Skip to content

അവളറിയാതെ – ഭാഗം 11

avalariyathe aksharathalukal novel

റെഡി ആയി കഴിഞ്ഞപ്പോഴേക്കും കഴിഞ്ഞില്ലേ എന്ന ചോദ്യവുമായി മഹിയേട്ടൻ മുറിയിലെത്തി.
മഹിയേട്ടനെ കണ്ടതും ഗായു പുറത്തേക്ക് പോയി.

“ഗായു വന്നത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ തന്നെ എല്ലാം ചെയ്തു തന്നേനെ, ജസ്റ്റ്‌ മിസ്സ്‌ ”

ഞാൻ കണ്ണുരുട്ടി നോക്കി. എന്താ എന്ന് പുരികം കൊണ്ടു ചോദിച്ചു, കൈ പുറകിiൽ കെട്ടി ആൾ എന്റെ അരികിലെത്തി.

താഴെനിന്ന് ഗായത്രിയുടെ വിളി ഞങ്ങളെ ഞെട്ടിച്ചു.

“പോകാം, ഷബീർ എത്തിയിട്ടുണ്ടാകും ”

എന്റെ നേരെ നീട്ടിയ കൈകളിൽ പിടിച്ചു ഞാൻ താഴേക്കു നടന്നു

താഴെ എസ്. ഐ ഷബീറും വേറെ രണ്ടു പോലീസ്കാരും ഉണ്ടായിരുന്നു.

എന്നോട് എന്തൊക്കെയാണ് ഇന്നലെ രാത്രിയിൽ സംഭവിച്ചതെന്ന് ചോദിച്ചു.

എല്ലാരോടും പറഞ്ഞത് പോലെ തന്നെ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു.

മുകളിലെ റൂം ഒന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചു. മഹിയെട്ടനും ഞാനും, കൂടെ പോയി.
റൂമിലൊക്കെ നോക്കിയതിനു ശേഷം
അദ്ദേഹം ബാൽക്കണിയിലും പോയി കുറച്ചു സമയം നിന്നു.

“കാർത്തികയെ ഉപദ്രവിച്ച ആൾ കാർത്തിക റൂമിലേക്ക് വരുന്നതിനു മുൻപ് തന്നെ അവിടെ ഉണ്ടായിരുന്നോ അതോ കാർത്തികയുടെ പിന്നാലെ വന്നതാണോയെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. മാത്രവുമല്ല ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ടതായിരുന്നത് കൊണ്ടു ബാൽക്കണി വഴി അയാൾക്ക് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാനും സാധിച്ചിരിക്കും.എല്ലാവരും കാർത്തികയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നതിടയിൽ അയാൾക്ക് ആരുടേയും ശ്രെദ്ധ പിടിച്ചു പറ്റാതെ രക്ഷപ്പെടാനും സാധിച്ചിരിക്കും. പിന്നെയുള്ള സാധ്യത ഞാൻ മഹിയോട് സംസാരിച്ചതാണ് ”

മഹിയേട്ടൻ തലയാട്ടുന്നതു കണ്ടു ഞാൻ സംശയത്തോടെ മഹിയേട്ടനെ നോക്കി.
അത് കണ്ടു എസ്. ഐ പറഞ്ഞു.

“ഇന്നലെ ഇവിടെ ഉണ്ടായിരുന്നവരാരെങ്കിലും കാർത്തികയെ അപായപ്പെടുത്താനുള്ള സാധ്യത… ”

അയാളുടെ വാക്കുകൾ എന്നിലുണ്ടാക്കിയ നടുക്കം ചെറുതല്ലായിരുന്നു.

ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി, എന്റെ പ്രിയപ്പെട്ടവർ എന്നെ… ഇല്ല… ഒരിക്കലും ഇല്ല.

അവരുടെ സംസാരത്തിൽ നിന്ന് അഞ്ജുവിന്റെ മരണം അടക്കം എല്ലാ കാര്യങ്ങളും അവർ തമ്മിൽ ഡിസ്‌കസ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസിലായി.

താഴേക്ക് ഇറങ്ങുന്നതിനു മുൻപ് രണ്ടാളെയും നോക്കി അദ്ദേഹം ചോദിച്ചു.

“അല്ല, എന്നാണ് നമ്മളൊയൊക്ക ഒരു സദ്യക്കു ക്ഷണിക്കുന്നത് ”

എന്നെയൊന്നു നോക്കി മഹിയേട്ടൻ പറഞ്ഞു.
“ഇനി അധികം വൈകില്ല, അടുത്ത് തന്നെ ഉണ്ടാവും, ഞാൻ അറിയിക്കാം. ”

പോലീസുകാർ പോയതും ഞങ്ങൾ ചിറ്റയുടെ അടുത്തേക്ക് പോയി.അപ്പോഴും എന്റെ മനസ്സിൽ ആ വാക്കുകൾ കൊളുത്തി കിടക്കുന്നുണ്ടായിരുന്നു.

“ഷബീർ അങ്ങനെ ഒരു സംശയം പറഞ്ഞു, മറ്റാരോടും പറയണ്ട എന്നും പറഞ്ഞിട്ടുണ്ട് ”

ചിറ്റയുടെ റൂമിലേക്ക്‌ കയറുന്നതിനു മുൻപേ മഹിയേട്ടൻ പറഞ്ഞു. എന്റെ മുഖം കണ്ടപ്പോൾ കൂട്ടിച്ചേർത്തു.

“ഒന്നുമില്ലെടോ, താനിങ്ങനെ ടെൻഷൻ അടിക്കാതെ, ഞാൻ ഇല്ലേ കൂടെ ”

എന്നാലും ആ വാക്കുകൾ മഹിയേട്ടനെ എത്ര വേദനിപ്പിച്ചു കാണും എന്നെനിക് അറിയാമായിരുന്നു.

ചിറ്റയെ ഗായു റെഡി ആക്കിയിരുന്നു. അഞ്ജു മരിക്കുന്നതിന് കുറച്ചു മാസങ്ങൾക്കു മുൻപേ സ്ട്രോക്ക് വന്നതായിരുന്നു. കുറച്ചായി ട്രീറ്റ്മെന്റിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടായിരുന്നതാണ്.

വേദാണ് ഡ്രൈവ് ചെയ്തത്. മഹിയേട്ടൻ മുൻപിലും, ഞാനും ഗായുവും ചിറ്റയുടെ ഒപ്പവും ഇരുന്നു. വൈശാഖേട്ടൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലാണ്. ആൾ അവിടെ ഉണ്ടാവും.

വൈശാഖേട്ടൻ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ചിറ്റയെ പരിശോധിച്ച ശേഷം ചില ടെസ്റ്റകൾ ചെയ്യാനുണ്ടെന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഇതിനിടയിൽ മഹിയേട്ടൻ എന്നെയും കൂട്ടി പോയി മുറിവ് ഡ്രസ്സ്‌ ചെയ്തിരുന്നു.

ചിറ്റയുടെ മരുന്നുകൾ ഒക്കെ വൈശാഖേട്ടൻ മാറ്റി എഴുതി തന്നു. മെഡിസിൻ ഒക്കെ വാങ്ങിച്ചു ഞങ്ങൾ ശ്രീലകത്ത് എത്തി.

മഹിയേട്ടൻ ഓഫീസിലേക്ക് പോയി. പോവുന്നതിനു മുൻപേ കൊട്ടക്കണക്കിനു ഉപദേശവും തന്നാണ് പോയത്. ഒറ്റയ്ക്ക് പുറത്തോട്ടൊന്നും ഇറങ്ങരുത്, ഉറങ്ങുമ്പോൾ ഡോർ ലോക്ക് ചെയ്യണം അങ്ങിനെ അങ്ങിനെ…
എല്ലാം പറഞ്ഞു കഴിഞ്ഞു എന്നെ നോക്കി.

“ഞാൻ പറഞ്ഞതെല്ലാം ഈ ചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിട്ടിട്ടുണ്ടാകും എന്നെനിക്കറിയാം. ഞാൻ പറഞ്ഞത് കേൾക്കാതെ കറങ്ങി തിരിഞ്ഞു നടന്നാൽ…. ”

പറഞ്ഞത് പൂർത്തിയാക്കാതെ എന്റെ മുഖം പിടിച്ചുയർത്തി കവിളിൽ ചുണ്ടമർത്തി…

“ഞാൻ വരുന്നത് വരെ കൂട്ടായിട്ട്…. ”

വാതിൽക്കൽ ചെന്ന് തിരിഞ്ഞു നിന്നിട്ട് കാട്ടാളൻ പറയുവാ.

“വായ അടച്ചു വെക്കെടി വല്ല ഈച്ചയും കയറും ”

കയ്യിൽ കിട്ടിയ തലയണ എടുത്തു ഞാൻ എറിഞ്ഞെങ്കിലും അങ്ങേര് ചിരിച്ചു കൊണ്ടു എസ്‌കേപ്പ് ആയി.

ക്ഷീണം കാരണം ഞാൻ ഉറങ്ങിപോയി. കണ്ണടയുമ്പോഴും മനസ്സിൽ മഹിയേട്ടൻ നിറഞ്ഞു നിന്നിരുന്നു.

പിന്നെ രാത്രിഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ഞാൻ അങ്ങേരെ കാണുന്നത്.

കുളിയൊക്കെ കഴിഞ്ഞു നല്ല സുന്ദരനായിട്ടിരിക്കുവാ, കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല, ഞാനും കണ്ണെടുക്കാതെ അങ്ങ് നോക്കി. അങ്ങേര് പ്ലേറ്റിൽ നിന്ന് മുഖമുയർത്തി നോക്കുമ്പോഴേക്കും നോട്ടം മാറ്റാൻ പറ്റിയില്ല. ശബ്ദമില്ലാതെ ചുണ്ടനക്കി എന്താടി എന്ന് ചോദിച്ചു. മുഖം കൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു ഞാൻ പ്ലേറ്റിലേക്ക് തന്നെ നോക്കി.
ആ നോട്ടം പലപ്പോഴും എന്റെ മേലെ പാറി വീഴുന്നതറിഞ്ഞിട്ടും അറിയാത്ത പോലെ ഞാനിരുന്നു.

അപ്പോഴാണ് വേദ്.

“എന്റെ അമ്മേ ഇവിടെ കണ്ണും കണ്ണും കഥകൾ കൈമാറുന്നത് അമ്മ കണ്ടില്ലേ, അമ്മ ആ സന്തോഷവാർത്ത അങ്ങ് പറഞ്ഞേക്ക് ”

അമ്മായി ചിരിച്ചു കൊണ്ടു പറഞ്ഞു.

“രാഘവപ്പണിക്കർ പറഞ്ഞത് കാത്തുവിന് സമയദോഷം ഉണ്ടെന്നാണ്, അതിനു ചില പരിഹാരക്രിയകൾ ചെയ്യണം. രണ്ടു പേരുടെയും ജാതകങ്ങൾ തമ്മിൽ പത്തിൽ ഒൻപതു പൊരുത്തവുമുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഒരു മുഹൂർത്തം ഉണ്ടെന്നാണ്. അന്ന് നടന്നില്ലെങ്കിൽ പിന്നെ കുറച്ചു കാലതാമസം ഉണ്ടത്രേ ”

ആരും ഒന്നും മിണ്ടിയില്ല. അമ്മായി തുടർന്നു.

“ഞാൻ ശ്രീകുമാറിനോട് നാളെ ഇത്രടം വരെ ഒന്ന് വരാൻ പറഞ്ഞിട്ടുണ്ട്.അവനോട് സംസാരിച്ചിട്ട് മറ്റെല്ലാരേം അറിയിക്കാം ”

ഒരു നിമിഷം എന്നെ നോക്കിയിട്ട് മഹിയേട്ടൻ പറഞ്ഞു.

“അങ്ങനെ മതിയമ്മേ, നമുക്ക് ചെറിയ ചടങ്ങായി നടത്തിയാൽ മതി, നമ്മുടെ ദേവി ക്ഷേത്രത്തിൽ വെച്ച്… അടുത്ത മാസം നമ്മൾ വേദ്ന്റെ കല്യാണം ഗംഭീരമായി തന്നെ നടത്തുന്നുണ്ടല്ലോ ”

എനിക്കെന്തോ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല. കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് കൈ കഴുകി.

ചിറ്റയുടെ റൂമിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് വിളി വന്നു.
“കാത്തൂ… ”

മഹിയേട്ടൻ അടുത്ത് വന്നു എന്റെ രണ്ടു സൈഡ്ലായി കൈ വെച്ചു.

“എന്താ നിന്റെ മനസ്സിൽ….? ഇനി നിനക്കെന്നെ വേണ്ടാന്നുണ്ടോ..?എന്തായാലും തുറന്നു പറയണം ”

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കൈയിലെ പിടുത്തം മുറുകി
“പറയെടി….. ”

“കൈ വിടൂ എനിക്ക് വേദനിക്കുന്നു, മഹിയേട്ടനെ വേണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ ”
“പിന്നെ കല്യാണക്കാര്യം പറഞ്ഞപ്പോൾ നീ എന്തിനാ പെട്ടെന്ന് എണീറ്റു പോയത്? ”

ഞാൻ മിണ്ടാതെ തലയും താഴ്ത്തി നിന്നു.
എന്റെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി മഹിയേട്ടൻ പറഞ്ഞു

“കാത്തു എനിക്കറിയാം നിന്റെ മനസ്സ്, ഇതെല്ലാം പെട്ടെന്ന് അക്സെപ്റ്റ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് എനിക്കറിയാം. എന്റെ താലി നിന്റെ കഴുത്തിൽ വേണം, എത്രയും പെട്ടെന്ന്.
അത് കഴിഞ്ഞു എത്ര വേണേലും ഞാൻ കാത്തിരുന്നോളാം നീ പൂർണമായും എന്നെ ഉൾക്കൊള്ളുന്നത് വരെ ”

“എനിക്ക് സമ്മതമാണ് ”
ഞാൻ അത്രയേ പറഞ്ഞുള്ളൂ.

“എന്റെ ഭഗവാനെ ഇങ്ങേരുടെ റൊമാന്റിക് സീൻ കാണാൻ ഈ ജന്മം ഭാഗ്യം ഉണ്ടാവുമെന്ന് കരുതിയതല്ല. കാത്തൂ നീ ആള് കൊള്ളാമെടീ ഈ ഐറ്റത്തിനെ ഇങ്ങനെ ആക്കി എടുത്തില്ലേ. ഒരു കണക്കിന് നീ അമേരിക്കയിൽ പോയത് നന്നായി, അതുകൊണ്ടാണല്ലോ ഇങ്ങേരു എയർ പിടുത്തം ഒക്കെ അവസാനിപ്പിച്ചത്.. ”

വേദ്ന്റെ ശബ്ദം കേട്ടതും മഹിയേട്ടൻ എന്നിൽ നിന്നകന്ന് മാറി.

വേദ് ആക്കി ചിരിച്ചതും അവന്റെ
മുതുകിനിടി വീണു.

“അലവലാതി, നീ സീൻ പിടിക്കാൻ നടക്കുവാണല്ലേ… നിനക്ക് സീൻ ഞാൻ കാണിച്ചു തരാടാ… ”

ജീവനും കൊണ്ടോടുന്ന വേദ് നെയും പിറകെ ഓടുന്ന മഹിയെട്ടനെയും നോക്കി ചിരിച്ചു കൊണ്ടു ഞാൻ ചിറ്റയുടെ അടുത്തേക്ക് പോയി.

ചിറ്റയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു റൂമിലേക്ക് പോവുമ്പോൾ മഹിയേട്ടന്റെ റൂമിലേക്ക് ഞാൻ നോക്കിയില്ല. കാട്ടാളൻ ഒട്ടും റൊമാന്റിക് അല്ല എന്ന് പറഞ്ഞു നടന്നിരുന്ന എനിക്ക് അങ്ങേര് റൊമാന്റിക് ആയതോടെ വെപ്രാളം ആണ്.

പിറ്റേന്ന് ശ്രീമാമ്മനും ലത അമ്മായിയും ദേവുവും അനുവും എല്ലാം വന്നിരുന്നു.
ചായ കുടിച്ചിട്ട് എല്ലാവരും ഹാളിൽ ഇരുന്നു സംസാരിച്ചു. രണ്ടാമത്തെ ഞായറാഴ്ച ദേവി ക്ഷേത്രത്തിൽ വെച്ചു വിവാഹം നടത്താമെന്ന് തീരുമാനം എടുത്തു. എല്ലാം സംസാരിച്ചു ഉറപ്പിച്ചതിന് ശേഷം ഗായുവിന്റെ സൈഡിലായി ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ നോക്കി മഹിയേട്ടൻ കണ്ണ് ചിമ്മി കാണിച്ചു. മറുപടിയായി മനസ്സ് നിറഞ്ഞു തന്നെ ഒരു പുഞ്ചിരി ഞാനും നൽകി.

ചിറ്റയുടെ റൂമിൽ സംസാരിച്ചിരിക്കുമ്പോൾ മഹിയേട്ടൻ വന്നു പുറത്തേക്ക് വിളിച്ചു.

“ഗംഗ വിളിച്ചിരുന്നു, സുഭദ്രാമ്മ ഹോസ്പിറ്റലിൽ ആണ്.നീ പെട്ടെന്ന് റെഡി ആയിട്ട് വാ… ”

പെട്ടെന്ന് റെഡി ആയി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ റൂമിലേക്ക് മാറ്റിയെന്നറിഞ്ഞു അങ്ങോട്ട് ചെന്നു. അഭിയേട്ടൻ റൂമിന് പുറത്തുണ്ടായിരുന്നു. മൈനർ അറ്റാക്ക് ആയിരുന്നെന്ന് പറഞ്ഞു.
ടീച്ചറമ്മ കണ്ണടച്ച് കിടക്കുകയായിരുന്നു. ഗംഗ അടുത്തൊരു ചെയറിൽ ഇരിപ്പുണ്ട്. ഗംഗയെ കാണുമ്പോഴൊക്കെ എന്തോ ഒരു അടുപ്പം എനിക്ക് ഫീൽ ചെയ്തിരുന്നു.

മഹിയേട്ടൻ ടീച്ചറമ്മയുടെ തലയിൽ തലോടിയപ്പോൾ ടീച്ചറമ്മ കണ്ണു തുറന്നു നോക്കി.

കുറച്ചു സമയം ഞങ്ങൾ അടുത്ത് തന്നെ നിന്നു. ഞാൻ ഗംഗയോട് സംസാരിച്ചു.ഇന്നിത് വരെ രണ്ടു പേരും ഭക്ഷണം ഒന്നും കഴിചില്ലെന്ന് സംസാരത്തിനിടെ ഞാൻ മനസിലാക്കി. ഞാൻ അഭിയേട്ടനെ നോക്കി

“അഭിയേട്ടൻ ഗംഗയെയും കൂട്ടി കാന്റീനിൽ പോയി ഫുഡ്‌ കഴിച്ചിട്ട് വാ, ഇവിടെ ഇപ്പോൾ ഞങ്ങൾ ഉണ്ടല്ലോ ”

അഭിയേട്ടൻ ഗംഗയെ ഒന്ന് നോക്കി. ടീച്ചറമ്മ കൂടി പറഞ്ഞതോടെ രണ്ടു പേരും പോവാൻ തയ്യാറായി.

അവർ രണ്ടുപേരും കൂടെ ഒരുമിച്ചു പോവുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സമാധാനവും.

ടീച്ചറമ്മ തളർന്ന സ്വരത്തിൽ പറഞ്ഞു.
“ഞാൻ നിങ്ങളെയൊന്ന് കാണാനിരിക്കയായിരുന്നു. നിങ്ങളൊന്നു അഭിയോടും ഗംഗയോടും സംസാരിക്കണം. ഈ തവണ എന്റെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുമെന്ന് വിചാരിച്ചതാണ്. എനിക്ക് വേണ്ടിയെങ്കിലും ഗംഗയെ വിവാഹം കഴിക്കാൻ അഭിയോട് പറയണം ”

“ഗംഗക്ക് സമ്മതമാണോ അമ്മേ ”
മഹിയേട്ടൻ ചോദിച്ചു.

“അവൾക്ക് അഭിയെ ഇഷ്ടമാണ്, പണ്ടേ ഇഷ്ടമാണ്. പിന്നെ അഭിയുടെ മനസ്സിൽ അഞ്ജു മോളായിരുന്നത് കൊണ്ടു ഞാൻ ഒന്നും പറഞ്ഞില്ല. അവൾക്ക് അഭിയെ ഇഷ്ടമായത് കൊണ്ടു മാത്രമാണ് ഞാൻ അഭിയോട് ഈ കാര്യം പറഞ്ഞത് ”

“അഭിയേട്ടൻ എന്തു പറഞ്ഞു? ”
ഞാൻ ചോദിച്ചു.

“അവൻ സ്ഥിരം പറയാറുള്ളത് തന്നെ. അവന് അഞ്ജലിയുടെ സ്ഥാനത്തു മറ്റൊരാളെ കാണാനാവില്ലെന്നൊക്കെ. പക്ഷേ ഗംഗയോട് അവനൊരു അലിവൊക്കെയുണ്ട്. പിന്നെ അവൻ കാരണം ആണ് ഞാൻ ഈ അവസ്ഥയിലായത് എന്നൊരു കുറ്റബോധവുമുണ്ട് ”

“അമ്മ ടെൻഷൻ അടിക്കണ്ട, അഭിയെ കൊണ്ടു ഈ കാര്യം ഞാൻ സമ്മതിപ്പിക്കും, ഇത് ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാണ് ”

മഹിയേട്ടന്റെ വാക്കുകൾ എന്നെ ആശ്ചര്യപെടുത്തി. കാരണം അഭിയേട്ടനെ വേറൊരു വിവാഹത്തിന് സമ്മതിപ്പിക്കുന്നത് എളുപ്പമല്ല എന്നെനിക് അറിയാമായിരുന്നു.

അഭിയേട്ടനും ഗംഗയും ഭക്ഷണം കഴിച്ചു വന്നു. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗിരിയേട്ടനും ഭദ്രേട്ടനും കയറി വന്നത്.

ഞങ്ങളെ കണ്ടപാടെ ഗിരിയേട്ടൻ പറഞ്ഞു

“ആഹാ,മണവാളനും മണവാട്ടിയും ഇവിടെ ഉണ്ടായിരുന്നോ ”

അഭിയേട്ടൻ നോക്കുന്നത് കണ്ടപ്പോൾ
ഭദ്രേട്ടൻ പറഞ്ഞു.
“അപ്പോൾ നിങ്ങളോടിവർ ഒന്നും പറഞ്ഞില്ലായിരുന്നോ. ഇവർ ശീതസമരം ഒക്കെ അവസാനിപ്പിച്ചു. ”

അഭിയേട്ടൻ എന്നെ നോക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു.
പിന്നെ താമസിച്ചില്ല അഭിയേട്ടൻ മഹിയേട്ടനെ കെട്ടിപിടിച്ചു. എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

“നന്നായി മക്കളെ അമ്മയ്ക്ക് സന്തോഷമായി. പിന്നെ ഒരുപാട് കാലത്തിനു ശേഷം എന്റെ മോൻ ഇന്നൊന്നു മനസ്സ് തുറന്നു ചിരിക്കുന്നത് കണ്ടു ”
ടീച്ചറമ്മ പറഞ്ഞു.

കൂട്ടുകാർ നാലുപേരും പുറത്തേക്ക് നടന്നപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു.
കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നാലുപേരും സംസാരിച്ചു നിൽക്കുന്നത് കണ്ടു. അഭിയേട്ടൻ ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. മൂന്നുപേരും കൂടെ എന്തോ പറഞ്ഞു മഹിയേട്ടനെ കളിയാക്കുകയാണ്. ഞാനടുത്ത് ചെന്നതും മഹിയേട്ടൻ ഒരു ചമ്മലോടെ എന്നെ നോക്കി.

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചിറങ്ങിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു…

( തുടരും )

Click Here to read full parts of the novel

4.4/5 - (31 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!