Skip to content

ശ്രീബാല – 1

ശ്രീബാല

“അമ്മേ.. ഞാൻ ഇറങ്ങുവാണേ….”

സമയം 8 കഴിഞ്ഞു… രണ്ടാമത്തെ ബസും പോയിട്ടുണ്ടാകും…

ജോലിക്ക് വേണ്ടിയുള്ള ഓട്ടമാണ്… ടെക്‌നോപാർക്കിലെ തന്നെ പല പല കമ്പനികൾ മാറിക്കേറിയെങ്കിലും പ്രതീക്ഷയ്ക്ക് ഫലമുണ്ടായില്ല…

ഓട്ടം സ്ഥിരമായതോടെ ബസിൻറെ സമയവും കാണാപ്പാഠമായി…

“ശ്രീ… അവിടെ നിന്നേ… ഇന്നലെ രാത്രി ഞാൻ ചോദിച്ചതിനു നീയൊന്നും പറഞ്ഞില്ല…”

“എല്ലാം ഞാൻ വന്നിട്ടു പറയാം അമ്മേ…”

ഇന്നലെ രാത്രി അത്താഴം കഴിക്കുമ്പോൾ വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു… വല്യമ്മയും വല്യച്ഛനും…

അച്ഛന്റെ മരണശേഷം ബന്ധുക്കളൊക്കെ തഴഞ്ഞ കുടുംബമാണ് എന്റേത്… ഞാനും അമ്മയും ഒരു ബാധ്യതയാകുമോ എന്നു പേടിച്ച്…

അച്ഛൻ ഞങ്ങൾക്ക് അല്ലലില്ലാതെ കഴിഞ്ഞുകൂടാനുള്ളതൊക്കെ ബാക്കിയാക്കിയാണ് പോയത്…

അമ്മ തയ്യൽ തുടങ്ങിയതോടെ, ആരെയും ആശ്രയിക്കാതെ ഇത്രയും നാൾ കഴിച്ചുപോന്നു…

പഠിത്തം പൂർത്തിയാക്കി നിൽക്കുന്ന ഞാനും ഒരുപക്ഷെ അമ്മയ്ക്ക് ഭാരമായിരിക്കാം… ആ തോന്നലാണ് ഇപ്പോൾ എന്റെ കാലുകളെ മുന്നോട്ട് ചലിപ്പിക്കുന്നത്…

അങ്ങനെയിരിക്കെയാണ്, പെട്ടെന്നുള്ള വല്യമ്മയുടെ വരവ്… ആദ്യമൊരു ആശ്വാസമായൊക്കെ തോന്നി… എന്നാൽ പിന്നീടാണ് അതിലെ ചതിയെനിക്ക് മനസിലായത്…

അവരുടെ മകൻ ഗോകുലിനെക്കൊണ്ടെന്നെ കെട്ടിക്കണം…

“മോള് ആലോചിച്ചിട്ട് പറഞ്ഞാൽ മതി… ഗോകുലും നീയും നല്ല ചേർച്ചയാ…” വല്യമ്മ എന്നെ നല്ല പോലെ സുഖിപ്പിക്കാൻ നോക്കി…

ആരെയും വെറുപ്പിക്കാൻ നിൽക്കാതെ ഞാൻ മൗനം പാലിച്ചു…

അമ്മയിതു വരെ തന്റെ വിവാഹക്കാര്യം മുന്നോട്ട് വച്ചിട്ടില്ല… അതുകൊണ്ട് തന്നെ എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു…

* * *

വിചാരിച്ച പോലെ തന്നെ സംഭവിച്ചു… ഞാനെത്തിയപ്പോഴേക്കും ബസ് സ്റ്റോപ്പ് കാലി….

“ബസ് ഇപ്പോൾ പോയതേ ഉള്ളൂ… മോളിന്നു താമസിച്ചല്ലേ….” കുട്ടേട്ടൻ തന്റെ ചായക്കടയിൽ പതിവ് തിരക്കിലാണ്…

“അതെ… അല്പം താമസിച്ചു…”

“തോന്നി… ഇനിയിപ്പോ ഒരു പത്തു മിനിറ്റ് കഴിഞ്ഞാൽ അടുത്ത ബസുണ്ട്…മോൾക്ക് ഭാഗ്യമുണ്ടേൽ അത് നേരത്തെ എത്തും..”

അടുത്ത ബസിൽ ചെന്നെത്തുമ്പോഴേക്കും റിപ്പോർട്ടിങ് ടൈം കഴിയും…

നാട്ടിലെ സകല യൂത്തന്മാരും തലയിൽ നര വീണവരും ഒക്കെ ചായക്കടയിലുണ്ട്… കാലത്ത് ഉണ്ടാക്കിയ പരിപ്പുവടയും പഴംപൊരിയും ഉഴുന്നുവടയും കണ്ണാടിച്ചില്ലിനുള്ളിൽ ഇരുപ്പുണ്ട്…

കൈകൾ നീട്ടി ഉയർത്തിയടിച്ച്, കുട്ടേട്ടൻ ആവി പറക്കുന്ന ചായയും കട്ടനും മാറി മാറി, കഴുകിവച്ച ഗ്ലാസ്സുകളിലേക്കൊഴിച്ചു കൊണ്ടിരുന്നു…

ആവശ്യക്കാർ മുന്നോട്ട് വന്ന് തന്റെ ചായ സ്വന്തമാക്കുന്ന കൂട്ടത്തിൽ ചില്ലുഗ്ലാസ്സ് തുറന്ന് ഓരോ പലഹാരവുമെടുത്ത്, ഇരിപ്പിടം കൈക്കലാക്കി…

“കുട്ടേട്ടാ… ഈ കൊച്ചിനെന്താ ഉദ്യോഗം…? ദിവസവും ഒരുങ്ങി പോകുന്ന കാണാല്ലോ…” അപ്പോഴേക്കും ഞാനായി അവരുടെ സംസാരവിഷയം…

“അതൊരു ജോലിയനേഷിച്ചു പോകുന്നതാടാ സാബുവേയ്…. കൊറേ നാളായി കയറിയിറങ്ങുന്നു ടെക്നോപാർക്കിൽ….”

“ടെക്നോപാർക്കിൽ അല്ലയോ നമ്മുടെ മാധവേട്ടന്റെ മോനും പോകുന്നെ… അവനോട് പറഞ്ഞെങ്കിൽ ഒരു ജോലി തരപ്പെടുത്തുമായിരുന്നല്ലോ…”

“അതെങ്ങനെയാടാ സാബു… രണ്ടു കുടുംബങ്ങളും വർഷങ്ങളായി പിണക്കത്തിലല്ലേ…”

ആ സംഭാഷണങ്ങൾ വഴിമാറുന്നത് എനിക്ക് നന്നായി കേൾക്കാം… ഈശ്വരാ… ഇതൊന്നും കേൾക്കാൻ നിർത്താതെ പെട്ടെന്ന് ബസ് വരണേ…

എന്റെ വിളി ദൈവം കേട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ… ഇരച്ചു പാഞ്ഞ് ബസെത്തി…

കണ്ടക്ടർ ബെല്ലടിച്ചതും ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഞാൻ ഇരിപ്പുറപ്പിച്ചു…

ടിക്കറ്റ് എടുത്ത്, മടിയിലിരുന്ന പോർട് ഫോളിയോയിൽ ആയി എന്റെ ശ്രദ്ധ…

ഈ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു…

ബസിൽ ആള് കുറവായതു കൊണ്ട്, എല്ലാ സ്റ്റോപ്പിലും നിർത്താതെ, റിപ്പോർട്ടിങ് ടൈമിന് മുൻപേ എത്താൻ കഴിഞ്ഞു…

റിസപ്ഷനിൽ പേര് വിസിറ്റർ ലിസ്റ്റിൽ എഴുതിച്ചേർത്തു… ഞാൻ ടെക്നോപാർക് ക്യാമ്പസ്സിനുള്ളിൽ കടന്നു…

ഇതുവരെ പോകാത്ത കെട്ടിടത്തിലാണ് ഇത്തവണ ഇന്റർവ്യൂ…

വാരി വിന്യസിച്ച സെക്യൂരിറ്റിയുടെ സഹായം കൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല…

നിള… ഇവിടെയാണല്ലോ അഭിയേട്ടൻ വർക്ക് ചെയ്യുന്നേ… ഒരിക്കൽ പറഞ്ഞതോർക്കുന്നു…

“ഹൈ… ഞാൻ ശ്രീബാല… ഇന്ന് ഒരു ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടായിരുന്നു…”

“ലെറ്റ് മി ചെക്ക്…”

റിസെപ്ഷനിസ്റ് ആരെയൊക്കെയോ ഫോൺ ചെയ്‌ത്‌ എന്തൊക്കെയോ സംസാരിച്ചു… എന്റെ അപ്പോയിന്റ്‌മെന്റിനെ പറ്റിയാകണം…

അവിടെയും ഒരു വിസിറ്റർ ലിസ്റ്റിൽ പേരുവിവരങ്ങൾ എഴുതി… ടെമ്പററി ഐഡി കാർഡും തന്നു…

പിന്നെ എല്ലാ ഇന്റർവ്യൂലും കണ്ട പോലെ… ഐഡി കാർഡ് ഉള്ള ഒരാൾ വന്നെനിക്ക് അക്സസ്സ് തന്നു… പിന്നെയും അകത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു…

കുറച്ചു കഴിഞ്ഞ് എന്നെ ഒരു മുറിയിൽ കൊണ്ടാക്കി… മീറ്റിംഗ് റൂം ആണെന്ന് തോന്നുന്നു…

അവിടെയിരുന്ന്, അല്പനേരത്തിനുള്ളിൽ ഒരാൾ വന്നു… ഒരു ലാപ്‌ടോപ്പും താങ്ങിപ്പിടിച്ച്…

ഏതോ സൈറ്റ് എടുത്ത്, അതിൽ ലോഗിൻ ചെയ്യിച്ചു…

കുറച്ചു കഴിഞ്ഞ് ഒരു പേനയും കുറെ വെള്ളപേപ്പറുമായി വേറൊരാൾ വന്നു… “എന്തെങ്കിലും കാൽകുലേഷൻ ഉണ്ടെങ്കിൽ ഈ പേപ്പറിൽ ചെയ്യാം…

20 മിനിട്സ്… 20 ക്വസ്ററ്യൻസ്…!”

അതും പറഞ്ഞ്, എന്നെ ആ മുറിയിൽ ഒറ്റക്കാക്കി എല്ലാരും സ്ഥലം വിട്ടു…

കൃത്യം 20 മിനിറ്റ് കഴിഞ്ഞ് അവർ വീണ്ടും വന്നു… ലാപ്ടോപ്പും കൊണ്ട് പിന്നേം പോയി…

അത് കഴിഞ്ഞ് രണ്ടു റൗണ്ട് ചോദ്യം ചോദിക്കൽ… എല്ലാ കലാപരിപാടിയും കഴിഞ്ഞ്, സ്ഥിരം ഡയലോഗ്… “വി വിൽ ലെറ്റ് യു നോ….”

എല്ലാം കഴിഞ്ഞ് വിസിറ്റർ ഐഡി തിരികെ നൽകി… ഇതും വലിയ പ്രതീക്ഷയില്ലാ…

പെട്ടെന്ന് ഫോൺ ചിലച്ചു… അഭിനവ്…

“ആ… അഭിയേട്ടാ…”

“നിന്റെ ഇന്നത്തെ പരിപാടി കഴിയാറായോ…?”

“ദാ ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ… ഞാൻ നിളയുടെ മുന്നിലുണ്ട് ഇപ്പോൾ…”

“ഉവ്വോ… എന്നാൽ അവിടെ നിൽക്ക്… ഞാൻ ധാ വരുന്നു…”

അഭിയേട്ടന്റെ കമ്പനിയിലാണ് ഞാൻ വന്നതെന്നറിഞ്ഞാൽ…

“ബാലാ…”

പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു… അഭിയേട്ടൻ… ആദ്യമായാണ് ഓഫീസ് വേഷത്തിൽ കാണുന്നത്…

“ബാലാ… എവിടെയായിരുന്നു ഇന്ന് ഇന്റർവ്യൂ… ഇത്തവണ കിട്ടുവോ…?”

“ഇവിടെ തന്നെ… ഇപ്പോൾ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയതേ ഉള്ളു… കിട്ടുന്ന കാര്യം ഡൗട്ടാ… സ്ഥിരം പല്ലവി… ‘വി വിൽ ലെറ്റ് യു നോ’…!!”

“ഇവിടെയോ… എന്നിട്ടെന്താ താൻ എന്നോട് ഇത് വരെ പറയാത്തത്…?”

“എനിക്കും ഇവിടെ എത്തും വരെ അറിയില്ലായിരുന്നു…”

അഭിയേട്ടന്റെ മുഖം ചുവന്നു തുടുത്തു… എന്നോടുള്ള ദേഷ്യമാണ്… താനിവിടെ തന്നെ ജോലിക്ക് വന്നതിലുള്ള ദേഷ്യം…

“അഭിയേട്ടാ… വേറൊരു കാര്യം…”

“എന്താ…”

“വീട്ടിലൊരു കല്യാണാലോചന… എന്റെ വല്യമ്മയുടെ മോനുമായി… അവരൊക്കെ കൂടി ഇന്നലെ വീട്ടിൽ വന്നിരുന്നു…”

“എന്നിട്ട് താനെന്ത് പറഞ്ഞു…?”

“ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലാ… എനിക്ക് സത്യത്തിൽ എന്ത് പറയണമെന്നറിയില്ല അഭിയേട്ടാ…. ഏട്ടനൊന്നു വീട്ടിൽ വന്നൂടെ…? അമ്മയോട് സംസാരിക്കാൻ… അമ്മയോട് പറയാൻ എനിക്ക് ഒറ്റയ്ക്ക് ധൈര്യമില്ലാഞ്ഞിട്ടാ…..”

“ഹ്മ്… താൻ ടെൻഷൻ ആകണ്ട… ഞാൻ വരാം… വരുന്ന ഞായറാഴ്ച് തന്നെ വരാം…. എന്താ സന്തോഷായോ…?”

നിറഞ്ഞ കണ്ണുനീർ തുള്ളികളെ ഉള്ളിലേക്ക് വലിച്ചു, ഞാനൊരു പുഞ്ചിരി വരുത്തി… നെടുവീർപ്പിട്ടു…

* * *

ഈ ജോലി കിട്ടിയില്ലെങ്കിലും സാരമില്ല… അഭിയേട്ടനെ കാണാൻ പറ്റിയത് തന്നെ ഒരാശ്വാസം…

“ശ്രീ…നേരത്തെ കഴിഞ്ഞോ… ഇന്റർവ്യൂ എങ്ങനെയുണ്ടായിരുന്നു…?”

“കുഴപ്പമില്ല… ഞാനെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… എന്നാലും വലിയ പ്രതീക്ഷയൊന്നും ഇല്ലമ്മേ…”

“എല്ലാം ഈശ്വരന്റെ കയ്യിൽ…”

ഞാനൊന്നും മിണ്ടാൻ നിൽക്കാതെ തോർത്തുംമുണ്ടെടുത്ത് കുളിക്കാനിറങ്ങി….

കല്യാണക്കാര്യം അമ്മ ചോദിക്കുമോ എന്ന പേടിയാണ് ഉള്ളിൽ…

ഈറൻ മാറിവന്നതും അമ്മയെന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…

“ശ്രീമോളേ… ചിപ്പിയുടെ കല്യാണത്തിന് മോള് എന്താ ഇടുന്നേ…? പച്ച ദാവണിയാണോ മോളെ….?”

“മെറൂൺ ദാവണി ഇടട്ടെ…? ഞാനിതു വരെ അത് ഒരിടത്തും ഇട്ടിട്ടില്ലാ…”

“അതിന്റെ കഴുത്ത് അമ്മ ശരിയാക്കിയിട്ടില്ലാ… വേറെ തരം തുണിയാ… എന്റെ മെഷീനിലെ രണ്ടു സൂചി ഒടിഞ്ഞു പോയി… മോള് ശാന്ത ചേച്ചിയുടെ കടയിൽ കൊണ്ടോയി തയ്ച്ചിട്ട് വാ…”

ഒഴിഞ്ഞു മാറാൻ കിട്ടിയ ചാൻസ്… ഞാൻ പെട്ടെന്ന് തുണി കവറിലാക്കി നടന്നു…

വൈകുന്നേരമായത് കൊണ്ട് ശാന്ത ചേച്ചിയുടെ കടയിൽ നല്ല തിരക്ക്… എല്ലാർക്കും പോകാൻ ധൃതി… ഞാനൊഴികെ…

ബാക്കി എല്ലാ തുണിയും കൊടുത്തിട്ട് എന്റേത് ശരിയാക്കിയാൽ മതിയെന്ന് ഞാനും സമ്മതിച്ചു…

അവസാനം ഞാനും ശാന്ത ചേച്ചിയും മാത്രമായി കടയിൽ…

“നല്ല ദാവണിയാണല്ലോ… നിനക്കു മെറൂൺ നന്നായി ചേരും… എവിടെയിടാനാ ബാല…?”

“ചിപ്പിച്ചേച്ചിയുടെ കല്യാണത്തിനു…”

“പറയും പോലെ, ചിപ്പിയുടെ കല്യാണവും ഇങ്ങടുത്തു… നിനക്ക് ചെത്താമല്ലോടി… ഇനി അടുത്തത് നിന്റെയല്ലേ….”

“ഏയ്… എനിക്ക് എങ്ങും ഉടനെ ഇല്ല…”

“കള്ളം പറയാൻ നോക്കല്ലേ കൊച്ചേ… ഇന്നലെ നിന്റെ വല്യച്ഛനൊക്കെ വന്നില്ലേ… അതൊന്നും വെറുതെ ആവില്ല… ഗോകുലിന് നിന്നെ ഇഷ്ടമാണെന്നൊക്കെ ഞാനും കേട്ടിട്ടുണ്ട്…”

“ആൾക്കാര് വെറുതെയൊരൊന്ന്… അങ്ങനെയൊന്നും ഇല്ലേച്ചി…”

തുണി വേഗം തയ്ച്ചു മേടിച്ചു, ഞാൻ വീട്ടിലേക്ക് നടന്നു…

മനസ്സിൽ പേടി കൂടും പോലെ… ചിപ്പിച്ചേച്ചിയുടെ കല്യാണവും തനിക്കൊരു പാരയാകുമോ ഈശ്വരാ…

* * *

(തുടരും)

Click Here to read full parts of the novel

3.3/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!