Skip to content

ശ്രീബാല – 2

ശ്രീബാല

“ശ്രീമോളേ… തയ്ച്ചു കിട്ടിയോ…?”

“കിട്ടിയമ്മേ…” പാകം വരുത്തിയ ദാവണി ഞാൻ അമ്മയ്ക്ക് നേരെ നീട്ടി…

“നന്നായി… മോൾക്ക് ഇതാ കൂടുതൽ ചേർച്ച…”

കൂടുതലൊന്നും മിണ്ടാൻ നിൽക്കാതെ ഞാൻ ദാവണി മടക്കി അലമാരക്കുള്ളിൽ ഭദ്രമാക്കിവച്ചു….

വിളക്ക് വച്ചു നാമം ജപിക്കുമ്പോൾ അമ്മയും ഒപ്പം ഉമ്മറത്തു വന്നിരുന്നു…

അമ്മയെന്തെങ്കിലും ചോദിച്ചാലോന്ന് ഭയന്ന് ഞാൻ നാമം നിർത്താതെ ചൊല്ലി…

അത്താഴം കഴിക്കുമ്പോഴും കഷ്ടിച്ചു രക്ഷപെട്ടു…

* * *

രാവിലെ തന്നെ ഞാൻ പച്ചദാവണിയുടുത്ത് റെഡിയായി…

ഇന്നാണ് അഭിയേട്ടൻ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞത്…

“നീയെന്താ ശ്രീ… രാവിലെ ദാവണിയൊക്കെ ഉടുത്ത്…?”

“അമ്മേ… ഞാൻ അമ്പലത്തിൽ പോയിട്ട് വരാം… പുതിയ പ്രതിഷ്‌ഠ വച്ചതിൽ പിന്നെയൊന്നു ദേവിയെ കാണാൻ കൂടി പറ്റിയിട്ടില്ല…”

“ആയിക്കോട്ടെ… പോയി നല്ലോണം പ്രാർത്ഥിച്ചോളൂ…”

സമ്മതം കിട്ടേണ്ട താമസം, ഞാൻ അമ്പലത്തിലേക്ക് നടന്നു…

ചിപ്പിച്ചേച്ചിയെ കൂടി കൂട്ടിയാലോ… ഇനി കല്യാണത്തിന് മുൻപ് കാണാൻ കിട്ടിയെന്ന് വരില്ല…

വള്ളിപ്പടർപ്പിനിടയിലൂടെ ദാവണി ഒതുക്കിപിടിച്ച്‌ ഞാൻ നടന്നു…

കുറുക്കു വഴിയേ കേറിയാൽ പെട്ടെന്ന് വീടെത്തും… പോകും വഴി ആയത് നന്നായി…

തോട് മുറിച്ചു കടക്കണം… തോടിനു കുറുകെ നിൽക്കുന്ന അരയാലിന്റെ തൂങ്ങിയാടുന്ന വള്ളികളിൽ ഞാൻ പിടി മുറുക്കി…

ചെറുപ്പത്തിൽ ഒരുപാട് വട്ടം കാൽ വഴുതി, വെള്ളത്തിൽ വീണിട്ടുള്ളതാ…

തോടിനു മുകളിൽ നിവർന്നു കിടന്ന തെങ്ങിൻ തടിയിൽ മെല്ലെ ചവിട്ടി…. അരയാലിന്റെ വള്ളികളിൽ മാറി മാറി കൈ എത്തിച്ചു, തോടു മുറിച്ചു ഞാൻ നടന്നു…

ചേച്ചിയുടെ വീട്ടിൽ പുതുതായി വെള്ള പൂശിയിരുന്നു…

ആരൊക്കെയോ അതിഥികൾ ഉണ്ടെന്ന് തോന്നുന്നു… ഒരുപാട് ചെരുപ്പുകൾ ഉണ്ട് പുറത്ത്…

കല്യാണത്തിന്റെ തിരക്കാവണം…

“അമ്മേ… അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്കവളെ വേണം… അവളല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് സ്വപ്‌നം കാണാൻ കൂടി കഴിയില്ല…!!”

ഞാൻ കയറിച്ചെല്ലാൻ പാടില്ലാത്ത ഏതോ ചർച്ചയാണെന്ന് തോന്നുന്നു… അകത്തേക്ക് പോകാൻ മടിച്ചു നിൽക്കുമ്പോഴാണ് ഉള്ളിൽ നിന്നും വല്യമ്മയുടെ ഒച്ച…

“ചിപ്പി… മോളെ നീയെങ്കിലും കേൾക്ക്… ഇവനോട് പറഞ്ഞിട്ട് കാര്യമില്ല…

നമ്മളും ബന്ധം ഒക്കെ നോക്കണ്ടേ… ഇതൊക്കെ നാട്ടിൽ നടക്കുന്നതാണോ…

ഇവൻ അവളെ കെട്ടിയാൽ, സഹോദരിയെ കെട്ടിയെന്നല്ലേ ആൾക്കാർ പറയൂ… ഞാനെങ്ങനെ ബന്ധുക്കളുടെ മുഖത്തു നോക്കും…?”

വല്യമ്മയും ചിപ്പിച്ചേച്ചിയും ഗോകുലും കൂടിയൊരു ചർച്ചയിലാണ്…

ഉള്ളിലേക്ക് കടക്കാൻ എന്റെ കാലുകൾ മടിച്ചു…

“ഗോകുൽ…ആന്റി പറയുന്നതിലും കാര്യമുണ്ട്….”

“ചിപ്പി… അമ്മ പലതും പറയും… നിനക്ക് പണ്ടുമുതലേ അറിയാവുന്നതാ എനിക്ക് ബാലയെ ഇഷ്ടമാണെന്ന്…

എല്ലാം അറിഞ്ഞുകൊണ്ട് നീ അമ്മയെ സപ്പോർട്ട് ചെയ്യരുത്…”

“ഗോകൂ… നിനക്കു ചിപ്പി എങ്ങനാണോ, അതു പോലെയാവണം ബാലയും… നിങ്ങളൊക്കെ സഹോദരങ്ങളെ പോലെയാ…”

“ബാലയെ പറ്റി അമ്മ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല… എനിക്ക് ചിപ്പിയെ പോലെ അല്ല ബാല…!!

ഞാനും ചിപ്പിയും ഒരുമിച്ച് കളിച്ചു വളർന്നതാ…

എന്നാൽ ബാല ഞങ്ങളുടെ കൂടെ കൂടാതെ എപ്പോഴും മാറി നിൽക്കുന്ന കൂട്ടത്തിലായിരുന്നു….

എന്നോട് അവൾ ഇക്കാലമിത്രയും ഒരു വാക്കു പോലും മിണ്ടിയിട്ടില്ല… അമ്മയ്ക്കറിയോ…?”

“എന്തുകൊണ്ടാ… അവൾക്കറിയാം അന്തരം…!!”

ഈശ്വരാ… എന്തൊക്കെയാ ഈ കേൾക്കണേ…

“അമ്മയുടെ പ്രശ്‌നം അന്തരം അല്ലെന്ന് എനിക്കറിയാം… കാശല്ലേ…?

ചിപ്പിയുടെ കല്യാണം കഴിഞ്ഞാൽ സ്വത്ത് ഭാഗം വക്കില്ലേ…

പിന്നെ അച്ഛന്റെ സ്വത്തൊക്കെ ബാലയ്ക്കല്ലേ….

പിന്നെന്തിനാ അമ്മ ശാഠ്യം പിടിക്കണേ…?”

“ആ ഒറ്റക്കാരണം കൊണ്ടാ…അതു കൊണ്ട് മാത്രാ ഞാനും ഒക്കത്തിനും കൂട്ടുനിക്കുന്നേ…”

എല്ലാം കേട്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…

ഈശ്വരാ… ഇതൊക്കെ കേൾപ്പിക്കാൻ വേണ്ടിയാണോ അമ്പലത്തിൽ പോകണമെന്ന് തോന്നിച്ചത്…

ചിപ്പി ചേച്ചിയെ വിളിക്കാൻ കൂട്ടാക്കാതെ, ഞാൻ കല്ലുകയറ്റിവച്ച മനസുമായി നടന്നു…

അമ്പലത്തിലേക്ക് തിരികെ തോട് മുറിച്ചു കടക്കുമ്പോൾ എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു…

ക്ഷേത്രക്കുളം കഴിഞ്ഞ് ചുറ്റമ്പലത്തിനുള്ളിൽ കടന്നപ്പോഴാണ് മനസ് പാതി ശാന്തിയായത്… മുഖചാർത്തണിഞ്ഞ് ദേവിയെ കൂടി കണ്ടപ്പോൾ ഞാനറിയാതെ എന്റെ വേവലാതികളൊക്കെ അലിഞ്ഞു പോയ പോലെ…

എന്നാലും പറയാതെ വയ്യാ… ദേവീ… അഭിയേട്ടൻ ഇന്ന് വരുമെന്നാ പറയുന്നേ… മുൻപ് രണ്ടു വട്ടവും എന്തൊക്കെയോ തിരക്കുകൾ കാരണം ഏട്ടനു വരാൻ കഴിഞ്ഞില്ല… ഇത്തവണ അങ്ങനെയൊന്നും സംഭവിക്കാതെ കാത്തോളണേ ദേവീ…

അവിടുന്ന് അറിയാവുന്നതാണല്ലോ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമേ ഉള്ളൂ…

എന്റെ അമ്മയെ സങ്കടപെടുത്താതെ എല്ലാമൊന്ന് ശരിയാക്കി തരണേ… ഭഗവതീ…

അമ്പലം പ്രദിക്ഷണം വച്ചു വന്നപ്പോൾ അതാ വരുന്നു ചിപ്പിച്ചേച്ചി…

“ഹാ… ഇതാര് ബാലയോ… നിന്നെ കാണാനേ ഇല്ലല്ലോ ഈയിടയ്ക്ക്…?”

“ഞാനൊരു ജോലി ഒപ്പിക്കാനുള്ള ശ്രമത്തിലാ ചേച്ചി… അതാ ഇപ്പോൾ അങ്ങോട്ടൊന്നും വരാത്തെ…”

“ജോലിയോ…!! ഹഹാ… നല്ല കഥയായി… നിനക്ക് എന്നെപ്പോലെ കല്യാണം കഴിച്ച്കൂടിയാൽ പോരേ കൊച്ചേ….?”

എന്റെ മറുപടി ഞാനൊരു ചിരിയിലൊതുക്കി…

“ബാലാ…. ഞങ്ങളൊക്കെ അറിയുന്നുണ്ട് കേട്ടോ…ഉം…മ്… നടക്കട്ടെ… നടക്കട്ടെ…”

ചേച്ചിയെന്താ ഉദ്ദേശിച്ചതെന്ന് ആലോചിച്ചാലോചിച്ച് എനിക്ക് വട്ടു പിടിച്ചാണ് ഞാൻ വീട്ടിലെത്തിയത്…

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലാ… ഞാനറിയാതെ എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്…

അമ്മയോടെങ്കിലും ചോദിക്കണം… പക്ഷെ അതിനുള്ള ധൈര്യം…

അഭിയേട്ടൻ എന്തായാലും വരട്ടെ… എന്നിട്ടാകാം…

ഫോണിലെ വെളിച്ചം കണ്ട് ഞാൻ ഇൻബോക്‌സ് തുറന്നു… “ബാലാ… ഇന്ന് വരാൻ പറ്റില്ലാ… ഞാൻ പിന്നൊരിക്കൽ വരാം ട്ടോ… ഒരു അത്യാവശ്യമായത് കൊണ്ടാ…”

അഭിയേട്ടന്റെ മെസ്സേജ്…

ഞാനറിയാതെ കണ്ണീർ ധാരധാരയായി ഒഴുകാൻ തുനിഞ്ഞു…

പെട്ടെന്നൊരു കാർ വന്ന ഒച്ച കേട്ടതും, ദാവണിയുടെ തുമ്പിൽ കണ്ണീരൊപ്പി ഞാൻ എത്തിനോക്കി… ആരൊക്കെയോ വന്നിട്ടുണ്ട്…

അമ്മയോടൊപ്പം അവരൊക്കെ അകത്തേക്ക് കടന്നിരുന്നു… “ശ്രീബാലയെവിടെ…?”

ഞാൻ ചെല്ലുമ്പോൾ വല്യമ്മ ഗോകുലിനൊപ്പം ഇരിപ്പുണ്ടായിരുന്നു…. അരികിൽ വല്യച്ചനും…

“ശ്രീമോളേ…. ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്…”

“എന്നാൽ ചായ തന്നെയായിക്കോട്ടെ… നമുക്കിതൊരു പെണ്ണുകാണലായി കൂട്ടാം…” വല്യമ്മ പറഞ്ഞത് എനിക്കൊരു ഇടിത്തീ ആയി തോന്നി…

ഒന്നും മിണ്ടാനാകാതെ ഞാനെല്ലാർക്കും ചായ കൊടുത്തു…

“കുട്ട്യോളെന്തെങ്കിലും സംസാരിക്കട്ടെ… നമുക്ക് മാറികൊടുക്കാം… അല്ലെ ഉമേ…?”

എനിക്കൊന്നും സംസാരിക്കാനില്ല എന്ന് ഉറക്കെവിളിച്ചു പറയണമെന്നുണ്ട്… പക്ഷെ നാവു പൊങ്ങുന്നില്ല…

“അതിന്റെയൊക്കെ ആവശ്യമുണ്ടോ ചേച്ചീ…. അവർ കുഞ്ഞിലെ മുതൽ കളിച്ചുവളർന്നതല്ലേ….”

അമ്മയായിരുന്നു എന്റെ ആകെ ആശ്രയം…

“എന്താ ഉമേ… പണ്ടത്തെ പോലെയാണോ ഇപ്പോൾ… അവർ ഇനി ഒരുമിച്ചു ജീവിക്കേണ്ടവർ അല്ലെ…”

“അതാ ചേച്ചി ഞാനും പറഞ്ഞു വന്നേ… എന്റെ മോൾക്ക് ഗോകുൽ ഒരു ഏട്ടന്റെ സ്ഥാനത്താ… അതല്ലാതെ അവൾക്ക് മറ്റൊരു താൽപര്യം ഇല്ലാ…”

“അങ്ങനെ ബാലമോൾ പറഞ്ഞോ… ഞങ്ങൾ ഇപ്പോഴല്ലേ ഇങ്ങട് വന്നേ ഉമേ…. അതിനുള്ളിൽ നിങ്ങൾ കാര്യങ്ങളൊക്കെ തീരുമാനിച്ചോ…??”

ഗോകുലിന്റെ നോട്ടം എന്നെ ദഹിപ്പിക്കുന്ന പോലെ…

“ചേച്ചി… എന്റെ മോളെ എനിക്കറിയാം… അവളെ സങ്കടപ്പെടുത്താൻ എനിക്കാവില്ല… ഈ ആലോചന നടക്കില്ല…

അല്ലെങ്കിലും ഇത് ശരിയായ ബന്ധമല്ല… ഇനിയുള്ള തലമുറയ്‌ക്കേ ദോഷമാ….”

അമ്മയുടെ വാക്കുകൾ വിശ്വസിക്കാനാകാതെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…

“ഹും… ബന്ധം പോലും… എന്നു മുതലാ നീ ബന്ധം പറയാൻ വളർന്നത്…? അതെങ്ങനെയാ… അമ്മയുടെ അഹങ്കാരത്തിനു പണ്ടും കുറവില്ലായിരുന്നല്ലോ…!!

വെറുതെയാണോ ബന്ധുക്കളാരും എത്തിനോക്കാത്തത്…!

അമ്മ വേലി ചാടിയാൽ മോൾ മതില് ചാടുംന്നാ ചൊല്ല്… ഓർത്തു വച്ചോ നിയ്യ്…!!”

എന്തൊക്കെയോ വായിട്ടലച്ച് വല്യമ്മ ഇറങ്ങിപ്പോയി…

“അമ്മേ…”

“എന്താ ശ്രീ…?”

“അമ്മയ്‌ക്കെങ്ങനെ മനസിലായി എനിക്കീ ബന്ധത്തിൽ താല്പര്യമില്ലാന്ന്…?”

എന്റെ നിറഞ്ഞ കണ്ണുകൾ അമ്മ സാരിത്തലപ്പിൽ ഒപ്പിയെടുത്തു….

“നീയെന്റെ മോളല്ലേ… എനിക്കൊക്കെ മനസിലാകും… അതുകരുതി നീ എന്നോട് മിണ്ടാതെ നടക്കേണ്ട കാര്യമൊന്നുമില്ല….”

സന്തോഷം കൊണ്ട് ഞാൻ ഓടിച്ചെന്ന് അമ്മയെ വാരിപ്പുണർന്നു…

“അമ്മേ… വല്യമ്മയും വല്യച്ഛനും… അവരെ പിണക്കേണ്ടിയിരുന്നില്ലാ…”

“മോളൊന്നും പേടിക്കേണ്ട… അമ്മയില്ലേ… ഇനിയിതു പോലെ മിണ്ടാതെ നിന്നാൽ നല്ല തല്ലുമേടിക്കും നീയ്….”

അമ്മയെന്റെ തലക്കിട്ടൊന്നു കൊട്ടി… വേദനിപ്പിക്കാതെ…

ഞാൻ ചിരിച്ചുകൊണ്ട്, അവർ കുടിച്ചുവച്ച ചായഗ്ലാസ്സ് എടുത്ത് അടുക്കളയിലേക്ക് നടന്നു…

അപ്പോഴും അഭിയേട്ടൻ വരാത്തത് മാത്രം എനിക്ക് മനസിലായില്ല… പലയാവർത്തി ഇത് തന്നെ ചെയ്യുന്നു…

പല വട്ടം തിരികെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല…

“മോളെ ശ്രീ…”

“എന്താമ്മേ…”

ഞാൻ ഫോൺ വച്ചിട്ട് അമ്മയുടെ അടുക്കൽ ചെന്നു…

“നിനക്കെന്നാ ഇനി ഇന്റർവ്യൂ ഉള്ളെ…?”

“ബുധനാഴ്ച ഉണ്ട് ഒരെണ്ണം…”

“അതും ടെക്‌നോപാർക്കിൽ ആണോ…?”

“അതെ…”

“മാധവേട്ടന്റെ മോൻ അഭിനവും അവിടെയൊരു കമ്പനിയിൽ അല്ലേ ജോലി ചെയ്യുന്നേ…?”

“അ..അ… തേ…”

“നിങ്ങളൊരു കോളേജ് ആയിരുന്നു അല്ലേ…?”

“അത്…തെ… എന്റെ സീനിയർ ആയിരുന്നു…

അമ്മേ… ഞാനൊന്നു ചോദിച്ചോട്ടെ… മാധവൻ മാമയോട് നമ്മളെന്താ പിണക്കം…?”

“ഇതിപ്പോൾ നീയെവിടുന്ന് കേട്ടു…?”

“ചായക്കടയിൽ അടക്കം പറയുന്ന കേട്ടതാ…”

“ഹമ്… എനിക്കവരോട് പിണക്കമൊന്നുമില്ല… പിണക്കമൊക്കെ എന്റെ വീട്ടുകാർക്കാ…

നീ അതൊന്നും കാര്യമാക്കണ്ട… അഭിനവിനും വീട്ടുകാർക്കും സമ്മതമാണെങ്കിൽ ഞാൻ തടസം നിൽക്കില്ല ഈ ബന്ധത്തിന്…”

അമ്മയുടെ വാക്കുകൾ എനിക്ക് അവിശ്വസനീയമായിരുന്നു… ഇതൊക്കെ അമ്മയെങ്ങനെ….?!!

“അമ്മ യി തൊക്കെ… എനിക്കൊന്നും മനസിലാകുന്നില്ല….”

“മോളേ…ശ്രീ… നിന്നെ മനസിലാക്കാത്ത അമ്മയല്ല ഞാൻ… ഞാൻ നിന്റെ നല്ലതിനേ കൂട്ടുനിൽക്കു…

എന്റെ അവസ്ഥ നിനക്കു വരാൻ പാടില്ലാ…” അതും പറഞ്ഞ് എന്റെ മുടിയിഴകൾ അമ്മ തലോടി…

“ശ്രീക്കുട്ടീ… അമ്മയിപ്പോൾ ഭാസ്കരേട്ടന്റെ വീട്ടിലേക്ക് പോകുവാ… നീയാ കുട ഇങ്ങെടുത്തേ… നല്ല മഴക്കാറുണ്ട്…”

നാട്ടിൽ അറിയപ്പെടുന്ന ബ്രോക്കറാ ഭാസ്കരൻ അങ്കിൾ…. “എന്തിനാ അമ്മേ ഇപ്പോൾ അവിടെ പോകുന്നേ…?”

ഞാൻ കുടയെടുത്തു കൊണ്ട് വന്നു…

“നിന്റെ കല്യാണക്കാര്യം സംസാരിക്കാൻ തന്നെ….!! നിനക്കു നല്ല ആലോചന വല്ലതുമുണ്ടെങ്കിൽ നോക്കണം…”

എന്റെ കണ്ണുകൾ അമ്മയിൽ തറച്ചു നിന്നു….!

“അഭിയെ കാത്തു നീയിരുന്നോ ശ്രീ… എന്നു കരുതി എന്റെ ജോലി ഞാൻ മറക്കാൻ പാടില്ലല്ലോ…

അവൻ വന്നുചോദിച്ചാൽ ഞാൻ നിന്നെ പിടിച്ചുകൊടുക്കും… പക്ഷെ അവനു വേണ്ടി ജീവിതകാലം മുഴുവൻ നിർത്തില്ല നിന്നെ ഞാൻ…

അവൻ എപ്പോഴെങ്കിലും ഫോണെടുത്താൽ നീ പറഞ്ഞേക്ക്…!!”

എല്ലാം കേട്ട് ഞെട്ടലോടെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…

അഭിയേട്ടനുമായുള്ള ബന്ധത്തിൽ വിരോധമില്ലെങ്കിൽ, അമ്മയെന്തിനാ എനിക്ക് മറ്റൊരു ആലോചനയ്ക്ക് മുതിരുന്നത്…?

എന്റെ കയ്യിൽ നിന്ന് കുടയും മേടിച്ചു അമ്മ പോകുമ്പോഴും ഞാൻ അഭിയേട്ടനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു…

ബിസിയാണ്… പരിധിക്ക് പുറത്താണ്… ഒക്കെ കേട്ട്, ഒടുവിൽ അത് സ്വിച്ച് ഓഫും ആയി…

* * *

ഫോണിലേക്ക് വന്ന മെയിൽ ഞാൻ തുറന്നു നോക്കി…

ഓഫർ ലെറ്റർ…!!!

ഈശ്വരാ… എന്റെ പ്രാർത്ഥന കേട്ടല്ലോ…

പക്ഷേ ഇത് അഭിയേട്ടന്റെ കമ്പനിയിൽ നിന്നാണല്ലോ…

അന്ന് വരാമെന്ന് പറഞ്ഞതിൽ പിന്നെ അഭിയേട്ടൻ എന്നെ വിളിച്ചിട്ട് കൂടിയില്ല…

ഞാൻ വിളിക്കുമ്പോഴൊക്കെ ബിസിയാണ്…

“അഭിയേട്ടാ… എനിക്ക് ഓഫർ ലെറ്റർ വന്നു… ഏട്ടന്റെ കമ്പനിയിൽ നിന്ന്…” ടൈപ്പ് ചെയ്‌ത്‌ ഞാൻ സെൻഡ് ബട്ടൺ അമർത്തി….

അമ്മയോട് പറയണോ…

അഭിയേട്ടന്റെ മറുപടി നോക്കിയിരുന്ന് എന്റെ കണ്ണ് കുഴങ്ങി…

“ബാലാ… നമുക്ക് നേരിട്ട് സംസാരിക്കാം ഇതിനെ പറ്റി… നിന്റെ ചേച്ചിയുടെ കല്യാണത്തിനു ഞാനുമുണ്ടാകും…. ഇത് എപ്പോഴും പറയും പോലെയല്ല… ഉറപ്പായും ഞാൻ ഉണ്ടാകും…”

അഭിയേട്ടന്റെ മെസ്സേജിലേക്ക് ഞാനറിയാതെ ഒരുപാട് നേരം ഉറ്റുനോക്കിയിരുന്നു…

എന്തെന്നില്ലാത്ത സന്തോഷം…

(തുടരും)

 

Click Here to read full parts of the novel

4.2/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!