Skip to content

അവളറിയാതെ – ഭാഗം 12

avalariyathe aksharathalukal novel

കൂട്ടുകാർ നാലുപേരും പുറത്തേക്ക് നടന്നപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു.
കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നാലുപേരും സംസാരിച്ചു നിൽക്കുന്നത് കണ്ടു. അഭിയേട്ടൻ ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. മൂന്നുപേരും കൂടെ എന്തോ പറഞ്ഞു മഹിയേട്ടനെ കളിയാക്കുകയാണ്. ഞാനടുത്ത് ചെന്നതും മഹിയേട്ടൻ ഒരു ചമ്മലോടെ എന്നെ നോക്കി.

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചിറങ്ങിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു…

കാറിൽ കയറിയിട്ടും മഹിയേട്ടൻ ഒന്നും സംസാരിച്ചില്ല. അങ്ങേര് പിന്നെ പണ്ടേ അവാർഡ് പടത്തിന്റെ ആളാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“മഹിയേട്ടൻ എന്തു ധൈര്യത്തിലാണ് ടീച്ചറമ്മക്ക് വാക്ക് കൊടുത്തത്?.. അഭിയേട്ടൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? ”

“സമ്മതിപ്പിക്കണം, അഭിയുടെ ജീവിതത്തിൽ അവനെ ഏറ്റവും സ്വാധീനിച്ച രണ്ടാളുകൾ ആണ് അവന്റെ അമ്മയും അഞ്ജുവും. ആ അമ്മ അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അവനെ വളർത്തി വലുതാക്കിയത്. അമ്മയ്ക്ക് വേണ്ടി അവൻ വിവാഹത്തിന് സമ്മതിക്കും, സമ്മതിപ്പിക്കണം. ഗിരിയും ഭദ്രനും അവനോട് സംസാരിക്കും. സുഭദ്രാമ്മയെ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞു നമുക്കൊന്ന് അവരുടെ വീട്ടിൽ പോവണം. നീ ഒന്ന് ഗംഗയോട് സംസാരിക്കണം.. ”

“ഇമോഷണൽ ബ്ലാക് മെയിലിംഗ് ആണല്ലേ പരിപാടി… ”
ഞാൻ പറഞ്ഞു. പിന്നെ പതുക്കെ പിറുപിറുത്തു.
“പണ്ടേ അതിന്റെ ആശാനാണല്ലോ ”

കാട്ടാളൻ അത് കേട്ടു.
എന്നെ ഒന്ന് കലിപ്പിച്ച് നോക്കിയിട്ട് പറഞ്ഞു
“ഇനി അതും പറഞ്ഞേന്റെ നെഞ്ചത്തോട്ടു കയറെടി, നിന്നെ എന്നാ ഞാൻ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്യാൻ വന്നിട്ടുള്ളത്?, പറയെടി ”

അങ്ങേര് രണ്ടും കൽപ്പിച്ചാണ്. ഞാൻ മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ മഹിയേട്ടൻ പതുക്കെ പറഞ്ഞു.
“നമ്മൾ തമ്മിൽ അതിന്റെ ആവശ്യം ഉണ്ടോ കാത്തൂ?.. നിനക്കറിയാവുന്നതല്ലേ എന്റെ സ്വഭാവം, ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ പാടാണ്. പക്ഷേ തൊട്ടടുത്ത നിമിഷം ഞാൻ എല്ലാം മറക്കുകയും ചെയ്യും. ഞാൻ നിന്നെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാം അതിലുപരി നീ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കുമറിയാം. എന്റെ അടുത്ത് തിരിച്ചെത്തിയാൽ പിന്നെ നീ മടങ്ങി പോവില്ലെന്ന് എനിക്കുറപ്പായിരുന്നു ”

“മഹിയേട്ടൻ പറഞ്ഞതിൽ ഒരു കാര്യം മാത്രം ശരിയല്ല..”

മഹിയെട്ടൻ എന്തെന്ന അർത്ഥത്തിൽ എന്നെ നോക്കി.

“മഹിയേട്ടൻ എന്നെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എന്നോടൊരിക്കൽ പോലും പറഞ്ഞിട്ടില്ല ”

മഹിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഇതു നിന്റെ കൊച്ചു പ്രതികാരം ആണെന്ന് എനിക്കറിയാം ”

മഹിയേട്ടൻ വണ്ടി സൈഡ് ആക്കി നിർത്തി
പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു.

“ശരി, ഇനിയെന്റെ മോൾക്കെന്താ അറിയണ്ടേ..? ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടന്നല്ലേ.നീ എന്റെ ജീവന്റെ പാതിയാണ്. അത് ഞാൻ പോലും തിരിച്ചറിഞ്ഞത് നീ എന്നെ വിട്ടു പോയപ്പോഴാണ്. കഴിഞ്ഞ പത്തു വർഷതിനിടക്ക് നിന്നെക്കുറിച്ച് ആലോചിക്കാത്ത, നിന്നോട് പറഞ്ഞു പോയ വാക്കുകളെ കുറിച്ചോർത്തു പശ്ചാത്തപിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല കാത്തൂ. എന്റെ ജീവിതത്തിൽ നിന്ന് ഞാൻ മായ്ച്ചു കളയാനാഗ്രഹിക്കുന്നത് നിന്നോട് ആ വാക്കുകൾ പറഞ്ഞു പോയ നിമിഷത്തെയാണ് പെണ്ണെ. എന്റെ ജീവന്റെ പാതിയായവളെ തള്ളി പറഞ്ഞ ആ നിമിഷത്തെ… ”

മഹിയേട്ടൻ പതിയെ എന്റെ നേരെ തിരിഞ്ഞു എന്റെ കൈ പിടിച്ചു.

“സത്യം പറ കാത്തൂ എന്റെ സ്നേഹം വാക്കുകളാൽ പറഞ്ഞിട്ടില്ലെങ്കിലും നിനക്കറിയില്ലേ?. എന്റെ പിറകെ നടത്തിപ്പിച്ചപ്പോഴൊക്കെ നിന്റെ സ്നേഹം ഞാൻ ആസ്വദിക്കുകയായിരുന്നു.എന്റെ സ്വാർത്ഥത തന്നെയാണ്. പക്ഷേ ഞാനിങ്ങനെ ആണ്…എന്റെ സ്നേഹം ഇങ്ങിനെയാണ്… ”

“എന്നാൽ എന്നെ പിറകെ നടത്തിപ്പിച്ച പോലെ എന്റെ പിറകെയും കുറച്ചു നടത്തിപ്പിച്ചിട്ട് സമ്മതിപ്പിച്ചാൽ മതിയായിരുന്നല്ലേ കല്യാണത്തിന്? ”

ഒരു കുസൃതിചിരിയോടെ ഞാൻ ചോദിച്ചു.

“ഞാൻ തയ്യാറാണ് കാർത്തുമ്പി, ജീവിതകാലം മുഴുവൻ നിന്റെ പിറകെ നടക്കാൻ ”

“ഓഹ്, പിറകെ നടക്കുന്നൊരാൾ..”

“അവസാനം മോള് എന്റെ സ്നേഹം പ്രകടനം താങ്ങാനാവുന്നില്ല എന്ന് പറയാതിരുന്നാൽ മതി ”

മഹിയേട്ടന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ ഞാൻ തലകുനിച്ചു.

മഹിയേട്ടൻ ചിരിച്ചു കൊണ്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്തു പറഞ്ഞു.
“എന്റെ ദൈവമേ ഇങ്ങിനെ പോയാൽ രണ്ടാഴ്ച കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല.. ”

പിന്നീടൊന്നും സംസാരിച്ചില്ലെങ്കിലും മഹിയേട്ടന്റെ കൈയിൽ എന്റെ കൈ ചേർത്തിരുന്നു ശ്രീലകത്ത് എത്തുന്നത് വരെ.

വൈശാഖേട്ടൻ ഉണ്ടായിരുന്നു ശ്രീലകത്ത്.മഹിയെട്ടനും വൈശാഖേട്ടനും കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ടു. രണ്ടാളുടെയും മുഖഭാവങ്ങളിൽ നിന്നു കാര്യം സീരിയസ് ആണെന്ന് തോന്നി.

അത്താഴം കഴിഞ്ഞു ചിറ്റയുടെ അടുത്ത് ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും അവിടെയെത്തി.

സംസാരിച്ചിരിക്കുന്നതിനിടയിലാണ് അമ്മായി പറഞ്ഞത്.

“മഹി വിവാഹം നമ്മൾ ചെറിയ രീതിയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും അടുത്ത കുറച്ചാളുകളെയെങ്കിലും അറിയിക്കേണ്ടേ?.. പിന്നെ കല്യാണത്തിന് ആഭരണങ്ങളും ഡ്രെസ്സുമൊക്കെ എടുക്കണ്ടേ, സമയം കുറവാണ് ”

“കുറച്ചു പേരെയൊക്കെ ഞാൻ വിളിച്ചു അറിയിച്ചിട്ടുണ്ട് അമ്മേ. രേണുകാന്റിയും അങ്കിളും രണ്ടു ദിവസത്തിനുള്ളിൽ അമേരിക്കയിൽ നിന്നെത്തും. അവരു കൂടെ വന്നിട്ട് നമുക്ക് ഡ്രസ്സ്‌ എടുക്കാൻ പോവാം ”

പറഞ്ഞതും മഹിയേട്ടൻ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

ഞാൻ ശരിക്കും അന്തംവിട്ടിരിക്കയായിരുന്നു കാരണം രേണുആന്റിയൊന്നും വരുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലായിരുന്നു.ഇന്നലെ രാത്രി കൂടെ ഞാൻ വിളിച്ചതാണ്. കല്യാണത്തിന് അവര് കൂടെ വേണമെന്ന് മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് നാട്ടിൽ വരാനുള്ള അവരുടെ ബുദ്ധിമുട്ട് ഒക്കെ ഓർത്തു ഞാൻ ഒന്നും പറഞ്ഞിരുന്നില്ല മഹിയേട്ടൻ ഇതെപ്പോൾ സംസാരിച്ചു അവരോട്…

ആലോചനയുടെ മുഖമുയർത്തി നോക്കിയത് വേദ് ന്റെ മുഖത്തേക്കാണ്. നോക്കുമ്പോൾ അവനുണ്ട് എന്നെ കൈയും കലാശവും കാണിക്കുന്നു. കുറച്ചു ശ്രമിച്ചപ്പോൾ എനിക്ക് കാര്യം മനസ്സിലായി.ഞാൻ പറഞ്ഞു.

“അമ്മായി, നമുക്ക് ഡ്രസ്സ്‌ എടുക്കാൻ പോവുമ്പോൾ അനുവിനെ ക്കൂടി വിളിച്ചാലോ. ഇവരുടെ ഡ്രസ്സ്‌ നോക്കി വെക്കാലോ ”

ഉടനെ വൈശാഖേട്ടൻ പറഞ്ഞു.

“എടി കാത്തുവെ, അമ്മായിയിൽ നിന്ന് അമ്മയിലേക്ക് പ്രൊമോഷൻ കിട്ടിയ കാര്യം ഞങ്ങളൊക്കെ അറിഞ്ഞു, അത് കൊണ്ടു മോളിനി അങ്ങ് പ്രാക്ടീസ് തുടങ്ങിക്കോ ”

എല്ലാരും ചിരിച്ചു. എന്റെ കണ്ണുകൾ മഹിയെട്ടനിലെത്തി നിന്നപ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം കണ്ടു. എന്റെ മനസ്സിലും ചിരി പടർന്നു.

അമ്മായിയുടെ ശബ്ദമാണ് എന്നെ മടക്കി കൊണ്ടു വന്നത്.

“കാത്തു, മോള് എന്നാൽ അനുമോളെ വിളിച്ചു പറഞ്ഞേക്ക്. അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞോളാം എന്നും പറഞ്ഞോളുട്ടോ ”

“ശരി… ”
അമ്മായി എന്ന് പറയാൻ വന്നത് ഞാൻ വിഴുങ്ങി. മഹിയേട്ടന്റെ ചിരിയിൽ നിന്ന് അങ്ങേർക്ക് കാര്യം മനസ്സിലായി എന്ന് ഞാനറിഞ്ഞു.

പിന്നെയാണ് ഞാൻ വേദ്നെ നോക്കുന്നത്. അവനാകെ പൂത്തുലഞ്ഞു നിൽക്കുകയാണ്. എന്റെ ആക്കി ചിരി കണ്ടപ്പോൾ പതുക്കെ പോടീ എന്ന് പറഞ്ഞു.

ചിറ്റക്ക് മരുന്നുകളൊക്കെ കൊടുത്തു ഞാനും ഗായുവും ഒരുമിച്ചാണ് ഇറങ്ങിയത്. അമ്മായി ചിറ്റയുടെ റൂമിലാണ് ഇടക്ക് കിടക്കാറുള്ളത്.

റൂമിലേക്ക് പോവാൻ തുടങ്ങുമ്പോൾ മഹിയേട്ടൻ വിളിച്ചു.

“മറ്റന്നാൾ ഉണ്ണി ആ കുട്ടിയെ രജിസ്റ്റർ മാര്യേജ് ചെയ്യും. നാളെ അവൾ വീട്ടിൽ നിന്ന് ഇറങ്ങും, കസിൻ ഹെൽപ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടത്രെ. നാളെ അവർ ഇങ്ങോട്ടാണ് വരിക.ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്. ബാലമ്മാമ്മയും ഉണ്ണിയും ഫോണിൽ അമ്മയോട് സംസാരിച്ചിട്ടുണ്ട്. അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ട്. അല്ലെങ്കിലേ മുത്തശ്ശന്റെ കുടുംബക്കാർക്ക് നമ്മളോടൊരു നീരസം ഉണ്ടെന്നൊക്കെ പറഞ്ഞു ”

ഞാൻ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു.

“വൈശാഖേട്ടൻ എന്താ പറഞ്ഞത്? ”

ഒരു നിമിഷം മഹിയേട്ടൻ എന്നെ നോക്കി.

“നിന്നെ ടെൻഷൻ അടിപ്പിക്കണ്ട എന്ന് കരുതി ഞാൻ പറയാതിരുന്നതാണ്.വൈശാഖേട്ടന് ചിറ്റയുടെ അസുഖത്തിന്റെ കാര്യത്തിൽ ചില സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു . അതുകൊണ്ട് ആണ് ഹോസ്പിറ്റലിൽ കൊണ്ടു പോയത്. ”

“മഹിയേട്ടാ എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്?. എനിക്ക്… ”

“അറിയില്ല മോളെ, അകത്തു നിന്നുള്ളവരാണോ പുറത്ത് നിന്നാണോ, ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. പക്ഷേ ഒന്നുറപ്പാണ് ഒന്നിനും ഇനി എന്നിൽ നിന്ന് നിന്നെ അകറ്റാനാവില്ല… ”

കൈ പിടിച്ചു നിൽക്കുന്ന ഞങ്ങളുടെ ഇടയിലേക്കാണ് വേദ് വന്നത്.

“ഇണക്കുരുവിക്കൾ ഒന്ന് സൈഡിലേക്ക് മാറി നിന്നിരുന്നെങ്കിൽ നമുക്കങ്ങട് പോവായിരുന്നു.. ”

“എടാ ചെറുക്കാ നീ ഇതൊക്കെ ഓർത്തു വച്ചോ, അടുത്തമാസം നിന്നെയിട്ട് നട്ടം തിരിപ്പിക്കും ഞാൻ ”

മഹിയേട്ടൻ പറഞ്ഞത് കേട്ടിട്ട് വേദ് ചിരിച്ചു.

“സോറി ബ്രോ, ഞങ്ങൾ കട്ടുറുമ്പുകളെ മൈൻഡ് ചെയ്യത്തേയില്ല. ഞങ്ങൾക്കേ അപാര തൊലിക്കട്ടിയാ, ന്യൂ ജൻ ബ്രോ. എന്നാൽ ഗുഡ്നൈറ്റ്‌ ബ്രോ, ഗുഡ് നൈറ്റ്‌ ചേട്ടത്തിയമ്മേ ”

വേദ് പോവുന്നത് നോക്കി ചിരിക്കുന്നതിനിടെ
മഹിയേട്ടൻ പറഞ്ഞു.

“കാത്തൂ ഞാൻ ഒരു കാര്യം പറയട്ടേ, നീ വീണ്ടും പിണങ്ങില്ലാന്ന് വാക്ക് തരണം എന്നാലേ പറയൂ ”

സംശയത്തോടെ നോക്കി കൊണ്ടു ഞാൻ ചോദിച്ചു.

“എന്താ കാര്യം ”

“ആദ്യം വാക്ക് താ”.

“ശരി, ഞാൻ പിണങ്ങില്ല, ഇനി പറ ”

“കഴിഞ്ഞ പത്തു വർഷങ്ങളായി നിന്റെ മനസ്സ് മുഴുവൻ എനിക്ക് ചോർത്തി തന്നത് വേദ് ആണ്. പിന്നെ നിന്റെ രേണുആന്റിയും ”

ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു
“രേണുആന്റി…? ”

മഹിയേട്ടൻ മൂളിയതും ദേഷ്യത്തോടെ ഞാൻ തിരിഞ്ഞു നടന്നു.

പക്ഷേ അപ്പോഴേക്കും സാരിത്തുമ്പിൽ പിടി വീണിരുന്നു.

“എങ്ങോട്ടാടി നീ ഓടുന്നെ ”

എന്റെ തൊട്ട് പിറകിലായ് നിന്ന് പറഞ്ഞു.
“എനിക്കറിയാം എല്ലാരും നിന്നെ പറ്റിച്ചു എന്ന ചിന്തയാണ് ഈ മനസ്സിൽ ഇപ്പോഴെന്ന്. നമ്മുടെ സ്നേഹം അറിയാവുന്നത് കൊണ്ടു, നമ്മൾ ഒരുമിക്കണമെന്ന് ആഗ്രഹം ഉള്ളത് കൊണ്ടല്ലേ അവർ അങ്ങനെ ചെയ്തത്. എനിക്കിത് പറയാതിരിക്കാമായിരുന്നു. പക്ഷേ…. ”

ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അങ്ങേര് ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ എന്റെ നാവ് ടൂറിനു പോവും.

എന്നെ തിരിച്ചു നിർത്തി പറഞ്ഞു.

“കാത്തു ഇനിയും നമുക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ പറഞ്ഞു പിണങ്ങണോ. ഇണങ്ങിയും പിണങ്ങിയും ജീവിക്കാൻ ഒരു ജന്മം മുഴുവൻ നമ്മുടെ മുൻപിലില്ലേ. ”

ഒന്ന് നിർത്തി ആ കള്ളചിരിയോടെ പറഞ്ഞു.
“അതേയ് ആ റൂമിൽ നിന്ന് ഇതിലേക്ക് എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളു… ”

ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല താഴ്ത്തി. മഹിയേട്ടൻ മുഖം പിടിച്ചുയർത്തിയതും ഞാൻ ആ കൈ തട്ടി ഓടി റൂമിലെത്തി വാതിലടച്ചു.
മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിലും മഹിയേട്ടന്റെ ഈ ഭാവത്തെ നേരിടാൻ എനിക്കാവുന്നില്ല. സ്നേഹത്തിനു മുൻപിൽ കീഴടങ്ങുന്ന പെണ്മനസ്സിന് ഉടമയാണ് ഞാനും എന്ന് എനിക്ക് മനസിലായി.ആ സ്നേഹത്തിനു മുൻപിലാണ് ഞാൻ തോറ്റുപോയത്…

അപ്പുമോനെയും കളിപ്പിച്ചു ഞാനും ഗായുവും ഇരിക്കുമ്പോഴാണ് അമ്മായി അങ്ങോട്ട്‌ വന്നത്

“ഈ പിള്ളേരിത് എന്തു ഭാവിച്ചിട്ടാ എന്റെ കൃഷ്ണാ.. ശ്രീധരേട്ടനും ശാരദേട്ടത്തിയും ഒക്കെ അറിഞ്ഞാൽ എന്തു പറയും. കുടുംബത്തിൽ ഒരു ക്രിസ്ത്യാനികൊച്ചിനെ കൊണ്ടു വരാൻ കൂട്ടു നിന്നൂന്ന് പറയില്ല്യേ കുടുംബക്കാരൊക്കെ?. ”

“ഒന്നുമുണ്ടാവില്ല അമ്മായി, അവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്. ഉണ്ണിയേട്ടൻ ഒരു സഹായം ചോദിക്കുമ്പോൾ ഇവിടുള്ളവർക്ക് നിഷേധിക്കാനാവുമോ ”

“എനിക്കൊന്നുമറിയില്ല കാത്തൂ, മനസ്സിൽ ആകെ ഒരു പേടി ”

“അമ്മ വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു ബിപി കൂട്ടണ്ട. അതേയ് രണ്ടു പെൺകൊച്ചുങ്ങളെ കൈ പിടിച്ചു കേറ്റേണ്ടതാ. അമ്മായിഅമ്മക്ക് സൗന്ദര്യം പോരാന്നു ആരെ കൊണ്ടും പരാതി പറയിപ്പിക്കണ്ട ”

ഗായു പറഞ്ഞതു കേട്ടു അമ്മായി ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്തായാലും കാത്തൂന്റെയും മഹിയുടെയും കല്യാണം തീരുമാനിച്ചതോടെ നന്ദിനിയുടെ അസുഖം പകുതി കുറഞ്ഞു. ആളിപ്പോൾ നല്ല സന്തോഷത്തിലാണ് ”

അമ്മായി പറഞ്ഞു നിർത്തിയപ്പോഴേക്കും മുറ്റത്തൊരു കാർ വന്നു നിർത്തി. കാവ്യയുടെ അച്ഛനും അമ്മയും…

അമ്മായി അവരെ സ്വീകരിച്ചിരുത്തി. ഇടക്ക് കാവ്യയുടെ അമ്മ എന്നെ നോക്കി പറഞ്ഞു

“മക്കളുടെ കല്യാണം ഉണ്ടല്ലേ, മഹി വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ടു കൂടിയാണ് തിരിച്ചു പോവുന്നതിനു മുൻപ് വന്നത്.നന്നായി. ചേരേണ്ടത് തമ്മിൽ ചേരണം ”

ഒന്ന് നിർത്തി അവർ തുടർന്നു.

“മോളെ കാവ്യ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ടെന്ന് അറിയാം. പക്ഷേ ഈയിടെ ആയി അവൾക്ക്
നല്ല മാറ്റം ഉണ്ടായിരുന്നു. പ്രശാന്തുമായി സംസാരിച്ചു പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തു വിവാഹത്തിന് സമ്മതിച്ചതായിരുന്നു അവൾ. ഈ തവണ ഞങ്ങളുടെ കൂടെ ദുബായ്ക്ക് തിരിച്ചു വരാമെന്ന് എന്റെ മോള് എനിക്ക് വാക്ക് തന്നിരുന്നു.എന്നിട്ടും…. ”

അവരുടെ കണ്ണുകൾ ആമ്പൽകുളത്തിനരികിലേക്ക് നീണ്ടു.
ആ അമ്മയുടെ കണ്ണുനീർ കണ്ടുനിൽക്കാനായില്ല. ഞാൻ അടുത്തേക്ക് ചെന്നു. അവരെന്നെ കെട്ടിപിടിച്ചു

“ദേഷ്യം ഉണ്ടോ മോൾക്കിപ്പോഴും അവളോട്?.കാവ്യയുടെ സ്ഥാനത്താണ് ഞാനിപ്പോൾ നിന്നെ കാണുന്നത് ”

“ഇല്ലമ്മേ കാവ്യ എന്നോട് സംസാരിച്ചിരുന്നു. കഴിഞ്ഞു പോയതിനെല്ലാം അവളെന്നോട് സോറിയും പറഞ്ഞിരുന്നു. എനിക്കവളോട് ഒരു ദേഷ്യവുമില്ല ”

കുറച്ചു സമയം കൂടി കഴിഞ്ഞു ചിറ്റയെയും കണ്ടു അവരിറങ്ങി. കാറിൽ കയറുമ്പോഴും
ആ അമ്മ ആമ്പൽ കുളത്തിലേക്ക് നോക്കുന്നുണ്ടായിരുന്നു…

നേരം സന്ധ്യ ആയിട്ടും ഉണ്ണിയേട്ടന്റെയും നിലീനയുടെയും ഒരു വിവരവും കിട്ടാതിരുന്നപ്പോൾ ഞാൻ എല്ലാവരെയും വിളിച്ചു നോക്കി. ആരും ഫോൺ എടുക്കുന്നില്ല. കുറെ കഴിഞ്ഞപ്പോൾ മഹിയേട്ടൻ തിരിച്ചു വിളിച്ചു.

“കാത്തൂ നിലീനക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റിയില്ല.. ”

“അതെന്തു പറ്റി, അവളുടെ കസിൻ സഹായിക്കാമെന്ന് പറഞ്ഞിരുന്നില്ലേ ”

“അവരുടെ പ്ലാൻ നിലീനയുടെ വീട്ടിൽ ആരോ വിളിച്ചു പറഞ്ഞു. നിലീനയെ അവർ റൂമിൽ അടച്ചിട്ടിരിക്കയാണത്രെ. നിലീനയുടെ കസിൻ വിളിച്ചു പറഞ്ഞതാണ്… ”

“ഉണ്ണിയേട്ടൻ…..? ”

“ഇവിടുണ്ട്. ഉണ്ണി ആകെ ടെൻഷനിൽ ആണ്.വീട്ടുകാർ നിലീനയുടെ കല്യാണം ഉറപ്പിക്കാൻ പോവണത്രെ ”

“ഇനി എന്ത് ചെയ്യും മഹിയേട്ടാ..? ”

“നോക്കാം, ഇതിനിടെ ഉണ്ണിയും ശ്രീധരമാമ്മയുമായി എന്തൊക്കെയോ പറഞ്ഞു പ്രശ്നമായിട്ടുണ്ട്. എന്തായാലും എല്ലാവരും അങ്ങോട്ട് വരുന്നുണ്ട്. ഉണ്ണി കുറച്ചു ദിവസം അവിടെ നിൽക്കട്ടെ. ഞങ്ങൾ ലേറ്റ് ആവും. ഗിരിയും ഭദ്രനും കൂടെ ഉണ്ട് ഇവിടെ.നീ അമ്മയോട് പറഞ്ഞേക്ക് ”

“ഓക്കേ മഹിയേട്ടാ, ഞാൻ പറഞ്ഞേക്കാം ”

ഫോൺ വെച്ച് ഞാൻ അമ്മായിയെ തിരക്കിപ്പോയി. ചിറ്റയുടെ മുറിയിൽ നിന്ന് വിളിച്ചു മാറ്റി നിർത്തി ഞാൻ കാര്യം അറിയിച്ചു.

രാത്രി ഏറെ വൈകിയാണ് എല്ലാവരും എത്തിയത്. ഉണ്ണിയേട്ടൻ കാറിൽ നിന്ന് ഇറങ്ങി ആരോടും മിണ്ടാതെ തലയും താഴ്ത്തി റൂമിലേക്ക് നടന്നു. സങ്കടം തോന്നി കണ്ടപ്പോൾ. പാവം നിലീന. ഉണ്ണിയേട്ടനെ ജീവനാണ് അവൾക്ക്.

പിറ്റേന്ന് ഉച്ചക്ക് ശേഷം ഗായുവിന്റെ കൂടെ ഇരിക്കുമ്പോൾ മഹിയേട്ടൻ വിളിച്ചു.

“കാത്തൂ സുഭദ്രാമ്മ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിട്ടുണ്ട്. നമുക്കൊന്ന് അവിടെ വരെ പോണം. ഞാനും ഗിരിയും ഭദ്രനുമൊക്കെ അഭിയോട് സംസാരിച്ചിട്ടുണ്ട്. നീ ഒന്ന് ഗംഗയോട് സംസാരിക്കണം. ഇപ്പോൾ തന്നെ കാര്യങ്ങൾ മുൻപോട്ടു നീക്കണം. നീ റെഡി ആയിട്ടിരിക്ക്… ”

മഹിയേട്ടന്റെ കൂടെ കാറിൽ ഇരിക്കുമ്പോഴാണ് ഞാൻ ചോദിച്ചത്.

“അഭിയേട്ടൻ എന്തു പറഞ്ഞു? ”

“ആദ്യം അവൻ കുറെ വയലന്റ് ആയി. പിന്നെ അമ്മയുടെ കാര്യം ഒക്കെ പറഞ്ഞു ഒരു മയത്തിലാക്കി വെച്ചിട്ടുണ്ട്. അവന് അഞ്ജുവിന്റെ സ്ഥാനത്തു ആരെയും കാണാനാവില്ലന്നൊക്കെ പറഞ്ഞു. ഏതു പെണ്ണാണ് ഇതിനൊക്കെ സമ്മതിക്കുക എന്നൊക്കെ ചോദിച്ചു. നീ ഗംഗയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കണം. എന്നിട്ട് അഭിയോട് സംസാരിക്കണം. സുഭദ്രാമ്മയുടെ അവസ്ഥ കണ്ടു അവന്റെ മനസ്സ് ഒന്നുലഞ്ഞിട്ടുണ്ട്.ഇപ്പോൾ ശ്രമിച്ചാൽ ചിലപ്പോൾ നടന്നേക്കും ”

എന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ മഹിയേട്ടൻ പറഞ്ഞു.
“നീ പേടിക്കണ്ട. നിനക്ക് അതിനു കഴിയും. നീ അവന് പ്രിയപ്പെട്ടവരിൽ ഒരാളാണ്… ”

( തുടരും )

Click Here to read full parts of the novel

തിരക്കിട്ടെഴുതിയതാണ്, ശരിയായോ എന്നറിയില്ല…

4.4/5 - (38 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അവളറിയാതെ – ഭാഗം 12”

Leave a Reply

Don`t copy text!