ലാ സങ്കടങ്ങളും ഒഴുക്കി കളഞ്ഞോളൂ” അതും പറഞ്ഞ് സാർ പോയി. ഞാൻ നിറഞ്ഞ കണ്ണുകളോടെ സാറിനെ നോക്കി നിന്നു.

വൈകുന്നേരം എന്നെ വിളിക്കാൻ വന്നത് അസുരനായിരുന്നു. എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. മനസ്സില്ലാ മനസ്സോടെയാണ് വണ്ടിയിൽ കയറിയത്. എല്ലാം മറക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മിപ്പിക്കാൻ എത്തുന്നതു പോലെ . പിറകിലിരിക്കുമ്പോഴും കണ്ണു നിറയുന്നുണ്ടായിരുന്നു. തലയിൽ കൈവച്ച് സീറ്റിൽ ചാരിക്കിടന്നു.

കുറച്ചധികം സമയം വണ്ടി ഓടി എന്ന് തോന്നിയപ്പോഴാണ് കണ്ണ് തുറന്ന് നോക്കിയത്. പരിചയമില്ലാത്ത സ്ഥലം. ഞാൻ പകപ്പോടെ അസുരനെ നോക്കി

“എന്താ ഇവിടെ?”

“ഞങ്ങളുടെ എസ്റ്റേറ്റാണ്. ഇവിടുന്ന് കുറച്ച് സ്റ്റോക്ക് ചെക്ക് ചെയ്യാനുണ്ട് ”

“ഞാൻ ബസ്സിൽ പോകുമായിരുന്നല്ലോ?”

“അത് സാരമില്ല “എന്നു പറഞ്ഞ് അയാൾ വണ്ടി ഓടിച്ചു. എനിക്ക് വല്ലാതെ ദേഷ്യം വന്നു.

കുറച്ചു കഴിഞ്ഞ് വണ്ടി നിന്നു. അസുരൻ ഇറങ്ങി ഡോർ തുറന്നു ” വാ ഇറങ്ങ് “എന്ന് പറഞ്ഞു.

ഉള്ളിൽ തികട്ടി വന്ന ദേഷ്യം അടക്കി ഞാനിറങ്ങി.
“എനിക്ക് പോണം”

”അതിന് നമ്മൾ ഇവിടെ താമസിക്കാൻ വന്നതല്ല ” ലാഘവത്തോടെ അയാൾ പറഞ്ഞു

ഞാൻ പിന്നെ മിണ്ടിയില്ല

” നീയെന്തിനാ വണ്ടിയിലിരുന്ന് കരഞ്ഞത്?’പെട്ടെന്നായിരുന്നു ചോദ്യം

ഞാൻ ശില പോലെ നിന്നു

“അല്ല സാധാരണകല്യാണ പെണ്ണുങ്ങളുടെ മുഖത്ത് നാണമാണ് കാണുക .ഇത് കരച്ചിൽ അതാ ചോദിച്ചത് “?

ഞാൻ മിണ്ടിയില്ല.

“നിനക്ക് പണ്ടേ പൊട്ടുണ്ടോ എന്നെനിക്ക് സംശയമുള്ളതാ?” ഇനി നിനക്കാരോടെങ്കിലും പ്രേമമുണ്ടോ? ഉണ്ടോടി?. അത് കേട്ടതും ഞാൻ തിരിഞ്ഞു നടന്നു

” എന്നോടാണോ?”

വിശ്വസിക്കാനാവാതെ ഞാൻ തിരിഞ്ഞു നോക്കി – ഒരു കള്ളച്ചിരിയോടെ നിൽക്കുന്നു. ഞാൻ നടന്ന് അടുത്തേക്കു ചെന്നു

“ആണെങ്കിൽ മുഖത്ത് നോക്കി പറയണം.”

പറഞ്ഞില്ല കൊടുത്തു കൈ വലിച്ചൊരെണ്ണം കരണത്ത് തന്നെ.

“ടീ നീ എന്നെ തല്ലിയോ?”

“നിങ്ങളെ തല്ലുകയല്ല കൊല്ലുകയാവേണ്ടത് ” അതും പറഞ്ഞ് ഞാനയാളെ തലങ്ങും വിലങ്ങും തല്ലുകയും മാന്തുകയുമൊക്കെ ചെയ്തു

”അസുരനാ നിങ്ങള് തനി അസുരൻ ദുഷ്ടൻ പരമ ദുഷ്ടൻ പിശാച് “പിന്നെയും എന്തൊക്കെയോ ഞാൻ വിളിച്ചു കൂവി.അസുരൻ ചിരിച്ചു കൊണ്ട് തല്ലെല്ലാം ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞാണ് എനിക്ക് സ്വബോധം വന്നത്. ഞാൻ പെട്ടെന്ന് തിരിഞ്ഞു നടന്നു.

“അങ്ങനങ്ങ് പോയാലോ ” അതും പറഞ്ഞ് അയാളെന്റെ കയ്യിൽ കയറിപ്പിടിച്ച് വലിച്ചടുപ്പിച്ചു.

“ഇത്രയും എന്നെ തല്ലിയിട്ട് നിന്നെ വെറുതെ വിടാനോ? അസുരൻ മീശ ചുരുട്ടി

“തല്ലിയെങ്കിൽ കണക്കായിപ്പോയി.ഞാനെന്തുമാത്രം എരിഞ്ഞെന്നറിയോ? നിങ്ങൾ ഒരിക്കലെങ്കിലും എന്നോടൊന്ന് മിണ്ടിയോ? മിണ്ടാതെ നടക്കുവായിരുന്നല്ലോ?” ഞാൻ കുതറി മാറി

“നിനക്ക് വന്ന് മിണ്ടാൻ പാടില്ലായിരുന്നോ? ” അസുരന്റെ മുഖത്തൊരു കുസൃതിച്ചിരി തെളിഞ്ഞു

“ഞാനോ? ഞാനെന്ത് മിണ്ടാൻ?”

“ഞാൻ അസുരനല്ലേ ടീ എനിക്ക് ഇങ്ങനെ സ്നേഹിക്കാനേ അറിയൂ “അതും പറഞ്ഞ് എന്നെ നെഞ്ചോട് ചേർത്ത് നിർത്തി.

” ഓഹോ നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടോ എന്നിട്ടാണോ ഞാൻ അരുണേട്ടനോട് അടുത്തിടപഴുകിയിട്ടും നിങ്ങൾ ഇളിച്ചോണ്ടിരുന്നേ”

പൊട്ടിച്ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത് “എന്റെ മുഖത്തേക്ക് വായിനോക്കിക്കൊണ്ടാണോ ടീ പുല്ലേ അവനോട് സൊള്ളുന്നത്. അതു കണ്ടാൽ ഇളിക്കാണ്ട് പിന്നെന്താ ചെയ്യേണ്ടെ?” അതു കേട്ടപ്പോൾ എനിക്കും ചിരി വന്നു പക്ഷേ കടിച്ചമർത്തി.

“വേണ്ട നിങ്ങൾ എനിക്ക് വല്ലാത്ത മണമാണെന്ന് പറഞ്ഞില്ലേ?”

..അതെല്ലോ നിനക്കൊരു വല്ലാത്ത മണമാണ് എന്നെ മത്തുപിടിപ്പിക്കുന്ന മണം” അതും പറഞ്ഞ് അസുരൻ എന്നെ ഇറുകെ പുണർന്നു.വല്ലാത്തൊരു തരിപ്പ് രോമങ്ങളിൽ വന്ന് നിറയുന്നത് ഞാനറിഞ്ഞു. അസുരന്റെ മീശ എന്റെ മുഖത്തും കഴുത്തിലുമൊക്കെ ഇക്കിളി ഇടുന്നുണ്ടായിരുന്നു.

എന്റെ കണ്ണുകൾ അറിയാതെ കൂമ്പിപ്പോയി.രണ്ടു കൈ കൊണ്ടും എന്റെ മുഖം എടുത്ത് പാതിയടഞ്ഞ മിഴികളിൽ ചുംബിച്ചപ്പോഴാണ് കണ്ണു തുറന്നത്

” കാർത്തു പറയാതെ അറിയേണ്ടതാണ് പ്രണയം ഒരു റോസാപ്പൂവിന്റെയും സഹായമില്ലാതെ വാക്കുകളില്ലാതെ മനസ്സിൽ നിന്ന് മനസ്സിലേക്ക് അത് ഒഴുകിക്കൊണ്ടിരിക്കണം” അതു പറയുമ്പോൾ അസുരന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞ് നിൽക്കുന്നത് ഞാൻ കണ്ടു.

എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. ഒരു മഴത്തുള്ളി മുഖത്തു വീണപ്പോഴാണ് ഉണർന്നത്. കൈ കോർത്തു പിടിച്ച് കാറിലേക്ക് നടന്നു – കാർ മുന്നോട്ടെടുക്കുമ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും പ്രണയ മഴ തകർത്ത് ചെയ്യാൻ തുടങ്ങിയിരുന്നു.
എന്റെ മനസ്സിലും മഴ പെയ്യുന്നുണ്ടായിരുന്നു.

വീടെത്തിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. അപ്പോഴാണ് അരുണേട്ടനെ ഓർത്തത്. എന്റെ മുഖം മാറിയത് കണ്ടിട്ടാവാം എന്ത് എന്ന് പുരികം പൊക്കി ചോദിച്ചു. ” അരുണേട്ടൻ… ” ഞാൻ പാതിയിൽ നിർത്തി. “നീ ഇറങ്ങ് ” അത്ര മാത്രം പറഞ്ഞ് പുറത്തിറങ്ങി. ഒന്ന് സംശയിച്ചിട്ട് ഞാനും

പുറത്ത് എല്ലാവരും ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അരുണേട്ടൻ ഓടി വന്നു.

“യ്യോ നീ എത്തിയോ? “എന്ന് ചോദിച്ചു ഞാൻ കാര്യം മനസ്സിലാവാതെ അസുരനെ മിഴിച്ചു നോക്കി – ഒരു ചമ്മിയ ചിരി ആ മുഖത്ത് തെളിഞ്ഞു.

” എന്തൊക്കെയാ ഇവിടെ നടന്നതെന്നറിയോ? ഇവൻ നിന്റെ ഈ അസുരൻ ഇവിടയിനി ഉണ്ടാക്കാൻ ഒരു അലമ്പും ബാക്കിയില്ല. എന്തൊക്കെയാ ഇവനിവിടെ കിടന്ന് വിളിച്ചു കൂവിയത് നീ ഇവന്റെ ജീവനാണെന്നോ ശ്വാസമാണെന്നോ എന്നു വേണ്ട ആദ്യരാത്രി പെണ്ണിന്റെ ചെവിയിൽ പറയേണ്ടതു മുഴുവൻ ഇ വനിവിടെക്കിടന്ന് പരസ്യമായി വിളിച്ചുകൂവി : ഞാൻ അന്തം വിട്ട് തിരിഞ്ഞ് അസുരനെ നോക്കിയപ്പോൾ ആ ചമ്മിയ ചിരി കുറച്ചൂടെ തെളിഞ്ഞിട്ടുണ്ട്.

“ആ പറഞ്ഞതൊക്കെ ഇവളെ ഒറ്റയ്ക്ക് വിളിച്ച് അദ്യമേ അങ്ങ് പറഞ്ഞിരുന്നേൽ ഇങ്ങനെ കിടന്ന് എല്ലാരുടേം മുന്നിൽ കൂവേണ്ടി വരുമായിരുന്നോടാ കൂവേ ” അരുണേട്ടൻ അത് പറയുമ്പോൾ അച്ഛനും അമ്മയും എല്ലാരും ചിരിച്ച് മറിയുന്നുണ്ടായിരുന്നു.

ഞാൻ അരുണേട്ടന്റെ കയ്യിൽ പിടിച്ചു ” ഏട്ടാ എന്നോട് ക്ഷമിക്കണം” എന്ന് പറഞ്ഞു

” എന്തിന് ഇവൻ പറയുന്ന പോലെയൊക്കെ പ്രേമിക്കാനുള്ള ത്രാണി എന്റെ ഈ കുഞ്ഞു ഹൃദയത്തിനില്ല പെങ്ങളേ ” അതും പറഞ്ഞ് അരുണേട്ടൻ തൊഴുവുന്നത് പോലെ കാണിച്ചു.

എന്റെ കണ്ണുകൾ പിന്നെ തിരഞ്ഞത് പാറുവിനെ ആയിരുന്നു. കുറച്ചു മാറി അവൾ നിൽപ്പുണ്ടായിരുന്നു ചിരിക്കുന്നെങ്കിലും അവളുടെ കണ്ണിൽ വിഷാദം മുന്നിട്ട് നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ തോളിൽ കൈവച്ചു. ” എന്നോട് ക്ഷമിക്ക് കാർത്തു ഇത്രമാത്രം ഇഷ്ടം നിങ്ങൾ തമ്മിലുണ്ടെന്ന് ഞാനറിഞ്ഞില്ല ” അവളത് പറയുമ്പോൾ
അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.ദേവു കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.

പിന്നെ ഞങ്ങളുടെ ദിവസങ്ങളായിരുന്നു. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ എന്നെ മോളായി കിട്ടണമെന്ന് ജീനയാന്റി പറഞ്ഞു. അടുത്ത മാസം തന്നെ കല്യാണം തീരുമാനിച്ചു.

കതിർ മണ്ഡപത്തിൽ ദേവേട്ടന്റെതാലിക്ക് മുന്നിൽ തലകുനിക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഉണ്ണാനിരിക്കുമ്പോഴെ ശ്രദ്ധിച്ചതാണ് അരുണേട്ടന്റെ പിറകെ വാലു പോലെ നടക്കുന്ന പാറുവിനെ.

നിലവിളക്കുമായി ദേവേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ ദേവു നിറഞ്ഞ ചിരിയോടെ നോക്കി നിൽപ്പുണ്ടായിരുന്നു.മണിയറ ഒരുക്കുന്ന തിരക്കിലായിരുന്നു അരുണേട്ടനും വരുണേട്ടനും കാർത്തിയേട്ടനും അപ്പോൾ .ഞങ്ങൾ നോക്കുമ്പോൾ അരുണേട്ടനൊടൊപ്പം പാറുവുമുണ്ട്. ഒരുക്കം കഴിഞ്ഞ് പുറത്തിറങ്ങിയതും അസുരൻ അരുണേട്ടന്റെ കയ്യിൽ കയറിപ്പിടിച്ചു വലിച്ചു മാറ്റി നിർത്തി പാറുവിനെ ചൂണ്ടി”ഇതെന്താടാ ഇങ്ങനെ?” എന്ന് ചോദിച്ചു.

“വോ എനിക്ക് നിന്നെപ്പോലെ ഒടുക്കം എല്ലാരുടേയും മുമ്പിൽ കിടന്ന് വിളിച്ചു കൂവാൻ വയ്യാത്തോണ്ട് ഞാനവളോട് നേരിട്ട് പറഞ്ഞെ ടാ കൂവേ ” അരുണേട്ടൻ അത് പറയുമ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങിയിരുന്നു.

……….. നന്ദി.

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (50 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!